പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ 

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

2013 മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍ 


2012 സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഒരായിരം ഓണാശംസകള്‍ !!




( Baby model : Eshaan Mohammed )

നേരത്തെ പറഞ്ഞ പോലെ വരാന്‍ പറ്റിയില്ല.
ചില സാങ്കേതിക പ്രശ്നങ്ങള്‍ . അതുകൊണ്ടാണ്. 
എന്തായാലും ഓണത്തിന് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ 
പിന്നെ ഇത് എന്ത് ബ്ലോഗാ അല്ലേ ? :)
അപ്പൊ എല്ലാവര്‍ക്കും മധുരം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...


2012 ജൂലൈ 14, ശനിയാഴ്‌ച

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

2012 ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

2012 ജൂൺ 7, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍



     ഇന്നലെ രാത്രിയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഡയമണ്ട് നെക്ക്ലെസ് കണ്ടത്. പത്തു മണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ വേണ്ടി ഞങ്ങള്‍ മൂന്നു പേര്‍ കാറില്‍ കുതിക്കുകയായിരുന്നു. ഞങ്ങളുടെ മുന്നില്‍ ഒരു മുംബൈ രെജിസ്ട്രേഷന്‍ ബൈക്കില്‍ ഒരു പയ്യന്‍ ഗേള്‍ ഫ്രണ്ട്നെയും പുറകില്‍ വച്ച് പോകുന്നുണ്ട്. കൊള്ളാലോ. അവന്റെയൊക്കെ ടൈം എന്നൊക്കെ കമന്റ്‌ ഒക്കെ പറഞ്ഞു നമ്മള്‍ മുന്നോട്ടു പോവുകയായിരുന്നു.  കുറച്ചു ദൂരം പോയപ്പോഴാണ് ഞങ്ങള്‍ ഒരു കാഴ്ച കണ്ടത്. വഴിയോരത്തായി ഒരാള്‍ കിടന്നു പിടയ്ക്കുന്നു. ഞങ്ങള്‍ കാര്‍ സ്ലോ ചെയ്തു. അയാളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. ഒരു കയ്യില്‍ ഒരു കറുത്ത ബാഗ് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എവിടുന്നോ ജോലി കഴിഞ്ഞു വരുന്ന വേഷം. ഇറങ്ങണോ വേണ്ടയോ എന്ന സംശയത്തില്‍ നമ്മള്‍ അന്യോന്യം ചോദിക്കുന്നതിനിടയ്ക്കു നമ്മളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം നടന്നു. നമ്മുടെ മുന്നില്‍ പോയ പയ്യന്‍ വണ്ടി നിര്‍ത്തി. ചാടിയിറങ്ങി അയാളുടെ നേര്‍ക്കോടി. അവന്റെ പിറകെ ആ പെണ്‍കുട്ടിയും. അവന്‍ ചെന്ന് അയാളെ പൊക്കിയെടുത്തു. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. കൈ പിടിച്ചു തലോടി. ഇരുമ്പു കൊണ്ടുള്ള എന്തോ സാധനം ആ പെണ്‍കുട്ടി ബാഗില്‍ നിന്നെടുത്തു അയാളുടെ കയ്യില്‍ പിടിപ്പിച്ചു. ആ കിതപ്പ് ശമിച്ചത് പോലെ അയാള്‍ ആശ്വാസത്തോടെ ഒരു  പോസ്റ്റില്‍ ചാരിയിരുന്നു. വണ്ടി മുന്നോട്ടെടുത്തു ഞങ്ങളും പോയി. പക്ഷെ സിനിമ കണ്ടിറങ്ങുംമ്പോഴും ആ പയ്യനും പെണ്‍കുട്ടിയും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. ഇന്നലത്തെ സായാഹ്നത്തില്‍ ദൈവം കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ച. മനുഷ്യത്വം മരിച്ചു എന്ന് നമ്മള്‍ തൊള്ള കീറുന്നു. ഇപ്പറയുന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിട ആലോചിക്കാന്‍ നിന്നു. പക്ഷെ ഒന്നും നോക്കാതെ ബൈക്ക് നിര്‍ത്തിയിട്ടു അയാളുടെ അടുതെക്കൊടിയ ആ പയ്യനെയും അയാളെ ആശ്വസിപ്പിക്കുന്ന ആ രണ്ടു പേരെയും എന്താണ് പറയേണ്ടത് ? ഇത് പോലുള്ള ചില സംഗതികള്‍ മുമ്പും ചിലപ്പോ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ എനിക്ക് എത്ര മനോഹരം എന്ന് തോന്നിയ ചില ഓര്‍മ്മകള്‍ താഴെ കുറിക്കട്ടെ 


      ഒരിക്കല്‍ നമ്മുടെ ഓഫീസിനു പുറകില്‍ പുതിയ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. തമിഴന്മാര്‍ പൊരി വെയിലത്ത്‌ പണിയെടുക്കുന്നു. അടുത്തുള്ള ഒരു മരത്തിന്റെ തണല്‍ ആണ് അവരുടെ വിശ്രമ കേന്ദ്രം. അവരുടെ തുണി സഞ്ചികളും വസ്ത്രങ്ങളും മറ്റുമൊക്കെ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. ആ പണിക്കാരില്‍ ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് ആ മരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന ഒരു തുണി കെട്ടില്‍ പോയി നോക്കുന്നത് കണ്ടു. കുറെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് സ്വന്തം കുട്ടിയെ അതില്‍ കിടത്തിയിട്ടാണ് പുള്ളിക്കാരി പണിയെടുക്കാന്‍ പോകുന്നതെന്ന് മനസ്സിലായത്‌. ഉച്ച സമയമായപ്പോ അവര്‍ ആഹാരം കഴിക്കുന്നതിനു മുമ്പ് ഒരു ചെറിയ പാത്രത്തില്‍ അല്പം മഞ്ഞചോറ് കൊണ്ട് വന്നു ആ കുട്ടിക്ക് വാരിക്കൊടുക്കുന്നത് കണ്ടു. ആ വെയിലോ അധ്വാനമോ ഒന്നും ആ അമ്മയുടെ മുഖത്തെ സന്തോഷത്തെ ബാധിച്ചത് കണ്ടില്ല. ആ മരത്തണലില്‍ ഒരു നിമിഷം ഒരു സൂര്യന്‍ ഉദിച്ചത് പോലെ എനിക്ക് തോന്നി 


      പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അടുത്ത ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഞാന്‍ മുമ്പും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ അമ്മ ചില വീട്ടിലൊക്കെ പോയി അടുക്കള പണി എടുത്താണ് മകനെ പഠിപ്പിച്ചിരുന്നത്. എപ്പോ നോക്കിയാലും ആ അമ്മയുടെ മുഖത്ത് നിറയെ മാറാലയും കരിയും ഒക്കെയായിരിക്കും. മാത്രമല്ല ഒരിടത്ത് ഇരിക്കുന്ന പോസില്‍ ഇതുവരെ പാവത്തിനെ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓട്ടമാണ്. ഒരിക്കല്‍ ഞാന്‍ ഉച്ച ഭക്ഷണം എടുക്കാന്‍ മറന്നു. സ്കൂളില്‍ ചെന്നപ്പോഴാണ് ഓര്‍ത്തത്‌ പാത്രം എടുത്തില്ലല്ലോ എന്ന്. ഉച്ചയായി. വിശന്നു കറങ്ങി ഇരിക്കുകയാണ്. നാലാം ക്ലാസ്സിലാണ്. അമ്മ എല്ലാത്തിനും പുറകെ നടന്നു ചെയ്യിച്ചിരുന്നത് കാരണം ഇങ്ങനെ ഒരു അവസരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ എന്റെ ബഞ്ചില്‍ ആണ് ഇരിക്കുന്നത്. ഊണ് കഴിക്കാന്‍ മണി അടിച്ചപ്പോള്‍ പതിവ് പോലെ പാത്രവുമായി അവന്‍ പുറത്തേക്കു പോയി. ഞാന്‍ ക്ലാസ്സില്‍ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവന്‍ ഭക്ഷണം കഴിച്ചിട്ട് വന്നു. എന്റെ തളര്‍ന്ന മുഖം കണ്ടപ്പോ അവന്‍ ചോദിച്ചു നീ കഴിച്ചില്ലേ എന്ന്. ഒടുവില്‍ ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവന്‍ ആ പാത്രം നിറയെ ചൂട് പറക്കുന്ന കഞ്ഞിയും പാത്രത്തിന്റെ അടപ്പില്‍ പയറും കൊണ്ട് വന്നു. അന്ന് സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന ഒരു പദ്ധതി ഉണ്ടായിരുന്നല്ലോ. അതില്‍ പോയി കഴിക്കാന്‍ ദുരഭിമാനി ആയ ഞാന്‍ തയ്യാറാവില്ല എന്ന് മനസ്സിലാക്കി അവന്‍ തന്നെ പോയി അത് വാങ്ങി കൊണ്ട് വരികയായിരുന്നു. സത്യം പറഞ്ഞാല്‍ ആ പാത്രം കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയില്ല. ആ പാത്രവുമായി നില്‍ക്കുന്ന അവന്റെ മുഖം പ്രകാശപൂര്‍ണമായ മറ്റൊരു കാഴ്ച ആയിരുന്നു 


      പണ്ടൊരിക്കല്‍ എന്റെ ഒരു സുഹൃത്തിനു ഒരു പ്രേമം ഉണ്ടായിരുന്നു. അത് പതിവ് പോലെ അവളുടെ വീട്ടിലറിഞ്ഞു. അവളുടെ ചേട്ടനും അമ്മാവന്മാരുമൊക്കെ എന്റെ കൂട്ടുകാരനെ തല്ലാന്‍ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ അവന്‍ വന്നില്ല. സാധാരണ രാവിലെ താമസിച്ചു പോയാല്‍ ഉച്ചയ്ക്കെങ്കിലും അവന്‍ എത്താറുണ്ട്. അവന്റെ കാമുകി രാവിലെ വന്നു എന്നോട് ചോദിച്ചു അവന്‍ എവിടെ എന്ന്. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. നോക്കാം എന്നൊക്കെ. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് അവള്‍ പോയി. ഞങ്ങളുടെ ക്ലാസ്സിനു എതിരായി വേറൊരു കെട്ടിടം ഉണ്ട്. അതിലെ ഒന്നാമത്തെ നിലയിലാണ് അവളുടെ ക്ലാസ് മുറി. അവരുടെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഞങ്ങളുടെ ക്ലാസ്സ്‌ കാണാം. ഇടയ്ക്കിടക്ക് ആ അരമതിലിനു മുകളിലായി അവളുടെ പേടിച്ചരണ്ട മുഖം ഞാന്‍ കണ്ടു. ഉച്ചക്കും പിന്നീടുള്ള ഇടവേളയിലും അവള്‍ വന്നു. ഇത്തവണ അവളുടെ ശബ്ദം ശരിക്കും ഭയചകിതമായിരുന്നു. "അപ്പൂനെ അവര്‍ എന്തോ ചെയ്തു എന്നൊരു പേടി. ഒന്ന് പോയി നോക്കാമോ ? " എന്നൊക്കെ അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. അന്വേഷിക്കാന്‍ വേറെ വഴിയൊന്നുമില്ല. അങ്ങനെ വൈകുന്നേരം ആയപ്പോ അതാ ഓടിക്കിതച്ചു വരുന്നു അവളുടെ കാമുകന്‍. വില്ലജ് ഓഫീസില്‍ എന്തോ കാര്യത്തിന് പോയിട്ട് അവിടെ കുടുങ്ങി പോയതാണത്രെ. കൃത്യ സമയത്ത് തന്നെ അവനെ തിരക്കി അവള്‍ വീണ്ടുമെത്തി. ഹോ. അവന്റെ മുഖം കണ്ടപ്പോ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നലെ പോലെ അത് എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 


      ഇങ്ങനെ ഒരുപാടു നല്ല കാഴ്ചകള്‍ ഇതുവരെ ജീവിതത്തില്‍ ദൈവം തന്നിട്ടുണ്ട് . ഇത്രയും ചെറിയ ജീവിതത്തില്‍ , ജീവിതത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ഇത്തരം നിമിഷങ്ങളെക്കാള്‍ മനോഹരമായി വേറെ എന്തുണ്ട് അല്ലേ ? 

2012 മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

2012 മേയ് 13, ഞായറാഴ്‌ച

സത്യമേവ ജയതേ .. സത്യം മാത്രം ജയിക്കട്ടെ


     എന്ത് രസമായിരുന്നു അത് വരെ. എനിക്ക് മൂന്നു വയസ്സായിരുന്നു. എന്നത്തേയും പോലെ അന്നും ഞാന്‍ കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മിക്കപ്പോഴും അങ്കിള്‍ ആണ് കുളിപ്പിക്കുന്നത്. എന്നാല്‍ പതിവില്ലാതെ അങ്കിള്‍ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അങ്കിള്‍ സ്വയം വിവസ്ത്രനായി. കുളിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചു വച്ച് വെള്ളത്തില്‍ കളിക്കുകയായിരുന്ന എന്നെ അയാള്‍ ... പിന്നെയുള്ള വര്‍ഷങ്ങള്‍... ലോകത്ത് ഞാന്‍ ഏറ്റവും പേടിച്ചത് ആണുങ്ങളെയാണ്. ഓരോ ആണും ഇങ്ങനെ ചെയ്തേക്കാം എന്ന് ഞാന്‍ ഭയന്നു. ഒടുവില്‍ പത്തു വയസ്സായപ്പോള്‍ എന്റെ അമ്മയോട് ഞാന്‍ ഇത് തുറന്നു പറഞ്ഞു. പക്ഷെ എന്റെ അമ്മ എന്നെ വിശ്വസിച്ചില്ല. അമ്മയ്ക്ക് സ്നേഹക്കുറവോ അല്ലെങ്കില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. ഇക്കാര്യം മാത്രം എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. എന്നെ ആദ്യമായി വിശ്വസിച്ചത് എന്റെ വളര്‍ത്തു നായ മിക്കി ആണ്. എന്റെ വിഷമം മനസ്സിലാക്കിയിട്ടെന്ന വണ്ണം അവന്‍ എന്റെ ഒപ്പം നടന്നു. എന്റെ കട്ടിലില്‍ കിടന്നു. ഒരു മനുഷ്യന് നല്കാവുന്നതില്‍ കൂടുതല്‍ വിശ്വാസവും സ്നേഹവും അവന്റെ മുഖത്ത് ഞാന്‍ കണ്ടു . ഒടുവില്‍ നീണ്ട പതിനൊന്നു വര്‍ഷത്തെ പീഡനത്തിന്   ശേഷം ഒരു ദിവസം ഞാന്‍ അലറിക്കരഞ്ഞു കൊണ്ട് നോ എന്ന് വിളിച്ചു കൂവി.. 
ഹരിഷ് അയ്യര്‍ - മുംബൈ 

    പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 




2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

കരിങ്കണ്ണന്‍ മത്തായി



    കഴിഞ്ഞ ദിവസം ടി വി യില്‍  സ്നേഹവീട് കാണുകയായിരുന്നു. അതില്‍ ഇന്നസന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കരിങ്കണ്ണന്‍ മത്തായി. നാട്ടിലെ ഏറ്റവും കുപ്രസിധന്‍ ആയ കഥാപാത്രം. എന്ത് പറഞ്ഞാലും അത് അതേ പടി നടക്കും. മത്തായിയെ അവതരിപ്പിക്കുന്ന രംഗം തന്നെ രസകരമാണ്. തന്നെ മാറി കടന്നു പാഞ്ഞു പോകുന്ന ഒരു സൈക്കിള്‍ കണ്ടിട്ട് മത്തായി ഒരു അഭിപ്രായം പാസ്സാക്കും. 'ഹോ. വിമാനം പോകുന്ന പോലല്ലേ സൈകിളില്‍ പോകുന്നതെന്ന് '. പെട്ടെന്ന് പുറകില്‍ ഒരു ശബ്ദം. ഒപ്പമുള്ളവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ മത്തായി പറയുന്നതാ 'അങ്ങോട്ട്‌ നോക്കണ്ട. അവന്‍ വീണതാ' എന്ന്. കുറച്ചു നാളായി ഈ കരിങ്കണ്ണിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട്. എന്റെ ഒരു സുഹൃത്തുണ്ട്. ഒന്നാന്തരം കരി നാക്കാണ് പുള്ളിക്ക്. അങ്ങേരോട് ഞാന്‍ ഇതിന്റെ കാര്യം സൂചിപ്പിച്ചപ്പോ പുള്ളി ചോദിച്ചതാ ഉടനെയെങ്ങാന്‍ നടക്കുമോ എന്ന്. കിട്ടിയില്ലേ പണി. എന്ത് കാരണം കൊണ്ടോ ഇത് പിന്നെ എഴുതാനേ പറ്റിയിട്ടില്ല. അത്രയ്ക്കുണ്ട് പുള്ളീടെ ശക്തി..

    ഞാന്‍ ചെറുതായിരുന്നപ്പോള്‍ നാട്ടില്‍ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പനെ പറ്റി അമ്മ പറയാരുണ്ടായിരുന്നത് ഓര്‍മയുണ്ട്. അച്ഛന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോ അമ്മ ഗേറ്റ് വരെ പോകും. എന്നിട്ട് ഇങ്ങേര്‍ വല്ലതും എതിരെ വന്നാല്‍ അച്ഛനെ ഇറങ്ങാന്‍ സമ്മതിക്കില്ല. അയാള്‍ പോയിട്ട് പോയാല്‍ മതി എന്ന് പറയും. അത്രയ്ക്കും കുഴപ്പം പിടിച്ച ഒരാള്‍ ആയിരുന്നു പുള്ളി. ആദ്യമൊക്കെ എനിക്കറിയില്ലായിരുന്നു ഇതെന്താ സംഭവം എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോ മനസ്സിലായി ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കുന്ന പരിപാടി ആണ് ഇതെന്നൊക്കെ. പിന്നെ കണ്ടിട്ടുള്ളത് ആരെങ്കിലും എന്നെ പറ്റി നല്ലത് പറഞ്ഞാല്‍ അവര്‍ പോയതിനു പിറകെ അമ്മമ്മ വന്നു കുറച്ചു വറ്റല്‍ മുളക് എടുത്തു തലയ്ക്കുഴിഞ്ഞു അടുപ്പിലേയ്ക്കിടും. കണ്ണ് പെടാതിരിക്കാനാ. പിന്നെയും വളര്‍ന്നപ്പോള്‍ കണ്ണ് പെടാതിരിക്കാനുള്ള യന്ത്രങ്ങള്‍ കണ്ടു തുടങ്ങി. ആറ്റുകാല്‍ രാധാകൃഷന്‍ എഴുതി വിടുന്ന ടൈപ്പ്. അത് വാങ്ങിച്ചു അരയിലോ കഴുത്തിലോ കയ്യിലോ കെട്ടിയാല്‍ മാത്രം പോര എക്സ്പയറി ഡേറ്റ് ആവുമ്പോ റീ ചാര്‍ജ് ചെയ്യുകയും വേണം. യന്ത്രം ഫലിക്കാതെ വന്നാല്‍ പിന്നെ കടുത്ത പ്രയോഗങ്ങള്‍ ആണ്. ചില കലിപ്പ് ഹോമങ്ങള്‍ ഉണ്ട്. അത് നടത്തിയാല്‍ കണ്ണ് വച്ചവന്‍ കണ്ണ് കാണാന്‍ പറ്റാതെ ഓടി നടക്കുമെന്നാ വടക്കേലെ പണിക്കര്‍ പറഞ്ഞത്. ഒരു  ദിവസം ടി വിയില്‍ നസര്‍  രക്ഷ കവച് എന്നൊക്കെ പറഞ്ഞു ഒരു ഐറ്റം കാണിക്കുന്നത് കണ്ടു. 

     എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. പുള്ളീടെ കണ്ണ് ഒരു മാതിരി ഒരു കണ്ണാണ്. എന്ത് കാര്യമായാലും ചേട്ടന്‍ പറഞ്ഞാല്‍ പിന്നെ വേറെ ആലോചിക്കണ്ട. ഫലിച്ചിരിക്കും. ഒരിക്കല്‍ ഓഫീസില്‍ പോകുന്ന വഴി മുന്നില്‍ ഒരാള്‍ ഒരു ലൂണയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വച്ച് കെട്ടി പോകുന്നത് കണ്ടു. കണ്ടിട്ട് ചേട്ടന്‍ പറഞ്ഞു അവന്‍ മിക്കവാറും എവിടുന്നെങ്കിലും പണി വാങ്ങിക്കും എന്ന് . ഒരു നൂറു മീറ്റര്‍ കഴിഞ്ഞില്ല. ദാ കിടക്കുന്നു. ലവന്‍ എവിടോ കൊണ്ട് ചാര്‍ത്തി വന്‍ വഴക്ക്. നമ്മള്‍ മുഖത്തോട് മുഖം നോക്കി ചിരിച്ചു. നിങ്ങളുടെ കാലൊന്നു തരുമോ ഒന്ന് തൊട്ടു തോഴുവാനാണ് എന്നൊക്കെ പറഞ്ഞു. തമാശ ഒക്കെ പറഞ്ഞു മുന്നോട്ടു പോയി. അതാ കാറിന്റെ പുറകില്‍ നിന്ന് ടപേ എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോ ആരാ. ആ ഗ്യാസ് ചേട്ടന്‍. നമ്മളെ നോക്കി കൈ കൂപ്പി സോറി പറയുകയാ. അവന്‍ വണ്ടി കൊണ്ട് കാറില്‍ ഇടിച്ചതാ. അത് കണ്ടിട്ട് നമ്മള്‍ ഒടുക്കലത്തെ ചിരി ചിരിച്ചു. അവനു കാര്യം മനസ്സിലായില്ല. അങ്ങനെ ഓഫീസിലെത്തി. മൂന്നു ലിഫ്റ്റ്‌ ആണുള്ളത്. ഒരെണ്ണം വര്‍ക്കിംഗ്‌ അല്ല. ഒരെണ്ണം ഗ്രൌണ്ട് ഫ്ലോറില്‍ വന്നു. പക്ഷെ അതില്‍ കയറാന്‍ നല്ല തിരക്കുണ്ട്‌. അടുത്തതില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു. അത് ഫസ്റ്റ് ഫ്ലോറില്‍ വന്നു നില്‍പ്പുണ്ട്. അപ്പൊ ചേട്ടന്‍ പറഞ്ഞു അത് ഇനി അവിടുന്ന് നേരെ അങ്ങ് തിരിച്ചു പോകുമോ എന്ന്. ഠിം. ദാ പോണു ലിഫ്റ്റ്‌ മുകളിലേയ്ക്ക്. പുള്ളി ആള് ശരിക്കും നല്ല മനസ്സുള്ള ഒരു മനുഷ്യന്‍ ആണ്. പക്ഷെ നല്ലതൊന്നും പറഞ്ഞാല്‍ ഫലിക്കില്ല എന്ന് മാത്രം. എന്തായാലും ഇതൊക്കെ കാരണം ഇപ്പ പുള്ളിയെ കണ്ടാല്‍ സിറിയയിലെ വെടി നിര്‍ത്തല്‍, അമേരിക്കയുടെ കള്ളക്കളികള്‍ മുതലായവയാണ് ഇപ്പൊ ചര്‍ച്ച ചെയ്യുന്നത്. കിട്ടിയാലും പണി അമേരിക്കക്കും സിറിയയ്ക്കും ഒക്കെ കിട്ടട്ടെ.


    പണ്ടൊരിക്കല്‍ കേട്ട ഒരു കഥ ഓര്‍മ വരുന്നു. നാട്ടിലെ ഏറ്റവും വലിയ കരിങ്കണ്ണുകാരന്‍ ആയ ഈനാശു മാപ്പിളയുടെ കാര്യം. ദേവസ്യ ചേട്ടന്റെ പാടത്ത്  മുഴുവന്‍ കളശല്യം ക്രമാതീതമായി കൂടി. അങ്ങനെ ഈനാശു മാപ്പിളയെ കൊണ്ട് വന്നു കളയ്ക്ക് ഒരു പണി കൊടുക്കാം എന്ന് ദേവസ്യ ചേട്ടന്‍ പ്ലാനിട്ടു. പാടം വന്നു കണ്ടിട്ട് ഈനാശു ചേട്ടന്‍ പറഞ്ഞു. നിറയെ കള ആണല്ലോ എന്ന്. ദേവസ്യ ചേട്ടന് സന്തോഷം ആയി. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പുള്ളി അടുത്ത വാചകം ഉടന്‍ അടിച്ചു. പക്ഷെ എന്നാലും ആ കളയ്ക്കിടയില്‍ നില്‍ക്കുന്ന നെല്ല് കണ്ടോ .. എന്തൊരു ശക്തിയാ അതിനു അല്ലെ ? എന്ന് . അതോടെ ആ പാടത്ത് പുല്ലു പോയിട്ട് കള പോലും കിളിച്ചിട്ടില്ല.. 


നിങ്ങള്‍ക്കുമുണ്ടോ ഇത് പോലുള്ള കഥകള്‍ ? എങ്കില്‍ ഷെയര്‍ ചെയ്യു..

2012 ഏപ്രിൽ 25, ബുധനാഴ്‌ച

ഫെമിനിസം : 22 ഫീമെയിലിനെ 'ഫ'യക്കുന്നതാര് ?



      ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര്‍ പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ്‌ 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്‌മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്‌. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.


      ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism."  എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ഈയിടെ ബെര്‍ലി ഇട്ടിരുന്നത്  വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ്‌ പേപ്പറിന് വേണ്ടി    ന്യൂസ്‌ സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

സാഹിത്യവും പെണ്ണെഴുത്തും - 


     ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത്‌ എന്നത്. സ്വാഭാവികമായും ആണുങ്ങള്‍ എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട്‌ കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ  സംഗതികളും  എന്തിനു, പച്ചയായ  ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന്  മനസ്സിലാകുന്നില്ല. ആണുങ്ങള്‍ എഴുതുന്നത്‌  പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ്  ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു  പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി  കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .

സിനിമ  -

     സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്.  പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ്  അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള  മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും  അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച്  നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ് 

എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ താല്പര്യപ്പെടുന്നു. 


ജീവിതം / തൊഴില്‍

    പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന്‍ പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന്‍ തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്‌. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ്‍ വായനക്കാര്‍ തല്ലരുത് ).



22 / Female / Kottayam ചര്‍ച്ച ചെയ്യുന്നതെന്ത് ?


ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന്‍ ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .



I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.

But I like to express two points which I found misleading and exaggerated (from my perception) in this movie.


Conveying the sex-relationship as a simple/silly/common thing.

A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.

I feel the same is going to happen here, in our society, but in a much drastic manner.

1.      I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin.    It was presented in a very simple manner as if it’s not significant for human life at all.
2.      Another scene in which the girls’ commenting about the hero’s butt was so terrible.
3.      After being brutally raped, she was becoming normal as if nothing happened to her.
4.      Above all, for having her revenge, she is again committing sex with another pimp (Mr. D.K.)

In short, this movie conveys, she is been in relationship with four persons for six times!

We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.

In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?

If you agree with my views, I request want you to write an article about these potentially catastrophic elements.

    ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന്‍ ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക്‌ ഏജില്‍ ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന്‍ കളിയാക്കി. ഒരു നിമിഷം അവന്‍ പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്‌. ഇപ്പോഴത്തെ ന്യൂ ജെനറേഷന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ  നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക്‌ ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള്‍ ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ്‍ വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .

     നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്‌. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്‌. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍  ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള്‍ ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ്‌ അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള്‍ ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത‍ ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത്‌ നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ്‌ ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ). 

വാല്‍ക്കഷണം : 

     22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്‍വാന്‍ ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്‍ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു.