ഓര്‍മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഡിസംബർ 15, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 36

   


     അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ചിന്നു എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണ്‍ എടുത്തു. പക്ഷെ ഒന്നും സംസാരിക്കുന്നില്ല. ഒടുവിൽ അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ അവളും ഹലോ ബൈജൂ എന്ന് പറഞ്ഞു. "ബൈജു വിളിക്കില്ലായിരുന്നു എന്നാണു ഞാൻ വിചാരിച്ചത്. എന്നെ പോലുള്ള ഒരു ചീറ്റിനെ  വിളിക്കേണ്ട കാര്യവും ബൈജുവിനില്ല. എങ്കിലും വിളിച്ചല്ലോ.." ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയി. "ദൈവം ചെയ്തതാണോ എന്നറിയില്ല. നല്ലതിനാണോ ചീത്തയ്ക്കാണോ എന്നും അറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം പറയാനുണ്ട്"
അവൾ തുടർന്നു ."എന്താ.. പറയ്‌ " അവൻ താല്പര്യമില്ലാതെ പറഞ്ഞു. "ഈ കല്യാണം നടക്കില്ല" അവൾ പറഞ്ഞു. "എന്തോ കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാര്യമൊക്കെ പറഞ്ഞു ചെറിയ തർക്കമായി. അച്ഛൻ അവരെ വിളിച്ചു പറഞ്ഞു ഇനി ഇതിനു താല്പര്യമില്ല എന്ന് " അവൾ പറഞ്ഞു. കേട്ടത് സത്യമോ സ്വപ്നമോ എന്നറിയാതെ അവൻ ഒരു നിമിഷം നിന്നുപോയി. പക്ഷെ ഇത് വരെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ അമിതമായി സന്തോഷിക്കാതിരിക്കാൻ അവനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. "നിന്റെ ആഗ്രഹം  പോലെ തന്നെ ഇത് മുടങ്ങിയല്ലോ.. പക്ഷെ ആ ചെക്കനെ കെട്ടിച്ചു തരും എന്ന് വിചാരിക്കണ്ട" എന്നൊരു മുന്നറിയിപ്പും അവളുടെ അമ്മയും ചേച്ചിയും കൊടുത്തിട്ടുണ്ട്‌.   ഇത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോണ്‍ വച്ചു.


     എന്തൊക്കെ പറഞ്ഞാലും അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ വരുത്താനായിരുന്നെങ്കിൽ എന്തിനാണ് ഈശ്വരാ ഇടയ്ക്ക് വിഷമിപ്പിച്ചത് ? അവൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ വീണു കരഞ്ഞു. ദൈവത്തിനെ കണ്മുന്നിൽ കാണുന്നത് പോലെയൊക്കെ അവനു തോന്നി. തറയിൽ വീണു കിടക്കുന്ന അവനെ കണ്ടുകൊണ്ടാണ് മഹേഷ്‌ അവിടെയ്ക്ക് വന്നത്. ഒറ്റ നോട്ടത്തിൽ പേടിച്ചു പോയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് അവനു മനസ്സിലായി. നിറഞ്ഞ മിഴികളോടെയും ഇടറിയ ശബ്ദത്തോടെയും അവൻ കാര്യങ്ങളൊക്കെ മഹേഷിനെ പറഞ്ഞു കേൾപ്പിച്ചു. പക്ഷെ അവൻ വലിയ സന്തോഷമൊന്നും കാണിച്ചില്ല. പകരം ബൈജുവിനൊട് ഇത്രയും പറഞ്ഞു. " നീ എന്തായാലും അധികം സന്തോഷിക്കണ്ട. എന്തെങ്കിലും തീരുമാനം ആകട്ടെ. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്. ഇനിയും നീ ഇരുന്നു വിഷമിക്കുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളല്ല നീ ". മഹേഷിന്റെ വാക്കുകൾ കേട്ടു ബൈജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

     അന്നത്തെ ദിവസം  എങ്ങനെയാണ് കടന്നു പോയത് എന്നവൻ അറിഞ്ഞില്ല. അവളും. നേരത്തെ തീരുമാനിച്ചിരുന്ന കല്യാണ നിശ്ചയത്തിനു ഇനി മൂന്നു ദിവസം കൂടിയുണ്ട്. ഒരു ദിവസം കൂടി അവർ കടിച്ചു പിടിച്ചിരുന്നു. അടുത്ത ദിവസം കണ്ടുമുട്ടാൻ തീരുമാനിച്ചു അവർ. ഇന്ദിരാ നഗറിൽ ഉള്ള ഏതേലും തീം റെസ്ടോറന്റിൽ കാണാമെന്നു ബൈജു പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. ഇപ്പോഴും അവരുടെ ജീവിതത്തിനു വഴി തെളിഞ്ഞു എന്ന് വിശ്വസിക്കാൻ ചിന്നു തയ്യാറായിരുന്നില്ല. ഒടുവിൽ മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിനു താഴെയുള്ള മദുരൈ ഇഡ്ഡലി ഷോപ്പിൽ കാണാം എന്ന് അവർ തീരുമാനിച്ചു. അതാവുമ്പോ കോറമംഗലയിൽ നിന്നും വളരെ അകലെയാണ്. പരിചയക്കാരെ അധികം പ്രതീക്ഷിക്കണ്ട.

    അത് വരെ കണ്ടിരുന്നത്‌ പോലെയായിരുന്നില്ല അന്ന്. സന്തോഷമോ ദുഖമോ എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റാത്ത അജ്ഞാതമായ ഒരു വികാര തള്ളിച്ചയിൽ അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പകുതി നിറഞ്ഞ മിഴികളോടെ അവർ രണ്ടും മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്തിരിക്കുന്ന ഇഡ്ഡലി കണ്ണീരിൽ കുതിർന്നു . സാമ്പാറും ആ വഴി പോകും എന്ന് തോന്നിയപ്പോൾ ബൈജു ഒരു ഇഡ്ഡലി എടുത്തു കടിച്ചു. കുസൃതിയും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ അവളും അതെടുത്തു കടിച്ചു. അപ്പുറത്തിരിക്കുന്ന ഒരു തമിഴൻ രണ്ടു പേരും ഒരേ ഇഡ്ഡലി കടിച്ചു പറിക്കുന്നത്‌ കണ്ടിട്ട് അവരെ തുറിച്ചു നോക്കി. ചിന്നുവിന്റെ ഫോണ്‍ റിംഗ് ചെയ്തു. വീട്ടിൽ നിന്നാണ്. ഫോണ്‍ അറ്റൻഡ് ചെയ്തിട്ട് തിരികെ വന്ന ചിന്നു ആകെ തകർന്നിരുന്നു. ഈ കല്യാണം പൊളിഞ്ഞത് കൊണ്ട് അമ്മ ഇപ്പോൾ ശത്രുക്കളോടു സംസാരിക്കുന്നതു പോലെയാണ് അവളോട്‌ പെരുമാറുന്നത്. ചേച്ചിയും അതേ. അത്ഭുതമെന്നോണം അച്ഛൻ അവളോട്‌ സ്നേഹത്തോടെ സംസാരിച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ അവളോട്‌ ബൈജുവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേട്ട അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതോടെ അച്ഛൻ പിന്നെയൊന്നും ചോദിക്കാതായി. "ഞാൻ ഇപ്പൊ ഒറ്റയ്ക്കാണ് ബൈജൂ .. അവർ എങ്ങനെയെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു ഇത് അവസാനിപ്പിക്കാനാണ് ഇപ്പൊ മിണ്ടാതിരിക്കുന്നത്. ഈ ഒരു സംഭവത്തോടെ അമ്മയും ചേച്ചിയും ഒക്കെ എന്നെ വെറുത്തു കഴിഞ്ഞു. " അവൾ പറഞ്ഞു. "അപ്പൊ ഞാനോ ?" അവൻ ചോദിച്ചു. "ബൈജു ഉണ്ടാവണം എന്നാണു എന്റെ ആഗ്രഹം. പക്ഷെ ഈ അനുഭവങ്ങൾ കണ്ടില്ലേ ? എനിക്ക് എന്തോ എല്ലാം നടക്കും എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല" അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. വീടും അപ്പുറത്തിരിക്കുന്ന തമിഴൻ തുറിച്ചു നോക്കുന്നത് ബൈജു കണ്ടു. എങ്ങനെയെങ്കിലും അത് കഴിച്ചു തീർത്തിട്ട് അവർ ഇറങ്ങി.

     സമീപത്തുള്ള പാർക്കിന്റെ ചെറിയ ഇടവഴിയിലൂടെ അവർ കൈകോർത്തു നടന്നു. ചെറിയ ചെറിയ തമാശകൾ പറഞ്ഞു ബൈജു അവളെ ചിരിപ്പിക്കാൻ നോക്കി. പക്ഷെ അവന്റെയും ഉള്ള് അസ്വസ്ഥമായിരുന്നു. അത് ചിന്നുവിനും മനസ്സിലായി. "എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട ബൈജൂ .." അവൾ പറഞ്ഞു. പകുതി നിറഞ്ഞ കണ്ണുകളോടെ അവനും അവളും അന്യോന്യം നോക്കി. പാർക്കിലെ ഒരു കൽ ബഞ്ചിൽ അവർ ഇരുന്നു. കണ്ടു മറന്ന ഏതോ സിനിമയിലെയോ കഥയിലെയോ സന്ദർഭങ്ങൾ അവനോർമ വന്നു.  അടുത്ത് കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ട്.  ഡിസംബറിന്റെ തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്. ആ കാറ്റു തട്ടി ഇലകൾ അവിടവിടെ അനുസരണയില്ലാതെ പറന്നു നടപ്പുണ്ട്. ചിന്നു ജാക്കറ്റ് ഒന്ന് കൂടി വലിച്ചടുപ്പിച്ചു. നല്ല തണുപ്പുണ്ട്. സമയം ഇഴഞ്ഞു നീങ്ങി. പാർക്കിലെ കാഴ്ചകൾ കണ്ടിരിക്കുന്ന രണ്ടു പേരെ പോലെയാണ് അവർ ആ ബെഞ്ചിലിരുന്നതെങ്കിലും അവരുടെ ഉള്ളിൽ അതൊന്നും പതിയുന്നുണ്ടായിരുന്നില്ല. കുറെ നേരം കൂടി ഇരുന്നതിനു ശേഷം അവർ അവിടെനിന്നിറങ്ങി.


 പുതിയ സംഭവ വികാസങ്ങൾ കാരണം പഴയ പ്രതീക്ഷ വീണ്ടെടുത്ത ബൈജു അല്പം ശാന്തനായിരുന്നു. പക്ഷെ ചിന്നുവിന്റെ കാര്യം മറിച്ചായിരുന്നു. റിക്ഷയിൽ കയറിയിട്ടും അവൾ നിശബ്ദയായിരുന്നു.  ഇപ്പോൾ നടന്നതിലും വലിയ എന്തോ ഉടൻ സംഭവിക്കാൻ പോകുന്നു എന്ന ഒരു അശുഭചിന്ത അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അവളെ പി ജിയുടെ അടുത്ത് ഇറക്കിയിട്ട്‌ ബൈജു പോയി. മഹേഷിനോട് നടന്നതെല്ലാം അവൻ പറഞ്ഞു. അത് കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന മഹേഷിനു ആദ്യമായി ഒരു സന്യാസിയുടെ മുഖഭാവം അവൻ കണ്ടു. "നമുക്ക് പ്രാർത്ഥിക്കാം , പക്ഷെ നീ എന്തും നേരിടാൻ തയ്യാറായിരിക്കണം . നിനക്ക് ധൈര്യമുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ട് വാ. ഞാൻ ഉണ്ട് നിന്റെ കൂടെ. എന്തായാലും നീ ജോലിയും കൂലിയും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ആളൊന്നുമല്ലല്ലോ. മാത്രമല്ല അവളെ കെട്ടി പണമോ സ്വത്തോ ഉണ്ടാക്കാനോന്നുമാല്ലല്ലോ.. നിനക്ക് ഇഷ്ടമായിട്ടല്ലേ ? " മഹേഷ്‌ പറഞ്ഞു. ആദ്യമായി ബൈജുവിനും ആ ആശയത്തോട് ഒരു യോജിപ്പ് തോന്നി. പക്ഷെ ചിന്നുവിന് അതിനുള്ള ധൈര്യം ഇല്ല. എന്തു ചെയ്യും? അതിനു മഹേഷിനു മറുപടി ഉണ്ടായിരുന്നില്ല. "ഡാ. നിങ്ങൾ രണ്ടുപേരും കുറച്ചു ധൈര്യം കാണിക്കണം. അല്ലാതെ ഇത് നടക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഇപ്പോൾ കുറച്ചു വിഷമിപ്പിക്കേണ്ടി വരും. പക്ഷെ അതൊക്കെ പിന്നെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ മറക്കും. " ഒടുവിൽ മഹേഷ്‌ പറഞ്ഞു. "ശരിയാണ്." ബൈജുവും സ്വയം പറഞ്ഞു. പുറത്തു നല്ല തണുപ്പാണ്. ക്രിസ്തുമസ് നക്ഷത്രങ്ങൾ എല്ലായിടത്തും മുനിഞ്ഞു കത്തുന്നുണ്ട്. ദൂരെ ഒരു കരോൾ ഗാനം കേൾക്കാം. കുറച്ചു കാലം കൂടി അവൻ അന്ന് സമാധാനമായി കിടന്നുറങ്ങി.

    നേരം പുലർന്നു . ഇന്ന് ചിന്നുവിനോട് സംസാരിച്ചു ഉടൻ ഒരു തീരുമാനം ഉണ്ടാക്കണം. എന്തായാലും ഇതൊരു ചതി ഒന്നുമല്ലല്ലോ. അവളെ എന്തായാലും വേറെ ആരും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷെ ഒരു ഒളിച്ചോട്ടത്തിന് അവനും അവളും മാനസികമായി തയ്യാറായിരുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അച്ഛനും അമ്മയും എങ്ങനെ അത് നേരിടും എന്നതായിരുന്നു. രണ്ടു വശത്തേയ്ക്കുമുള്ള വടംവലികൾ അവരുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. ബൈജുവിന് ഒന്നും പറയേണ്ടി വന്നില്ല. അവളുടെ മനസ്സിലെ ആശങ്ക സത്യമായിക്കഴിഞ്ഞിരുന്നു.

( അടുത്ത ഭാഗത്തോട് കൂടി ഇത് അവസാനിക്കും )

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 35



     എല്ലാ കാമുകന്മാരും ചോദിച്ചിട്ടുള്ള ചോദ്യം. അവൾ ഒന്നും മിണ്ടിയില്ല. ഫോണ്‍ കട്ട്‌ ചെയ്തു. ബൈജുവിന്റെ ഇരിപ്പ് കണ്ടിട്ട് മഹേഷ്‌ വന്നു. ഒന്നും പറയാതെ തന്നെ അവനു എല്ലാം മനസ്സിലായിരിക്കുന്നു. മഹേഷ്‌ നിർബന്ധിച്ചു അവനെ വിളിച്ചു പുറത്തേക്കു കൊണ്ട് പോയി. ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോഴും ബൈജു ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ചിന്നുവിന്റെ അർത്ഥഗർഭമായ മൌനം അവനെയും നിശബ്ദനാക്കി. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. യാന്ത്രികമായി അവൻ ഫോണ്‍ എടുത്തു. അപ്പുറത്തു അവൾ അലറിക്കരയുകയാണ് .
"ഞാൻ അന്നേ പറഞ്ഞില്ലേ ബൈജൂ എനിക്ക് അങ്ങനെ ഇറങ്ങി വരാനൊന്നും ഉള്ള ധൈര്യമില്ല എന്ന് ? എനിക്കത് പറ്റുമോ എന്തോ ? " ചിതറിയ വാക്കുകളിൽ അവൾ പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ ഫോണ്‍ വച്ചു . അപ്പോൾ ബൈജുവിന്റെ മനസ്സിലുണ്ടായ വികാരം എന്താണെന്നു അവനു തിരിച്ചറിയാൻ പറ്റിയില്ല. ദേഷ്യമാണോ സങ്കടമാണോ എന്നൊക്കെ വേർതിരിച്ചറിയാൻ പറ്റാത്ത ഒരു തരം ഫീലിംഗ്. മഹേഷ്‌ ഒരു മരത്തിന്റെ ചുവട്ടിൽ വണ്ടി നിർത്തി. 'അവൾക്കു ഇറങ്ങി വരാനൊന്നും പറ്റില്ലെന്നാ പറയുന്നത്' അവൻ പറഞ്ഞു. മഹേഷ്‌ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. എന്നിട്ട് അവൻ പറഞ്ഞു. 'ഡാ.. നീ വിഷമിക്കണ്ട. വിളിക്കുമ്പോ തന്നെ ഇറങ്ങി വരാൻ ഇത് സിനിമ ഒന്നുമല്ലല്ലോ. നമുക്ക് നോക്കാം ' . പക്ഷെ മഹേഷിന്റെ വാക്കുകൾ അവനു ആശ്വാസമായില്ല. 'അവർ ഡേറ്റ് വരെ തീരുമാനിച്ചു, ഹാൾ ബുക്ക് ചെയ്തു. ഇനി ? " അവൻ ചോദിച്ചു. മഹേഷിനും അതിനു പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. 'ഡാ. നിനക്ക് വിഷമമാകുമോ എന്നെനിക്കറിയില്ല. പക്ഷെ ചിന്നു അല്പം ധൈര്യം കാണിക്കാതെ ഒന്നും നടക്കില്ല. " അവൻ പറഞ്ഞു.

    യാത്ര തുടർന്നു. ഇടയ്ക്ക് ചിന്നു വീണ്ടും വിളിച്ചു. അവൾ അച്ഛനോടും അമ്മയോടും മാറി മാറിസംസാരിക്കുകയായിരുന്നു . അവസാനം അവളുടെ ചേച്ചി വിളിച്ചുവത്രേ. ഇത്രയും കാലം സ്നേഹിച്ചു വളർത്തിയ അമ്മയും അച്ഛനും ആണോ വലുത് അതോ ഇന്നലെ കണ്ട ആ യൂസ്ലെസ്സ് ആണോ വലുത് എന്ന് ചേച്ചി ചോദിച്ചു. ബൈജുവിനെ അങ്ങനെ വിളിക്കരുത് എന്ന് ചിന്നു ദേഷ്യപ്പെട്ടപ്പോൾ  അവളെ കുറെ ശപിച്ചതിനു ശേഷം ചേച്ചി ഫോണ്‍ വച്ചിട്ട് പോയി. അത് വരെ അവളുടെ ചേച്ചി ഒരിക്കൽ പോലും ചിന്നുവിനോട് മുഖം കറുപ്പിച്ചു ഒന്നും പറഞ്ഞിട്ടില്ല. "ഇനി എനിക്ക് ഇങ്ങനെ ഒന്നും കേൾക്കാൻ വയ്യ ബൈജൂ .. നമ്മുടെ ആഗ്രഹം ഒന്നും നടക്കില്ല " എന്നൊക്കെ പറഞ്ഞിട്ട് അവൾ ഫോണ്‍വച്ചു. അവൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും . 'സോറി ബൈജൂ . ഞാൻ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോ.. എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇറങ്ങി വരാനുള്ള ധൈര്യവും ഇല്ല..എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും ? " അവൾ വിങ്ങിക്കൊണ്ട് പറഞ്ഞു. 'ജനിപ്പിച്ചവർക്ക് കുട്ടികളുടെ ജീവിതവും നശിപ്പിക്കാനുള്ള അവകാശം ഉണ്ടോ ? " അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ അച്ഛനും അമ്മയും ചേച്ചിയും ചേർന്ന് ഒരു ഇമോഷണൽ ബ്ലാക്ക്‌ മെയിലിംഗ് ആണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബൈജുവിന് മനസ്സിലാകാതിരുന്നില്ല. പക്ഷെ ചിന്നു ആകെ തകർന്നിരിക്കുന്നു.


     അവളുടെ വീട്ടിൽ കാര്യങ്ങൾമിന്നൽ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു. വീട് പെയിന്റ് ചെയ്യാൻ ആളെത്തി. കാർഡ്‌ പ്രിന്റ്‌ ചെയ്യാൻ ഡിസൈൻ ഒക്കെ സെലക്ട്‌ ചെയ്തു. മാത്രമല്ല ഇതൊക്കെ അവർ മിനിറ്റ് വച്ച് അവളെ വിളിച്ചു അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഇനി ഒരു തിരിച്ചു പോക്കില്ല എന്ന് അവളെ മനസ്സിലാക്കാനായിരുന്നു അത്. എന്നാൽ പാവം ചിന്നു അപ്പോഴും അവരെ വിളിച്ചു കാലു പിടിച്ചു കൊണ്ടിരുന്നു. ഇതൊക്കെ അറിഞ്ഞ മഹേഷ്‌  ബൈജുവിനോട് പറഞ്ഞു. 'ഡാ. അവൾക്കു നിന്നോട് ശരിക്കും സ്നേഹം ഉണ്ട്. സംശയമില്ല. പക്ഷെ ഇപ്പോഴും ഒരു പൊടിക്ക് അവൾക്കു നിന്നെക്കാൾ അവളുടെ വീട്ടുകാർ തന്നെയാണ് വലുത്. നാല് വർഷത്തോളമായിട്ടും ഇതാണ് സ്ഥിതിയെങ്കിൽ വലിയ പ്രതീക്ഷ വേണ്ട'. ബൈജു അതെല്ലാം കേട്ടില്ല. ചിന്നുവിന് താനില്ലാതെ ഒരു ജീവിതം ഉണ്ടാകില്ല എന്ന ചിന്ത അവനിൽ അത്രയ്ക്കും ശക്തമായിരുന്നു. മുന്നോട്ടുള്ള ജീവിതം ഇരുട്ട് നിറഞ്ഞതായി തോന്നി അവന്. കഥകളിൽ വായിക്കുന്നത് പോലെയല്ല അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്ന സത്യം അവനറിഞ്ഞു.  മഹേഷ്‌ പറഞ്ഞതും ശരിയാണ്. അവൾ ഇങ്ങനെ നിന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അവൾ പിന്നീട് വിളിച്ചപ്പോൾ ആ ദേഷ്യവും അസ്വസ്ഥതയും അവൻ ശരിക്കും പ്രകടിപ്പിച്ചു. അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് ഫോണ്‍ വച്ചിട്ട് പോയി.


     നേരം രാത്രിയാകുന്നതും വെളുക്കുന്നതും ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല. വിശന്നു തളരുമ്പോൾ മാത്രം അവൻ എന്തെങ്കിലും കഴിച്ചു. വെറുതെയിരിക്കുന്ന ഓരോ നിമിഷവും അവനു ഭീകരമായി തോന്നി. പ്രണയത്തിന്റെ ആദ്യ ദിനങ്ങൾക്ക്‌ ശേഷം അവൻ വീണ്ടും രാത്രി ഉറക്കം നഷ്ടപ്പെട്ടു കിടക്കയിൽ ഇരുന്നു നേരം വെളുപ്പിക്കാൻ തുടങ്ങി. കാര്യങ്ങൾ പന്തിയല്ല എന്ന് കണ്ട മഹേഷ്‌ അവനോടു ചെറിയ ഉപദേശങ്ങൾ നൽകി. എന്തെങ്കിലും ജോലിയിൽ നല്ലത് പോലെ എൻഗേജ്ഡാകാൻ അവൻ പറഞ്ഞതനുസരിച്ച് ബൈജു ഓഫീസിലെ ഏറ്റവും തല്ലിപ്പൊളി പ്രോജക്ടിൽ സ്വന്തം തല സംഭാവന ചെയ്തു. രാവിലെ തന്നെ ബൈജു ആ പ്രൊജക്റ്റ്‌ ചോദിച്ചു വന്നത് കണ്ടിട്ട് അവന്റെ മാനേജർക്കും എന്തോ പന്തികേട്‌ തോന്നി. സാധാരണ ഈ പ്രൊജക്റ്റ്‌ന്റെ പേര് കേൾക്കുമ്പോ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇതിൽ ജോലി ചെയ്യുന്നവർ ഒക്കെ ഇരുപത്തി നാല് മണിക്കൂറും പണിയെടുത്തു ഭ്രാന്തായി നടക്കുകയാണ്. ഇടയ്ക്ക് പ്രഷർ താങ്ങാൻ പറ്റാതെ ചിലരൊക്കെ മോഹാലസ്യപ്പെട്ടു വീഴുന്നതും പതിവാണ്. ആദ്യമായിട്ടാണ് ഒരുത്തൻ ഇതും ചോദിച്ചു വരുന്നത്. ഈ പ്രോജക്ടിൽ എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാവും അതുകൊണ്ടാണ് ഇതിൽ ജോയിൻ ചെയ്യുന്നത് എന്നൊക്കെ ബൈജു പറഞ്ഞു. അവൻ പ്രൊജെക്ടിനെ പൊക്കി പറയുന്നത് കേട്ടിട്ട് ഇതൊക്കെ എന്റെ പ്രോജക്ടിൽ ഉള്ളത് തന്നെയാണോ എന്ന് മാനേജർക്ക് വരെ സംശയമായി. എന്തായാലും ഓണ്‍ ദി സ്പോട്ട് തന്നെ എൽദൊയെ സിനിമയിൽ എടുത്തു.


    അനിവാര്യമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് എന്ന് അറിയാമായിരുന്നിട്ടും ചിന്നു എപ്പോഴും അവനെ വിളിച്ചു കൊണ്ടിരുന്നു. നിശബ്ദമായി അവൻ അവളുടെ കണ്ണീരും അലമുറയിടലും കേട്ടു  നിന്നു. അവന്റെ കണ്ണുനീർ ആരും കണ്ടില്ല. രണ്ടാഴ്ച കഴിയുന്ന ഞായറാഴ്ച ആണ് അവളുടെ എൻഗേജ്മെന്റ്. ഇനിയെന്ത് എന്ന ചോദ്യത്തിന് അവർക്ക് രണ്ടു പേർക്കും മറുപടി ഇല്ലായിരുന്നു.
നിയന്ത്രണം വിട്ടു പോകുന്ന നിമിഷങ്ങളിൽ അവൻ മുറിയിൽ വാതിൽ അടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കൈലേസ് തിരുകി മിനിട്ടുകളോളം അവൻ വേദന കരഞ്ഞു തീർത്തു. പുതിയ പ്രൊജക്റ്റ്‌ കൊള്ളാം. നിന്ന് തിരിയാൻ സമയമില്ലാത്ത ജോലി. ഇരുപതു പേർ പണിയെടുക്കുന്ന പ്രോജെക്റ്റിൽ ഒരു പരാതിയും ഇല്ലാത്ത ഒരേയൊരാൾ ബൈജുവായിരുന്നു. എല്ലാ ഓപ്പണ്‍ ടിക്കറ്റും അവൻ ഏറ്റെടുത്തു. പതിനാറും പതിനെട്ടും മണിക്കൂർ അവൻ പണിയെടുത്തു. ഇടയ്ക്കിടക്ക് സഹിക്കാൻ പറ്റാതെ വരുമ്പോൾ റസ്റ്റ്‌ റൂമിൽ പോയിരുന്നു അവൻ കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ട് അവന്റെ മാനേജർക്ക് ദയ തോന്നിയിട്ട് അവനോടു കുറച്ചു നേരം റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. മാത്രമല്ല അയാൾ അവനെ വിളിച്ചു ഡിന്നറിനു  കൊണ്ട് പോയി. ബൈജു ഇപ്പോൾ ആ പ്രൊജക്റ്റ്‌ൽ വന്നില്ലായിരുന്നെങ്കിൽ ശരിക്കും പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നൊക്കെ മാനേജർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എത്രയൊക്കെ തിരക്കുണ്ടാക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കു വരുന്ന ഓരോ നിമിഷത്തിലും ചിന്നുവാണ് മുമ്പിൽ.

     അവനും ആ  സത്യം അംഗീകരിക്കാൻ ആത്മാർഥമായി ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. അവളെ നഷ്ടപ്പെടുകയാണ് എന്ന സത്യം വിശ്വസിക്കാൻ അവന്റെ മനസ്സ് അപ്പോഴും തയ്യാറായിരുന്നില്ല. എല്ലാ ദിവസവും അവൾ വിളിക്കുന്നുണ്ട്. ഒരു ദിവസം രാത്രി രണ്ടു മണിക്ക് ചിന്നുവിന്റെ വിളി വന്നു. 'എന്നെ ശപിക്കുമോ ബൈജൂ ? ഞാൻ ഒരു നമ്പർ വണ്‍ ചീറ്റ് ആണല്ലേ ? " അവൾ പറഞ്ഞു. എന്താണെന്നറിയില്ല. ചിന്നുവിന്റെ ശബ്ദം കനത്തിരുന്നു.അവൻ ഒന്നും മിണ്ടിയില്ല. എന്നിട്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. 'അല്ല. നിനക്ക് നല്ലത് വരും. നീ എനിക്ക് വേണ്ടി ഇത്രയും ഒക്കെ ഫൈറ്റ് ചെയ്യുന്നുണ്ടല്ലോ. മാത്രമല്ല ഞാൻ അന്ന് പ്രോപോസ് ചെയ്തപ്പോ തന്നെ നീ പറഞ്ഞതാണ്‌ ഇതൊന്നും നടക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന്. ഞാൻ കേട്ടില്ല." പക്ഷെ അത് മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല. 'അല്ല ബൈജൂ . ഞാൻ ഒരു ചീറ്റ് ആണ്. ബൈജു എന്നെ ശപിച്ചില്ലെങ്കിലും എനിക്ക് ഇതിന്റെ ശിക്ഷ കിട്ടാതിരിക്കില്ല. ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് " ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ വിങ്ങിപൊട്ടിപോയി. അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 'ഇനി ഞാൻ വിളിക്കില്ല. ബൈജുവിനെ വെറുതെ വിളിച്ചു ഞാൻ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നെനിക്കറിയാം. പക്ഷെ ഇവിടെ ഇതൊന്നും പറയാൻ ആരുമില്ല. ഇന്നെന്റെ കസിൻസ് ഒക്കെ വിളിച്ചു. നല്ല പയ്യനെ തന്നെ കിട്ടിയല്ലോ. എന്നൊക്കെ പറഞ്ഞു അഭിനന്ദിക്കാൻ. അമ്മയും വിളിച്ചിരുന്നു. അച്ഛൻ പറഞ്ഞുവത്രേ ഒടുവിൽ അവൾ ഞാൻ പറഞ്ഞത് അനുസരിച്ചല്ലോ എന്നൊക്കെ. എന്റെ ഇപ്പോഴത്തെ മനസ്സറിയാൻ വേണ്ടി അമ്മ വെറുതെ ചോദിച്ചു നോക്കിയ പോലെയാണ് എനിക്ക് തോന്നിയത് " എന്നൊക്കെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. ചേച്ചിയുടെ വക സമാധാനിപ്പിക്കലും ഉണ്ട്. ഇപ്പോഴത്തെ ഈ വിഷമം ഒക്കെ കഴിയുമ്പോ നിനക്ക് മനസ്സിലാകും ഇതായിരുന്നു നല്ലതെന്ന് ഒക്കെ. "നമുക്ക് എങ്ങോട്ടെങ്കിലും ഓടി പോകാം ബൈജൂ .." അവൾ ചോദിച്ചു. "എങ്ങോട്ട് ? " അവൻ തിരിച്ചു ചോദിച്ചു. "ആരും ഇല്ലാത്ത എങ്ങോട്ടെങ്കിലും.." അവളുടെ സംസാരം പകുതിക്കു വച്ച് മുറിഞ്ഞു.
വിളിക്കില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവൾ വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ അവൻ അവളുടെ കോളുകൾ കട്ട്‌ ചെയ്യാൻ തുടങ്ങി. മെസേജുകൾ ഒക്കെ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു.

    നിശ്ചയത്തിനു ഇനി രണ്ടു ദിവസം മാത്രം ബാക്കി. ഇന്ന് വെള്ളിയാഴ്ച. അവൻ പതിവുപോലെ ജോലിയിൽ മുഴുകി. ഫോണ്‍ ശബ്ദിച്ചു. ചിന്നുവാണ്. തുടരെ തുടരെ കുറെ തവണ അവൾ വിളിച്ചു. എല്ലാം അവൻ കട്ട്‌ ചെയ്തു. ഒടുവിൽ ഒരു മെസേജ്‌. "For God's sake, please pick up my call.It's urgent" എന്ന്. വിറയ്ക്കുന്ന ഹൃദയത്തോടെ അവൻ അവളെ വിളിച്ചു.


( അടുത്ത രണ്ടു ഭാഗത്തോട് കൂടി ഈ കഥ അവസാനിക്കും )

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഒരായിരം ഓണാശംസകള്‍ !!




( Baby model : Eshaan Mohammed )

നേരത്തെ പറഞ്ഞ പോലെ വരാന്‍ പറ്റിയില്ല.
ചില സാങ്കേതിക പ്രശ്നങ്ങള്‍ . അതുകൊണ്ടാണ്. 
എന്തായാലും ഓണത്തിന് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ 
പിന്നെ ഇത് എന്ത് ബ്ലോഗാ അല്ലേ ? :)
അപ്പൊ എല്ലാവര്‍ക്കും മധുരം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...


2012 ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍



എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍ 

കണികാണും നേരം കമലാ നേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍ 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ! കണി കാണാന്‍

ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും തന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍

2012 മാർച്ച് 25, ഞായറാഴ്‌ച

ക്ഷൌരത്തിന്റെ പരിണാമം, മലയാളിയുടെയും : ചില "മുടിഞ്ഞ" ചിന്തകള്‍




     ഇപ്പൊ മുടി വെട്ടിച്ചിട്ടു വന്നതേ ഉള്ളൂ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ബി ടീ എം ലേഔട്ടില്‍ ഉള്ള ഒരു സലൂണില്‍ ആണ് പോയത്. സാധാരണ ഇവിടെ അടുത്തുള്ള ഒരു കന്നടക്കാരന്റെ ബാര്‍ബര്‍ ഷോപ്പില്‍ ആണ് മുടി വെട്ടാറുള്ളത്. അവനാണെങ്കില്‍ കന്നഡ അല്ലാതെ ഒരു വസ്തു അറിയില്ല. അതുകാരണം ഉണ്ടാകുന്ന ഒരു കമ്യൂണിക്കേഷന്‍ പ്രോബ്ലം ഇത്തവണ  ഉണ്ടായില്ല. ഇവന്‍ ഒരു ബംഗാളി ആയിരുന്നത് കൊണ്ട് ഹിന്ദി മനസ്സിലാവും. അങ്ങനെ കുറേക്കാലം കൂടി മുടിയും മീശയുമൊക്കെ അളവനുസരിച്ച് വെട്ടി തന്നു. അവന്‍ മുന്നില്‍ ടി വിയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമയില്‍ ഇടയ്ക്ക് നോക്കും. തമാശ വരുമ്പോ ചിരിക്കും. അടി നടക്കുമ്പോള്‍ വെട്ടു നിര്‍ത്തിയിട്ടു അതിലേക്കു കണ്ണ് തള്ളി നോക്കും. ഞാന്‍ നോക്കിയപ്പോ ദേ ദനാ ദന്‍ ആണ് പടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം.  നമ്മുടെ മുടി വെട്ടുകാരന്‍ അങ്കലാപ്പിലായി. കാരണം, അവന്‍ ഒരു വെട്ടു വെട്ടാന്‍ വേണ്ടി തിരിയുമ്പോഴേയ്ക്കും കഥ കൈവിട്ടു പോകും. അങ്ങനെ മുക്കിയും മൂളിയും ഒരു വിധത്തില്‍ അവന്‍ വെട്ടി തീര്‍ത്തു. തിരികെ വന്നു കുളിച്ചു കുറച്ചു നേരം വിശ്രമിക്കാം എന്ന് കരുതി ഒന്ന് കിടന്നു. അപ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിയ ചില ചിന്തകള്‍

അല്പം ചരിത്രം 

    ഓര്‍മ വയ്ച്ചതിനു ശേഷം ഞാന്‍ ആദ്യമായി കാണുന്ന ബാര്‍ബര്‍ നാട്ടിലെ ഭാര്‍ഗവന്‍ മൂത്താന്‍ ആണ്. മൂത്താന്‍ വീട്ടില്‍ വന്നു നമ്മള്‍ പിള്ളേരുടെ ഒക്കെ മുടി വെട്ടും. അതാണ്‌ നാട്ടിലെ പതിവ്. കൊച്ചു കുട്ടികള്‍ ഉള്ള വീട്ടില്‍ മൂത്താന്‍ വന്നു മുടി വെട്ടി കൊടുക്കും. ഇന്ന് നാട്ടിലുള്ള മുതിര്‍ന്ന പലരും ഭാര്‍ഗവന്‍ മൂത്താന്റെ കത്രികയുടെ സുഖം അറിഞ്ഞവരാണ്. ഭാര്‍ഗവന്‍ മൂത്താന് കവലയില്‍ ഒരു ചെറിയ പീടികയും ഉണ്ട്. സ്റ്റാര്‍ സലൂണ്‍ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കടയിലേക്ക് കയറാന്‍ വേണ്ടി ചില്ലിട്ട ഒരു ഹാഫ് ഡോര്‍ ഉണ്ട്. അതില്‍ Welcome എന്ന് വരച്ചു വച്ചിട്ടുണ്ട്. അന്നൊക്കെ ഹാഫ് ഡോറുകള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അന്ന് ആ ഡോര്‍ തുറന്നു അകത്തു കയറാന്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ അല്ലേ..പൊക്കം കുറവായത് കാരണം ആ ഡോറിന്റെ അടിയില്‍ കൂടി തന്നെ ഞങ്ങള്‍ അകത്തു കടന്നിരുന്നു. കടയുടെ അകം അലങ്കരിക്കാന്‍ വേണ്ടി കട നിറയെ അന്നത്തെ പ്രശസ്ത നാടക പോസ്ടറുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. നികുംഭില, ശകുന്തള അങ്ങനെ അന്നത്തെ പ്രശസ്ത ബാലെകള്‍, നൃത്ത നാടകങ്ങള്‍ മുതലായവയുടെ പരസ്യങ്ങള്‍. കറക്കമൊന്നുമില്ലാത്ത സാധാരണ കസേര. ഫാന്‍ ഒന്നുമില്ല. ഒരു വശത്തായി വെട്ടിയ മുടി തൂത്തു വാരിയിട്ടിട്ടുണ്ട്. അത് പുള്ളി ഒരു പേപ്പര്‍ കൊണ്ട് അടച്ചു വയ്ക്കും. ഉപയോഗിച്ച് തേഞ്ഞ ഒന്ന് രണ്ടു കത്രികകള്‍ , ചീപ്പുകള്‍ , അന്നത്തെ പ്രശസ്തമായ കുട്ടിക്കൂറ പൌഡര്‍ , ഷേവ് ചെയ്തിട്ട് മുഖത്ത് ചെറിയ മുറിവുകളോ പോറലുകളോ ഉണ്ടായാല്‍ തടയുവാനുള്ള ആലത്തിന്റെ ചെറിയ കട്ട. തീര്‍ന്നു. ഇത്രയുമാണ് ആ കടയിലെ പണിയായുധങ്ങള്‍. അന്നത്തെ പ്രശസ്ത സിനിമാ മാസികയായ നാനയുടെ ചില കോപ്പികള്‍ , ശിവകാശിയില്‍ അടിച്ചു വിതരണം ചെയ്തിരുന്ന മലയാള സിനിമ നോട്ടീസുകള്‍ മുതലായവ ഉണ്ടാവും. കസ്ടമേഴ്സിനു വായിക്കാന്‍. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി മൂത്താന്‍ ഒരു ചെറിയ കല്ലില്‍ കത്തി ഉരച്ചു മിനുസപ്പെടുത്തുന്നതും ആ കത്രികയുടെ പ്രയോഗവും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു.


    ഹൈ സ്കൂളില്‍ എത്തിയപ്പോഴേയ്ക്കും മൂത്താന്റെ കടയെ വെല്ലുന്ന രീതിയില്‍ പുതിയ ഒരു ബാര്‍ബര്‍ ഷോപ്പ് നാട്ടില്‍ തുടങ്ങി. സലൂണ്‍ എന്നോ ബാര്‍ബര്‍ ഷോപ്പ് എന്നോ വിളിക്കുന്നതിനു പകരം ആദ്യമായി നമ്മുടെ നാട്ടില്‍ ഒരു 'ഹെയര്‍ ഡ്രെസിംഗ് ഷോപ്പ് ' വന്നു. ചുവന്ന നിറത്തിലുള്ള കറങ്ങുന്ന കസേര, ഫാന്‍, നെടു നീളന്‍ നില കണ്ണാടികള്‍, കുട്ടിക്കൂറയ്ക്കും ലോഷനും പകരം പല നിറത്തിലും പേരിലും ഉള്ള സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍, ഓള്‍ഡ്‌ സ്പൈസ് മുതലായവ. ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന രണ്ടു സഹോദരങ്ങള്‍ നാട്ടില്‍ വന്നു അതേ മോഡലില്‍ തുടങ്ങിയ കടയാണ്. ഇത് വന്നതോടെ മൂത്താനെ പോലുള്ളവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പിന്നെ പിന്നെ ഈ ഷോപ്പ് വളര്‍ന്നു ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ആയി. അതോടൊപ്പം കടയുടെ ചിത്രം തന്നെ ആകെ മാറി. വന്‍ ലൈറ്റുകളും എയര്‍ കണ്ടീഷണറും ഒക്കെയായി ബാര്‍ബര്‍ ഷോപ്പിന്റെ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതി.

കാലം നടത്തിയ മാറ്റങ്ങള്‍

    മുകളില്‍ പറഞ്ഞ പോലെ ബാര്‍ബര്‍ ഷോപ്പ് എന്ന സങ്കല്‍പം തന്നെ ഇന്ന് കേരളത്തില്‍ ഒരുപാടു തവണ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഒപ്പം ക്ഷുരകന്‍മാരുടെ സാമൂഹ്യ സ്ഥിതിയും. പണ്ട് ഒരുപാടു അവഗണനകളും അധിക്ഷേപങ്ങളും ഏറ്റു വാങ്ങി കിടന്ന ഒരു സമൂഹം ഇന്ന് ആ കെട്ടുപാടുകള്‍ വിട്ടു അഭിമാനത്തോടെ അവരുടെ ജോലി ചെയ്യുന്നത് ആണ് കാണാന്‍ കഴിയുന്നത്‌. എനിക്കിപ്പോഴും ഓര്‍മയുണ്ട് ... ഒരിക്കല്‍ ഒരു അപ്പൂപ്പന്‍ ബാര്‍ബറെ കൊണ്ട് സ്വന്തം കക്ഷം  ഷേവ് ചെയ്യിക്കുന്നത്. എന്നാല്‍ അതേ ബാര്‍ബര്‍ തന്നെ കുറച്ചു വര്‍ഷത്തിനു ശേഷം എന്റെ തന്നെ മുന്നിലിരുന്നു വേറൊരാളോട് അതൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തറപ്പിച്ചു പറയുന്നതും കണ്ടു. ഒരു കണക്കിന് കേരളത്തിന്റെ മാറിയ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ് ഓരോ ബാര്‍ബര്‍ ഷോപ്പും ഓരോ ബാര്‍ബറും എന്ന് പറയാം. സ്വന്തം ജോലി എന്താണ് എന്ന് സ്വയം നിര്‍വചിക്കാനും അതിനനുസരിച്ച് ഡിമാന്റ് ചെയ്യാനും ഒരു തൊഴില്‍ സമൂഹം സ്വയം പഠിച്ചു എന്നത് ഒരു ചില്ലറ കാര്യമല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ കേരളം വിട്ടുള്ള സംസ്ഥാനങ്ങളിലെ ബാര്‍ബര്‍മാരെ നോക്കണം. വീട്ടില്‍ പോയി പ്രമാണിമാര്‍ക്ക് ക്ഷൌരം ചെയ്തു കൊടുക്കുന്ന ഒരാളെ പോലും ഇന്ന് കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നാണു എന്റെ വിശ്വാസം. ബാര്‍ബര്‍ ഷോപ്പില്‍ പൊയ്ക്കൊണ്ടിരുന്ന മലയാളിയുടെ ശീലങ്ങളും മാറിയിരിക്കുന്നു. ഏതെങ്കിലും ഷോപ്പില്‍ പോയി ബാര്‍ബറുടെ മുന്നില്‍ തലയും കുനിച്ചിരുന്നു മുടി വെട്ടി തിരിച്ചു വന്നിരുന്ന പഴയ മലയാളി അല്ല ഇന്നത്തെ മലയാളി. ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന സ്ത്രീകളെ പരിഹാസത്തോടെ കണ്ടിരുന്ന പണ്ടത്തെ പുരുഷന്മാര്‍ ഇന്ന് പരസ്യമായി ജെന്റ്സ് പാര്‍ലറുകളിലും സ്പാകളിലും പോകുന്നു. സ്വന്തം സൌന്ദര്യത്തെ പറ്റി വ്യാകുലപ്പെടുന്നു. മുടി ഇല്ലാത്തവര്‍ ഗള്‍ഫ്‌ ഗേറ്റ് പോലുള്ള കമ്പനികളുടെ വിഗ്ഗുകള്‍ വച്ച് പിടിപ്പിക്കുന്നു. സുന്ദരനാകുന്നു. ഇതെല്ലാം മാറുന്ന മലയാളിയുടെ പരിശ്ചേദം ആണ്. സ്വന്തം കപട വ്യക്തിത്വം വിട്ടു പുറത്തു വരാന്‍ തയ്യാറുള്ള പുതിയ മലയാളി സമൂഹത്തെ വേണം ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ നാം കാണേണ്ടത്.

കുലത്തൊഴില്‍ കുലത്തൊഴില്‍ അല്ലാതാകുമ്പോള്‍ 


    ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നശിച്ച ജാതി വ്യവസ്ഥ കാരണം സ്വാമി വിവേകാനന്ദന്‍ ഒരു കാലത്ത് കേരളത്തെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നാണ്.  അങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ കുത്തുവാക്കുകള്‍ കേട്ട് കിടന്ന ഒരു ജാതിയാണ് ക്ഷുരകന്മാരുടെത്. ഉയര്‍ന്ന ജാതിയില്‍ പോലുമുള്ള ആള്‍ക്കാര്‍ അവരുടെ ഇടയില്‍ തന്നെയുള്ള ബാര്‍ബര്‍മാരെ വേറെ പേരിട്ടു മാറ്റി നിര്‍ത്തി. നായര്‍ സമുദായത്തിലെ വിളക്കിത്തല നായര്‍ ഉദാഹരണം. അന്യ സമുദായങ്ങളും മോശമല്ല. മുസ്ലീങ്ങള്‍ അവരുടെ ഇടയിലെ ബാര്‍ബറെ ഒസ്സാന്‍ എന്ന് വിളിച്ചു. ഒസ്സാന് മുടി വെട്ടല്‍ മാത്രമല്ല പണി. സുന്നത്ത് കര്‍മം നിര്‍വഹിക്കുന്നതും ഒസ്സാനാണ്. പണ്ടൊക്കെ ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്നവരോട് തനിക്കു പോയി ചെരച്ചു കൂടെടോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കാറുണ്ടായിരുന്നത് . ഷേവ് ചെയ്യാന്‍ വേണ്ടി സോപ്പ് ഇടുന്നത് കാലക്രമേണ മണിയടിയുടെ പര്യായമായും ആളുകള്‍ വിളിച്ചു. എന്നാല്‍ ഇന്ന് അത് കുറെയേറെ മാറിയിരിക്കുന്നു. ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ നിന്ന് എല്ലാ ജാതിയിലും ഉള്ള ആളുകള്‍ ചെയ്യുന്ന ഒരു തൊഴില്‍ ആയി ഇത് മാറിയിരിക്കുന്നു. അതായതു ഒരു തൊഴിലിന്റെയെങ്കിലും തൊട്ടു കൂടായ്മ മാറിയിരിക്കുന്നു എന്ന് ചുരുക്കം. ഇതിനെ വളരെ പോസിറ്റീവ് ആയ ഒരു നേട്ടമായാണ് നമ്മള്‍ കാണേണ്ടത്. പ്രത്യേകിച്ച് നമ്മുടെ തൊട്ടടുത്ത അയാള്‍ സംസ്ഥാനങ്ങള്‍ ആയ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇതേ ജാതിക്കാരെ ട്രീറ്റ്‌ ചെയ്യുന്നത് വച്ച് നോക്കുമ്പോള്‍.

ബാര്‍ബര്‍ ഷോപ്പിന്റെ രാഷ്ട്രീയം 


    കുറച്ചു വര്‍ഷം മുമ്പ് ടി വി ചന്ദ്രന്റെ ഒരു ചിത്രം കണ്ടത് ഓര്‍ക്കുന്നുണ്ടോ ? മമ്മൂട്ടി നായകനായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമ. ഒരു ബാര്‍ബര്‍ ആയ കമ്മ്യൂണിസ്റ്റ്‌ ആണ് കഥാനായകന്‍. അയാളുടെ വീക്ഷണത്തില്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് ഈ ചിത്രത്തില്‍. ഒരു കണക്കിന് ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന സ്ഥലങ്ങള്‍. 'രാഷ്ട്രീയം പറയരുത്' എന്ന ബോര്‍ഡ് വച്ചിരുന്ന രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതായിരുന്നു. ദിന പത്രങ്ങള്‍ വായിക്കുകയും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ബാര്‍ബര്‍മാര്‍ വളരെ കോമണ്‍ ആയിരുന്നു. ശ്രീനിവാസന്റെ ചില ചിത്രങ്ങളില്‍ കാണിക്കുന്നത് പോലെ അന്താരാഷ്‌ട്ര വിഷയങ്ങളെ പറ്റി വരെ ആഴത്തില്‍ അറിയാമായിരുന്ന ക്ഷുരകന്മാര്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാന്‍ വേണ്ടി ഇത്തരം കടകള്‍ സന്ദര്‍ശിക്കുന്ന പലരും ഉണ്ടായിരുന്നു. മുടി വെട്ടുന്നതിനിടയിലുള്ള ഇടവേളയില്‍ ഇടപാടുകാരനുമായി ഇതൊക്കെ സംസാരിച്ചു സമയം പോക്കുന്നവരായിരുന്നു ഈ പഴയ തലമുറയില്‍ പെട്ട ബാര്‍ബര്‍മാര്‍. മാത്രമല്ല നാട്ടിലെ ഒരുവിധമുള്ള എല്ലാവരുടെയും തലയിലും താടിയിലും കൈ വയ്ക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍
ആയിരുന്നു അവരില്‍ പലരും. കൂടാതെ തലമുറ തലമുറയായി കൈമാറി കിട്ടി കട നടത്തുന്നവരായിരുന്നു അവരില്‍ പലരും. പക്ഷെ അതെപ്പോഴോ മുറിഞ്ഞു. ഈ തൊഴില്‍ എങ്ങനെയൊക്കെ ചെയ്താലും സമൂഹത്തില്‍ നിന്ന് അവജ്ഞ മാത്രമേ ഉണ്ടാവു എന്ന് തോന്നിയിട്ടോ എന്തോ പുതിയ തലമുറയെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരും പിന്നീട് ശ്രമിച്ചത്. ഭാര്‍ഗവന്‍ മൂത്താന്റെ രണ്ടാം തലമുറ ഈ പണിയേ വേണ്ടാ എന്ന് വച്ച് ഗള്‍ഫില്‍ പോയി.

    കേരളത്തിലെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും കണ്ടിരുന്ന ഒരു ബോര്‍ഡ് ഉണ്ട് .കേരള ബാര്‍ബര്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റേറ്റ് കാര്‍ഡ്‌. കട്ടിംഗ് - 10 രൂപ , ഷേവിംഗ് - 20 രൂപ എന്നിങ്ങനെ ഓരോ ജോലിക്കുമുള്ള വില വിവര പട്ടിക. ഇത്രയും വര്‍ഷമായിട്ടും വേറൊരു സംഘടനയുടെ ഒരു ബോര്‍ഡ്‌ ഞാന്‍ ആ സ്ഥാനത്ത് കണ്ടിട്ടില്ല. അത്രയ്ക്ക്  കെട്ടുറപ്പുള്ള ഒരു സംഘടനയാണ്. രാഷ്ട്രീയപരമായി ഇടപെടാതെ  സ്വന്തം അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംഘടന ആണ് ഇതെന്ന് തോന്നുന്നു. കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഒരു ട്രെന്‍ഡ് കാണണമെങ്കില്‍ ഈ റേറ്റ് കാര്‍ഡിന്റെ പല വര്‍ഷങ്ങളിലെ പതിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതിയാവും. വലിയ തത്വങ്ങള്‍ പറഞ്ഞു നടക്കുന്ന പല സംഘടനകള്‍ക്കും ഒരു മാതൃകയാണ് ഇത്.

     ലോകത്ത് ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് മലയാളി. അനുദിനം, അനുനിമിഷം മലയാളി അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകാശ വേഗത്തില്‍ മാറ്റം സംഭവിക്കുന്ന മലയാളിയെ ഏറ്റവും എളുപ്പം ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒന്നാണ് ബാര്‍ബര്‍ ഷോപ്പും ക്ഷുരകന്‍മാരുടെ ജീവിതവും. മലയാളി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എന്തിന്റെയും ഏതിന്റെയും മാതൃകകള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കാണാന്‍ പറ്റും. ഉദാഹരണത്തിന് നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റം. പണ്ടൊക്കെ ഹെയര്‍ ഡൈ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ കാലി മെഹന്ദി അല്ലെങ്കില്‍ ഗോദ്റെജ് ഹെയര്‍ ഡൈ. പക്ഷെ ഇപ്പൊ നോക്കൂ. മിക്ക ഷോപ്പുകളിലും Revlon , Garnier തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ആലം എന്ന് പറയുന്ന സാധനം അങ്ങാടി കടകളില്‍ മാത്രം കിട്ടുന്ന ഒരു വസ്തുവായി ചുരുങ്ങി. കുട്ടിക്കൂറയ്ക്ക് പകരം യാര്‍ഡ്‌ലിയും അത് പോലുള്ള സാധനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. എന്തിനു മലയാളിയുടെ വളര്‍ച്ച പ്രാപിച്ച ലൈംഗികതയ്ക്ക് വരെ ഇവിടെ ഉദാഹരണം കാണാം. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം :)


ഒരു പിന്‍ കുറിപ്പ് കൂടി 


     ബാര്‍ബര്‍, ക്ഷുരകന്‍ എന്നൊക്കെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഈ തൊഴില്‍ ചെയ്യുന്നവരെയോ അല്ലെങ്കില്‍ ചില സമുദായങ്ങളെ കളിയാക്കാനോ വേണ്ടിയല്ല. അതൊഴിവാക്കി ഈ പോസ്റ്റിനു പൂര്‍ണത ഉണ്ടാവില്ല എന്നത് കൊണ്ട് മാത്രമാണ്. ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാര്‍ ആയ സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവര്‍ക്ക് ഇത് ഏത് സെന്‍സില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് പറയാതെ തന്നെ മനസ്സിലാവും. എന്നാല്‍ എന്തും ഏതും ജാതിയുമായി ബന്ധിപ്പിച്ചു വഷളാക്കുന്ന ചില തല്ലിപ്പൊളികളും ഇവിടെയുണ്ട്. അവരെ ഉദ്ദേശിച്ചു , അവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

2011 ഡിസംബർ 11, ഞായറാഴ്‌ച

പഴങ്കഞ്ഞി - നോസ്ടാള്‍ജിയ


പഴങ്കഞ്ഞിയുടെ പടം കുറെ തപ്പി. പക്ഷെ കിട്ടിയില്ല.
ഇത് ചെറിയ അരി കൊണ്ടുള്ള ചോറാണ്. യഥാര്‍ത്ഥ പഴങ്കഞ്ഞി ഇങ്ങനല്ല ട്ടാ.. 
   

     ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അച്ഛമ്മയുടെ ( അച്ഛന്റെ അമ്മ ) വീട്ടില്‍ പോയിരുന്നു. കുറച്ചു കാലം കൂടി കണ്ടത് കൊണ്ട് അച്ഛമ്മ സ്നേഹത്തോട് കൂടി സ്വീകരിച്ചു ( അല്ലെങ്കിലും ചെറുമക്കളില്‍ എന്നോടാണ് അച്ഛമ്മയ്ക്ക് സ്നേഹം കൂടുതല്‍ എന്നാണു ബാക്കിയുള്ളവര്‍ പറയുന്നത് ). മോനേ .. രാവിലെ വല്ലതും കഴിച്ചോ എന്നൊക്കെ ചോദിച്ചു അച്ഛമ്മ. ഞാന്‍ പറഞ്ഞു ദോശയും സാമ്പാറും കഴിച്ചു അച്ഛമ്മേ എന്ന്. അപ്പൊ പുള്ളിക്കാരി പറഞ്ഞു ഒരു പതിനൊന്നു മണി ആവട്ടെ, പഴങ്കഞ്ഞി തരാം എന്ന്. എനിക്ക് പണ്ട് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സാധനമായിരുന്നു പഴങ്കഞ്ഞി. പണ്ട് മാത്രമല്ല . ഇപ്പോഴും.  പതിനൊന്നു മണി ആവുന്നത് വരെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല. നേരെ അടുക്കളയില്‍ പോയി അപ്പച്ചിയോടു ചോദിച്ചു. അങ്ങനെ പഴങ്കഞ്ഞി മേശ മേല്‍ നിരന്നു. ഒരു ചെറിയ കോപ്പയില്‍ അല്പം തൈര്, ഒരു പത്രത്തില്‍ നാലഞ്ചു പച്ച മുളക് അപ്പൊ പറിച്ചത് ഇത്രയും കൊണ്ട് വച്ചു. 'അച്ചാറെവിടെ ? ' ഞാന്‍ ചോദിച്ചു. അത് കേട്ടതും അപ്പച്ചിയും അച്ഛമ്മയും ചിരിച്ചു. 'നീ എന്താ അത് ഇത് വരെ ചോദിക്കാത്തതെന്നു നോക്കിയിരിക്കുകയായിരുന്നു' എന്ന് പറഞ്ഞിട്ട് അപ്പച്ചി അച്ചാര്‍ എടുക്കാന്‍ പോയി.

     അവിടെ കണ്ണി മാങ്ങാ കായ്ക്കുന്ന മാവുകള്‍ ഉണ്ട്. എല്ലാ വര്‍ഷവും സീസണില്‍ അത് മുഴുവന്‍ പറിച്ചു മൂന്നു നാല് വലിയ ചീന ഭരണികളില്‍ അച്ചാറിടും. അതുണ്ടാക്കുന്നത്‌ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മാങ്ങ ചാക്കില്‍ പറിച്ചു കൊണ്ട് വരും. എന്നിട്ട് വലിയ ഒരു ചരുവത്തില്‍ ഇട്ടു കഴുകി വൃത്തിയാക്കി അതിന്റെ മുകളില്‍ പറ്റിപിടിച്ചിരിക്കുന്ന കറയൊക്കെ കഴുകി എടുക്കും. എന്നിട്ട് വലിയ ഭരണികളില്‍ വീതിച്ചു നിറയ്ക്കും. മൂന്നു ഭരണികളില്‍ മുളകുപൊടിയും ഉപ്പും പിന്നെന്തോ സാധനവും ഇടും. വേറെ ഒന്ന് രണ്ടു ഭരണികളില്‍ എരിവില്ലാത്ത അച്ചാര്‍ ആണ് ഇടുന്നത്. എന്നിട്ട് വെള്ള മുണ്ട് അലക്കി വച്ചത് കീറി ഭരണിയുടെ അടപ്പിന് മീതെ വച്ചു ചണക്കയര്‍ കൊണ്ട് വൃത്തിയായി കെട്ടി വയ്ക്കും. പിന്നെ അത് തുറക്കുന്നത് വെക്കേഷന് എല്ലാവരും വീട്ടിലെത്തുംപോഴാണ്. അന്നൊക്കെ ബൂസ്ടും ഹോര്‍ലിക്സും ആണ് കുപ്പികളില്‍ വരുന്നത്. ഇന്നത്തെ പോലെ കണ്ടയിനെഴ്സ് അത്ര വ്യപകമല്ല. അപ്പൊ, അച്ഛമ്മ ഈ ബൂസ്റ്റ്‌ ഹോര്‍ലിക്സ് കുപ്പികള്‍ കഴുകി വൃത്തിയാക്കി അതില്‍ അച്ചാര്‍ നിറച്ചു മക്കള്‍ക്കെല്ലാം വീതിച്ചു കൊടുക്കും. ആ വര്‍ഷത്തേക്കുള്ള ക്വോട്ടാ ആണ് അത്.


     വീടിന്റെ തട്ടിന്‍ പുറത്താണ് അത് സൂക്ഷിരിക്കുന്നത്. അപ്പച്ചി മരക്കോവണി കയറി മുകളില്‍ പോയി അതെടുത്തു വന്നു. ഹോ. ആ അച്ചാറിന്റെ ഒരു മണം. അപ്പച്ചി അതില്‍ നിന്ന് രണ്ടു മാങ്ങാ തട്ടി പാത്രത്തിലിട്ടു. പഴങ്കഞ്ഞിയുടെ നടുക്ക് ഒരു ചെറിയ കുഴി കുത്തി അതില്‍ അല്പം തൈരൊഴിച്ചു. എന്നിട്ട് അതിന്റെ നടുക്കായി അച്ചാറിന്റെ മുളക് ചാര്‍ അല്പം വീഴ്ത്തി. എന്നിട്ട് അത് കൂട്ടിക്കുഴച്ചു. അതില്‍ നിന്ന് കുറച്ചു വായിലേക്കിട്ടു ആ പച്ച മുളക് എടുത്തു കടിച്ചു. അകത്തേക്ക് ഇറക്കിയ ആ ചോറിനോടൊപ്പം കുറെയേറെ ഓര്‍മകളും മനസ്സിലേക്ക് തികട്ടി വന്നു. പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍. എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. കുട്ടിയിലെ അച്ഛന്‍ മരിച്ച അവനെ അമ്മ കൂലിപ്പണി എടുത്താണ് വളര്‍ത്തിയിരുന്നത്. അവന്റെ എല്ലാ ദിവസത്തെയും ബ്രേക്ക്‌ ഫാസ്റ്റ് പഴങ്കഞ്ഞി ആയിരുന്നു. രാവിലെ അവിടെ ചെന്നാല്‍ അവന്റെ അമ്മ പഴങ്കഞ്ഞിയോടൊപ്പം പച്ചമുളകും തലേ ദിവസത്തെ പുളിശ്ശേരിയും തരും. ചിലപ്പോ കരുവാട് ( മീന്‍ ഉപ്പിട്ട് ഉണക്കിയത്, ചാളയും മറ്റും ) ചുട്ടെടുത്തതും തരും. ചിലപ്പോ തലേ ദിവസത്തെ മീന്‍ കറി ചൂടാക്കിയതും ഉണ്ടാവും. വേറൊരു കോമ്പിനേഷന്‍ കഴിച്ചത് ഒരിക്കല്‍ ബീച്ചില്‍ പോയപ്പോഴാണ്. മീന്‍ പിടിത്തക്കാരായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പഴങ്കഞ്ഞിയും ഞണ്ട് കറിയും കഴിച്ചു. ഞണ്ടാണെങ്കില്‍ ഒടുക്കലത്തെ എരിവും. പക്ഷെ എന്താ ഒരു രുചി. അത് പോലെ പഴങ്കഞ്ഞിയും കപ്പ മുളകിട്ട് വേവിച്ചതും ബീഫ് കറിയും ചേര്‍ത്ത് അടിച്ചിട്ടുണ്ട്.

     കുട്ടന്‍ മേശിരിയെ ( മേസ്തിരി എന്ന് സ്കൂളില്‍ പഠിച്ചവര്‍ വിളിക്കും ) പറ്റി കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കുട്ടന്‍ മേശിരി നാട്ടിലെ ഒരു ലൈന്‍ മാന്‍ ആണ്. മീശ മാധവനില്‍ മച്ചാന്‍ വര്‍ഗീസ്‌ അവതരിപ്പിച്ച പോലുള്ള ഒരു കഥാപാത്രം. ഫുള്‍ ടൈം തണ്ണിയാണ് കക്ഷി. പക്ഷെ എത്ര വെള്ളമായാലും പണിയുടെ കാര്യത്തില്‍ പെര്‍ഫെക്റ്റ്‌ ആണ്. നാട്ടില്‍ ഒരു കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയേക്കാള്‍ വിലയുള്ള താരമായിരുന്നു കുട്ടന്‍ മേശിരി. ഒരു ചെറിയ കുന്നിന്‍ പുറത്തു ഒറ്റപ്പെട്ട ഒരു ഓടിട്ട വീട്ടിലാണ് മേശിരിയുടെ താമസം. മക്കളില്ല. അങ്ങേരുടെ ഭാര്യക്ക്‌ അടുത്തുള്ള ഒരു കാഷ്യൂ ഫാക്ടറിയില്‍ ആണ് പണി. അവര്‍ രാവിലെ എട്ടു മണിക്ക് പണിക്കു പോകും. പിന്നെ മേശിരി വീട്ടില്‍ തനിച്ചാണ്. പന്ത്രണ്ടു മണി ആകുമ്പോ അങ്ങേരും ഇറങ്ങും. ആ സമയത്ത് ചെന്നാല്‍ അങ്ങേര്‍ക്ക് കഴിക്കാന്‍ ചേട്ടത്തി എടുത്തു വച്ചിരിക്കുന്ന പഴങ്കഞ്ഞിയുടെ ഒരു ഭാഗം നമുക്കും തരും. തകരത്തില്‍ ഉണ്ടാകി വെള്ള കളര്‍ പൂശിയിരിക്കുന്ന കോപ്പകള്‍ പണ്ട് നമ്മുടെ നാട്ടില്‍ എല്ലാവരും ഉപയോഗിക്കുമായിരുന്നു. അതിന്റെ നിറം കുറച്ചു കഴിയുമ്പോ ഇളകി ഇളകി പോകും. അങ്ങനെ ലോക ഭൂപടം പോലെ അടയാളങ്ങളുള്ള ഒരു പാത്രത്തില്‍ കുട്ടന്‍ മേശിരി തന്റെ പഴങ്കഞ്ഞിയുടെ ഒരു പങ്കു നമുക്കും പകര്‍ന്നു തരും. ഇതിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ സാമ്പാറും മീന്‍ കറിയും കൂട്ടിക്കുഴച്ചതാണ്. സാമ്പാറിലെ വെണ്ടയ്ക്കയും മുളകും മറ്റും അതിനു മുകളില്‍ ചിതറി കിടക്കും. ചിലപ്പോ ഇലിംബിക്ക അച്ചാറും. വെളുത്തുള്ളി വാട്ടിയതും.

    എല്ലാം കൂടി ആലോചിച്ചിട്ട് ഉള്ള സ്വസ്ഥത പോയി. ഉടനെ നാട്ടില്‍ പോകണമല്ലോ. ഈ പഴങ്കഞ്ഞിയുടെ ഒരു കാര്യം. അപ്പൊ ഞാന്‍ പോയി ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ട് വരാം ട്ടോ ..

2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

മീല്‍സ് റെഡി





     ഈ ഒരു ബോര്‍ഡ് ഇന്നലെ ഇവിടെ ഒരു ഹോട്ടലിന്റെ മുന്നില്‍ തൂക്കിയിരിക്കുന്നത് കണ്ടു. സാധാരണ ബാന്‍ഗ്ലൂര്‍ ഹോട്ടലുകളില്‍ ഈ ബോര്‍ഡ് കാണാറില്ല. കയറി നോക്കി. പ്രതീക്ഷിച്ച പോലെ ഒരു മലയാളി റെസ്ടോറന്റ് ആയിരുന്നു. അങ്ങനെ തീര്‍ത്തു പറയാനും പറ്റില്ല. ഒരു ചെറിയ മെസ്സ് ആണ് അത്. എന്തോ ആ ബോര്‍ഡ് കണ്ടപ്പോള്‍ ഒരുപാടു പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് കയറി വന്നു. പഠിച്ചതൊക്കെ അടുത്തുള്ള സ്കൂളിലും കോളജിലും ഒക്കെ ആയിരുന്നത് കൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടില്ല. ഏകദേശം ഒന്‍പതു വര്‍ഷം മുമ്പാണ് വീട്ടിലെ സുഖവാസം മതിയാക്കി ഞാന്‍ പണിക്കു പോയി തുടങ്ങിയത്. അന്ന് മുതലാണ്‌ വീട്ടിനു പുറത്തു നിന്ന് ആഹാരം കഴിക്കല്‍ തുടങ്ങുന്നത്. ഈയിടക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ നെ പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ചപ്പോഴും ഞാന്‍ ഇതൊക്കെ ഓര്‍ത്തിരുന്നു. 


    വീട്ടില്‍ ബീഫ് ഉണ്ടാക്കാത്തത് കൊണ്ട് അത് അടുത്തുള്ള ഒരു തട്ടുകടയില്‍ പോയി കഴിക്കുമായിരുന്നു. അവിടെ ചെന്ന് ഓര്‍ഡര്‍ ചെയ്യുമ്പോ ആണ് അവര്‍ അത് ചൂടാക്കി തരുന്നത്. ബീഫ് മുളകും ചേരുവകളും ഒക്കെ പുരട്ടി ഒരു പത്രത്തില്‍ വച്ചിരിക്കും. നമ്മള്‍ ഒരു പ്ലേറ്റ് ബീഫ് ഫ്രൈ എന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ അതുണ്ടാക്കുന്ന കണ്ണന്‍ ചേട്ടന്‍ ഒരു ചെറിയ കിണ്ണത്തില്‍ കുറച്ചു ബീഫ് എടുത്തു മുന്‍പില്‍ തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക്   ഇടും. ആ എണ്ണയില്‍ വീണ ഉടന്‍ തന്നെ അവന്‍ അങ്ങനെ വീതി തിളക്കാന്‍ തുടങ്ങും. മാത്രമല്ല ബീഫ് എണ്ണയില്‍ വീഴുമ്പോള്‍ ഒരു മണമുണ്ട്. ഹോ. ഇപ്പോഴും അത് മൂക്കിന്‍ തുമ്പത്തുണ്ട് . പിന്നെ പുള്ളി അതില്‍ എന്തൊക്കെയോ സാധനങ്ങള്‍ വാരി വിതറും. ഒരു അഞ്ചു മിനിറ്റ് ഈ അഭ്യാസമൊക്കെ കാണിച്ചിട്ട് ഒരു കീറ് പത്രകടലാസിന്റെ മുകളില്‍ വിരിച്ചിരിക്കുന്ന മെഴുകു പേപ്പറിന്റെ മുകളിലേക്ക് ഇടും. എന്നിട്ട് അത് ചൂടോടെ പൊതിഞ്ഞു തരും. 


     പിന്നെ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നപ്പോള്‍ മണക്കാട് ആയിരുന്നു താമസം. നല്ല ഒന്നാംതരം ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ കൊണ്ട് സമൃദ്ധമാണ് തിരുവനന്തപുരം. സീനത്ത് എന്നൊരു ഹോട്ടലിലായിരുന്നു നമ്മുടെ ഭക്ഷണം കഴിക്കല്‍. അത് നടത്തിയിരുന്ന ഒരു കാക്ക ഉണ്ട്. അദ്ദേഹം രാവിലെ നാല് മണിക്ക് തന്നെ ഹോട്ടലില്‍ എത്തും. എന്നിട്ടാണ് സുബഹി നിസ്കരിക്കാന്‍ അദ്ദേഹം അട്ടക്കുളങ്ങര പള്ളിയിലേക്ക് പോകുന്നത്. അന്ന് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് ഞങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്നിരുന്നത് കാക്കയുടെ ഒരു കാരുണ്യമായിരുന്നു. പൊറോട്ട വാങ്ങിയാല്‍ അതിന്റെ ഒപ്പം കറി വാങ്ങാന്‍ പലപ്പോഴും പൈസ ഉണ്ടാവില്ല. അതുകൊണ്ട് ഞങ്ങള്‍ എന്നും കുറച്ചു ഗ്രേവി ചോദിക്കും. വല്ലപ്പോഴുമെങ്കിലും ഒരു കറി വാങ്ങിച്ചു കഴിക്കൂ മക്കളെ എന്ന് കാക്ക തമാശ പറയുമെങ്കിലും എന്നും നമ്മള്‍ ചോദിക്കാതെ തന്നെ ഗ്രേവി തരാന്‍ അദ്ദേഹം സപ്പ്ലയര്‍മാരോട് പറയും. മിക്ക ദിവസവും ആ ഗ്രെവിയും അല്ലെങ്കില്‍ രണ്ടു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്താണ് പൊറോട്ട കഴിക്കുന്നത്‌. പക്ഷെ കഴിക്കുന്ന സമയം ഒക്കെ കിറുകൃത്യമായിരുന്നു. മീല്‍സ് റെഡി ബോഡ് തൂങ്ങുന്ന ആ നിമിഷം തന്നെ നമ്മള്‍ അവിടെ വരവ് വയ്ക്കും. 


     ഒരു ദിവസം അവിടെ കഴിക്കാന്‍ പോയപ്പോള്‍ കണ്ടു നല്ല പരിചയമുള്ള ഒരാള്‍ അവിടെ നില്‍ക്കുന്നത് കണ്ടു. മട്ടന്‍ വാങ്ങിക്കാന്‍. അങ്ങേര്‍ പോയതിനു ശേഷം കാക്കയോടു ചോദിച്ചപ്പോഴാണ് മനസ്സിലായത് നമ്മുടെ 'അനന്തം അജ്ഞാതം ' അവതരിപ്പിക്കുന്ന പുള്ളിയാണെന്ന്. അങ്ങേര്‍ അവിടത്തെ സ്ഥിരം കുറ്റിയാണ്. സീനത്തിലെ പഴം പൊരിയും ഉഴുന്ന് വടയും എന്റെ ഒരു ഫേവറിറ്റ് ആയിരുന്നു. നോമ്പ് കാലത്ത് വളരെ താമസിച്ചേ ഹോട്ടല്‍ തുറക്കൂ. സുഹൃത്തുക്കള്‍ എല്ലാം മുസ്ലീങ്ങള്‍ ആയതു കാരണം ആ ഒരു മാസം കഴിക്കാന്‍ ഞാന്‍ ഒറ്റക്കാവും. രാഹത്ത് എന്ന് പറഞ്ഞിട്ട് വേറൊരു ഹോട്ടല്‍ കൂടി അവിടുണ്ടായിരുന്നു. അവിടെ പോയി ബിരിയാണി കഴിച്ചിട്ട് കൈ സോപ്പിട്ടു കഴുകാതെ തിരിച്ചു വന്നു ഞാന്‍ എന്റെ സുഹൃത്തുക്കളെ ആ കൈ മണപ്പിക്കുമായിരുന്നു. ഒരു തമാശയായി അങ്ങനെ ചെയ്തെങ്കിലും പിന്നെ നോമ്പിന്റെ പുണ്യത്തെ അപമാനിക്കരുത് എന്ന് കരുതി ഞാന്‍ ആ പരിപാടി നിര്‍ത്തി. അന്ന് അവര്‍ പാളയം പള്ളിയില്‍ നോമ്പ് തുറയ്ക്ക് പോയിട്ട് വരുമ്പോ എനിക്കും മഞ്ഞളും ഇഞ്ചിയും ഒക്കെ ചേര്‍ത്ത സ്വാദിഷ്ടമായ നോമ്പ് കഞ്ഞി കൊണ്ട് വരുമായിരുന്നു. എന്താ അതിന്റെ ഒരു രുചി.. ഹോ.. 


     പിന്നെ ഓര്‍മ വരുന്നത് അട്ടക്കുളങ്ങര ജയിലിന്റെ അടുത്തുള്ള ബുഹാരി ആണ്. പുട്ടും മട്ടന്‍ കറിയും ആണ് അവിടത്തെ സ്പെഷ്യല്‍. സിനിമ കണ്ടിട്ട്  ഓട്ടോ പിടിക്കാന്‍ കാശില്ലാത്തത്‌ കൊണ്ട് പലപ്പോഴും തമ്പാനൂര്‍ നിന്ന് മണക്കാട് വരെ നടന്നാണ് പോകുന്നത്. കിഴക്കേ കോട്ട വഴി നടന്നു തളര്‍ന്നു അട്ടക്കുളങ്ങര എത്തുമ്പോ ഒരു തണ്ണീര്‍ പന്തല്‍ പോലെ ബുഹാരി ഉണ്ടാവും. 

കഴുകി വൃത്തിയാക്കിയ തൂശനിലക്കഷണത്തില്‍ മഞ്ഞു പോലത്തെ വെണ്മയുള്ള രണ്ടു കഷണം പുട്ടും അതിന്മേല്‍ തൂവിയ രുചികരമായ മട്ടന്‍ കറിയും. ചിലപ്പോ ചായയും ഉണ്ടാവും. എപ്പോ അവിടെ ചെന്നാലും ഒരുപോലെയാണ്. നിറയെ ആളുകളും ഹോട്ടല്‍ നിറഞ്ഞു നില്‍ക്കുന്ന മട്ടന്‍ കറിയുടെ മണവും. ചാല കമ്പോളത്തിന്റെ ഒത്ത നടുവില്‍ മുബാറക് എന്നൊരു ഹോട്ടലുണ്ട്. പണ്ടൊരുപാട് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ അവിടെ പോയപ്പോഴാണ് എന്തുകൊണ്ടാണ് മുബാറക് ഇത്ര പ്രസിദ്ധം എന്ന് മനസ്സിലായത്. ഒരു ചെറിയ, അത്രയ്ക്ക് ആഡംബരമോന്നുമില്ലാത്ത ഒരു കെട്ടിടത്തിലാണ് മുബാറക് പ്രവര്‍ത്തിക്കുന്നത്. ഉച്ചയൂണിനു പ്രസിദ്ധമാണ് മുബാറക്. 

ചോറും കറികളും തേങ്ങ ചേര്‍ത്തരച്ച അത്യുഗ്രന്‍ മീന്‍ കറിയും കപ്പയും ആണ് ഇവിടത്തെ സ്പെഷ്യാലിറ്റി. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഉച്ചക്ക് അവിടെ പോയി നോക്കിയാല്‍ ഭക്ഷണം പാര്‍സല്‍ വാങ്ങിച്ചു കൊണ്ട് പോകാന്‍ കാരിയറുമായി വന്നു കാത്തു നില്‍ക്കുന്ന സ്റ്റേറ്റ് കാര്‍ ഡ്രൈവര്‍മാരെ കാണാം. നോമ്പിന്റെ സമയത്ത് അതി രാവിലെ അവിടെ ചെല്ലുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ( മീന്‍ പൊരിച്ചത് ഉള്‍പ്പെടെ ) സൌജന്യമാണ്. നോമ്പ് സമയത്ത് ഒരു പുണ്യ പ്രവര്‍ത്തി പോലെ ആ ഹോട്ടലുടമ വര്‍ഷങ്ങളായി ചെയ്തു വരുന്ന ഒരു കാര്യമാണ്. ചെല്ലുന്നവന്റെ ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും സൌജന്യ ഭക്ഷണം. എന്റെ സുഹൃത്തായ വിനോദും അവന്റെ അനിയനും അവിടത്തെ സ്ഥിരം പുള്ളികള്‍ ആയിരുന്നു.
     കേത്തലിന്റെ കടയെ പറ്റി കൂടി എഴുതിയില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. പണ്ട് കെറ്റിലില്‍ ചായ കൊണ്ട് നടന്നു വിറ്റിരുന്ന ആളാണ്‌ ഇതിന്റെ ഉടമ. കെറ്റില്‍ നു ലോക്കല്‍ ആയി കേത്തല്‍ എന്നാണല്ലോ നമ്മുടെ നാട്ടുകാര്‍ വിളിക്കുന്നത്‌. അദ്ദേഹത്തിന്റെ കടയില്‍ എന്താ കിട്ടുക എന്നറിയാമോ ? പൊരിച്ച ഒരു ഫുള്‍ ചിക്കന്‍, ആറു ചപ്പാത്തി. ഇതിനു ഫ്ലാറ്റ് റേറ്റ് ആണ്. പണ്ട് നാല്പതു രൂപയായിരുന്നു. ഇപ്പൊ എത്രയാണെന്ന് അറിയില്ല. ഇതിന്റെ ഒപ്പം നാരങ്ങ വെള്ളം ഫ്രീ ആണ്. എത്ര വേണേലും കുടിക്കാം. വളരെ പ്രസിദ്ധമാണ് ഈ കട. മോഹന്‍ ലാല്‍ ഏതോ ഒരു പടത്തില്‍ ഈ കടയെ പറ്റി പറയുന്നുണ്ട്. മാത്രമല്ല അവരുടെ ഗാംഗ് പണ്ട് എക്സ്പ്ലോര്‍ ചെയ്തിരുന്ന കടകളില്‍ ഒരെണ്ണമായിരുന്നു   ഇത്. ഇവര്‍ ഇപ്പൊ കൊല്ലത്ത് പള്ളിമുക്കിലും കട തുടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെ രഹമാനിയ ഹോട്ടലും. 
      രസകരമായ ഒരു കാര്യം കൂടി. കൊല്ലത്ത് ഓലയില്‍ എന്നൊരു സ്ഥലമുണ്ട്. മലയാള സിനിമയിലെ മണ്‍ മറഞ്ഞ ഇതിഹാസം ജയന്‍ ജനിച്ചു വളര്‍ന്ന വീടിനു തൊട്ടടുത്തായി ഒരു മെസ്സ് ഉണ്ടായിരുന്നു. അത് നടത്തുന്ന ചേട്ടനെ നമ്മള്‍ കളിയായി ഊണ് reddy എന്നായിരുന്നു വിളിച്ചിരുന്നത്‌. രാമ reddy എന്നൊക്കെ വിളിക്കുന്നത്‌ പോലെ. കാരണം പുള്ളി ഊണ് റെഡി ആയാല്‍ നമ്മളെ കാണുമ്പോ വാതിലില്‍ നിന്നേ വിളിച്ചു കൂവും ഊണ് റെഡി എന്ന്. പക്ഷെ റെഡി എന്ന വാക്ക് കുറെ കടുപ്പിച്ചാണ് പറയുന്നത്. നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു രസികന്‍ അത് അങ്ങേര്‍ക്കു പേരായി ചാര്‍ത്തിക്കൊടുത്തു.    ഇങ്ങനെ പലതും ഓര്‍മയില്‍ വരുന്നുണ്ട്. പക്ഷെ അതിന്റെയൊക്കെ ഓര്‍മ്മകള്‍ തന്നെ വായില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. അയ്യോ അതാ അപ്പുറത്ത് മീല്‍സ് റെഡി ബോര്‍ഡ് തൂങ്ങി. ഞാന്‍ കഴിക്കാന്‍ പോട്ടെ. പിന്നെ കാണാം.

വാല്‍ക്കഷണം :
കൊച്ചിയില്‍ നമ്മള്‍ കഴിക്കാന്‍ പോയിരുന്ന ഒരു മെസ്സ് ഉണ്ടായിരുന്നു. ഒരു വീടിന്റെ ചായ്പ് വളച്ചെടുത്തു സ്റ്റീല്‍ ഷീറ്റ് മുകളില്‍ പാകിയ ഒരു തട്ടിക്കൂട്ട് സെറ്റപ്പ്. അറുപതിനോടടുത്തു പ്രായമുള്ള രണ്ടു അമ്മൂമ്മമാര്‍ ആണ് അത് നടത്തിയിരുന്നത്. ചൂടുകാലത്ത് ആ ഷീറ്റ് വെയിലത്ത്‌ ചുട്ടു പഴുത്തു നമ്മള്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന നേരത്ത് അകത്തു തീക്കാറ്റ് വീശും. പക്ഷെ അതെല്ലാം നമ്മള്‍ അറിയുകയേ ഇല്ല. കാരണം ആ ഭക്ഷണത്തിന്റെ രുചി. വീട്ടില്‍ അമ്മ ഉണ്ടാക്കി തരുന്ന അതെ രുചി മാത്രമല്ല അതേ സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് ആ അമ്മൂമ്മമാര്‍ നമുക്ക് ആഹാരം വിളമ്പുന്നത്. അവിടുന്ന് കിട്ടിയിരുന്ന പച്ച മോരിന്റെ രുചി ഓര്‍ത്താല്‍ ഇപ്പോഴും നമ്മള്‍ അവിടെ ഓടിയെത്തും.

ഇതില്‍ എഴുതാതെ വിട്ടു പോയ ഒരുപാടു സ്ഥലങ്ങള്‍ ഉണ്ട്. 
     നിങ്ങള്‍ക്കറിയാവുന്നതൊക്കെ ഒന്ന് ഓര്‍മിപ്പിച്ചേക്കണേ

ചിത്രങ്ങള്‍ക്ക് കടപ്പാട് : 

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണത്തിന്റെ നന്മകള്‍ നേരുന്നു - ഈ ബ്ലോഗിന്റെ പിറന്നാളും


    വീണ്ടും ഒരോണം. രണ്ടായിരത്തി എട്ടിലെ ഒരു ഓണത്തിനാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്. ആദ്യ പോസ്റ്റിനു ശേഷം മൂന്നും നാലും മാസത്തെ ഗ്യാപ്പിലാണ് പിന്നീട് എന്തൊക്കെയോ എഴുതിയത്. വെറും ചവറുകള്‍ ( ഇപ്പോഴും മോശമല്ല കേട്ടോ ). കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടാണ് എന്തെങ്കിലും സീരിയസ് ആയി എഴുതിയത്. ആദ്യമായി ഒരു ഫോളോവറെ കിട്ടിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ നൂറ്റി നാല്പത്തി രണ്ടു പേര്‍ ഉണ്ട്. ബാക്കിയുള്ള ബ്ലോഗുകള്‍ നോക്കുമ്പോ ഇതൊരു ചെറിയ സംഖ്യ ആണെങ്കിലും എന്റെ ബ്ലോഗിന്റെ ഫോളോവേഴ്സ്  എനിക്ക് ഏറ്റവും വില പിടിച്ചതാണ്. പോസ്റ്റുകള്‍ വായിച്ചു എന്നെ പൊക്കി പറഞ്ഞവര്‍ക്കും കളിയാക്കിയവര്‍ക്കും തെറി വിളിച്ചവര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി. ഇനിയും തുടര്‍ന്ന് വായിക്കാന്‍ അപേക്ഷിക്കുന്നു. 

     വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ വീട്ടിനു പുറത്താണ് ഓണാഘോഷം. ലീവ് ഇല്ലാത്തത് കൊണ്ട് ഇത്തവണ നാട്ടില്‍ പോക്ക് നടന്നില്ല. അതുകൊണ്ട് ബാംഗ്ലൂരില്‍ തന്നെ ഓണാഘോഷം എന്ന് തീരുമാനിച്ചു. ഒരു കസിന്‍ ഇവിടെ താമസമുണ്ട്. അങ്ങേരെ പോയി വെറുപ്പിക്കണം. അമ്മ എടുത്തു തന്ന ഓണക്കോടി ഇടാം. ഒരു സദ്യ അടിക്കണം. വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങണം. അതൊക്കെയാണ്‌ പ്ലാന്‍. നിങ്ങളെല്ലാവരും വീട്ടിലെത്തിയിരിക്കും എന്ന് കരുതുന്നു. ഒരുക്കമൊക്കെ ഏതുവരെയായി ? ഉപ്പേരിയും പപ്പടവും ഒക്കെ ഉണ്ടാക്കിയോ ? അപ്പൊ എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. 

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഒരു വിളക്ക് കൂടി അണഞ്ഞു - ജോണ്‍സന്‍ മാഷിന് വിട




     പണ്ടെവിടെയോ വായിച്ചതാണ്. ഒരു സിനിമയുടെ പാട്ടുകളുടെ റിക്കോര്‍ഡിംഗ് നടക്കുകയാണ്. പാട്ട് പാടുന്നത് ഗാന ഗന്ധര്‍വന്‍ ആയ യേശുദാസ്. സംഗീത സംവിധായകന്‍ പഠിപ്പിച്ചു കൊടുത്ത ഈണം യേശുദാസ് പാടി. പക്ഷെ എവിടെയോ എന്തോ കുഴപ്പം. കേള്‍ക്കുന്നവര്‍ക്ക് അത് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തോട് നേരിട്ട് പറയാന്‍ എല്ലാവര്‍ക്കും പേടി. പക്ഷെ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സംഗീത സംവിധായകന്‍ അത് യേശുദാസിനോട് തുറന്നു പറഞ്ഞു. വീണ്ടും രണ്ടു തവണ കൂടി പാടിയെങ്കിലും ആ ഭാഗം വീണ്ടും പിഴച്ചു. സംഗീത സംവിധായകന്‍ അദ്ദേഹത്തോട് വീണ്ടും പറഞ്ഞു ആ ഭാഗം ശരിയായില്ല. ഒന്ന് കൂടി പാടണം എന്ന്. പക്ഷെ യേശുദാസ് വഴങ്ങിയില്ല. ഇത്രയുമൊക്കെ മതി. എന്റെ ഈ മധുര ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടോളും എന്ന് ചെറിയ ഒരു ഈര്‍ഷ്യയോടെ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ സംഗീത സംവിധായകന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. താന്‍ ഉണ്ടാക്കിയ ഈണം അതെ പടി പാടുക എന്നതാണ് ഗായകന്റെ ജോലി. അത് അതു പോലെ തന്നെ എനിക്ക് കിട്ടണം എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞു യേശുദാസ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപോയി. നിര്‍മാതാവും സംവിധായകനും ആകെ പുലിവാല് പിടിച്ചു. എന്ത് വന്നാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന് സംഗീത സംവിധായകന്‍ ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ നിര്‍മാതാവും സംവിധായകനും പോയി യേശുദാസിനെ കണ്ടു സംസാരിച്ചു ഒരു വിധത്തില്‍ വീണ്ടും സ്റ്റുഡിയോയില്‍ എത്തിച്ചു. അടുത്ത തവണ ആ പാട്ട് പാടിയത് പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു. പാടിക്കഴിഞ്ഞതോടെ സംഗീത സംവിധായകന്‍ അതു ഓക്കേ പറഞ്ഞു. അതു കേട്ടതോടെ യേശുദാസിന്റെ ദേഷ്യവും എങ്ങോട്ടോ പമ്പ കടന്നു. പിന്നെ ഒരുപാടു ചിത്രങ്ങളില്‍ ഒരു പാട് മനോഹര ഗാനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിച്ചു.

     മുകളില്‍ പറഞ്ഞ സംഗീത സംവിധായകന്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. ഇന്നലെ രാത്രി നമ്മളെ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാഷ്.  തന്റെ ഗുരുവായ ദേവരാജന്റെ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുടര്‍ന്ന, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ആയിരുന്നു ജോണ്‍സന്‍. നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കുമായിരുന്നില്ലാത്ത ദേവരാജന്റെ അതെ രീതികള്‍ ആയിരുന്നു ജോണ്‍സന്റെയും. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരുപാടു മനോഹര ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. അതിനെക്കാളുപരി അനുവാചകന്റെ സ്വകാര്യ ദുഖങ്ങളുടെയും സന്തോഷങ്ങളുടെയും വേദനകളുടെയും മധുര നൊമ്പരങ്ങളുടെയും ഓര്‍മകളുമായി അലിഞ്ഞു ചേര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍. മാനസികമായ ചില അസ്വസ്ഥതകളുടെ ഇരുട്ടില്‍ നിലച്ചു പോയി എന്ന് തന്നെ ഒരിട എല്ലാവരും വിശ്വസിച്ച അദ്ദേഹം ഫോട്ടോഗ്രാഫറിലെ മനോഹരമായ ഗാനങ്ങളുമായി തിരിച്ചു വന്നു. കൈരളി ടി വിയില്‍ ഒരു സംഗീത പരിപാടിയില്‍ ജഡ്ജ് ആയി. അലങ്കോലമായ വേഷത്തില്‍, വാര്‍ധക്യം ബാധിച്ച മുഖത്തോട് കൂടി  അദ്ദേഹം ആ കസേരയിലിരുന്നു പറഞ്ഞ ചില സംഗതികള്‍ ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തി.  അദ്ദേഹം സ്വബോധതോട് കൂടി തന്നെയാണോ സംസാരിക്കുന്നതു എന്ന് വിഡ്ഢിയായ ഞാന്‍ അന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു... സംഗീതത്തിനല്ലാതെ വേറൊന്നിനും പ്രലോഭിപ്പിക്കാന്‍ പറ്റാത്ത, തന്റെ വഴിയിലൂടെ ശരിക്ക് വേണ്ടി തലയുയര്‍ത്തി നടന്ന ഒരു ധിക്കാരി ആയിരുന്നു അദ്ദേഹമെന്ന്. പ്രിയപ്പെട്ട ജോണ്‍സന്‍ മാഷ് മരിച്ചിട്ടില്ല എന്ന്  വിശ്വസിക്കാനാണ് എനിക്കിഷ്ടം...

2011 ജൂലൈ 3, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഇത് വരെ





    കുറച്ചു നാളായി വിചാരിക്കുന്നു ഇതെല്ലാം കൂടി തുന്നിക്കൂട്ടി ഒറ്റ ഫയല്‍ ആക്കണമെന്ന്. ഈ സീരീസിന്റെ പല വായനക്കാര്‍ക്കും ഇത് വരെയുള്ള കഥ വായിക്കാന്‍ എളുപ്പമാവും. അതിന്റെ മുന്നോടിയായി എല്ലാ ഭാഗങ്ങളും കോപ്പി പേസ്റ്റ് ചെയ്തു ഒരു ഡോക്യുമെന്റ് ഉണ്ടാക്കി. ഇതിലെ അക്ഷരതെറ്റുകള്‍ എല്ലാം ഒന്നും തിരുത്തിയിട്ടില്ല. സദയം ക്ഷമിക്കുക. അത് വഴിയെ ചെയ്യാം. 
താഴെ കാണുന്ന ചിത്രത്തില്‍ വിറയ്ക്കുന്ന കയ്യോടെ ഇവിടെ ക്ലിക്ക് ചെയ്യൂ. വായിക്കൂ. 
ഇത് വരെയുള്ള 25 ഭാഗങ്ങള്‍ ലഭ്യമാണ് 

2011 ജൂൺ 12, ഞായറാഴ്‌ച

പ്രിയ സല്‍മൂ .. മുന്നോട്ടങ്ങനെ മുന്നോട്ട്.. ലക്ഷം ലക്ഷം പിന്നാലെ




ഞാന്‍ പണ്ട് ഹൈ സ്ചൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോള്‍ പെണ്‍പിള്ളേരുടെ   ഹാര്‍ട്ട് ത്രോബ് ആയിരുന്നു സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും സല്‍മാന്‍ ആണ്‍ പിള്ളേരുടെ ശത്രു ആയി നില്‍ക്കുകയാണ് .ഇന്നത്തെ ടൈംസ്‌ ഓഫ് ഇന്ത്യയില്‍ അവര്‍ എഴുതിയ പോലെ ബോളിവുഡിലെ രജനികാന്ത് ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് സല്ലു ഭായ് . അവസാനം ഇറങ്ങിയ ചിത്രങ്ങളായ വാണ്ടട്, ദബാന്ഗ് , റെഡി എന്നീ മൂന്നു വന്‍ ഹിറ്റുകള്‍ക്ക് ശേഷം ഇനി ഇറങ്ങാന്‍ പോകുന്ന ബോഡി ഗാര്‍ഡ് ( മലയാളത്തിലെ അതേ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ) റെക്കോര്‍ഡ്‌ വിലയ്ക്കാണ് റിലീസ് ആവുന്നതിനു മുമ്പേ തന്നെ വിറ്റു പോയത്. 

ഇരുപതു വര്‍ഷം നീണ്ടു നിന്ന സല്ലുവിന്റെ അഭിനയ ജീവിതം വിവാദങ്ങളുടെയും ഹിറ്റുകളുടെയും ഫ്ലോപ്പുകളുടെയും സൂപ്പര്‍ ഹിറ്റുകളുടെയും ആഘോഷം ആയിരുന്നു. അമിതാബ് ബച്ചനെ സൂപ്പര്‍ താരം ആക്കിയ ഒട്ടനവധി ചിത്രങ്ങളുടെ രചയിതാക്കളായ സലിം - ജാവേദ്‌ കൂട്ടുകെട്ടിലെ സലിം ഖാന്റെ മകന്‍ ഇങ്ങനെ ഒക്കെ ആയിതീര്‍ന്നില്ലെന്കിലെ അത്ഭുതമുള്ളൂ.

 എക്കാലത്തും മുന്‍നിരയില്‍ വെട്ടിതിളങ്ങിയിരുന്ന നടികളുമായി സല്‍മാന്റെ പേര് ബന്ധപ്പെട്ടിരുന്നു. 
കളിപ്പാട്ടം കിട്ടാതിരുന്നാല്‍ ബഹളം വയ്ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ ചെറിയ കാര്യങ്ങള്‍ക്കാണ് സല്‍മാന്‍ വിവാദങ്ങളില്‍ വന്നിട്ടുള്ളത്. ഐശ്വര്യാ റായിയോടുള്ള ഭ്രാന്തമായ പ്രണയവും അതിന്റെ പേരില്‍ പാതിരാത്രി അവരുടെ വീട്ടിന്റെ വാതിലില്‍ മുട്ടി വിളിച്ചു ബഹളം സൃഷ്ടിച്ചതും ഒക്കെ സല്ലുവിനു മാത്രം അവകാശപ്പെടാന്‍ പറ്റിയ ഒന്നാണ്. ഒരുപാടു നടികള്‍ പുള്ളിക്കാരനെ  പറ്റിച്ചിട്ട് പോയിട്ടുണ്ട്. പാവം ഇപ്പോഴും പെണ്ണ് കെട്ടാതെ തേരാ പാരാ നടക്കുകല്ലേ. അവരോടൊക്കെ ദൈവം ചോദിച്ചോളും.

ഷാരുഖിനെയോ അമിറിനെയോ പോലെ വളരെ കണക്കു കൂട്ടിയുള്ള ചുവടു വയ്പുകളിലൂടെ അല്ല സല്ലു ഇത് വരെ എത്തിയത്. . മുകളില്‍ പറഞ്ഞവര്‍ക്ക് ഉള്ള പോലെ സ്വന്തം ഒരു സംവിധായക ഗ്രൂപ്പ്‌ , നിര്‍മാതാക്കള്‍ ഇവയൊക്കെ സല്ലുവിനു കുറവാണ്. സാധാരണ ജനങ്ങള്‍ക്ക്‌ എപ്പോഴും ഇപ്പോഴും ഉള്ള സ്നേഹം കൊണ്ട് മാത്രമാണ് സല്ലു ഈ സ്ഥാനം പിടിച്ചു വാങ്ങിയത്. അത് കൊണ്ട് തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ റൊമാന്റിക്‌ ഹിറ്റുകളായ മേയ്നെ പ്യാര്‍ കിയ, ഹം ആപ്കെ ഹെ കോന്‍ മുതലായ ചിത്രങ്ങളിലെ നായകന്‍ നാല്‍പതുകളിലും പെണ്‍കുട്ടികളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്. പണ്ടത്തെ എത്ര ചിത്രങ്ങളിലാണ് സല്‍മു നായികയുമായി നാട് വിട്ടിട്ടു ഏതെങ്കിലും പുഴയുടെ സൈഡില്‍ പോയി മരം വെട്ടി ജീവിച്ചിരുന്നത്. എത്ര ചിത്രങ്ങളില്‍ നായികയുടെ അച്ഛനും സംഘവും സല്ലുവിനെ അടിച്ചു പപ്പടം ആക്കിയിരിക്കുന്നു. പാവം എല്ലാം സഹിച്ചു. 

മദ്യ ലഹരിയില്‍ കാര്‍ ഓടിച്ചു തെരുവില്‍ കിടന്നുറങ്ങിയിരുന്ന നിരപരാധികളെ കൊന്നതും കൃഷ്ണ മൃഗങ്ങളെ വെട്ടയാടിയതും സല്‍മാന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ്. അതിന്റെ കുറ്റബോധത്തില്‍ നിന്നാണെന്നു തോന്നുന്നു ഒരുപാടു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സല്‍മാന്റെ പേരിലുള്ള ഫൌണ്ടേഷന്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. സാധാരണ ബോളിവുഡ് താരങ്ങള്‍ ചെയ്യുന്ന പോലല്ലാതെ കാമ്പുള്ള പല കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്.  മാത്രമല്ല കുത്തഴിഞ്ഞ സ്വന്തം ജീവിതത്തിലും അല്പം അച്ചടക്കം കൊണ്ട് വരാന്‍ സല്ലു ശ്രമിക്കുന്നുണ്ട്. നല്ലത്.

എന്തായാലും അദ്ദേഹത്തിന്റെ ഇനി വരാനുള്ള എല്ലാ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനും ആശംസകള്‍ നേരുന്നു. പ്രിയ സല്ലു.. കീപ്‌ ഗോയിംഗ്. 

എന്ന്,
ഒരു കടുത്ത സല്‍മാന്‍ ഖാന്‍ ഫാന്‍ 


2011 ജൂൺ 6, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 25




    കാര്‍ അങ്ങനെ ഒരുവിധം തീരുമാനമായി. ബുക്ക്‌ ചെയ്യുന്നതിന് മുമ്പ് പണിക്കരോട് സമയം ഒന്ന് നോക്കിക്കണം. അമ്മയോട് പറഞ്ഞു. പക്ഷെ അതിനു ഇത്രയും ശക്തമായ തിരിച്ചടി കിട്ടും എന്ന് ബൈജു കരുതിയില്ല. ഇപ്പൊ വണ്ടി വാങ്ങിയാല്‍ വാങ്ങുന്നവന്‍ കുത്തുപാള  എടുക്കും എന്ന് പണിക്കര്‍ തീര്‍ത്തു പറഞ്ഞു. അമ്മ വിഷമത്തോടെ അത് ബൈജുവിനെ അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ട് നോക്കിയാല്‍ മതി എന്നും പണിക്കര്‍ പറഞ്ഞു. എന്ത് ചെയ്യുമെന്ന് പറ. വളരെ വിഷമത്തോടെ ബൈജു ചിന്നുവിനെ വിളിച്ചു പറഞ്ഞു. അവള്‍ക്കു അതിലേറെ വിഷമമായി. 'അങ്ങേരോട് പോകാന്‍ പറ. നമുക്ക് വാങ്ങാം' എന്ന് ആദ്യം പറഞ്ഞെങ്കിലും ഉടനെ തന്നെ ചിന്നു അഭിപ്രായം മാറ്റി. 'അല്ലെങ്കില്‍ വേണ്ട അല്ലെ.. ബൈജുവിന് ദോഷം ഉണ്ടാവും. ഒരു വര്‍ഷമല്ലേ. നമുക്ക് വെയിറ്റ് ചെയ്യാം. അപ്പോഴേക്കും നമ്മുടെ കല്യാണവും കഴിയും' അവള്‍ സമാധാനിപ്പിച്ചു. കല്യാണത്തിന്റെ കാര്യം കേട്ടപ്പോ ബൈജുവിന്റെ വിഷമം ഒക്കെ കുറച്ചു കുറഞ്ഞു. കാര്‍ വാങ്ങിയിട്ട് അവള്‍ക്കും ഓടിക്കാന്‍ കൊടുക്കണം എന്നൊക്കെ ആദ്യമേ രണ്ടു പേരും കൂടി തീരുമാനിച്ചിരുന്നതാണ്. ഒടുവില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ സംഭവിച്ചതെല്ലാം നല്ലതിന് , ഇനി വരാന്‍ പോകുന്നതും നല്ലത് എന്നൊക്കെ പറഞ്ഞു രണ്ടു പേരും കാര്‍ വാങ്ങല്‍ ഫ്രിഡ്ജില്‍ വച്ചു. ഒരു കണക്കിന് കുറച്ചു കഴിഞ്ഞു വാങ്ങുന്നതാ നല്ലത് . പുതിയ കുറെ മോഡലുകള്‍ വരാനുണ്ട്. അങ്ങനെ ഒക്കെ വിചാരിച്ചു അവര്‍ സമാധാനിച്ചു.

    അങ്ങനെ ഒരു ദിവസം.. ബൈജു നല്ല പണിയില്‍ ആണ്. അപ്പൊ അതാ വരുന്നു പ്രേമി. ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞു അവന്‍ ബൈജുവിനെ പുറത്തേക്കു വിളിച്ചു. രണ്ടു പേരും കൂടി മുകളിലത്തെ നിലയിലുള്ള കഫെറ്റെറിയായില്‍ പോയി. ഓഫീസില്‍ ഇപ്പൊ വന്‍ പൊളിറ്റിക്സ് ആണെന്നും സീ ഈ ഓ യുടെ കൈമണികള്‍ക്ക് മാത്രമേ ഇത്തവണ പ്രൊമോഷന്‍ ഉള്ളൂ എന്നും കേട്ടുവത്രേ. ഇതൊക്കെ കണ്ടിട്ട് രക്തം തിളയ്ക്കുന്നു എന്നൊക്കെ പറഞ്ഞു പ്രേമി ചായ കപ്പ്‌ മേശപ്പുറത്തു ഇടിച്ചു വച്ചു. ഇതൊക്കെ കണ്ടിട്ട് ബൈജുവും ആകെ ചൂടായി. ഇന്നിനി പണി എടുക്കുന്നില്ല  അന്ന് രണ്ടു പേരും കൂടി തീരുമാനിച്ചു. ഉച്ച കഴിഞ്ഞിട്ട് വീട്ടിലേക്കു പോകാം എന്ന് പ്രേമി പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു ലീവ് ആക്കിയിട്ടു രണ്ടു പേരും രണ്ടു മണിയായപ്പോ തന്നെ ഇറങ്ങി. പ്രേമിക്കു പഴയ ഒരു മാരുതി കാര്‍ ഉണ്ട്. വെയിലത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്നത് കാരണം കാര്‍ ആകെ ചൂട് പിടിച്ചു ഇരിക്കുകയായിരുന്നു. പക്ഷെ ചൂടൊന്നും ബൈജു അറിഞ്ഞില്ല. പ്രേമിയും. കുറച്ചു ദൂരം പോയിട്ടും കാറിലെ ചൂട് കുറയുന്നില്ല. ഏ സി വര്‍ക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോ നാട്ടില്‍ മഴ സീസണില്‍ പാടത്തു നിന്ന് വെള്ളം പമ്പ്‌ ചെയ്തു കളയാന്‍ കൊണ്ട് വരുന്ന മോട്ടോര്‍ ആണ് ബൈജുവിന് ഓര്‍മ വന്നത്. 'ഹേയ് ബൈജു .. വണ്ടി എങ്ങനെ ഉണ്ട് ? ഇതില്‍ climate control 
ഒക്കെ ഉണ്ട്. ബൈജു ഞെട്ടി. പക്ഷെ ഞെട്ടല്‍ തീരുന്നതിനു മുമ്പേ പ്രേമി അത് വിശദീകരിച്ചു കൊടുത്തു. 'അതായതു പുറത്തു ചൂടാണെങ്കില്‍ അകത്തും നല്ല ചൂടായിരിക്കും. തണുപ്പാണെങ്കിലും അങ്ങനെ  തന്നെ. അത് കേട്ട് ബൈജു അറിയാതെ ചിരിച്ചു പോയി. പ്രേമിയുടെ അപ്പാപ്പന്‍ വാങ്ങിയ കാര്‍ ആണത്രേ അത്. കൈമാറി കിട്ടിയതാണത്രേ.  അങ്ങനെ ഒരു മണിക്കൂര്‍ നേരത്തെ അധ്വാനത്തിന് ശേഷം പ്രേമിയുടെ വീട്ടിലെത്തി. മര്യാദയ്ക്ക് ഓടുന്ന ഒരു കാര്‍ ആണെങ്കില്‍ ഇരുപതു മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലമാണ്. ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. പ്രേമി ആകെ അലങ്കോലമായ ഒരു ചായ ഇട്ടു കൊടുത്തു. അതൊക്കെ കുടിച്ചു കമ്പനിയെ കുറെ തെറിയും വിളിച്ചു കഴിഞ്ഞപ്പോ രണ്ടു പേര്‍ക്കും കുറച്ചു ആശ്വാസം ആയി. കുറച്ചു കഴിഞ്ഞപ്പോ ആരോ പ്രേമിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ട് തിരിച്ചു വന്ന പ്രേമി മറ്റൊരാള്‍ ആയിരുന്നു. മുഖത്ത് മീശയും താടിയും ഒഴികെ പുറത്തു കാണാന്‍ പറ്റുന്ന സ്ഥലമൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മാത്രമല്ല മേലാകെ ഒരു രോമാഞ്ചം പോലെ പ്രേമി കുളിര് കോരി ഇരിക്കുന്നു. അത് കണ്ടപ്പോഴേ ബൈജുവിനു കാര്യം പിടി കിട്ടി. ലവന്‍ ഏതോ മധുര കരിമ്പ്‌ കടിച്ചിട്ടുണ്ട്‌. അതെ അത് തന്നെ. പ്രേമിയുടെ ഗേള്‍ ഫ്രണ്ട് വരുന്നു. ലുധിയാനയില്‍ നിന്ന്. വൈകിട്ടത്തെ ഫ്ലൈറ്റില്‍ ആണത്രേ വരുന്നത്. അവളെ കൂട്ടിക്കൊണ്ടു വരാന്‍ പ്രേമി ബൈജുവിനെയും ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ്. ചിന്നു ഇന്ന് റൂം മേറ്റ്‌ ന്റെ ബര്‍ത്ത്ഡേ ട്രീടിനു പോവും എന്ന് പറഞ്ഞിരുന്നു. അപ്പൊ ഇനി ടൈം ഉണ്ട്. പോയേക്കാം.
ബൈജു തീരുമാനിച്ചു.

     അങ്ങനെ ആ തല്ലിപ്പൊളി കാറില്‍ രണ്ടു പേരും കൂടി ഒരു വിധം ആറു മണിക്ക് തന്നെ എയര്‍ പോര്‍ടിലെത്തി. ഫ്ലൈറ്റ് എട്ടാം നമ്പര്‍ പ്ലാട്ഫോമില്‍ വരും എന്ന് പ്രേമി പറഞ്ഞു. ഏഴു മണി ആയപ്പോ അവള്‍ എത്തി. ഗുല്‍ എന്നാണ് പുള്ളിക്കാരിയുടെ പേര്. ഗോതമ്പിന്റെ നിറമുള്ള ഒരു സുന്ദരി. കണ്ടപാടെ രണ്ടെണ്ണം കൂടി ഓടി വന്നു കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു. അത് കണ്ടു സഹിക്ക വയ്യാതെ ബൈജു ഇടയ്ക്ക് കയറിയിട്ട് 'എന്നാ നമുക്ക് പോയാലോ.. നേരം വൈകും' എന്നൊക്കെ പറഞ്ഞു. പ്രേമി അവളെ ബൈജുവിനു പരിചയപ്പെടുത്തി. തിരിച്ചു വരുന്ന വഴി കാറിലിരുന്നു ബൈജു ചിന്നുവിനെ പറ്റി ഓര്‍ക്കുകയായിരുന്നു. അവളിപ്പോ എന്തെടുക്കുകയായിരിക്കുമോ എന്തോ. അവരുടെ പീ ജിക്ക് തൊട്ടടുത്തുള്ള ഒരു കോഫി ഷോപ്പില്‍ വച്ചാണ് ട്രീറ്റ്‌. ഒന്‍പതു മണി ആവുമ്പോ തിരിച്ചെത്തും എന്നാ അവള്‍ പറഞ്ഞത്. സമ്മാനം കൊടുക്കാന്‍ ഒരു ടെഡി ബെയര്‍ നെ വാങ്ങിച്ചു കൊണ്ട് പോയിട്ടുണ്ട്. ഈ പെണ്‍ പിള്ളാര്‍ക്ക് പാവ എന്ന് വച്ചാല്‍ പ്രാന്താനെന്നു തോന്നുന്നു. ഇതൊക്കെ ഓര്‍ത്തു ബൈജു സ്വയം ഇരുന്നു ചിരിച്ചു.
അരേ ബൈജു..എന്താണ് ചിരിക്കുന്നത് .. പ്രേമി ചോദിക്കുകയാണ്. ഹേ ഒന്നുമില്ല എന്ന് പറഞ്ഞു ബൈജു ഒരു വിഡ്ഢി ചിരി ചിരിച്ചു. പ്രേമിയും ഗുലും കൂടി തകര്‍ക്കുകയാണ്. ഭയങ്കര ബഹളം. അല്ലെങ്കിലും ഈ നോര്‍ത്ത് ഇന്ത്യന്‍സ് ഇങ്ങനെ ആണ്. രണ്ടു പേര്‍ തമ്മില്‍ കാണുകയാണെങ്കില്‍ ഏഴു മൈല്‍ ചുറ്റളവിലുള്ള എല്ലാവരും അറിയുന്ന രീതിയിലുള്ള ബഹളമായിരിക്കും. അതൊക്കെ മലയാളികള്‍. ഒന്ന് ചുണ്ടനക്കണമെങ്കില്‍ തന്നെ കുറെ നേരം പിടിക്കും. വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. ഇന്ന് വെള്ളിയാഴ്ച ആണല്ലോ. അതായിരിക്കും. എന്തായാലും അവരുടെ വണ്ടി പോലിസ് തടഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ മുന്നോട്ടു വന്നു. ബൈജുവും പ്രേമിയും പുറത്തിറങ്ങി.
സര്‍. യുവര്‍ കാര്‍ ഓവര്‍ സ്പീഡ്. ഫൈന്‍ ത്രീ ഹണ്ട്രഡു എന്ന് ശുദ്ധമായ കന്നഡ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ടിട്ട് ബൈജുവിന് ചിരി പൊട്ടി. പണ്ടേ ദുര്‍ബല. ഇപ്പൊ ഗര്‍ഭിണി എന്ന അവസ്ഥയിലുള്ള ഈ കാര്‍ ഓവര്‍ സ്പീഡില്‍ ഓടി എന്ന് പറഞ്ഞാല്‍ മാരുതി കമ്പനിക്ക് വരെ ചിരി വരും. ഡേയ് ബൈജു. എന്തെങ്കിലും കന്നഡ പറഞ്ഞു രക്ഷിക്കൂ എന്ന് പ്രേമി നിലവിളിക്കാന്‍ തുടങ്ങി. അങ്ങനെ ബൈജു കളത്തിലിറങ്ങി. സര്‍. ജാസ്തി സ്പീടില്ല സര്‍. ഹെല്പ് മാടു സര്‍.. എന്നൊക്കെ ബൈജു അങ്ങേരുടെ കാലു പിടിച്ചു പറഞ്ഞു. ഡേയ് കയ്യില്‍ കാശ് വല്ലതുമുണ്ടെങ്കില്‍ കൊടുക്ക്‌ എന്ന് പറഞ്ഞു. പ്രേമി പേഴ്സ് പുറത്തെടുത്തു. തടിച്ചിരിപ്പുണ്ട്‌. ഇവനോട് നേരത്തെ പറഞ്ഞില്ലെങ്കില്‍ ഇവന്‍ അഞ്ഞൂറോ ആയിരമോ എടുത്തു കൊടുക്കും. എന്നാല്‍ ബൈജുവിന് എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുമ്പ് അവനെ ഞെട്ടിച്ചു കൊണ്ട് പ്രേമി ഒരു നൂറു രൂപ എടുത്തു നീട്ടി. ശെടാ . ഇവന്‍ ഇത്രയ്ക്കൊക്കെ പുരോഗമിച്ചോ ... നൂറു രൂപ കണ്ടതും പോലീസുകാരന്‍ തല ചൊറിയാന്‍ തുടങ്ങി. ഫൈന്‍ ത്രീ ഹണ്ട്രഡു സര്‍ വിത്ത്‌ റെസീപ്റ്റ്. ടു ഹണ്ട്രഡു വിത്തൌട്ട് റെസീപ്റ്റ്. സോഫ്റ്റ്‌വെയര്‍ താനേ ... കൊഞ്ചം കൂടി അട്ജസ്റ്റ് പണ്ണുങ്ക സാര്‍.' എന്നൊക്കെ അയാള്‍ പറഞ്ഞു. ബാന്ഗ്ലൂരിലെ പോലീസുകാര്‍ക്ക് ഒരു ഗുണമുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവന്‍ ഇതു വേഷത്തില്‍ വന്നാലും അവന്മാര്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കും.
എന്തായാലും നൂറു രൂപ കൂടി കൊടുക്കേണ്ടി വരും എന്നാ തോന്നുന്നത്. പ്രേമിയോടു കാര്യം പറഞ്ഞു.
ഇപ്പൊ ഞെട്ടിയത് ബൈജുവാണ്. പ്രേമിയുടെ കയ്യില്‍ ആകെ നൂറു രൂപയെ ഉള്ളൂ പോലും.
ബൈജു ആ പേഴ്സ് വാങ്ങി നോക്കി. അത് മുഴുവന്‍ പ്രേമി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരച്ചതിന്റെ സ്ലിപ്പുകളാണ് .കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് ശവം ഗേള്‍ ഫ്രണ്ട് നെയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. ബൈജു ഓര്‍ത്തു. അവന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നൂറു  രൂപ കൂടി എടുത്തു നീട്ടി. എന്ത് പറ്റി എന്ന് പറഞ്ഞു ഗുല്‍ തല വെളിയിലിട്ടു. ഒന്നുമില്ല, നീ ഇറങ്ങണ്ട എന്ന് പ്രേമി പറഞ്ഞു. ഇനി ഇവളും പ്രേമിയെ പോലെ പിച്ച ആയിരിക്കുമോ .. പണി കിട്ടുമോ എന്നൊക്കെ ബൈജു ഓര്‍ത്തു. എന്തായാലും ഒടുവില്‍ തടിയൂരി. ഡാര്‍ലിംഗ്. പെട്രോള്‍ അടിക്കാനും ഗുല്‍ നു ഡിന്നര്‍ കൊടുക്കാനും കുറച്ചു പൈസ കടം തരണം എന്നൊക്കെ പ്രേമി പറഞ്ഞു. അവനെ ചീത്ത വിളിച്ചു കൊണ്ട് ഗുല്‍ കാണാതെ ബൈജു കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു.
അത് വാങ്ങിയ ഉടനെ പ്രേമി അടുത്ത നമ്പര്‍ ഇട്ടു. അപ്പൊ ബൈജു ഇവിടെ ഇറങ്ങുകയല്ലേ.. നാളെ കാണാം ട്ടോ ..' എന്നൊക്കെ പറഞ്ഞിട്ട് ബൈജുവിനെ എം ജി റോഡിന്റെ തിരക്കിലേക്ക് ഇറക്കി വിട്ടു.

    ബൈജു അവിടെ ഇറങ്ങി ആകാശത്തോട്ട് നോക്കി. മെട്രോയുടെ പണി നടക്കുന്നത് കാരണം നില്‍ക്കാന്‍ കുറച്ചു തണല്‍ ഉണ്ട്. അവിടെ കയറി നിന്ന് ബൈജു ചിന്നുവിനെ വിളിച്ചു. 'ഹലോ. ആന്റി ഉണ്ടോ ? വീട്ടിലാണോ ? " എന്നിങ്ങനെ ചിന്നുവിന്റെ കുറെ ചോദ്യം. ബൈജുവിന് അപകട സൂചന പിടി കിട്ടി. അവളുടെ അടുത്ത് ഫ്രണ്ട് ഉണ്ട്. അവര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ വേണ്ടി ചിന്നു പൊട്ടന്‍ കളിക്കുന്നതാ. പക്ഷെ അത് കേട്ടാലെ ആര്‍ക്കും മനസ്സിലാവും എന്തോ തരികിട ആണെന്ന്.
അപ്പൊ ഇനി നേരെ റൂമിലേക്ക്‌ വിടാം. ഒരു ഓട്ടോ പിടിച്ചു. അവന്‍ ചോദിച്ച പൈസ തന്നെ സമ്മതിച്ചു കീഴടങ്ങി. റൂമിലെത്തി. കുളിച്ചു ഭക്ഷണം കഴിച്ചു വന്നപ്പോഴേയ്ക്കും മണി പത്തായി.
ചിന്നുവിന്റെ അനക്കമൊന്നുമില്ല. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പോലെ ബൈജുവിന് തോന്നി.
പൂച്ച മത്തിതലയുടെ മുന്നില്‍ ഇരിക്കുന്ന പോലെ ബൈജു മൊബൈലിന്റെ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. പതിനൊന്നു മണി ആയിട്ടും ഒരു അനക്കവും കാണാത്തത് കൊണ്ട് ബൈജുവിന് ടെന്‍ഷന്‍ ആയി. ഇരുന്നിരുന്നു പന്ത്രണ്ടു മണി ആയപ്പോ അതാ ഒരു മെസ്സേജ്.
'ഗുഡ് നൈറ്റ്‌' . അത് കണ്ടതും ബൈജുവിന് കളി ആയി. 'ഇത്രയും നേരം എവിടെ പോയി കിടക്കുകയായിരുന്നു ' എന്ന് പറഞ്ഞു ചൊറിഞ്ഞ മുഖമുള്ള സ്മൈലി പിടിപ്പിച്ച ഒരു മെസ്സേജ് വിട്ടു. അതിനു ഒരു മറുപടിയും ഇല്ല. അതോടെ ബൈജുവിന്റെ പിടി വിട്ടു. പായ വിരിച്ചു കിടന്നു.

    രാവിലെ ഓഫീസില്‍ എത്തി. ദേഷ്യം കാരണം ബൈജു ചിന്നുവിനെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല. അവള്‍ ഇടയ്ക്കിടയ്ക്ക് ബൈജു ഇരിക്കുന്നതിനു മുന്നില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉലാത്തുന്നുണ്ട്. ബൈജു നോക്കും എന്ന പ്രതീക്ഷയില്‍ ആണ് നടക്കുന്നതെങ്കിലും അവന്‍ മൈന്‍ഡ് ചെയ്തില്ല. ഒന്ന് രണ്ടു തവണ നടന്നതിനു ശേഷം ചിന്നു സീറ്റില്‍ പോയി ഇരുന്നു. അതാ വരുന്നു ഒരു മെസ്സേജ്. 'സോറി . ഇന്നലെ കൌ ന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. ആ കുട്ടി ഒരു മണി വരെ കത്തി വച്ച് കൊണ്ടിരുന്നത് കാരണം എല്ലാവരും ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അതാ ഒന്നും ചെയ്യാന്‍ പറ്റാഞ്ഞത്‌. ' അത് ശരി. ഈ കൌസ്തുഭ ഇപ്പോഴും ഒരു പാര ആണല്ലോ. ഇവരെ കൊണ്ട് തോറ്റു.
എന്നാലും ബൈജു വിട്ടു കൊടുത്തില്ല. 'എന്നാ പിന്നെ നിനക്ക് എന്തെങ്കിലും പ്ലാന്‍ ഇറക്കി പുറത്തു പോയി അയക്കാന്‍ പാടില്ലായിരുന്നോ ? ' അവന്‍ വീണ്ടും ഒരു മെസ്സേജ് അയച്ചു. 'എനിക്ക് മനസ്സില്ലായിരുന്നു " എന്ന് പറഞ്ഞിട്ട് മുമ്പ് ബൈജു അയച്ചതിനേക്കാള്‍ ചൊറിഞ്ഞ മുഖമുള്ള ഒരു സ്മൈലി വച്ച ഒരു മെസ്സേജ് അതാ വരുന്നു. ഹോ. ആകെ കലിപ്പായി. പണി വാങ്ങിച്ചു. ബൈജു കുറെ നേരം അവിടെ ഇരുന്നു പോയി. ഇനി അവളുടെ പിണക്കം മാറണമെങ്കില്‍ കാലു പിടിക്കേണ്ടി വരും. ഉച്ച കഴിഞ്ഞിട്ട് ബൈജു അവളുടെ മുന്നില്‍ കൂടി തിരിച്ചു ഉലാത്തി നോക്കി. അവളുടെ ക്യുബിക്കിളിനു മുന്നില്‍ ചെന്ന് നിന്ന് ചുമച്ചു നോക്കി. അവളുടെ അടുത്തിരുന്ന പ്രേമി ആ ചുമ കേട്ടിട്ട്
ഒരു ടാബ്ലെറ്റ് കൊണ്ട് ബൈജുവിന്റെ അടുത്തേക്ക് ചെന്നു. ഡേയ്. നീ ഇന്നലെ ആ വെയിലത്ത്‌ ഇറക്കി വിട്ടപ്പോ വെയിലടിച്ചു ചുമ പിടിച്ചതാണ് എന്നൊക്കെ ബൈജു വച്ച് താങ്ങി. അത് കേട്ട ചിന്നു ചെറുതായി തല പൊക്കി. ബൈജു നോക്കുന്നത് കണ്ടിട്ട് അവള്‍ തല താഴ്ത്തി. പക്ഷെ അവര്‍ തമ്മില്‍ പറയുന്നതൊക്കെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രേമിക്കു ആകെ ഫീല്‍ ആയി. ആ ഗുല്‍ പറഞ്ഞത് കൊണ്ടാണ് അപ്പൊ പെട്ടെന്ന് പോകേണ്ടി വന്നത്. സോറി . എന്നൊക്കെ പ്രേമി ആകെ വികാരാധീനന്‍ ആയി പറഞ്ഞു. അപ്പോഴതാ ഫോണില്‍ ഒരു മെസ്സേജ്. 'സോറി ബൈജു. ചുമ പിടിച്ചോ ? മരുന്ന് വേണോ ? " ചിന്നുവാണ്. ബൈജുവിന് അവളോട്‌ പാവം തോന്നി. പിണക്കം തീര്‍ന്ന സന്തോഷത്തില്‍ ബൈജു പ്രേമിയോടു പറഞ്ഞു.. സരമില്ലടെയ്.. നിന്റെ വിഷമം എനിക്ക് മനസ്സിലാവും. സാരമില്ല' എന്നൊക്കെ പറഞ്ഞിട്ട് അവന്‍ സീറ്റില്‍ പോയി ഇരുന്നു. അതിന്റെ പിറകെ അതാ വരുന്നു ചിന്നു .. അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്ന പ്രാച്ചിയെ കാണാന്‍ ഉള്ള പോക്കാണെന്നാണ് വയ്പ്. പക്ഷെ ഇത്തവണ പോകുന്ന വഴി ചിന്നു ഒരു പുഞ്ചിരി പാസ്സാക്കി.
ബൈജുവിന് അത് ഇഷ്ടപ്പെട്ടെങ്കിലും അവന്‍ അത് പുറത്തു കാണിച്ചില്ല.


    ആറു മണി ആയി . വര്‍ക്ക് എല്ലാം കഴിഞ്ഞു. ഇറങ്ങിയെക്കാം. വേറെ എല്ലാവനും കുത്തിയിരുന്ന് പണിയുന്നുണ്ട്. ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ പ്രാച്ചിയുമായി എന്തോ കഥ പറഞ്ഞു നില്‍ക്കുന്നുണ്ട്. കാര്‍ത്തിക് റോഷന്റെ ഏതോ പുതിയ ഹിന്ദി പടം ഇറങ്ങിയിട്ടുണ്ടല്ലോ. അതില്‍ നായിക ഇട്ട ചുരിദാര്‍ എവിടെ കിട്ടുമെന്നുള്ള ചര്‍ച്ച ആയിരിക്കും. ഇവളുമാര്‍ക്ക് വേറൊന്നും  ഇല്ലല്ലോ സംസാരിക്കാന്‍. ബൈജു ഓര്‍ത്തു. അവന്‍ പതുക്കെ മെഷീന്‍ ഒക്കെ ഷട്ട് ഡൌണ്‍ ചെയ്തു.
സീറ്റില്‍ നിന്നും എണീറ്റ്‌ നിന്ന് കൈ ഒക്കെ പൊക്കി ഒന്ന് മൂരി നിവര്‍ത്തി. ചിന്നുവിനെ കാണിക്കാനാണ്. എന്നിട്ട് പതുക്കെ പുറത്തേക്കു നടന്നു. ലിഫ്റ്റില്‍ കയറി. ഗ്രൌണ്ട് ഫ്ലോര്‍ അമര്‍ത്തി. അപ്പൊ അതാ ഡോര്‍ തനിയെ തുറക്കുന്നു. പെട്ടെന്ന് പെയ്ത ഒരു മണ്‍സൂണ്‍ മഴ പോലെ ചിന്നു ഓടി വന്നു ലിഫ്റ്റില്‍ കയറി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. 'എന്തിനാ ഓടി ഇവിടെ കയറിയത് ? എന്നെ വീണ്ടും ചൊറിയാനല്ലേ ? ഇന്ന് നിന്റെ കൌ ഉം അവളുടെ ആരൊക്കെയോ ഒക്കെ ഇല്ലേ.. ? " അവന്‍ ആകാവുന്ന പോലെ ഒക്കെ മുഖം കറുപ്പിച്ചു ചോദിച്ചു. അവള്‍ പക്ഷെ തിരിച്ചൊന്നും പറഞ്ഞില്ല. മാത്രമല്ല ആ മുഖം ഒന്ന് കൂടി വിടര്‍ന്നു.. " ലിഫ്റ്റ്‌ നാലാമത്തെ ഫ്ലോറില്‍ എതിയാതെ ഉള്ളൂ. ജാംബവാന്റെ മുത്തച്ഛന്‍ ജീവിചിരുന്നപ്പോ വച്ച ലിഫ്റ്റ്‌ ആണ്. നാലാമത്തെ ഫ്ലോറില്‍ ലിഫ്റ്റ്‌ നിന്നു. പക്ഷെ ആരും കയറിയില്ല. ആരോ അത് വെയിറ്റ് ചെയ്തു നിന്നു ക്ഷമ നശിച്ചിട്ടു പടി ഇറങ്ങി പോയി എന്ന് തോന്നുന്നു. ഡോര്‍ തനിയെ അടഞ്ഞു. വീണ്ടും നീങ്ങി തുടങ്ങി. പെട്ടെന്നായിരുന്നു അത്. ചിന്നു ബിജുവിനെ കെട്ടിപ്പിടിച്ചു അവന്റെ രണ്ടു കവിളിലും പെട്ടെന്ന് ഓരോ ഉമ്മ അങ്ങ് ചാര്‍ത്തി. ലിഫ്റ്റ്‌ താഴെ എത്തിയതൊന്നും ബൈജു അറിഞ്ഞില്ല. ഡോര്‍ തുറന്നപ്പോ
ഒപ്പം വര്‍ക്ക് ചെയ്യുന്ന ഉമ മുകളിലേക്ക് പോകാന്‍ വേണ്ടി താഴെ നില്‍ക്കുന്നുണ്ടായിരുന്നു. ഉമ രണ്ടു പേരോടും ഹായ് പറഞ്ഞു. ചിന്നു തിരിച്ചും പറഞ്ഞെങ്കിലും ബൈജു വായും പൊളിച്ചു ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു.

    കുറച്ചു നേരം അവന്‍ പുറത്തു തന്നെ കുറച്ചു നേരം നിന്നു. 'ഇതിനാ ഞാന്‍ ഓടി കയറിയത്... ഇനിയെങ്കിലും പിണക്കം മാറിയോ ?" ചിന്നുവിന്റെ മെസ്സേജ്. 'എല്ലാം മാറി മോളെ.. ഞാന്‍ ആണ് സോറി പറയേണ്ടത്.. ഐ ആം ദി സോറി ' എന്ന് പറഞ്ഞു ചിരിക്കുന്ന  ഒരു സ്മൈലി ഒക്കെ വച്ച് അവന്‍ ഒരു മെസ്സേജ് വിട്ടു. അന്ന് രാത്രിയിലെ അവരുടെ സംസാരം ആകെപ്പാടെ ഇമോഷണല്‍ ആയിരുന്നു. ചിന്നു ടെറസില്‍ കയറി നിന്നാണ് സംസാരം. ചിന്നുവിന്റെ  റൂം മേറ്റ്‌ അവളുടെ അമ്മായിയുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. ബൈജു പതിവ് പോലെ റൂമിന്റെ മുന്‍വശത്ത് വെറുതെ ഇട്ടിരിക്കുന്ന ആ കല്ലില്‍ ഇരുന്നും. 'ഇന്ന് ആകെ സന്തോഷം ആണ് ബൈജു..എന്നെ ഒന്ന് പെട്ടെന്ന് കല്യാണം കഴിച്ചു കൊണ്ട് പോ. അപ്പൊ എന്നും എനിക്കിത് പോലെ ഹാപ്പി ആയി ഇരിക്കാമല്ലോ  ' അവള്‍ പറഞ്ഞു.. 'ചെയ്യാം മോളെ..' അവന്‍ അറിയാതെ പറഞ്ഞു പോയി. 'മോളോ.. അയ്യേ.. ' ചിന്നുവിനു ആകെ നാണം. 'സോറി .. അറിയാതെ വിളിച്ചു പോയതാ .. ശരിക്കും പറഞ്ഞാല്‍ നിന്നെ മോളെ എന്നല്ല വിളിക്കേണ്ടത്..' ബൈജു പറഞ്ഞു.. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. ' നീ പറഞ്ഞത് ശരിയാ. നമുക്ക് വീട്ടില്‍ പറയാം. ' അവന്‍ പറഞ്ഞു. 'ഞാന്‍ ചേച്ചിയോട് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അന്ന്...' അവളുടെ ശബ്ദം മുറിഞ്ഞു... 'അതൊന്നും നീ ഓര്‍ക്കണ്ട. അടുത്ത തവണ വീട്ടില്‍ പോകുമ്പോ നമുക്ക് രണ്ടു പേര്‍ക്കും അവരവരുടെ വീട്ടില്‍ പറയാം. ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നത് റിസ്ക്‌ അല്ലേ " ബൈജു പറഞ്ഞു. " അത് ശരിയാ..പറയാം.. പക്ഷെ എന്റെ വീട്ടുകാരുടെ കാര്യമോര്‍ത്താ എനിക്ക് പേടി " അവള്‍ പറഞ്ഞു.. അത് പറയുമ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു..'പക്ഷെ ഇങ്ങനെ നീട്ടികൊണ്ട് പോകുന്നതിലും അര്‍ത്ഥമില്ല ചിന്നൂ.. എന്നായാലും പറഞ്ഞല്ലേ പറ്റൂ.. അവര്‍ സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നെ ഇന്ന് നീ ചെയ്ത പോലെ ഒളിച്ചു ഉമ്മ വയ്ക്കണ്ടല്ലോ ' അവന്‍ അവളെ സമാധാനിപ്പിക്കാന്‍ കൂടി കരുതി പറഞ്ഞു... അത് കേട്ടിട്ട് ചിന്നുവും അവനും എന്തിനോ വേണ്ടി വെറുതെ ചിരിച്ചു. അങ്ങനെ അവര്‍ രണ്ടും അത് തീരുമാനിച്ചു. . അടുത്ത വെള്ളിയാഴ്ച ആണ് വീട്ടില്‍ പോകുന്നത്... അന്ന് എല്ലാം പറയണം. ആ ദിവസം പെട്ടെന്ന് തന്നെ വന്നെത്തി... നേരിയ പരിഭ്രമത്തോടും എല്ലാം ഭംഗിയായി നടക്കണേ എന്ന പ്രാര്‍ത്ഥനയോടും കൂടി ആ പാവങ്ങള്‍ ബാംഗ്ലൂരില്‍ നിന്നു യാത്ര തിരിച്ചു...

2011 ജൂൺ 3, വെള്ളിയാഴ്‌ച

ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്

     

     ഓര്‍ക്കാപ്പുറത്ത് വീശിയടിച്ചു മാഞ്ഞു പോയ ഒരു കൊള്ളിയാന്‍ പോലെ ആയിരുന്നു ശോഭ. മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശോഭ സ്വന്തം ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ആത്മഹത്യാ ചെയ്യുകയായിരുന്നു. ശോഭയുടെ മരണത്തെ ആസ്പദമാക്കി കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്.  ഒരു നിര്‍ധന കുടുംബത്തില്‍ പിറന്ന ലേഖ എന്ന പെണ്‍കുട്ടി എങ്ങനെ വെള്ളിത്തിരയിലെ മിന്നുന്ന താരമായി മാറി എന്നതിന്റെ ഒരു അന്വേഷണമാണ് ഈ ചിത്രം. സത്യം പറഞ്ഞാല്‍ ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കഥ അല്ല. സിനിമയുടെ വെള്ളിവെളിച്ചം തേടി വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും കഥയാണ്‌. സിനിമയ്ക്കുള്ളിലെ സിനിമ എന്ന സങ്കേതം ഉപയോഗിച്ച് മലയാളത്തില്‍ വന്ന ആദ്യകാല ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ ചിത്രം. സാങ്കേതികമായും കലാപരമായും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ ചിത്രം ഇപ്പോഴും വളരെ ആസ്വാദ്യകാരമാണ്. കെ ജി ജോര്‍ജിന്റെ പല ചിത്രങ്ങളെയും പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു ചീന്തിയെടുത്തതാണ് ഇതിന്റെയും കഥ തന്തു. നായികയായി വേഷമിട്ട നളിനിയുടെ അത്യുജ്ജ്വല പ്രകടനം ഈ ചിത്രത്തില്‍ കാണാം. 

    ശാന്തമ്മ എന്നാണ് നായികയുടെ പേര്. ശാന്തമ്മയുടെ വിശാലാക്ഷി അമ്മയ്ക്കും ( ശുഭ ) അവള്‍ക്കും സിനിമയില്‍ പോയി പണവും പ്രശസ്തിയും സമ്പാദിക്കണം എന്നാണു ആഗ്രഹം. അയല്‍വക്കത്തുള്ള കുറുപ്പിന്റെ പ്രേരണയില്‍ അവര്‍ ചെന്നയില്‍ എത്തുന്നു. മലയാള സിനിമയുടെ മാത്രമല്ല ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തന്നെ ആസ്ഥാനമായ പഴയ  മദ്രാസ്. അവിടെ കുറുപ്പിന്റെ മേല്‍വിലാസം മാത്രം കയ്യില്‍ വച്ചുകൊണ്ട് തികച്ചും അപരിചിതര്‍ ആയി വന്നിറങ്ങുകയാണ്   ശാന്തമ്മയും അച്ഛനും അമ്മയും. അച്ഛന് ഈ പരിപാടി അത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും അയാള്‍ അവരുടെ ഒപ്പം നില്‍ക്കുന്നു.  എന്നാല്‍ മഹാനഗരത്തില്‍ അവര്‍ക്ക് കുറുപ്പിനെ കാണാന്‍ പറ്റുന്നില്ല. അങ്ങനെ അവര്‍ തനിച്ചു അന്വേഷണം തുടങ്ങുന്നു. അങ്ങനെ കുറുപ്പിന്റെ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ അവരോടു അയാള്‍ ആ സത്യം പറയുന്നു. കുറുപ്പ് പെണ്‍ വാണിഭക്കാരുടെ സംഘത്തില്‍ പെട്ട ആളായിരുന്നെന്നും ഇപ്പൊ ജയിലില്‍ ആണെന്നും. അങ്ങനെ മുന്നോട്ടുള്ള പോക്ക് വഴി മുട്ടി. ഒടുവില്‍ നേരിട്ട് തന്നെ കളത്തിലിറങ്ങാന്‍ അമ്മ തീരുമാനിക്കുന്നു.  രണ്ടു നിര്‍മാതാക്കളോട് നേരിട്ട് റോള്‍ ചോദിച്ചുവെങ്കിലും നിര്‍മാതാക്കളുടെ ഉദ്ദേശം വേറെ ആയിരുന്നു. റോള്‍ തരാമെന്ന പേര് പറഞ്ഞു അവളെ മുതലെടുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. മാത്രമല്ല കുറച്ചു ഉപദേശങ്ങളും അവര്‍ നല്‍കി.  ഇതൊക്കെ ഇവിടെ സര്‍വ സാധാരണം ആണെന്നും മകള്‍ ഒരു കര പറ്റുന്നത് വരെ ഇതൊക്കെ ഒന്ന് കണ്ണടച്ചേക്കണം എന്നും. പക്ഷെ അവര്‍ അതിനു നിന്നില്ല.

     ഒരു സംവിധായകന്റെ അടുത്ത് റോള്‍ ചോദിച്ചു ചെന്ന അവസരത്തില്‍ പരിചയപ്പെട്ട പോള്‍രാജ് എന്ന സഹ സംവിധായകന്‍ ( നെടുമുടി വേണു അവതരിപ്പിക്കുന്നു) അവരെ കാണാന്‍ വരുന്നു. ഒരു പുതിയ സിനിമ അയാള്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും അതില്‍ ശാന്തമ്മയെ നായികയാക്കാന്‍ താല്പര്യമുണ്ടെന്നും പോള്‍രാജ് പറയുന്നു. അയാള്‍ പതിയെ ശാന്തമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നെ ചിത്രത്തില്‍ നമ്മള്‍ കാണുന്നത് സിനിമയുടെ പിന്നാമ്പുറത്തെ ദുര്‍ഗന്ധം വമിക്കുന്ന കഥകളാണ്. സഹായിക്കാന്‍ വരുന്ന എല്ലാവരുടെയും കണ്ണ് ശാന്തമ്മയിലായിരുന്നു. ഇതില്‍ തിലകന്‍ അവതരിപ്പിക്കുന്ന വി എന്‍ നെട്ടൂര്‍ എന്നൊരു സിനിമ പത്ര പ്രവര്‍ത്തകന്‍ ഉണ്ട്. പുള്ളിയുടെ രസകരമായ ചില സംഭാഷങ്ങള്‍ ഉണ്ട്. ശാന്തമ്മയുടെ അച്ഛനോട് അയാള്‍ പറയുന്നതാണ്. 'സിനിമയില്‍ ആവശ്യമില്ലാത്ത ഒന്നാണ് അച്ഛന്‍... സിനിമയില്‍ അങ്കിള്‍ ആണത്രേ ഏറ്റവും ആവശ്യമുള്ളത്. 'അതാവുമ്പോ എല്ലാം കണ്ടില്ല എന്ന് നടിക്കാമല്ലോ. ശാന്തമ്മ എന്ന പേര് ഒട്ടും സിനിമാടിക് അല്ല എന്ന് പറഞ്ഞു അയാള്‍ അവളുടെ പേര് ലേഖ എന്ന് മാറ്റുന്നു.

     രക്ഷകര്‍ത്താവായ  പോള്‍ രാജ് മുതല്‍ പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി വരുന്നെങ്കിലും അയാളുടെ  ബന്ധങ്ങള്‍ ഉപയോഗിച്ച് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ലേഖയ്ക്ക് അവസരം ലഭിക്കുന്നു. എല്ലാം അറിയുന്നുണ്ടെങ്കിലും നനഞ്ഞ സ്ഥിതിക്ക് ഇനി കുളിച്ചു കയറിയാലും സാരമില്ല , പണം കിട്ടിയാല്‍ മതി എന്ന ചിന്താഗതിയില്‍ ആയിരുന്നു അമ്മ. പുതിയതായി ഒരുപാടു പേരെ അവര്‍ പരിചയപ്പെടുന്നു. അതില്‍ ചിലരൊക്കെ അവളോട്‌ പറയുന്നുണ്ട്. ഒരിക്കല്‍ നീ ആയിരിക്കും ഈ സിനിമയെ ഭരിക്കാന്‍ പോകുന്നതെന്ന്. ഒരു പൊങ്ങുതടി പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ലേഖയ്ക്ക് ഇതൊക്കെ പുതിയ ഊര്‍ജം നല്‍കുന്നുണ്ട്.

    അങ്ങനെ ഒടുവില്‍ അവളുടെ ദിവസം വന്നെത്തി. അവള്‍ക്കു നല്ലൊരു ഓഫര്‍ കിട്ടി. അതില്‍ നിന്നു പെട്ടെന്നായിരുന്നു ലേഖയുടെ വളര്‍ച്ച. വെറും അമ്പതു രൂപ പ്രതിഫലത്തില്‍ നിന്ന് ആയിരങ്ങളിലേക്ക് അത് വളരുന്നു. സൂപ്പര്‍ സ്റ്റാര്‍ പ്രേം സാഗര്‍ ( മമ്മൂട്ടി ) അവളെ പുതിയ ചിത്രങ്ങളിലേക്ക് റെക്കമെന്റ്റ് ചെയ്യുന്നത് കൊണ്ട് ലേഖ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അതോടൊപ്പം അവരുടെ സൌകര്യങ്ങളും വളരുന്നു.വലിയ വീട്, കാര്‍, പരിചാരക വൃന്ദം എന്നിങ്ങനെ സകല ആടംബരങ്ങളുടെയും മടിത്തട്ടില്‍ അവര്‍ എത്തുന്നു. അമ്മയുടെയും മകളുടെയും വഴി പിഴച്ച പോക്ക് കണ്ടു അച്ഛന്‍ വീട് വിട്ടു പോകുന്നു. പിന്നീട് കുറെ കഴിഞ്ഞു തിരിച്ചു വരുന്ന അയാള്‍ കാണുന്നത് അടിമുടി മാറിപോയ ഭാര്യയെ ആണ്. വിശാലാക്ഷി അമ്മ ആദ്യം എതിര്‍ക്കുന്നെകിലും ലേഖ അയാളെ സ്വീകരിക്കുന്നു.

   സുരേഷ് ബാബു കലാ മൂല്യമുള്ള ചിത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഒരു സംവിധായകനാണ്.
കച്ചവട സിനിമയുടെ ഇടയ്ക്ക് സ്വന്തം ആശയങ്ങളുമായി പൊരുതുന്ന ഒരു ഒറ്റയാന്‍ സംവിധായകന്‍ ആണ് സുരേഷ് ബാബു. ഭരത് ഗോപി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.  അയാളുടെ ചിത്രത്തില്‍ ലേഖയെ നായികയാക്കാന്‍ താല്പര്യമുണ്ടെന്നു സുരേഷ് ലേഖയോടു പറയുന്നു.  പ്രേംസാഗര്‍ ഉള്‍പ്പെടെയുള്ള "കച്ചവട" സിനിമാക്കാര്‍ സുരേഷ് ബാബുവിനെ 'ഉച്ചപ്പടം ' ( ഇത് എന്താണെന്നല്ലേ.. പണ്ട് അവാര്‍ഡ്‌ ചിത്രങ്ങള്‍ / ആര്‍ട്ട്‌ ചിത്രങ്ങള്‍ ഒക്കെ മാറ്റിനി അല്ലെങ്കില്‍ നൂണ്‍ ഷോ ആയിട്ടായിരുന്നു കളിച്ചു  കൊണ്ടിരുന്നത് . അതുകൊണ്ട്  അതിനെ  കളിയാക്കി  വിളിച്ചിരുന്ന  പേരാണ്  ഉച്ചപ്പടം എന്ന്. മലയാള സിനിമയിലെ ക്ലാസ്സിക്കുകള്‍ എന്ന് വിളിക്കാവുന്ന പല ചിത്രങ്ങളും ഇങ്ങനെ ഉച്ചപ്പടം ആയി ഓടിക്കൊണ്ടിരുന്നതാണ് ) മാത്രം എടുക്കുന്ന ഒരു സംവിധായകന്‍ എന്നാണ് കളിയാക്കി വിളിച്ചു കൊണ്ടിരുന്നത്. അതില്‍ പോയി വെറുതെ ഉള്ള അവസരങ്ങള്‍ ഇല്ലാതാക്കണ്ട എന്നൊക്കെ പ്രേം സാഗര്‍ അവളെ ഉപദേശിക്കുന്നെങ്കിലും ലേഖ അത് ചെവിക്കൊണ്ടില്ല. അപ്പോഴേയ്ക്കും അവള്‍ പ്രേം സാഗറിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയായിരുന്നു.

   എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥാ  ചര്‍ച്ചകള്‍ക്ക് സുരേഷ് ബാബു അവളെ ക്ഷണിക്കുന്നു. അയാള്‍ പറഞ്ഞ കഥ അവളുടെ തന്നെ കഥയായി ലേഖയ്ക്ക് തോന്നി. ജീവിതത്തിലാദ്യമായി അഭിനയിക്കാന്‍ വേണ്ടി മാത്രം അവള്‍ ക്യാമറയുടെ മുന്നില്‍ നിന്നു. എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് ആദ്യമായി ലേഖയ്ക്ക് തോന്നി. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവള്‍ അയാളോട് വളരെ അധികം അടുത്തു. എന്നാല്‍ അപ്പോഴേയ്ക്കും വിശാലാക്ഷി അമ്മ മകളെ ഒരു കറവ പശു ആയി മാറ്റി കഴിഞ്ഞിരുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഒരു തണല്‍ പോലെ അയാള്‍ ലേഖയുടെ മുന്നില്‍ ഇപ്പോഴും വന്നുകൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ അവള്‍ അമ്മയില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയും അവള്‍ അകന്നു മാറി. സുരേഷ് ബാബു ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ലേഖയുടെ മുന്നില്‍ അതൊന്നും ഒരു അയോഗ്യത ആയിരുന്നില്ല. സുഖമുള്ള ഒരു തെറ്റായി മാത്രം അതിനെ കണ്ടുകൊണ്ടു അവര്‍ തമ്മില്‍ അടുക്കുന്നു.

     ഒരു ദിവസം അവള്‍ സ്വന്തം വീട് വിട്ടു അയാളുടെ അടുത്തേക്ക് പോകുന്നു. അവര്‍ രണ്ടു പേരും കൂടി ഒരു വീട്ടില്‍ താമസം ആരംഭിച്ചു. ഇത് പുറത്തു പൊട്ടിത്തെറികള്‍ ഉണ്ടാക്കുകയായിരുന്നു. അവരുടെ രണ്ടു വീട്ടിലെയും സമാധാനത്തെ അത് തൂത്തെറിഞ്ഞു. വീട് കണ്ടു പിടിച്ചെത്തിയ പത്രക്കാരുടെ തുടരെ തുടരെ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍  തങ്ങള്‍ വിവാഹിതരാണെന്ന് ലേഖ പറഞ്ഞു പോകുന്നു. ലേഖയും സുരേഷും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്നു വിശദീകരിക്കാന്‍ പറ്റാതെ നില്‍ക്കുന്ന ലേഖയുടെയും പത്രപ്രവര്‍ത്തകരുടേയും മുന്നിലേയ്ക്ക് സുരേഷ് ബാബു കടന്നു വരുന്നു. പക്ഷെ അയാള്‍ക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. തങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഒരു പുരുഷനും സ്ത്രീയും മാത്രമാണെന്നും മറ്റുള്ളവര്‍ ഇതില്‍ ഇടപെടേണ്ട എന്നും അയാള്‍ പറയുന്നു.  ലേഖയുടെ അമ്മയും അമ്മാവനും ഒക്കെ അന്വേഷിച്ചു വരുന്നെങ്കിലും അവരെയും ലേഖ തള്ളി പറയുന്നു/ അപ്പോഴേയ്ക്കും അവളുടെ ലോകം സുരേഷ് ബാബുവില്‍ മാത്രമായി ഒതുങ്ങി കഴിഞ്ഞിരുന്നു.

    അങ്ങനെ ഇരിക്കെ ഒരു ദിവസം ആരും പ്രതീക്ഷിക്കാതെ അവരുടെ വീട്ടിലേക്കു ഒരു അതിഥി വരുന്നു. സുരേഷ് ബാബുവിന്റെ ഭാര്യയും മകനും. അവര്‍ ലേഖയുടെ മുന്നില്‍ പൊട്ടിത്തെറിക്കുന്നില്ലെങ്കിലും അവരുടെ ചോദ്യങ്ങള്‍ക്ക് ലേഖയ്ക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല. വീട്ടിലേക്കു പോകാം അച്ഛാ എന്ന മകന്റെ വിളിയില്‍ സുരേഷ് ബാബു നിലപാട് മാറ്റുന്നു. ലേഖയെ തനിച്ചാക്കി അയാള്‍ അവരോടൊപ്പം പോകുന്നു. രണ്ടു ദിവസം കഴിഞ്ഞു അവളെ കാണാന്‍ അയാള്‍ വീണ്ടുമെത്തി. പക്ഷെ അത് ലേഖയെ കൂടുതല്‍ വേദനിപ്പിക്കാന്‍ ആയിരുന്നു എന്ന് മാത്രം. തങ്ങളുടെ ബന്ധം വെറുമൊരു അട്ജസ്റ്റ്മെന്റ്  ആയിരുന്നെന്നും അത് നീ സീരിയസ് ആയി എടുത്തതാണ് ഇപ്പൊ വിഷമിക്കുന്നതിന് കാരണം എന്നും അയാള്‍ അവളുടെ മുഖത്ത് നോക്കി നിര്‍ദയം പറയുന്നു.
മാത്രമല്ല മറ്റാരും അറിയില്ലെങ്കില്‍ നമുക്ക് ഈ ബന്ധം തുടരാം എന്നും അയാള്‍ പറയുന്നു. ഇത്
ലേഖയെ അടിമുടി തകര്‍ക്കുന്നു. അവര്‍ തമ്മില്‍ എന്നെന്നേയ്ക്കുമായി അകന്നു. ഈ വാര്‍ത്ത‍ അറിഞ്ഞ അമ്മയും അച്ഛനും അമ്മവും അവളെ തേടിയെത്തി. പക്ഷെ അതും സ്നേഹം കൊണ്ടായിരുന്നില്ല എന്ന് മാത്രം. അവരോടൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങി പോകുന്നെങ്കിലും അടുത്ത ദിവസം രാവിലെ ഒരു മുഴം കയറില്‍ ലേഖ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നു.

     വെള്ളിത്തിരയില്‍ നമ്മള്‍ കാണുന്ന മിന്നിത്തിളങ്ങുന്ന പലരുടെയും യഥാര്‍ത്ഥ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ഈ ചിത്രത്തില്‍ കാണാം.  പ്രശസ്ത അഭിനേത്രി ആയ ശോഭയുടെ ജീവിതത്തില്‍ നിന്നു ആണ് ഈ ചിത്രത്തിന്റെ പിറവി എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
ശോഭയ്ക്ക് പ്രശസ്ത സംവിധായകനായ ബാലു മഹേന്ദ്രയുമായി ഉണ്ടായിരുന്ന ബന്ധമാണ് ഒടുവില്‍ അവരുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് അന്ന് മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്.
ഇന്നും അത് ഒരുപാടു ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ബാലുവാകട്ടെ അതിനെ പറ്റിയുള്ള പരസ്യമായ ചര്‍ച്ചകളില്‍ നിന്നു ബോധപൂര്‍വം മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.

     അതുപോലെ തന്നെ വേറൊരു കഥാപാത്രമാണ് മാദക നടി ആയ പുഷ്പ. നല്ലത് പോലെ അഭിനയിക്കാന്‍ അറിയുമെങ്കിലും മാദക വേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പുഷ്പ. സിനിമയിലും പണക്കാരുടെ മണിമാളികകളിലും ജീവിതം ഒരു പേമാരി പോലെ പെയ്തു തീര്‍ക്കുന്ന പുഷ്പ. പുഷ്പയുടെ കഥയില്‍ പഴയ മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തിന്റെ ചില അംശങ്ങള്‍ എങ്കിലും നമുക്ക് കാണാന്‍ പറ്റും എന്നാണെനിക്കു തോന്നുന്നത്.

     നിധി കാക്കുന്ന ഭൂതം പോലെ  സ്വന്തം മക്കളെ കൊണ്ട് നടക്കുന്ന താര മാതാക്കളെയും പല പേരുകളില്‍ അറിയപ്പെടുകയും പക്ഷെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും വേണ്ടി പിമ്പിംഗ് വരെ നടത്തി ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെയും എല്ലാം ഒട്ടും കടും നിറങ്ങളില്ലാതെ വിദഗ്ധമായി ജോര്‍ജ് വരച്ചുകാട്ടിയിരിക്കുന്നു. ഇപ്പോഴും ഈ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു പഴയ ചിത്രമായി അനുഭവപ്പെടില്ല. അത്രയ്ക്ക് അപ്പ്‌ ടു ഡേറ്റ് ആണ് ഈ ചിത്രം. സമകാലീന സിനിമ ഒരുപാടു മാറിയിരിക്കുന്നെങ്കിലും. പറ്റുമെങ്കില്‍ ഒന്ന് കണ്ടു നോക്കൂ.