നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 6, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - അവസാന ഭാഗം





     കഴിഞ്ഞ നാലു വർഷമായി അവൾ കൊണ്ടു നടന്ന ഭീതി ഒടുവിൽ യാഥാർത്ഥ്യമായി. ആ പയ്യന്റെ വീട്ടുകാർ നേരിട്ടു വന്നു അവളുടെ അച്ഛനോട് സംസാരിച്ചു. എന്തോ കമ്യൂണിക്കേഷൻ ഗ്യാപ് ആണത്രേ. ഒന്നും തന്നില്ലെങ്കിലും സാരമില്ല, ഈ കല്യാണം നടത്തിയാൽ മതിയെന്ന പേരിൽ ആ പയ്യന്റെ അമ്മ സംസാരിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ്, ഈ കല്യാണം മുടങ്ങിയാൽ പിന്നെ ആ പയ്യൻ തകർന്നു പോകും എന്നൊക്കെ കേട്ടപ്പോൾ അവളുടെ അച്ഛനും അമ്മയും ഉടൻ തന്നെ കല്യാണം നടത്താൻ സമ്മതിച്ചു.  വിക്കി വിക്കി ഇത്രയും ചിന്നു പറഞ്ഞൊപ്പിച്ചു. ഏതോ മേഘ കൂട്ടിൽ ഇരിക്കുന്നത് പോലെ അവൻ അത് കേട്ടു . അവൾ ആ സംഭാഷണം മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അവൻ ഫോണ്‍ വലിച്ചെറിഞ്ഞു. ചുമരിൽ ചെന്നിടിച്ചു ആ ഫോണ്‍ നാലു കഷണമായി. മരവിച്ച മനസ്സുമായി അവൻ ചുമരിലേയ്ക്കു ചാരി.

    ഒരു ശവ ശരീരം പോലെ എത്ര നേരം ഇരുന്നുവെന്ന് അവനു ഓർമയുണ്ടായിരുന്നില്ല. വൈകിട്ട് മഹേഷ്‌ വന്നപ്പോഴും അവൻ അത് പോലെ തന്നെയിരിക്കുകയായിരുന്നു. മഹേഷ്‌ അകത്തു വന്നതും വാതിൽ അടച്ചതും ഒന്നും ബൈജു അറിഞ്ഞില്ല. ഒടുവിൽഅവൻ ചുമലിൽ തൊട്ടു വിളിച്ചപ്പോഴാണ് ബൈജു ബോധം വീണ്ടെടുത്തത്. കഴിഞ്ഞ അഞ്ചു മണിക്കൂറായി ആ ചുമരിൽ ചാരി തറയിൽ ഇരിക്കുകയാണെന്നു അപ്പോഴാണ്‌ അവൻതിരിച്ചറിഞ്ഞതും . മുറിഞ്ഞു കിടക്കുന്ന ഫോണിന്റെ കഷണങ്ങൾ കണ്ട മഹേഷിനു എല്ലാം മനസ്സിലായി. ഒരു കസേര വലിച്ചിട്ടു അവനും അവിടെയിരുന്നു. നിശബ്ദമായ കുറെ മണിക്കൂറുകൾ കടന്നു പോയി. മഹേഷ്‌ പുറത്തിറങ്ങി ഒരു സിഗരറ്റിനു തിരി കൊളുത്തി. മുമ്പിൽ പറന്നുയരുന്ന പുക ചുരുളുകൾ . ആകാശത്തിൽ ചന്ദ്രൻ ഉണ്ടെങ്കിലും ഏതോ ഇരുട്ടിലാണ് തങ്ങൾ എന്ന് അവർക്ക് തോന്നി. "നമ്മൾക്ക് അവളോട്‌ ചോദിച്ചാലോ, ഇറങ്ങി വരാൻ പറ്റുമോ എന്ന് ? " മഹേഷ്‌ പറഞ്ഞു. "ഇല്ല. ഒന്നും വേണ്ട ..ഇതിങ്ങനെ അവസാനിക്കണം" ബൈജുവിന്റെ വാക്കുകളിൽ അസാധാരണമായ ഒരുഘനം. അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ. അവിടവിടെ കിടന്ന കഷണങ്ങൾ കൂട്ടി യോജിപ്പിച്ച് മഹേഷ്‌ ആ ഫോണ്‍ ഓണ്‍ ചെയ്തു വച്ചു. ഓണ്‍ ആയതും അതാ അത് റിംഗ് ചെയ്യുന്നു. അമ്മയാണ്. അന്ന് ബൈജു വീട്ടിലേക്കു വിളിച്ചിരുന്നില്ല. അത് കണ്ടു പേടിച്ചിട്ടു അമ്മ വിളിച്ചതാണ്. കുറെ നേരമായി പാവം വിളിക്കുന്നു. "എന്താ അമ്മേ . എന്തു പറ്റി ?" അവൻ പകുതി കരഞ്ഞത് പോലെ ചോദിച്ചു. അത് കേട്ട് അമ്മയും പരിഭ്രമിച്ചു. അത് വരെ വിളിച്ചിട്ട് കിട്ടാതിരുന്ന ദേഷ്യമൊക്കെ മറന്നു അമ്മ അവനോടു ചോദിച്ചു എന്താ മോനേ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ " എന്നൊക്കെ. ഒന്നുമില്ല എന്ന് ബൈജു പറഞ്ഞിട്ടും അമ്മയ്ക്ക് വിശ്വാസമായില്ല. "എടാ. ജോലി എന്തെങ്കിലും കുഴപ്പമുണ്ടോ ? നീ വെറുതെ ടെൻഷൻ അടിക്കണ്ട. ഒട്ടും പറ്റിയില്ലെങ്കിൽ നീ ഇങ്ങു വാ . " എന്നൊക്കെ അമ്മ അവനെ സമാധാനിപ്പിച്ചു. അമ്മ വിചാരിച്ചത് ഓഫീസിലെ എന്തോ പ്രശ്നം കാരണം അവൻ വിഷമിച്ചിരിക്കുകയാണെന്നാണ്. എന്തൊക്കെയോ പറഞ്ഞിട്ട് അവൻ ഫോണ്‍ വച്ചു.

     കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് എത്തി. "ബൈജൂ .. എനിക്കറിയാം എല്ലാം അവസാനിച്ചുവെന്നു. എങ്കിലും എന്നെ ഉപേക്ഷിക്കരുത്.  മരിക്കുന്നത് വരെ എനിക്ക് ബൈജുവിനോട് സംസാരിക്കാതിരിക്കാൻ പറ്റില്ല. ഇനിയും എന്റെ ലൈഫിൽ എല്ലാകാര്യങ്ങളും ബൈജു പറയുന്നത് പോലെ മാത്രമേ ഞാൻ ചെയ്യൂ." എന്തോ മന്ത്രം ജപിക്കുന്നത്‌ പോലെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു." അവളുടെ വാചകങ്ങൾ അവനെ ചൊടിപ്പിച്ചു. "ഇനിയെന്തിനാണ് എന്നെ വിളിക്കുന്നത്‌? അതിനല്ലേ നീ ഒരാളെ കെട്ടുന്നത് ? " അവൻപൊട്ടിത്തെറിച്ചു. വാവിട്ടു നിലവിളിച്ചുകൊണ്ട് അവൾ ഫോണ്‍ വച്ചു. പത്തു മിനിറ്റ് കഴിഞ്ഞില്ല. അവൾ വീണ്ടും വിളിച്ചു. വീണ്ടും വീണ്ടും ഏതോ മതിഭ്രമത്തിലെന്ന പോലെ എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടിരുന്നു. നിശബ്ദനായി ബൈജു എല്ലാം കേട്ടു കൊണ്ട് നിന്നു.


    മിന്നൽ പിണർ പോലെ ദിവസങ്ങൾ പാഞ്ഞു പോയി. ഇന്നാണ് ചിന്നുവിന്റെ കല്യാണം. രണ്ടു ദിവസം മുമ്പും അവളുടെ മാപ്പ് പറച്ചിലും കരച്ചിലും ഒക്കെ ഉണ്ടായിരുന്നു. ഒടുവിൽ ബൈജു പൊട്ടിത്തെറിച്ചു. ഇനി മേലിൽ വിളിക്കരുതെന്നു പറഞ്ഞിട്ട് അവൻ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നെയും മെസ്സേജുകൾ കുറെ വന്നെങ്കിലും വായിച്ചു പോലും നോക്കാതെ അവൻ അത് ഡിലീറ്റ് ചെയ്തു. അന്നൊരു ഞായറാഴ്ച ആണ്. യാദൃശ്ചികമായി അവന്റെ പ്രൊജക്റ്റ്‌ റിലീസും അന്ന് തന്നെയാണ്. സന്തോഷത്തോടെ ആ ഉത്തരവാദിത്വം അവൻ ഏറ്റെടുത്തു. മാനേജറുടെ കണ്ണ് വീണ്ടും ബൾബായി. ഒരു മേജർ ഒപെറേഷൻ പോലെ ഏഴെട്ടു മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന റിലീസ് ആണ്. പതിനൊന്നര ആയപ്പോൾ അവൻ ഓർത്തു.. ഇപ്പോൾ അവിടെ എല്ലാം കഴിഞ്ഞു കാണും. ഫോണ്‍ റിംഗ് ചെയ്യുന്നു. പ്രേമിയാണ്‌. എന്താ അവൻ കല്യാണത്തിന് വരാത്തതെന്ന് പ്രേമിക്ക്‌ അറിയണം. എന്തോ ഒക്കെ പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു. ഒടുവിൽ രാത്രി ഒൻപതു മണിയായപ്പോൾ റിലീസ് കഴിഞ്ഞു. റിലീസ് എല്ലാം സ്മൂത്ത്‌ ആയി കഴിഞ്ഞു. ബൈജുവിനെ അഭിനന്ദിച്ചു കൊണ്ട് തുരു തുരാ മെയിലുകൾ വന്നു. കഴിഞ്ഞ കുറെയായി ഇന്നാണ് ഒരു പ്രശ്നവുമില്ലാതെ ഒരു റിലീസ് കഴിയുന്നത്‌. എല്ലാ മെയിലും വികാര രഹിതമായി വായിച്ചു തീർത്തു. ലാപ്ടോപ് ഒക്കെ അഴിച്ചു ബാഗിൽ വച്ചു. റെസ്റ്റ് റൂമിൽ പോയി മുഖമൊക്കെ കഴുകി. ഇനി കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ ചിന്നു വേറൊരാളുടെ ഒപ്പം ഉറങ്ങാൻ പോവുകയാണ്. അവളുടെ ജീവിതവും അവിടെ തുടങ്ങുന്നു. ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം അവസാനിച്ചു , അതൊക്കെ മായ്ച്ചു കളയേണ്ട സമയം കഴിഞ്ഞു എന്നൊക്കെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ചിന്നുവിനെ കുറെ ഉപദേശിച്ചെങ്കിലും ഇതൊക്കെ സ്വന്തം കാര്യത്തിൽ മാത്രം അംഗീകരിക്കാൻ പറ്റുന്നില്ല. വായിൽ കർചീഫ് തിരുകി അവൻ പൊട്ടിക്കരഞ്ഞു. കണ്ണും മുഖവും തുടച്ചു അവൻ പുറത്തു വന്നു. ഒരു ആശ്വാസം തോന്നുന്നുണ്ട്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൻ വീട്ടിലേക്കു തിരിച്ചു. ഒരു വിധത്തിൽ വീട്ടിലെത്തി. ഇന്നൊന്നും കഴിച്ചിട്ടില്ല. ഒൻപതു മണിക്കൂർ നിർത്താതെ ജോലി ചെയ്തതൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു കുപ്പി വെള്ളം കുടിച്ചിട്ട് ബൈജു ഉറങ്ങാൻ കിടന്നു.



    ജനാലയിലൂടെ വെയിൽ അകത്തേക്ക് വീണപ്പോഴാണ് അവൻ ഉണർന്നത്. നല്ല ചൂടുണ്ട്. മുറിയിൽ വച്ചിരിക്കുന്ന പൂച്ചട്ടിയിലെ ചെടിയും പൂവുമെല്ലാം വാടിയിരിക്കുന്നു. ചിന്നു പണ്ട് തന്നതാണ് അത്. അവൻ പതിയെ ആ കിടക്കയിൽ നിന്നെഴുനേറ്റു.  ആ ചെടി ആ ചട്ടിയിൽ നിന്ന് എടുത്തു മാറ്റി. വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. യാന്ത്രികമായി അവൻ അലമാരയുടെ അടുത്തേക്ക് നീങ്ങി. അവളുടെതായി അവിടെ ഉണ്ടായിരുന്ന എല്ലാ സാധനവും എടുത്തു കിടക്കയിലേക്ക് ഇട്ടു. പാവക്കുട്ടികൾ,  പേന, പെർഫ്യൂം തുടങ്ങി ഒരു ചെറിയ ബാഗ്‌ നിറയ്ക്കാനുള്ള സാധനങ്ങൾ ഉണ്ട്. എല്ലാം അവൻ വാരി ഒരു കവറിൽ നിറച്ചു. എന്നിട്ട് ആ ബാസ്കറ്റിൽ കൊണ്ടിട്ടു. ബ്രഷ് ചെയ്തതിനു ശേഷം ആഹാരം കഴിക്കാനായി ബൈജു പുറത്തിറങ്ങി. പ്രാതൽ കഴിച്ചതിനു ശേഷം തിരികെ മുറിയിലെത്തി വാതിൽ തുറന്ന ബൈജു എന്തുകൊണ്ടോ ആദ്യം നോക്കിയത് ആ ബാസ്കറ്റിലേയ്ക്കാണ്.  ആ കവർ അവൻ പുറത്തെടുത്തു. അത് വീണ്ടും അലമാരയിൽ കൊണ്ട് വച്ചു. എന്തൊക്കെയോ എഴുതി നിറച്ച ഒരു ചുമർ കഴുകി വൃത്തിയാക്കുന്നത് പോലെയല്ല പ്രിയപ്പെട്ടതായിരുന്ന ഒരു ഓർമ എന്ന് അവനറിഞ്ഞു. കുറച്ചു നേരം കിടക്കയിൽ തന്നെ ഇരുന്നു അവൻ. കുറച്ചു നേരം കിടന്നുറങ്ങി. ഉണർന്നെഴുനേറ്റ ബൈജു പുതിയ ഒരാളായിരുന്നു. ഒരു പുതിയ ജീവിതത്തിലേയ്ക്ക് കടക്കാൻ അവൻ മാനസികമായി തയ്യാറെടുത്തു. പുതിയ ലോകത്തേയ്ക്ക് ഇറങ്ങി ബൈജു.. വളവിലുള്ള ജ്യൂസ് സ്റ്റാളിൽ പിള്ളേർ തിരക്ക് കൂട്ടുന്നുണ്ട്. ഒരു ജ്യൂസ് കുടിക്കാമെന്ന് കരുതി അവൻ അവിടെയ്ക്ക് നീങ്ങി. ജ്യൂസ് ഓർഡർ ചെയ്തിട്ട് അവൻ മുന്നിലുള്ള തടി ബെഞ്ചിൽ ഇരുന്നു. അതിന്റെ മറ്റേ മൂലയ്ക്ക് ഒരു പയ്യൻ ചെവിയിൽ മൊബൈലും വച്ച് ജ്യൂസും നുണഞ്ഞിരിപ്പുണ്ട്. നൃത്തമാടുന്ന മയിലിനെ പോലെ സകല നിറത്തിലും ഉള്ള വേഷ വിധാനം. പച്ച പാന്റ്സ്, മഞ്ഞ ഷർട്ട് , നീല ഷൂ തുടങ്ങി ആകെപ്പാടെ ഒരു ഉത്സവം തന്നെ. എന്താണവൻ പറയുന്നതെന്ന് ബൈജു കാതോർത്തു. "മോളേ .. ഞാൻ .പറഞ്ഞില്ലേ. ഇപ്പൊ ഞാൻ പുറത്താ. നാളെയെ എത്തൂ .. നാളെ വന്നിട്ട് കാണാം ട്ടോ.. " അടക്കിയ ശബ്ദത്തിൽ അവൻ കുറെ ഉമ്മയും വിക്ഷേപിച്ചു.. സത്യം പറഞ്ഞാൽ ബൈജുവിന് അവനോടു ഒരു മതിപ്പ് തോന്നി.. ഇവനൊരു പ്രൊഫെഷണൽ കാമുകൻ ആണെന്ന് തോന്നുന്നു.. അനുഭവിക്കെടാ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ബൈജു എഴുനേറ്റു.. എന്നിട്ട് പ്രകാശം പരന്നു നിൽക്കുന്ന പുതിയ ലോകത്തേക്ക് നെഞ്ചു വിരിച്ചുകൊണ്ട് പുതിയ ഒരാളായി അവൻ നടന്നു നീങ്ങി...

( അവസാനിച്ചു )

ഒരു വാൽകുറിപ്പ് 

     സാധാരണ നീണ്ട കഥകൾ അവസാനിക്കുന്നത് പോലെയല്ലാതെ ഒരു മുപ്പത്താറാം ഭാഗത്തിൽ ഒരു കഥ തീരുന്നത് ഒരു പക്ഷെ അത്രയ്ക്ക് സാധാരണമായിരിക്കില്ല. പക്ഷെ ഇത് ഇനി നീട്ടിയെഴുതി ഒരു നല്ല സംഖ്യയിലെത്തിക്കാൻ ഉള്ള വഹകൾ എന്റടുത്തില്ലാത്തതു കൊണ്ട് മാത്രമാണ് ഈ കഥ ഇവിടെ നിർത്തുന്നത്. ഈ കഥയുടെ അന്ത്യം ഇങ്ങനെയാണോ അവേണ്ടതും എന്നറിയില്ല. എന്നാൽ ഈ കഥ ശരിക്കും  ഇവിടെ  തീർന്നോ എന്ന് ചോദിച്ചാൽ തീർന്നിട്ടില്ല എന്ന് ഞാൻ പറയും. ഈ കണ്ടത് ശരിക്കും പറഞ്ഞാൽ ഒരു prelude ആണ്. യഥാർത്ഥ കഥ, അഥവാ ഇനിയുള്ള കഥ ഒരിക്കൽ ദുഷ് എഴുതും. പക്ഷെ ഉടനില്ല.


    ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഈ കഥ വന്നു തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യമാണ് ഈ ബൈജുവും ചിന്നുവും മഹേഷും ഒക്കെ ശരിക്കും ഉള്ള ആൾക്കാരാണോ എന്ന്. അതെ എന്നാണ് ഉത്തരം. ബൈജുവും ചിന്നുവും യഥാർത്ഥ മനുഷ്യർ തന്നെയാണ്. അവരിപ്പോഴും എന്റെ കണ്മുന്നിലുണ്ട്. അവരുടെ സ്വകാര്യതക്ക് വേണ്ടി ചെറിയ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മാത്രം. കഥയെക്കാൾ പ്രവചനാതീതവും വിചിത്രവുമാണ് ജീവിതം. അവരുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ വെറും നാല്പതോ അൻപതോ ശതമാനം മാത്രമേ ഈ കഥയിൽ വന്നിട്ടുള്ളൂ. വിട്ടു കളഞ്ഞത് പലതും എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അതിനുള്ള ഭാഷാ വൈഭവം ദുഷിനില്ല. അത് നോം എഴുതിയാൽ ഒരു സാധാരണ കഥ പോലെയായി പോവും. ദുഷ് ഒരു നല്ല കഥാകാരനല്ല. വിനയം കൊണ്ട് പറയുന്നതല്ല ( അങ്ങനെ ഒരു സാധനം എനിക്കില്ല ). തട്ടിക്കൂട്ടിയ ഈ എഴുത്ത് ആസ്വദിക്കാൻ നിങ്ങൾക്ക് പറ്റിയതിനു ഒരേ ഒരു കാരണം മാത്രമേ കാണുന്നുള്ളൂ. നമ്മുടെയെല്ലാം ജീവിതത്തിൽ ഇത് പോലെ എപ്പോഴൊക്കെയോ സംഭവിച്ചിട്ടുണ്ടാകണം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ദയവു ചെയ്തു തുറന്നെഴുതൂ.


നന്ദി 

    ഈ കഥയുടെ ഭാഗങ്ങൾക്കിടയിൽ വന്നിട്ടുള്ള ഗ്യാപ്പുകളുടെ സമയത്ത് എന്നെ മാക്സിമം ചൊറിഞ്ഞു പുളിച്ച തെറിയും വിളിച്ചു വീണ്ടും എഴുതിച്ച കുറച്ചു പേരുണ്ട്. കിച്ചു ( നമ്പ്ര ഒന്ന് ) , ചാർളി, ക്യാപ്ടൻ, ശാലിനി, രായപ്പൻ , അജിത്‌ ചേട്ടൻ , ഇഗോയ് , നകുലൻ , മുക്കുവൻ തുടങ്ങിയവർ.
( പേര് വിട്ടു പോയതു കൊണ്ട് ആരും തല്ലരുത് ) .  ഒരുപാടു പേർ ഇത് സ്ഥിരമായി വായിക്കാറുണ്ട് എന്ന് പേജ് വ്യൂസ് കണ്ടപ്പോൾ മനസ്സിലായിട്ടുണ്ട്. ഇതിന്റെ ഓരോ ഭാഗവും കുറഞ്ഞത്‌ അഞ്ഞൂറ് മുതൽ ആയിരം പേർ വരെ വായിക്കുന്നുണ്ട്. ഈ കഥയുടെ വായനക്കാരിൽ ഏറ്റവും സീനിയർ ശ്രീ സി വി തങ്കപ്പൻ ചേട്ടൻ ആണെന്ന് തോന്നുന്നു. ജീവിത സായാഹ്നത്തിലും ഈ കഥ ആസ്വദിക്കാൻ പറ്റുന്ന അദ്ദേഹത്തിന്റെ ചെറുപ്പമായ മനസ്സിനെ അഭിനന്ദിക്കുന്നു. ആദരിക്കുന്നു.  ഇത് വരെയും ഈ കഥ തുടർച്ചയായി വായിച്ചിരുന്ന എല്ലാവരും ദയവു ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യുക. നിങ്ങളുടെ ഉള്ളിലിരുപ്പ് അറിയാൻ വേണ്ടി മാത്രം :)


അപ്പോൾ ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 
എന്റെ വകയായും ബൈജുവിന്റെയും ചിന്നുവിന്റെയും പേരിലും. 
..............................



2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 34

കഴിഞ്ഞ ഭാഗം ഇവിടെ 



   രണ്ടു രാത്രികൾ കഴിഞ്ഞത് അവർ അറിഞ്ഞതേയില്ല. ബൈജു അന്ന് തിരികെ പോവുകയാണ്. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞേ തിരിക്കൂ. വൈകിട്ട് കൃത്യ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷൻ ബസ്‌ സ്റ്റോപ്പിൽ നിന്ന് ബൈജു ബസ്‌ കയറി. കുറച്ചു കാലം കൂടി അവൻ അതീവ ശാന്തനായിരുന്നു. സന്തോഷം നിറഞ്ഞു കവിയുന്ന വേളകളിൽ നമ്മൾ നിശബ്ദനാവും എന്ന് പറയുന്ന പോലെ തികട്ടി തികട്ടി വരുന്ന ഒരു ആഹ്ളാദ തള്ളിച്ചയിൽ അവൻ മനം മറന്നു ഇരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിന്നുവിന്റെ മെസ്സേജുകൾ വരുന്നുണ്ട്. ജീവിതം ഒടുവിൽ ഒരു കരയ്ക്കടുക്കുകയാണ്.   ഇനി ഒരു വീട് വേണം. ബാൽക്കണി ഉള്ള വീടായാൽ നന്നായിരുന്നു.  അവിടെ ഒരു ഫുടോണ്‍ വാങ്ങിയിടണം. രാത്രി മയങ്ങിക്കഴിയുമ്പോൾ ചിന്നുവിനെയും കെട്ടിപ്പിടിച്ചു അതിൽ കിടക്കാം. കുറച്ചു നേരം ആകാശം നോക്കി കിടന്നതിനു ശേഷം .. അയ്യേ.. നാണം വരുന്നു ..മാസങ്ങളായി പട്ടിണി കിടന്നവന് പൊടുന്നനെ ഒരു ഹോട്ടൽ തന്നെ തുറന്നു കിട്ടിയത് പോലെയായി . കാര്യത്തോടടുത്തപ്പോൾ ആകെപ്പാടെ ഒരു വെപ്രാളം . കഴിഞ്ഞ മൂന്നു വർഷമായി കൂട്ടി വച്ചിരുന്ന പല ആഗ്രഹങ്ങളും മറന്നു പോയിരിക്കുന്നു. എന്തായാലും എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി . ടെൻഷൻ അടിച്ചു മനുഷ്യന്റെ പണി തീരാറായി. എന്തായാലും നാളെ ചിന്നു വരുമല്ലോ. ഈ ശനിയാഴ്ച എവിടെയെങ്കിലും പോയി ഒന്ന് റിലാക്സ് ചെയ്യണം .അന്ന് രാത്രി ബൈജു ഉറങ്ങിയില്ല. അടുത്ത ദിവസം രാവിലെ ചിന്നു എത്തും. ഇടയ്ക്ക് മഹേഷ്‌ വന്നു ചോദിച്ചു എന്താടാ ഭാര്യയെ സ്വപ്നം കണ്ടിരിക്കുകയാണോ എന്ന്. അത് കേട്ടപ്പോൾ ബൈജു വീണ്ടും നാണിച്ചു തല താഴ്ത്തി

എപ്പോഴോ നേരം പുലർന്നു. ചിന്നു എവിടെ എത്തിയോ എന്തോ. അവളുടെ മെസേജസ്  ഒന്നും കാണുന്നില്ല. അവളെ വിളിച്ചു നോക്കാം. ഫോണ്‍ കണക്ട് ആകുന്നില്ല . ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും. ഒടുവിൽ ഫോണ്‍ കണക്ട് ആയി. പക്ഷെ ബിസി ടോണ്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവൾ ഇതാരെയാണാവോ വിളിച്ചുകൊണ്ടിരിക്കുന്നത്. ബൈജുവിന് ചെറുതായി ദേഷ്യം വന്നു. ഒടുവിൽ അവൾ  എടുത്തു . 'നീ ഇതാരോടാ വാച്ചകമടിച്ചുകൊണ്ടിരിക്കുന്നത്  ? ഞാൻ കുറെ നേരമായല്ലോ ട്രൈ ചെയ്യുന്നു ' എന്നവൻ കയർത്തു  .  ഒന്നും മിണ്ടാതെ ചിന്നു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു. അപ്പോഴാണ്‌ അവനു തോന്നിയത് ചെയ്തത് കുറച്ചു കൂടിപ്പോയി എന്ന്. വീണ്ടും വിളിച്ചു. അവൾ എടുത്തില്ല. മൂന്നു നാല് തവണ കഴിഞ്ഞപ്പോൾ അവൾ ഫോണ്‍ എടുത്തു. "അല്ല , എന്താ കുഴപ്പം ? എന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് ? "  തികച്ചും നിർവികാരവും ഗൌരവമുള്ളതുമായ ശബ്ദത്തിൽ അവൾ ചോദിച്ചു. " അല്ല , എന്താ വിളിക്കണ്ടേ ? വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ ആവോ ? " അവനും ദേഷ്യത്തിൽ ചോദിച്ചു. "അതെ ഇഷ്ടപ്പെട്ടില്ല, മേലിൽ വിളിക്കണ്ട" അവൾ തിരിച്ചടിച്ചു. അവൻ ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. ഇവൾക്കെന്ത് പറ്റി ? ചിലപ്പോ ഞാൻ ചൊറിഞ്ഞത് ഇഷ്ടപ്പെട്ടുണ്ടാവില്ല. അവൻ വീണ്ടും വിളിച്ചു. പ്രതീക്ഷിച്ച പോലെ അവൾ ഫോണ്‍ എടുത്തില്ല. നാലഞ്ചു തവണ വിളിച്ചതിന് ശേഷം അവൻ പണി മതിയാക്കി. ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. അതാ ഒരു മെസ്സേജ് . "ഇനി എന്നെ ഒരിക്കലും വിളിക്കരുത്. It's over .. forever"അത് കണ്ടു ബൈജുവിന് ചിരി വന്നു. ഇനിയെങ്കിലും ഇവൾക്കു ഇത് നിർത്താറായില്ലേ . അവൻ ഒരു സ്മൈലി തിരിച്ചയച്ചു . "സോറി മോളെ.. ചക്കരേ " എന്നൊക്കെ ഒരു മെസേജും. അതാ ചിന്നു തിരിച്ചു വിളിക്കുന്നു. അപ്പൊ പണി ഏറ്റു.


      എന്നാൽ അപ്പുറത്ത് വിങ്ങിപ്പൊട്ടുന്ന ഒരു ചിന്നുവായിരുന്നു. 'ബിജുവിന് ഞാൻ അയച്ച മെസേജ് മനസ്സിലായില്ലേ ? ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. നമ്മുടെ കാര്യം ഒന്നും നടക്കില്ല. എന്റെ കല്യാണം നിശ്ചയിച്ചു.' അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു . ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി അവന് . 'ചിന്നു.. നീ എന്താ ഈ പറയുന്നത് ? കളി മതിയാക്കു. ഞാൻ വെറുതെ തമാശക്ക് ദേഷ്യപ്പെട്ടതല്ലേ.. " അവൻ സമാധാനിപ്പിച്ചു. "അല്ല ബൈജൂ. വേണ്ട. സംസാരിക്കണ്ട. എല്ലാം കഴിഞ്ഞു " . നമ്മളെ എല്ലാവരും പറ്റിക്കുകയായിരുന്നു. നേരത്തെ വന്ന ഒരു കല്യാണ  ആലോചന ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ അവരെ വിളിച്ചു വരുത്തിയിരുന്നു. ജാതകം ഒക്കെ മുന്നേ തന്നെ നോക്കിയതാണത്രെ. അവർ കണ്ടിട്ട് അന്ന് തന്നെ വിളിച്ചു പറഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടു എന്ന്. അച്ഛനും അവർക്ക് വാക്ക് കൊടുത്തു നടത്താം എന്ന്. ഈ മാസം അവസാനം അവർ വീട്ടിൽ വന്നു എല്ലാം ഉറപ്പിക്കും. ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചു എന്തിനാണ് ഇങ്ങനെ പറ്റിച്ചതെന്നു . അപ്പൊ അവർ പറഞ്ഞു നിന്നെ വെറും ഒരു സാധാരണ ഒരുത്തന് കെട്ടിച്ചു കൊടുക്കാൻ അവർക്ക് പറ്റില്ലെന്നും കുടുംബവും സൌകര്യങ്ങളും ഒക്കെ നോക്കണം എന്നൊക്കെ .ഞാൻ അമ്മയുടെ കാലിൽ വീണു പറഞ്ഞു നോക്കി. അപ്പൊ അച്ഛൻ ഇടയിൽ വന്നു.  ടൌണിലെ കമ്യൂണിറ്റി ഹാൾ ബുക്ക്‌ ചെയ്തിട്ടുണ്ട് . ഇനി അന്നത്തേക്ക്‌ കിട്ടിയില്ലെങ്കിലോ എന്ന് കരുതി. നിന്റെ അമ്മാവന്മാരോടൊക്കെ സൂചിപ്പിച്ചു. ഇനി വേണ്ട എന്ന് വയ്ക്കണോ  ? വയ്ക്കാം. നാണം കെടട്ടെ എന്നൊക്കെ അച്ഛൻ ഉറക്കെ പറഞ്ഞു. ഇത് വേണേൽ വേണ്ട എന്ന് വയ്ക്കാം. അതിന്റെ നാണക്കേട്‌ ഞാൻ സഹിക്കും. പക്ഷെ നിന്റെ മനസ്സിലുള്ള പ്ളാൻ നടക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട എന്ന് അവർ രണ്ടു പേരും കൂടി കട്ടായം പറഞ്ഞു.


അതോടെ ചിന്നു ഫോണ്‍ കട്ട്‌ ചെയ്തു . ബൈജുവിന്റെ കയ്യിൽ നിന്ന് അവന്റെ ഫോണ്‍ ഊർന്നു വീണു. ഒരു മണിക്കൂർ അവൻ അങ്ങനെ തന്നെ ഇരുന്നു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ ഉണർന്നത് . ഓഫീസിൽ നിന്നാണ്. ഇന്ന് വരുന്നില്ല എന്ന് അവൻ പറഞ്ഞു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ചിന്നുവാണ് .
"ഇത് ഇനി എന്താവും എന്നറിയില്ല. എന്നോട് എന്തെങ്കിലും പറയ്‌ ബൈജൂ .. ഞാൻ അത് പോലെ ചെയ്യാം " അവൾ ഒരുതരം കപട ധൈര്യത്തോടെ പറഞ്ഞു. "ഞാൻ വിളിച്ചാൽ നീ എന്റെ ഒപ്പം വരുമോ  ?" അവന്റെ ചോദ്യം പൊടുന്നനെ ആയിരുന്നു

( തുടരും )

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ചില വമ്പൻ തമാശകൾ !!




 ഈയിടെ കണ്ടതും കേട്ടതുമായ ചില തമാശകൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. തലക്കെട്ട്‌ വായിച്ചിട്ട് ഇതും വെറും ഫലിത ബിന്ദുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ ഫലിത ബിന്ദുക്കളിൽ വരുന്ന തമാശകളുമായി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ മികച്ചതല്ലേ ഇത് എന്ന് നിങ്ങൾക്ക് ന്യായമായും തോന്നിയാൽ അതൊരു അമിത മോഹമല്ലേ എന്ന് എനിക്കും തോന്നിയാൽ... അയ്യേ...


നവ വിമോചന സമരം 

ഉമ്മൻ ചാണ്ടിയെ രാജി വയ്പിക്കും , അല്ലെങ്കിൽ സെക്രെട്ടറിയറ്റ് ഉപരോധിക്കും എന്ന പ്രഖ്യാപനവുമായി നടത്തിയ ഇരുപത്താറു മണിക്കൂർ സമരം ആണ് സത്യത്തിൽ ഈയിടെ ഉണ്ടായ ഏറ്റവും വലിയ ഹാസ്യ പരിപാടി . കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന് ക.മാ.പാ. വിശേഷിപ്പിച്ച ഈ പരിപാടി ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. പങ്കെടുക്കുന്നവർക്ക് ദിവസ ബത്ത , യാത്ര ചിലവ് , മൂന്നു നേരം ഭക്ഷണം, അവരുടെ കുടുംബങ്ങൾക്ക് ഒരാഴ്ചക്ക് വേണ്ട സാധന സാമഗ്രികൾ , രാത്രി കലാ പരിപാടികൾ ഇത്രയും അടങ്ങിയ ഒരു പാക്കേജ് ഡീൽ ആയിരുന്നു ഈ സമരം. പോരാത്തതിന് കൈരളി ചാനലിൽ ഇരുപത്തി നാല് മണിക്കൂറും തത്സമയ സംപ്രേഷണവും. ടി വി ചാനലുകളിൽ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു . എന്നിട്ടെന്തായി ? അടുത്ത ദിവസം തന്നെ സ്വിച്ച് ഇട്ട പോലെ സമരം നിന്നു . ഇതിൽ തമാശ എന്താണെന്നല്ലേ ? സമരം നിർത്തി വച്ചതിനു നേതാക്കൾ നല്കിയ  വിശദീകരണങ്ങൾ തന്നെ. ഇനിയും സമരം തുടർന്നിരുന്നെങ്കിൽ അണികൾ നിയന്ത്രണം വിടുമായിരുന്നുവെന്നും നഗരത്തില ചോരപ്പുഴ ഒഴുകുമായിരുന്നുവെന്നും അതൊഴിവാക്കാൻ ആണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമായിരുന്നു പാർട്ടി സെക്രട്ടറി പതിവ് പോലെ വികാര രഹിതമായ മുഖത്തോട് കൂടി പ്രസ്താവിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വച്ച് നടത്തിയ സമരം വൻ വിജയമായി എന്നും നേതാക്കൾ വച്ച് കാച്ചി. പക്ഷെ ഒടുവിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഇളിഭ്യരായി മടങ്ങുന്ന ജനക്കൂട്ടം നല്ല ഒരു തമാശയായി

അമ്മ മലയാളവും ശ്രേഷ്ഠ ഭാഷയും 

നമ്മുടെ നാട്ടിലെ സാഹിത്യകാരന്മാരുടേയും മലയാളം എന്ന ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി. ഒടുവിൽ വർഷങ്ങൾക്കു ശേഷം അത് സാധിച്ചു. എന്നാൽ ഇവിടെ നടന്ന ഒരു തമാശ എല്ലാവരും കണ്ടില്ലേ ? ഇത് കിട്ടിയ ഉടൻ തന്നെ സർക്കാർ സർവീസിൽ കയറാൻ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം സർക്കാർ പിൻവലിച്ചു. കേരളത്തിൽ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിതിക്ക് ഈ നിയമം പണ്ടേ നടപ്പിലാക്കെണ്ടാതായിരുന്നു. തൊണ്ണൂറ്റാറ്  ശതമാനം ആൾക്കാർ മലയാളം സംസാരിക്കുന്ന ഈ സംസ്ഥാനത്ത് ഇത്തരം ഒരു തമാശ നടപ്പിലാക്കിയ മഹാത്മാവിനു സ്തുതി

ഗന്ധർവന്റെ ആർത്തി അഥവാ റോയൽറ്റി 

നിങ്ങൾക്ക് വീട്ടിലേയ്ക്ക് ഒരു കസേര വേണം എന്ന് വയ്ക്കുക. നിങ്ങൾ തടി വാങ്ങി, ആശാരിക്കു കൊടുത്തു അദ്ദേഹത്തെ കൊണ്ട് ഒരു കസേര പണിയിച്ചു. പക്ഷെ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കണമെങ്കിൽ ആശാരിക്കു വാടക കൊടുക്കണം എന്ന് പറഞ്ഞ പോലെയാണ് ഗാന ഗന്ധർവൻ യേശുദാസും സംഘവും റോയൽറ്റിക്ക് വേണ്ടി ബഹളം വയ്ക്കുന്നത് കാണുമ്പോൾ തോന്നുന്നത്. കുറച്ചു വർഷം മുമ്പും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. മഹാനായ ഒരു ഗായകൻ എന്നതൊഴിച്ചാൽ അദ്ദേഹം ഒരു കള്ള നാണയം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വെറുതെ ആളാകാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അതൊരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. ഒരു ഗാനം പിറക്കുന്നത്‌ ഒരു കവിയുടെ ഹൃദയത്തിലാണ്. അതിനു സംഗീത സംവിധായകൻ ജീവൻ നല്കുന്നു. പിന്നീടാണ് ഗയകൻ രംഗ പ്രവേശം ചെയ്യുന്നത്. മാത്രമല്ല ഇതിനൊക്കെ പണം മുടക്കുന്ന നിർമാതാവ് എന്നൊരാൾ കൂടിയുണ്ട്. അദ്ദേഹം ആണ് സത്യം പറഞ്ഞാൽ ഏറ്റവും പ്രധാനി. കാരണം ഇവരെയൊക്കെ വിശ്വസിച്ചു പണം മുടക്കുന്ന ഒരാൾ ആണല്ലോ അങ്ങേർ. അപ്പൊ ഇവരെയൊക്കെ വിഡ്ഢികൾ ആക്കുന്ന വിധം ദാസേട്ടനും സംഘവും നടത്തുന്ന അവകാശ പ്രകടനങ്ങൾ ഒരു തമാശ തന്നെയല്ലേ ?

ഒരു വക്കീലും കുഞ്ഞുപെങ്ങളും 

ഇതിലെ കഥാപാത്രങ്ങൾ ആരാണെന്ന് ചോദിക്കരുത്. ഒരിടത്തൊരിടത്ത് ഒരു പെങ്ങൾ ഉണ്ടായിരുന്നു. എന്തോ ചതിയിൽ പെട്ട് പുള്ളിക്കാരി തുറുങ്കിൽ അടയ്ക്കപ്പെട്ടു. പക്ഷെ ദൈവ ദൂതനെ പോലെ ഒരു വക്കീൽ എത്തി. പെങ്ങളെ രക്ഷിക്കാൻ പണി തുടങ്ങി. വക്കീൽ ഓരോ ദിവസവും ഓരോ കഥകളുമായി വന്നു. രാജാവിന്‌ പ്രാന്തായി. പെങ്ങൾ പറഞ്ഞത് വക്കീല വിഴുങ്ങി എന്നും വക്കീൽ പറഞ്ഞത് പെങ്ങൾ വിഴുങ്ങി എന്നും ഇവർ രണ്ടും പറഞ്ഞത് രാജാവ്‌ വിഴുങ്ങി എന്നും നാട്ടിൽ പാട്ടായി. പക്ഷെ പാണന്മാർ ഇനിയും തമാശ കഥകള പാടി നടക്കുന്നു
എന്താന്നറിയില്ല...ഈ വക്കീലിനെ കണ്ടാൽ തന്നെ ചിരി വരും. ഹോ തമാശക്കാരൻ...

തല്ക്കാലം ഇത്രയും.. ഉറക്കം വരുന്നു. ബാക്കി തമാശകൾ പിന്നെ...


2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ 

2013 ഏപ്രിൽ 21, ഞായറാഴ്‌ച

ഒരു മാതിരി ഒരു തേങ്ങേലെ കഥ !!


    രാവിലെ ഇഡ്ഡലി കഴിക്കാൻ വേണ്ടി പുറത്തിറങ്ങിയതാ.  ബാംഗ്ളൂരിൽ ഏതു തെരുവിൽ പോയാലും കാണാം രാവിലെ വീട്ടിനു പുറത്തു വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി കോലം വരയ്ക്കുന്നത്‌ . എത്ര വർഷമായി ഇവിടെ വന്നിട്ട് . ആദ്യമൊക്കെ ഇതൊരു കാഴ്ച ആയിരുന്നു. പക്ഷെ ഇപ്പോൾ ഇതൊരു സാധാരണ കാഴ്ച മാത്രമായി മാറി . കടകളിലും ഉന്തു വണ്ടികളിലും ഒക്കെ കണ്ണ് തട്ടാതിരിക്കാനും മറ്റുമായി പല പല ചിത്രപ്പണികൾ ചെയ്യാറുണ്ട് ഇവർ. വഴിയരികിൽ ഇളനീർ വില്ക്കുന്ന ഒരു ഉന്തുവണ്ടിക്കാരൻ എന്തോ ചെയ്യുന്നത് കണ്ടു . വേനൽ തുടങ്ങിയതിൽപ്പിന്നെ ഇവർക്ക് കോളാണ് . ഒരു ചെറിയ മൊന്തയിൽ  നിന്ന് വെള്ളം ഒഴിച്ച് അയാൾ എന്തോ കറുത്ത പൊടി കലക്കുന്നു. ചിലപ്പോ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ പ്രസാദം ആയിരിക്കും. ഇവിടെ അന്ധ്രക്കാരുടെയും കന്നടക്കാരുടെയും മറ്റും വീടുകളിൽ ചുമരിലും മറ്റും ഓരോ രൂപങ്ങൾ വരച്ചു വയ്ക്കുന്ന പതിവുണ്ട് . അങ്ങനെ എന്തോ ആണ് പുള്ളി ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു .  ഒപ്പം ഉണ്ടായിരുന്ന രവിയോട് ഞാൻ പറഞ്ഞു കണ്ടോടാ ഇവിടത്തെ ഓരോ ആചാരങ്ങൾ . നമ്മുടെ നാട്ടില ഇത്രയ്ക്കും അന്ധവിശ്വാസം ഇല്ല. അമ്പലത്തിലെ പൂജാരി എന്ത് കുന്തം പറഞ്ഞാലും ഇവിടെയുള്ളവന്മാർ ഒന്നും ചോദിക്കാതെ അനുസരിച്ചോളും. രവിയും അത് ശരിവച്ചു .. അവന്റെ പുതിയ ഫ്ലാറ്റ് പൂജ ചെയ്തപ്പോ അവനു ശരിക്കും പണി കിട്ടിയതാ. പൂജാരി ഗണപതി ഹോമം കഴിച്ചതിനു ശേഷം ആ കരിയും  മഞ്ഞളും കുംകുമവും കൊണ്ട് എന്തൊക്കെയോ ആ ചുമരിൽ വരച്ചു വച്ചു . പിള്ളേരെ പേടിച്ച്  ഏഷ്യൻ പെയിന്റ്സ്  ന്റെ ഏറ്റവും കൂടിയ വോഷബിൾ  പെയിന്റ് ആണ് അവൻ അടിച്ചിരുന്നത് . അതിലാരുന്നു പുള്ളീടെ ചിത്രപ്പണി . ഇവനൊക്കെ ഈ പണി ചെയ്യുന്നതിന് പകരം പത്തു പേര് കൂടുന്നിടത്ത് പോയി നിന്നാൽ കുറച്ചു കച്ചവടം കൂടുതൽ നടന്നേനെ . അല്ലാതെ ഓരോരുത്തർ പറയുന്നതും കേട്ട് മണ്ടത്തരം ചെയ്തുകൊണ്ട് നിൽക്കുകാ. ചുമ്മാതല്ല ഇവനൊന്നും രക്ഷപെടാത്തത് എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ട് ഞങ്ങൾ ഹോട്ടലിലേയ്ക്ക് നടന്നു . ഇഡ്ഡലി കേറ്റി കൊണ്ടിരുന്നപ്പോഴും ഇത് തന്നെയാണ് ഞങ്ങൾ ചര്ച്ച ചെയ്തതു. ഒടുവിൽ അവിടുന്ന് ഇറങ്ങുംബോഴെയ്ക്കും അതാ അയാൾ വണ്ടിയും തള്ളിക്കൊണ്ട് വരുന്നു. പുള്ളി എന്താ ഒപ്പിച്ചതെന്ന് നമ്മൾ നോക്കി . പ്രത്യേകിച്ചൊന്നും കാണാനില്ല. രവിയും ഒന്നും കണ്ടില്ല . ഒടുവിൽ ആ വണ്ടി ഞങ്ങളെ കടന്നു പോയപ്പോ കണ്ടു ഒരു വശത്തായി വെളുത്ത ഒരു കാർഡ്‌ ബോർഡ്‌ . അതിൽ ആരോ വിരൽ കരിയിൽ മുക്കി എഴുതിയിരിക്കുന്നു.. ഞങ്ങൾ കാണാൻ കൊതിച്ച കാഴ്ച... 'നാളികേരം .. ഒരെണ്ണം 20 രൂപാ !!'

2013 മാർച്ച് 21, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 33




     നേരം പുലര്‍ന്നത് അവര്‍ അറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് മെസ്സേജുകള്‍ അയച്ചു കൊണ്ടിരുന്നു  രണ്ടു പേരും. ഒടുവില്‍ ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേയ്ക്കു വഴുതി വീണു ബൈജു . നേരം പുലര്‍ന്നു . കുറെ കാലത്തിനു ശേഷം ഇത്രയും   സമാധാനത്തോടെ ഉറങ്ങുന്നത് ഇപ്പോഴാണ്.  പെയ്യാന്‍ വെമ്പി നിന്ന ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ . ഈ വാര്‍ത്ത ആരോടെങ്കിലും വിളിച്ചു കൂവണം എന്നൊക്കെ അവനു തോന്നി . പക്ഷെ എങ്ങനെ പറയും . രഹസ്യമായ ഒരു സന്തോഷം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്നത് മൂലം ഇരിക്കാനും നില്‍ക്കാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ബൈജു. പക്ഷെ ചിന്നു നേരെ തിരിച്ചാണ് . എന്തെങ്കിലും സന്തോഷ വാര്‍ത്ത കേട്ടാല്‍ പിന്നെ അവളെ പിടിച്ചാല്‍ കിട്ടില്ല. കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിക്കളയും. അവളും കുറച്ചു കാലം കൂടി ഉറങ്ങുന്നതല്ലേ  എന്ന് കരുതി ബൈജു മെസ്സേജ് ഒന്നും അയക്കാന്‍ പോയില്ല . അത്ഭുതം എന്ന് പറയട്ടെ . കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്‍റെ  മെസ്സേജ്. ഉച്ച കഴിഞ്ഞു ഒരു മൂന്നു മണി ആകുമ്പോ കാണാം എന്ന് പറഞ്ഞിട്ട് . സന്തോഷം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു അവള്‍ വിളിക്കുകയും ചെയ്തു. ബൈജു പഴ്സ് തപ്പി നോക്കി . കയ്യില്‍ കാശൊന്നുമില്ല .  സാരമില്ല . ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാം  . അല്ലെങ്കിലും എന്തേലും നല്ല കാര്യം നടക്കുമ്പോ കയ്യില്‍ അഞ്ചിന്‍റെ പൈസ കാണില്ല .അങ്ങനെ ഇരുന്നും ഉറങ്ങിയും എണീറ്റ്‌ നിന്നും നേരം വെളുപ്പിച്ചു. സന്തോഷം വന്നാലും ഉറങ്ങാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാ . 


     ഉച്ചയ്ക്ക് ശേഷം വിർജിനിയ റെസ്റ്റൊ  ബാറിൽ കാണാൻ അവർ തീരുമാനിച്ചു. ഒരു മണി കഴിഞ്ഞപ്പോ തന്നെ ബൈജു അവിടെയെത്തി. ചിന്നു പി ജിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . അഞ്ചു മിനിട്ടിനകം ഇതും എന്ന് അവളുടെ മെസ്സേജ് വന്നിട്ടുണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നതെങ്കിലും അവനു ആകെപ്പാടെ ഒരു കുളിരാണ് തോന്നിയത്. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു അവൾ. കറുത്ത ടോപ്പും കറുത്ത ജീൻസും ഒരു കറുത്ത കണ്ണടയും എന്ന് വേണ്ട ആകെ ഒരു കറുപ്പ് മയം .  ആരും കണ്ണ് വയ്ക്കാതിരിക്കാൻ വേണ്ടി നല്ല ചൊമല നിറത്തിൽ  ലിപ്സ്റ്റിക് ഉരച്ചിട്ടുണ്ട്. 'അല്ല മകളേ .. ഇതെന്താ ദുഖാചരണം  ആണോ ? അല്ല. ആകെപ്പാടെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ. അതുമല്ല നീ ഈ ചുണ്ടിൽ  എന്ത് കുന്തമാ തേച്ചു പിടിപ്പിച്ചിരിക്കുന്നത് ?" അവൻ ചോദിച്ചു. അത് കേട്ട് ലവൾ ഒന്ന് ചിരിച്ചു. എന്നിട്ട് ചെറിയ നാണത്തോടെ തല താഴ്ത്തി പതിയെ പറഞ്ഞു .'  ഭരണമൊക്കെ ഗല്യാണം കഴിഞ്ഞു മതി ട്ടാ " എന്ന്. ലതോടെ ലവനും നാണിച്ചു തല താഴ്ത്തി. എന്നിറ്റു പതുക്കെ നാട്ടിൽ കള്ളുഷാപ്പിൽ ചില അപ്പാപ്പന്മാർ കയറുന്നത് പോലെ ചുറ്റിനും മ്ലാവി  നോക്കി രണ്ടു പേരും കൂടി അകത്തേക്ക് കയറി. ഇതൊരു ലൗഞ്ച്  റെസ്റ്റൊറൻറ്റ് ആണ്. മുമ്പ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനു ആകെപ്പാടെ ഒരു പുതു നിറം പോലെ. അല്ലെങ്കിലും പ്രേമം മൂക്കുമ്പോൾ പല തവണ അവർക്ക്  രണ്ടിനും അതൊക്കെ തോന്നിയിട്ടുണ്ട്. മുകളിൽ  തൂക്കിയിട്ടിരിക്കുന്ന മുള  കൊണ്ടുള്ള ചെറിയ വിളക്കുകളിൽ നിന്ന് നീലയും പച്ചയും നിറത്തിലുള്ള അരണ്ട വെളിച്ചം ചിതറി വീഴുന്നു. നടുവിലായി സ്ഫടികം പാകിയ തറയിൽ അത് പ്രതിഫലിക്കുന്നുണ്ട് . ചുറ്റിനും ചെറിയ മുളം കൂടുകളിൽ ഒളിപ്പിച്ചു വച്ച വിളക്കുകൾ പരത്തുന്ന നേരിയ പ്രകാശവും ഉണ്ട്. ലൗഞ്ചുകൾക്കിടയിൽ നടുക്കായി ചെറിയ ഉരുളിയിൽ മഞ്ചാടി നിരത്തി അതിൽ വെള്ളം ഒഴിച്ച് വച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞു ജലധാരാ യന്ത്രങ്ങൾ അവിടവിടായി ഉണ്ട്. ചുരുക്കി പറഞ്ഞാൽ  പണ്ടത്തെ ജോസ് പ്രകാശ്‌ നടത്തിയിരുന്ന കൊള്ള  സംഘങ്ങളുടെ ഓഫീസ് പോലുള്ള ഒരു സെറ്റപ്പ്. അങ്ങേയറ്റത്തെ ഒരു മൂലയിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു മുളങ്കാടിന്  സമീപത്തായി അവർ ഇരുന്നു. അപ്പുറത്തെ മൂലകളിൽ ഒക്കെ അപ്പുറത്തെ വിമൻസ് കോളേജിലെ പിള്ളേർ ബോയ്‌ ഫ്രണ്ട്സ്മായി വന്നിരിപ്പുണ്ട്. അടക്കിയ ശബ്ദത്തിലുള്ള ചെറിയ ചിരിയും കിലുക്കവും ഒക്കെ കേൾക്കാം. അവരും മുഖത്തോടു  മുഖം നോക്കി. സാർ എന്നൊരു വിളി കേട്ടാണ് രണ്ടു പേരും ഞെട്ടിയുണർന്നത് . ഒരു ചൈനീസ് മുഖം നീണ്ടു വരുന്നു. അവിടത്തെ ബെയറർ ആണ്. ഓർഡർ എടുക്കാൻ വന്നതാ . അല്ലെങ്കിലും ബാംഗ്ലൂർ ഉള്ള ചൈനീസ് ഈറ്റിംഗ്  ജോയിന്ടുകളിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ്‌ ചൈനാക്കാർ ആണ്. നോർത്ത്‌ ഈസ്റ്റിലുല്ല പാവങ്ങൾ ആണ് ഈ പണി ഒക്കെ എടുക്കുന്നത്. ഒരു ചില്ലി ചിക്കൻ, മെക്സിക്കൻ ബ്രെഡ്‌ , സിസ്സ്ലർ , ഒരു ഗ്ലാസ്‌ റെഡ് വൈൻ , ഒരു ബ്ലൂ ജെനി മോക്ക് ടയിൽ ഒക്കെ ലവൾ ഓർഡർ ചെയ്തു. എന്നിട്ട് പതുക്കെ പറഞ്ഞു 'അവൻ ഇതൊക്കെ കൊണ്ട് വരാൻ മിനിമം ഒരു മണിക്കൂറ എടുക്കും. അത് വരെ സ്വസ്ഥമായി ഇരിക്കാമല്ലോ ' എന്നിട്ട് ചെറിയ ശബ്ദത്തിൽ കിക്കിക്കീ എന്ന് ചിരിച്ചു. 'ഹോ നിന്റെ ഒരു ബുദ്ധി ' എന്ന് പറഞ്ഞു ബൈജു അവളുടെ കൈ പിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു. 


     അവൻ തൊട്ടതു അവളുടെ കയ്യിലായിരുന്നെങ്കിലും ആളുടെ ഹൃദയത്തിലാണ് അത് കൊണ്ടത്‌. .  അവളുടെ മുഖത്ത് ആയിരം നക്ഷത്രങ്ങൾ  വിരിഞ്ഞു. തലയിൽ  നിന്ന് ഒരു കിളി പറന്നു പോയത് പോലെ അവൾക്കു തോന്നി. ഒരു ഹിസ്റ്റീരിയയിൽ എന്ന പോലെ ചിന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ മാറിൽ ചേർത്തു . ഇപ്പൊ അവന്റെ ചെവിയിൽ  നിന്നും ഒരു കിളി പറന്നു പോയി. വേറെയേതോ ലോകത്തെത്തിയത്  പോലെ അവർക്ക്  തോന്നി. അവളുടെ മുടിയിഴകളിൽ ബൈജു തലോടി. ആദ്യത്തെ തലോടലിൽ ഒരു സ്ലൈഡ്, രണ്ടാമത്തേതിൽ ഒരു ക്ലിപ്പ് ഇതൊക്കെ ഊരി  വന്നപ്പോ ചിന്നു കൈ പിടിച്ചു മാറ്റി. എന്ന് മാത്രമല്ല അവനിട്ടൊരു ചവിട്ടും കൊടുത്തു . ടാക് എന്നൊരു ശബ്ദം. അവർ അകന്നു മാറി. ഏതോ ഒരു യോ യോ. അവൻ അവരുടെ നേരെ വന്നിട്ട് വളഞ്ഞു പുറകിലത്തെ വാതിൽ  തുറന്നു അകത്തേക്ക് പോയി. പുറത്തേക്കുള്ള വഴി ആയിരിക്കും. ബൈജു സ്വയം പറഞ്ഞു . അപ്പൊ അതാ വീണ്ടും ലവൻ  തിരിച്ചു വരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. വേറൊരുത്തൻ  വരുന്നു. അവനും വാതിൽ തുറന്നു പുറത്തു പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. എപ്പോ അവര്ക്ക് കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടി . ടോയിലറ്റിന്റെ അടുത്താണ് തങ്ങൾ  ഇരിക്കുന്നതെന്ന്.  പണി പാലും വെള്ളത്തിൽ കിട്ടി.  

     തിന്നും കുടിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കിടയ്ക്ക് ചിന്നു അവന്റെ നെഞ്ചത്തോട്ടു ചായുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവൾ ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എവിടെ താമസിക്കും ? ഇവിടെ അടുത്തെങ്ങാനും മതി . ഇവിടെയല്ലേ നമ്മൾ കറങ്ങി നടന്നിരുന്നത്. ഇവിടെ മതി. 'എല്ലാം നിന്റെ ഇഷ്ടം ' അവൻ പറഞ്ഞു. ' നമുക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോ ആണാണെങ്കിൽ കൃഷ്ണന്റെ പേരിടണം ' പെട്ടെന്ന് അവൾ പറഞ്ഞു. അത് കേട്ട് അവൻ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് ചിരിച്ചു. 'അപ്പൊ അത് വരെ നീ ചിന്തിച്ചോ ? " അവൻ ചോദിച്ചു. 'പിന്നെ.. ഞാൻ കൃഷ്ണനോട് നേർച്ച  നേർന്നിട്ടാ  ഇപ്പൊ ഇങ്ങനെയൊക്കെ.. " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. 'അതിനെന്താ.. നമുക്ക് എന്ത് വേണേലും ചെയ്യാം. ഇതൊന്നു നടന്നാൽ മതി. ഒരു കാര്യം ചെയ്യാം. പെണ്‍കുട്ടി ആണെങ്കിൽ  രാധ എന്നിടാം." അവനും പറഞ്ഞു.  വരുന്ന വെള്ളിയാഴ്ച വീട്ടിൽ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്. "നമുക്ക് ഒരുമിച്ചു പോയാലോ ? " അവൾ ചോദിച്ചു. അങ്ങനെ അവിടിരുന്നു തന്നെ രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 

     അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. പല്ലുവേദന എന്ന് പറഞ്ഞു ബൈജുവും തലവേദന എന്ന് പറഞ്ഞു ചിന്നുവും ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി. കൃത്യം ഏഴു മണിയായപ്പോൾ രണ്ടു പേരും മടിവാലയിൽ എത്തി . എട്ടിനാണ് ബസ്. നാട്ടിലുള്ള സകലമാന മലയാളികളും അവിടെ നില്പ്പുണ്ട്. ചെവിയിൽ ഓരോന്നും തിരുകി വച്ച് വെറ്റിലയിൽ ചുണ്ണാമ്പു  തേയ്ക്കുന്നത് പോലെ മൊബൈൽ ഉരച്ചു  കൊണ്ട് ബാഗും വലിച്ചു നടപ്പുണ്ട് ചിലർ . ബർമൂദയും അതിനേക്കാൾ കുട്ടി നിക്കറും ഇട്ടു ചിലർ  എന്നിങ്ങനെ കേരളത്തിന്റെ ഒരു പരിശ്ചേദം തന്നെ അവിടുണ്ട്. അതാ വരുന്നു അനൌണ്‍സ്മെൻറ് . എട്ടിനുള്ള ബസ്‌ അര മണിക്കൂറ ലേറ്റ് ആണെന്ന്. എട്ടിന്റെ പണി തന്നെ കിട്ടി. ചിന്നു ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല . ബസ്സിൽ കയറുമ്പോൾ വാള്  പണിയും എന്ന് പറഞ്ഞിട്ടാണ് അവൾ കഴിക്കാഞ്ഞത്. പക്ഷെ അവളുടെ മുഖം കണ്ടാലറിയാം ആകെ കരിഞ്ഞുണങ്ങിയുളള നിൽപ്പാണെന്ന് . അവൻ ഒന്നും മിണ്ടാൻ പോയില്ല. അടുത്തുള്ള മാസ്സ് ഹോട്ടലിൽ നിന്ന് രണ്ടു റൊട്ടി വാങ്ങി ബാഗിൽ വച്ചു . 

    ഒടുവിൽ  ഒൻപത്  മണിയായപ്പോൾ വണ്ടി വിട്ടു . ഒത്ത നടുക്കായിട്ടാണ് അവന്റെ സീറ്റ്. തൊട്ടു മുന്നിലത്തെ സീറ്റിൽ ചിന്നു. രണ്ടു പേർക്കും  അടുത്തടുത്ത സീറ്റ് എടുക്കാം എന്ന് വിചാരിച്ചെങ്കിലും കല്യാണം കഴിഞ്ഞു മതി അതൊക്കെ എന്ന് ചിന്നു ഉപദേശിച്ചതിൻ  പ്രകാരം ഒടുവിൽ  ഇങ്ങനെ ആക്കിയതാ . ബസ്‌ ഡ്രൈവർക്ക് ആൾക്കാരോട്  എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. അങ്ങേർ  വണ്ടി വിട്ട ഉടൻ തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ കൃഷ്ണനും രാധയും ഡി വി ഡി എടുത്തു വച്ചു . പക്ഷെ പുറകിലത്തെ സീറ്റിൽ ഇരുന്ന രണ്ടാമത്തെ ഡ്രൈവർ  വന്നു പുളിച്ച ചീത്ത വിളിച്ചു പടം മാറ്റിച്ചു . അടുത്ത ഡിസ്ക് ഇട്ട ഉടൻ തന്നെ എല്ലാവരും കൈയ്യടിച്ചു . സന്തോഷ്‌ പണ്ഡിറ്റ്‌ നു നല്ല ആരാധക വൃന്ദം ഉണ്ടെന്നു തോന്നുന്നു. ചിന്നു തിരിഞ്ഞു നോക്കി അവനെ നോക്കി ചിരിച്ചു. വേറെ ഏതോ പടം ഇട്ടിട്ടുണ്ട്. ഏതാണാവോ . ഈശ്വരാ.. ട്രിവാണ്ട്രം  ലോഡ്ജ്. ഇതിപ്പോ ബാലൻ  കെ നായർ  റേപ് ചെയ്യാൻ ഓടിച്ചപ്പോ രക്ഷപ്പെടാൻ ചെന്ന് കയറിയത് ടി ജി രവിയുടെ വീട്ടിലാണെന്ന് പറഞ്ഞ പോലായി. 'മോളെ . ചെവി പൊത്തിക്കോ . നല്ല പുളിച്ച തെറി വരുന്നുണ്ട് " എന്ന് അവൻ ചിന്നുവിനൊരു മെസ്സേജ് അയച്ചു. 'എനിക്ക് വിശക്കുന്നു' എന്നൊരു മെസ്സേജ് തിരിച്ചും കിട്ടി. അവൻ ബാഗിൽ നിന്ന് റൊട്ടി കവർ  പുറത്തെടുത്തു. സീറ്റിന്റെ സൈഡിൽ കൂടി അവൻ ആ കവർ  നീട്ടി. അവൾ അനങ്ങുന്നില്ല . രണ്ടാമതും നീട്ടി. 'ഹയ്യോ' എന്തോ വിരലിൽ കുത്തിയ പോലെ. അവൻ നോക്കി. ചെറുതായി രക്തം പൊടിയുന്നുണ്ട്. ചിന്നു വിളറിയ മുഖത്തോടെ തിരിഞ്ഞു നോക്കുന്നത് ആ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു. 'അയ്യോ. സോറി ബൈജു.. ചിലപ്പോ ഒക്കെ ബസ്സിൽ പോകുമ്പോ പുറകിൽ  ആണുങ്ങൾ ആരേലും ഇരുന്നു ഞോണ്ടിയാൽ  പിന്നു വച്ച് കുത്തിയാൽ മതി എന്ന് ആൻറി  പറഞ്ഞു തന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ കുത്തിയിട്ടുമുണ്ട് . ഇപ്പൊ ആ ഓർമയിൽ ഓർക്കാതെ  ചെയ്തതാ. സോറി ബൈജു... :( " എന്നൊക്കെ പറഞ്ഞു അതാ വരുന്നു ഒരു മെസ്സേജ്. അപ്പോഴാണ്‌ അവനു കാര്യം പിടി കിട്ടിയത്. എന്തായാലും അവൻ കൊടുത്ത റൊട്ടി അവൾ കടിച്ചു മുറിച്ചു കഴിക്കുന്നത്‌ ബൈജു കണ്‍ കുളിർക്കെ കണ്ടു. റൊട്ടിയും അകത്താക്കി ഒരു കുപ്പി വെള്ളവും കുടിച്ചിട്ട് അവൾ പതുക്കെ സീറ്റ് പുറകിലേക്ക് ചാരി. വശത്ത് കൂടി കൈ പുരകിലെക്കിട്ടു അവനെ തൊട്ടു അവൾ. 'ഇന്നിനി എനിക്ക് ഉറക്കം വരില്ല ബൈജു. I am so happy. ഇത്രയും caring ആയ ഒരാളെ കിട്ടാൻ ഞാൻ എന്താണ് ചെയ്തത്.. Luv you so much... ഉമ്മ ... ' എന്നൊക്കെ പറഞ്ഞു അവൾ മെസ്സേജ് അയച്ചു. അവനും ഉറങ്ങിയില്ല . കുറെ നേരം സ്ക്രീനിലെ തെറി വിളി, സോറി , സിനിമ കണ്ടിരുന്നു. പിന്നീട് കണ്ണുകള പാതി അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു അവൻ. അവളും. 

     രാവിലെ സമയത്ത് തന്നെ ബസ്‌ സ്ഥലത്തെത്തി. അവൾ അവന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ അവനും. വീട്ടില് ചെന്നിട്ടും ബൈജു നിഗൂഡമായ ഒരു സന്തോഷത്തിലായിരുന്നു. അടുത്തയാഴ്ച കാര്യങ്ങൾക്കെല്ലാം ഒരു നീക്ക് പോക്കുണ്ടാവുമല്ലോ. അതോടെ കല്യാണം നടക്കാത്തതിൽ അമ്മയുടെയും അച്ഛന്റെയും വിഷമവും ഒന്ന് ശമിക്കും. എല്ലാം ഒടുവിൽ  നേരെയാവാൻ പോകുന്നു. അന്ന് ബൈജു നാട്ടിലെ കാവിൽ പോയി മനം നിറഞ്ഞു പ്രാർഥിച്ചു . തങ്ങളോടൊപ്പം നിന്നതിനു എല്ലാ ദൈവങ്ങളോടും അവൻ നന്ദി പറഞ്ഞു. രാത്രിയായതോന്നും അവൻ അറിഞ്ഞില. പകല ഓടി പോയത് പോലെ അവനു തോന്നി. അത്താഴം കഴിഞ്ഞു കട്ടിലിലേയ്ക്ക് ചാഞ്ഞു. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു ആണല്ലോ. അവൾ എങ്ങനെ ഈ സമയത്ത് .. എന്നൊക്കെയുള്ള സംശയത്തോടെ അവൻ ഫോണ്‍ എടുത്തു. 'ഉറങ്ങിയോ ? " അടഞ്ഞ ശബ്ദത്തിൽ അവൾ. 'ഡീ. നീ എങ്ങനെ ഈ സമയത്ത് ? " അവൻ ചോദിച്ചു. 'അതേയ്. ഞാൻ മുകളിലത്തെനിലയിൽ ആണ്. പുതപ്പിനകത്താ .. ' ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇന്ന് നമുക്ക് ഉറങ്ങണ്ട.. രാവിലെ വരെ സംസാരിക്കാം.' അവൾ തുടർന്നു . 'ശരി ഡിയർ ... ' അവനും പറഞ്ഞു.. ആകാശത്ത് ഉദിച്ചു നില്ക്കുന്ന ചന്ദ്രന്റെ നിലാവ് ജനലിൽ കൂടി അകത്തേക്ക് വീഴുന്നുണ്ട്‌. ആ വശത്തേക്ക് ചരിഞ്ഞു കിടന്നു അവൻ ഫോണ്‍ ചെവിയോടു ചേർത്തു ..

2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 32


      നഗരം പുതു മഴയില്‍ തണുത്തു കുതിര്‍ന്നിരിക്കുകയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഒരു പഴകി പൊളിഞ്ഞ റിക്ഷയില്‍ ചിന്നു നഗരത്തിലെ ഇടവഴികളിലൂടെ വീട് ലക്ഷ്യമാക്കി നീങ്ങി. കോച്ചി പോകുന്ന തണുപ്പൊന്നും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ അവളെ പൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വീടെത്തി. പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് ഇറങ്ങി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല. ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അതുമിതുമൊക്കെ വായിച്ചു അവള്‍ അവിടിരുന്നു. ഇടയ്ക്കെപ്പോഴോ ബൈജു അത് വഴി പോകുന്നത് അവള്‍ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയെങ്കിലും ഒന്നും സംസാരിച്ചില്ല. വൈകിട്ട് വരെ അങ്ങനെ തന്നെ ഒരു ഇരിപ്പിരുന്നു അവള്‍. പുതിയ ഒരു ഡോക്യുമെന്റെഷന്‍ വായിച്ചു തുടങ്ങിയത് മാത്രം അവള്‍ക്കു ഓര്‍മയുണ്ട്. മുന്നിലെ കാഴ്ച ഈര്‍പ്പം പടര്‍ന്ന പോലെ അവ്യക്തമാകുന്നതും അവള്‍ കണ്ടു. കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും ബാക്കിയുള്ളവര്‍ എല്ലാവരും ഉണ്ട്. മോഹാലസ്യം വന്നു അവള്‍ വീണതാണ്. പ്രഷര്‍ കുറച്ചു കൂടിയിരിക്കുന്നു. പേടിക്കണ്ട കാര്യമൊന്നുമില്ല. കുറച്ചു വിശ്രമിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് വൈകിട്ട് വീട്ടില്‍ വിളിച്ചപ്പോള്‍ ചിന്നു അമ്മയോട് നടന്നതൊക്കെ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. എന്നിട്ട് പെട്ടെന്നൊരു ചോദ്യം. നിനക്ക് ഈ ബുദ്ധി ആരാ പറഞ്ഞു തന്നത് ? എന്ന് .ആദ്യം ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് അവള്‍ക്കു കാര്യം പിടി കിട്ടി. ബൈജു പറഞ്ഞു തന്ന എന്തോ ഒരു വിദ്യ കാണിച്ചു സിമ്പതി പിടിക്കാനുള്ള ശ്രമം ആണെന്നാണ്‌ അമ്മ പറഞ്ഞു വരുന്നത്. അവളുടെ ജീവിതത്തില്‍ ആദ്യമായി അവള്‍ ഒരു നിമിഷം അമ്മയെ വെറുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നു. അമ്മയുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ അങ്ങനെ സംശയിച്ചതില്‍ അത്ഭുതമില്ല. അവള്‍ ഒന്നും മിണ്ടിയില്ല. അമ്മ ഫോണ്‍ വച്ചിട്ട് പോയി. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അമ്മ വീണ്ടും വിളിച്ചു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. അത്ര സീരിയസ് ഒന്നുമല്ല എന്നൊക്കെ അവള്‍ വിക്കി വിക്കി പറഞ്ഞെങ്കിലും ആശുപത്രിയില്‍ ഒന്ന് പോയി കാണിക്കാന്‍ പറഞ്ഞിട്ട് അമ്മ ഫോണ്‍ വച്ചു. അതിനു പുറകെ ബൈജു വിളിച്ചു. അവന്‍ പറഞ്ഞപ്പോഴാണ് നടന്നതൊക്കെ അവള്‍ക്കു മനസ്സിലായത്. ബോധം കേട്ട് വീണ അവളെ ബൈജുവും ടീമിലെ വേറൊരു പെണ്‍കുട്ടിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര്‍ എന്തോ സെടെടിവ് കൊടുത്തു. അതിന്റെ മയക്കത്തിലായിരുന്നു അവള്‍. അടുത്ത ദിവസം ചെന്ന് ഒരു ഫുള്‍ ചെക്കപ്പ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെ തന്നെ ആശുപത്രിയില്‍ പോകണം എന്ന് അവന്‍ പറഞ്ഞു. മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അവന്‍ ഫോണ്‍ വച്ചു. 

      നേരം പുലര്‍ന്നു. ആശുപത്രിയില്‍ എത്തി. ടെസ്റ്റുകള്‍ എല്ലാം കഴിഞ്ഞു. റിസള്‍ട്ട്‌ വാങ്ങിയിട്ട് വൈകിട്ട് വരാന്‍ പറഞ്ഞു ഡോക്ടര്‍ പോയി. ആദ്യമൊക്കെ അതിനെ പറ്റി അത്ര സീരിയസ് ആയില്ലെങ്കിലും ചിന്നുവിന് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. ബൈജു ഒപ്പമുണ്ട്. വൈകിട്ട് ഞാന്‍ വരാം എന്ന് മാത്രം പറഞ്ഞിട്ട് ബൈജു പോയി. പക്ഷേ ഒരിട മുന്നോട്ടു നടന്ന അവന്‍ പെട്ടെന്ന് തിരികെ വന്നു. ചിന്നൂ.. നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. എന്ന് പറഞ്ഞിട്ട് അവനും അവള്‍ക്കൊപ്പം നടന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ ഹൃദയങ്ങള്‍ അപ്പോഴും നിശബ്ദമായ ഏതോ ഭാഷയില്‍ സംസാരം തുടരുന്നുണ്ടായിരുന്നു. 
നടന്നു നടന്നു ഒടുവില്‍ വീടെത്തി.  വൈകിട്ട് കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. അവള്‍ റൂമിലെത്തി. മടുപ്പിക്കുന്ന നിശബ്ദത. ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിക്കാതെ അവള്‍ തളര്‍ന്നുറങ്ങി. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. ബൈജു. ഹോസ്പിറ്റലില്‍ പോകാന്‍ വിളിക്കുകയാണ്‌. ഒരു വിധം എഴുനേറ്റു മുഖം കഴുകി അവള്‍ പുറത്തു വന്നു. ബൈജു അവിടെ പാതയോരത്ത് നില്‍പ്പുണ്ട്. അവളെ കണ്ടപ്പോ വിളറിയ മുഖത്തോട് കൂടി ബൈജു ഒന്ന് ചിരിച്ചു. അവളും. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. ആശുപത്രിയില്‍ എത്തി. നല്ലതല്ലാത്ത എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവര്‍ അകത്തേക്ക് വിളിച്ചു. 

      റിസള്‍ട്ട്‌ ഒക്കെ എടുത്തു കാണിച്ചിട്ട് ഡോക്ടര്‍ പറയാന്‍ തുടങ്ങി..കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് ? എന്താണ് ജോലിയുടെ ഒരു നേച്ചര്‍ എന്നൊക്കെ.. ചോദ്യങ്ങള്‍ നിര്‍ത്താതെ തുടര്‍ന്നപ്പോ അവള്‍ ചോദിച്ചു.. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍ ? എന്ന്. പുള്ളി ഒരു നിമിഷം സംസാരം നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. അല്ല.പേടിക്കാനൊന്നുമില്ല. പക്ഷേ കുട്ടിയുടെ ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ആണ്. മാത്രമല്ല ബ്ലഡില്‍ ഒരു എലെമെന്റ് കൂടുതല്‍ ആണ്. സൊ അധികം ടെന്‍ഷന്‍ ഉള്ള പണികള്‍ ഒന്നും പാടില്ല. ഇത് പലര്‍ക്കും പ്രായമാകുമ്പോള്‍ വരുന്നതാണ്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രിഗര്‍ ആകും. പിന്നെ അത് പഴയത് പോലെ ആകാന്‍ പ്രയാസമാണ്. കുറച്ചു കണ്ട്രോള്‍ ചെയ്തു ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ പരിഹാരം. ഭക്ഷണം, ജീവിത രീതി, അങ്ങനെ എല്ലാം നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കില്‍ ഇത് ഡെവലപ്പ് ചെയ്തു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങും. ആദ്യത്തെ വാചകങ്ങള്‍ മാത്രമേ ചിന്നു കേട്ടുള്ളൂ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. തിരികെ വീട്ടില്‍ എത്തുന്നത്‌ വരെ അവള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ബൈജുവും പോയി. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു. ഏങ്ങലടിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്ത് നിന്നും ഒരു ചെറിയ കരച്ചില്‍ കേട്ടു. അമ്മ. അമ്മ കരയുകയാണ് . കരഞ്ഞുകൊണ്ട്‌ തന്നെ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു .കുറച്ചു കഴിഞ്ഞപ്പോള്‍ ബൈജു വിളിച്ചു. എന്നാല്‍ ചിന്നു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 'എന്നെ വിട്ടേക്കൂ ബൈജു. ഇങ്ങനെ ഒരു രോഗിയെ കൂടെ കൊണ്ട് നടന്നു വെറുതെ ബൈജുവിന്റെ ജീവിതം നശിപ്പിക്കണ്ട. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം. ബൈജു ഇത്രയുമൊക്കെ എനിക്ക് വേണ്ടി സഹിച്ചില്ലേ. ഇനി വേണ്ട. ' - ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു. 

    അപ്പുറത്ത് ബൈജു ആകെ പരവശനായി ഇരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് ? ഇനി എന്താവും എന്നതിനേക്കാളുപരി അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നു അവന്റെ ആശങ്ക. ചിന്നു ആണെങ്കില്‍ എല്ലാം ഉപേക്ഷിച്ചത് പോലെയാണ്. വാതിലില്‍ ആരോ മുട്ടുന്നു. ബൈജു പോയി നോക്കി. അപ്പുറത്തെ റൂമിലെ പ്രേമന്‍ ആണ്. വൈകിട്ട് എവിടെ പോയി രണ്ടെണ്ണം അടിക്കും എന്ന് ചോദിയ്ക്കാന്‍ വന്നതാണ്. എവിടെയെങ്കിലും പോയേക്കാം. ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഭ്രാന്ത് പിടിക്കും. അങ്ങനെ പ്രേമന്റെ പഴയ യമഹ ആര്‍ എക്സ് നൂറാം നമ്പറിന്റെ പുറകില്‍ കയറി രണ്ടു പേരും ബാറിലേയ്ക്ക് തിരിച്ചു. ചെന്ന പാടെ പ്രേമന്‍ വെടി പൊട്ടുന്ന പോലെ രണ്ടെണ്ണം അകത്താക്കി. കണ്ടിട്ട് ബൈജുവിനും ഒരു പ്രലോഭനം തോന്നി. പക്ഷേ അവന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ്. ചിന്നുവിന്റെ ആണ്. എന്തോ ഭയം കാരണം അവന്‍ അത് തുറന്നില്ല. എന്തായിരിക്കും ആ മെസ്സേജ് എന്നറിയില്ലല്ലോ. തിരികെ വീട്ടിലെത്തിയിട്ടും അവന്‍ ആ മെസ്സേജ് തുറന്നു നോക്കിയില്ല. പ്രേമന്‍ അടിച്ച കള്ളിന്റെ ബലത്തില്‍ എന്തൊക്കെയോ അവിടിരുന്നു വിളിച്ചു കൂവുന്നുണ്ട്. മിക്കവാറും അവന്‍ അപ്പുറത്തെ ലേഡീസ് ഹോസ്ടലിലെ വാച്ച് മാന്റെ കയ്യില്‍ നിന്ന് പെട വാങ്ങും. ഒടുവില്‍ കള്ളിറങ്ങിയപ്പോ പ്രേമന്‍ സ്വന്തം റൂമിലേയ്ക്ക് പോയി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബൈജുവും കിടക്കയിലേക്ക് മറിഞ്ഞു. ചെറിയ ഒരു ശബ്ദത്തോട് കൂടി ഫാന്‍ കറങ്ങുന്നുണ്ട്. ഫോണ്‍ മേശപ്പുറത്തു ഉണ്ട്. അതിലേയ്ക്ക് പാളി നോക്കിയെങ്കിലും ആ മെസ്സേജ് തുറന്നു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല. പാതിരാത്രി ആകുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവനു ഉറക്കം വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവന്‍ ആ ഫോണ്‍ തുറന്നു നോക്കി. ചിന്നുവിന്റെ മിസ്സ്ഡ് കാള്‍ കിടക്കുന്നുണ്ട്. വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ മെസ്സേജ് തുറന്നു നോക്കി. "ഒരു ഗുഡ് ന്യൂസ്‌. അമ്മ പറഞ്ഞു ഈ കല്യാണത്തിന്റെ പേരില്‍ ടെന്‍ഷന്‍ അടിച്ചു അസുഖം വരുത്തി വയ്ക്കണ്ട. ഇത് നടത്തി തരുന്ന കാര്യം ആലോചിക്കാം എന്ന്. "  താന്‍ കാണുന്നത് സത്യം തന്നെയോ എന്ന് അവനു വിശ്വാസമായില്ല. വീണ്ടും വീണ്ടും വായിച്ചു. സമയം ഒരു മണി ആയെന്നോര്‍ക്കാതെ അവന്‍ അപ്പൊ തന്നെ ചിന്നുവിനെ വിളിച്ചു. അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ശബ്ദത്തില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും അതിനിടയ്ക്കും അവള്‍ പറഞ്ഞു. "ഇത് ഇങ്ങനെയെങ്കിലും നടക്കുന്നത് സന്തോഷം തന്നെ. പക്ഷേ ഒരു രോഗിയെ ആണല്ലോ ബൈജുവിന് കിട്ടുന്നത് എന്ന് അവള്‍ പറഞ്ഞു. അത് മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല. "എന്താ ചിന്നു നീ ഇങ്ങനെയൊക്കെ. നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്താ എനിക്ക് വേണ്ടത് ? " അവന്‍ പറഞ്ഞു. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയാതെ അവര്‍ രണ്ടു പേരും വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്. ഒന്നും സംസാരിക്കാനും പറ്റുന്നില്ല. കുറെ കാലം കൂടി നിറഞ്ഞു കവിയുന്ന സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ചുംബനങ്ങള്‍ കൈമാറി അവര്‍ ഉറങ്ങാന്‍ കിടന്നു. 

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മനശ്ശാസ്ത്രന്ജന്‍ ഡോക്ടര്‍ അപ്പഹാജ അഥവാ Psychologists in disguise :)



ഇത് നിങ്ങള്‍ക്കറിയാവുന്ന നടന്‍ അപ്പഹാജയെ പറ്റിയല്ല. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന ഒരേ ഒരു മനശാസ്ത്രന്ജന്‍ ഡോക്ടര്‍ പി എം മാത്യൂ വെല്ലൂര്‍ ആണല്ലോ. അദ്ദേഹത്തെ പറ്റിയും അല്ല ഈ പോസ്റ്റ്‌ . അദ്ദേഹത്തെയും വെല്ലുന്ന പലരും നമ്മുടെ ഇടയില്‍ ഒളിച്ചു കഴിയുന്നുണ്ട്. അവരെ പറ്റിയാണ് ഈ പോസ്റ്റ്‌... .ഈ പോസ്റ്റില്‍ പറയുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആരുമായും ഒരു ബന്ധവുമില്ല എന്ന് ആണയിട്ടു പറഞ്ഞു കൊള്ളുന്നു .

വണ്ടിയില്‍ ട്രിപ്പ്‌ അടിക്കുന്നവര്‍ :
സര്‍ക്കാര്‍ ബസ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ കണ്ടിട്ടില്ലേ ജീപ്പിലും ടെമ്പോയിലും ആളെ കയറ്റി ട്രിപ്പ്‌ അടിക്കുന്നവര്‍. പല ഉള്‍ പ്രദേശങ്ങളിലും ഇവരാണ് ജനങ്ങള്‍ക്ക്‌ ഏക ആശ്രയം. ജങ്ക്ഷനില്‍ ഒക്കെ നിര്‍ത്തി ആളെ വിളിച്ചു കയറ്റുമ്പോള്‍ ഇവര്‍ പ്രയോഗിക്കുന്ന മനശാസ്ത്രപരമായ ഒരു തന്ത്രം ഉണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എഞ്ചിന്‍ ഇരപ്പിച്ചു ഇരപ്പിച്ചു നിര്‍ത്തും. നമുക്ക് തോന്നും വണ്ടി ഇപ്പം വിടും എന്ന്. ഡ്രൈവര്‍ ആണെങ്കില്‍ പ്രയാസപ്പെട്ടു വണ്ടി ഓടിക്കുന്നത് പോലെ വന്‍ ആക്ടിംഗ് ആയിരിക്കും. ഒരിഞ്ചു അല്ലെങ്കില്‍ രണ്ടു ഇഞ്ച്‌ ഒക്കെ വണ്ടി മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിക്കൊണ്ടിരിക്കും. ഡ്രൈവറുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ തോന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്ന് . പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ നസീറും ഷീലയും ഇംപാല കാറില്‍ പട്ടു പാടി പോകുന്ന സീനുകള്‍ ഓര്‍മയില്ലേ.. അത് പോലെ ആണ് പുള്ളീടെ ആക്ടിംഗ്. ഡ്രൈവറും കിളിയും കൂടി നടത്തുന്ന ഈ കലാപരിപാടിയില്‍ വീണു നമ്മള്‍ അകത്തു കയറി എന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും നിങ്ങള്‍ക്ക് ഒരു വിഷമം തോന്നില്ല. ഈ ബഹളം കാണുമ്പോ വണ്ടി ദാ പോണു എന്ന് നിങ്ങള്‍ക്കും തോന്നും. പല തത്വ ചിന്തകന്മാരും പറഞ്ഞിട്ടുണ്ടല്ലോ പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. അത് പോലൊരു സംഗതി ആണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഡ്രൈവര്‍ അങ്കിള്‍ പ്രയോഗിക്കുന്നത്. ഇങ്ങേരെ നമ്മള്‍ നമിക്കണ്ടേ ? പറയ്‌ 

ഓട്ടോ ഡ്രൈവര്‍മാര്‍ :
ചിലപ്പോ ഒക്കെ നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ ബസ്‌ വരാതെ കാത്തിരുന്നു മുഷിയുമല്ലോ. അപ്പൊ ദൈവം അയച്ച പോലെ വരുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍മയില്ലേ ? അപ്പൊ നമ്മള്‍ എന്തായാലും ആ ഓട്ടോ പിടിക്കും. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ കഴിവ് പുറത്തു വരുന്നത് മറ്റു ചില അവസരങ്ങളിലാണ്. അതായതു നിങ്ങള്‍ ഒരു ബസ്‌ കാത്തു നില്‍ക്കുകയാണെന്ന്യ്ക്കുക. കുറച്ചു നേരം നിന്ന് നോക്കി. ഒന്ന് രണ്ടു ബസ്‌ ഒക്കെ വന്നു. പക്ഷെ എല്ലാത്തിലും നല്ല തിരക്ക്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഓട്ടോ. നിങ്ങളുടെ മുന്നില്‍ കൂടി വളരെ വേഗം കുറച്ചു , നിങ്ങളുടെ മുഖത്തേക്ക് തന്നെ നിര്‍നിമേഷനായി നോക്കി ഒരു ഓട്ടോ ഡ്രൈവര്‍. പണ്ട് പൂങ്കാവനത്തില്‍ വച്ച് ഹവ്വയ്ക്കുണ്ടായ അതേ വ്യാകുല ഭാവത്തോടെ നിങ്ങള്‍ ആ റിക്ഷയില്‍ കയറും. തീര്‍ച്ച. ആരുടെ മുന്നിലാണ് ഈ പ്രകടനം നടത്തേണ്ടത് എന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് ഡ്രൈവര്‍ ചേട്ടന്‍. അല്ലെങ്കില്‍ ഇനി ബസ്‌ കാത്തു നില്‍ക്കുമ്പോ വെറുതെ ഒന്ന് നിരീക്ഷിക്കൂ. എന്നും മഡിവാള മസ്ജിദ് ന്റെ മുമ്പില്‍ ഇത്തരം എത്രയോ അഭ്യാസങ്ങള്‍ കാണുന്നയാ ളാണ് ഈ ഞാന്‍. 

ജവുളിക്കട നടത്തുന്നവര്‍ :
തുണി എടുക്കാന്‍ പോകുമ്പോ കണ്ടിട്ടില്ലേ ? സേല്‍സ് ഗേള്‍സ്‌ ഇറക്കുന്ന ഓരോ നമ്പരുകള്‍. ആദ്യം നല്ല ആവേശത്തോടെ അവര്‍ കുറെ തുണികള്‍ എടുത്തു കാണിക്കും. എന്നിട്ട് നമ്മുടെ മുഖത്തേക്ക് നോക്കും. ഏതു ഡിസൈന്‍ കണ്ടാലും ഇഷ്ടപ്പെടാത്ത ആളാണെന്ന് മനസ്സിലായാല്‍ അവര്‍ ആരും വീണു പോകുന്ന അത്യുഗ്രന്‍ അടവ് പുറത്തെടുക്കും. ഏതേലും ഒരു തുണി എടുത്തു കാണിച്ചിട്ട് പറയും ഇത് സാറിനു ചേരുന്ന പോലെ വേറെ ആര്‍ക്കും ചേരില്ല എന്ന്. അതില്‍ വീഴാതിരിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത്‌ നെപ്പോളിയന്റെ അത്രയെങ്കിലും വില്‍ പവര്‍ ഉള്ള ആളായിരിക്കണം. അവരെ പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്ക് എന്തൊക്കെ എടുത്തു കാണിച്ചാലും തൃപ്തി വരില്ല. അവരോടൊക്കെ പിന്നെ എന്ത് ചെയ്യാനാ 

കല്യാണ ബ്രോക്കര്‍ :
മേല്പറഞ്ഞ പോലെ തന്നെ. ആളും താരവും നോക്കി വെറുതെ പൊക്കി വിട്ടാല്‍ ഏതവനും ഇതൊരു ആലോചനയിലും വീഴാതിരിക്കില്ല. അത് നല്ലത് പോലെ പ്രയോഗിക്കാനറിയാവുന്നവര്‍ക്കേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. 

പോക്കറ്റടിക്കാര്‍ :
മനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗം വേണ്ട തൊഴില്‍ മേഖല ആണ് പോക്കറ്റടി. ഇരയെ കണ്ടെത്തുന്നതിനു കള്ളന്മാര്‍ക്ക് ചില പ്രത്യേക രീതികള്‍ ഒക്കെയുണ്ട്. ഏതോ സിനിമയില്‍ ജഗതി പറയുന്ന പോലെ .. ആകാശത്തേക്ക് നോക്കി നടക്കുന്നവര്‍, സ്വപ്ന ജീവികള്‍, പെണ്‍പിള്ളേരെ വായി നോക്കി നടക്കുന്നവര്‍ ഇങ്ങനെ ബോധമില്ലാത്തവരെ വേണം പോക്കറ്റ് അടിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. അത് മനാസ്സിലാക്കണമെങ്കില്‍ നിരീക്ഷണ ബോധം മാത്രമല്ല മറ്റുള്ളവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി വേണം. അപ്പൊ അവരും ഒരു തരത്തില്‍ മനശാസ്ത്രന്ജന്‍മാര്‍ തന്നെയല്ലേ ? എവിടെയോ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ഇടയില്‍ ജീവിക്കുന്നതില്‍ ഏറ്റവും മിടുക്കന്മാരായ മനശാസ്ത്രന്ജന്‍മാര്‍ പിമ്പുകള്‍ ആണെന്ന്. സ്വന്തം ഐഡന്റിറ്റി വെളിവാക്കാതെ നമ്മളില്‍ ഒരാളെ പോലെ ജീവിക്കുകയും സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരെ അളന്നു മുറിച്ചു കണ്ടു പിടിക്കുന്ന ഭയങ്കരന്മാര്‍ ആണ് അവര്‍. ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഷയാസക്തിയുള്ളവരെ വെറുതെ മുഖത്ത് നോക്കി കണ്ടു പിടിക്കാന്‍ അസാമാന്യ കഴിവ് വേണം . മാത്രമല്ല വേലി പൊളിക്കാന്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ ഈ ഫീല്‍ഡിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണ്. ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള എച് ആര്‍ ജോലികളില്‍ ഒന്ന്. തൂവാനതുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളെ ഓര്‍മ വരുന്നുണ്ടോ ? ഞാന്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പിമ്പിനെ കണ്ടിട്ടുണ്ട്. ബാബു എന്നാണു അങ്ങേരുടെ പേര്. തൂവാന തുമ്പികള്‍ കാണുമ്പോ ഈ ബാബുവിനെ ഓര്‍മ വരും. കൊണിച്ചു മുണ്ട് ഉടുക്കുക, ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍ ബസ്‌ ടിക്കറ്റ്‌ സൂക്ഷിക്കുക, സിഗരറ്റ് പാക്കറ്റിന്റെ കവര്‍ കീറിയെടുത്തു അതിന്റെ വശത്ത് അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായവ എഴുതി വയ്ക്കുക തുടങ്ങി ആ നോട്ടം വരെ ബാബുവില്‍ നിന്ന് പകര്‍ത്തിയെന്ന് തോന്നും തങ്ങളെ കണ്ടാല്‍. പത്മരാജന്‍ പറഞ്ഞിട്ടുണ്ട്. ഏതോ യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്ന് സൃഷിടിച്ചതാണ് തങ്ങളെ എന്ന്. അത് മിക്കാരും ശരിയായിരിക്കും. 

ഇനിയും കാണും ഇതുപോലുള്ള മിടുക്കന്മാര്‍ . ഓര്‍മ  വരുന്നെങ്കില്‍ ഓര്‍മിപ്പിക്കുക .. :)

2012 ജൂലൈ 14, ശനിയാഴ്‌ച

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

2012 മേയ് 28, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 31




      നേരം പുലര്‍ന്നു. ഞായറാഴ്ചയാണ്. ഇടയ്ക്കുള്ള എല്ലാ ഞായറാഴ്ചകളിലും അവര്‍ കാണാറുണ്ട്‌. പക്ഷെ എന്നത്തേയും പോലല്ല അന്ന് ചിന്നുവിന് തോന്നിയത്. ബൈജുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു. ഒരു ദിവസത്തേക്കെങ്കിലും അവന്റെ സ്നേഹം നിഷേധിച്ചതിലുള്ള കുറ്റബോധം കൊണ്ട് അവള്‍ ആകെ തകര്‍ന്നിരുന്നു.  പക്ഷെ അവള്‍ക്കു അധിക നേരം ആ വിഷമം സഹിക്കേണ്ടി വന്നില്ല. ബൈജു സാധാരണ പോലത്തെ പ്രസന്നമായ മുഖത്തോടെ ഓഫീസിലെത്തി. അത് കണ്ടിട്ട് അവള്‍ക്കു കുറച്ചു സമാധാനമായി. വൈകിട്ടാവുന്നത് വരെ അവള്‍ എങ്ങനെയോ പിടിച്ചിരുന്നു. "എവിടെ വച്ച് കാണും ? " എന്നൊടുവില്‍ അവള്‍ ബൈജുവിന് മെസ്സേജ് ചെയ്തു. 'പറയാം" എന്ന് പറഞ്ഞു അവന്റെ മറുപടിയും കിട്ടി. ഒടുവില്‍ ഏഴു മണി ആയപ്പോള്‍ അവള്‍ ഇറങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ബൈജുവും. അവള്‍ പുറത്തു കാത്തു നില്‍പ്പുണ്ടാവും എന്നവനു ഉറപ്പായിരുന്നു. ഓഫീസിനു പുറത്തിറങ്ങി. ഫുട്ട്പാത്തിന്റെ ഓരത്തുള്ള ആ പൈന്‍ മരച്ചുവട്ടില്‍ ഒരു ഷോള്‍ തലയില്‍ ചൂടി ചിന്നു നില്‍ക്കുന്നുണ്ട്. അവന്‍ പതിയെ നടന്നു അവളുടെ അടുത്തെത്തി. അവന്റെ മുഖത്ത് നോക്കാതെ അവള്‍ ബൈജുവിന്റെ കൈ കവര്‍ന്നു. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം ഒരു രാത്രി വെയില്‍ പോലെ അവിടെയാകെ ചിതറി വീണിരിക്കുന്നു. നടന്നു പോകുന്ന വഴിക്ക് സമാന്തരമായി ഒരു പാര്‍ക്ക്‌ ഉണ്ട്. ഏറെക്കുറെ വിജനമായ പാര്‍ക്കില്‍ പ്രായമായ ഒരു അപ്പാപ്പനും അമ്മൂമ്മയും വ്യായാമം ചെയ്യുന്നുണ്ട്. ഒന്നും മിണ്ടാതെ അവര്‍ ആ പാര്‍ക്കിലേക്ക് കയറി. ബൈജു ഒഴിഞ്ഞു കിടന്ന ഒരു ബഞ്ചില്‍ ഇരുന്നു. അതിന്റെ അങ്ങേ മൂലയില്‍ അവളും. വായിച്ചു പഴകിയ വരികള്‍ പോലെ നിശബ്ദത തളം കെട്ടി നിന്നെങ്കിലും അവര്‍ പറയാതെ എല്ലാം പറയുന്നുണ്ടായിരുന്നു. "സോറി" ഒടുവില്‍ അവള്‍ മൌനം ഭഞ്ജിച്ചു. ബൈജു ഒന്നും മിണ്ടിയില്ല. പകരം അവന്‍ അവളുടെ കൈ എടുത്തു അവന്റെ കയ്യില്‍ ചേര്‍ത്തു. അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം ഒലിച്ചു പോയത് പോലെ അവള്‍ അവന്റെ മാറിലേക്ക്‌ ചാഞ്ഞു. ചിന്നുവിന്റെ കണ്ണ് നീര്‍ വീണു അവന്റെ നെഞ്ചു നനഞ്ഞു. ശബ്ദം അടക്കിപ്പിടിച്ചുള്ള ചിന്നുവിന്റെ കരച്ചില്‍ മാത്രം അവന്‍ കേട്ടു. വിക്കി വിക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവനും അവളെ ആശ്വസിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിന്നു നോര്‍മല്‍ ആയി. പുതുതായി കിട്ടിയ ധൈര്യം പോലെ അവള്‍ ഉണര്‍ന്നു. " ഇനി അമ്മ പറഞ്ഞാല്‍ ഞാന്‍ ഉള്ളത് പറയാം. എനിക്ക്  ബൈജുവിനെ നഷ്ടപ്പെടുത്താന്‍  പറ്റില്ല എന്ന് ഞാന്‍ പറയും "എന്നൊക്കെ അവള്‍ പറഞ്ഞു.  അവന്‍  ഒന്നും മിണ്ടിയില്ല. സമയം ഒരുപാടു വൈകിയിരിക്കുന്നു. പാര്‍ക്ക്‌ പൂട്ടാന്‍ അവിടത്തെ ജോലിക്കാരന്‍ വന്നു. അവര്‍ ഇറങ്ങി. അടുത്ത സിഗ്നലിന്റെ സമീപത്തായി ഒരു ഐസ് ക്രീം വില്പനക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ ഒരു ഐസ് ക്രീം വാങ്ങി ചിന്നുവിന് കൊടുത്തു. അത് നുണഞ്ഞു കൊണ്ട് അവര്‍ നടന്നു .ചില സന്ദര്‍ഭങ്ങളില്‍ ഒരു വാക്ക് കൊണ്ട് പറയാനാവുന്നതില്‍ കൂടുതല്‍ മൌനത്തിനു പറയാന്‍ കഴിയും എന്നവര്‍ മനസ്സിലാക്കി. ഒന്നും മിണ്ടാതെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ ചിന്നുവിന്റെ പി ജിയുടെ അടുത്തെത്തി. പോകുന്നതിനു മുമ്പ് ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങുന്ന മുഖവുമായി അവള്‍ കൈ ചെറുതായി വീശിക്കൊണ്ട് അകത്തേക്ക് നടന്നു പോയി. പതിവുള്ള ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്നും അവള്‍ അന്ന് അയച്ചില്ല. രണ്ടു പേരും നേരത്തെ കിടന്നുറങ്ങി. 

      രാവിലെ അമ്മ വിളിച്ചു. 'എന്താ മോളെ ? അസുഖമൊന്നുമില്ലല്ലോ അല്ലേ ? ഓഫീസില്‍ പോയോ ? " എന്നൊക്കെ ചോദിച്ചു. അമ്മയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്കു സമാധാനമായി. ബൈജുവിന്റെ കാര്യം ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം. പക്ഷെ അവള്‍ വായ തുറക്കുന്നതിനു മുമ്പേ തന്നെ അമ്മ ഇങ്ങോട്ട് പറഞ്ഞു.. "അടുത്തയാഴ്ച നീ ഒന്ന് വന്നിട്ട് പോകണം കേട്ടോ. തൃശൂര്‍ നിന്ന് ഒരു വീട്ടുകാര്‍ വരുന്നുണ്ട്. കാണാന്‍ " പറയാന്‍ വന്ന വാക്കുകള്‍ ചിന്നു വിഴുങ്ങി. 'അമ്മേ" എന്ന് വിളിക്കുക മാത്രം ചെയ്തു അവള്‍. അമ്മയ്ക്ക് കാര്യം മനസ്സിലായി. "അപ്പൊ നീ ഇപ്പോഴും ..." അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു . അമ്മ തിരിച്ചു വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞു അവള്‍ തിരിച്ചു വിളിച്ചു. "അമ്മയ്ക്ക് എന്നെ ആരെ കൊണ്ടെങ്കിലും കെട്ടിച്ചാല്‍ മതി എന്നായി അല്ലേ ? " അവള്‍ തുടങ്ങിയതേ ഇങ്ങനെയാണ്. അതോടെ അമ്മയുടെ നിയന്ത്രണവും പോയി. കുറെ നേരം അമ്മ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അതാ ചേച്ചി വിളിക്കുന്നു. ചേച്ചി അവളെ ശപിച്ചില്ല എന്നേ ഉള്ളൂ. അത്രയ്ക്ക് ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കുകയായിരുന്നു ചേച്ചി. " അമ്മയെ ഇങ്ങനെ വിഷമിപ്പിച്ചിട്ടു നീ എങ്ങനെ സുഖമായി ജീവിക്കും ? അതോ നിനക്ക് നമ്മുടെയോന്നും വിഷമം ഒന്നും പ്രശ്നമല്ല എന്നാണോ ? നീ ഇത്രയ്ക്ക് സെല്‍ഫിഷ് ആയതെന്നാ ? " എന്നൊക്കെ ചേച്ചി തുടരെ തുടരെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. "ചേച്ചീ. എന്താ നിങ്ങളൊക്കെ ഇങ്ങനെ...? ഒരാളെ സ്നേഹിച്ചു പോയത് ഇത്രയും വലിയ തെറ്റാണോ ? ബൈജുവിന് അത്രയ്ക്ക് എന്ത് കുഴപ്പമാണ് നിങ്ങള്‍ കണ്ടത് ? " അവള്‍ ചോദിച്ചു. "അവനെ കണ്ടാല്‍ തന്നെ എന്തിനു കൊള്ളാം ? നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപ്പെട്ടത് ? " ചേച്ചി പണ്ട് ബൈജുവിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. അവരുടെ ബന്ധം തുടങ്ങുന്നതിനു മുമ്പ് ഓഫീസിലെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ കാണിച്ചപ്പോള്‍ ചിന്നു പറഞ്ഞത് ചേച്ചിക്ക് ഓര്‍മയുണ്ടായിരുന്നു. " എന്താ കുഴപ്പം ? " അവള്‍ തിരിച്ചു ചോദിച്ചു. ബൈജു ഒട്ടും സുന്ദരനല്ല. അവള്‍ പക്ഷെ ഇത് വരെ അവന്റെ സൌന്ദര്യം അളക്കാനൊന്നും ശ്രമിച്ചിട്ടില്ല. പക്ഷെ ചേച്ചിക്ക് അതൊരു പ്രശ്നം ആണത്രേ. "കാണാനും ഒരു ഭംഗിയില്ല. അധികം വിദ്യാഭ്യാസവും ഇല്ല. പിന്നെ.." എന്നൊക്കെ ചേച്ചി തുടര്‍ന്നു. " ബൈജു ഒരു യൂസ്ലെസ്സ് ആണെങ്കില്‍ പിന്നെങ്ങനെയാ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇങ്ങനെ ലീഡ് ആയി ഇരിക്കുന്നത് ? " അവള്‍ക്കും ദേഷ്യം വന്നു. ചേച്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വേണ്ട തെറിയൊക്കെ വിളിച്ചതിന് ശേഷം ഫോണ്‍ ഇടിച്ചു വച്ചിട്ട് ചേച്ചി പോയി. ചിന്നു കുറെ നേരം മുഖം പൊത്തി അവിടെയിരുന്നു. അവള്‍ ഒട്ടും കരഞ്ഞില്ല. മരവിച്ച ഒരു അവസ്ഥയില്‍ ആയിരുന്നു ചിന്നു. ഇന്ന് ഓഫീസില്‍ ചെല്ലുന്നില്ല എന്ന് വിളിച്ചു പറഞ്ഞു. കിടക്കയില്‍ മുഖം അമര്‍ത്തി അവള്‍ കിടന്നു. ഒരുതരം അബോധാവസ്ഥയില്‍ എന്ന പോലെ.  ഉച്ച കഴിഞ്ഞപ്പോളാണ് അവള്‍ ഉണര്‍ന്നത്. ബൈജു ഇടയ്ക്ക് ഒരു തവണ വിളിച്ചിട്ടുണ്ട്. അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം പിന്നെ വിളിച്ചിട്ടില്ല. അവള്‍ ഫോണ്‍ എടുത്തിട്ട് അവനെ വിളിച്ചു. 'ബൈജു.. ഇനിയെന്നെ വിളിക്കരുത്. " ഇത്ര മാത്രം പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു. 

      അന്ന് ബൈജു തിരിച്ചു വിളിച്ചില്ല. അടുത്ത ദിവസവും അവള്‍ ഓഫീസില്‍ പോയില്ല. ബൈജു അന്ന് ഒരു തവണ വിളിച്ചു. ചിന്നു എടുക്കാത്തത് കാരണം അവന്‍ പിന്നീട് വിളിച്ചില്ല. മൂന്നാമത്തെ ദിവസം അവള്‍ ഓഫീസില്‍ പോയി. ബൈജുവിനെ കണ്ടുവെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രിയായി. ആഹാരം കഴിച്ചിട്ട് ചിന്നു വന്നു കിടക്കയിലേക്ക് വീണു. യാന്ത്രികമായി അവള്‍ ഫോണ്‍ എടുത്തു. ബൈജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. "ബൈജു വിഷമിക്കരുത്. അറിയാതെ ഞാന്‍ പറഞ്ഞു പോയതാണ്" ഇത്രയും അവള്‍ പറഞ്ഞു. " എനിക്കറിയാം അത്. ഇന്ന് ചിന്നു എന്നെ വിളിക്കും എന്നും എനിക്കറിയാമായിരുന്നു" എവിടെയോ നിര്‍ത്തി വച്ച ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം അവനും പറഞ്ഞു. രണ്ടു ദിവസം സംസാരിക്കാതിരുന്നിട്ടും അന്ന് പറയാതെ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. "ബൈജു .. ഒരു കാര്യം എനിക്ക് മനസ്സിലായി. എന്നെ ഇതുവരെ ആരും ഇത് പോലെ സ്നേഹിച്ചിട്ടില്ല. പക്ഷെ ബൈജുവിനെ പോലുള്ള ഒരാളുടെ സ്നേഹം കിട്ടാന്‍ മാത്രമുള്ള ഭാഗ്യം എനിക്കില്ല എന്നാണു തോന്നുന്നത്. ദൈവം കൂടി നമ്മളെ കൈവിട്ടോ ? " അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു. പക്ഷെ ബൈജു തിരിച്ചൊന്നും പറഞ്ഞില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നമ്മുടെ കാര്യം നടക്കും. വിഷമിക്കണ്ട. എന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും എങ്ങനെ എന്ന ചോദ്യം ബാക്കിയായി. 


"ഈ "വെള്ളിയാഴ്ച ഞാന്‍ നാട്ടില്‍ പോകും. ആ കല്യാണ ആലോചന നടക്കില്ല എന്നൊരു തോന്നല്‍. ഇത്തവണ ഞാന്‍ തിരിച്ചു വരുമ്പോള്‍ എന്തായാലും അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം. അച്ഛന്‍ എന്ത് പറയും എന്നറിയില്ല." എന്നൊക്കെ ചിന്നു പറഞ്ഞു . അസാധാരണമായ ഒരു ധൈര്യം അന്നവന്‍ അവളില്‍ കണ്ടു. ചിന്നു നാട്ടില്‍ പോയി. എന്താണെന്നറിയില്ല അവള്‍ പറഞ്ഞത് പോലെ തന്നെ ആ കല്യാണ ആലോചനക്കാര്‍ വന്നില്ല. മാത്രമല്ല അവരുടെ വീട്ടിനടുത്ത് നിന്ന് തന്നെ ഒരു ആലോചന വന്നത് കാരണം അത് ഉറപ്പിക്കാന്‍ പോവുകയാണ് , സോറി എന്നൊക്കെ പറഞ്ഞു ആ വീട്ടുകാര്‍ ചിന്നുവിന്റെ അച്ഛനെ വിളിച്ചു പറയുകയും ചെയ്തു. അമ്മയും അച്ഛനും ചേച്ചിയും നിരാശരായി. നിന്റെ ആഗ്രഹം പോലെ തന്നെ നടന്നല്ലോ എന്നൊക്കെ ചേച്ചി കുത്തുവാക്കുകള്‍ പറഞ്ഞു. എന്നാല്‍ ഇത് അലസിയ വാര്‍ത്ത‍ കേട്ട് ചിന്നു അധികം സന്തോഷിച്ചില്ല. ഇതൊക്കെ താല്‍ക്കാലികമായ രക്ഷപ്പെടല്‍ മാത്രമാണെന്ന് അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. അടുത്ത ദിവസം വണ്ടി കയറുന്നത് വരെ അമ്മയും ചേച്ചിയും അവളെ വഴക്ക് പറയുകയും ഉപദേശിക്കുകയും ഒക്കെ തന്നെയായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് തിരിച്ചു പോയാല്‍ മതി എന്നവള്‍ക്ക് തോന്നി. ട്രെയിനില്‍  കയറ്റി ഇരുത്തിയിട്ട് അച്ഛനും തന്റെ വക ഒരു കൊട്ട് കൊടുത്തു അവള്‍ക്ക്. ഉടനെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ബാംഗ്ലൂരിലെ പണി ഒക്കെ മതി എന്ന് എന്തൊക്കെയോ പറഞ്ഞു. സ്റെഷനിലെ ഇരമ്പലില്‍ അത് വ്യക്തമായില്ല. ഒടുവില്‍ ട്രെയിന്‍ വിട്ടു. നഗരത്തില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന ആശങ്കയുമായി ചിന്നു ഇരുന്നു. 

2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

കരിങ്കണ്ണന്‍ മത്തായി



    കഴിഞ്ഞ ദിവസം ടി വി യില്‍  സ്നേഹവീട് കാണുകയായിരുന്നു. അതില്‍ ഇന്നസന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കരിങ്കണ്ണന്‍ മത്തായി. നാട്ടിലെ ഏറ്റവും കുപ്രസിധന്‍ ആയ കഥാപാത്രം. എന്ത് പറഞ്ഞാലും അത് അതേ പടി നടക്കും. മത്തായിയെ അവതരിപ്പിക്കുന്ന രംഗം തന്നെ രസകരമാണ്. തന്നെ മാറി കടന്നു പാഞ്ഞു പോകുന്ന ഒരു സൈക്കിള്‍ കണ്ടിട്ട് മത്തായി ഒരു അഭിപ്രായം പാസ്സാക്കും. 'ഹോ. വിമാനം പോകുന്ന പോലല്ലേ സൈകിളില്‍ പോകുന്നതെന്ന് '. പെട്ടെന്ന് പുറകില്‍ ഒരു ശബ്ദം. ഒപ്പമുള്ളവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ മത്തായി പറയുന്നതാ 'അങ്ങോട്ട്‌ നോക്കണ്ട. അവന്‍ വീണതാ' എന്ന്. കുറച്ചു നാളായി ഈ കരിങ്കണ്ണിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട്. എന്റെ ഒരു സുഹൃത്തുണ്ട്. ഒന്നാന്തരം കരി നാക്കാണ് പുള്ളിക്ക്. അങ്ങേരോട് ഞാന്‍ ഇതിന്റെ കാര്യം സൂചിപ്പിച്ചപ്പോ പുള്ളി ചോദിച്ചതാ ഉടനെയെങ്ങാന്‍ നടക്കുമോ എന്ന്. കിട്ടിയില്ലേ പണി. എന്ത് കാരണം കൊണ്ടോ ഇത് പിന്നെ എഴുതാനേ പറ്റിയിട്ടില്ല. അത്രയ്ക്കുണ്ട് പുള്ളീടെ ശക്തി..

    ഞാന്‍ ചെറുതായിരുന്നപ്പോള്‍ നാട്ടില്‍ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പനെ പറ്റി അമ്മ പറയാരുണ്ടായിരുന്നത് ഓര്‍മയുണ്ട്. അച്ഛന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോ അമ്മ ഗേറ്റ് വരെ പോകും. എന്നിട്ട് ഇങ്ങേര്‍ വല്ലതും എതിരെ വന്നാല്‍ അച്ഛനെ ഇറങ്ങാന്‍ സമ്മതിക്കില്ല. അയാള്‍ പോയിട്ട് പോയാല്‍ മതി എന്ന് പറയും. അത്രയ്ക്കും കുഴപ്പം പിടിച്ച ഒരാള്‍ ആയിരുന്നു പുള്ളി. ആദ്യമൊക്കെ എനിക്കറിയില്ലായിരുന്നു ഇതെന്താ സംഭവം എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോ മനസ്സിലായി ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കുന്ന പരിപാടി ആണ് ഇതെന്നൊക്കെ. പിന്നെ കണ്ടിട്ടുള്ളത് ആരെങ്കിലും എന്നെ പറ്റി നല്ലത് പറഞ്ഞാല്‍ അവര്‍ പോയതിനു പിറകെ അമ്മമ്മ വന്നു കുറച്ചു വറ്റല്‍ മുളക് എടുത്തു തലയ്ക്കുഴിഞ്ഞു അടുപ്പിലേയ്ക്കിടും. കണ്ണ് പെടാതിരിക്കാനാ. പിന്നെയും വളര്‍ന്നപ്പോള്‍ കണ്ണ് പെടാതിരിക്കാനുള്ള യന്ത്രങ്ങള്‍ കണ്ടു തുടങ്ങി. ആറ്റുകാല്‍ രാധാകൃഷന്‍ എഴുതി വിടുന്ന ടൈപ്പ്. അത് വാങ്ങിച്ചു അരയിലോ കഴുത്തിലോ കയ്യിലോ കെട്ടിയാല്‍ മാത്രം പോര എക്സ്പയറി ഡേറ്റ് ആവുമ്പോ റീ ചാര്‍ജ് ചെയ്യുകയും വേണം. യന്ത്രം ഫലിക്കാതെ വന്നാല്‍ പിന്നെ കടുത്ത പ്രയോഗങ്ങള്‍ ആണ്. ചില കലിപ്പ് ഹോമങ്ങള്‍ ഉണ്ട്. അത് നടത്തിയാല്‍ കണ്ണ് വച്ചവന്‍ കണ്ണ് കാണാന്‍ പറ്റാതെ ഓടി നടക്കുമെന്നാ വടക്കേലെ പണിക്കര്‍ പറഞ്ഞത്. ഒരു  ദിവസം ടി വിയില്‍ നസര്‍  രക്ഷ കവച് എന്നൊക്കെ പറഞ്ഞു ഒരു ഐറ്റം കാണിക്കുന്നത് കണ്ടു. 

     എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. പുള്ളീടെ കണ്ണ് ഒരു മാതിരി ഒരു കണ്ണാണ്. എന്ത് കാര്യമായാലും ചേട്ടന്‍ പറഞ്ഞാല്‍ പിന്നെ വേറെ ആലോചിക്കണ്ട. ഫലിച്ചിരിക്കും. ഒരിക്കല്‍ ഓഫീസില്‍ പോകുന്ന വഴി മുന്നില്‍ ഒരാള്‍ ഒരു ലൂണയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വച്ച് കെട്ടി പോകുന്നത് കണ്ടു. കണ്ടിട്ട് ചേട്ടന്‍ പറഞ്ഞു അവന്‍ മിക്കവാറും എവിടുന്നെങ്കിലും പണി വാങ്ങിക്കും എന്ന് . ഒരു നൂറു മീറ്റര്‍ കഴിഞ്ഞില്ല. ദാ കിടക്കുന്നു. ലവന്‍ എവിടോ കൊണ്ട് ചാര്‍ത്തി വന്‍ വഴക്ക്. നമ്മള്‍ മുഖത്തോട് മുഖം നോക്കി ചിരിച്ചു. നിങ്ങളുടെ കാലൊന്നു തരുമോ ഒന്ന് തൊട്ടു തോഴുവാനാണ് എന്നൊക്കെ പറഞ്ഞു. തമാശ ഒക്കെ പറഞ്ഞു മുന്നോട്ടു പോയി. അതാ കാറിന്റെ പുറകില്‍ നിന്ന് ടപേ എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോ ആരാ. ആ ഗ്യാസ് ചേട്ടന്‍. നമ്മളെ നോക്കി കൈ കൂപ്പി സോറി പറയുകയാ. അവന്‍ വണ്ടി കൊണ്ട് കാറില്‍ ഇടിച്ചതാ. അത് കണ്ടിട്ട് നമ്മള്‍ ഒടുക്കലത്തെ ചിരി ചിരിച്ചു. അവനു കാര്യം മനസ്സിലായില്ല. അങ്ങനെ ഓഫീസിലെത്തി. മൂന്നു ലിഫ്റ്റ്‌ ആണുള്ളത്. ഒരെണ്ണം വര്‍ക്കിംഗ്‌ അല്ല. ഒരെണ്ണം ഗ്രൌണ്ട് ഫ്ലോറില്‍ വന്നു. പക്ഷെ അതില്‍ കയറാന്‍ നല്ല തിരക്കുണ്ട്‌. അടുത്തതില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു. അത് ഫസ്റ്റ് ഫ്ലോറില്‍ വന്നു നില്‍പ്പുണ്ട്. അപ്പൊ ചേട്ടന്‍ പറഞ്ഞു അത് ഇനി അവിടുന്ന് നേരെ അങ്ങ് തിരിച്ചു പോകുമോ എന്ന്. ഠിം. ദാ പോണു ലിഫ്റ്റ്‌ മുകളിലേയ്ക്ക്. പുള്ളി ആള് ശരിക്കും നല്ല മനസ്സുള്ള ഒരു മനുഷ്യന്‍ ആണ്. പക്ഷെ നല്ലതൊന്നും പറഞ്ഞാല്‍ ഫലിക്കില്ല എന്ന് മാത്രം. എന്തായാലും ഇതൊക്കെ കാരണം ഇപ്പ പുള്ളിയെ കണ്ടാല്‍ സിറിയയിലെ വെടി നിര്‍ത്തല്‍, അമേരിക്കയുടെ കള്ളക്കളികള്‍ മുതലായവയാണ് ഇപ്പൊ ചര്‍ച്ച ചെയ്യുന്നത്. കിട്ടിയാലും പണി അമേരിക്കക്കും സിറിയയ്ക്കും ഒക്കെ കിട്ടട്ടെ.


    പണ്ടൊരിക്കല്‍ കേട്ട ഒരു കഥ ഓര്‍മ വരുന്നു. നാട്ടിലെ ഏറ്റവും വലിയ കരിങ്കണ്ണുകാരന്‍ ആയ ഈനാശു മാപ്പിളയുടെ കാര്യം. ദേവസ്യ ചേട്ടന്റെ പാടത്ത്  മുഴുവന്‍ കളശല്യം ക്രമാതീതമായി കൂടി. അങ്ങനെ ഈനാശു മാപ്പിളയെ കൊണ്ട് വന്നു കളയ്ക്ക് ഒരു പണി കൊടുക്കാം എന്ന് ദേവസ്യ ചേട്ടന്‍ പ്ലാനിട്ടു. പാടം വന്നു കണ്ടിട്ട് ഈനാശു ചേട്ടന്‍ പറഞ്ഞു. നിറയെ കള ആണല്ലോ എന്ന്. ദേവസ്യ ചേട്ടന് സന്തോഷം ആയി. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പുള്ളി അടുത്ത വാചകം ഉടന്‍ അടിച്ചു. പക്ഷെ എന്നാലും ആ കളയ്ക്കിടയില്‍ നില്‍ക്കുന്ന നെല്ല് കണ്ടോ .. എന്തൊരു ശക്തിയാ അതിനു അല്ലെ ? എന്ന് . അതോടെ ആ പാടത്ത് പുല്ലു പോയിട്ട് കള പോലും കിളിച്ചിട്ടില്ല.. 


നിങ്ങള്‍ക്കുമുണ്ടോ ഇത് പോലുള്ള കഥകള്‍ ? എങ്കില്‍ ഷെയര്‍ ചെയ്യു..

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 30



    കരഞ്ഞു തളര്‍ന്നു അവള്‍ കുറച്ചു നേരം മയങ്ങി. അല്പം കഴിഞ്ഞപ്പോ അമ്മ മുകളിലേയ്ക്ക് വന്നു. 'ചിന്നൂ.. വാ വന്നു ഭക്ഷണം കഴിക്ക്' എന്ന് പറഞ്ഞിട്ട് അമ്മ ഇറങ്ങി പോയി.  അവള്‍ എഴുനേറ്റു. കണ്ണില്‍ നിറയെ കണ്ണീര്‍ പാട കെട്ടിയിരിക്കുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഖം കഴുകിയിട്ട് അവള്‍ താഴേയ്ക്ക് ചെന്നു. അച്ഛന്‍ മുറിയില്‍ പേപ്പര്‍ വായിച്ചിരിപ്പുണ്ട്. 'എന്താ മോളേ.. മരുന്ന് വല്ലതും വേണോ ? " അച്ഛന്റെ ചോദ്യം കേട്ട് അവള്‍ ഒരു നിമിഷം സ്തബ്ധയായി. 'വേണ്ട' എന്ന് പറഞ്ഞിട്ട് അവള്‍ ഡൈനിങ്ങ്‌ ടേബിളില്‍ പോയി ഇരുന്നു. ഒന്നും മിണ്ടാതെ അമ്മ ആഹാരം വിളമ്പി വച്ചു.  എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തിയിട്ട് അവള്‍ എഴുനേറ്റു പോയി. വീണ്ടും മുകളിലത്തെ മുറിയില്‍ പോയി കിടന്നു. തലയിണയില്‍ മുഖം ചേര്‍ത്ത് കിടന്നു അവള്‍ വീണ്ടും കരഞ്ഞു.  ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ബൈജുവിന്റെ മെസ്സേജ് വന്നതാണ് . വായിച്ചു പോലും നോക്കാതെ അവള്‍ അത് ഡിലീറ്റ് ചെയ്തു . സമയം ഇഴഞ്ഞു നീങ്ങി. ആരോ ചുമലില്‍ കൈ വയ്ക്കുന്നത് പോലെ. അവള്‍ കണ്ണ് തുറന്നു നോക്കി. അമ്മയാണ്. "നീ പേടിക്കണ്ട. താഴേയ്ക്ക് വരാതിരിക്കണ്ട. അച്ഛനോട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. നിനക്കറിയില്ലേ . അച്ഛന്റെ സ്വഭാവം ? അച്ഛന്‍ അത് എങ്ങനെ എടുക്കും എന്നറിയില്ല. അന്ന് ജോണ്‍ അങ്കിളിന്റെ മോള്‍ അങ്ങനെ കാണിച്ചപ്പോ രാത്രി അച്ഛന്‍ ഉറങ്ങിയിട്ടില്ല. നേരം വെളുക്കുന്നത്‌ വരെ അതോര്‍ത്തു കിടക്കുകയായിരന്നു. ഇപ്പൊ സ്വന്തം മകള്‍ ഇങ്ങനെ.. ' അമ്മ ഇടറിയ ശബ്ദത്തില്‍ നിര്‍ത്തി.. നിനക്ക് നല്ല സുഖമില്ല. എന്തോ പെയിന്‍  പോലെ എന്നൊക്കെയാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. ഹോസ്പിറ്റലില്‍ പോണോ എന്ന് അച്ഛന്‍ ഇപ്പൊ ചോദിച്ചതേ ഉള്ളൂ. നിനക്ക് പിന്നെ മാസം തോറും വരുന്ന പയിന്‍ ആണ് .. സാരമില്ല എന്നൊക്കെ പറഞ്ഞപ്പോ ആണ് അച്ഛന്‍ പോയി കിടന്നത്. അങ്ങനത്തെ ഒരാളിനെ ആണോ നീ ചീറ്റ് ചെയ്യാന്‍ നോക്കുന്നത് ? " അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു. അവളെ തനിയെ വിട്ടിട്ടു അമ്മ താഴത്തേയ്ക്ക്  പോയി. കുറ്റബോധം കൊണ്ട് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു.  അന്ന് രാത്രി അവള്‍ ഒന്നും കഴിച്ചില്ല. താഴേയ്ക്ക് ഇറങ്ങി ചെന്നതുമില്ല.


     നേരം പുലര്‍ന്നു. അച്ഛന്‍ ഏതോ കല്യാണത്തിന് പോയിരിക്കുകയാണ്. അവള്‍ കിച്ചണിലേയ്ക്ക് ചെന്ന്. അമ്മ ദോശ ചുടുകയാണ്. 'നീ എണീറ്റോ ? മുഖം കഴുകിയിട്ട് വാ. ചായ കുടിക്കാം " അമ്മ പറഞ്ഞു. അമ്മയുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. അത് കണ്ടു അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.       " നീ വിഷമിക്കണ്ട. അച്ഛനോട് ഞാന്‍ പറയില്ല. പക്ഷെ നിന്റെ മനസ്സിലുള്ള കാര്യം നടക്കില്ല. " അവളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അമ്മ പറഞ്ഞു. അവള്‍ അമ്മയുടെ അടുത്ത് ചെന്നു. അമ്മയുടെ കൈ കവര്‍ന്നെടുത്തു അവള്‍ സോറി എന്ന് പറഞ്ഞു. അങ്ങനെ പറ്റിപ്പോയി അമ്മേ എന്ന് പറഞ്ഞിട്ട് മുഖം താഴ്ത്തി അവിടെയിരുന്നു ചിന്നു. 'നീ കരയണ്ട. ഞാന്‍ വഴക്കൊന്നും പറഞ്ഞില്ലല്ലോ. " എന്ന് അമ്മ പറഞ്ഞു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 'പക്ഷെ അമ്മേ..ഇതെന്താ നടത്താന്‍ പറ്റാത്തത് ? " അവള്‍ വിക്കി വിക്കി ചോദിച്ചു. അമ്മയുടെ മുഖത്ത് വീണ്ടും ഒരു അമ്പരപ്പ് പരന്നു. 'അപ്പൊ നീ അത് വിട്ടില്ലേ ? എന്തുകൊണ്ടാണ് നമ്മള്‍ സമ്മതിക്കാത്തത് എന്ന് നിനക്കറിയില്ലേ ? " അമ്മ ചോദിച്ചു. അവള്‍ക്കു അത് മനസ്സിലായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. ചിന്നു പതിയെ എണീറ്റ്‌ മുകളിലേയ്ക്ക് പോയി. കിടക്കയില്‍ വീണ്ടും വീണു. മൊബൈല്‍ എടുത്തു നോക്കി. ബൈജുവിന്റെ മെസ്സേജ്. ടെന്‍ഷന്‍ ആണെങ്കില്‍ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട. പിന്നെ പറയാം. നീ വിഷമിച്ചിരിക്കല്ലേ' എന്നൊക്കെ. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ. ആ മെസ്സേജ് കണ്ടതും ചിന്നുവിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. പാവം അവിടെയിരുന്നു എന്നെ പറ്റിയോര്‍ത്ത്‌ സമാധാനിപ്പിക്കാന്‍ ഓരോന്ന് അയക്കുകയാണ്. അവള്‍ മറുപടി ഒന്നും അയച്ചില്ല. 

     അന്നത്തെ രാത്രി അവള്‍ ഉറങ്ങിയില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇന്ന് വൈകിട്ടാണ് ട്രെയിന്‍. അച്ഛന്‍ വീട്ടിലുള്ള കാരണം അമ്മ ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരിക്കുന്നതു കണ്ടിട്ട് അച്ഛന്‍ അവളെ സമാധാനിപ്പിച്ചു. ഇനി അസുഖമോ മറ്റോ ആണെങ്കില്‍ യാത്ര ചെയ്യണ്ട. അവിടെ റസ്റ്റ്‌ എടുത്താല്‍ മതി എന്നൊക്കെ. അവള്‍ നിര്‍വികാരയായി തലയാട്ടി. ഇടയ്ക്ക് എന്തോ കാര്യത്തിന് അച്ഛന്‍ പുറത്തു പോയതും അമ്മ ഓടി വന്നു. 'ഞാന്‍ അച്ഛന്‍ പോകുന്നതും നോക്കിയിരിക്കുകയായിരുന്നു. നിന്നോട് എങ്ങനെ ഒക്കെ പറയേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. സത്യം പറഞ്ഞാല്‍ നിന്നോടുള്ള വിശ്വാസം ഒക്കെ പോയി. എന്നാലും പറയുകയാണ്‌. അവിടെ ഞങ്ങള്‍ ആരും അടുത്തില്ല എന്നുള്ള സ്വാതന്ത്ര്യം നീ മിസ്‌ യൂസ് ചെയ്യരുത്. " അമ്മ പറഞ്ഞു. അത് കേട്ട് ചിന്നുവിന്റെ തല കുനിഞ്ഞു. 'എന്താ അമ്മേ ഇങ്ങനൊക്കെ... " അവളുടെ വാക്കുകള്‍ പകുതിയ്ക്ക് വച്ച് മുറിഞ്ഞു. 'ഒന്നുമില്ല. നിനക്കൊരു കുട്ടി ഉണ്ടാവുമ്പോഴേ അതൊക്കെ മനസ്സിലാവൂ. പണ്ടത്തെ പോലെ ഇനി എനിക്ക് ഇവിടെ സമാധാനമായി ഇരിക്കാന്‍ പറ്റില്ല. നീ ഉടനെ നാട്ടിലേക്കു വാ. അവിടത്തെ ജോലിയൊക്കെ മതി. ഇവിടെ വല്ല സ്ഥലത്തും നോക്കാം. " അമ്മ തുടര്‍ന്നു. അവള്‍ ഒന്നും പറഞ്ഞില്ല. അമ്മ ഇനി ഒന്നും പറയല്ലേ. എന്നവള്‍ ഒടുവില്‍ പറഞ്ഞു. അപ്പോഴേയ്ക്കും അച്ഛനും തിരികെ വന്നു. അച്ഛനും അമ്മയും കൂടി അവളെ സ്റെഷനില്‍ കൊണ്ടാക്കി. പതിവില്ലാതെ അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. ട്രെയിന്‍ വിട്ടു കുറെ കഴിഞ്ഞപ്പോ ചിന്നു അമ്മയെ വിളിച്ചു. അത് പതിവുള്ളതാണ്. എവിടെയെത്തി എന്ന് പറയാന്‍. പക്ഷെ ഇത്തവണ അമ്മ തിരിച്ചൊന്നും പറഞ്ഞില്ല. ഒന്ന് മാത്രം പറഞ്ഞു 'ഞാന്‍ പറഞ്ഞതൊന്നും മോള്‍ മറന്നിട്ടില്ലല്ലോ അല്ലെ ? നീ പോയതിനു ശേഷമാണ് എനിക്ക് കരച്ചില്‍ വന്നത്. വീട്ടില്‍ ഞാനും അച്ഛനും മാത്രമല്ലെ ഉള്ളൂ. അച്ഛന്‍ കാണാതെ വേണ്ടേ കരയാന്‍. നീ പോയതിന്റെ വിഷമം കൊണ്ടാണ് , കാര്യമാക്കണ്ട എന്ന് അച്ഛനോട് പറഞ്ഞു. എന്താന്നറിയില്ല. ഞാന്‍ പറഞ്ഞത് കൊണ്ട് മോള്‍ വിഷമിക്കണ്ട. പക്ഷെ ആ കല്യാണമൊന്നും നടക്കില്ല മോളെ.  നിനക്കറിയാമല്ലോ അച്ഛന്‍ ഒരിക്കലും ഇതിനൊന്നും സമ്മതിക്കില്ല " അമ്മ പറഞ്ഞു നിര്‍ത്തി. "അമ്മേ അതിനു ബൈജു അമ്മ വിചാരിക്കുന്ന പോലെ ഒരാളല്ല. അത് കൊണ്ടാ ഞാന്‍ ..." അവള്‍ പറഞ്ഞു. അത് അമ്മയെ ചൊടിപ്പിച്ചു. "വേണ്ട .. ആ ടോപ്പിക്ക് ഇനി സംസാരിക്കണ്ട. അത് അവിടെ അവസാനിച്ചു" അമ്മ ദേഷ്യത്തോടെ പറഞ്ഞു, എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. അന്ന് രാത്രി ചിന്നു ഒന്നും കഴിച്ചില്ല. ഫോണ്‍ ഓഫ്‌ ആക്കി വച്ചിട്ട് മുകളില്‍ ബര്‍ത്തില്‍ കയറി കിടന്നു. 


    നേരം പുലര്‍ന്നപ്പോള്‍ ട്രെയിന്‍ മജസ്ടിക്കില്‍ എത്തി. അവള്‍ പുറത്തിറങ്ങി. ഫോണ്‍ ഓണ്‍ ചെയ്തു. എത്തിയെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞു. അതാ വരുന്നു ഒരു പത്തു പതിനഞ്ചു എസ് എം എസ്. ബൈജു അയച്ചതാണ്. അവള്‍ അത് വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു. ഒരു ഓട്ടോ പിടിച്ചു. ആകെ തളര്‍ന്നിരിക്കുന്നു. ഫോണ്‍ റിംഗ് ചെയ്തു. ബൈജു. അവള്‍ കട്ട്‌ ചെയ്തു. എന്തോ ഒന്നും സംസാരിക്കാന്‍ അവള്‍ക്കു ശക്തിയുണ്ടായിരുന്നില്ല. കുറെ തവണ ആയപ്പോള്‍ ഒടുവില്‍ അവള്‍  ഫോണ്‍ എടുത്തു. "എന്താ മോളെ. എന്താ പറ്റിയത്. നീ എവിടെയാ ? എന്താ ഫോണ്‍ എടുക്കാതിരുന്നത് ? " ഒറ്റ ശ്വാസത്തില്‍ ഒരു നൂറു ചോദ്യങ്ങള്‍ ചോദിച്ചു അവന്‍. "എന്നോട് മിണ്ടണ്ട. എന്നെ മോള്‍ എന്നൊന്നും വിളിക്കണ്ട. ഞാന്‍ അന്നേ പറഞ്ഞില്ലേ ഇതൊന്നും നടക്കില്ല എന്ന്.. ഇനി എന്നെ വിളിക്കരുത് " അത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ബൈജു അപ്പുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അതൊന്നും കേട്ടില്ല. ഓഫീസില്‍ ചെന്നിട്ടു അവള്‍ ബൈജുവിനെ മൈന്‍ഡ് ചെയ്തില്ല. അവന്റെ മുഖത്ത് പോലും നോക്കിയില്ല. ഉച്ചയ്ക്ക് പുറത്തു പോയപ്പോള്‍ ബൈജു യാദൃശ്ചികമായി അവളുടെ നേരെ വന്നു. അറിയാതെ അവള്‍ക്കു അവനെ ഫേസ് ചെയ്യേണ്ടി വന്നു. ബൈജു ആകെ വിളറി വെളുത്തിരിക്കുന്നു. ക്ഷീണിച്ച മുഖം. അത് കണ്ടിട്ടും അവള്‍ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ കടന്നു പോയി. ബൈജു നിശബ്ദനായി. അവളും എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തീര്‍ത്തു. 


    വൈകിട്ട് അവള്‍ തിരികെ റൂമില്‍ ചെന്നു. ഇന്ന് ഒറ്റയ്ക്കാണ് അവിടെ. കൌ നാട്ടില്‍ പോയിരിക്കുകയാണ്. കുളിച്ചിട്ടു വന്നു അവള്‍ കുറച്ചു നേരം കിടക്കയില്‍ എണീറ്റിരുന്നു. മനസ്സില്‍ എന്തോ വേദന. ആരോ കുത്തുന്നത് പോലെ. കാരണം അവള്‍ക്കു മനസ്സിലായി. ബൈജു. താന്‍ ചെയ്തതിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴാണ് അവള്‍ക്കു പിടി കിട്ടിയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുറെ നേരം കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ അലറിക്കരഞ്ഞു. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകള്‍ അടഞ്ഞു.. രാത്രി ഇഴഞ്ഞു നീങ്ങി. ഇടയ്ക്കിടയ്ക്ക് പുറത്തു കൂടി ചീറി പായുന്ന വാഹനങ്ങളുടെ വെളിച്ചം ജനല്‍ ചില്ലിലൂടെ മുറിയിലേക്ക് ചിതറി വീണു. ഒരു അര മണിക്കൂര്‍ അവള്‍ ഉറങ്ങിക്കാണും. എന്തോ പേടി സ്വപ്നം കണ്ട പോലെ ചിന്നു ഞെട്ടിയുണര്‍ന്നു. ബൈജുവിന്റെ മെസ്സേജ്. 'എന്താ നീ ഇങ്ങനെ ? അറ്റ്‌ ലീസ്റ്റ് എന്നോട് അല്പം സംസാരിക്കൂ ". അത് വായിച്ചിട്ട് അവള്‍ക്കു വീണ്ടും കരച്ചില്‍ വന്നു. ചിന്നു അത് വരെ സംഭരിച്ചിരുന്ന ധൈര്യം ഒക്കെ നഷ്ടപ്പെട്ടു. അവളുടെ നിയന്ത്രണം പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ ഫോണ്‍ എടുത്തു അവനെ വിളിച്ചു. കുറച്ചു നേരം അവര്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ചിന്നുവിന്റെ അടക്കി പിടിച്ച തേങ്ങല്‍ നിശബ്ദതയെ ഭഞ്ജിച്ചു. ഇടറിയ ശബ്ദത്തിലും ഇടയ്ക്ക് കരച്ചിലില്‍ മുങ്ങിയും അവള്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. അത് എല്ലാം കേട്ടിട്ട് ബൈജു ഒന്നും തിരിച്ചു പറഞ്ഞില്ല. ഒടുവില്‍ അവന്‍ ചോദിച്ചു..'നീ എന്ത് തീരുമാനിച്ചു ? അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ ? " . കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു..' ഇല്ല. എനിക്കത് ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു. ഇന്ന് ഞാന്‍ ബൈജുവിനെ കാണാതെ നടന്നില്ലേ. എന്നിട്ട് ഞാന്‍ റസ്റ്റ്‌ റൂമില്‍ പോയിരുന്നു കരയുകയായിരുന്നു . അറിയോ ? അല്ലാതെ ഞാന്‍ അത്രയ്ക്ക് ദുഷ്ട ഒന്നുമല്ല. ഒറ്റ ദിവസം കൊണ്ട് എനിക്ക് ബൈജുവിനെ ഉപേക്ഷിക്കാന്‍ പറ്റും എന്ന് വിചാരിച്ചോ ? എന്നോട് എന്താ തോന്നിയത് ? " അവള്‍ ചോദിച്ചു. "നിന്നെ അത്രയ്ക്കെങ്കിലും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ എനിക്ക് നിന്നോട് സ്നേഹം തോന്നും ചിന്നൂ ? " അവന്‍ പറഞ്ഞു. "അമ്മ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആകെ ഡൌണ്‍ ആയി. ഇത് വരെ അവര്‍ ആരും എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ I don't want to lose you too. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ ചോദിച്ചു. " നീ തല്ക്കാലം കിടന്നുറങ്ങു. നാളെ ശനിയാഴ്ചയല്ലേ.. നമുക്ക് രാവിലെ പുറത്തു എവിടെയെങ്കിലും വച്ച് കാണാം. അപ്പൊ സംസാരിക്കാം. " അവന്‍ പറഞ്ഞു. "ഹേയ് അത് പറ്റില്ല. ഇനി ഞാന്‍ അങ്ങനെ പുറത്തു വരില്ല ബൈജു. എന്നെ നിര്‍ബന്ധിക്കരുത് " ചിന്നു പറഞ്ഞു. "ശരി . വേണ്ട. ഞാന്‍ വിളിക്കാം . ഫോണ്‍ എടുക്കുമോ ? " അവന്‍ ചോദിച്ചു. "അതെന്താ ബൈജൂ അങ്ങനെ പറയുന്നത്. വിളിക്കണം. ഞാന്‍ നോക്കിയിരിക്കും. " അവള്‍ പറഞ്ഞു. ഫോണ്‍ വച്ചതിനു ശേഷം അവള്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. എന്തോ എല്ലാം ശരിയാവും എന്ന് അവള്‍ക്കു പെട്ടെന്നൊരു തോന്നല്‍ മനസ്സിലേയ്ക്ക് വന്നു. പഴ്സില്‍ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം എടുത്തുകൊണ്ടു വന്നു അവള്‍ കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ഥിച്ചു. എന്നിട്ട് ബൈജുവിന് ഒരു മെസ്സേജ് അയച്ചു. "സോറി ബൈജു. ഭഗവാന്‍ എല്ലാം ശരിയാക്കി തരും. ഇന്ന് പറഞ്ഞതിനൊക്കെ സോറി. അവിടെ വിഷമിച്ചിരിക്കല്ലേ. നമുക്ക് നാളെ രാവിലെ ബ്രിസ്ടോയില്‍ വച്ച് കാണാം. " ബ്രിസ്ടോ അവരുടെ സ്ഥിരം ജോയിന്റ് ആണ്. ബൈജുവും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. "ശരി ചിന്നൂ. നീ കിടന്നുറങ്ങൂ. " അവന്‍ മറുപടി അയച്ചു. പുറത്തു നിലാവ് മങ്ങി തുടങ്ങിയിരുന്നു. നഗരം നിശബ്ദമായി ഉറങ്ങുന്നു. അവരും ഉറങ്ങാന്‍ കിടന്നു.

2012 ഏപ്രിൽ 7, ശനിയാഴ്‌ച

പാഴ് സന്ദേശ റാക്കറ്റും വിവര സാങ്കേതികതയും



     ഇന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു തലക്കെട്ടാണ് "പാഴ് സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റെര്‍ നിയമ യുദ്ധത്തിന്" എന്ന്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അങ്ങനെ ആ ലിങ്ക് തുറന്നു നോക്കി. അപ്പോഴാണ്‌ മനസ്സിലായത്‌ സ്പാം മെയിലിനെ പറ്റിയാണ് പാഴ് സന്ദേശം എന്ന് ലേഖകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്‌. ഇത് പോലെ കുറച്ചു നാളായി കണ്ടു വരുന്ന ഒരു വാക്കാണ്‌  "വിവര സാങ്കേതികത". ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നത് മലയാളീകരിച്ചതാണ് വിവര സാങ്കേതികത എന്നത്. ഇത് പോലെ കണ്ണില്‍ കണ്ട വാക്കുകള്‍ ഒക്കെ നമ്മള്‍ മലയാളത്തിലേക്ക് മാറ്റി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴന്മാരുടെ അപ്പനായിട്ട്‌ വരും. കമ്പ്യൂട്ടര്‍ കൊട്ടുന്ന എന്ത് ജോലിയും നമ്മള്‍ക്ക് ഐ ടി ജോലിയാണ്. നിങ്ങള്‍ കര്‍ണാടകയിലോ തമിഴ് നാട്ടിലോ പോയി നോക്കൂ. സോഫ്റ്റ്‌വെയര്‍ , ബി പി ഓ , കാള്‍ സെന്റര്‍ എന്നതൊക്കെ എന്താണെന്നും ഏതാണെന്നും അവിടത്തെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചറിയാന്‍ പറ്റും. അതിനൊരു കാരണം മുന്നേ തന്നെ ഇതൊക്കെ അവിടെ സ്ഥാനം പിടിച്ചതാവാം. പക്ഷെ എങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് ഭാഷാപരമായ ഒന്നല്ല. 

    മലയാളികള്‍ വലിയ വിദ്യാ സമ്പന്നരും പുരോഗമന വാദികളും ഒക്കെയാണ് എന്നാണല്ലോ വയ്പ്പ്. എന്നിട്ടും എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാക്കുകള്‍ തര്‍ജമ ചെയ്യേണ്ടി വരുന്നു ? ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഇത്തരം ചില വാക്കുകള്‍ അതേ പടി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം ? അല്ലെങ്കില്‍ തന്നെ മലയാളം ഒരു ശുദ്ധ ഭാഷ ഒന്നുമല്ലല്ലോ. വേറെ പല ഭാഷകളില്‍ നിന്നും എടുത്തിട്ടുള്ള ഒരുപാടു വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ എന്തിനാണ് ഇത്തരം ഒരു അഭ്യാസം ? മാതൃഭാഷയോടുള്ള സ്നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത്.  നമ്മുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്ര ലേഖകരും ഒരു പരിധി വരെ ഇതിനു ഉത്തരവാദികളാണ്. പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍. ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന യുറീക്ക എന്നൊരു വാരികയുടെ വരിക്കാരന്‍ ആയിരുന്നു. അതില്‍ വന്നിരുന്ന പല ലേഖനങ്ങളിലും ഇങ്ങനെയായിരുന്നില്ല. ശാസ്ത്ര നാമങ്ങള്‍ , അതെത്ര സങ്കീര്‍ണമായാലും അത് അതേ പടി തന്നെ ഉപയോഗിക്കാനുള്ള പക്വത അവര്‍ കാണിച്ചിരുന്നു. കാരണം നിങ്ങള്‍ ആ വിഷയം വേറെ എന്തെങ്കിലും അന്താരാഷ്‌ട്ര ജേണലുകളില്‍ നോക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെ വേണ്ടി വരും. അപ്പോള്‍ ഈ മലയാള വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇത് ഉപകരിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ആ വാരിക കാണിച്ചിരുന്ന അത്രയും ബോധം പോലും നമ്മുടെ ഭാഷയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റ്‌ ഇത്രയ്ക്കും ജനകീയമായി മാറിയ ഈ കാലത്ത് ഏതു വിഷയവും വെറും ഒരു ക്ലിക്ക് അകലെയാണ്. അപ്പോള്‍ നമുക്ക് കുറച്ചു വാക്കുകളെങ്കിലും ഇംഗ്ലീഷില്‍ തന്നെ പരിചയിച്ചേ പറ്റൂ. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഇത് കുറച്ചു കൂടി നന്നായി മനസ്സിലാവും. പ്രകാശ സംശ്ലേഷണം, രാസ ത്വരകം, ജഡത്വം അങ്ങനെ കുറെ വിചിത്രമായ വാക്കുകള്‍ സ്കൂളില്‍ പഠിച്ചത് ഓര്‍മയില്ലേ ? അത് കഴിഞ്ഞു പ്രീ ഡിഗ്രി ( ഇന്നത്തെ പ്ലസ്‌ ടു ) ക്ക് ചെല്ലുമ്പോള്‍ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. മാത്രമല്ല തുടര്‍ന്നുള്ള എല്ലാ കോഴ്സുകളിലും ഇതൊരു കീറാമുട്ടി ആയി നില്‍ക്കും. ഇപ്പോള്‍ ചിലര്‍ പറയുമായിരിക്കും പണ്ടൊക്കെ ഇത് പഠിച്ചു തന്നെയല്ലേ നമുക്ക് മഹാന്മാരായ ഗവേഷകരും മറ്റും ഉണ്ടായതു എന്ന് . പക്ഷെ അതൊക്കെ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമാമു. മാത്രമല്ല അവരുടെ സാഹചര്യങ്ങളും അങ്ങനെയായിരിക്കാം. അത് പോലല്ല സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന അവരുടെ മുന്നില്‍ എല്ലാം പുതിയതാണ്. അപ്പോള്‍, ഞാന്‍ പറഞ്ഞു വന്ന പോയിന്റ്‌ എന്താന്നു വച്ചാല്‍ ... അത്യാവശ്യമുള്ള ഇടങ്ങളില്‍ ഇംഗ്ലീഷില്‍ ചില വാക്കുകള്‍ ( കുറഞ്ഞത്‌ ശാസ്ത്രീയ നാമങ്ങള്‍ എങ്കിലും ) പഠിക്കുന്നത് കൊണ്ട് മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നതാണ്. എന്ത് പറയുന്നു ?


വാല്‍ക്കഷണം 

    ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത്‌ ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്.  കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ്‌ എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ..