സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മേയ് 10, ഞായറാഴ്‌ച

സൽമാനും സാൽവേയും കോടതിയും നീതിയും



 അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ്‌ നൗ ചാനലിൽ അർണബ് ഗോസ്വാമി  കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്‌. വിഷയങ്ങൾ പലതാണ്
  • സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
  • സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ  ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
  • റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
  • ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
  • ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
  • വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?

സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം

1. റോഡ്‌ ഉറങ്ങാനുള്ള സ്ഥലമാണോ ? -
    ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്.  പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ  എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.

 2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം  കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?

3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക്‌ നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.

4.  Being Human Or Inhuman ?

അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ്‌ അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്‌, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി  അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ.  അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.  

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ്‌ ഇതിന്റെ പുറകിലുള്ളത്‌. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ.  ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ്‌ എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

     ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്.  കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. 


ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -


     സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ  ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു. 
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്. 

ചുരുക്കി പറഞ്ഞാൽ -

   അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും,  ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.








2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2013 ഏപ്രിൽ 24, ബുധനാഴ്‌ച

മോഡി - ചൈന - പിണറായി - സ്വാഹാ i



     അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട്  പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ  കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം .. 

എന്തുകൊണ്ട് ശിവഗിരി ?

ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന്  പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ  പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ  പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ  വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ  സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക്  ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ 

കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ  എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ്‌ പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ്‌ വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ്‌ പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ്‌ പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത്‌ ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?

ഇടത്തോട്ട് പോയ ഇടതു പക്ഷം 

ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത്   ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല. 
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?

കോളടിച്ചവർ 

ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല .  അടുത്ത തെരഞ്ഞെടുപ്പിൽ കാണാം . 

മോഡിയെ പറ്റി തോന്നിയത് :

മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ?  നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത്‌ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`. 

മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ. 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം 
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

2013 മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍ 


2012 സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഒരായിരം ഓണാശംസകള്‍ !!




( Baby model : Eshaan Mohammed )

നേരത്തെ പറഞ്ഞ പോലെ വരാന്‍ പറ്റിയില്ല.
ചില സാങ്കേതിക പ്രശ്നങ്ങള്‍ . അതുകൊണ്ടാണ്. 
എന്തായാലും ഓണത്തിന് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ 
പിന്നെ ഇത് എന്ത് ബ്ലോഗാ അല്ലേ ? :)
അപ്പൊ എല്ലാവര്‍ക്കും മധുരം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...


2012 ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

2012 മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

2012 ഏപ്രിൽ 25, ബുധനാഴ്‌ച

ഫെമിനിസം : 22 ഫീമെയിലിനെ 'ഫ'യക്കുന്നതാര് ?



      ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര്‍ പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ്‌ 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്‌മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്‌. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.


      ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism."  എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ഈയിടെ ബെര്‍ലി ഇട്ടിരുന്നത്  വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ്‌ പേപ്പറിന് വേണ്ടി    ന്യൂസ്‌ സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

സാഹിത്യവും പെണ്ണെഴുത്തും - 


     ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത്‌ എന്നത്. സ്വാഭാവികമായും ആണുങ്ങള്‍ എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട്‌ കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ  സംഗതികളും  എന്തിനു, പച്ചയായ  ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന്  മനസ്സിലാകുന്നില്ല. ആണുങ്ങള്‍ എഴുതുന്നത്‌  പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ്  ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു  പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി  കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .

സിനിമ  -

     സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്.  പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ്  അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള  മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും  അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച്  നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ് 

എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ താല്പര്യപ്പെടുന്നു. 


ജീവിതം / തൊഴില്‍

    പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന്‍ പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന്‍ തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്‌. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ്‍ വായനക്കാര്‍ തല്ലരുത് ).



22 / Female / Kottayam ചര്‍ച്ച ചെയ്യുന്നതെന്ത് ?


ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന്‍ ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .



I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.

But I like to express two points which I found misleading and exaggerated (from my perception) in this movie.


Conveying the sex-relationship as a simple/silly/common thing.

A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.

I feel the same is going to happen here, in our society, but in a much drastic manner.

1.      I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin.    It was presented in a very simple manner as if it’s not significant for human life at all.
2.      Another scene in which the girls’ commenting about the hero’s butt was so terrible.
3.      After being brutally raped, she was becoming normal as if nothing happened to her.
4.      Above all, for having her revenge, she is again committing sex with another pimp (Mr. D.K.)

In short, this movie conveys, she is been in relationship with four persons for six times!

We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.

In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?

If you agree with my views, I request want you to write an article about these potentially catastrophic elements.

    ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന്‍ ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക്‌ ഏജില്‍ ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന്‍ കളിയാക്കി. ഒരു നിമിഷം അവന്‍ പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്‌. ഇപ്പോഴത്തെ ന്യൂ ജെനറേഷന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ  നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക്‌ ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള്‍ ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ്‍ വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .

     നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്‌. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്‌. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍  ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള്‍ ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ്‌ അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള്‍ ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത‍ ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത്‌ നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ്‌ ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ). 

വാല്‍ക്കഷണം : 

     22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്‍വാന്‍ ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്‍ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു.