2016 മേയ് 30, തിങ്കളാഴ്‌ച

സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയിൽ ഒരു സ്കൂൾ ബസ്‌

     

     കുറച്ചു നാൾ മുമ്പുണ്ടായ ഒരു സംഭവമാണ്.  ഒരു ഗവേഷണ വിദ്യാർഥിനി തന്റെ പഠനങ്ങളുടെ ഭാഗമായി ഇവിടെ ബാംഗ്ലൂരിലെ സ്കൂളുകളിൽ ഒരു സർവേ നടത്തി. കുട്ടികൾക്ക് സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ളതും സ്കൂളിൽ അവർ ഏറ്റവും വെറുക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെ, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചർമാർ , വീട്ടിൽ ഏറ്റവും ഇഷ്ടമുള്ളത് അച്ഛനാണോ അമ്മയാണോ എന്നൊക്കെ തുടങ്ങി സ്ഥിരം കുറെ ക്ലീഷേ ചോദ്യങ്ങളായിരുന്നു അവൾ കരുതിയിരുന്നത്. ടീച്ചർമാർ വഴി അത് ഓരോ ക്ലാസ്സുകളിലും വിതരണം  ചെയ്തു കുഞ്ഞുങ്ങളെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി. നല്ല കയ്യക്ഷരത്തിൽ മിക്ക കുട്ടികളും ഒരേ ഉത്തരങ്ങൾ തന്നെയാണ് എഴുതിയിരുന്നത്. ഭൂരിഭാഗം കുട്ടികളും സന്തോഷത്തോടെ പഠിക്കുന്ന ഒരു നല്ല വിദ്യാലയത്തിന്റെ ചിത്രം ആ കടലാസുകളിൽ നിന്നവൾക്ക് കിട്ടി. അതുംകൊണ്ട് അവൾ ഗൈഡിന്റെ അടുത്തെത്തി. ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത  അദ്ദേഹം അത് സ്വീകരിച്ചില്ല.  കുട്ടികളുടെ പേരും ക്ലാസ്സും ഒക്കെ ഒഴിവാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം കടലാസ്സിൽ എഴുതി വാങ്ങാൻ അദ്ദേഹം ഉപദേശിച്ചു. അവൾ അടുത്ത ദിവസം അത് പരീക്ഷിച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. തലേ ദിവസത്തെ മനോഹരമായ സ്കൂൾ ചിത്രം പാടെ ഇല്ലാതായിരുന്നു. ദേവതയെ പോലുള്ള ടീച്ചർമാരുടെ സ്ഥാനത്ത് പിശാചുക്കളുടെ മുഖഭാവമുള്ള ഭീകര രൂപികൾ, തലപ്പത്ത് ഹെഡ് മിസ്ട്രസ്സ് തുടങ്ങി വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട ലിസ്റ്റ്. ഇഷ്ടമുള്ളവരുടെ പെരെഴുതാനുള്ള കോളം മിക്കതിലും ഒഴിഞ്ഞു കിടന്നു. അവളെ പാടെ അമ്പരപ്പിച്ച ചില മറുപടികളും ഉണ്ടായിരുന്നു. പത്തു ശതമാനത്തോളം കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടമില്ലാത്തവരുടെ ലിസ്റ്റിൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും പേരുകളാണ് എഴുതിയിരുന്നത്. ചിലതിൽ അത് മുത്തശ്ശൻ , മുത്തശ്ശി, അങ്കിൾ തുടങ്ങി ഒരുപാട് പേരുടെ നീണ്ട ലിസ്റ്റായി മാറിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ദിവസം എന്നതിൽ പിറന്നാൾ എന്ന് മാത്രമല്ല സ്വന്തം ഡാഡി മരിക്കുന്ന ദിവസം എന്ന് വേറെ എഴുതിയ കുട്ടികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മാലാഖമാരെ പോലെ തോന്നിപ്പിക്കുന്ന കുഞ്ഞുങ്ങൾ ദിവസവും കടന്നു പോകുന്ന സമ്മർദ്ദം, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇതൊക്കെ  എത്രത്തോളമുണ്ട് എന്നതിന്റെ ഒരു നേർചിത്രമായിരുന്നു ആ സർവേ റിപ്പോർട്ട്‌.  കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു കുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. രോഷാകുലരായ രക്ഷിതാക്കൾ സ്കൂൾ അടിച്ചു തകർത്തു. അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു. ഒടുവിൽ ആ അദ്ധ്യായന വർഷം തന്നെ സ്കൂൾ പൂട്ടി.

      റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സ്കൂൾ ബസ്സ്‌ ഇന്നലെ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ ഓർമ്മകൾ ഒക്കെ മനസ്സിലേയ്ക്ക് ഓടി വന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം റോഷനും , എന്റെ വീട് അപ്പൂന്റെം , നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബി - സഞ്ജയും ഈ വിഷയത്തിൽ അവതരിപ്പിക്കുന്ന ഒരു മനോഹര ചിത്രമാണ്‌ സ്കൂൾ ബസ്സ്‌. കൊച്ചിയിലെ ഒരു വമ്പൻ സ്കൂളിൽ പഠിക്കുന്ന അജോയ് എന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ ബിസിനസ്സുകാരനായ ദമ്പതികളുടെ മകനായ അജോയ്ക്ക് ഒരു അനുജത്തിയുമുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം ജ്യേഷ്ഠ സഹോദരനുമായി കലഹത്തിലാണ് അവന്റെ അച്ഛൻ. ഒരു ബൗട്ടിക് നടത്തുന്ന അമ്മ സമയം കിട്ടുമ്പോഴൊക്കെ അവരോടു സ്നേഹം കാണിക്കാറുണ്ടെങ്കിലും അച്ഛൻ അവർക്ക് ഭയമുള്ള , അകലത്തിൽ നിൽക്കുന്ന ഒരാളാണ്. ഒരു ദിവസം സ്കൂളിൽ വച്ച് അജോയ് കൂട്ടുകാരനായ നവനീതുമൊത്ത് ഒരു കുസൃതിയൊപ്പിക്കുന്നതിനിടയിൽ നവനീത് ഒരു അപകടത്തിൽ പെടുന്നു. രക്ഷിതാക്കളുമായി അടുത്ത ദിവസം വരണമെന്ന നിർദേശവും ഡയറിയിൽ എഴുതി ടീച്ചർ അവനെ വീട്ടിലയക്കുന്നു. അച്ഛനെ മരണത്തിനു തുല്യം ഭയക്കുന്ന അജോയ് മറ്റു വഴിയില്ലാതെ ചില കള്ളങ്ങൾ പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ പോകുന്നില്ല. അവന്റെ അനുജത്തിയും അവനെ സഹായിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട അജോയ് എല്ലാവരിൽ നിന്നും ഓടി രക്ഷപ്പെടുന്നു. അവനെ തേടിയുള്ള യാത്രയാണ്‌ ചിത്രത്തിന്റെ അടുത്ത പാതി പറയുന്നത്. ത്രസിപ്പിക്കുന്ന ഒരുപാടു രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.


     മുകളിലത്തെ രണ്ടു പാരഗ്രാഫുകൾ  വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഇതിൽ എന്താ ഇത്ര മഹത്തരമായിട്ടുള്ളതെന്ന്. ശരിയാണ്. ഒരു സാരോപദേശ ചിത്രത്തിന്റെ കഥ തന്നെയാണ്. പക്ഷെ അത്തരം സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പരിചരണമാണ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ ചിത്രത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ബോബി - സഞ്ജയ്‌ എഴുതിയ ചില സംഭാഷണങ്ങളും ചില അപൂർവ്വം ക്ലീഷേ രംഗങ്ങളും ഇത്രയും മികച്ചതാക്കിയത് അദ്ദേഹത്തിന്റെ കഴിവായി വേണം കാണാൻ ( ബോബി - സഞ്ജയ്‌ കൂട്ടുകെട്ടിൽ നിന്ന് ഇത്രയുമൊന്നും കിട്ടിയാൽ പോര. അതുകൊണ്ട് സ്നേഹത്തോടെ അവരെ ഒഴിവാക്കുന്നു ) . അജോയെ അവതരിപ്പിക്കുന്ന മാസ്റ്റർ ആകാശ് മുരളീധരൻ , അവന്റെ കുസൃതിയായ അനുജത്തിയുടെ വേഷം ചെയ്ത , റോഷന്റെ മകളായ ആൻജലീനാ റോഷൻ , മാസ്റ്റർ മിനോൺ തുടങ്ങി ഒരു പറ്റം കുട്ടികളുടെ വളരെ ഒറിജിനൽ ആയ പ്രകടനമാണ് ഈ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അത് പോലെ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ജയസൂര്യ അവതരിപ്പിച്ച ജൊസഫ് , അപർണ ഗോപിനാഥ് അവതരിപ്പിച്ച അപർണ ജൊസഫ്  , കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ഗോപൻ എന്നിവർ. കുട്ടികളുടെ ഈ ചിത്രത്തിൽ ഇമേജ് നോക്കാതെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ. അതുപോലെ തന്നെ നന്ദു , സുധീർ കരമന, ഫോറസ്റ്റ് ഓഫീസറെയും അജോയുടെ വീട്ടിലെ ജോലിക്കാരിയുടെയും വേഷം അവതരിപ്പിച്ചവർ ( പേരറിയില്ല ) വളരെ തന്മയത്വത്തോടെ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. PK, 3 Idiots തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച  പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ  സി കെ മുരളീധരൻ ആണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി .  രണ്ടാം പകുതിയിലെ കാടിന്റെ വന്യ ഭംഗി മുഴുവൻ ഒട്ടും ചോരാതെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഗോപീ സുന്ദറിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയും നന്നായിട്ടുണ്ട്.


     കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിട്ടും ലാളന കൊണ്ട് അവർ വഷളായി പോയാലോ എന്ന പേടി കാരണം വലിഞ്ഞു കെട്ടിയ മുഖവുമായി ജീവിക്കുന്ന ഒരു അച്ഛനാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ഒരിക്കലെങ്കിലും മക്കളെ മടിയിൽ വിളിച്ചിരുത്തി അവരുടെ സന്തോഷവും ദുഖവും പേടിയും ആഹ്ലാദവും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു അച്ഛനാണോ നിങ്ങൾ ? അങ്ങനെയാണെങ്കിലും ഈ ചിത്രം തീർച്ചയായും കാണണം. നിങ്ങളുടെ കുഞ്ഞുങ്ങളെ കുറച്ചു കൂടി നന്നായി സ്നേഹിക്കാൻ ഒരുപക്ഷെ ഈ ചിത്രം നിങ്ങളെ  പ്രേരിപ്പിക്കും. കുറച്ചു കൂടി നല്ല ഒരു അച്ഛനും അമ്മയുമാവാനും. ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കുടുംബ ചിത്രങ്ങളിലൊന്ന് കാണാൻ ദുഷ് നിങ്ങളെ സ്ട്രോങ്ങ്‌ ആയി ശുപാർശ ചെയ്യുന്നു.




2016 മേയ് 22, ഞായറാഴ്‌ച

വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുന്നു


    
ഈ കൊച്ചു ബ്ലോഗിലെ എഴുത്ത് വായിക്കാനും ആസ്വാദനം അറിയിക്കാനും ഒക്കെ സന്മനസ്സു കാണിച്ച വായനക്കാരേ .. വീണ്ടും എഴുത്ത് തുടങ്ങുകയാണ്. ഈ ബ്ലോഗിലെ ഏറ്റവും കുറച്ചു പോസ്റ്റുകൾ ഉള്ള ഒരു വർഷമായിരുന്നു 2015. 
കൃത്യമായി പറഞ്ഞാൽ വെറും ഒരേയൊരു പോസ്റ്റ്‌. വ്യക്തിപരവും തൊഴിൽ പരവുമായ തിരക്കുകൾ കാരണമാണ് സത്യം പറഞ്ഞാൽ എഴുതാൻ കഴിയാതിരുന്നത്. പക്ഷെ വായന നല്ലത് പോലെ നടക്കുന്നുണ്ടായിരുന്നു. എഴുതാൻ പറ്റിയ ഒത്തിരി വിഷയങ്ങൾ ഉണ്ടായിരുന്നു ചുറ്റിനും. പക്ഷെ ഒന്നും നടന്നില്ല. എന്തായാലും ബ്ലോഗ്‌ പൊടി തട്ടിയെടുക്കാൻ തീരുമാനിച്ചു. 

ദേണ്ടെ , ലിതാണ് പ്ലാൻ 

1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജനിക്കുന്നു - സീസൺ 2 
2. സംവരണ വിരുദ്ധ പോസ്റ്റിനു കിട്ടിയ തെറികൾക്കുള്ള മറുപടി പോസ്റ്റ്‌ 
3. അത്യാവശ്യം കുറച്ചു സിനിമാ നിരൂപണ പോസ്റ്റുകൾ 
4. സംഗീതത്തെ കുറിച്ചുള്ള കുറച്ചു കുറിപ്പടികൾ 
5. ശകലം രാഷ്ട്രീയം 

തൽക്കാലം ഇത്രയുമാണ് പ്ലാൻ ചെയ്യുന്നത്. നടന്നാൽ മതിയായിരുന്നു..

( ഫേസ്ബുക്ക് പോസ്റ്റുകളുടെ ധാരാളിത്തത്തിൽ ബ്ലോഗ്‌ വായനക്കാർ കുറഞ്ഞു വരികയാണ്‌. പക്ഷെ കാക്കയ്ക്കും തൻ ബ്ലോഗ്‌ പൊൻ ബ്ലോഗ്‌ എന്നാണല്ലോ. നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു )

- ഒപ്പ് 
ദുഷ് 



2015 മേയ് 10, ഞായറാഴ്‌ച

സൽമാനും സാൽവേയും കോടതിയും നീതിയും



 അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ്‌ നൗ ചാനലിൽ അർണബ് ഗോസ്വാമി  കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്‌. വിഷയങ്ങൾ പലതാണ്
  • സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
  • സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ  ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
  • റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
  • ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
  • ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
  • വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?

സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം

1. റോഡ്‌ ഉറങ്ങാനുള്ള സ്ഥലമാണോ ? -
    ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്.  പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ  എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.

 2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം  കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?

3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക്‌ നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.

4.  Being Human Or Inhuman ?

അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ്‌ അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്‌, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി  അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ.  അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.  

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ്‌ ഇതിന്റെ പുറകിലുള്ളത്‌. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ.  ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ്‌ എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

     ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്.  കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. 


ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -


     സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ  ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു. 
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്. 

ചുരുക്കി പറഞ്ഞാൽ -

   അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും,  ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.