2016 ജൂൺ 4, ശനിയാഴ്‌ച

THE TRUMAN SHOW - റിയൽ ആയ ഒരു റിയാലിറ്റി ഷോ


പുതിയ ചില പോസ്റ്റുകളുടെ പണിയിലാണ്. അതുവരെ ചില പഴയ സിനിമാ ആസ്വാദനങ്ങൾ ( മൂവിരാഗ.കോമിൽ മുമ്പ് പ്രസിദ്ധീകരിച്ചത് ) പോസ്റ്റ്‌ ചെയ്യാം. ആദ്യം പ്രശസ്ത ഹോളിവൂഡ്‌ ചിത്രമായ THE TRUMAN SHOW




   
     The Truman Show. കേബിൾ ടിവിയും റിയാലിറ്റി ഷോയും ഒക്കെ മലയാളികള്‍ കേട്ടിട്ടു കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രം. യഥാർത്ഥ ജീവിതം അതേപടി കാണിക്കുന്നു എന്നവകാശപ്പെടുന്ന അനവധി മണ്ടൻ റിയാലിറ്റി ഷോകൾ നമ്മുടെ ടിവിയിൽ ഇപ്പോൾ കാണാൻ കിട്ടും. പക്ഷേ, Truman Show യുടെ പുതുമ ഇപ്പോഴും അതേപടിയുണ്ട്. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ട്. അതിനു ഒരേയൊരു കാരണമേയുള്ളൂ. ആ ചിത്രം പുലർത്തുന്ന സത്യസന്ധത.  ഒരു അക്കാദമി അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ്, ഒരു ബ്രിട്ടീഷ് അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ചിത്രമാണിത്. കഥ അൽപം വിശദമായി എഴുതിയിട്ടുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവർക്ക് അത് ആസ്വാദനത്തിനു ഒരു തടസ്സമാവില്ല എന്ന് കരുതുന്നു. അപ്പോൾ കഥയിലേയ്ക്ക് വരാം.
ട്രൂമാൻ എന്ന നായകൻ
      The Truman Show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോയിലെ നായകനാണ് Truman Burbank. ഈ ഷോ ഉണ്ടാക്കാൻ വേണ്ടി ഒരു കോർപറേഷൻ ദത്തെടുത്ത അയാളുടെ ജീവിതം തന്നെയാണ് ഷോയിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു സെറ്റിലാണ് അയാൾ ജനിച്ചപ്പോൾ മുതൽ ജീവിക്കുന്നത്. സീ ഹെവൻ എന്ന ഈ കൃത്രിമ പട്ടണത്തിലെ രാത്രിയും പകലും മഴയും വെയിലും എല്ലാം നിയന്ത്രിക്കുന്നത്‌ ഈ ഷോ നടത്തുന്ന കമ്പനിയാണ്. ഈ സെറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന് ക്യാമറകൾ ട്രൂമാനെ ഇരുപത്തിനാല് മണിക്കൂറും പിന്തുടരുന്നു, അയാൾ അറിയാതെ. കോടിക്കണക്കിനു ആൾക്കാർ ഈ പരിപാടിയിലൂടെ കഴിഞ്ഞ മുപ്പതു വർഷമായി ട്രൂമാന്റെ ജീവിതം കണ്ടുകൊണ്ടിരിക്കുന്നു. ആ മിഥ്യാലോകത്തിലെ ദിനരാത്രങ്ങൾ മാത്രമല്ല, അയാളുടെ വികാരങ്ങൾ, സന്തോഷം, ദുഃഖം ഇവയൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ചാനൽ തന്നെ. ഈ പട്ടണത്തിൽ ട്രൂമാൻ കാണുന്ന ആൾക്കാരും സംഭവങ്ങളും ഒക്കെ കൃത്രിമമാണ്. ആയിരക്കണക്കിന് നടീനടന്മാർ അയാളോടൊപ്പം ഈ ഷോയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ വരെ ചാനൽ തീരുമാനിച്ചുറപ്പിച്ച അഭിനേതാക്കളാണ്. അവരുടെ തിരക്കഥയിൽ എഴുതി വച്ചിട്ടുള്ള സംഭവങ്ങളുമായി എണ്ണയിട്ട യന്ത്രം പോലെ ആ കൃത്രിമ ലോകവും അവിടത്തെ ട്രൂമാന്റെ ജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ചുറ്റിനും
നടക്കുന്നത് എന്താണെന്ന് അറിയാതെ നമ്മുടെ കഥാനായകനും.
പണി പാളുമ്പോൾ 

    ഒരാളെ കുറച്ചു കാലത്തേക്കും എല്ലാവരെയും കുറച്ചു കാലത്തേയ്ക്കും പറ്റിക്കാം, പക്ഷേ, എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്‌ പോലെ ചുറ്റിനും നടക്കുന്ന അസ്വാഭാവികമായ ചില കാര്യങ്ങൾ ട്രൂമാൻ ശ്രദ്ധിച്ചു തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ കണ്ടെടുക്കുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ പലതും.  എത്ര കൃത്യമായാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ( സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി ട്രൂമാന്റെ മുന്നിൽ തന്നെ വീഴുന്ന അവസരത്തിൽ അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്… അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നുണ്ട്) അത് നൂറു ശതമാനം ഫലവത്താകുന്നില്ല. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാനുള്ള  ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ കൃത്രിമമായി ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതിനിടയ്ക്കാണ് അയാളുടെ സുഹൃത്തായി അഭിനയിക്കുന്ന ഒരു നടിയോട് ട്രൂമാന് പ്രേമം തോന്നുന്നത്. അങ്കലാപ്പിലായ ചാനൽ പെട്ടെന്ന് തന്നെ അവളെ നീക്കം ചെയ്യുകയാണ്. കണ്മുന്നിൽ വച്ച് ബോട്ട് മുങ്ങി കാണാതായ അയാളുടെ അച്ഛൻ ( അതും ചാനൽ ഉണ്ടാക്കിയ ട്വിസ്റ്റ്‌ തന്നെ ) ഒരിക്കൽ അബദ്ധ വശാൽ ട്രൂമാന്റെ മുന്നിൽ വന്നു ചാടുന്നു. ഉടനെ തന്നെ തെറ്റ് തിരിച്ചറിഞ്ഞ ചാനൽ അവരുടെ ആൾക്കാരെ ഉപയോഗിച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തി അയാളെ ട്രൂമാന്റെ മുന്നിൽ നിന്ന് പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നു. ഇതൊക്കെ കണ്ടു ട്രൂമാൻ ആകെ ആശയക്കുഴപ്പത്തിലാകുന്നു. തന്റെ ചുറ്റിനും ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ മറ്റാരുടെയോ കയ്യുണ്ടെന്നു അയാൾ സംശയിക്കുന്നു.
പുറം ലോകത്തേക്ക്

     തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ഒരു ദിവസം ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. അയാളെ കാണാതാവുന്നതോടു കൂടി ഈ റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹെവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. പണ്ട് വഞ്ചി മറിഞ്ഞു അച്ഛനെ കാണാതായതിനു ശേഷം അയാൾക്ക് വെള്ളത്തോട് ഒരു പേടി, ഒരുതരം ഫോബിയ രൂപപ്പെട്ടിരുന്നു. എന്നാൽ അതിനെ അതിജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞുകൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ ഈ പരിപാടിയുടെ സംവിധായകന്‍ ക്രിസ്റ്റഫ് ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാർഡ്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു ഇടിച്ചു നിന്നു. അത്ഭുതപരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don’t see you … good afternoon, good evening, and good night – വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് ) ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു.
ഒരു അസാധാരണ റിയാലിറ്റി ഷോ , ഒപ്പം കുറെ ചോദ്യങ്ങളും

     എന്തൊക്കെ പറഞ്ഞാലും ഇതൊരു ടി വി പരിപാടിയാണല്ലോ. സ്വാഭാവികമായും ഈ ഷോയുടെ റേറ്റിംഗ് നിലനിർത്താൻ വേണ്ടി ഈ ‘റിയൽ’ അല്ലാത്ത റിയാലിറ്റി ഷോയിൽ പല മസാലകളും ചാനൽ ചേർക്കുന്നുണ്ട്. ട്രൂമാന്റെ സന്തോഷം, കരച്ചിൽ , വിഭ്രാന്തി, അങ്ങനെയെല്ലാം അവർ വിറ്റു കാശാക്കുകയാണ്. അതിലെ നടീനടന്മാരെ ഉപയോഗിച്ച് ഓരോ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു അവർ അയാളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. പറ്റുന്നിടത്തൊക്കെ അതിവിദഗ്ദ്ധമായി product placement നടത്താനും അവർ മറക്കുന്നില്ല. ട്രൂമാനും സുഹൃത്തുക്കളും ഉപയോഗിക്കുന്നതായി കാണിക്കുന്ന ഓരോ വസ്തുവും സത്യത്തിൽ അതിന്റെയൊക്കെ പരസ്യം കൂടിയാണ്. സോപ്പ് , ഡിറ്റർജന്റ് , ബിയർ തുടങ്ങി എന്തും ഏതും പണം വാങ്ങി ട്രൂമാന്റെ ജീവിതത്തിൽ അവർ തിരുകി കയറ്റുന്നു. ഇപ്പോഴത്തെ ആധുനിക റിയാലിറ്റി ഷോകളും ഈ പാറ്റേണ്‍ തന്നെയാണല്ലോ പിന്തുടരുന്നത്. മനുഷ്യന്റെ നൈസർഗിക വികാരങ്ങളോളം എളുപ്പത്തിൽ വിൽക്കാൻ പറ്റുന്ന വേറെന്തുണ്ട്‌ അല്ലേ ?
പിന്നണിയിൽ

      ഈ ചിത്രം സംവിധാനം ചെയ്തത് ഒരുപാടു തവണ അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ഓസ്ട്രേലിയൻ സംവിധായകൻ Peter Weir ആണ്. The Terminal എന്ന പ്രശസ്ത ചിത്രത്തിന്റെ കഥാകൃത്തായ Andrew Niccol ആണ് ഈ ചിത്രത്തിന്റെയും കഥ എഴുതിയിരിക്കുന്നത്. കഥാനായകനായ ട്രൂമാനെ അവതരിപ്പിച്ചിരിക്കുന്നത് Jim Carrey. (ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനായിരുന്നു . പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിലാണ്.) ഈ റിയാലിറ്റി ഷോയുടെ സംവിധായകൻ ക്രിസ്റ്റഫായി അഭിനയിച്ചിരിക്കുന്നത് Ed Haris . ഈ ചിത്രത്തിന്റെ നിർമാണത്തിൽ കൗതുകകരമായ ചില കാര്യങ്ങളുണ്ട്‌. ഇതൊരു ടി വി ഷോ ആണെന്ന മുന്നറിയിപ്പ് തരാൻ വേണ്ടി വിചിത്രമായ പല ക്യാമറ ആംഗിളുകളും ഫിൽറ്ററുകളും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സീ ഹെവൻ എന്ന പട്ടണം കാണിക്കുമ്പോഴും ഔട്ട്‌ ഡോർ സീനുകളിലും എല്ലാം വളരെ പ്രകാശമാനമായ ദൃശ്യങ്ങളാണ് ഉള്ളത്. മനഃപൂർവം അവർ കൂടുതൽ ലൈറ്റ് കൊടുത്താണ് അത് ചിത്രീകരിച്ചിരിക്കുന്നത്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ടി വി ഷോ ആണെന്ന് ഓർത്താൽ മാത്രമേ ആ കൃത്രിമമായ സൂര്യപ്രകാശവും നിലാവും ഒക്കെ പിടികിട്ടൂ. ഒടുവിലത്തെ രംഗങ്ങളിൽ എന്നാൽ ഇതുപേക്ഷിച്ചു വളരെ സ്വാഭാവികമായ ലൈറ്റ് കൊടുത്തിട്ടുണ്ട്‌. അതുപോലെ തന്നെയാണ് ആകാശത്തിന്റെയും കടലിന്റെയും ഒക്കെ നിറവും. ചിത്രത്തിന്റെ കഥാകൃത്തായ Peter Weir രസകരമായ ഒരു സംഗതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു രഹസ്യ ക്യാമറ പിടിപ്പിക്കുന്നതായിരുന്നു അത്. ചിത്രത്തിന്റെ ഇടയിൽ പെട്ടെന്ന് ആ ക്യാമറയിൽ നിന്നുള്ള കാണികളുടെ ദൃശ്യം ഇട്ടുകൊണ്ട്‌ അവരെ കൂടുതൽ വിഭ്രമിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ അന്നത്തെ സാങ്കേതികമായ വെല്ലുവിളികളെ തുടർന്നു അവർ അത് ഉപേക്ഷിക്കുകയായിരുന്നു.
Truman Show ഉയർത്തുന്ന ചിന്തകൾ , ചോദ്യങ്ങൾ

      നമ്മുടെ ദേശീയ ചാനലുകളിലും മലയാളം ചാനലുകളിലും വരുന്ന സീരിയലുകൾ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാവരും അതിനെ കുറ്റം പറയുമെങ്കിലും നാലഞ്ച് എപ്പിസോഡുകൾ കണ്ടാൽ ഒരു സാധാരണ പ്രേക്ഷകനെ അതിന്റെ അടിമയാക്കുന്ന എന്തോ ഒരു വിദ്യ അതിലുണ്ട്. എന്താണത് ? ഉത്തരം ലളിതമാണ്. ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലുള്ള ദുര, അസൂയ, പ്രേമം, സന്തോഷം മുതലായ വികാരങ്ങൾ തന്നെയാണ് അവർ ഉപയോഗിക്കുന്നത്. സ്ഥിരമായി അത്തരം സീരിയലുകൾ കാണുന്ന ഒരാളുടെ ജീവിതത്തെ അത് കുറെയൊക്കെ സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ്. ആ ഒരർത്ഥത്തിൽ ടി വി ആധുനിക സമൂഹത്തെ പല രീതിയിലാണ് വശംവദരാക്കുന്നത്. ഇതിന്റെ ഒരു മികച്ച മാതൃകയാണ് ഈ സിനിമ. യാഥാർത്ഥ്യവും കള്ളത്തരവും തിരിച്ചറിയാൻ വയ്യാത്ത ഒരു മനോനിലയിൽ നമ്മളെ എത്തിക്കാൻ ഇത്തരം ശീലങ്ങൾക്കു സാധിക്കും . സത്യസന്ധമായി ഒരു നിമിഷം സ്വയം വിലയിരുത്തൂ. എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങൾക്കും ഇത് പറ്റിയിട്ടില്ലേ ?
വാൽകഷണം

     ഈ ചിത്രം പോലെ തന്നെയുള്ള വേറെയും ചില സിനിമകളുണ്ട്. EdTv, The Secret Cinema തുടങ്ങി ഒരുപിടി ചിത്രങ്ങൾ. പക്ഷേ, അവയ്ക്കൊന്നും ട്രൂമാൻ ഷോയുടെ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല. ഇതറിഞ്ഞിട്ടാണോ എന്തോ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ടായി ഒരു പടം. തത്സമയം ഒരു പെണ്‍കുട്ടി. സത്യം പറഞ്ഞാൽ EdTv യുമായിട്ടാണ് ഈ ചിത്രത്തിന് സാദൃശ്യം. പക്ഷേ, ആകെപ്പാടെ കണ്‍ഫ്യൂഷനിൽ ആയ അതിന്റെ അണിയറക്കാർ EdTv യും Truman Show യും ഒക്കെ മാറിമാറി ഉപയോഗിക്കുന്നത് കണ്ടു. എന്നാൽ മലയാളികളെ ആരും അങ്ങനെ കുറച്ചു കാണണ്ട. ഒരു സിനിമയോ സീരിയലോ അല്ലെങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പച്ചയായി കാണിച്ചു പല കാര്യങ്ങളും പഠിപ്പിക്കുന്ന ഒരു പരിപാടി പണ്ട് സൂര്യാ ടി വി തുടങ്ങി വച്ചിട്ടുണ്ട്. “തരികിട”. പത്തു കിലോ അരിയും ഒരു പവൻ തങ്കം പൂശിയ മോതിരവും കമ്മലും ഒക്കെ കൊടുത്തു ആൾക്കാരെ മണിയടിച്ചു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഷോ.


2016 മേയ് 30, തിങ്കളാഴ്‌ച

സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയിൽ ഒരു സ്കൂൾ ബസ്‌

     

     കുറച്ചു നാൾ മുമ്പുണ്ടായ ഒരു സംഭവമാണ്.  ഒരു ഗവേഷണ വിദ്യാർഥിനി തന്റെ പഠനങ്ങളുടെ ഭാഗമായി ഇവിടെ ബാംഗ്ലൂരിലെ സ്കൂളുകളിൽ ഒരു സർവേ നടത്തി. കുട്ടികൾക്ക് സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ളതും സ്കൂളിൽ അവർ ഏറ്റവും വെറുക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെ, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചർമാർ , വീട്ടിൽ ഏറ്റവും ഇഷ്ടമുള്ളത് അച്ഛനാണോ അമ്മയാണോ എന്നൊക്കെ തുടങ്ങി സ്ഥിരം കുറെ ക്ലീഷേ ചോദ്യങ്ങളായിരുന്നു അവൾ കരുതിയിരുന്നത്. ടീച്ചർമാർ വഴി അത് ഓരോ ക്ലാസ്സുകളിലും വിതരണം  ചെയ്തു കുഞ്ഞുങ്ങളെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി. നല്ല കയ്യക്ഷരത്തിൽ മിക്ക കുട്ടികളും ഒരേ ഉത്തരങ്ങൾ തന്നെയാണ് എഴുതിയിരുന്നത്. ഭൂരിഭാഗം കുട്ടികളും സന്തോഷത്തോടെ പഠിക്കുന്ന ഒരു നല്ല വിദ്യാലയത്തിന്റെ ചിത്രം ആ കടലാസുകളിൽ നിന്നവൾക്ക് കിട്ടി. അതുംകൊണ്ട് അവൾ ഗൈഡിന്റെ അടുത്തെത്തി. ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത  അദ്ദേഹം അത് സ്വീകരിച്ചില്ല.  കുട്ടികളുടെ പേരും ക്ലാസ്സും ഒക്കെ ഒഴിവാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം കടലാസ്സിൽ എഴുതി വാങ്ങാൻ അദ്ദേഹം ഉപദേശിച്ചു. അവൾ അടുത്ത ദിവസം അത് പരീക്ഷിച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. തലേ ദിവസത്തെ മനോഹരമായ സ്കൂൾ ചിത്രം പാടെ ഇല്ലാതായിരുന്നു. ദേവതയെ പോലുള്ള ടീച്ചർമാരുടെ സ്ഥാനത്ത് പിശാചുക്കളുടെ മുഖഭാവമുള്ള ഭീകര രൂപികൾ, തലപ്പത്ത് ഹെഡ് മിസ്ട്രസ്സ് തുടങ്ങി വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട ലിസ്റ്റ്. ഇഷ്ടമുള്ളവരുടെ പെരെഴുതാനുള്ള കോളം മിക്കതിലും ഒഴിഞ്ഞു കിടന്നു. അവളെ പാടെ അമ്പരപ്പിച്ച ചില മറുപടികളും ഉണ്ടായിരുന്നു. പത്തു ശതമാനത്തോളം കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടമില്ലാത്തവരുടെ ലിസ്റ്റിൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും പേരുകളാണ് എഴുതിയിരുന്നത്. ചിലതിൽ അത് മുത്തശ്ശൻ , മുത്തശ്ശി, അങ്കിൾ തുടങ്ങി ഒരുപാട് പേരുടെ നീണ്ട ലിസ്റ്റായി മാറിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ദിവസം എന്നതിൽ പിറന്നാൾ എന്ന് മാത്രമല്ല സ്വന്തം ഡാഡി മരിക്കുന്ന ദിവസം എന്ന് വേറെ എഴുതിയ കുട്ടികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മാലാഖമാരെ പോലെ തോന്നിപ്പിക്കുന്ന കുഞ്ഞുങ്ങൾ ദിവസവും കടന്നു പോകുന്ന സമ്മർദ്ദം, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇതൊക്കെ  എത്രത്തോളമുണ്ട് എന്നതിന്റെ ഒരു നേർചിത്രമായിരുന്നു ആ സർവേ റിപ്പോർട്ട്‌.  കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു കുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. രോഷാകുലരായ രക്ഷിതാക്കൾ സ്കൂൾ അടിച്ചു തകർത്തു. അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു. ഒടുവിൽ ആ അദ്ധ്യായന വർഷം തന്നെ സ്കൂൾ പൂട്ടി.

      റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സ്കൂൾ ബസ്സ്‌ ഇന്നലെ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ ഓർമ്മകൾ ഒക്കെ മനസ്സിലേയ്ക്ക് ഓടി വന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം റോഷനും , എന്റെ വീട് അപ്പൂന്റെം , നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബി - സഞ്ജയും ഈ വിഷയത്തിൽ അവതരിപ്പിക്കുന്ന ഒരു മനോഹര ചിത്രമാണ്‌ സ്കൂൾ ബസ്സ്‌. കൊച്ചിയിലെ ഒരു വമ്പൻ സ്കൂളിൽ പഠിക്കുന്ന അജോയ് എന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ ബിസിനസ്സുകാരനായ ദമ്പതികളുടെ മകനായ അജോയ്ക്ക് ഒരു അനുജത്തിയുമുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം ജ്യേഷ്ഠ സഹോദരനുമായി കലഹത്തിലാണ് അവന്റെ അച്ഛൻ. ഒരു ബൗട്ടിക് നടത്തുന്ന അമ്മ സമയം കിട്ടുമ്പോഴൊക്കെ അവരോടു സ്നേഹം കാണിക്കാറുണ്ടെങ്കിലും അച്ഛൻ അവർക്ക് ഭയമുള്ള , അകലത്തിൽ നിൽക്കുന്ന ഒരാളാണ്. ഒരു ദിവസം സ്കൂളിൽ വച്ച് അജോയ് കൂട്ടുകാരനായ നവനീതുമൊത്ത് ഒരു കുസൃതിയൊപ്പിക്കുന്നതിനിടയിൽ നവനീത് ഒരു അപകടത്തിൽ പെടുന്നു. രക്ഷിതാക്കളുമായി അടുത്ത ദിവസം വരണമെന്ന നിർദേശവും ഡയറിയിൽ എഴുതി ടീച്ചർ അവനെ വീട്ടിലയക്കുന്നു. അച്ഛനെ മരണത്തിനു തുല്യം ഭയക്കുന്ന അജോയ് മറ്റു വഴിയില്ലാതെ ചില കള്ളങ്ങൾ പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ പോകുന്നില്ല. അവന്റെ അനുജത്തിയും അവനെ സഹായിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട അജോയ് എല്ലാവരിൽ നിന്നും ഓടി രക്ഷപ്പെടുന്നു. അവനെ തേടിയുള്ള യാത്രയാണ്‌ ചിത്രത്തിന്റെ അടുത്ത പാതി പറയുന്നത്. ത്രസിപ്പിക്കുന്ന ഒരുപാടു രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.


     മുകളിലത്തെ രണ്ടു പാരഗ്രാഫുകൾ  വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഇതിൽ എന്താ ഇത്ര മഹത്തരമായിട്ടുള്ളതെന്ന്. ശരിയാണ്. ഒരു സാരോപദേശ ചിത്രത്തിന്റെ കഥ തന്നെയാണ്. പക്ഷെ അത്തരം സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പരിചരണമാണ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ ചിത്രത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ബോബി - സഞ്ജയ്‌ എഴുതിയ ചില സംഭാഷണങ്ങളും ചില അപൂർവ്വം ക്ലീഷേ രംഗങ്ങളും ഇത്രയും മികച്ചതാക്കിയത് അദ്ദേഹത്തിന്റെ കഴിവായി വേണം കാണാൻ ( ബോബി - സഞ്ജയ്‌ കൂട്ടുകെട്ടിൽ നിന്ന് ഇത്രയുമൊന്നും കിട്ടിയാൽ പോര. അതുകൊണ്ട് സ്നേഹത്തോടെ അവരെ ഒഴിവാക്കുന്നു ) . അജോയെ അവതരിപ്പിക്കുന്ന മാസ്റ്റർ ആകാശ് മുരളീധരൻ , അവന്റെ കുസൃതിയായ അനുജത്തിയുടെ വേഷം ചെയ്ത , റോഷന്റെ മകളായ ആൻജലീനാ റോഷൻ , മാസ്റ്റർ മിനോൺ തുടങ്ങി ഒരു പറ്റം കുട്ടികളുടെ വളരെ ഒറിജിനൽ ആയ പ്രകടനമാണ് ഈ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അത് പോലെ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ജയസൂര്യ അവതരിപ്പിച്ച ജൊസഫ് , അപർണ ഗോപിനാഥ് അവതരിപ്പിച്ച അപർണ ജൊസഫ്  , കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ഗോപൻ എന്നിവർ. കുട്ടികളുടെ ഈ ചിത്രത്തിൽ ഇമേജ് നോക്കാതെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ. അതുപോലെ തന്നെ നന്ദു , സുധീർ കരമന, ഫോറസ്റ്റ് ഓഫീസറെയും അജോയുടെ വീട്ടിലെ ജോലിക്കാരിയുടെയും വേഷം അവതരിപ്പിച്ചവർ ( പേരറിയില്ല ) വളരെ തന്മയത്വത്തോടെ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. PK, 3 Idiots തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച  പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ  സി കെ മുരളീധരൻ ആണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി .  രണ്ടാം പകുതിയിലെ കാടിന്റെ വന്യ ഭംഗി മുഴുവൻ ഒട്ടും ചോരാതെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഗോപീ സുന്ദറിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയും നന്നായിട്ടുണ്ട്.


     കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിട്ടും ലാളന കൊണ്ട് അവർ വഷളായി പോയാലോ എന്ന പേടി കാരണം വലിഞ്ഞു കെട്ടിയ മുഖവുമായി ജീവിക്കുന്ന ഒരു അച്ഛനാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ഒരിക്കലെങ്കിലും മക്കളെ മടിയിൽ വിളിച്ചിരുത്തി അവരുടെ സന്തോഷവും ദുഖവും പേടിയും ആഹ്ലാദവും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു അച്ഛനാണോ നിങ്ങൾ ? അങ്ങനെയാണെങ്കിലും ഈ ചിത്രം തീർച്ചയായും കാണണം. നിങ്ങളുടെ കുഞ്ഞുങ്ങളെ കുറച്ചു കൂടി നന്നായി സ്നേഹിക്കാൻ ഒരുപക്ഷെ ഈ ചിത്രം നിങ്ങളെ  പ്രേരിപ്പിക്കും. കുറച്ചു കൂടി നല്ല ഒരു അച്ഛനും അമ്മയുമാവാനും. ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കുടുംബ ചിത്രങ്ങളിലൊന്ന് കാണാൻ ദുഷ് നിങ്ങളെ സ്ട്രോങ്ങ്‌ ആയി ശുപാർശ ചെയ്യുന്നു.




2016 മേയ് 22, ഞായറാഴ്‌ച

വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുന്നു


    
ഈ കൊച്ചു ബ്ലോഗിലെ എഴുത്ത് വായിക്കാനും ആസ്വാദനം അറിയിക്കാനും ഒക്കെ സന്മനസ്സു കാണിച്ച വായനക്കാരേ .. വീണ്ടും എഴുത്ത് തുടങ്ങുകയാണ്. ഈ ബ്ലോഗിലെ ഏറ്റവും കുറച്ചു പോസ്റ്റുകൾ ഉള്ള ഒരു വർഷമായിരുന്നു 2015. 
കൃത്യമായി പറഞ്ഞാൽ വെറും ഒരേയൊരു പോസ്റ്റ്‌. വ്യക്തിപരവും തൊഴിൽ പരവുമായ തിരക്കുകൾ കാരണമാണ് സത്യം പറഞ്ഞാൽ എഴുതാൻ കഴിയാതിരുന്നത്. പക്ഷെ വായന നല്ലത് പോലെ നടക്കുന്നുണ്ടായിരുന്നു. എഴുതാൻ പറ്റിയ ഒത്തിരി വിഷയങ്ങൾ ഉണ്ടായിരുന്നു ചുറ്റിനും. പക്ഷെ ഒന്നും നടന്നില്ല. എന്തായാലും ബ്ലോഗ്‌ പൊടി തട്ടിയെടുക്കാൻ തീരുമാനിച്ചു. 

ദേണ്ടെ , ലിതാണ് പ്ലാൻ 

1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജനിക്കുന്നു - സീസൺ 2 
2. സംവരണ വിരുദ്ധ പോസ്റ്റിനു കിട്ടിയ തെറികൾക്കുള്ള മറുപടി പോസ്റ്റ്‌ 
3. അത്യാവശ്യം കുറച്ചു സിനിമാ നിരൂപണ പോസ്റ്റുകൾ 
4. സംഗീതത്തെ കുറിച്ചുള്ള കുറച്ചു കുറിപ്പടികൾ 
5. ശകലം രാഷ്ട്രീയം 

തൽക്കാലം ഇത്രയുമാണ് പ്ലാൻ ചെയ്യുന്നത്. നടന്നാൽ മതിയായിരുന്നു..

( ഫേസ്ബുക്ക് പോസ്റ്റുകളുടെ ധാരാളിത്തത്തിൽ ബ്ലോഗ്‌ വായനക്കാർ കുറഞ്ഞു വരികയാണ്‌. പക്ഷെ കാക്കയ്ക്കും തൻ ബ്ലോഗ്‌ പൊൻ ബ്ലോഗ്‌ എന്നാണല്ലോ. നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു )

- ഒപ്പ് 
ദുഷ് 



2015 മേയ് 10, ഞായറാഴ്‌ച

സൽമാനും സാൽവേയും കോടതിയും നീതിയും



 അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ്‌ നൗ ചാനലിൽ അർണബ് ഗോസ്വാമി  കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്‌. വിഷയങ്ങൾ പലതാണ്
  • സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
  • സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ  ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
  • റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
  • ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
  • ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
  • വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?

സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം

1. റോഡ്‌ ഉറങ്ങാനുള്ള സ്ഥലമാണോ ? -
    ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്.  പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ  എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.

 2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം  കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?

3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക്‌ നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.

4.  Being Human Or Inhuman ?

അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ്‌ അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്‌, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി  അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ.  അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.  

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ്‌ ഇതിന്റെ പുറകിലുള്ളത്‌. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ.  ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ്‌ എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

     ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്.  കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. 


ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -


     സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ  ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു. 
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്. 

ചുരുക്കി പറഞ്ഞാൽ -

   അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും,  ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.








2014 നവംബർ 3, തിങ്കളാഴ്‌ച

ഗാംഗ്ടോക് ഡയറി - അവസാന ഭാഗം

( പടങ്ങളുടെ ബാഹുല്യം കാരണം പേജ് ലോഡ് ചെയ്യാൻ താമസം നേരിടാൻ ചാൻസ് ഉണ്ട്. ക്ഷമിക്കുക. ഏതു പടത്തിൽ ക്ലിക്ക് ചെയ്താലും അത് വലുതായി കാണാം. മാത്രമല്ല സ്ലൈഡ് ഷോയും ഉണ്ട്  )   

     ഇന്ന് ഒൻപതു മണിക്കാണ് ടാക്സി വരാം എന്ന് പറഞ്ഞിരിക്കുന്നത്. നമ്മൾ രാവിലെ തന്നെ റെഡി ആയി. പക്ഷെ സമയമായിട്ടും കാർ കാണാനില്ല. ഒടുവിലാണ് അറിയുന്നത് ഡ്രൈവർ പാസ്‌ വാങ്ങാൻ പോയിരിക്കുകയാണെന്ന്. അന്ന് വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചു കൂടുതലായത് കൊണ്ട് അവിടെ ക്യൂ ആണ്. പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്നാണ് പാസ്സ് വിതരണം. ഡ്രൈവർ നമ്മളുടെ രേഖകളുമായി അവിടെ നില്പാണ്. ഒടുവിൽ പത്തു മണി ആയപ്പോൾ പുള്ളി എത്തി. അങ്ങേരുടെ പേര് എൽ കെ സംഗമ. പാസ്സ് കിട്ടാൻ താമസിച്ചത് അങ്ങേരുടെ കുറ്റം അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം കുറെ സോറി പറഞ്ഞു. ഞാൻ ഒരു സ്വെറ്റർ ഇട്ടിട്ടുണ്ട്. ഭാര്യ തണുപ്പ് നേരിടാൻ ഒന്നും എടുത്തിട്ടില്ല. അവളുടെ കയ്യിൽ ഒരു ഷോൾ ഉണ്ട്. നമ്മുടെ ഈ വേഷം കണ്ടിട്ട് സംഗമ മൂക്കത്ത് വിരൽ വച്ചു. 'അവിടെ ഭയങ്കര തണുപ്പാണ്, കമ്പിളി എടുത്തിട്ട് പോണം. അറിയാവാ ? " എന്നൊക്കെ അങ്ങേർ ചോദിച്ചു. ഭാര്യ പണ്ട് അർക്കൻസാസിൽ വിന്ററിൽ പോയി ഐസും സ്നോഫോളും ഒക്കെ കണ്ടിട്ടുള്ളത് കൊണ്ട് ഈ തണുപ്പൊന്നും ഒരു പ്രശ്നമേയല്ല എന്നൊക്കെ പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞാൻ പറയാനുള്ളത് പറഞ്ഞു, ഇനി നിങ്ങ തന്നെ കാണ് എന്നൊക്കെ പറഞ്ഞിട്ട് പുള്ളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു .

ടൌണ്‍ വിട്ടു വണ്ടി മുന്നോട്ടു നീങ്ങി. ചെക്ക്‌ പോസ്റ്റിൽ പരിശോധന ഒക്കെ ഉണ്ടായി. നമ്മുടെ പാസ്സ് ആണ്  പ്രധാനമായും പരിശോധിക്കുന്നത്. കുറച്ചു കൂടി മുന്നോട്ടു പോയതോടെ റോഡ്‌ എന്നൊരു സാധനം പേരിനു മാത്രമായി. നല്ല കടുത്ത കുന്നും കുഴിയും ഒക്കെ നിറഞ്ഞ റോഡിൽ കൂടി സങ്ങ്മ വണ്ടി പായിക്കുകയാണ്. ഒരു വശത്ത് ചെങ്കുത്തായ കൊക്കയാണ്.താഴോട്ട് നോക്കിയാൽ മനുഷ്യന്റെ ജീവൻ പോകും. ഒരു വശത്ത് ചെങ്കുത്തായ മലകളാണ്. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ ഒരു സാധാരണ മല പോലൊന്നുമല്ല. പാറക്കല്ലുകളുടെ ഒരു കൂമ്പാരം. സംഗമ അതിന്റെ കഥ വിശദമായി പറഞ്ഞു. കുറച്ചു വർഷം മുമ്പ് ഉരുൾ പൊട്ടൽ ഉണ്ടായി നൂറു കണക്കിന് ആൾക്കാർ മരിച്ചല്ലോ. അന്ന് മല മുഴുവൻ ഇളകി മറിഞ്ഞതാണ്. അന്നത്തെ ആ സംഭവത്തിൽ ഉരുണ്ടു വന്ന ഒരു കല്ല്‌ വീണു പുള്ളിയുടെ മുട്ടിനു താഴെ പലതായി ഒടിഞ്ഞു. കുറെ തവണ തുടർച്ചയായി സർജറി നടത്തിയാണ് അതൊടുവിൽ ശരിയാക്കി എടുത്തത്‌. മലയുടെ മുകളിൽ അങ്ങിങ്ങായി ചില ചെറിയ വീടുകൾ കാണാം. അന്നത്തെ ഉരുൾ പൊട്ടലിനു ശേഷം ആ മലമുകളിൽ താമസിച്ചിരുന്ന പലരും താമസം താഴ്വരയിലേക്ക് മാറ്റി. ശേഷിക്കുന്നവർ അവരുടെ മക്കളെ ഗാംഗ്ടോക് ടൌണിൽ ഉള്ള ബോർഡിംഗ് സ്കൂളുകളിലേയ്ക്ക് മാറ്റി. ജീവൻ പണയം വച്ചുകൊണ്ട് അവർ ആ മലനിരകളിൽ ജീവിക്കുന്നു. സംഗമ ഇതൊക്കെ വളരെ ലാഘവത്തോടെയാണ് വിവരിച്ചതെങ്കിലും കേട്ടുകൊണ്ടിരുന്ന നമ്മുടെ ജീവൻ പോയി. ചെങ്കുത്തായ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് വണ്ടി. ചുറ്റിനുമുള്ള അന്തരീക്ഷം മാറി വരികയാണ്‌.മഞ്ഞു മൂടി കിടക്കുന്ന മലകൾ കണ്ടു തുടങ്ങി. റോഡിൽ ചിതറി കിടക്കുന്ന കല്ലുകൾക്കൊപ്പം മഞ്ഞു കട്ടകളും ഉണ്ട്.

ഇടയ്ക്ക് ചില ആർമി ക്യാമ്പുകളും കണ്ടു. ഫോട്ടോഗ്രഫി , പാർക്കിംഗ് ഒക്കെ നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും കാണാം. അങ്ങിങ്ങ് മണൽ ചാക്കുകൾ കൊണ്ടുണ്ടാക്കിയ ബങ്കറുകളിൽ മെഷീൻ ഗണ്ണുമായി പട്ടാളക്കാർ ജാഗരൂകരായി ഇരിപ്പുണ്ട്. കുത്തനെ അതിരായി നിൽക്കുന്ന മലകൾക്ക് പുറകിൽ ചൈനയുണ്ട്. ചെറിയ കുന്നുകളിലും ഇടുക്കുകളിലും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടാത്ത വിധം ജവാന്മാർ ഉണ്ട്. മഞ്ഞു മൂടിയ മലകളുടെ മറവിൽ നിന്ന് വരാവുന്ന അദൃശ്യനായ ശത്രുവിനെ കാത്തുള്ള ഇരിപ്പ്. യുദ്ധം വരുമ്പോ മാത്രമാണല്ലോ നമ്മൾ അവരുടെ കാര്യം ഓർക്കുന്നത്. ചിലയിടത്തൊക്കെ ആർമി ക്യാമ്പുകളും ഉണ്ട്. ദൂരെ ദുർഘടമായ കോണുകളിലും ഇടുക്കിലും ചെറിയ  വാച്ച്   പോസ്റ്റുകൾ കാണാം. അവിടെ ഉയർത്തിയിരിക്കുന്ന ടവറുകൾക്ക് മുകളിലും പട്ടാളക്കാർ ഉണ്ട്. നാഥുലാ പാസ്‌ വളരെ അടുത്താണ്. കൈലാസ് മാനസസരോവർ യാത്രക്കായി കരമാർഗം എളുപ്പത്തിൽ പോകാനായി റോഡ്‌ പണിയാൻ ഇന്ത്യയും ചൈനയും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നത് കേട്ടിരിക്കുമല്ലോ

അങ്ങനെ ചെങ്കുത്തായ കയറ്റം കയറി കയറി നമ്മൾ മുകളിലെത്തി. കുറച്ചു സ്ഥലം നിരപ്പാക്കി ഇട്ടിട്ടുണ്ട്. അവിടെ വണ്ടികളൊക്കെ പാർക്ക്‌ ചെയ്യാം. സംഗമ നമ്മുടെ വണ്ടിയും അവിടെ ഒരു മൂലയ്ക്ക് ഒതുക്കി. ചെറിയ കുറച്ചു കടകൾ ഉണ്ട്. മഞ്ഞിൽ മൂടി നിൽക്കുന്ന ചെറിയ കടകൾ . ചുറുചുറുക്കുള്ള തിബത്തൻ യുവതികൾ ആണ് മിക്കതിന്റെയും നടത്തിപ്പുകാർ. അതിൽ ഒരു കടയിലേക്ക് ചേട്ടൻ നമ്മളെ നയിച്ചു. നാട്ടിലേക്ക് പോകുമ്പോ രാത്രി ഭക്ഷണം കഴിക്കാൻ ബസ്സുകാർ ചില സ്ഥിരം ഹോട്ടലുകളിൽ കൊണ്ട് കയറ്റാറില്ലേ ..അതാണ് എനിക്ക് ഓർമ വന്നത്. മഞ്ഞിൽ വീഴാതെ നടക്കാൻ സഹായിക്കുന്ന ഗം ബൂട്ട്സ്, ജാക്കറ്റുകൾ , കയ്യുറകൾ തുടങ്ങി പലതും അവിടെ വാടകയ്ക്ക് കിട്ടും. ഞാനും ബീവിയും അതിൽ ഓരോന്ന് വാങ്ങി അണിഞ്ഞു റെഡി ആയി. മുടിഞ്ഞ തണുപ്പാണ്.

     ആ കടകളുടെ പുറകിലാണ് നമ്മൾ കാണാൻ വന്ന ചാൻകു ലേക്ക്. ഐസ് മൂടിക്കിടക്കുന്ന മലകൾക്ക് ഒത്ത നടുവിലായി നിശ്ചലമായ ഒരു തടാകം. breathtaking, picturesque എന്നൊക്കെ പറയില്ലേ അത് പോലെ ഒരു നിമിഷം നോക്കി നിന്ന് പോകുന്ന തരത്തിലുള്ള അതിമനോഹരമായ കാഴ്ച. സമുദ്ര നിരപ്പിൽ നിന്ന് പന്ത്രണ്ടായിരത്തി നാനൂറു അടി ഉയരത്തിൽ ഒരു തടാകം. ചൈന അതിർത്തി വെറും അഞ്ചു കിലോമീറ്റർ അകലെയാണ്. മഞ്ഞു മൂടി നിൽക്കുമ്പോൾ ഈ തടാകം നല്ലത് പോലെ കാണാൻ കഴിയില്ല. ശിശിരം തുടങ്ങിയാൽ പിന്നെ പലപ്പോഴും അവിടെ എത്തിച്ചേരാൻ പോലും പറ്റില്ല. ഒരു വശത്ത് ചെറിയ സ്നോ സ്പോര്ട്സ് ഒക്കെ നടത്താനുള്ള വകുപ്പുണ്ട്. ഒരു കേബിൾ കാർ തുരുമ്പെടുത്തു ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ടു. പണി തീരാത്ത കുറെ കെട്ടിടങ്ങളും. ലേക്കിനു ചുറ്റും നടന്നു കാണാൻ രണ്ടു വഴിയുണ്ട്. ഒന്നുകിൽ നടന്നു പോകാം. അല്ലെങ്കിൽ യാക്കിന്റെ പുറത്തു കയറി പോകാം. യാക്ക് എന്താണെന്നറിയാത്തവർക്ക് അതിന്റെ പടങ്ങൾ താഴെ കാണാം. ദേഹമാസകലം പൂട മൂടി ഒരുമാതിരി അലമ്പ് രൂപത്തിൽ നിൽക്കുന്ന ഒരു വലിയ , എന്നാൽ ഒരു പാവം പിടിച്ച മൃഗം. കഴുതയെ പോലെ ചരക്കു ചുമക്കാൻ മലനിരകളിൽ ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു റൌണ്ട് ചുറ്റി വരുന്നതിന് എഴുനൂറ്റമ്പതു രൂപയാണ് അവർ ചോദിക്കുന്നത്. വിലപേശിയാൽ കുറച്ചൊക്കെ ഡിസ്കൌണ്ട് കിട്ടും. പക്ഷെ എന്താണെന്നറിയില്ല. ഭാര്യക്ക്‌ ആ യാക്കിനെ അത്ര പിടിച്ചില്ല. അതിനു നാറ്റമാണത്രെ. ഇനിയിപ്പോ ഈ തണുപ്പത്ത് യാക്കിനോട് പോയി കുളിച്ചു പൌഡർ ഇട്ടു വരാനൊന്നും പറയാൻ പറ്റില്ലല്ലോ. നാറ്റം ഉണ്ടെങ്കിലും നല്ല കളർഫുൾ വേഷം ഒക്കെ ഇട്ടാണ് യാക്ക് നിൽക്കുന്നത്. ഭാര്യയോട്‌ ഐക്യദാർഡ്യം പ്രക്യാപിച്ചു കൊണ്ട് ഞാനും യാക്കിന്റെ പുറത്തു കയറണ്ട എന്ന് വച്ചു ( യാക്കിനെക്കാൾ വലുതാണല്ലോ ഭാര്യ ) . ഞാൻ ഒരു റൌണ്ട് കാൽനടയായി ഒന്ന് കറങ്ങീട്ടു വരാം എന്ന് പറഞ്ഞു നേരെ നടന്നു. അത്ര എളുപ്പമല്ല മഞ്ഞിൽ കൂടി നടക്കുന്നത്. വിനോദ യാത്ര വന്ന കുറെ തമിഴർസ് ചുവപ്പും പച്ചയും ജാക്കറ്റും മഞ്ഞ തൊപ്പിയും വെള്ള ഷൂവും ഒക്കെ ഇട്ടു അവിടെ കിടന്നു മറിയുന്നത് കണ്ടു. പാവങ്ങൾക്ക് ഹിന്ദി വലിയ പിടിയില്ല. ഏതോ യാക്കുകാരൻ അവരോടു വിലപേശി പ്രാന്തെടുത്തു പോകുന്നത് കണ്ടു. ആ യാക്കിനു വരെ വട്ടായെന്നു തോന്നുന്നു. ലേക്കിന്റെ ഭംഗി വിവരിക്കുന്നതിനെക്കാൾ നല്ലത് ചിത്രങ്ങൾ ആണെന്ന് തോന്നുന്നു. താഴെ കാണുക. കുറെ പടങ്ങൾ ഒക്കെ ഒഴിവാക്കിയിട്ടും ഇനിയും ബാക്കി.

 വഴി കണ്ടു പേടിക്കരുത് 





 ഇതാണ് നമ്മുടെ ചേട്ടൻ 

























 പ്രണയ വിവശരായ രണ്ടു യാക്കുകൾ 



 ലവനാണ് യാക്ക് 


























































ചുറ്റൽ ഒക്കെ കഴിഞ്ഞു. നല്ല വിശപ്പ്‌ തോന്നുന്നുണ്ട്. തിരിച്ചു ആ കടയിലെത്തി. അവിടെ ആകെയുള്ള വിഭവം ചൂടുള്ള മാഗി നൂഡിൽസാണ്. സത്യം പറയാമല്ലോ. ആ സാധനത്തിനു ഇത്രയും സ്വാദുണ്ടെന്നു മുമ്പൊരിക്കലും തോന്നിയിട്ടില്ല. നമ്മൾ അത് മൂക്ക് മുട്ടെ തട്ടി. ഇരുട്ടുന്നതിനു മുമ്പ് മലയിറങ്ങണം. കടയുടെ പുറകിലുള്ള ചായ്പിൽ നിന്ന് സംഗമ ഇറങ്ങി വന്നു. മനസ്സില്ലാമനസ്സോടെ നമ്മൾ മലയിറങ്ങി തുടങ്ങി. പക്ഷെ ഒരു വ്യത്യാസമുണ്ട്. അങ്ങോട്ട്‌ പോയപ്പോ കണ്ട സംഗമ അല്ല ഇപ്പൊ. ഭയങ്കര സംസാരം. തുടങ്ങിയിട്ട് നിർത്തുന്നില്ല. ഇടയ്ക്കു അങ്ങേരുടെ സംസാരം നിർത്താൻ നകുലൻ ഗംഗയെ വിളിക്കുന്ന പോലെ സംഗമാ എന്ന് വിളിക്കേണ്ടി വന്നു. സംഗതി എന്താണെന്ന് വച്ചാൽ , നമ്മുടെ ചേട്ടൻ ഈ ഗ്യാപ്പിനു അകത്തു പോയി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നിരിക്കുന്നത്. കുറച്ചു നേരം ഉറങ്ങുകയും ചെയ്തതുകൊണ്ട് അധികം ഫിറ്റ്‌ അല്ല എന്നേ ഉള്ളൂ. ആടിയാടി ഒടുവിൽ നമ്മൾ ടൌണിൽ തിരിച്ചെത്തി.

     ഗാങ്ങ്ടോക്കിലെ അവസാന രാത്രി. രണ്ടു ദിവസമേ തങ്ങിയുള്ളുവെങ്കിലും മനോഹരമായ ഈ കൊച്ചു നഗരവും പതിഞ്ഞ മുഖവും ചെറിയ കണ്ണുകളുമുള്ള സ്നേഹമുള്ള ജനങ്ങളും നമ്മുടെ മനസ്സിൽ കയറി താമസമാക്കിയിരിക്കുന്നു. വിളക്കുകൾ മുനിഞ്ഞു കത്തുന്ന ചെറിയ വീടുകൾ നിറഞ്ഞ താഴ്വര ഹോട്ടൽ മുറിയിൽ നിന്ന് കാണാം. നല്ല ക്ഷീണമുണ്ട്. ഉറങ്ങിയത് അറിഞ്ഞില്ല. നേരം പുലരുന്നതിനു മുമ്പ് തന്നെ മലയിറങ്ങി. ബാഗ്ദോഗ്ര യിൽ നിന്ന് കൽക്കട്ട. അവിടെ നിന്ന് ബാംഗ്ലൂർ. എയർപോർട്ടിൽ നിന്ന് മഹാനഗരത്തിന്റെ തിരക്കിലെക്കും മുഷിപ്പിലേയ്ക്കും.. ഇനി അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പ്‌ ..