2013, ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

2013, ഡിസംബർ 15, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 36

   


     അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ചിന്നു എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണ്‍ എടുത്തു. പക്ഷെ ഒന്നും സംസാരിക്കുന്നില്ല. ഒടുവിൽ അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ അവളും ഹലോ ബൈജൂ എന്ന് പറഞ്ഞു. "ബൈജു വിളിക്കില്ലായിരുന്നു എന്നാണു ഞാൻ വിചാരിച്ചത്. എന്നെ പോലുള്ള ഒരു ചീറ്റിനെ  വിളിക്കേണ്ട കാര്യവും ബൈജുവിനില്ല. എങ്കിലും വിളിച്ചല്ലോ.." ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയി. "ദൈവം ചെയ്തതാണോ എന്നറിയില്ല. നല്ലതിനാണോ ചീത്തയ്ക്കാണോ എന്നും അറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം പറയാനുണ്ട്"
അവൾ തുടർന്നു ."എന്താ.. പറയ്‌ " അവൻ താല്പര്യമില്ലാതെ പറഞ്ഞു. "ഈ കല്യാണം നടക്കില്ല" അവൾ പറഞ്ഞു. "എന്തോ കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാര്യമൊക്കെ പറഞ്ഞു ചെറിയ തർക്കമായി. അച്ഛൻ അവരെ വിളിച്ചു പറഞ്ഞു ഇനി ഇതിനു താല്പര്യമില്ല എന്ന് " അവൾ പറഞ്ഞു. കേട്ടത് സത്യമോ സ്വപ്നമോ എന്നറിയാതെ അവൻ ഒരു നിമിഷം നിന്നുപോയി. പക്ഷെ ഇത് വരെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ അമിതമായി സന്തോഷിക്കാതിരിക്കാൻ അവനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. "നിന്റെ ആഗ്രഹം  പോലെ തന്നെ ഇത് മുടങ്ങിയല്ലോ.. പക്ഷെ ആ ചെക്കനെ കെട്ടിച്ചു തരും എന്ന് വിചാരിക്കണ്ട" എന്നൊരു മുന്നറിയിപ്പും അവളുടെ അമ്മയും ചേച്ചിയും കൊടുത്തിട്ടുണ്ട്‌.   ഇത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോണ്‍ വച്ചു.


     എന്തൊക്കെ പറഞ്ഞാലും അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ വരുത്താനായിരുന്നെങ്കിൽ എന്തിനാണ് ഈശ്വരാ ഇടയ്ക്ക് വിഷമിപ്പിച്ചത് ? അവൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ വീണു കരഞ്ഞു. ദൈവത്തിനെ കണ്മുന്നിൽ കാണുന്നത് പോലെയൊക്കെ അവനു തോന്നി. തറയിൽ വീണു കിടക്കുന്ന അവനെ കണ്ടുകൊണ്ടാണ് മഹേഷ്‌ അവിടെയ്ക്ക് വന്നത്. ഒറ്റ നോട്ടത്തിൽ പേടിച്ചു പോയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് അവനു മനസ്സിലായി. നിറഞ്ഞ മിഴികളോടെയും ഇടറിയ ശബ്ദത്തോടെയും അവൻ കാര്യങ്ങളൊക്കെ മഹേഷിനെ പറഞ്ഞു കേൾപ്പിച്ചു. പക്ഷെ അവൻ വലിയ സന്തോഷമൊന്നും കാണിച്ചില്ല. പകരം ബൈജുവിനൊട് ഇത്രയും പറഞ്ഞു. " നീ എന്തായാലും അധികം സന്തോഷിക്കണ്ട. എന്തെങ്കിലും തീരുമാനം ആകട്ടെ. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്. ഇനിയും നീ ഇരുന്നു വിഷമിക്കുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളല്ല നീ ". മഹേഷിന്റെ വാക്കുകൾ കേട്ടു ബൈജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

     അന്നത്തെ ദിവസം  എങ്ങനെയാണ് കടന്നു പോയത് എന്നവൻ അറിഞ്ഞില്ല. അവളും. നേരത്തെ തീരുമാനിച്ചിരുന്ന കല്യാണ നിശ്ചയത്തിനു ഇനി മൂന്നു ദിവസം കൂടിയുണ്ട്. ഒരു ദിവസം കൂടി അവർ കടിച്ചു പിടിച്ചിരുന്നു. അടുത്ത ദിവസം കണ്ടുമുട്ടാൻ തീരുമാനിച്ചു അവർ. ഇന്ദിരാ നഗറിൽ ഉള്ള ഏതേലും തീം റെസ്ടോറന്റിൽ കാണാമെന്നു ബൈജു പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. ഇപ്പോഴും അവരുടെ ജീവിതത്തിനു വഴി തെളിഞ്ഞു എന്ന് വിശ്വസിക്കാൻ ചിന്നു തയ്യാറായിരുന്നില്ല. ഒടുവിൽ മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിനു താഴെയുള്ള മദുരൈ ഇഡ്ഡലി ഷോപ്പിൽ കാണാം എന്ന് അവർ തീരുമാനിച്ചു. അതാവുമ്പോ കോറമംഗലയിൽ നിന്നും വളരെ അകലെയാണ്. പരിചയക്കാരെ അധികം പ്രതീക്ഷിക്കണ്ട.

    അത് വരെ കണ്ടിരുന്നത്‌ പോലെയായിരുന്നില്ല അന്ന്. സന്തോഷമോ ദുഖമോ എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റാത്ത അജ്ഞാതമായ ഒരു വികാര തള്ളിച്ചയിൽ അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പകുതി നിറഞ്ഞ മിഴികളോടെ അവർ രണ്ടും മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്തിരിക്കുന്ന ഇഡ്ഡലി കണ്ണീരിൽ കുതിർന്നു . സാമ്പാറും ആ വഴി പോകും എന്ന് തോന്നിയപ്പോൾ ബൈജു ഒരു ഇഡ്ഡലി എടുത്തു കടിച്ചു. കുസൃതിയും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ അവളും അതെടുത്തു കടിച്ചു. അപ്പുറത്തിരിക്കുന്ന ഒരു തമിഴൻ രണ്ടു പേരും ഒരേ ഇഡ്ഡലി കടിച്ചു പറിക്കുന്നത്‌ കണ്ടിട്ട് അവരെ തുറിച്ചു നോക്കി. ചിന്നുവിന്റെ ഫോണ്‍ റിംഗ് ചെയ്തു. വീട്ടിൽ നിന്നാണ്. ഫോണ്‍ അറ്റൻഡ് ചെയ്തിട്ട് തിരികെ വന്ന ചിന്നു ആകെ തകർന്നിരുന്നു. ഈ കല്യാണം പൊളിഞ്ഞത് കൊണ്ട് അമ്മ ഇപ്പോൾ ശത്രുക്കളോടു സംസാരിക്കുന്നതു പോലെയാണ് അവളോട്‌ പെരുമാറുന്നത്. ചേച്ചിയും അതേ. അത്ഭുതമെന്നോണം അച്ഛൻ അവളോട്‌ സ്നേഹത്തോടെ സംസാരിച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ അവളോട്‌ ബൈജുവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേട്ട അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതോടെ അച്ഛൻ പിന്നെയൊന്നും ചോദിക്കാതായി. "ഞാൻ ഇപ്പൊ ഒറ്റയ്ക്കാണ് ബൈജൂ .. അവർ എങ്ങനെയെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു ഇത് അവസാനിപ്പിക്കാനാണ് ഇപ്പൊ മിണ്ടാതിരിക്കുന്നത്. ഈ ഒരു സംഭവത്തോടെ അമ്മയും ചേച്ചിയും ഒക്കെ എന്നെ വെറുത്തു കഴിഞ്ഞു. " അവൾ പറഞ്ഞു. "അപ്പൊ ഞാനോ ?" അവൻ ചോദിച്ചു. "ബൈജു ഉണ്ടാവണം എന്നാണു എന്റെ ആഗ്രഹം. പക്ഷെ ഈ അനുഭവങ്ങൾ കണ്ടില്ലേ ? എനിക്ക് എന്തോ എല്ലാം നടക്കും എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല" അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. വീടും അപ്പുറത്തിരിക്കുന്ന തമിഴൻ തുറിച്ചു നോക്കുന്നത് ബൈജു കണ്ടു. എങ്ങനെയെങ്കിലും അത് കഴിച്ചു തീർത്തിട്ട് അവർ ഇറങ്ങി.

     സമീപത്തുള്ള പാർക്കിന്റെ ചെറിയ ഇടവഴിയിലൂടെ അവർ കൈകോർത്തു നടന്നു. ചെറിയ ചെറിയ തമാശകൾ പറഞ്ഞു ബൈജു അവളെ ചിരിപ്പിക്കാൻ നോക്കി. പക്ഷെ അവന്റെയും ഉള്ള് അസ്വസ്ഥമായിരുന്നു. അത് ചിന്നുവിനും മനസ്സിലായി. "എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട ബൈജൂ .." അവൾ പറഞ്ഞു. പകുതി നിറഞ്ഞ കണ്ണുകളോടെ അവനും അവളും അന്യോന്യം നോക്കി. പാർക്കിലെ ഒരു കൽ ബഞ്ചിൽ അവർ ഇരുന്നു. കണ്ടു മറന്ന ഏതോ സിനിമയിലെയോ കഥയിലെയോ സന്ദർഭങ്ങൾ അവനോർമ വന്നു.  അടുത്ത് കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ട്.  ഡിസംബറിന്റെ തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്. ആ കാറ്റു തട്ടി ഇലകൾ അവിടവിടെ അനുസരണയില്ലാതെ പറന്നു നടപ്പുണ്ട്. ചിന്നു ജാക്കറ്റ് ഒന്ന് കൂടി വലിച്ചടുപ്പിച്ചു. നല്ല തണുപ്പുണ്ട്. സമയം ഇഴഞ്ഞു നീങ്ങി. പാർക്കിലെ കാഴ്ചകൾ കണ്ടിരിക്കുന്ന രണ്ടു പേരെ പോലെയാണ് അവർ ആ ബെഞ്ചിലിരുന്നതെങ്കിലും അവരുടെ ഉള്ളിൽ അതൊന്നും പതിയുന്നുണ്ടായിരുന്നില്ല. കുറെ നേരം കൂടി ഇരുന്നതിനു ശേഷം അവർ അവിടെനിന്നിറങ്ങി.


 പുതിയ സംഭവ വികാസങ്ങൾ കാരണം പഴയ പ്രതീക്ഷ വീണ്ടെടുത്ത ബൈജു അല്പം ശാന്തനായിരുന്നു. പക്ഷെ ചിന്നുവിന്റെ കാര്യം മറിച്ചായിരുന്നു. റിക്ഷയിൽ കയറിയിട്ടും അവൾ നിശബ്ദയായിരുന്നു.  ഇപ്പോൾ നടന്നതിലും വലിയ എന്തോ ഉടൻ സംഭവിക്കാൻ പോകുന്നു എന്ന ഒരു അശുഭചിന്ത അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അവളെ പി ജിയുടെ അടുത്ത് ഇറക്കിയിട്ട്‌ ബൈജു പോയി. മഹേഷിനോട് നടന്നതെല്ലാം അവൻ പറഞ്ഞു. അത് കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന മഹേഷിനു ആദ്യമായി ഒരു സന്യാസിയുടെ മുഖഭാവം അവൻ കണ്ടു. "നമുക്ക് പ്രാർത്ഥിക്കാം , പക്ഷെ നീ എന്തും നേരിടാൻ തയ്യാറായിരിക്കണം . നിനക്ക് ധൈര്യമുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ട് വാ. ഞാൻ ഉണ്ട് നിന്റെ കൂടെ. എന്തായാലും നീ ജോലിയും കൂലിയും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ആളൊന്നുമല്ലല്ലോ. മാത്രമല്ല അവളെ കെട്ടി പണമോ സ്വത്തോ ഉണ്ടാക്കാനോന്നുമാല്ലല്ലോ.. നിനക്ക് ഇഷ്ടമായിട്ടല്ലേ ? " മഹേഷ്‌ പറഞ്ഞു. ആദ്യമായി ബൈജുവിനും ആ ആശയത്തോട് ഒരു യോജിപ്പ് തോന്നി. പക്ഷെ ചിന്നുവിന് അതിനുള്ള ധൈര്യം ഇല്ല. എന്തു ചെയ്യും? അതിനു മഹേഷിനു മറുപടി ഉണ്ടായിരുന്നില്ല. "ഡാ. നിങ്ങൾ രണ്ടുപേരും കുറച്ചു ധൈര്യം കാണിക്കണം. അല്ലാതെ ഇത് നടക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഇപ്പോൾ കുറച്ചു വിഷമിപ്പിക്കേണ്ടി വരും. പക്ഷെ അതൊക്കെ പിന്നെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ മറക്കും. " ഒടുവിൽ മഹേഷ്‌ പറഞ്ഞു. "ശരിയാണ്." ബൈജുവും സ്വയം പറഞ്ഞു. പുറത്തു നല്ല തണുപ്പാണ്. ക്രിസ്തുമസ് നക്ഷത്രങ്ങൾ എല്ലായിടത്തും മുനിഞ്ഞു കത്തുന്നുണ്ട്. ദൂരെ ഒരു കരോൾ ഗാനം കേൾക്കാം. കുറച്ചു കാലം കൂടി അവൻ അന്ന് സമാധാനമായി കിടന്നുറങ്ങി.

    നേരം പുലർന്നു . ഇന്ന് ചിന്നുവിനോട് സംസാരിച്ചു ഉടൻ ഒരു തീരുമാനം ഉണ്ടാക്കണം. എന്തായാലും ഇതൊരു ചതി ഒന്നുമല്ലല്ലോ. അവളെ എന്തായാലും വേറെ ആരും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷെ ഒരു ഒളിച്ചോട്ടത്തിന് അവനും അവളും മാനസികമായി തയ്യാറായിരുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അച്ഛനും അമ്മയും എങ്ങനെ അത് നേരിടും എന്നതായിരുന്നു. രണ്ടു വശത്തേയ്ക്കുമുള്ള വടംവലികൾ അവരുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. ബൈജുവിന് ഒന്നും പറയേണ്ടി വന്നില്ല. അവളുടെ മനസ്സിലെ ആശങ്ക സത്യമായിക്കഴിഞ്ഞിരുന്നു.

( അടുത്ത ഭാഗത്തോട് കൂടി ഇത് അവസാനിക്കും )