നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂൺ 4, ശനിയാഴ്‌ച

THE TRUMAN SHOW - റിയൽ ആയ ഒരു റിയാലിറ്റി ഷോ


പുതിയ ചില പോസ്റ്റുകളുടെ പണിയിലാണ്. അതുവരെ ചില പഴയ സിനിമാ ആസ്വാദനങ്ങൾ ( മൂവിരാഗ.കോമിൽ മുമ്പ് പ്രസിദ്ധീകരിച്ചത് ) പോസ്റ്റ്‌ ചെയ്യാം. ആദ്യം പ്രശസ്ത ഹോളിവൂഡ്‌ ചിത്രമായ THE TRUMAN SHOW




   
     The Truman Show. കേബിൾ ടിവിയും റിയാലിറ്റി ഷോയും ഒക്കെ മലയാളികള്‍ കേട്ടിട്ടു കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രം. യഥാർത്ഥ ജീവിതം അതേപടി കാണിക്കുന്നു എന്നവകാശപ്പെടുന്ന അനവധി മണ്ടൻ റിയാലിറ്റി ഷോകൾ നമ്മുടെ ടിവിയിൽ ഇപ്പോൾ കാണാൻ കിട്ടും. പക്ഷേ, Truman Show യുടെ പുതുമ ഇപ്പോഴും അതേപടിയുണ്ട്. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ട്. അതിനു ഒരേയൊരു കാരണമേയുള്ളൂ. ആ ചിത്രം പുലർത്തുന്ന സത്യസന്ധത.  ഒരു അക്കാദമി അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ്, ഒരു ബ്രിട്ടീഷ് അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ചിത്രമാണിത്. കഥ അൽപം വിശദമായി എഴുതിയിട്ടുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവർക്ക് അത് ആസ്വാദനത്തിനു ഒരു തടസ്സമാവില്ല എന്ന് കരുതുന്നു. അപ്പോൾ കഥയിലേയ്ക്ക് വരാം.
ട്രൂമാൻ എന്ന നായകൻ
      The Truman Show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോയിലെ നായകനാണ് Truman Burbank. ഈ ഷോ ഉണ്ടാക്കാൻ വേണ്ടി ഒരു കോർപറേഷൻ ദത്തെടുത്ത അയാളുടെ ജീവിതം തന്നെയാണ് ഷോയിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു സെറ്റിലാണ് അയാൾ ജനിച്ചപ്പോൾ മുതൽ ജീവിക്കുന്നത്. സീ ഹെവൻ എന്ന ഈ കൃത്രിമ പട്ടണത്തിലെ രാത്രിയും പകലും മഴയും വെയിലും എല്ലാം നിയന്ത്രിക്കുന്നത്‌ ഈ ഷോ നടത്തുന്ന കമ്പനിയാണ്. ഈ സെറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന് ക്യാമറകൾ ട്രൂമാനെ ഇരുപത്തിനാല് മണിക്കൂറും പിന്തുടരുന്നു, അയാൾ അറിയാതെ. കോടിക്കണക്കിനു ആൾക്കാർ ഈ പരിപാടിയിലൂടെ കഴിഞ്ഞ മുപ്പതു വർഷമായി ട്രൂമാന്റെ ജീവിതം കണ്ടുകൊണ്ടിരിക്കുന്നു. ആ മിഥ്യാലോകത്തിലെ ദിനരാത്രങ്ങൾ മാത്രമല്ല, അയാളുടെ വികാരങ്ങൾ, സന്തോഷം, ദുഃഖം ഇവയൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ചാനൽ തന്നെ. ഈ പട്ടണത്തിൽ ട്രൂമാൻ കാണുന്ന ആൾക്കാരും സംഭവങ്ങളും ഒക്കെ കൃത്രിമമാണ്. ആയിരക്കണക്കിന് നടീനടന്മാർ അയാളോടൊപ്പം ഈ ഷോയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ വരെ ചാനൽ തീരുമാനിച്ചുറപ്പിച്ച അഭിനേതാക്കളാണ്. അവരുടെ തിരക്കഥയിൽ എഴുതി വച്ചിട്ടുള്ള സംഭവങ്ങളുമായി എണ്ണയിട്ട യന്ത്രം പോലെ ആ കൃത്രിമ ലോകവും അവിടത്തെ ട്രൂമാന്റെ ജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ചുറ്റിനും
നടക്കുന്നത് എന്താണെന്ന് അറിയാതെ നമ്മുടെ കഥാനായകനും.
പണി പാളുമ്പോൾ 

    ഒരാളെ കുറച്ചു കാലത്തേക്കും എല്ലാവരെയും കുറച്ചു കാലത്തേയ്ക്കും പറ്റിക്കാം, പക്ഷേ, എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്‌ പോലെ ചുറ്റിനും നടക്കുന്ന അസ്വാഭാവികമായ ചില കാര്യങ്ങൾ ട്രൂമാൻ ശ്രദ്ധിച്ചു തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ കണ്ടെടുക്കുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ പലതും.  എത്ര കൃത്യമായാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ( സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി ട്രൂമാന്റെ മുന്നിൽ തന്നെ വീഴുന്ന അവസരത്തിൽ അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്… അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നുണ്ട്) അത് നൂറു ശതമാനം ഫലവത്താകുന്നില്ല. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാനുള്ള  ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ കൃത്രിമമായി ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതിനിടയ്ക്കാണ് അയാളുടെ സുഹൃത്തായി അഭിനയിക്കുന്ന ഒരു നടിയോട് ട്രൂമാന് പ്രേമം തോന്നുന്നത്. അങ്കലാപ്പിലായ ചാനൽ പെട്ടെന്ന് തന്നെ അവളെ നീക്കം ചെയ്യുകയാണ്. കണ്മുന്നിൽ വച്ച് ബോട്ട് മുങ്ങി കാണാതായ അയാളുടെ അച്ഛൻ ( അതും ചാനൽ ഉണ്ടാക്കിയ ട്വിസ്റ്റ്‌ തന്നെ ) ഒരിക്കൽ അബദ്ധ വശാൽ ട്രൂമാന്റെ മുന്നിൽ വന്നു ചാടുന്നു. ഉടനെ തന്നെ തെറ്റ് തിരിച്ചറിഞ്ഞ ചാനൽ അവരുടെ ആൾക്കാരെ ഉപയോഗിച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തി അയാളെ ട്രൂമാന്റെ മുന്നിൽ നിന്ന് പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നു. ഇതൊക്കെ കണ്ടു ട്രൂമാൻ ആകെ ആശയക്കുഴപ്പത്തിലാകുന്നു. തന്റെ ചുറ്റിനും ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ മറ്റാരുടെയോ കയ്യുണ്ടെന്നു അയാൾ സംശയിക്കുന്നു.
പുറം ലോകത്തേക്ക്

     തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ഒരു ദിവസം ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. അയാളെ കാണാതാവുന്നതോടു കൂടി ഈ റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹെവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. പണ്ട് വഞ്ചി മറിഞ്ഞു അച്ഛനെ കാണാതായതിനു ശേഷം അയാൾക്ക് വെള്ളത്തോട് ഒരു പേടി, ഒരുതരം ഫോബിയ രൂപപ്പെട്ടിരുന്നു. എന്നാൽ അതിനെ അതിജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞുകൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ ഈ പരിപാടിയുടെ സംവിധായകന്‍ ക്രിസ്റ്റഫ് ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാർഡ്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു ഇടിച്ചു നിന്നു. അത്ഭുതപരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don’t see you … good afternoon, good evening, and good night – വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് ) ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു.
ഒരു അസാധാരണ റിയാലിറ്റി ഷോ , ഒപ്പം കുറെ ചോദ്യങ്ങളും

     എന്തൊക്കെ പറഞ്ഞാലും ഇതൊരു ടി വി പരിപാടിയാണല്ലോ. സ്വാഭാവികമായും ഈ ഷോയുടെ റേറ്റിംഗ് നിലനിർത്താൻ വേണ്ടി ഈ ‘റിയൽ’ അല്ലാത്ത റിയാലിറ്റി ഷോയിൽ പല മസാലകളും ചാനൽ ചേർക്കുന്നുണ്ട്. ട്രൂമാന്റെ സന്തോഷം, കരച്ചിൽ , വിഭ്രാന്തി, അങ്ങനെയെല്ലാം അവർ വിറ്റു കാശാക്കുകയാണ്. അതിലെ നടീനടന്മാരെ ഉപയോഗിച്ച് ഓരോ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു അവർ അയാളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. പറ്റുന്നിടത്തൊക്കെ അതിവിദഗ്ദ്ധമായി product placement നടത്താനും അവർ മറക്കുന്നില്ല. ട്രൂമാനും സുഹൃത്തുക്കളും ഉപയോഗിക്കുന്നതായി കാണിക്കുന്ന ഓരോ വസ്തുവും സത്യത്തിൽ അതിന്റെയൊക്കെ പരസ്യം കൂടിയാണ്. സോപ്പ് , ഡിറ്റർജന്റ് , ബിയർ തുടങ്ങി എന്തും ഏതും പണം വാങ്ങി ട്രൂമാന്റെ ജീവിതത്തിൽ അവർ തിരുകി കയറ്റുന്നു. ഇപ്പോഴത്തെ ആധുനിക റിയാലിറ്റി ഷോകളും ഈ പാറ്റേണ്‍ തന്നെയാണല്ലോ പിന്തുടരുന്നത്. മനുഷ്യന്റെ നൈസർഗിക വികാരങ്ങളോളം എളുപ്പത്തിൽ വിൽക്കാൻ പറ്റുന്ന വേറെന്തുണ്ട്‌ അല്ലേ ?
പിന്നണിയിൽ

      ഈ ചിത്രം സംവിധാനം ചെയ്തത് ഒരുപാടു തവണ അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ഓസ്ട്രേലിയൻ സംവിധായകൻ Peter Weir ആണ്. The Terminal എന്ന പ്രശസ്ത ചിത്രത്തിന്റെ കഥാകൃത്തായ Andrew Niccol ആണ് ഈ ചിത്രത്തിന്റെയും കഥ എഴുതിയിരിക്കുന്നത്. കഥാനായകനായ ട്രൂമാനെ അവതരിപ്പിച്ചിരിക്കുന്നത് Jim Carrey. (ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനായിരുന്നു . പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിലാണ്.) ഈ റിയാലിറ്റി ഷോയുടെ സംവിധായകൻ ക്രിസ്റ്റഫായി അഭിനയിച്ചിരിക്കുന്നത് Ed Haris . ഈ ചിത്രത്തിന്റെ നിർമാണത്തിൽ കൗതുകകരമായ ചില കാര്യങ്ങളുണ്ട്‌. ഇതൊരു ടി വി ഷോ ആണെന്ന മുന്നറിയിപ്പ് തരാൻ വേണ്ടി വിചിത്രമായ പല ക്യാമറ ആംഗിളുകളും ഫിൽറ്ററുകളും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സീ ഹെവൻ എന്ന പട്ടണം കാണിക്കുമ്പോഴും ഔട്ട്‌ ഡോർ സീനുകളിലും എല്ലാം വളരെ പ്രകാശമാനമായ ദൃശ്യങ്ങളാണ് ഉള്ളത്. മനഃപൂർവം അവർ കൂടുതൽ ലൈറ്റ് കൊടുത്താണ് അത് ചിത്രീകരിച്ചിരിക്കുന്നത്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ടി വി ഷോ ആണെന്ന് ഓർത്താൽ മാത്രമേ ആ കൃത്രിമമായ സൂര്യപ്രകാശവും നിലാവും ഒക്കെ പിടികിട്ടൂ. ഒടുവിലത്തെ രംഗങ്ങളിൽ എന്നാൽ ഇതുപേക്ഷിച്ചു വളരെ സ്വാഭാവികമായ ലൈറ്റ് കൊടുത്തിട്ടുണ്ട്‌. അതുപോലെ തന്നെയാണ് ആകാശത്തിന്റെയും കടലിന്റെയും ഒക്കെ നിറവും. ചിത്രത്തിന്റെ കഥാകൃത്തായ Peter Weir രസകരമായ ഒരു സംഗതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു രഹസ്യ ക്യാമറ പിടിപ്പിക്കുന്നതായിരുന്നു അത്. ചിത്രത്തിന്റെ ഇടയിൽ പെട്ടെന്ന് ആ ക്യാമറയിൽ നിന്നുള്ള കാണികളുടെ ദൃശ്യം ഇട്ടുകൊണ്ട്‌ അവരെ കൂടുതൽ വിഭ്രമിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ അന്നത്തെ സാങ്കേതികമായ വെല്ലുവിളികളെ തുടർന്നു അവർ അത് ഉപേക്ഷിക്കുകയായിരുന്നു.
Truman Show ഉയർത്തുന്ന ചിന്തകൾ , ചോദ്യങ്ങൾ

      നമ്മുടെ ദേശീയ ചാനലുകളിലും മലയാളം ചാനലുകളിലും വരുന്ന സീരിയലുകൾ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാവരും അതിനെ കുറ്റം പറയുമെങ്കിലും നാലഞ്ച് എപ്പിസോഡുകൾ കണ്ടാൽ ഒരു സാധാരണ പ്രേക്ഷകനെ അതിന്റെ അടിമയാക്കുന്ന എന്തോ ഒരു വിദ്യ അതിലുണ്ട്. എന്താണത് ? ഉത്തരം ലളിതമാണ്. ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലുള്ള ദുര, അസൂയ, പ്രേമം, സന്തോഷം മുതലായ വികാരങ്ങൾ തന്നെയാണ് അവർ ഉപയോഗിക്കുന്നത്. സ്ഥിരമായി അത്തരം സീരിയലുകൾ കാണുന്ന ഒരാളുടെ ജീവിതത്തെ അത് കുറെയൊക്കെ സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ്. ആ ഒരർത്ഥത്തിൽ ടി വി ആധുനിക സമൂഹത്തെ പല രീതിയിലാണ് വശംവദരാക്കുന്നത്. ഇതിന്റെ ഒരു മികച്ച മാതൃകയാണ് ഈ സിനിമ. യാഥാർത്ഥ്യവും കള്ളത്തരവും തിരിച്ചറിയാൻ വയ്യാത്ത ഒരു മനോനിലയിൽ നമ്മളെ എത്തിക്കാൻ ഇത്തരം ശീലങ്ങൾക്കു സാധിക്കും . സത്യസന്ധമായി ഒരു നിമിഷം സ്വയം വിലയിരുത്തൂ. എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങൾക്കും ഇത് പറ്റിയിട്ടില്ലേ ?
വാൽകഷണം

     ഈ ചിത്രം പോലെ തന്നെയുള്ള വേറെയും ചില സിനിമകളുണ്ട്. EdTv, The Secret Cinema തുടങ്ങി ഒരുപിടി ചിത്രങ്ങൾ. പക്ഷേ, അവയ്ക്കൊന്നും ട്രൂമാൻ ഷോയുടെ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല. ഇതറിഞ്ഞിട്ടാണോ എന്തോ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ടായി ഒരു പടം. തത്സമയം ഒരു പെണ്‍കുട്ടി. സത്യം പറഞ്ഞാൽ EdTv യുമായിട്ടാണ് ഈ ചിത്രത്തിന് സാദൃശ്യം. പക്ഷേ, ആകെപ്പാടെ കണ്‍ഫ്യൂഷനിൽ ആയ അതിന്റെ അണിയറക്കാർ EdTv യും Truman Show യും ഒക്കെ മാറിമാറി ഉപയോഗിക്കുന്നത് കണ്ടു. എന്നാൽ മലയാളികളെ ആരും അങ്ങനെ കുറച്ചു കാണണ്ട. ഒരു സിനിമയോ സീരിയലോ അല്ലെങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പച്ചയായി കാണിച്ചു പല കാര്യങ്ങളും പഠിപ്പിക്കുന്ന ഒരു പരിപാടി പണ്ട് സൂര്യാ ടി വി തുടങ്ങി വച്ചിട്ടുണ്ട്. “തരികിട”. പത്തു കിലോ അരിയും ഒരു പവൻ തങ്കം പൂശിയ മോതിരവും കമ്മലും ഒക്കെ കൊടുത്തു ആൾക്കാരെ മണിയടിച്ചു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഷോ.


2016 മേയ് 30, തിങ്കളാഴ്‌ച

സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയിൽ ഒരു സ്കൂൾ ബസ്‌

     

     കുറച്ചു നാൾ മുമ്പുണ്ടായ ഒരു സംഭവമാണ്.  ഒരു ഗവേഷണ വിദ്യാർഥിനി തന്റെ പഠനങ്ങളുടെ ഭാഗമായി ഇവിടെ ബാംഗ്ലൂരിലെ സ്കൂളുകളിൽ ഒരു സർവേ നടത്തി. കുട്ടികൾക്ക് സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ളതും സ്കൂളിൽ അവർ ഏറ്റവും വെറുക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെ, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചർമാർ , വീട്ടിൽ ഏറ്റവും ഇഷ്ടമുള്ളത് അച്ഛനാണോ അമ്മയാണോ എന്നൊക്കെ തുടങ്ങി സ്ഥിരം കുറെ ക്ലീഷേ ചോദ്യങ്ങളായിരുന്നു അവൾ കരുതിയിരുന്നത്. ടീച്ചർമാർ വഴി അത് ഓരോ ക്ലാസ്സുകളിലും വിതരണം  ചെയ്തു കുഞ്ഞുങ്ങളെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി. നല്ല കയ്യക്ഷരത്തിൽ മിക്ക കുട്ടികളും ഒരേ ഉത്തരങ്ങൾ തന്നെയാണ് എഴുതിയിരുന്നത്. ഭൂരിഭാഗം കുട്ടികളും സന്തോഷത്തോടെ പഠിക്കുന്ന ഒരു നല്ല വിദ്യാലയത്തിന്റെ ചിത്രം ആ കടലാസുകളിൽ നിന്നവൾക്ക് കിട്ടി. അതുംകൊണ്ട് അവൾ ഗൈഡിന്റെ അടുത്തെത്തി. ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത  അദ്ദേഹം അത് സ്വീകരിച്ചില്ല.  കുട്ടികളുടെ പേരും ക്ലാസ്സും ഒക്കെ ഒഴിവാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം കടലാസ്സിൽ എഴുതി വാങ്ങാൻ അദ്ദേഹം ഉപദേശിച്ചു. അവൾ അടുത്ത ദിവസം അത് പരീക്ഷിച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. തലേ ദിവസത്തെ മനോഹരമായ സ്കൂൾ ചിത്രം പാടെ ഇല്ലാതായിരുന്നു. ദേവതയെ പോലുള്ള ടീച്ചർമാരുടെ സ്ഥാനത്ത് പിശാചുക്കളുടെ മുഖഭാവമുള്ള ഭീകര രൂപികൾ, തലപ്പത്ത് ഹെഡ് മിസ്ട്രസ്സ് തുടങ്ങി വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട ലിസ്റ്റ്. ഇഷ്ടമുള്ളവരുടെ പെരെഴുതാനുള്ള കോളം മിക്കതിലും ഒഴിഞ്ഞു കിടന്നു. അവളെ പാടെ അമ്പരപ്പിച്ച ചില മറുപടികളും ഉണ്ടായിരുന്നു. പത്തു ശതമാനത്തോളം കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടമില്ലാത്തവരുടെ ലിസ്റ്റിൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും പേരുകളാണ് എഴുതിയിരുന്നത്. ചിലതിൽ അത് മുത്തശ്ശൻ , മുത്തശ്ശി, അങ്കിൾ തുടങ്ങി ഒരുപാട് പേരുടെ നീണ്ട ലിസ്റ്റായി മാറിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ദിവസം എന്നതിൽ പിറന്നാൾ എന്ന് മാത്രമല്ല സ്വന്തം ഡാഡി മരിക്കുന്ന ദിവസം എന്ന് വേറെ എഴുതിയ കുട്ടികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മാലാഖമാരെ പോലെ തോന്നിപ്പിക്കുന്ന കുഞ്ഞുങ്ങൾ ദിവസവും കടന്നു പോകുന്ന സമ്മർദ്ദം, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇതൊക്കെ  എത്രത്തോളമുണ്ട് എന്നതിന്റെ ഒരു നേർചിത്രമായിരുന്നു ആ സർവേ റിപ്പോർട്ട്‌.  കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു കുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. രോഷാകുലരായ രക്ഷിതാക്കൾ സ്കൂൾ അടിച്ചു തകർത്തു. അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു. ഒടുവിൽ ആ അദ്ധ്യായന വർഷം തന്നെ സ്കൂൾ പൂട്ടി.

      റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സ്കൂൾ ബസ്സ്‌ ഇന്നലെ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ ഓർമ്മകൾ ഒക്കെ മനസ്സിലേയ്ക്ക് ഓടി വന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം റോഷനും , എന്റെ വീട് അപ്പൂന്റെം , നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബി - സഞ്ജയും ഈ വിഷയത്തിൽ അവതരിപ്പിക്കുന്ന ഒരു മനോഹര ചിത്രമാണ്‌ സ്കൂൾ ബസ്സ്‌. കൊച്ചിയിലെ ഒരു വമ്പൻ സ്കൂളിൽ പഠിക്കുന്ന അജോയ് എന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ ബിസിനസ്സുകാരനായ ദമ്പതികളുടെ മകനായ അജോയ്ക്ക് ഒരു അനുജത്തിയുമുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം ജ്യേഷ്ഠ സഹോദരനുമായി കലഹത്തിലാണ് അവന്റെ അച്ഛൻ. ഒരു ബൗട്ടിക് നടത്തുന്ന അമ്മ സമയം കിട്ടുമ്പോഴൊക്കെ അവരോടു സ്നേഹം കാണിക്കാറുണ്ടെങ്കിലും അച്ഛൻ അവർക്ക് ഭയമുള്ള , അകലത്തിൽ നിൽക്കുന്ന ഒരാളാണ്. ഒരു ദിവസം സ്കൂളിൽ വച്ച് അജോയ് കൂട്ടുകാരനായ നവനീതുമൊത്ത് ഒരു കുസൃതിയൊപ്പിക്കുന്നതിനിടയിൽ നവനീത് ഒരു അപകടത്തിൽ പെടുന്നു. രക്ഷിതാക്കളുമായി അടുത്ത ദിവസം വരണമെന്ന നിർദേശവും ഡയറിയിൽ എഴുതി ടീച്ചർ അവനെ വീട്ടിലയക്കുന്നു. അച്ഛനെ മരണത്തിനു തുല്യം ഭയക്കുന്ന അജോയ് മറ്റു വഴിയില്ലാതെ ചില കള്ളങ്ങൾ പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ പോകുന്നില്ല. അവന്റെ അനുജത്തിയും അവനെ സഹായിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട അജോയ് എല്ലാവരിൽ നിന്നും ഓടി രക്ഷപ്പെടുന്നു. അവനെ തേടിയുള്ള യാത്രയാണ്‌ ചിത്രത്തിന്റെ അടുത്ത പാതി പറയുന്നത്. ത്രസിപ്പിക്കുന്ന ഒരുപാടു രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.


     മുകളിലത്തെ രണ്ടു പാരഗ്രാഫുകൾ  വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഇതിൽ എന്താ ഇത്ര മഹത്തരമായിട്ടുള്ളതെന്ന്. ശരിയാണ്. ഒരു സാരോപദേശ ചിത്രത്തിന്റെ കഥ തന്നെയാണ്. പക്ഷെ അത്തരം സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പരിചരണമാണ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ ചിത്രത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ബോബി - സഞ്ജയ്‌ എഴുതിയ ചില സംഭാഷണങ്ങളും ചില അപൂർവ്വം ക്ലീഷേ രംഗങ്ങളും ഇത്രയും മികച്ചതാക്കിയത് അദ്ദേഹത്തിന്റെ കഴിവായി വേണം കാണാൻ ( ബോബി - സഞ്ജയ്‌ കൂട്ടുകെട്ടിൽ നിന്ന് ഇത്രയുമൊന്നും കിട്ടിയാൽ പോര. അതുകൊണ്ട് സ്നേഹത്തോടെ അവരെ ഒഴിവാക്കുന്നു ) . അജോയെ അവതരിപ്പിക്കുന്ന മാസ്റ്റർ ആകാശ് മുരളീധരൻ , അവന്റെ കുസൃതിയായ അനുജത്തിയുടെ വേഷം ചെയ്ത , റോഷന്റെ മകളായ ആൻജലീനാ റോഷൻ , മാസ്റ്റർ മിനോൺ തുടങ്ങി ഒരു പറ്റം കുട്ടികളുടെ വളരെ ഒറിജിനൽ ആയ പ്രകടനമാണ് ഈ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അത് പോലെ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ജയസൂര്യ അവതരിപ്പിച്ച ജൊസഫ് , അപർണ ഗോപിനാഥ് അവതരിപ്പിച്ച അപർണ ജൊസഫ്  , കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ഗോപൻ എന്നിവർ. കുട്ടികളുടെ ഈ ചിത്രത്തിൽ ഇമേജ് നോക്കാതെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ. അതുപോലെ തന്നെ നന്ദു , സുധീർ കരമന, ഫോറസ്റ്റ് ഓഫീസറെയും അജോയുടെ വീട്ടിലെ ജോലിക്കാരിയുടെയും വേഷം അവതരിപ്പിച്ചവർ ( പേരറിയില്ല ) വളരെ തന്മയത്വത്തോടെ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. PK, 3 Idiots തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച  പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ  സി കെ മുരളീധരൻ ആണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി .  രണ്ടാം പകുതിയിലെ കാടിന്റെ വന്യ ഭംഗി മുഴുവൻ ഒട്ടും ചോരാതെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഗോപീ സുന്ദറിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയും നന്നായിട്ടുണ്ട്.


     കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിട്ടും ലാളന കൊണ്ട് അവർ വഷളായി പോയാലോ എന്ന പേടി കാരണം വലിഞ്ഞു കെട്ടിയ മുഖവുമായി ജീവിക്കുന്ന ഒരു അച്ഛനാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ഒരിക്കലെങ്കിലും മക്കളെ മടിയിൽ വിളിച്ചിരുത്തി അവരുടെ സന്തോഷവും ദുഖവും പേടിയും ആഹ്ലാദവും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു അച്ഛനാണോ നിങ്ങൾ ? അങ്ങനെയാണെങ്കിലും ഈ ചിത്രം തീർച്ചയായും കാണണം. നിങ്ങളുടെ കുഞ്ഞുങ്ങളെ കുറച്ചു കൂടി നന്നായി സ്നേഹിക്കാൻ ഒരുപക്ഷെ ഈ ചിത്രം നിങ്ങളെ  പ്രേരിപ്പിക്കും. കുറച്ചു കൂടി നല്ല ഒരു അച്ഛനും അമ്മയുമാവാനും. ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കുടുംബ ചിത്രങ്ങളിലൊന്ന് കാണാൻ ദുഷ് നിങ്ങളെ സ്ട്രോങ്ങ്‌ ആയി ശുപാർശ ചെയ്യുന്നു.




2014 ഏപ്രിൽ 23, ബുധനാഴ്‌ച

മാദ്ധ്യമത്തിന്റെ കോപ്പിയടി !! അതും നമ്മുടെ പോസ്റ്റ്‌ !!

ഇന്നലെ രാവിലെ പതിവ് പോലെ നമ്മുടെ ഓണ്‍ലൈൻ പത്രങ്ങൾ ഒക്കെ വായിക്കുകയായിരുന്നു. അപ്പോഴാണ്‌ മാദ്ധ്യമം പത്രത്തിൽ "വോൾവോയും ഡ്രൈവർമാരും" എന്നൊരു ലേഖനം കണ്ടത്. ആദ്യത്തെ ഒരു പാരഗ്രാഫ് വായിച്ചപ്പോൾ താല്പര്യം തോന്നിയത് കൊണ്ട് മുഴുവൻ വായിച്ചു. അപ്പോഴാണ്‌ എവിടെയോ ഇത് മുമ്പ് വായിച്ചിട്ടുണ്ടല്ലോ എന്ന് തോന്നിയത്. അങ്ങനെ നമ്മുടെ ബ്ളോഗിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്തു നോക്കി. അധികമൊന്നും തപ്പേണ്ടി വന്നില്ല. സാധനം കയ്യിൽ തടഞ്ഞു. 2011 ജൂണിൽ എഴുതിയ "ബാംഗ്ലൂര്‍-കേരള ബസ്സുകള്‍ : എത്ര സുരക്ഷിതം ? നിങ്ങള്‍ അറിയാന്‍" എന്ന പോസ്റ്റിന്റെ ഭൂരിഭാഗം സംഗതികളും അടിച്ചു മാറ്റി ഉണ്ടാക്കിയ ലേഖനം. മുമ്പൊരിക്കൽ ബെർളി സഹോദരൻ ഇത് പോലെ പ്രചോദനം കൊണ്ട് പോസ്റ്റ്‌ ഇട്ടതിന്റെ ഓർമ ഉണ്ടായിരുന്നത് കൊണ്ട് എന്റെ ഒരു സുഹൃത്തിനെ കൊണ്ട് രണ്ടും വായിപ്പിച്ചു നോക്കി.  പുള്ളിക്കാരനും പറഞ്ഞു ഇത് കോപ്പി ആണെന്ന്. അതുകൊണ്ടാണ് ഇത് എഴുതുന്നത്‌.  ഈ വാർത്ത‍ കോപ്പി ആണെന്ന് നമ്മൾ പലരും ആ വാർത്തയുടെ അടിയിൽ കമന്റ്‌ ചെയ്തെങ്കിലും കമന്റ്‌ ബോക്സ്‌  മോഡെറേറ്റഡ്  ആയതുകൊണ്ട് അതെല്ലാം അവർ ഒതുക്കി .ഈ ലേഖനം എഴുതിയ ചേട്ടൻ ഒരു ഓട്ടോമൊബൈൽ വിദഗ്ധൻ ആണ്, അതുകൊണ്ട് സാങ്കേതികമായ കാര്യങ്ങൾ എഴുതിയിട്ടുണ്ട് എന്നൊക്കെ ഒരാൾ ( മിക്കവാറും ഈ ലഖനം എഴുതിയ ആൾ തന്നെ ) ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്.

 ഈ ലേഖനത്തിന്റെ അവസാന ഭാഗം മിക്കവാറും ആ പോസ്റ്റിലെ അതെ സംഗതികൾ തന്നെ. ഈച്ച കോപ്പി ആണെന്ന് പറയാതിരിക്കാൻ നേരിയ തിരുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും മഹാനായ ആ ലേഖകനു ചെറിയ ഒരു അക്കിടിയും പറ്റി. മൂന്നു കൊല്ലം മുമ്പ് സേലത്ത് തെറ്റായ ദിശയിൽ ഓടിച്ച ഒരു വോൾവോ ഉണ്ടാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് അന്ന് ആ പോസ്റ്റ്‌ ഇട്ടത്. നമ്മുടെ പോസ്റ്റിലെ ആ ആദ്യ വാചകം ഈ വാർത്തയിലെ അവസാന വാചകം ആയി തിരുകി കയറ്റിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സേലത്ത് വോൾവോ അപകടത്തിൽ എത്ര മലയാളികൾ മരിച്ചിട്ടുണ്ട് എന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ. അപ്പൊ അറിയാം.

     പ്രിയ വായനക്കാരോട് ഒരു അപേക്ഷ. പണ്ട് കോപ്പിയടി നടന്നപ്പോ ചിലരൊക്കെ പറഞ്ഞു രണ്ടു പേർ ഒരേ രീതിയിൽ ചിന്തിച്ചതാവാം , കോപ്പി അല്ല എന്നൊക്കെ. മൂന്നു വർഷം മുമ്പ് ഞാൻ ചിന്തിച്ചത് ഇപ്പൊ ഈ ചേട്ടൻ അതേ ഓർഡറിൽ ചിന്തിച്ചു, എഴുതി എന്നൊന്നും പറഞ്ഞേക്കല്ലേ .. ഇത്തരത്തിലുള്ള കോപ്പി അടികൾ ഈ ബ്ളോഗിൽ നിന്ന് പലരും നടത്തിയിട്ടുണ്ട്. എന്നാലും ഒരു പത്രം അത് ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇങ്ങനെ മറ്റുള്ളവരുടെ സൃഷ്ടികൾ അടിച്ചു മാറ്റി ആളാവുന്നവരോട് ഇപ്പൊ ദേഷ്യമൊന്നും തോന്നാറില്ല. അവരോടു സഹതാപം മാത്രമേയുള്ളൂ .. കഷ്ടം !!

മാദ്ധ്യമത്തിന്റെ വാർത്ത‍ ഇവിടെ കാണാം 








നമിച്ചു അണ്ണാ !!

2013 ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ചില വമ്പൻ തമാശകൾ !!




 ഈയിടെ കണ്ടതും കേട്ടതുമായ ചില തമാശകൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. തലക്കെട്ട്‌ വായിച്ചിട്ട് ഇതും വെറും ഫലിത ബിന്ദുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ ഫലിത ബിന്ദുക്കളിൽ വരുന്ന തമാശകളുമായി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ മികച്ചതല്ലേ ഇത് എന്ന് നിങ്ങൾക്ക് ന്യായമായും തോന്നിയാൽ അതൊരു അമിത മോഹമല്ലേ എന്ന് എനിക്കും തോന്നിയാൽ... അയ്യേ...


നവ വിമോചന സമരം 

ഉമ്മൻ ചാണ്ടിയെ രാജി വയ്പിക്കും , അല്ലെങ്കിൽ സെക്രെട്ടറിയറ്റ് ഉപരോധിക്കും എന്ന പ്രഖ്യാപനവുമായി നടത്തിയ ഇരുപത്താറു മണിക്കൂർ സമരം ആണ് സത്യത്തിൽ ഈയിടെ ഉണ്ടായ ഏറ്റവും വലിയ ഹാസ്യ പരിപാടി . കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന് ക.മാ.പാ. വിശേഷിപ്പിച്ച ഈ പരിപാടി ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. പങ്കെടുക്കുന്നവർക്ക് ദിവസ ബത്ത , യാത്ര ചിലവ് , മൂന്നു നേരം ഭക്ഷണം, അവരുടെ കുടുംബങ്ങൾക്ക് ഒരാഴ്ചക്ക് വേണ്ട സാധന സാമഗ്രികൾ , രാത്രി കലാ പരിപാടികൾ ഇത്രയും അടങ്ങിയ ഒരു പാക്കേജ് ഡീൽ ആയിരുന്നു ഈ സമരം. പോരാത്തതിന് കൈരളി ചാനലിൽ ഇരുപത്തി നാല് മണിക്കൂറും തത്സമയ സംപ്രേഷണവും. ടി വി ചാനലുകളിൽ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു . എന്നിട്ടെന്തായി ? അടുത്ത ദിവസം തന്നെ സ്വിച്ച് ഇട്ട പോലെ സമരം നിന്നു . ഇതിൽ തമാശ എന്താണെന്നല്ലേ ? സമരം നിർത്തി വച്ചതിനു നേതാക്കൾ നല്കിയ  വിശദീകരണങ്ങൾ തന്നെ. ഇനിയും സമരം തുടർന്നിരുന്നെങ്കിൽ അണികൾ നിയന്ത്രണം വിടുമായിരുന്നുവെന്നും നഗരത്തില ചോരപ്പുഴ ഒഴുകുമായിരുന്നുവെന്നും അതൊഴിവാക്കാൻ ആണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമായിരുന്നു പാർട്ടി സെക്രട്ടറി പതിവ് പോലെ വികാര രഹിതമായ മുഖത്തോട് കൂടി പ്രസ്താവിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വച്ച് നടത്തിയ സമരം വൻ വിജയമായി എന്നും നേതാക്കൾ വച്ച് കാച്ചി. പക്ഷെ ഒടുവിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഇളിഭ്യരായി മടങ്ങുന്ന ജനക്കൂട്ടം നല്ല ഒരു തമാശയായി

അമ്മ മലയാളവും ശ്രേഷ്ഠ ഭാഷയും 

നമ്മുടെ നാട്ടിലെ സാഹിത്യകാരന്മാരുടേയും മലയാളം എന്ന ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി. ഒടുവിൽ വർഷങ്ങൾക്കു ശേഷം അത് സാധിച്ചു. എന്നാൽ ഇവിടെ നടന്ന ഒരു തമാശ എല്ലാവരും കണ്ടില്ലേ ? ഇത് കിട്ടിയ ഉടൻ തന്നെ സർക്കാർ സർവീസിൽ കയറാൻ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം സർക്കാർ പിൻവലിച്ചു. കേരളത്തിൽ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിതിക്ക് ഈ നിയമം പണ്ടേ നടപ്പിലാക്കെണ്ടാതായിരുന്നു. തൊണ്ണൂറ്റാറ്  ശതമാനം ആൾക്കാർ മലയാളം സംസാരിക്കുന്ന ഈ സംസ്ഥാനത്ത് ഇത്തരം ഒരു തമാശ നടപ്പിലാക്കിയ മഹാത്മാവിനു സ്തുതി

ഗന്ധർവന്റെ ആർത്തി അഥവാ റോയൽറ്റി 

നിങ്ങൾക്ക് വീട്ടിലേയ്ക്ക് ഒരു കസേര വേണം എന്ന് വയ്ക്കുക. നിങ്ങൾ തടി വാങ്ങി, ആശാരിക്കു കൊടുത്തു അദ്ദേഹത്തെ കൊണ്ട് ഒരു കസേര പണിയിച്ചു. പക്ഷെ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കണമെങ്കിൽ ആശാരിക്കു വാടക കൊടുക്കണം എന്ന് പറഞ്ഞ പോലെയാണ് ഗാന ഗന്ധർവൻ യേശുദാസും സംഘവും റോയൽറ്റിക്ക് വേണ്ടി ബഹളം വയ്ക്കുന്നത് കാണുമ്പോൾ തോന്നുന്നത്. കുറച്ചു വർഷം മുമ്പും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. മഹാനായ ഒരു ഗായകൻ എന്നതൊഴിച്ചാൽ അദ്ദേഹം ഒരു കള്ള നാണയം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വെറുതെ ആളാകാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അതൊരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. ഒരു ഗാനം പിറക്കുന്നത്‌ ഒരു കവിയുടെ ഹൃദയത്തിലാണ്. അതിനു സംഗീത സംവിധായകൻ ജീവൻ നല്കുന്നു. പിന്നീടാണ് ഗയകൻ രംഗ പ്രവേശം ചെയ്യുന്നത്. മാത്രമല്ല ഇതിനൊക്കെ പണം മുടക്കുന്ന നിർമാതാവ് എന്നൊരാൾ കൂടിയുണ്ട്. അദ്ദേഹം ആണ് സത്യം പറഞ്ഞാൽ ഏറ്റവും പ്രധാനി. കാരണം ഇവരെയൊക്കെ വിശ്വസിച്ചു പണം മുടക്കുന്ന ഒരാൾ ആണല്ലോ അങ്ങേർ. അപ്പൊ ഇവരെയൊക്കെ വിഡ്ഢികൾ ആക്കുന്ന വിധം ദാസേട്ടനും സംഘവും നടത്തുന്ന അവകാശ പ്രകടനങ്ങൾ ഒരു തമാശ തന്നെയല്ലേ ?

ഒരു വക്കീലും കുഞ്ഞുപെങ്ങളും 

ഇതിലെ കഥാപാത്രങ്ങൾ ആരാണെന്ന് ചോദിക്കരുത്. ഒരിടത്തൊരിടത്ത് ഒരു പെങ്ങൾ ഉണ്ടായിരുന്നു. എന്തോ ചതിയിൽ പെട്ട് പുള്ളിക്കാരി തുറുങ്കിൽ അടയ്ക്കപ്പെട്ടു. പക്ഷെ ദൈവ ദൂതനെ പോലെ ഒരു വക്കീൽ എത്തി. പെങ്ങളെ രക്ഷിക്കാൻ പണി തുടങ്ങി. വക്കീൽ ഓരോ ദിവസവും ഓരോ കഥകളുമായി വന്നു. രാജാവിന്‌ പ്രാന്തായി. പെങ്ങൾ പറഞ്ഞത് വക്കീല വിഴുങ്ങി എന്നും വക്കീൽ പറഞ്ഞത് പെങ്ങൾ വിഴുങ്ങി എന്നും ഇവർ രണ്ടും പറഞ്ഞത് രാജാവ്‌ വിഴുങ്ങി എന്നും നാട്ടിൽ പാട്ടായി. പക്ഷെ പാണന്മാർ ഇനിയും തമാശ കഥകള പാടി നടക്കുന്നു
എന്താന്നറിയില്ല...ഈ വക്കീലിനെ കണ്ടാൽ തന്നെ ചിരി വരും. ഹോ തമാശക്കാരൻ...

തല്ക്കാലം ഇത്രയും.. ഉറക്കം വരുന്നു. ബാക്കി തമാശകൾ പിന്നെ...


2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ 

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

2013 മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍



     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. 



      ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . 



അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല . 

2012 സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

2012 ജൂലൈ 14, ശനിയാഴ്‌ച

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

2012 മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

2012 മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ