2011, ഡിസംബർ 31, ശനിയാഴ്‌ച

പുതു വര്‍ഷ ആശംസകള്‍

 
     ഒരു വര്‍ഷം കൂടി കടന്നു പോകുന്നു. ചിലര്‍ക്ക് സന്തോഷത്തിന്റെയും ചിലര്‍ക്ക് ദുഖത്തിന്റെയും ചിലര്‍ക്ക് നഷ്ടഭംഗത്തിന്റെയും മറ്റും ഒരു വര്‍ഷം. ഇനി വരാനുള്ളതും അങ്ങനെ തന്നെ. പുതിയ പ്രതീക്ഷയുടെയും പുതിയ മോഹങ്ങളുടെയും ഒക്കെ പുതിയ ദിനങ്ങള്‍.. കഴിഞ്ഞ വര്‍ഷം ഈ പാവം ബ്ലോഗിനെ സപ്പോര്‍ട്ട് ചെയ്തതിലുള്ള നന്ദി അറിയിക്കട്ടെ. പുതിയ വര്‍ഷത്തിലും തുടര്‍ന്ന് വായിക്കുക. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു 2012 ആശംസിക്കുന്നു ...



2011, ഡിസംബർ 26, തിങ്കളാഴ്‌ച

ബാക്കിയുള്ളവന്റെ ന്യൂ ഇയര്‍ എങ്ങനെ കുളമാക്കാം - ഒരു ഗൈഡ്


     നിങ്ങള്‍ എല്ലാവരും ഇപ്പൊ ക്രിസ്തുമസ് ഒക്കെ ആഘോഷിച്ചു ക്ഷീണിച്ചിരിക്കുകയായിരിക്കും അല്ലേ. ഇപ്പൊ ഇനി ന്യൂ ഇയര്‍ വരികയാണല്ലോ. എങ്ങനെ ആഘോഷിക്കണം എന്നൊക്കെയുള്ള ചിന്തകള്‍ ആയിരിക്കും എല്ലാവര്‍ക്കും. കഴിഞ്ഞ ന്യൂ ഇയര്‍ പോലെ ആവരുത് . അതിനെക്കാള്‍ ഗംഭീരം ആക്കണം , പക്ഷെ എങ്ങനെ എന്നൊക്കെ ചിന്തിച്ചു വശായി ഇരിക്കുന്നവര്‍ക്ക് ഇതാ ഒരു ഗൈഡ്. വേറൊന്നുമല്ല. ന്യൂ ഇയര്‍ ആഘോഷിക്കുന്നവന് എങ്ങനെ എട്ടിന്റെ പണി കൊടുക്കാം എന്ന്. വമ്പിച്ച ഗവേഷണം നടത്തി കണ്ടു പിടിച്ച ചില സംഗതികള്‍ ഇതാ നിങ്ങള്‍ക്കായി.
ഈ കര്‍മങ്ങളൊക്കെ ന്യൂ ഇയര്‍ തലേന്ന്  ഒരു പതിനൊന്നര മണിക്ക് വേണം പ്രയോഗിക്കാന്‍. 

അസൂയോ തെറാപ്പി - 
     ചില വേന്ദ്രന്മാരോക്കെ ഭാര്യയെ പേടിച്ചു വീട്ടിലിരുന്നു ന്യൂ ഇയര്‍ ആഘോഷിക്കും. എന്നിട്ട് എല്ലാവരോടും വിളിച്ചു പറയും. ഞാന്‍ ഒരു സ്നേഹ സമ്പന്നനായ ഭര്‍ത്താവാണെഡാ .. വെള്ളമടിക്കൊന്നും എന്നെ കിട്ടില്ല. എന്റെ ഭാര്യയോടോപ്പമാണ് ഇത്തവണ ന്യൂ ഇയര്‍ എന്നൊക്കെ. അവരോടു എന്ത് ചെയ്യണം എന്നറിയാമോ. അവരെ വിളിക്കുക. എന്നിട്ട് പറയണം. നിങ്ങള്‍ കൂട്ടുകാരുമായി ന്യൂ ഇയര്‍ ആഘോഷം തുടങ്ങുകയാണ് എന്ന്. എന്നിട്ട് സോഡാ ഗ്ലാസ്സില്‍ ഒഴിക്കുന്ന ശബ്ദം ഫോണില്‍ കൂടി കേള്‍പ്പിച്ചു കൊടുക്കണം. എന്നിട്ടും അങ്ങേ തലക്കലുള്ളവന്‍ പതറിയില്ലെങ്കില്‍ വാളു വയ്ക്കുന്ന ശബ്ദം, ചിക്കന്‍ കടിച്ചു പറിക്കുന്ന ശബ്ദം, സോഡാ പതഞ്ഞു പൊങ്ങുന്ന ശബ്ദം മുതലായവ കേള്‍പ്പിക്കാവുന്നതാണ്. മേമ്പൊടിയ്ക്ക് അല്ലിയാമ്പല്‍ കടവിലിന്നരയ്ക്ക് വെള്ളം, കായാമ്പൂ കണ്ണില്‍ വിടരും, അറ്റ കൈയ്ക്ക് മുക്കാല മുക്കബല വരെ പാടുന്നത് ബാക്ഗ്രൌണ്ടില്‍ പ്രയോഗിക്കാവുന്നതാണ്. ഇതിനെ അസൂയോ തെറാപ്പി എന്ന് ഭിഷഗ്വരന്മാര്‍ വിളിക്കും 

വിരഹോ തെറാപ്പി -
     ഇനി അടുത്തത്. കാമുകി അടുത്തില്ലാത്ത വിരഹ ദുഃഖത്തില്‍ കഴിയുന്ന ചില കാമുക ശിരോമണികള്‍ ഉണ്ട്. അവരുടെ അടുത്ത് ചെല്ലണം. എന്നിട്ട് ഒരു പതിനൊന്നു മണി മുതല്‍ അവളെ പറ്റി അവനെ ഓര്‍മിപ്പിക്കണം. അവന്റെ കാമുകിയെ പറ്റി തന്നെ സംസാരിക്കണം. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നിങ്ങളുടേത് എത്ര റൊമാന്റിക്‌ ന്യൂ ഇയര്‍ ആയേനെ , കഷ്ടമായിപ്പോയി, എന്നാലും നിന്റെ കഴിവ് കേടാ. നേരത്തെ തന്നെ ഇതൊക്കെ പ്ലാന്‍ ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു കുത്തി കുത്തി സംസാരിക്കണം ( ഇങ്ങനെ സംസാരിച്ചു ഓവര്‍ ആയാല്‍ അവന്‍ വല്ലതും എടുത്തു നിങ്ങളുടെ കുണ്ടിക്കിട്ടു കുത്തും. അതിനു നോം ഉത്തരവാദി അല്ല ട്ടാ ). നേരത്തെ പറഞ്ഞ പോലെ ചില വിരഹ ഗാനങ്ങള്‍ ചാമ്പി കൊടുക്കാന്‍ മറക്കണ്ട. മൊബൈല്‍ സ്പീക്കര്‍ ഓണ്‍ ചെയ്തു വച്ചിട്ട് അതില്‍ കൂടി കേള്‍പ്പിച്ചാലും മതി.  ഒടുവില്‍ ശരിയാണെടാ.. ഞാന്‍ ഒരു വിഡ്ഢി ആണെടാ എന്നൊക്കെ പറഞ്ഞു അവന്‍ കരയുന്നത് കണ്ടാല്‍ ഉണ്ടന്‍ സ്ഥലം വിട്ടോണം. കാരണം നിങ്ങളുടെ ഉദ്ദേശം സാധിച്ചുവല്ലോ. ഇനി ശവത്തില്‍ കുത്താന്‍ പാടില്ല. ഇത് കാമുകിമാരോട് കൂട്ടുകാരികള്‍ക്കും പ്രയോഗിക്കാവുന്നതാണ്. ഒരു വ്യത്യാസം മാത്രം. സെന്റി കുറച്ചു കൂടുതല്‍ ഇടേണ്ടി വരും. 

     ഇനി കാമുകി അടുത്തുള്ളവരെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് നോക്കാം. മാജിക്കുകാര്‍ പറയുന്നത് പോലെ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ സഹായം ആവശ്യമുണ്ട്. നിങ്ങളുടെ ശത്രു കാമുകിയുമൊത്ത് ആഘോഷത്തില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാരിയെ കൊണ്ട് അവന്റെ ഫോണിലേക്ക് വിളിപ്പിക്കണം. ആദ്യം എന്തെങ്കിലും പറഞ്ഞു അവനെ കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്യിക്കണം. പക്ഷെ തുടര്‍ന്നും വിളിക്കുക. എന്നിട്ട് ഒടുവില്‍ അവന്റെ കാമുകി സഹി കേട്ട് ആരാ എന്ന് നോക്കും. അപ്പൊ പറയണം.. ചേട്ടാ.ഇന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വരാം എന്ന് പറഞ്ഞിട്ട് എവിടെയാ എന്ന് .. ' ക്ലീന്‍. അതോടെ അവന്റെ ന്യൂ യിയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും 

കുപ്പി പോട്ടിനോ തെറാപ്പി -
    ചിലവന്മാര്‍ ഉണ്ട്. പുതു വര്‍ഷ രാവിനു ഒരു മാസം മുമ്പേ കുപ്പി വാങ്ങി റെഡി ആയി ഇരിക്കുന്നവര്‍. അങ്ങനെയുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക. എന്നിട്ട് തലേ ദിവസം രാത്രി പ്ലാനില്‍ ആഘോഷം ഒക്കെ തുടങ്ങിയോ എന്നറിയാന്‍ എന്ന വ്യാജേന അവരുടെ വീട്ടില്‍ ചെല്ലുക. എന്നിട്ട് അബദ്ധത്തില്‍ എന്ന പോലെ ആ കുപ്പി വെറുതെ തള്ളി പൊട്ടിച്ചു കളയുക. ഒരു കാര്യം ഓര്‍ക്കുക. ഇത് പൊട്ടിയാല്‍ ഉടന്‍ സ്ഥലം വിട്ടോണം. അല്ലെങ്കില്‍ അവന്മാര്‍ നിങ്ങളുടെ കഥ കഴിക്കും. ഒരു കാര്യം കൂടി. എല്ലാ ബാറും അടച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് വേണം കുപ്പി പൊട്ടിക്കാന്‍. വേറെ ഒരു സ്ഥലത്ത് നിന്നും സാധനം കിട്ടരുത്. അല്ലെങ്കില്‍ പണി പാളും


ഫസ്റ്റ് നയിറ്റോ തെറാപ്പി     
    കല്യാണം കഴിഞ്ഞുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിക്കുന്നവനെ ഒതുക്കാന്‍ ഇതാ ഒരു വഴി. തലേ ദിവസം രാത്രി പതിനൊന്നര മുതല്‍ പല ഫോണുകളില്‍ നിന്ന് അവനെ വിളിക്കുക. എന്നിട്ട് എന്തെങ്കിലും അസംബന്ധം ചോദിക്കുക. ചില സാമ്പിള്‍സ് താഴെ..

ഹലോ ... ദൂരദര്‍ശന്‍ കേന്ദ്രമല്ലേ.. ശ്യാമ മേഘമേ നീ.. യദുകുല ... ആ പാട്ട് പാടിയ ....
ഫയര്‍ ഓഫീസ് അല്ലേ.. ഇവിടെ അടുപ്പേല്‍ തീ പിടിച്ചു സാറേ.. വേഗം വായോ.
ബസ്‌ സ്റ്റോപ്പില്‍ നിന്നാല്‍ ബസ്‌ വരും. പക്ഷെ ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ സാറേ ?
സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തും. പക്ഷെ ലൈറ്റ് ഇട്ടാല്‍ സ്വിച് കത്തുമോ 

അപ്പോഴേക്കും മിക്കവാറും അവന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യും. അതുകൊണ്ട് അവന്റെ എല്ലാ നമ്പരുകളും ആദ്യം തന്നെ സംഘടിപ്പിച്ചു വച്ചിരിക്കണം. എന്നിട്ട് അതേല്‍ മാറി മാറി വിളിക്കണം. 


     ബാക്കിയെല്ലാം നിങ്ങളുടെ ഭാവനക്ക് വിടുന്നു. എന്റെ ദുഷ്ടബുദ്ധിയില്‍ ഇത്രയൊക്കെയേ വരുന്നുള്ളൂ. നിങ്ങളും പുതിയ പോയിന്റ്സ് തന്നു ബാക്കിയുള്ളവരെ സഹായിക്കൂ.. പ്ലീസ്  !!

2011, ഡിസംബർ 13, ചൊവ്വാഴ്ച

പറയൂ സര്‍. ഞങ്ങള്‍ ഇനി എന്ത് ചെയ്യണം ?

    
     നിങ്ങള്‍ക്കറിയാം. ഇവിടെ കോടതിയും പട്ടാളവും ഒന്നുമില്ലായിരുന്നെങ്കില്‍ പണ്ടേയ്ക്ക് പണ്ടേ സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിചിട്ടുണ്ടാവുമായിരുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.
വിവരമില്ലായ്മ ഒരു കൂട്ടം ആള്‍ക്കാരെ എത്രത്തോളം അന്ധന്മാരാക്കാം എന്ന് തമിഴ് നാട് പലപ്പോഴും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.  മുപ്പതു ലക്ഷത്തോളം ആള്‍ക്കാരുടെ മേല്‍ ടെമോക്ലീസിന്റെ വാള്‍ പോലെ നില്‍ക്കുന്ന ഒരു ഡാം പൊളിച്ചു മാറ്റി വേറെ പണിയണം എന്ന വളരെ ന്യായമായ ആവശ്യത്തിനെതിരെയുള്ള അവരുടെ പ്രതികരണം തന്നെ ഏറ്റവും പുതിയ ഉദാഹരണം. ജയലളിതയും കരുണാനിധിയും തുടങ്ങി അവിടെയുള്ള അണ്ടനും അടകോടനും വരെ പറയുന്നത് എന്താണ് ? കേരളം അവരെ നശിപ്പിക്കാന്‍ നോക്കുന്നു എന്ന്. ഇന്നലെ കരുണാനിധി പറഞ്ഞത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ എന്റെ രക്തം തിളച്ചു. തമിഴ് നാടിനെ മരുഭൂമി ആക്കാന്‍ കേരളം ശ്രമിക്കുന്നുവെന്നും വിളിച്ചു പറയാന്‍ അങ്ങേര്‍ക്കു എങ്ങനെ മനസ്സ് വന്നു ? നാറിയ അഴിമതി കേസുകളില്‍ പെട്ട് കസേര പോയ ഒരു വയസ്സന്‍ വീണ്ടും തമിഴ് സ്പിരിറ്റും കൊണ്ട് വന്നിരിക്കുകയാണ്. രാഷ്ട്രീയം കളിയ്ക്കാന്‍. അത് മനസ്സിലാക്കാനുള്ള വകതിരിവ് അവിടത്തെ ജനങ്ങള്‍ക്കുമില്ല എന്നതാണ് സഹതാപാര്‍ഹമായ ഒരു കാര്യം. 

     ഇത്തരം ഒരു ഭീകര അന്തരീക്ഷത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാനാവില്ല എന്ന് പറഞ്ഞു തത്വം പറഞ്ഞു നടക്കുന്ന കുറെ ദേശീയ നേതാക്കളും. ഞാന്‍ അറിവില്ലായ്മ കൊണ്ട് ചോദിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയാനാണെങ്കില്‍ എന്തിനാണ് നമുക്ക് ഈ ഭരണ വ്യവസ്ഥയും ഭരണാധികാരികളും ജനാധിപത്യവും ? തമിഴ് നാടിനു കൊടുക്കാനുള്ള വെള്ളത്തില്‍ ഒരു കുറവും വരുത്തില്ല, പണ്ട് ഒപ്പ് വച്ച കരാറില്‍ പറയുന്ന പോലെ വെള്ളം വിട്ടു തരാന്‍ രേഖാമൂലം ഉറപ്പു തരാന്‍ തയ്യാറാണ് എന്ന് വരെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ട് ഇത്തരം ധിക്കാരം കാണിക്കുന്ന ഒരു സംസ്ഥാനത്തെ എന്ത് വിളിക്കണം ? ഇതിന്റെ പേരില്‍ അവര്‍ കൂട്ടമായി വന്നു മലയാളികളെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ഉപകാരം ചെയ്തതിനു കിട്ടിയ പ്രതിഫലം. എന്നിട്ടും നമ്മള്‍ സംയമനം പാലിച്ചില്ല എന്ന് തമിഴന്മാര്‍ പാടി നടക്കുന്നു. ഈ പ്രശ്നം ജാതീയവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കാണ് അവിടത്തെ നേതാക്കള്‍ ഉപയോഗിക്കുന്നത്. അവരുടെ തമിഴ് പ്രേമവും ജാതി സ്പിരിറ്റും മറ്റും ഇത്തരം ലക്ഷ്യങ്ങളിലെക്കുള്ള എളുപ്പ മാര്‍ഗങ്ങള്‍ ആയാണ് അവരുടെ നേതാക്കള്‍ കാണുന്നത് എന്ന് തിരിച്ചറിയാനുള്ള വിവരമോ വിദ്യാഭ്യാസമോ അവന്മാര്‍ക്കില്ല. സിനിമയില്‍ നായകന്മാര്‍ കാണിക്കുന്നതാണ് ജീവിതം എന്ന് വിശ്വസിച്ചു നടക്കുന്ന ഒരു കൂട്ടം മണ്ടന്മാരെ യുഗങ്ങളായി അവരുടെ മൂളയുള്ള നേതാക്കന്മാര്‍ ഉപയോഗിച്ച് വരുന്നതാണ്. മണ്ടന്മാര്‍ എന്ന് പൂര്‍ണമായും അവരെ വിളിക്കാന്‍ പറ്റില്ല. അതിലുപരി തികഞ്ഞ സ്വാര്‍ഥന്‍മാരാണ് അവര്‍. കാവേരി പ്രശ്നത്തില്‍ തമിഴന്മാര്‍ കാണിക്കുന്നത് വേറെന്താണ് ? എല്ലാം തമിഴര്‍ക്കു വേണ്ടി, തമിഴര്‍ ആണ് എല്ലാം എന്ന് അവര്‍ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും പിറകിലല്ല. ഇവിടത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം. ജോലിയില്‍ പോലുമുണ്ട് അവരുടെ തമിഴ് സ്പിരിറ്റ്‌. മാക്സിമം തമിഴരെ ടീമില്‍ കുത്തി കയറ്റുക, അവര്‍ക്ക് അനര്‍ഹമായ പ്രൊമോഷന്‍ കൊടുക്കുക തുടങ്ങി തമിഴ് പ്രേമം പറഞ്ഞു അവര്‍ ഇതു ലെവല്‍ വരെയും പോകും. ഇങ്ങനെ മൊത്തം തമിഴാറുള്ള ഒരു ടീമില്‍ മാനസിക പീഡനം കാരണം ഒടുവില്‍ റിലീസ് വാങ്ങി പോയ ഒരു സുഹൃത്ത്‌ എനിക്കുണ്ട്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തെയും എല്‍ ടി ടി യുടെ പ്രവര്‍ത്തികളെയും പരസ്യമായി ന്യയീകരിക്കുന്നവര്‍ പോലുമുണ്ട് ഇവിടത്തെ കമ്പനികളില്‍.  അപ്പോള്‍, ഇങ്ങനെ വിഡ്ഢികളും പിടിവാശിക്കാരുമായ ഒരു കൂട്ടം ജനങ്ങളെ നിയന്ത്രിക്കാന്‍ ഇപ്പൊ വേണ്ടത് കേന്ദ്രത്തിന്റെ ഇടപെടല്‍ ആണ്. അവര്‍ പറയുന്ന വിഡ്ഢിത്തരം കേട്ട് നമ്മള്‍ സംയമനം പാലിച്ചു ഇരുന്നാല്‍ നമ്മളും കൂടി വിഡ്ഢികള്‍ ആവുകയെ ഉള്ളൂ. ഇത്രയെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭരണം നിര്‍ത്തി ഇറങ്ങി പോകൂ സര്‍ എന്നേ എനിക്ക് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും പരിവാരങ്ങളോടും പറയാനുള്ളൂ. 

    ഈ പ്രശ്നത്തില്‍ നമ്മുടെ നേതാക്കളുടെയും യഥാര്‍ത്ഥ നിറം പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നോക്കാതെ ഈ ശവങ്ങള്‍ക്കൊക്കെ ചുട്ട മറുപടി കൊടുത്തില്ലെങ്കില്‍ , പ്രിയ മലയാളീ .. നിങ്ങള്‍ ഇനി വോട്ട് ചെയ്യണ്ട 

2011, ഡിസംബർ 11, ഞായറാഴ്‌ച

പഴങ്കഞ്ഞി - നോസ്ടാള്‍ജിയ


പഴങ്കഞ്ഞിയുടെ പടം കുറെ തപ്പി. പക്ഷെ കിട്ടിയില്ല.
ഇത് ചെറിയ അരി കൊണ്ടുള്ള ചോറാണ്. യഥാര്‍ത്ഥ പഴങ്കഞ്ഞി ഇങ്ങനല്ല ട്ടാ.. 
   

     ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അച്ഛമ്മയുടെ ( അച്ഛന്റെ അമ്മ ) വീട്ടില്‍ പോയിരുന്നു. കുറച്ചു കാലം കൂടി കണ്ടത് കൊണ്ട് അച്ഛമ്മ സ്നേഹത്തോട് കൂടി സ്വീകരിച്ചു ( അല്ലെങ്കിലും ചെറുമക്കളില്‍ എന്നോടാണ് അച്ഛമ്മയ്ക്ക് സ്നേഹം കൂടുതല്‍ എന്നാണു ബാക്കിയുള്ളവര്‍ പറയുന്നത് ). മോനേ .. രാവിലെ വല്ലതും കഴിച്ചോ എന്നൊക്കെ ചോദിച്ചു അച്ഛമ്മ. ഞാന്‍ പറഞ്ഞു ദോശയും സാമ്പാറും കഴിച്ചു അച്ഛമ്മേ എന്ന്. അപ്പൊ പുള്ളിക്കാരി പറഞ്ഞു ഒരു പതിനൊന്നു മണി ആവട്ടെ, പഴങ്കഞ്ഞി തരാം എന്ന്. എനിക്ക് പണ്ട് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സാധനമായിരുന്നു പഴങ്കഞ്ഞി. പണ്ട് മാത്രമല്ല . ഇപ്പോഴും.  പതിനൊന്നു മണി ആവുന്നത് വരെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല. നേരെ അടുക്കളയില്‍ പോയി അപ്പച്ചിയോടു ചോദിച്ചു. അങ്ങനെ പഴങ്കഞ്ഞി മേശ മേല്‍ നിരന്നു. ഒരു ചെറിയ കോപ്പയില്‍ അല്പം തൈര്, ഒരു പത്രത്തില്‍ നാലഞ്ചു പച്ച മുളക് അപ്പൊ പറിച്ചത് ഇത്രയും കൊണ്ട് വച്ചു. 'അച്ചാറെവിടെ ? ' ഞാന്‍ ചോദിച്ചു. അത് കേട്ടതും അപ്പച്ചിയും അച്ഛമ്മയും ചിരിച്ചു. 'നീ എന്താ അത് ഇത് വരെ ചോദിക്കാത്തതെന്നു നോക്കിയിരിക്കുകയായിരുന്നു' എന്ന് പറഞ്ഞിട്ട് അപ്പച്ചി അച്ചാര്‍ എടുക്കാന്‍ പോയി.

     അവിടെ കണ്ണി മാങ്ങാ കായ്ക്കുന്ന മാവുകള്‍ ഉണ്ട്. എല്ലാ വര്‍ഷവും സീസണില്‍ അത് മുഴുവന്‍ പറിച്ചു മൂന്നു നാല് വലിയ ചീന ഭരണികളില്‍ അച്ചാറിടും. അതുണ്ടാക്കുന്നത്‌ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മാങ്ങ ചാക്കില്‍ പറിച്ചു കൊണ്ട് വരും. എന്നിട്ട് വലിയ ഒരു ചരുവത്തില്‍ ഇട്ടു കഴുകി വൃത്തിയാക്കി അതിന്റെ മുകളില്‍ പറ്റിപിടിച്ചിരിക്കുന്ന കറയൊക്കെ കഴുകി എടുക്കും. എന്നിട്ട് വലിയ ഭരണികളില്‍ വീതിച്ചു നിറയ്ക്കും. മൂന്നു ഭരണികളില്‍ മുളകുപൊടിയും ഉപ്പും പിന്നെന്തോ സാധനവും ഇടും. വേറെ ഒന്ന് രണ്ടു ഭരണികളില്‍ എരിവില്ലാത്ത അച്ചാര്‍ ആണ് ഇടുന്നത്. എന്നിട്ട് വെള്ള മുണ്ട് അലക്കി വച്ചത് കീറി ഭരണിയുടെ അടപ്പിന് മീതെ വച്ചു ചണക്കയര്‍ കൊണ്ട് വൃത്തിയായി കെട്ടി വയ്ക്കും. പിന്നെ അത് തുറക്കുന്നത് വെക്കേഷന് എല്ലാവരും വീട്ടിലെത്തുംപോഴാണ്. അന്നൊക്കെ ബൂസ്ടും ഹോര്‍ലിക്സും ആണ് കുപ്പികളില്‍ വരുന്നത്. ഇന്നത്തെ പോലെ കണ്ടയിനെഴ്സ് അത്ര വ്യപകമല്ല. അപ്പൊ, അച്ഛമ്മ ഈ ബൂസ്റ്റ്‌ ഹോര്‍ലിക്സ് കുപ്പികള്‍ കഴുകി വൃത്തിയാക്കി അതില്‍ അച്ചാര്‍ നിറച്ചു മക്കള്‍ക്കെല്ലാം വീതിച്ചു കൊടുക്കും. ആ വര്‍ഷത്തേക്കുള്ള ക്വോട്ടാ ആണ് അത്.


     വീടിന്റെ തട്ടിന്‍ പുറത്താണ് അത് സൂക്ഷിരിക്കുന്നത്. അപ്പച്ചി മരക്കോവണി കയറി മുകളില്‍ പോയി അതെടുത്തു വന്നു. ഹോ. ആ അച്ചാറിന്റെ ഒരു മണം. അപ്പച്ചി അതില്‍ നിന്ന് രണ്ടു മാങ്ങാ തട്ടി പാത്രത്തിലിട്ടു. പഴങ്കഞ്ഞിയുടെ നടുക്ക് ഒരു ചെറിയ കുഴി കുത്തി അതില്‍ അല്പം തൈരൊഴിച്ചു. എന്നിട്ട് അതിന്റെ നടുക്കായി അച്ചാറിന്റെ മുളക് ചാര്‍ അല്പം വീഴ്ത്തി. എന്നിട്ട് അത് കൂട്ടിക്കുഴച്ചു. അതില്‍ നിന്ന് കുറച്ചു വായിലേക്കിട്ടു ആ പച്ച മുളക് എടുത്തു കടിച്ചു. അകത്തേക്ക് ഇറക്കിയ ആ ചോറിനോടൊപ്പം കുറെയേറെ ഓര്‍മകളും മനസ്സിലേക്ക് തികട്ടി വന്നു. പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍. എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. കുട്ടിയിലെ അച്ഛന്‍ മരിച്ച അവനെ അമ്മ കൂലിപ്പണി എടുത്താണ് വളര്‍ത്തിയിരുന്നത്. അവന്റെ എല്ലാ ദിവസത്തെയും ബ്രേക്ക്‌ ഫാസ്റ്റ് പഴങ്കഞ്ഞി ആയിരുന്നു. രാവിലെ അവിടെ ചെന്നാല്‍ അവന്റെ അമ്മ പഴങ്കഞ്ഞിയോടൊപ്പം പച്ചമുളകും തലേ ദിവസത്തെ പുളിശ്ശേരിയും തരും. ചിലപ്പോ കരുവാട് ( മീന്‍ ഉപ്പിട്ട് ഉണക്കിയത്, ചാളയും മറ്റും ) ചുട്ടെടുത്തതും തരും. ചിലപ്പോ തലേ ദിവസത്തെ മീന്‍ കറി ചൂടാക്കിയതും ഉണ്ടാവും. വേറൊരു കോമ്പിനേഷന്‍ കഴിച്ചത് ഒരിക്കല്‍ ബീച്ചില്‍ പോയപ്പോഴാണ്. മീന്‍ പിടിത്തക്കാരായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പഴങ്കഞ്ഞിയും ഞണ്ട് കറിയും കഴിച്ചു. ഞണ്ടാണെങ്കില്‍ ഒടുക്കലത്തെ എരിവും. പക്ഷെ എന്താ ഒരു രുചി. അത് പോലെ പഴങ്കഞ്ഞിയും കപ്പ മുളകിട്ട് വേവിച്ചതും ബീഫ് കറിയും ചേര്‍ത്ത് അടിച്ചിട്ടുണ്ട്.

     കുട്ടന്‍ മേശിരിയെ ( മേസ്തിരി എന്ന് സ്കൂളില്‍ പഠിച്ചവര്‍ വിളിക്കും ) പറ്റി കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കുട്ടന്‍ മേശിരി നാട്ടിലെ ഒരു ലൈന്‍ മാന്‍ ആണ്. മീശ മാധവനില്‍ മച്ചാന്‍ വര്‍ഗീസ്‌ അവതരിപ്പിച്ച പോലുള്ള ഒരു കഥാപാത്രം. ഫുള്‍ ടൈം തണ്ണിയാണ് കക്ഷി. പക്ഷെ എത്ര വെള്ളമായാലും പണിയുടെ കാര്യത്തില്‍ പെര്‍ഫെക്റ്റ്‌ ആണ്. നാട്ടില്‍ ഒരു കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയേക്കാള്‍ വിലയുള്ള താരമായിരുന്നു കുട്ടന്‍ മേശിരി. ഒരു ചെറിയ കുന്നിന്‍ പുറത്തു ഒറ്റപ്പെട്ട ഒരു ഓടിട്ട വീട്ടിലാണ് മേശിരിയുടെ താമസം. മക്കളില്ല. അങ്ങേരുടെ ഭാര്യക്ക്‌ അടുത്തുള്ള ഒരു കാഷ്യൂ ഫാക്ടറിയില്‍ ആണ് പണി. അവര്‍ രാവിലെ എട്ടു മണിക്ക് പണിക്കു പോകും. പിന്നെ മേശിരി വീട്ടില്‍ തനിച്ചാണ്. പന്ത്രണ്ടു മണി ആകുമ്പോ അങ്ങേരും ഇറങ്ങും. ആ സമയത്ത് ചെന്നാല്‍ അങ്ങേര്‍ക്ക് കഴിക്കാന്‍ ചേട്ടത്തി എടുത്തു വച്ചിരിക്കുന്ന പഴങ്കഞ്ഞിയുടെ ഒരു ഭാഗം നമുക്കും തരും. തകരത്തില്‍ ഉണ്ടാകി വെള്ള കളര്‍ പൂശിയിരിക്കുന്ന കോപ്പകള്‍ പണ്ട് നമ്മുടെ നാട്ടില്‍ എല്ലാവരും ഉപയോഗിക്കുമായിരുന്നു. അതിന്റെ നിറം കുറച്ചു കഴിയുമ്പോ ഇളകി ഇളകി പോകും. അങ്ങനെ ലോക ഭൂപടം പോലെ അടയാളങ്ങളുള്ള ഒരു പാത്രത്തില്‍ കുട്ടന്‍ മേശിരി തന്റെ പഴങ്കഞ്ഞിയുടെ ഒരു പങ്കു നമുക്കും പകര്‍ന്നു തരും. ഇതിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ സാമ്പാറും മീന്‍ കറിയും കൂട്ടിക്കുഴച്ചതാണ്. സാമ്പാറിലെ വെണ്ടയ്ക്കയും മുളകും മറ്റും അതിനു മുകളില്‍ ചിതറി കിടക്കും. ചിലപ്പോ ഇലിംബിക്ക അച്ചാറും. വെളുത്തുള്ളി വാട്ടിയതും.

    എല്ലാം കൂടി ആലോചിച്ചിട്ട് ഉള്ള സ്വസ്ഥത പോയി. ഉടനെ നാട്ടില്‍ പോകണമല്ലോ. ഈ പഴങ്കഞ്ഞിയുടെ ഒരു കാര്യം. അപ്പൊ ഞാന്‍ പോയി ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ട് വരാം ട്ടോ ..

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഒരു രൂപയും സംസ്കാരവും - ചില ചോദ്യങ്ങള്‍

 

       എന്റെ ഓഫീസ് വീട്ടില്‍ നിന്നും ഒരു ഇരുപതു കിലോമീറ്റര്‍ അകലെയാണ്. ഒരു ഹള്ളി ഏരിയയിലൂടെ യാത്ര ചെയ്താണ് അവിടെയെത്തെണ്ടത്. ബസ്സില്‍ നിറയെ ഗ്രാമീണര്‍ ആയിരിക്കും. ഇടയ്ക്ക് കുറച്ചു ടെക്കികളും. ഗ്രാമീണര്‍ വെറും കയ്യോടെയല്ല. കുറെ കുട്ടയും വട്ടിയും ഒക്കെയായിട്ടായിരിക്കും അവര്‍ കയറുക. അത് കാണുമ്പോള്‍ ടെക്കികള്‍ അതില്‍ തൊടാതെ ഒഴിഞ്ഞു നില്‍ക്കും. ദേഹത്തൊക്കെ അഴുക്കായാലോ എന്ന് പേടിച്ചിട്ടു. അത് കണ്ടു പാവങ്ങള്‍ ഈ ടെക്കികളെ ബഹുമാനത്തോടെ നോക്കി ഒരു മൂലയ്ക്ക് ഒഴിഞ്ഞുകൊടുക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസിലേക്ക് പോവുകയായിരുന്നു. എന്റെ സീറ്റില്‍ അടുത്തായി ഒരു അപ്പൂപ്പന്‍ വന്നിരുന്നു. കയ്യില്‍ ഒന്ന് രണ്ടു പ്ലാസ്റ്റിക്‌ കവറുകളില്‍ എന്തൊക്കെയോ താങ്ങി പിടിച്ചാണ് ഇരിക്കുന്നത്. വളരെ ക്ഷീണിച്ച ഒരു മുഖം. പഴയതെങ്കിലും വൃത്തിയുള്ള ഷര്‍ട്ടും പാന്റ്സും ആണ് വേഷം. പണ്ടേതോ നല്ല ജോലി ചെയ്തിരുന്ന ആളാവും. പുള്ളി ഒന്‍പതു രൂപയുടെ ഒരു ടിക്കറ്റ്‌ എടുത്തു. ബാക്കി ഒരു രൂപ പിന്നെ തരാം എന്ന് പറഞ്ഞു കണ്ടക്ടര്‍ പോയി. അതോടെ അദ്ദേഹത്തിന്റെ മുഖം ആകെ മാറി. തിരക്കുള്ള ബസ്സില്‍ കണ്ടക്ടര്‍ മുന്നിലെത്തിയിരുന്നു അപ്പൊ. ഇദ്ദേഹം അങ്ങേരെ തിരികെ വിളിച്ചു. എവിടെ എന്റെ ഒരു രൂപ എന്ന് ചോദിച്ചു   കുറെ നേരത്തേയ്ക്ക് ആകെ ബഹളമായിരുന്നു. ഒടുവില്‍ കണ്ടക്ടര്‍ ദേഷ്യം വന്നിട്ട്  ഒരു രൂപ എടുത്തു ആ അപ്പൂപ്പന്റെ മടിയിലേക്ക്‌ എറിഞ്ഞു കൊടുത്തു. അതോടെ ബഹളം ഒന്നടങ്ങി. എന്റെ അടുത്താണല്ലോ കക്ഷി ഇരിക്കുന്നത്. ഇടയ്ക്ക് ഞാന്‍ ഒളികണ്ണിട്ടു അദ്ദേഹത്തെ നോക്കി. ആ മുഖത്ത് ഒരു ആശ്വാസം കാണുന്നുണ്ട്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങിയെങ്കിലും പിന്നെ വേണ്ട എന്ന് വച്ചു.

    സ്റ്റോപ്പ്‌ എത്തി. എന്റെ ഒപ്പം ജോലി ചെയ്യുന്ന ലക്ഷ്മിയും അതേ ബസ്സില്‍ ഉണ്ടായിരുന്നു. ബസ്സില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ അവള്‍ ചോദിച്ചു ബസ്സില്‍ എന്തായിരുന്നു ബഹളം എന്ന്.
ഞാന്‍ പറഞ്ഞു ഒരു അപ്പൂപ്പന്‍ ഒരു രൂപ ബാക്കി കിട്ടാന്‍ വേണ്ടി അടി വച്ചതായിരുന്നു എന്ന്. അത് കേട്ടിട്ട് അവള്‍ പറഞ്ഞു ഇവിടത്തെ ലോക്കല്‍സ് ഒക്കെ വെറും തറയാണ്‌. സംസ്കാരമില്ലാത്തവര്‍ ആണെന്നൊക്കെ. അല്ലെങ്കില്‍ ആരെങ്കിലും ഒരു രൂപയ്ക്ക് വേണ്ടി ഇങ്ങനെ തല്ലു പിടിക്കുമോ എന്നൊക്കെ. കേട്ടിരുന്ന എനിക്കും അത് ശരിയാണെന്ന് തോന്നി. അവരെയൊക്കെ തെറി പറഞ്ഞു കൊണ്ട് നമ്മള്‍ ഓഫീസിലേക്ക് നടന്നു. അന്ന് വൈകിട്ട് ഞാന്‍ തിരികെ വീട്ടിലേക്കു പോകാന്‍ വേണ്ടി ഒരു ബസ്സില്‍ കയറിയപ്പോ അതേ അപ്പൂപ്പന്‍. എന്തായാലും അങ്ങേരെ ഒന്ന് ഉപദേശിക്കണം. ഒന്നുമല്ലെങ്കിലും പ്രായമായ മനുഷ്യനല്ലേ. ആരെങ്കിലും തിരിച്ചു തല്ലിയാല്‍ അത് കൊള്ളാനുള്ള ആരോഗ്യം പോലുമില്ല അങ്ങേര്‍ക്ക്. എന്തിനാണ് അങ്കിള്‍ രാവിലെ ബസ്സില്‍ ബഹളം വച്ചത്. വെറും ഒരു രൂപയുടെ പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നെ അമ്പരപ്പിച്ചു കൊണ്ട് പുള്ളി ഒന്ന് ചിരിച്ചു.എന്നിട്ട് പറഞ്ഞു. അദ്ദേഹം തന്റെ മകളുടെ വീട്ടില്‍ പോയിട്ട് വരികയാണ്. നാല് മക്കള്‍ ഉണ്ടെങ്കിലും ആരും അദ്ദേഹത്തെ നോക്കുന്നില്ല. ഇടയ്ക്  ഏതെങ്കിലും മക്കളുടെ വീട്ടില്‍ പോയി വിഷമങ്ങള്‍ പറയും. അപ്പൊ അവര്‍ നൂറോ ഇരുനൂറോ രൂപ കൊടുക്കും. രാവിലെ രണ്ടു ബസ്‌ കയറിയാണ് അദ്ദേഹം പോയത്. അടുത്ത ബസ്സില്‍ കൊടുക്കാനുള്ള വണ്ടിക്കൂലിയും ചേര്‍ത്തുള്ള പൈസ മാത്രമേ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ടക്ടര്‍ ഒരു രൂപ തന്നില്ലെങ്കിലോ മറന്നു പോയാലോ അടുത്ത ബസ്സില്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. നാലു കിലോമീറ്റര്‍ നടന്നു പോകേണ്ടി വരും. അതുകൊണ്ട് അപ്പൊ തന്റെ നിയന്ത്രണം വിട്ടു പോയതാണെന്ന് ആ അപ്പൂപ്പന്‍ സമ്മതിച്ചു.

    അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ പിടിച്ചുലച്ചു. രാവിലെ ആ വഴക്ക് കണ്ടിട്ട് ലക്ഷ്മിയും ഞാനും ചര്‍ച്ച ചെയ്തതാണ്. ഇവര്‍ക്കൊന്നും സംസ്കാരം ഇല്ലേ എന്നൊക്കെ. ഇപ്പൊ എനിക്ക് തോന്നുന്നു. എന്താണ് ഈ സംസ്കാരത്തോടെയുള്ള പെരുമാറ്റം എന്ന് പറഞ്ഞാല്‍. നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം  കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ? പട്ടിണി കിടന്നിരുന്ന ഒരാളെ നമ്മള്‍ വിളിച്ചു കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു നോക്കിയാലറിയാം. അയാള്‍ ഒരു തീന്മേശ മര്യാദകളും നോക്കാതെ വലിച്ചു വാരി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത്‌. ഓഫീസില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഓഫീസില്‍ ഫുഡ്‌ കോര്‍ട്ടില്‍ ഇഡ്ഡലി കൈ കൊണ്ട് എടുത്തു കഴിച്ചു കൊണ്ടിരുന്ന എന്നെ എതിരെ ഇരുന്ന ചില പിള്ളേര്‍ തുറിച്ചു നോക്കിയത്. സ്പൂണ്‍ എടുത്തു മുറിച്ചു അത് കൊണ്ട് തന്നെ സാമ്പാറില്‍ മുക്കി വേണമത്രേ കഴിക്കാന്‍.
ശില്പ ഷെട്ടി പണ്ട് പറഞ്ഞ പോലെ കൈ കൊണ്ട് തൊടാന്‍ കഴിയാത്ത ഒരു സാധനം നമ്മള്‍ എങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കും എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ പലരെയും കണ്ടിട്ടുണ്ട്. കൈ തുടയ്ക്കാന്‍ ടിഷ്യൂ ഇല്ലാത്തതിന് ദേഷ്യപ്പെടുന്നവര്‍, പുറത്തു നടക്കുമ്പോള്‍ സ്വന്തം സഹ ജീവികളെ വെറുപ്പോടെ നോക്കുന്നവര്‍, ഒരു അകലത്തില്‍ മാറി നില്‍ക്കുന്നവര്‍. അങ്ങനെ അങ്ങനെ. ഇവരുടെയൊക്കെ പെരുമാറ്റം എല്ലാ സാഹചര്യത്തിലും ഇങ്ങനെ തന്നെ ആയിരിക്കുമോ  ? ആ ഒരു രൂപ നാണയം ഇപ്പോഴും എന്നോട് ഇതൊക്കെ ചോദിക്കുന്നു. നിങ്ങള്‍ക്കെന്തു തോന്നുന്നു ? 

2011, നവംബർ 27, ഞായറാഴ്‌ച

മുറാന്‍

   


    ഇന്നലെ വൈകിട്ട് ഇന്ദിരാ നഗറില്‍ വ്യാജ ഡി വി ഡി വില്‍ക്കുന്ന നമ്മുടെ സ്ഥിരം ചേട്ടന്റെ അടുത്ത് പോയിരുന്നു. അപ്പോഴാണ്‌ അറിയുന്നത് അങ്ങേര്‍ വ്യാജ ഡി വി ഡി വിറ്റതിനു ജയിലില്‍ കിടക്കുന്നെന്നു. ഇംഗ്ലീഷ് ഹിന്ദി തമിള്‍ ഡി വി ഡി മാത്രം വില്‍ക്കുന്ന ഒരാളിന്റെ അവസ്ഥ ഇതാണെങ്കില്‍ കന്നഡ ഡി വി ഡി വില്‍ക്കുന്നവന്റെ കാര്യം നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ഇവിടെ കര്‍ണാടകത്തില്‍ നിര്‍മാതാക്കള്‍ ആണ് സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്നത്‌. എത്ര വലിയ സ്റ്റാര്‍ ആയാലും അവര്‍ വരയ്ക്കുന്ന വര ഭേദിക്കാന്‍ ഒന്ന് മടിക്കും. അത്രയ്ക്ക് സ്ട്രോങ്ങ്‌ ആണ് അവര്‍. കര്‍ണാടകത്തില്‍ ഒരൊറ്റ സ്ഥലത്തും നിങ്ങള്‍ക്ക് കന്നഡ സിനിമയുടെ വ്യാജ ഡി വി ഡി കിട്ടില്ല. അത് വിറ്റാല്‍ അകത്താവും എന്ന് മാത്രമല്ല തടിയും ചിലപ്പോള്‍ കേടാവും. മാത്രമല്ല ഒരു സിനിമ വര്‍ഷത്തില്‍ ചിലപ്പോള്‍ പല തവണ അവര്‍ തീയറ്ററില്‍ എത്തിക്കും. അതെല്ലാം ലാഭമാണല്ലോ. സോറി. പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ചേട്ടന്‍ ഇല്ലാത്തത് കൊണ്ട് വേറൊരു കടയില്‍ നിന്ന് ഒരു തമിഴ് സിനിമ വാങ്ങി. മുറാന്‍. പേര് കേട്ടിട്ട് ഈ മാക്കാന്‍ , പൂച്ചാണ്ടി എന്നൊക്കെ പറയുന്ന പോലുണ്ട് അല്ലേ. അന്തരിച്ച സംഗീത സംവിധായകന്‍ ശ്രീ രവീന്ദ്രന്റെ മകന്‍ രാജന്‍ മാധവ് ആദ്യമായി സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രമാണ് മുറാന്‍.

     നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള്‍ എത്ര അന്യരുമായി കണ്ടു മുട്ടുന്നു അല്ലേ ? അവരുമായി സംസാരിക്കുന്നു. ഒരു ബസ്സില്‍ അവരുടെ അടുത്ത സീറ്റില്‍ ഇരിക്കുന്നു, ചെറിയ സഹായങ്ങള്‍ സ്വീകരിക്കുന്നു.. അങ്ങനെ അങ്ങനെ. അവരില്‍ ആരെയെങ്കിലും പിന്നെ  നമ്മള്‍ ഓര്‍ത്തിരിക്കുമോ.  വളര്‍ന്നു വരുന്ന ഒരു സംഗീത സംവിധായകന്‍ ആണ് നന്ദ ( ചേരന്‍ ).  തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാക്കളെ കാണാന്‍ ബാംഗ്ലൂര്‍ പോയിട്ട്  തിരികെ  വരുന്ന വഴിക്ക് ഒരു ചെറിയ അപകടത്തില്‍ പെട്ട് അയാളുടെ കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആവുന്നു. ബാംഗ്ലൂര്‍ - ചെന്നൈ ഹൈവേയുടെ അരികില്‍ നിന്ന് കൊണ്ട് അയാള്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നു. മിക്കവാറും പേരും നിര്‍ത്താതെ പോകുന്നെങ്കിലും ഒടുവില്‍ ഒരാള്‍ നന്ദയ്ക്ക് ലിഫ്റ്റ്‌ കൊടുക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ നായകന്‍. അര്‍ജുന്‍ ( പ്രസന്ന ).  കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂര്‍ ഹോട്ടലില്‍ ടെറസില്‍ നിന്ന് സ്വിമ്മിംഗ് പൂളിലെയ്ക്ക് ചാടിയ അര്‍ജുനെ നന്ദയ്ക്ക് ഓര്‍മയുണ്ടായിരുന്നു. അതേ അര്‍ജുന്‍. ജീവിതം വെറുതെ പാസ്സിവ് ആയി കളയരുത്. എന്തെങ്കിലും ത്രില്‍ വേണം ജീവിതത്തില്‍. എന്നൊക്കെയാണ് അര്‍ജുന്റെ തത്ത്വം.

    ഒരു പണക്കാരന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്ന നന്ദയെ ഭാര്യ ഇന്ദു ( നികിത ) നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വിവാഹ മോചനത്തിന് ആഗ്രഹമുണ്ടെങ്കിലും സ്വത്തിന്റെ കാര്യം പറഞ്ഞു ഭാര്യ അതിനു തയ്യാറാവുന്നില്ല. മാനസിക പിരിമുറുക്കം നിറഞ്ഞ ജീവിതത്തിനിടയില്‍ അയാള്‍ വേറൊരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അതാണ് ലാവണ്യ. അന്യ പുരുഷന്മാര്‍ക്കൊപ്പം ജീവിതം ആഘോഷിക്കുന്ന ഇന്ദുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കി ലാവണ്യയുമായി ജീവിക്കണം എന്നാണു നന്ദയുടെ ആഗ്രഹം. പക്ഷെ വിവാഹ മോചനത്തിന് അവള്‍ സമ്മതിക്കാത്ത ഒറ്റ കാരണം കൊണ്ട് അയാള്‍ക്ക് വീണ്ടും അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടി വരുന്നു.

     ഈ കഥ കേട്ട അര്‍ജുന്‍ സ്വന്തം കഥയും നന്ദയോട്  പറയാന്‍ തയ്യാറായി.  ഒരു വന്‍ ബിസിനസ്സുകാരനായ ദേവരാജന്റെ മകന്‍ ആണ് അര്‍ജുന്‍. അര്‍ജുനു ഇഷ്ടമല്ലെങ്കിലും ബിസിനെസ്സ് കാര്യങ്ങള്‍ നോക്കി നടത്താന്‍ വേണ്ടി പരിശീലനത്തിന് സ്വന്തം കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ദേവരാജന്‍ അയാളെ നിര്‍ബന്ധിക്കുന്നു. അര്‍ജുന്‍ ജോലിക്ക് കയറുന്നെങ്കിലും അയാള്‍ക്ക് അതില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അച്ഛന്റെ സെക്രട്ടറി ആയ ലിന്‍ഡയെ അവന്‍ കണ്ടു മുട്ടുന്നു. ആദ്യ നോട്ടത്തില്‍ തന്നെ അവള്‍ അര്‍ജുന്റെ മനസ്സില്‍ ഇടം നേടുന്നു. പണ്ടേതോ പണക്കാരന്റെ ചതിയില്‍ ഉണ്ടായ കുട്ടിയാണ് ലിന്‍ഡ. അതുകൊണ്ട് തന്നെ ഒരു പരുക്കന്‍ സ്വഭാവമാണ് അവള്‍ക്ക്. പക്ഷെ അര്‍ജുന്‍ ക്രമേണ അത് മാറ്റിയെടുക്കുന്നു. അവള്‍ക്കും അവനെ ഇഷ്ടമാവുന്നു. പക്ഷെ അവരുടെ സ്വപ്നങ്ങളെ എല്ലാം അട്ടിമറിച്ചു കൊണ്ട് ദേവരാജന്‍ ഒരു ദിവസം അവളെ ബലാല്‍ക്കാരം ചെയ്യുകയും സങ്കടം സഹിക്ക വയ്യാതെ എല്ലാം അര്‍ജുനോട് തുറന്നു പറഞ്ഞിട്ട് അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

     കഥ പറഞ്ഞു തീരുമ്പോഴേയ്ക്കും ചെന്നൈ എത്താറായിരുന്നു. യാത്ര അവസാനിക്കുന്നതിനു മുമ്പ് ലഘു ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലത്ത് അവര്‍ വണ്ടി നിര്‍ത്തി. അവിടെ വച്ച് അര്‍ജുന്‍ ഒരു ഐഡിയ മുന്നോട്ടു വയ്ക്കുന്നു. നന്ദയുടെ ഭാര്യയെ താന്‍ കൊന്നു തരാമെന്നും അതോടെ അയാള്‍ക്ക് ലാവണ്യയോടൊപ്പം സുഖമായി പുതിയൊരു ജീവിതം ആരംഭിക്കാമെന്നും ഒരു ഓഫര്‍ അവന്‍ നന്ദയുടെ മുന്നില്‍ വയ്ക്കുന്നു. പകരം തന്റെ അച്ഛന്‍ ദേവരാജനെ നന്ദ കൊല്ലണം. അതാണ് കണ്ടീഷന്‍. നമ്മള്‍ രണ്ടു അപരിചിതര്‍ ആണല്ലോ. അതുകൊണ്ട് ഒരാള്‍ക്കും തങ്ങളെ ഈ കൊലപാതകങ്ങളുമായി കണക്ട് ചെയ്യാനോ കണ്ടു പിടിക്കാനോ കഴിയില്ല എന്ന് ഉറപ്പാണ് , മാത്രമല്ല കൊലപാതകതിനുള്ള മോട്ടീവ് തെളിയിക്കാനും പറ്റില്ല  എന്ന് അര്‍ജുന്‍ പറഞ്ഞു. ഒരു അപകടം പോലെ തോന്നിപ്പിച്ചാല്‍ മാത്രം മതി.  പക്ഷെ ഇത് കേട്ട പാടെ  ഈ ഭ്രാന്തന്‍ ഐഡിയ തള്ളിക്കളയുന്ന നന്ദ ഒരു മനോരോഗ വിദഗ്ദ്ധനെ കണ്ടു ചികിത്സിക്കൂ എന്ന് പറഞ്ഞു ഒരു ഡോക്ടറുടെ നമ്പര്‍ കൊടുത്തിട്ട് സ്ഥലം വിടുന്നു.

     തിരികെ വീട്ടിലെത്തിയ നന്ദ കാണുന്നത് അഴിഞ്ഞാടി നടക്കുന്ന സ്വന്തം ഭാര്യയെയാണ്. അതുവരെയുണ്ടായിരുന്ന സമാധാനം നഷ്ടപ്പെടുത്തുന്നത് ഇന്ദു മാത്രമാണെന്നും അവള്‍ മാത്രമാണ് തന്റെ ജീവിതം നശിപ്പിക്കുന്നതെന്നും നന്ദ തിരിച്ചറിയുന്നു. അര്‍ജുന്‍ അന്ന് പറഞ്ഞ ആശയം മോശമല്ലായിരുന്നു എന്ന് അയാള്‍ക്ക് തോന്നുന്നു. അയാളുടെ മനസ്സറിഞ്ഞെന്ന വിധം കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ ഇന്ദു ഹൈവേയില്‍ ഉണ്ടായ ഒരു റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. ആ മരണം കഴിഞ്ഞു ഒരു ദിവസം പൊടുന്നനെ അര്‍ജുന്‍ നന്ദയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അന്ന് നന്ദ മുന്നില്‍ എറിഞ്ഞിട്ടു പോയ ഡോക്ടറുടെ നമ്പര്‍ ഉപയോഗിച്ചാണ് നന്ദയുടെ വിലാസം അവന്‍ കണ്ടു പിടിച്ചത്. അന്ന് മുതല്‍ ഇന്ദുവിനെ നിരീക്ഷിച്ച അര്‍ജുന്‍ ഇന്ദുവിന് സഹപ്രവര്‍ത്തകനായ ഗൌതവുമായുള്ള രഹസ്യ ബന്ധം തെളിയിക്കുന്നു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അര്‍ജുന്‍ നന്ദയ്ക്ക് കാണിച്ചു കൊടുക്കുന്നു. ഒടുവില്‍ നന്ദയെ ഞെട്ടിച്ചു കൊണ്ട് താനാണ് അവളെ കൊന്നത്. ഇനി നന്ദയ്ക്ക് ലാവണ്യയോടൊപ്പം കഴിയാം എന്ന് അര്‍ജുന്‍ തുറന്നു പറയുന്നു. ഒരു നിമിഷം സന്തോഷം തോന്നിയെങ്കിലും അര്‍ജുന്റെ നിബന്ധനകള്‍ നന്ദ മറന്നിട്ടുണ്ടായിരുന്നില്ല. ഇതിനു പ്രത്യുപകാരമായി അര്‍ജുന്റെ അച്ഛനെ കൊല്ലണം. ഇവിടം മുതല്‍ കഥ അത്യന്തം നാടകീയമാവുകയാണ്. അര്‍ജുന്റെ അച്ഛനെ കൊല്ലാന്‍  വേണ്ടി ചെല്ലുന്ന നന്ദ അറിയുന്നത് അത് വരെ കേള്‍ക്കാത്ത കഥകളാണ്. പിരിമുറുക്കം നിറഞ്ഞ വഴികളിലൂടെ അതി സമര്‍ത്ഥം, വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം പോലെ ചിത്രം മുന്നേറുന്നു. ചിത്രം നിങ്ങള്‍ കാണുകയാണെങ്കില്‍ അതിന്റെ രസം പോകും എന്ന ഒറ്റക്കാരണം കൊണ്ടാണ് കഥ മുഴുവന്‍ എഴുതാത്തത്. അത്രയ്ക്ക് നന്നായി അവസാനിപ്പിച്ചിട്ടുണ്ട്‌ ഇതിന്റെ കഥ.

     സിനിമയില്‍ രാജന്‍ മാധവിന്റെ ഭാവി എന്തായിരിക്കും എന്ന് ഈ ചിത്രം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രണ്ടു മാനങ്ങളില്‍ നില്‍ക്കുന്ന തികച്ചും contrasting ആയ രണ്ടു കഥാപാത്രങ്ങളെ വച്ച് ഇത്തരം ഒരു ത്രില്ലെര്‍ ഇത്രയും ഭംഗിയായി ചെയ്തത് അയാളുടെ കാലിബര്‍ കാണിച്ചു തരുന്നുണ്ട്. ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ Strangers on a Train എന്ന ചിത്രവുമായി വിദൂര സാമ്യമുണ്ടെങ്കിലും തികച്ചും തദ്ദേശിയമായ ഒരു തലത്തിലേക്ക് ചിത്രത്തെ വിജയകരമായി മാറ്റാന്‍ രാജന് കഴിഞ്ഞിട്ടുണ്ട്. സഹോദരനായ സാജന്‍ മാധവ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രസന്നയും ചേരനും പതിവ് പോലെ തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്. ഇനിയും ഒരുപാടു ഉപയോഗിക്കേണ്ട ഒരു നടനാണ്‌ പ്രസന്ന എന്നാണ് എന്റെ അഭിപ്രായം. രാജന്‍ എന്തുകൊണ്ട് തമിഴില്‍ തന്റെ ആദ്യ ചിത്രം ചെയ്തു ? , മലയാളത്തില്‍ അയാള്‍ക്ക് അവസരം ലഭിക്കാത്തത് കൊണ്ടാണോ ? എങ്കില്‍ നമുക്ക് ശരിക്കും ഒരു നഷ്ടം തന്നെ. പറ്റുമെങ്കില്‍ കാണാന്‍ ശ്രമിക്കൂ.

2011, നവംബർ 26, ശനിയാഴ്‌ച

കൂത്ത്‌പറമ്പില്‍ നിന്ന് മുല്ലപ്പെരിയാറിലേയ്ക്കുള്ള ദൂരം


     മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രങ്ങളും പേരുകളും ഒരു പക്ഷെ നിങ്ങള്‍ മറന്നിട്ടുണ്ടാവും. സത്യം പറയാമല്ലോ ഞാന്‍ മറന്നു. ഇന്നലെ ചില വെബ്‌ സൈറ്റുകളില്‍ കണ്ടപ്പോഴാണ് കൂത്തുപറമ്പ് വെടിവയ്പ്പിന്റെ വാര്‍ഷികം ഓര്‍മ വന്നത്.  സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ ചില പഴയ സഖാക്കള്‍ രക്തസാക്ഷികള്‍ക്ക് നൂറു  ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നത് കണ്ടു. കൊള്ളാം. നല്ലത്. ഓര്‍മിച്ചതിന് അഭിനന്ദനങ്ങള്‍. ചില പാവങ്ങള്‍ അതിനിടയ്ക്ക് എന്തിനായിരുന്നു ഈ രക്തസാക്ഷിത്വം എന്നൊരു മണ്ടന്‍ ചോദ്യം ചോദിച്ചു വെറുതെ സഖാക്കളുടെ തള്ളയ്ക്കു വിളി കേട്ടു. ഇതൊക്കെ കണ്ടപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധിയായ എനിക്ക് പല പഴയ കാര്യങ്ങളും ഓര്‍മ വരുന്നു.

അല്പം ഫ്ലാഷ് ബാക്ക് 


    പണ്ട് കണ്ണൂരില്‍ സി പി എം നടത്തിയ അക്രമങ്ങള്‍ക്ക്  ( സോറി. അങ്ങനെ വിളിക്കാന്‍ പാടില്ല. മനുഷ്യാവകാശത്തിനു വേണ്ടി പാര്‍ട്ടി നടത്തിയ പോരാട്ടങ്ങള്‍  ) ബുദ്ധിയും ആരോഗ്യവും നല്‍കിയ ഒരു നേതാവാണ്‌ എം വി രാഘവന്‍. പാര്‍ട്ടിയുടെ അടി കൊണ്ട് കിടക്കാന്‍ മാത്രം വിധിക്കപ്പെട്ട കുറച്ചു ആള്‍ക്കാര്‍ ആയിരുന്നു അന്ന് കണ്ണൂരിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാര്‍. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സുധാകരന്‍ വരുന്നതും കോണ്‍ഗ്രസ്‌ തിരിച്ചടിക്കാന്‍ തുടങ്ങുന്നതും. അങ്ങനെ വര്‍ഷങ്ങളോളം കലാപ ഭൂമിയായിരുന്ന ഇപ്പോഴും ഏകദേശം അങ്ങനെ തന്നെയായ ഒരു സ്ഥലമാണ്‌ കണ്ണൂര്‍. അങ്ങനെയിരിക്കെ ഒരു ദിവസം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്‌ എന്നത് തിരിച്ചിട്ടു കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്ന് പേരിട്ടു ഒരു പാര്‍ട്ടി ഉണ്ടാക്കി അദ്ദേഹം പുറത്തു പോയി. കാലങ്ങളായി പാര്‍ടിയില്‍ തുടര്‍ന്ന് വന്ന ഉള്‍പ്പോരുകളുടെ ക്ലൈമാക്സ്‌ ആയിരുന്നു അത്.

പാര്‍ട്ടിയെ ധിക്കരിച്ചാല്‍ 

     പാര്‍ട്ടിയെ ധിക്കരിച്ചു പുറത്തു പോകുന്നയാളെ ഊര് വിലക്കുക എന്നതാണല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സിദ്ധാന്തം. പുറത്തു പോകുന്നയാളോടുള്ള ശത്രുത മാത്രമല്ല ഈ നയത്തിന് കാരണം. പുറത്തേക്കു കൂടുതല്‍ ഒഴുക്ക് തടയുക, അങ്ങനെ ചിന്തയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ട്. ഇതൊക്കെ തന്നെ രാഘവന്റെ കാര്യത്തിലും സംഭവിച്ചു. പാര്‍ട്ടി ഭ്രഷ്ട്ട് കല്‍പ്പിച്ച രാഘവനെ പുറത്തിറങ്ങി നടക്കാന്‍ പോലും സമ്മതിക്കില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. പിന്നെ കണ്ണൂരില്‍ നടന്നത് എല്ലാവരും കണ്ടതാണ്. രാഘവനെയും അനുയായികളെയും മാത്രമല്ല അദ്ദേഹം സ്ഥാപിച്ച പാപ്പിനിശ്ശേരി സ്നേക്ക് പാര്‍ക്കിലെ പാമ്പുകളെ പോലും പാര്‍ട്ടി അനുഭാവികള്‍ വെറുതെ വിട്ടില്ല. എന്നാല്‍  ഇതൊക്കെ അനുയായികളെ ആദ്യമായി പഠിപ്പിച്ച ഒരാളായ രാഘവന്‍ തെല്ലും കുലുങ്ങിയില്ല. ഇതിന്റെയൊക്കെ പരിസമാപ്തി പോലെ ഒരിക്കല്‍ കൂത്ത്‌പറമ്പില്‍ വച്ച് പാര്‍ട്ടിക്കാരുടെ ഒരു സംഘം രാഘവനെ വഴിയില്‍ തടഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ കണ്ടു പേടിച്ചു പിന്തിരിയാതിരിക്കാന്‍ കൂട്ടാക്കാത്ത രാഘവനെ ജീവന്‍ കൊടുത്തും പ്രതിരോധിക്കാന്‍ തയ്യാറായി വന്ന ജനക്കൂട്ടം വീണ്ടും വളര്‍ന്നു വലുതായി. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ് ഒടുവില്‍ അവസാനിച്ചത്‌ വെടി വയ്പ്പിലും അഞ്ചു പേരുടെ മരണത്തിലുമാണ്. ഒരു വ്യക്തിക്ക് നേരെ ഒരു സംഘം ആള്‍ക്കാര്‍ നടത്തിയ ഊര് വിലക്കിന്റെയും കയ്യേറ്റത്തിന്റെയും  സ്വാഭാവികമായ പര്യവസാനം.

പിന്നെന്തു സംഭവിച്ചു ? 


    അഞ്ചു പേര്‍ മരിച്ചു. അവരുടെ കുടുംബത്തിനു അവരെ നഷ്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് വര്‍ഷാവര്‍ഷം രക്ത സാക്ഷി ദിനം കൊണ്ടാടാന്‍ അഞ്ചു രക്ത സാക്ഷികളെ കിട്ടി. പാര്‍ട്ടിയുടെ നേതാക്കള്‍ ഇതുപയോഗിച്ച് നല്ല നിലയിലെത്തി. കേന്ദ്ര ബിന്ദുവായ രാഘവന് ഒന്നും നഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ പല രീതിയില്‍ പീഡിപ്പിച്ചെങ്കിലും കളിയറിയാവുന്നത് കൊണ്ട് അങ്ങേര്‍ തടി രക്ഷപ്പെടുത്തി. മകനായ നികേഷ് പുതിയ ചാനലില്‍ കൂടി മലയാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. അച്യുതാനന്ദന്റെ മകന്‍ എങ്ങനെ രക്ഷപെട്ടു , പിണറായിയുടെയും കൊടിയേരിയുടേയും മക്കള്‍ ഇന്നെവിടെ. ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ക്കെല്ലാം ശുഭ പര്യവസായിയായ മറുപടികള്‍ ഉണ്ട്. ആഗോള കുത്തകകളെ തെറി വിളിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കോടിയേരിയുടെ മകന്‍ പണ്ട് സമരങ്ങളുടെ ഭാഗമായിരുന്നു. അതെന്തിനായിരുന്നു എന്ന് എല്ലാവര്‍ക്കും ഇനിയും മനസ്സിലാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്തായാലും അദ്ദേഹം ഇപ്പോള്‍ ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു. മറ്റുള്ള നേതാക്കളുടെ മക്കളും അപവാദമല്ല. കേരളത്തില്‍ ഒരു നേതാവിന്റെയും മക്കള്‍ക്ക്‌ ( ഇ എം എസ്സും കരുണാകരനും ഉള്‍പ്പെടെ ) ആര്‍ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇത് വരെ നഷ്ടപ്പെട്ടതെല്ലാം പാര്‍ട്ടി എന്ന പേരില്‍ ജീവിതം നശിപ്പിച്ചു നടക്കുന്ന മണ്ടന്മാര്‍ക്കാണ്.


രക്ത സാക്ഷിയെ കൊണ്ടുള്ള ഉപയോഗം 


    രക്ത സാക്ഷികളെ ഉപയോഗിക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടിയും കണക്കാണ്. എങ്കിലും ഇത് ഒരു ആഘോഷമായി കൊണ്ട് നടക്കുന്ന ഒരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രമാണ്. ചെറുപ്പമായിരുന്നപ്പോള്‍ സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കുറച്ചു ഓവര്‍ ആയി എനിക്ക് തോന്നിയിരുന്നു ( അന്ന് നോം കമ്മ്യൂണിസ്റ്റ്‌ ആയിരുന്നല്ലോ ) . പക്ഷെ പോകെ പോകെ മനസ്സിലായി. അതൊന്നും ഒന്നുമല്ല എന്ന്. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് എന്തുകൊണ്ട് ഇത്രയും രക്തസാക്ഷികള്‍ ഉണ്ടായി ? പട്ടിണി മാറ്റാനോ തൊഴിലില്ലായ്മക്കെതിരെയോ ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെയോ ഭരണവര്‍ഗത്തോട്‌ പോരാടി മരിച്ചവര്‍ അല്ല അവര്‍. വെറും രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ അടിപിടിക്കു പോയി വെട്ടും കുത്തുമേറ്റും അത്യന്തം ശോചനീയമായ അവസ്ഥയില്‍ റോഡില്‍ കിടന്നു മരിച്ചവര്‍ ആണ് അതില്‍ ഭൂരിഭാഗവും. അധ്വാനിക്കുന്നവന്റെ പാര്‍ട്ടിയുടെ രക്തസാക്ഷികളെ ഞാന്‍ അക്ഷേപിക്കുകയല്ല. കാരണം അവരില്‍ പലരും പാവങ്ങളും ആത്മാര്‍ത്ഥതയുള്ളവരും ആയിരുന്നു. മഹാന്മാരായ അവരുടെ നേതാക്കള്‍ അവരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. കണ്ണൂരില്‍ ആര്‍ എസ് എസ്സിനെതിരെ നടക്കുന്ന സി പി എം അക്രമങ്ങള്‍ വര്‍ഗീയതക്കെതിരെ വിപ്ലവ പാര്‍ട്ടി നടത്തുന്ന ധീര യുദ്ധങ്ങളായി ചിത്രീകരിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാവങ്ങള്‍ ഇപ്പോഴുമുണ്ട്. നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ മീഡിയയില്‍ അത് വ്യക്തമാണ്. പണ്ട് രാഷ്ട്രീയം കളിച്ചു നടന്നിട്ട് ജീവിതം കുട്ടിച്ചോറാകും എന്ന് കണ്ടപ്പോ ബുദ്ധി പൂര്‍വ്വം ഗള്‍ഫിലേക്കും മറ്റും രക്ഷപെട്ടിട്ടു മഹദ് വാചകങ്ങള്‍ അടിക്കുകയും ഇവരെയോര്‍ത്തു രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന ഒരു കൂട്ടം പാവങ്ങള്‍. അവരെ ഞാന്‍ കളിയാക്കാത്തത് മനപൂര്‍വമാണ്. കാരണം ഇപ്പോഴും അവര്‍ക്കറിയില്ല എന്താണ് പാര്‍ട്ടി ചെയ്യുന്നതെന്ന്

വീണ്ടുമൊരു രക്തസാക്ഷി ദിനം 

     പതിവ് പോലെ സഖാക്കള്‍ 'രക്തസാക്ഷികള്‍ക്ക് ' അഭിവാദ്യമര്‍പ്പിച്ചു. നൂറു കണക്കിനാളുകള്‍ പ്രകടനം നടത്തി. ബാന്‍ഡ് മേളം, മൈക്ക് സെറ്റ് , റെഡ് വോളന്റിയര്‍മാര്‍ മുതലായവ ചേര്‍ത്ത് ആഘോഷം കൊഴുപ്പിച്ചു. അച്യുതാന്ദന്‍ പതിവ് പോലെ തന്റെ വളിപ്പുകള്‍ കൊണ്ട് ജനങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു. അങ്ങനെ സ്വാതന്ത്ര്യ ദിനം പോലെ ഒരു രക്തസാക്ഷി ദിനം കൂടി കടന്നു പോയി, നേതാക്കള്‍ക്കോ ഇതിനു ഉത്തരവാദിയായവര്‍ക്കോ ഒന്നും പറ്റാതെ തന്നെ. ആഘോഷം എല്ലാം നന്നായി. പക്ഷെ ചില സംശയങ്ങള്‍. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളെയോ മറ്റു പ്രതിസന്ധികളെയോ ഓര്‍ത്തു ഈ പാര്‍ട്ടി ഒരിക്കലും ഇങ്ങനെ പ്രതികരിച്ചു കണ്ടിട്ടില്ല. കേരളത്തില്‍ അനേക ലക്ഷം ജനങ്ങള്‍ ഭീതിയുടെ നിഴലില്‍ ദിനങ്ങള്‍ തള്ളി നീക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍. എന്നാല്‍ ഇപ്പറയുന്ന 'ജനങ്ങളുടെ' പാര്‍ട്ടി ഇത് വരെ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്തിരുന്ന എന്തെങ്കിലും ഇതിന്റെ പേരില്‍ സംഘടിപ്പിച്ചോ ? മനുഷ്യ ചങ്ങല, ഉപരോധം, ബന്ദ് തുടങ്ങിയവ ആയുധമാക്കുന്ന ഒരു പാര്‍ട്ടി മുപ്പത്തി അഞ്ചു ലക്ഷം  ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് മിണ്ടാതിരിക്കുന്നത് തന്നെ അവരുടെ കള്ളത്തരത്തിന്റെ ലക്ഷണമാണ്. ഇന്നലെ രക്ത സാക്ഷി ദിന യോഗത്തില്‍ അച്യുതാനന്ദന്‍ നടത്തിയ കോമാളി പ്രസംഗം കണ്ടപ്പോള്‍ അതാണ്‌ തോന്നിയത്. അതോ ഇനി ഡാം പൊട്ടിയാല്‍ മരിക്കുന്ന മുപ്പത്തഞ്ചു ലക്ഷം  ജനങ്ങളെ രക്ത സാക്ഷികളായി പ്രഖ്യാപിച്ചു ഡാം ഡേ ആഘോഷിക്കുമോ അവര്‍ ? സഖാക്കളേ.. ഇനിയെങ്കിലും ചിന്തിക്കൂ.. ഇതൊക്കെ കൊണ്ട് നിങ്ങള്‍ എന്ത് നേടി ? ഇത്തരം പ്രഹസനങ്ങള്‍ നിര്‍ത്തി പ്രായോഗികമായി ചിന്തിക്കൂ. മനുഷ്യ ജീവന്‍ വളരെ വില പിടിച്ചതാണ്.  ഇത്തരം മണ്ടത്തരങ്ങളുടെ പേരില്‍ അത് നശിപ്പിക്കരുത്.

മുല്ലപ്പെരിയാറില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ 






     കഷ്ടം തോന്നുന്നു നമ്മുടെ രാഷ്ട്രീയക്കാരെ ഓര്‍ക്കുമ്പോള്‍. പ്രേമചന്ദ്രന്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുകയാണ്. പണ്ടേ ചെയ്യേണ്ട കാര്യങ്ങള്‍ കതിരില്‍ വളം വയ്ക്കുന്നത് പോലെ ഇപ്പൊ വര്‍ണിക്കുന്നത് കാണുമ്പോള്‍., മുപ്പത്തി അഞ്ചു ലക്ഷം ജനങ്ങളെ ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നത്‌ പോലെ. ഭഗവാനേ അവരെ കാത്തു കൊള്ളണമേ എന്ന് പ്രാര്‍ഥിക്കുന്നു.

Related reading : 

ജയരാജനും ചില പഴയ ചുവപ്പന്‍ ചിന്തകളും


2011, നവംബർ 22, ചൊവ്വാഴ്ച

നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ : ഒരു സാസ്ത്രീയ പഠനം


     സന്തോഷ്‌ പണ്ഡിറ്റ്‌ ആണല്ലോ ഇപ്പോഴത്തെ സ്റ്റാര്‍. ഇന്നലെ അങ്ങേരുടെ കുറച്ചു പാട്ടുകള്‍ കാണാം എന്ന് കരുതി യൂടൂബ് തപ്പി. അപ്പോഴതാ കിടക്കുന്നു തെറിയുടെ പൂരം. ഹോ. മലയാളികളുടെ ഒരു ഭാവനയേ.. ഒരുത്തന്‍ എഴുതിയിരിക്കുന്നു നിന്നെ നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ കൊണ്ട് മാത്രമേ വിശേഷിപ്പിക്കാന്‍ പറ്റൂ ഡാ എന്ന്. അത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളോ. അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ഒരു സാസ്ത്രീയ പഠനം നടത്തി. അപ്പൊ നോക്കിയപ്പോ സത്യമാണ്. ജീവിതത്തില്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്നതും എന്നാല്‍ നിഘണ്ടുവില്‍ ശരിക്കും ഇല്ലാത്തതുമായ കുറച്ചു വാക്കുകള്‍. ബരീന്‍. നോക്കിന്‍ ( കേട്ടിട്ടില്ലാത്തവര്‍ക്കായി ഉദാഹരണം കൊടുത്തിട്ടുണ്ട്‌ )

കമാ എന്നൊരക്ഷരം  -
( ഉച്ചരിക്കേണ്ട വിധം : കമലയുടെ ക / മാധവന്റെ മാ )
ഇത് ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കാന്‍ തുടങ്ങിയതാണ്‌. കമാ എന്ന് പറയുന്നത് രണ്ടക്ഷരമല്ലേ എന്ന സംശയം നമ്മള്‍ക്കെല്ലാം പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ വളരെ ഭംഗിയായി ഉപയോഗിക്കുന്നു .
ഉദാ : മാല എടുത്തോ എന്ന് കുനിച്ചു നിര്‍ത്തി ഇടിച്ചു കൊണ്ട് മത്തായി പോലീസ് പല തവണ ചോദിച്ചെങ്കിലും കള്ളന്‍ ഗോപാലന്‍ കമ എന്നൊരക്ഷരം മിണ്ടീല

കണസാ മുണസാ - 
( ഉച്ചരിക്കേണ്ട വിധം : കണവയുടെ കണ / സാധനത്തിന്റെ സാ / മുനിയുടെ മു / വെറുതെ ണ / സായിപ്പിന്റെ സാ   )
സീരിയസ് ആയി ഒരു കാര്യം പറയുമ്പോ എന്തെങ്കിലും അസംബന്ധം പറയുന്നതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്.
ഉദാ : പെട്രോള്‍ വില കൂടിയതിന്റെ കാര്യം ചര്‍ച്ച ചെയ്തു കൊണ്ടിരുന്നപ്പോ ഐശ്വര്യാ റായിയുടെ കൊച്ചിന്റെ പേരിടീലിനെ പറ്റി പറഞ്ഞ രാമുവിനോട് ശാമു പറഞ്ഞു.. കണസ മുണസാ പറയാതെടെയ് എന്ന്

കണാ മുണാ 
മുകളില്‍ പറഞ്ഞ അതെ അര്‍ഥം. വേണേല്‍ ഒരു ഉദാഹരണം വായിച്ചോ
ഉദാ: കര്‍മണയെവാധികാരസ്തെ മാ ഫലേഷു കണാ മുണാ എന്ന് ശ്ലോകം ചൊല്ലിയ സാമിയെ ആള്‍ക്കാര്‍ തല്ലി ഓടിച്ചു


പുളുസു 
( ഉച്ചരിക്കേണ്ട വിധം :  പുളുവിന്റെ പുളു / സുരാംഗനയുടെ സു )
പുളുവടിക്കാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്
ഉദാ :  രാജു മോന്റെ വീമ്പിളക്കല്‍ കേട്ടപ്പോ ടിന്റു അറിയാതെ വിളിച്ചു പോയി 'അമ്പട പുളുസു ' എന്ന്

ഇശ്ശിയായി 
( ഉച്ചരിക്കേണ്ട വിധം :  ഇട്ടിയുടെ ഇ / മുത്തശ്ശിയുടെ ശ്ശി  )
ഇത് എം ടി യാണ് പോപ്പുലര്‍ ആക്കിയത്. അദ്ദേഹത്തിന്റെ കഥകളില്‍ മിക്കവാറും ഉപയോഗിക്കുന്ന വാക്കാണ്‌. പക്ഷെ ഇതിനെ നിഘണ്ടുവില്‍ കയറ്റാന്‍ അദ്ദേഹത്തിന് പോലും താല്പര്യമില്ലെന്ന് തോന്നുന്നു.
ഉദാ : സന്ധ്യ നേരത്ത് പുറത്തേക്കു നോക്കി ഓപ്പോള്‍ പിറുപിറുത്തു നേരം ഇശ്ശിയായിട്ടും കുട്ട്യോളെ കാണുന്നില്ലല്ലോ എട്ത്യെ


ഉടായിപ്പ് 
( ഉച്ചരിക്കേണ്ട വിധം :  ഉടനെ എന്നതിലെ ഉടാ / കയ്യിലിരിപ്പിലെ യിപ്പ്  )
തരികിടകളെ വിളിക്കാന്‍ ഉപയോഗിക്കുന്നത്.
ഉദാ : ലവന്‍ ആളൊരു ഉടായിപ്പാ കേട്ടോ / എന്തെങ്കിലും ഉടായിപ്പ് ചെയ്താലേ കാര്യം നടക്കൂ.

ടപേ 
( ഉച്ചരിക്കേണ്ട വിധം :   വെറുതെ പറയുക / പേപ്പട്ടിയുടെ പേ )
വളരെ പെട്ടെന്ന് എന്നാണര്‍ത്ഥം.
ഉദാ : കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നമായിരുന്നെങ്കിലും മാത്തന്‍ അത് ടപേ എന്ന് ചെയ്തു തീര്‍ത്തു.

പടാര്‍ / ടമാര്‍
ഈ വാക്കുകള്‍ മലയാള ഭാഷയ്ക്ക്‌ സംഭാവന ചെയ്തത് കണ്ണാടി വിശ്വനാഥന്‍ ആണെന്ന് തോന്നുന്നു.
എന്തായാലും മുട്ടന്‍ വാക്ക് തന്നെ
ഉദാ : സേതുരാമയ്യര്‍ സി ബി ഐ കള്ളന്മാരെ പടാര്‍ ടമാര്‍ എന്ന് പറഞ്ഞു നേരിട്ടു

വൂഷ്‌ 
ഇത് പണ്ട് ബാലരമയില്‍ ഉണ്ടായിരുന്നു. ഫാന്റം കള്ളന്മാരെ ഇടിക്കുമ്പോ കേള്‍പ്പിക്കുന്ന ശബ്ദമാണ്. ഇപ്പൊ ബെന്‍ ടെന്‍ വന്നതോട് കൂടി ഫാന്റം പണിയില്ലാതെ വീട്ടിലിരിക്കുകയാണല്ലോ.
അതോടെ ആ ശബ്ദവും ഇല്ലാതായി.

ചൊറി കുത്തല്‍ 
ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഒരുത്തന് ചൊറി പിടിച്ചു എന്ന് വയ്ക്കുക. അവന്‍ എന്ത് ചെയ്യും. സമയം കളയാന്‍ വേണ്ടി ആ ചൊറി കുത്തിയിരിക്കും.

പൂയി / കൂയി 
ഇത് നമ്മള്‍ ആള്‍ക്കാരെ പുറകില്‍ നിന്ന് വിളിക്കാന്‍ ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടത്

ആ / ശ്ശീ 
മുകളില്‍ പറഞ്ഞ പോലെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഷക്കീലയോടും അഭിലാഷയോടും ഒപ്പം നഷ്ടപ്പെട്ട രണ്ടു ശബ്ദങ്ങള്‍. ശീല്‍ക്കാര ശബ്ദം എന്ന് സംസ്കൃതത്തില്‍ ചില മുന്‍ഷികള്‍  പറയും.

ആള്‍ക്കാര്‍ എന്നെ വിളിച്ച കുറെ വാക്കുകള്‍ കൂടി ഉണ്ട്. അതൊക്കെ എന്തായാലും നിഘണ്ടുവില്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ല. ഹി ഹി .. കണ്ടാല്‍ ഓര്‍മിപ്പിച്ചേക്കണേ...

2011, നവംബർ 15, ചൊവ്വാഴ്ച

അണ്ണാ ഹസാരെയും അസിം പ്രേംജിയും റിസര്‍വേഷനും



ഇത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി വാദിക്കാനുള്ളതോ അല്ലെങ്കില്‍ താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കാനോ വേണ്ടിയുള്ള ഒരു പോസ്റ്റ്‌ അല്ല. ദുശ്ശാസ്സനന്റെ മുന്നില്‍ മനുഷ്യന്‍ രണ്ടു ജാതി മാത്രമാണ്. ആണും പെണ്ണും. അതുകൊണ്ട് ദയവു ചെയ്തു ഇതിനു ഇങ്ങനെ ഒരു നിറം കൊടുക്കരുതെന്ന് മാന്യ വായനക്കാരോട് ഒരു അപേക്ഷ ഉണ്ട്. 


ആമുഖം   
     അണ്ണാ ഹസാരെയുടെ ലോക്പാല്‍ സംഘം ഒരു  പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍. അണ്ണായുടെ ജന്‍ലോക്പാല്‍ എന്നത് എന്തിനോ വേണ്ടിയുള്ള ഒരു മറയാണ് എന്ന സംശയം സാധാരണക്കാരില്‍ പോലും ജനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനെ പറ്റി മുന്നേ എഴുതിയ പോസ്റ്റിനു ഒരു രണ്ടാം ഭാഗം , അതായതു, സമരത്തിന്‌ ശേഷം അണ്ണായെ വീണ്ടും വായിക്കുമ്പോള്‍ എന്നത് പുറകെ വരുന്നതാണ് . ഇവിടെ ഇപ്പോള്‍ ചര്‍ച്ച  ചെയ്യുന്നത് ജാതി സംവരണത്തെ പറ്റിയുള്ള അവരുടെ നിലപാട് വിശദീകരിച്ചു കൊണ്ട്  വന്ന പത്രക്കുറിപ്പാണ്. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗിന്റെ ചോദ്യത്തിന് മറുപടിയായി അരവിന്ദ് കേസരിവാള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഇപ്പോള്‍ നിലവിലുള്ള സംവരണ നിയമങ്ങളെ തങ്ങള്‍ പിന്താങ്ങുന്നു എന്ന് ടീം അണ്ണാ ( അങ്ങനൊന്ന് ശരിക്കുമില്ല. സൌകര്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് മാത്രം ) വിശദീകരിച്ചു. പിന്നോക്ക വിഭാഗ ലോബിയുടെ എതിര്‍പ്പിനെ നേരിടാന്‍ വേണ്ടിയുള്ള ഒരു നടപടി ആയാണ് അവര്‍ തന്നെ ഇതിനെ കാണുന്നത്. ഈ അവസരത്തില്‍ സംവരണത്തിന്റെ ശരി തെറ്റുകള്‍ അന്വേഷിക്കുകയാണിവിടെ 


കുറച്ചു ചരിത്രം 


      ഭാരതം സ്വാതന്ത്ര്യം നേടിയിട്ടു ഇത് വരെ അറുപത്തി നാലാം വര്‍ഷമാണ്‌. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂറു കണക്കിന് മതങ്ങളും ജാതികളും ഉപജാതികളും കൊണ്ട് മലിനമാണ്‌ ഭാരതത്തിന്റെ സാമൂഹിക ഘടന. ജാതി വ്യവസ്ഥയുടെ ഫലമായി അടിമത്തത്തില്‍  കഴിഞ്ഞിരുന്ന ചില സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനാണ് ജാതിയില്‍ അധിഷ്ടിതമായ സംവരണം ഭരണ ഘടനയുടെ ഭാഗമാവുന്നത്. അതായതു ഒരിടത്ത് മതേതരമാണെന്ന് വിളംബരം ചെയ്യുകയും അതേ സമയം മറുവശത്ത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന വിരോധാഭാസം തന്നെയാണ് ഇതെങ്കിലും അന്നത്തെ ക്രൂരമായ ജാതി വ്യവസ്ഥയും  അതിന്റെ പേരിലുള്ള പീഡനങ്ങളും കാരണം പലരും ഇതിനെ അനുകൂലിച്ചു. മാത്രമല്ല നമ്മുടെ ഭരണ ഘടന ശില്പി ആയ അംബേദ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട്  സംവരണ നിയമങ്ങള്‍ ഏറ്റവും കൂടിയത് പത്തു വര്‍ഷത്തേക്ക് മാത്രമേ ഉണ്ടാകാവൂ എന്ന് . ഭാരതത്തിലെ അന്നത്തെ അവസ്ഥയില്‍ പരിതപിച്ചിരുന്ന നമ്മുടെ സാമൂഹ്യ പരിഷ്കര്‍താക്കള്‍ എല്ലാം അനുകൂലമായ നിലപാടെടുത്തത് കൊണ്ടാണ് ഇത് നിലവില്‍ വന്നത്.



പിന്നെ എന്ത് സംഭവിച്ചു ? 


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മാറി മാറി വരുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഈ ലിസ്റ്റിന്റെ നീളം കൂട്ടിയതല്ലാതെ എന്ത് കൊണ്ട് ഈ സംവരണം എന്ന ചോദ്യം ആരും ചോദിച്ചില്ല. വോട്ട് ബാങ്ക് എന്നാല്‍ ജാതി തിരിച്ചുള്ളതാണല്ലോ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍ മൊറാര്‍ജി ദേശായി നിയോഗിച്ച മണ്ഡല്‍ കമ്മീഷന്‍ നടത്തിയ അശാസ്ത്രീയമായ ഒരു പഠനം മാത്രമാണ് ഇടയ്ക്ക് സംഭവിച്ചത്. അറുപതു വര്‍ഷത്തില്‍ കൂടുതല്‍ നമ്മള്‍ ജാതിയുടെ പേരില്‍ "അവകാശങ്ങളും" അധികാരങ്ങളും വാരിക്കോരി നല്‍കിയിട്ടും അവരൊക്കെ   ഇപ്പോഴും ഇരുട്ടില്‍ തന്നെ.ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലി സംവരണം തുടങ്ങിയവ വേറെയും. ഓരോ സമൂഹത്തെയും മതത്തിന്റെയും ജാതിയുടെയും  ചതുര കോളങ്ങളില്‍ ഒതുക്കാന്‍ മാത്രമേ ഇതൊക്കെ ഉപകരിച്ചിട്ടുള്ളൂ.  സംവരണ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്ന മതങ്ങളുടെയും ജാതികളുടെയും ലിസ്റ്റ് വളരെ നീണ്ടതാണ്. നമ്മുടെ രേഖകള്‍ അനുസരിച്ച് ഏക ദൈവ വിശ്വാസം വച്ച് പുലര്‍ത്തുന്ന ഇസ്ലാമിന്റെ ഉപജാതികള്‍ എത്രയുണ്ടെന്നറിയണമെങ്കില്‍ നിങ്ങള്‍ക്ക് വിക്കിപീഡിയയിലെ ഈ ലിങ്ക് വായിച്ചു നോക്കാവുന്നതാണ്. ഈ ലിസ്ടനുസരിച്ചു പശ്ചിമ ബംഗാളില്‍ മാത്രം അന്‍പത്തി നാല് തരം മുസ്ലീങ്ങള്‍ ഉണ്ട്. ഈ ലിസ്ടിനോട് മത വിശ്വാസിയായ ഒരു മുസ്ലീമും യോജിക്കുമെന്നു എനിക്ക് തോന്നുന്നില്ല.  ഭരണ രേഖകള്‍ അനുസരിച്ചുള്ള പട്ടിക ജാതി / പട്ടിക വര്‍ഗ ലിസ്റ്റ് ഈ പേജില്‍ ഒതുങ്ങില്ല. കാലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍  ഈ ലിസ്ടിലെയ്ക്ക് പുതിയ സംഭാവനകള്‍ നല്കിയതല്ലാതെ ഈ അറുപത്തി നാല് വര്‍ഷം കൊണ്ട് ഒരൊറ്റ ജാതി പോലും ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ല. ആകെ ഉണ്ടായ ഒരു ഗുണം എന്താണെന്ന് വച്ചാല്‍ ജാതി രാഷ്ട്രീയം കുറച്ചു കൂടി നന്നായി കളിക്കാനുള്ള ഏറ്റവും നല്ല ഉപകരണമായി ഇത് മാറി എന്നതാണ്. 



സംവരണ നിയമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ? 


എന്തുകൊണ്ടാണ് ഇത് നീക്കം ചെയ്യപ്പെടേണ്ടത് എന്ന് വാദിക്കുന്നതെന്ന് മനസ്സിലാക്കണമെങ്കില്‍ 
നമ്മുടെ സമൂഹത്തില്‍ ഈ സംവരണ നിയമങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയണം. സംവരണം എന്നാല്‍ തൊഴില്‍ സംവരണം മാത്രമല്ല. നമ്മുടെ ഭരണ സഭകളിലേയ്ക്കും വിവിധ നേതൃ സ്ഥാനങ്ങളിലെയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മറ്റും ഇത് വ്യാപകമാണ്. ആദ്യം തൊഴില്‍ സംവരണം നോക്കാം. 


    ഒരു ബാങ്ക് പ്രോബേഷനറി ടെസ്റ്റ്‌. ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്‌ നടത്തിയതിന്റെ വിജ്ജാപനം ആണ് താഴെ കാണുന്നത്.
Number of vacancy-322; age as on 01.10.2010 minimum age 21 years, maximum 30 years
Reservation: SC 53; ST 23; OBC 85; General 161; Total 322
ഇതാണ് അവര്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍. അതായത് പകുതി ഒഴിവുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. മുകളില്‍ പറഞ്ഞ പ്രായ പരിധിക്കും ഉണ്ട് നിര്‍വചനം.
Relaxation in upper age limit: SC/ST candidates by 5 years; Ex-servicemen and commissioned officers including ECOs/SSCOs by 5 years; OBC candidates by 3 years; all persons who have ordinarily been domiciled in Kashmir Division of J&K state during 01.01.1980 to 31.12.1989 by 5 years; PwD category candidates by 15 years for SC/ST, by 13 years for OBC, by 10 years for General
ഇനി ഈ പരീക്ഷയിലെ വിവിധ വിഭാഗങ്ങളില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ നേടേണ്ട മാര്‍ക്കിനെ പറ്റി.
Descriptive test: The test will be of 60 marks (i.e. 20 marks for each question). The minimum passing marks would be 40% for general category candidates and 35% for SC/ST/OBC/PwD candidates

    ഇതില്‍ ഒരു പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് ഉണ്ട്. അത് സംവരണ വിഭാഗങ്ങള്‍ക്ക് മാത്രം അനുവദിചിട്ടുള്ളതും സൌജന്യവും ആണ്.  ഇതുകൊണ്ട് തീരുന്നില്ല സംവരണം. വിമുക്ത ഭടന്മാര്‍ , വികലാംഗര്‍ , അഭയാര്‍ഥികള്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ വേറെയുമുണ്ട്. അവര്‍ക്ക് അനുവദിച്ചിട്ടുള്ളത് കൂടി കഴിയുമ്പോള്‍ തികച്ചും തുശ്ചമായ സീറ്റുകള്‍ ആണ് ജനറല്‍ വിഭാഗത്തില്‍ ബാക്കിയാവുന്നത്. നിങ്ങള്‍ വിശ്വസിക്കില്ല. ഈ പറഞ്ഞ ഉദാഹരണത്തില്‍ അത് ചിലപ്പോ വെറും മുപ്പതോ നാല്പതോ ആയിരിക്കും.  സംവരണ വിഭാഗക്കാരെ ഈ ജനറല്‍ വിഭാഗത്തിലും പരിഗണിക്കും.  അപ്ലിക്കേഷന്‍ ഫോമിന്റെ വിലയില്‍ തുടങ്ങുന്നു ഇവിടത്തെ വിവേചനം. അഞ്ഞൂറോ ആയിരമോ ഉള്ള ഒരു ഫോമിനു സംവരണത്തിന്  അര്‍ഹതയുള്ള  ഒരാള്‍ കൊടുക്കേണ്ട വില അതിന്റെ അഞ്ചിലൊന്നാണ്. അതിന്റെ ഇങ്ങനത്തെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്തിനേറെ പറയുന്നു, നിങ്ങള്‍ ഏതു തൊഴില്‍ വാര്‍ത്തകളും എടുത്തു നോക്കിക്കോളൂ. എല്ലാം ഇത് പോലെ തന്നെ ആയിരിക്കും. 

     വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത് കുറച്ചു കൂടി സ്വീകാര്യമാണ് എന്ന് പറയേണ്ടി വരും . എന്താണെന്ന് വച്ചാല്‍ , നമ്മുടെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് വിദ്യാഭ്യാസം എന്നത് അല്പം ചിലവുള്ള ഒരു സംഗതിയാണ്. ഒരു താഴ്ന്ന ജാതിയില്‍ ജനിച്ചു വളരെ ചെറുപ്പത്തിലേ പട്ടിണി മാറ്റാന്‍ വേണ്ടി എന്തെങ്കിലും ജോലി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയെ സ്കൂളിലെയ്ക്കാകര്‍ഷിക്കാന്‍ ഇത് വേണ്ടി വരും. പക്ഷെ ഇത് പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു ബിരുദാനന്തര  കോഴ്സുകള്‍ തുടങ്ങി എല്ലാതരം കോഴ്സുകള്‍ക്കും ഇപ്പോള്‍ ബാധകമാണ്. അതായതു ജനിച്ച ജാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഏതു കോഴ്സിനും നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. ഭരണ വ്യവസ്ഥയില്‍ സ്ഥിതി ഇത് പോലെ തന്നെ. ഭരിക്കാനുള്ള കഴിവോ നേതൃ ഗുണങ്ങളോ അടിസ്ഥാനമാക്കാതെ ജാതിയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മുകളില്‍ പറഞ്ഞ പോലെ ഇതും ഒരു പരിധി വരെ സ്വീകാര്യമാണ്. 


എന്തിനു നീക്കം ചെയ്യണം ?

മുകളില്‍ പറഞ്ഞത് വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ മനസ്സിലായിട്ടുണ്ടാവും ഇതിന്റെ അശാസ്ത്രീയതയും ഇത് മുന്നോട്ടു വയ്ക്കുന്ന വിവേചനപരമായ സമീപനവും. എല്ലാ പൌരന്മാര്‍ക്കും ഒരു  വിവേചനവും കൂടാതെ തുല്യ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണല്ലോ നമ്മുടേത്‌. അപ്പോള്‍ ഒരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ സൌജന്യവും വേറൊരു ജാതിയില്‍ ജനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അവസരം നിഷേധിക്കപ്പെടുന്നതും വിവേചനമല്ലേ ? ഇപ്പറയുന്ന സംവരണ നിയമങ്ങള്‍ കൊണ്ട് നാം കുറെയൊക്കെ നേടി. പക്ഷെ എത്ര കാലം ഈ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ രാജ്യത്തിന്‌ കഴിയും ?
സത്യം പറഞ്ഞാല്‍ പിന്നോക്ക സമുദായക്കാരനെ എന്നും പിന്നില്‍ തന്നെ കിടത്താനേ ഈ നിയമങ്ങള്‍ ഉപകരിക്കൂ. പിന്നോക്ക സമുദായത്തില്‍ നിന്ന് രാഷ്ട്രപതിയും ചീഫ് ജസ്ടിസും എല്ലാം ഉണ്ടായിട്ടും അവരൊക്കെ വിചാരിച്ചിട്ട് ആരുടെ അവകാശം സംരക്ഷിക്കപ്പെട്ടു ? ഇത്തരം വ്യവസ്ഥകള്‍ കൊണ്ട് ഉന്നത വിദ്യാഭാസത്തിനും   തൊഴിലിനും അവസരം നിഷേധിക്കപ്പെടുന്ന 'ഉയര്‍ന്ന' ജാതിക്കാരന്റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപെടുകയല്ലേ ? ഉന്നത കുലത്തില്‍ പെട്ട എല്ലാവരും ജന്മികളും ജമീന്ദാര്‍മാരും   അല്ല.   രാജ്യത്തെ ജനങ്ങളുടെ ഉത്പാദന ക്ഷമതയെ പരിപോഷിപ്പിക്കുന്നതിനു പകരം അലസരായ ഒരു ജനതയെ സൃഷ്ടിക്കാനേ  ഇത്തരം നിയമങ്ങള്‍ ഉപകരിക്കൂ. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗന്യസേഷന്‍ നടത്തിയ ഒരു സര്‍വ്വേ ശ്രദ്ധിക്കൂ. 


ഇത്രയും കാലം ഇവിടെ എന്ത് നടന്നു എന്ന് ഈ കണക്കുകള്‍ നിങ്ങളോട് പറയും. പിന്നോക്കാവസ്ഥയിലുള്ള ഒരു കൂട്ടം ജനങ്ങള്‍ എന്ത് കൊണ്ട് മുന്നോട്ടു വരുന്നില്ല എന്നത് ശാസ്ത്രീയമായ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാനേഷുമാരി കണക്കുകള്‍ കൊണ്ട് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്ന ഭരണാധികാരികളും അതുകൊണ്ട് ജന പ്രീണനം നടത്തുന്ന നേതാക്കളും നിങ്ങളും നമ്മളും എല്ലാം ഇതിനു ഉത്തരവാദികള്‍ ആണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു സംവരണം ഒരു പരിധി വരെ ആവാം. അതും സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം.  അത് കഴിഞ്ഞാല്‍ തുല്യ അവസരങ്ങള്‍ വേണം എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്. അതില്‍ കഴിവുള്ളവന് തുടര്‍ന്ന് പഠിക്കാന്‍ ഒരുപാടു സാദ്ധ്യതകള്‍ ഇപ്പോഴുണ്ട്. 
അല്ലെങ്കില്‍ ഉണ്ടാവണം. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്‍നിരയില്‍ ഒരാള്‍ക്ക്‌ എത്താന്‍ സാധിക്കൂ എന്ന് വന്നാല്‍ തന്നെ ഇതൊക്കെ മാറും. കൂടുതല്‍ എഴുതുന്നില്ല. വസ്തുതകള്‍ എന്താണെന്ന് നിങ്ങള്‍ തന്നെ വായിച്ചു മനസ്സിലാക്കേണ്ടതാണ്. അത്രയ്ക്ക് വിശാലമായ ഒരു വിഷയമാണ്‌ ഇത്. 
കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.


ഇനി കൌതുകകരമായ  ഒരു പത്രക്കുറിപ്പ്. ജാത്യാധിഷ്ടിത സംവരണ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നെഹ്‌റു 1961 - ല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച ഒരു കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം. രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് നമ്മുടെ ജനങ്ങളെ എങ്ങനെയാണ് ഒരുക്കിയെടുക്കേണ്ടത് എന്ന് അദ്ദേഹത്തിന്റെ ചിന്തകള്‍ എന്താണെന്നു നോക്കൂ.

സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാനുള്ള പ്രേരണ ഉണ്ടായതു അസിം ഹഷം പ്രേംജിയുടെതെന്നു പറഞ്ഞു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പ്രചരിക്കുന്ന ഒരു തമാശയാണ്. അദ്ദേഹം ഇത് ശരിക്കും പറഞ്ഞതാണെങ്കില്‍ .. ഹാട്സ്  ഓഫ്‌ സര്‍ ... !!
ഇതാ വായിക്കൂ..


I think we should have job reservations in all the fields. I completely support the PM and all the politicians for promoting this. Let's start the reservation with our cricket team. We should have 10 percent reservation for Muslims. 30 percent for OBC, SC /ST like that. Cricket rules should be modified accordingly. The boundary circle should be reduced for an SC/ST player. The four hit by an SC/ST/OBC player should be considered as a six and a six hit by a SC/ST/OBC player should be counted as 8 runs. An SC/ST/OBC player scoring 60 runs should be declared as a century. We should influence ICC and make rules so that the pace bowlers like Shoaib Akhtar should not bowl fast balls to our SC/ST/OBC player. Bowlers should bowl maximum speed of 80 kilometer per hour to an SC/ST/OBC player. Any delivery above this speed should be made illegal. Also we should have reservation in Olympics. In the 100 meters race, an SC/ST/OBC player should be given a gold medal if he runs 80 meters. There can be reservation in Government jobs also. Let's recruit SC/ST and OBC pilots for aircrafts which are carrying the ministers and politicians (that can really help the country.. ) Ensure that only SC/ST and OBC doctors do the operations for the ministers and other politicians. (Another way of saving the country..) Let's be creative and think of ways and means to guide INDIA forward... Let's show the world that INDIA is a GREAT country. Let's be proud of being an INDIAN.. May the good breed of politicians long live..

2011, നവംബർ 12, ശനിയാഴ്‌ച

ഗോവിന്ദ ചാമിയും പെങ്ങളേ എന്ന വിളിയും





     അങ്ങനെ ഒടുവില്‍ കേരളം കാത്തിരുന്ന വിധി വന്നു. ഗോവിന്ദ ചാമിക്ക്‌ വധശിക്ഷ. നല്ലത്. സൗമ്യയുടെ ആത്മാവിനു നീതി കിട്ടി. നമ്മുടെ ജനങ്ങള്‍ അയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഘടനകള്‍ അയാള്‍ക്കെതിരെ പൊരുതി. ചാനലുകള്‍ ചര്‍ച്ച ചെയ്തു. പ്രോസിക്യൂഷന്‍ വക്കീല്‍ ശ്രീ സുരേഷ് തന്റെ കഴിവിന്റെ അങ്ങേയറ്റം ജോലി ചെയ്തു എല്ലാ പഴുതുകളും അടച്ചു. പ്രതിഭാഗം വക്കീലായ ആളൂരും തന്റെ കക്ഷിയെ രക്ഷപെടുത്താന്‍ വളരെ കഷ്ടപ്പെട്ടു. പ്രധാന സാക്ഷിയായ ഉന്മേഷ് എന്ന ഡോക്ടര്‍ നാടകീയമായി മൊഴി മാറ്റിയിട്ടും നീതി ജയിച്ചു. ഇന്നലെ നമ്മുടെ ടി വി ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ കാണുകയായിരുന്നു ഞാന്‍. രാഷ്ട്രീയക്കാരും അഭിഭാഷകരും വനിതാ വിമോചന സംഘടന നേതാക്കളും മറ്റും പങ്കെടുത്ത നിരവധി ചര്‍ച്ചകള്‍. ഇതില്‍ കോമണ്‍ ആയി കേട്ട ചില അഭിപ്രായങ്ങളാണ് ഈ പോസ്റ്റിനു ആധാരം. വാസ്തവത്തില്‍ സൗമ്യയുടെ മരണത്തിനു ആരാണ് ഉത്തരവാദി ? മതിയായ സുരക്ഷയില്ലാതെ ട്രെയിന്‍ ഓടിക്കുന്ന റെയില്‍വേ ആണോ ? അടുത്ത കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന യാത്രക്കാരാണോ ? അതോ നമ്മളൊക്കെതന്നെയോ ? ആ യാത്രക്കാരെ കുറ്റപ്പെടുത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ.. അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു ? നിങ്ങളും അത് തന്നെ ചെയ്തേനെ. തൊട്ടു മുന്നില്‍ നടക്കുന്ന ഒരു അക്രമത്തില്‍ ഇടപെടാന്‍ പേടിച്ചു ഒരു മനുഷ്യന്‍ മാറി നില്‍ക്കുന്നത് അവനു വികാരങ്ങളില്ലാഞ്ഞിട്ടല്ല. പേടി കൊണ്ട് കൂടിയാണ്. ഒരു കുടുംബം പുലര്‍ത്താനായി വീട്ടില്‍ നിന്നിറങ്ങുന്ന ഒരാളുടെ മുന്നിലുള്ള കടമ്പകള്‍ ഏറെയാണ്‌. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെ വീട്ടിലെത്തും എന്ന് പോലും ഉറപ്പില്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ രാത്രിയില്‍ കേള്‍ക്കുന്ന അസ്വാഭാവികമായ എന്തിനോടും ഒരു നിര്‍വികാരത കാണിക്കുന്നത് ഒരു തെറ്റാണെന്ന് ഒറ്റയടിക്ക് പറയാന്‍ പറ്റുമോ ? ഇപ്പൊ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും എനിക്കെങ്ങനെ ഇത് ഇത്ര ലാഘവത്തോടെ പറയാന്‍ പറ്റുന്നു എന്ന് . തന്റെ സഹോദരിയായിരുന്നു സൗമ്യയുടെ സ്ഥാനത്തെങ്കില്‍ താന്‍ ഇങ്ങനെ പറയുമായിരുന്നോ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം. പക്ഷെ സുഹൃത്തേ. അങ്ങനെ ആണെങ്കില്‍ തന്നെ മറിച്ചു പ്രതീക്ഷിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജസ്റ്റിസ് ശ്രീദേവി മാത്രമാണ് ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ചത്. പക്ഷെ ട്രെയിനില്‍ ഭിക്ഷക്കാരെ അനുവദിക്കുകയും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ( കുറഞ്ഞത്‌ സ്ത്രീ യാത്രക്കാര്‍ക്കെങ്കിലും) നല്‍കാതിരുന്ന റെയില്‍വേ വ്യക്തമായ തെറ്റാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോടതി അതിനെപ്പറ്റി ഒരക്ഷരം ഉരിയാടിയില്ല. അതില്‍ അധികമാരും പ്രതിഷേധിച്ചു കണ്ടില്ല. അതേ സമയം പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ അത് ഉന്നയിക്കുകയും ചെയ്തു. 


     വിഷയത്തില്‍ നിന്ന് മാറിപ്പോയി. നമ്മുടെ വിഷയം പെങ്ങളേ എന്ന വിളിയാണ്. ഗോവിന്ദ ചാമി സംഭവത്തിലും കേരളത്തില്‍ അടുത്തിടെ നടന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലും വനിതാ സംഘടനകള്‍ നമ്മുടെ പുരുഷന്മാരെ കുറ്റപ്പെടുത്തിയതിനും തെറി വിളിച്ചതിനും കയ്യും കണക്കുമില്ല ( ഒരര്‍ത്ഥത്തില്‍ ഒരു സാധാരണ മലയാളി പുരുഷന്റെ പ്രതീകം തന്നെയാണ് ഗോവിന്ദ ചാമി. പക്ഷെ അത് ഈ മണ്ടന്‍ വനിതാ സംഘടന നേതാക്കള്‍ പറയുന്ന രീതിയിലല്ലെന്നു മാത്രം ). അതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ആദ്യം മുഴങ്ങിയതാണ് പെങ്ങള്‍ എന്ന വിളി. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ തൊട്ടു കണ്ടിട്ടുണ്ട് പ്രായത്തിനു മൂത്ത ചേട്ടന്മാര്‍ സ്കൂളിലും കോളജിലും മറ്റും സമപ്രായക്കാരായ പെണ്‍കുട്ടികളെ പെങ്ങളേ എന്ന് വിളിക്കുന്നത്‌. കൌമാരത്തില്‍ എനിക്ക് മനസ്സിലായി നമ്മള്‍ പെണ്‍കുട്ടികളെ പെങ്ങളേ എന്ന് വിളിച്ചാല്‍ മാത്രമേ ചിലപ്പോള്‍ ഒരു സ്വീകാര്യത ലഭിക്കൂ എന്ന്. പിന്നെ പിന്നെ മനസ്സിലായി , മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് പെങ്ങളേ എന്ന വിളി എന്ന്. എന്റെ സ്വന്തം സഹോദരിയെ അല്ലാതെ വേറൊരു പെണ്‍കുട്ടിയെ പെങ്ങളേ എന്ന് വിളിക്കാന്‍ എനിക്ക് പറ്റില്ല എന്ന് പറഞ്ഞതിനുണ്ടായ പ്രതികരണം കടുത്തതായിരുന്നു. ഒരു സ്ത്രീലംബടനെയോ ആഭാസനെയോ നോക്കുന്നത് പോലെ എന്റെ സഹപാഠികള്‍ എന്നെ തുറിച്ചു നോക്കി. അതിന്റെ കാരണം മനസ്സിലാവാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. 


     കേരളത്തിലെ പുരുഷനും സ്ത്രീയും വിദ്യാഭ്യാസത്തില്‍ മറ്റുള്ളവരേക്കാള്‍ കാതങ്ങള്‍ മുന്നിലാണെങ്കിലും വളരെ യാഥാസ്ഥിതികര്‍ ആണ്. മാനസികമായ പക്വതയുടെ കാര്യത്തില്‍ ഇപ്പോഴും നമ്മള്‍ യുഗങ്ങള്‍ പിന്നിലാണ്. ഒരു പെണ്‍കുട്ടിയോട് ഇടപഴകുമ്പോള്‍ പെങ്ങള്‍ എന്ന് വിളിച്ചു അങ്ങനെ അഭിനയിച്ചാല്‍ മാത്രമേ മാന്യമായി അവളോട്‌ പെരുമാറാന്‍ പറ്റൂ എന്ന മലയാളിയുടെ മിഥ്യാ ധാരണയാണ് ഇതിനു കാരണം. എന്തുകൊണ്ട് പുരുഷന് അഭിനയിക്കേണ്ടി വരുന്നു ? അതിനു കാരണം നമ്മുടെ പൊതു സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന അദൃശ്യമായ നിയന്ത്രണ രേഖകള്‍ തന്നെയാണ് .പത്തു പേര് കൂടുന്നിടത്തൊക്കെ മാന്യത അഭിനയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഉള്ളിന്റെ ഉള്ളില്‍ അതുണ്ടാവുന്നത്‌ ? ഒരു പെണ്‍കുട്ടിയോട് മാന്യമായി പെരുമാറാന്‍ നമ്മള്‍ അവളെ സഹോദരി ആയി തന്നെ കാണേണ്ടതുണ്ടോ ? വേറൊരു മനുഷ്യ ജീവി എന്ന് കരുതി പെരുമാറിയാല്‍ എന്താണ് തെറ്റ് ?  ഇങ്ങനെ എല്ലായിടത്തും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം ? 


     സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു, അച്ഛന്‍ മകളെ പീഡിപ്പിച്ചു, വിറ്റു കാശാക്കി മുതലായ വാര്‍ത്തകള്‍ വരുമ്പോള്‍ ചിലര്‍ പറയാറുണ്ട്‌ ഇതൊക്കെ മറ്റു സ്ഥലത്തും നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം ഇത് വാര്‍ത്തയാകുന്നതാണ് എന്ന്. ഒരു വാദത്തിനു വേണ്ടി ഇത് അംഗീകരിച്ചാല്‍ തന്നെ പേടിപ്പിക്കുന്ന ഒരു സത്യമാണ്. കാരണം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‌ മാത്രം അവകാശപ്പെടാവുന്ന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ്. മാത്രമല്ല കേരളത്തില്‍ ലൈംഗിക മാസികകള്‍ കൂടി വരുന്നു. ലൈംഗിക ഉത്തേജക മരുന്നുകള്‍ കൂടി വരുന്നു.  എല്ലായിടത്തുമുള്ള മലയാളിയുടെ ഹിപ്പോക്രസി മാത്രമാണ് ഇങ്ങനെ ഒക്കെ പെരുമാറാന്‍ ഇവിടത്തെ സ്ത്രീകളെയും പുരുഷന്മാരെയും പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ടാണ് കേരളം വിട്ടു കഴിഞ്ഞാല്‍ അവരുടെ അടാപ്ടബിലിറ്റി കൂടുന്നത്. വിവാഹ ആലോചന പരസ്യങ്ങള്‍ ശ്രദ്ധിച്ചാലറിയാം കേരളത്തിന്‌ പുറത്തു ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഇത് എടുത്തു പറഞ്ഞിരിക്കും. അതായതു കേരളത്തിന്‌ പുറത്തു ജനിച്ചു വളര്‍ന്ന ഒരു മലയാളി പയ്യനെ മതിയെന്ന്.ഒരിക്കല്‍ ഞാന്‍ ഒരു കുട്ടിയോട് ചോദിച്ചു എന്താ അതുകൊണ്ടുള്ള നേട്ടം എന്ന്. പുള്ളിക്കാരി പറഞ്ഞു ഒന്നുമല്ലെങ്കിലും അവനു ബോധം കൂടുതലായിരിക്കും എന്ന്. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നില്ലെങ്കിലും അതില്‍ പലതും അടങ്ങിയിരിക്കുന്നു. എന്ത് പറയുന്നു ? ഇനി പെങ്ങളെ എന്ന് വിളിക്കുന്നതിനു മുമ്പ് ഒരിട ആലോചിക്കുമോ ? 

2011, നവംബർ 7, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 27



      വണ്ടി കൃത്യസമയത്ത് തന്നെ  ബാംഗ്ലൂര്‍ എത്തി. എങ്ങനെയെങ്കിലും ചിന്നുവിനെ കാണാന്‍ ബൈജുവിന് കൊതിയായി. പെണ്ണ് കാണല്‍ പൊട്ടിയത് കാരണം രണ്ടു പേരും വന്‍ സന്തോഷത്തിലായിരുന്നു.  ചിന്നുവും റൂമില്‍ എത്തിയപാടെ ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുളിച്ചു റെഡി ആയിട്ടു വന്നിട്ട് മുഖം മുഴുവന്‍ പൌഡര്‍ പൂശി ചിന്നു കണ്ണാടിയില്‍ നോക്കി വെറുതെ കുറെ നേരം പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ടു കൌ വന്നു. എന്താ മോളെ വെറുതെ നിന്ന് ചിരിക്കുന്നത് ? വട്ടായാ? എന്ന് കൌ ചോദിച്ചു. 'എന്ത് പറയാനാ എന്റെ കൌസ്തുഭേ.. ആരായാലും ചിരിച്ചു പോകും " എന്നൊക്കെ ചിന്നു വെറുതെ പറഞ്ഞു. കൌ നു ഒരു വസ്തുവും മനസ്സിലായില്ല. രാവിലെ കുറച്ചു നേരത്തെ വരണേ ചിന്നൂ എന്നൊക്കെ ഒരു മെസ്സേജ് അയച്ചിട്ട് ബ്രേക്ക്‌ഫാസ്റ്റ്  കഴിക്കാന്‍ വേണ്ടി ഇറങ്ങി ബൈജു. സന്തോഷം കൂടിപോയത് കാരണം ആറേഴു ദോശയും ഒരു ചായയും ഒക്കെ ഒറ്റയടിക്ക് അകത്താക്കി. ബൈജുവിന്റെ കഴിപ്പ്‌ കണ്ടിട്ട് ഹോട്ടല്‍ നടത്തുന്ന ദിവാകരേട്ടന്‍ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. അങ്ങേരെ വെറുതെ പുഞ്ചിരിച്ചു കാണിച്ചു ബൈജു വീണ്ടും കഴിപ്പ്‌ തുടര്‍ന്നു. തിരിച്ചു പടേ എന്ന് പറഞ്ഞു റൂമിലെത്തി. മഹേഷ്‌ ഇതൊക്കെ കണ്ടു അവിടിരിപ്പുണ്ട്‌. പാന്റ്സും ഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി മുഖത്ത് കുറച്ചു പൌഡറും  കക്ഷത്ത്‌ കുറച്ചു പെര്‍ഫ്യൂമും ഒക്കെ അടിച്ചിട്ട് ബൈജു ചാടിയിറങ്ങി.  അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ഹോ. ചിന്നുവായിരിക്കും. ആവേശത്തോടെ ബൈജു ഫോണ്‍ എടുത്തു. അല്ലല്ലോ. പരിചയമില്ലാത്ത ഏതോ നമ്പര്‍ ആണ്. 'ഹലോ ബൈജുവല്ലേ ? ' ഒരു സ്ത്രീശബ്ദം. ആളെ പിടി കിട്ടി. നാട്ടില്‍ നിന്ന് അമ്പിളി കുഞ്ഞമ്മ  ആണ്. 'അതെ കുഞ്ഞമ്മ. എന്തു പറ്റി ? നമ്പര്‍ കണ്ടിട്ട് ആരാന്നു മനസ്സിലായില്ല. ' ബൈജു പറഞ്ഞു. കുറച്ചു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ ശേഷം കുഞ്ഞമ്മ കാര്യത്തിലേക്ക് കടന്നു.  കുഞ്ഞമ്മയുടെ മകന്‍ ദീപു ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്. ഇന്ന് രാവിലെ എത്തും. അവനെ ഒന്ന് ഇന്റര്‍വ്യൂ നു കൊണ്ട് പോകണം. ദീപുവിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ പെട്ടെന്ന് ആ പയ്യന് നാട്ടിലേക്ക് പോകേണ്ടി വന്നു. അവനു വേറെ അവിടെ പരിചയമുള്ള ആരുമില്ല. അപ്പോഴാണ്‌ ബൈജുവിന്റെ  കാര്യം ഓര്‍ത്തത്‌ എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞു. പക്ഷെ ബൈജു അതില്‍ പാതിയും കേട്ടില്ല. ചിന്നുവിനെ കാണല്‍ നടക്കില്ലല്ലോ എന്നായിരുന്നു അവന്റെ വിഷമം. ചിന്നുവാണെങ്കില്‍ അവിടിരുന്നു എപ്പോ വരും എപ്പോ വരും എന്നൊക്കെ മെസ്സേജ് അയക്കുന്നുമുണ്ട്.  'ഇപ്പൊ വരാം.' എന്ന് ബൈജു മറുപടി അയച്ചു. കുഞ്ഞമ്മ ദീപുവിന്റെ കയ്യില്‍ നമ്പര്‍ കൊടുത്തിട്ടുണ്ടത്രേ. ആകെപ്പാടെ എടങ്ങേറായല്ലോ  ഭഗവാനേ. അവന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. 

      കൃത്യം പത്തു മിനിറ്റ് കഴിഞ്ഞപ്പോ ദീപു വിളിച്ചു. അവന്‍ മജെസ്ടിക്കില്‍ എത്തിയത്രേ. 'അണ്ണാ ഞാന്‍ ഇവിടെ ഒരു വലിയ ബസ്‌ സ്റ്റാന്റ് ഇല്ലേ അവിടെ എത്തി കേട്ടോ. അണ്ണന്‍ ഇങ്ങോട്ട് വരുമോ അതോ ഞാന്‍ തനിയെ വരണോ ? " ലവന്‍ ആദ്യമായിട്ടാണ് വീട് വിട്ടു വരുന്നത്. എഞ്ചിനീയറിംഗ് പഠിച്ചത് തന്നെ അവന്റെ വീട്ടില്‍ നിന്ന് പോയി വന്നാണ്. 'ഡേയ്. ഞാന്‍ കുറച്ചു ദൂരെയാണ്. എന്തു ചെയ്യണമെന്നു ഞാന്‍ പറഞ്ഞു തരാം.നീ ബസ്സില്‍ വന്നാല്‍ മതി. മടിവാള വന്നു ഞാന്‍ നിന്നെ പിക്ക് ചെയ്യാം." ബൈജു പറഞ്ഞു. "അണ്ണാ. ഒറ്റയ്ക്കോ ? " ലവന്റെ അന്തം വിട്ട ചോദ്യം. 'ഡാ. നീ പേടിക്കണ്ട. ഞാന്‍ പറയുന്ന പ്ലാട്ഫോമില്‍ പോയി നില്‍ക്കുക. എന്നിട്ട് നിന്റെ നമ്പര്‍ ബസ്‌ വരുമ്പോ അതില്‍ കയറി മടിവാള ടിക്കറ്റ്‌ എടുക്കുക. അത്രയേ ഉള്ളൂ. " ബൈജു പ്ലാട്ഫോമിന്റെയും ബസ്സിന്റെയും നമ്പര്‍ പറഞ്ഞു കൊടുത്തു. ദീപു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. 'അണ്ണാ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തെക്കല്ലേ. എന്തേലും ഡൌട്ട് ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കും. എന്തൊരു മുട്ടന്‍ ബസ്‌ സ്റ്റാന്റ് അണ്ണാ..' ലവന്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ ബസ്‌ സ്റ്റാന്റ് ഒക്കെ കാണുന്നതെന്ന് തോന്നുന്നു.  'ഡേയ് നീ ഒന്നും പേടിക്കണ്ട. എന്തു ഡൌട്ട് ഉണ്ടേലും എന്നെ വിളിച്ചാല്‍ മതി. അതൊക്കെ പോട്ടെ നിനക്ക് ഹിന്ദിയോ തമിഴോ വല്ലതും അറിയാമോ ? " ബൈജു ചോദിച്ചു. ബെസ്റ്റ് . അവനു മലയാളവും ഇംഗ്ലിഷുമല്ലാതെ ഒരു വസ്തു അറിയില്ല. ഒടുവില്‍ ബൈജു ഗഫൂര്‍ക്ക ദോസ്തിനെ പോലെ ഒന്ന് രണ്ടു അത്യാവശ്യ വാക്കുകള്‍ ഒക്കെ പഠിപ്പിച്ചു കൊടുത്തു. ഫോണിലൂടെ തന്നെ ഇന്‍സ്ട്രക്ഷന്‍ കൊടുത്തു ദീപുവിനെ ഒടുവില്‍ ഒരു ബസ്സില്‍ കയറ്റി. 'ഓന്ത്  മടിവാള' ദീപു കണ്ടക്ടരോട് പറയുന്നത് ഫോണിലൂടെ കേള്‍ക്കാം. ബൈജുവിന് ചിരി വന്നു. 'ഡാ. ഓന്തല്ല . ഒന്തു എന്ന് വേണം പറയാന്‍. ഒരു കാര്യം ചെയ്യ്. നീ ഇനി കന്നഡ പറയണ്ട. ഇംഗ്ലീഷ് പറഞ്ഞാ മതി. നീ ഇങ്ങനെ കന്നഡ പറഞ്ഞാല്‍ അവന്മാര്‍ നിന്നെ കൈ വയ്ക്കും." പാവം ചിന്നു ഓഫീസിലെത്തി. അതിന്റെ എസ് എം എസ് വന്നു. ഇന്ന് മിക്കവാറും മുട്ടന്‍ അടി നടക്കും. ബൈജു ഓര്‍ത്തു. SMS space Y എന്നൊക്കെ ബൈജു മെസ്സേജ് അയച്ചു. ആ ദീപൂനു വരാന്‍ കണ്ട സമയം. 

     എന്തായാലും അര മണിക്കൂര്‍ കഴിഞ്ഞപ്പോ ദീപു മടിവാള എത്തി എന്നറിയിപ്പു കിട്ടി . 'അണ്ണാ. ഞാന്‍ ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലിയ പ്രതിമയൊക്കെ ഉള്ള ഒരു അമ്പലത്തിന്റെ മുന്നില്‍ നില്‍പ്പുണ്ട്. വേഗം വാ' അവന്‍ ഫോണിലൂടെ നിലവിളിക്കുകയാണ്. പോലീസ് സ്റ്റേഷന്റെ മുന്നിലത്തെ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങിയ അവന്‍ എങ്ങനെ അവിടെയെത്തിയോ ആവോ. ബൈജു ചെന്നപ്പോ ഒരു ബാഗും തൂക്കി പുള്ളിക്കാരന്‍ നില്‍പ്പുണ്ട്. ബൈജുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. 'അണ്ണാ. ഞാന്‍ പേടിച്ചു പോയി ട്ടാ. നമുക്ക് വേഗം പോകാം. പന്ത്രണ്ടു മണിക്ക് അവിടെ എത്തണം. വൈറ്റ്ഫീല്‍ഡ് എന്നൊരു സ്ഥലത്താണ്. 'ഡാ. അതൊക്കെ എനിക്കറിയാം. നീ വാ. " അവനെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ചിട്ടു വേഗം ഇറങ്ങി. ഈ സമയത്ത് മുടിഞ്ഞ ട്രാഫിക്‌ ആണ്. ഉടനെ ഒന്നും എത്തുമെന്ന് തോന്നുന്നില്ല. ഒരു ഓട്ടോക്കാരന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചു. വൈറ്റ് ഫീല്‍ഡില്‍ പോകാമോ എന്ന് ചോദിച്ചതിനു അവന്‍ തന്തക്കു വിളിച്ചില്ലാന്നെ ഉള്ളൂ. ഇവന്റെയൊക്കെ ജാഡ കണ്ടാല്‍ ബെന്‍സ് ഓടിച്ചു നടക്കുകയാണെന്ന് തോന്നും. ദീപു ഇതൊക്കെ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ്. 'അണ്ണന് നല്ല ഹിന്ദിയൊക്കെ അറിയാമല്ലോ അണ്ണാ" അവന്‍ ചോദിക്കുകയാണ്. വായടച്ചിട്ടു പുസ്തകം തുറന്നു നോക്കടാ എന്ന് അവനോടു പറയേണ്ടി വന്നു. ചിന്നുവിന്റെ രണ്ടു മെസ്സേജ് കൂടി വന്നു. ഇനി അവള്‍ അയക്കില്ല. വാശിക്കാരിയാ. അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല. രാവിലെ കാണാന്‍ വേണ്ടി നേരത്തെ വരാന്‍ അവള്‍ കുറെ ഓടി കാണും. അവള്‍ക്കു പി ജിയിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനും പറ്റിയിട്ടുണ്ടാവില്ല. എന്ത് ചെയ്യുമെന്ന് പറ. ഓരോ തലവേദനകള്‍ വരുന്ന വഴിയേ. ദീപു മടിയില്‍ ഒരു പുസ്തകവും തുറന്നു വച്ചിട്ട് വഴിയിലൂടെ പോകുന്ന സോഫ്റ്റ്‌വെയര്‍ കിടാങ്ങളെ വായി നോക്കുകയാണ്.


     ഒരു വിധത്തില്‍ സംഭവ സ്ഥലത്തെത്തി .  ഓട്ടോയില്‍ നിന്നിറങ്ങിയപ്പോഴേ ആറേഴു പിള്ളേര്‍ ഓടി വന്നു. ആദ്യം ബൈജു ഒന്ന് അമ്പരന്നുവെങ്കിലും പിന്നെ കാര്യം മനസ്സിലായി. ദീപുവിന്റെ കൂട്ടുകാരാണ്. ഇവന്മാരെല്ലാം ബാച്ചായി വന്നിരിക്കുകയാണ്. ചെന്ന പാടെ ദീപു എല്ലാവരെയും ബൈജുവിന് പരിചയപ്പെടുത്തി. ബാന്‍ഗ്ലൂര്‍ ഒന്ന് രണ്ടു വര്‍ഷമായി സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്നൊക്കെ ദീപു പരിചയപ്പെടുത്തിയത് കൊണ്ട് അവന്മാരെല്ലാം വന്‍ ആരാധനയോടെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്.അവന്മാരുടെ കൌതുകം ഒക്കെ കണ്ടപ്പോള്‍ പണ്ട് ജോലി തെണ്ടി നടന്നതൊക്കെ ബൈജൂനു ഓര്‍മ വന്നു. എന്തായാലും വെയിറ്റ് വിടണ്ട. ലവന്മാര്‍ എന്തൊക്കെയോ കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് കറങ്ങാന്‍ പോകേണ്ട സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ്. അത് ശരി. ഇവന്റെ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് എങ്ങനേലും ഓഫീസിലെത്തണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് . ഇന്നിനി ചിന്നുവിനെ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് പിടി കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞു. ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് ദീപുവിന്റെ ഗ്യാങ്ങില്‍ പെട്ട പ്രദീപാണ്. അവന്റേതു പതിനഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു. അവന്‍ ഓടി വന്നു ബാക്കിയുള്ളവന്മാരോട് എന്തൊക്കെയോ അടക്കം പറയുന്നത് ബൈജു കണ്ടു. അത് കേട്ടതും അവന്മാരെല്ലാം എണീറ്റ്‌ വരി വരിയായി പുറത്തേക്കു പോയി. എന്താ സംഭവം എന്ന് ബൈജു ചോദിച്ചു. അവര്‍ക്ക് ഒരു വര്‍ഷം എക്സ്പീരിയന്‍സ് വേണം അണ്ണാ. അപ്പൊ സി വി ഒന്ന് ചെറുതായി മാറ്റാന്‍ വേണ്ടി അടുത്തുള്ള ഡി ടി പി സെന്ററിലേയ്ക്ക് പോയതാണ്. ഇവന്മാര്‍ക്ക് ഒന്നിനും ഒരു വര്‍ഷം തികച്ചു എക്സ്പീരിയന്‍സ് ഇല്ല. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു വീണ്ടും ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് സുമേഷാണ്. അവന്‍ ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോ പുറത്തു വന്നു. പിന്നെ ജിതിന്‍. അവന്‍ പത്തു മിനിട്ടേ എടുത്തുള്ളൂ. മൂന്നാമത് കയറിയത് ദീപുവാണ്. ഇത്തവണ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അവന്‍ വെളിയിലെത്തി. പക്ഷെ ഒറ്റയ്ക്കല്ല എന്ന് മാത്രം. ഒപ്പം എച് ആറും ഉണ്ട്. വന്ന പാടെ അവര്‍ ഒരു ചോദ്യം. ദീപുവിന്റെ ഒപ്പം വന്നതില്‍ ഇനി വെയിറ്റ് ചെയ്യുന്നത് ആരൊക്കെയാണെന്ന്. ബാക്കിയുള്ള മൂന്നു പയ്യന്മാര്‍ കൈ പൊക്കി. അവരുടെ പേര് ചോദിച്ചതിനു ശേഷം അവര്‍ അവരവരുടെ സി വികള്‍ തിരികെ ഏല്‍പ്പിച്ചു. ഇനി ഒപെനിംഗ് വല്ലതും വരുമ്പോ അറിയിക്കാം. വെയിറ്റ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു. 


     ദീപുവിന്റെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ട്. ബൈജുവിനും ഒരു വസ്തു പിടി കിട്ടിയില്ല. എല്ലാവരെയും വിളിച്ചു ഒടുവില്‍ പുറത്തിറങ്ങി. 'ഡേയ് എന്തുവാ പറ്റിയത് ? അവരെന്താ ഇറക്കി വിട്ടത് ? " ബൈജു ചോദിച്ചു.  ഒന്ന് രണ്ടു തവണ ചോദിച്ചപ്പോള്‍ ദീപു ഉള്ള സത്യം പറഞ്ഞു. ഇവന്മാര്‍ പുറത്തു പോയി റെസ്യുമെ മാറ്റിയപ്പോള്‍ വര്‍ക്ക്‌ എക്സ്പീരിയന്‍സ് കാണിക്കാന്‍ വേണ്ടി ഓരോ കമ്പനിയുടെ പേര് വെറുതെ എഴുതി വച്ചുവത്രേ. 'ഡേ. അതിനെന്താ പ്രശ്നം ? ഇവിടെ തെലുങ്കന്മാര്‍ മൊത്തം ചെയ്യുന്ന പരിപാടിയാ ഇത് " ബൈജു പറഞ്ഞു. 'അണ്ണാ അതല്ല പ്രശ്നം. എല്ലാവരും എഴുതിയ കമ്പനിയുടെ പേരാണ് പ്രശ്നമായത്‌. ദേ ഇവന്‍ എഴുതിയത് കണ്ണൂര്‍ ഇന്‍ഫോടെക്  എന്നാ. ആ സുജിത്ത് എഴുതിയത് കാലിക്കറ്റ്‌ ഇന്‍ഫോടെക് എന്നും ഒക്കെയാണ്. കഷ്ടകാലത്തിനു ആ  എച് ആര്‍ ഒരു മലയാളിയായിരുന്നു. അതും തലശേരിയിലുള്ള സ്ത്രീ. അവര്‍ പറഞ്ഞു വടക്കോട്ടുള്ള ഓരോ സ്ഥലത്തിന്റെ പേരെടുത്ത് അതിന്റെ വാലില്‍ ഇന്‍ഫോടെക്ക് എന്ന് എന്ന് ചേര്‍ത്താല്‍ കമ്പനി ആവില്ല എന്ന്. വേഗം വിട്ടോളാന്‍ പറഞ്ഞു. അപ്പ ഞാന്‍ പറഞ്ഞു വേറെ ആള്‍ക്കാരും ഉണ്ട് ന്നു. അതാ അവര്‍ പുറത്തു വന്നു എല്ലാവരോടും പോയ്ക്കോളാന്‍ പറഞ്ഞെ ." ദീപു ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു. 'ബെസ്റ്റ്. അവര്‍ തല്ലാഞ്ഞത് ഭാഗ്യം. ഡാ. ഇതൊക്കെ എന്നോടും കൂടി ഒരു വാക്ക് ചോദിച്ചിട്ട് വേണ്ടേ ചെയ്യാന്‍. ' ബൈജു എല്ലാവനെയും കളിയാക്കി. എന്നിട്ട് അവന്‍ മനസ്സില്‍ പറഞ്ഞു ' കോക്കനട്ട്..ഇവന്മാരുടെ പിള്ളേര് കളി കാരണം ഇന്ന് ചിന്നുവിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കും .

    ഒരു വിധത്തില്‍ ദീപുവിനെ അവന്റെ കൂട്ടുകാരുടെ ഒപ്പം കയറ്റി അയച്ചു. ചിന്നു മെസ്സേജ് അയക്കുന്നത്  നിര്‍ത്തിയോ എന്തോ. അനക്കമൊന്നുമില്ല . എന്തായാലും ദീപു പോയത് അവളെ അറിയിച്ചേക്കാം. "എപ്പോ എത്തും ? " ഉടന്‍ തന്നെ മറുപടി വന്നു. ലക്ഷണം കണ്ടിട്ട് ഉടക്കിലല്ല എന്ന് തോന്നുന്നു. ആ ഒരു ധൈര്യത്തില്‍ ബൈജു നേരെ അവളെ വിളിച്ചു. 'എവിടെ പോയിരിക്കുകാണ് ? എപ്പോ വരും ? " അവള്‍ അത്ര  രസത്തിലല്ല. 'ഇപ്പൊ വരാം. എന്ത് പറ്റി ? " അവന്‍ ചോദിച്ചു. "എന്ത് പറ്റിയെന്നു ഇപ്പോഴാണോ ചോദിക്കുന്നത് ? അതെങ്ങനെ. വേറെ ആരെങ്കിലും വന്നാല്‍ പിന്നെ .." അങ്ങനെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ പടെ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു. ബൈജു പതിവ് പോലെ ഇതികര്‍ത്തവ്യതാ മൂഡന്‍ ആയി അങ്ങനെ വായും പൊളിച്ചു നിന്നു. ഇതാണ് പെണ്‍ പിള്ളേരുടെ ഒരു കുഴപ്പം. ഇതൊക്കെ നേരെ ചൊവ്വേ പറഞ്ഞുകൂടെ. അവന്‍ ഓര്‍ത്തു. ടിന്റു മോന്റെ ഏതോ ജോക്കില്‍ കണ്ട പോലെ. ദൈവം ടിന്റു മോന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പതിവ് പോലെ വരം ഓഫര്‍ ചെയ്തു. 'എനിക്ക് വീട്ടില്‍ നിന്നു അമേരിക്കയിലേക്ക് ഒരു റോഡ്‌ കെട്ടി തരണം' എന്നാണു ടിന്റു ചോദിച്ചത്. അപ്പൊ ദൈവം പറഞ്ഞു അതൊന്നും നടപ്പില്ല, വേറെ ചോദിക്കൂ എന്ന്. അപ്പൊ ടിന്റു പറഞ്ഞു "എന്നാല്‍ ഒരു കാര്യം ചെയ്യ് ദൈവമേ. ഡുണ്ടു മോളുടെ മനസ്സ് വായിക്കാനുള്ള ശക്തി തന്നാലും മതി " ഇത് കേട്ടതും ദൈവം ചോദിച്ചുവത്രേ "നേരത്തെ  പറഞ്ഞ റോഡ്‌ നാല് വരി വേണോ അതോ ആറു വരി വേണോ " എന്ന്. അല്ല. ആരായാലും സുല്ലിട്ടു പോകും. ദൈവത്തിനെ പറഞ്ഞിട്ട് കാര്യമില്ല.

    പക്ഷെ ചിന്നു അത്രയ്ക്ക് പ്രശ്നക്കാരിയല്ല. ഇത് വേറെന്തോ കുഴപ്പമാണ്. അപ്പൊ അതാ അവള്‍ വീണ്ടും വിളിക്കുന്നു. 'ബൈജു. ഒരു കാര്യം ചെയ്യാമോ . എനിക്കൊരു സാധനം അത്യാവശ്യമായി വേണം. 'എന്താ പറയ്‌. " ബൈജു സന്തോഷത്തോടെ പറഞ്ഞു. ചിന്നുവിന്റെ ശബ്ദം ആകെ താഴ്ന്നിരിക്കുന്നു. അവള്‍ക്കു സുഖമില്ലേ ആവോ.  "എന്ത് പറ്റി ? നിനക്ക് സുഖമില്ലേ ? " ബൈജു ചോദിച്ചു. 'അതെ. വയ്യ" അവള്‍ പറഞ്ഞു. അത് കേട്ടതും അവന്‍ അങ്കലാപ്പിലായി. ' ഹേയ് എന്ത് പറ്റി ? ആശുപത്രിയില്‍ പോണോ ? എങ്കില്‍ ഞാന്‍ പുറത്തു വരാം. നീ ഇറങ്ങി വാ. ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം" .അവന്‍ വിളിച്ചു കൂവി. 'അതൊന്നും വേണ്ട ബൈജു. ഇതങ്ങനത്തെ അസുഖമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നതാ.' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ബൈജുവിന് ആദ്യം കാര്യം പിടി കിട്ടിയില്ലെങ്കിലും ഒന്നാലോചിച്ചപ്പോ സംഗതി മനസ്സിലായി. 'എനിക്ക് പെയിന്‍ സഹിക്കാന്‍ പറ്റുന്നില്ല.' അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'എനിക്കൊരു ഹെല്പ് ചെയ്യുമോ ? ഒരു പാരസെറ്റമോള്‍ ടാബ്ലറ്റ് വാങ്ങിക്കൊണ്ട് വരുമോ ? ' അവള്‍ ചോദിച്ചു. 'എന്താ ചിന്നു ഇങ്ങനൊക്കെ പറയുന്നത്. ഹെല്പ് എന്നൊക്കെ. ഞാന്‍ വാങ്ങി തരില്ലേ ? ' അവനു ദേഷ്യം വന്നു. പക്ഷെ അവളുടെ പ്രതികരണം തണുത്തതായിരുന്നു. ' നമുക്ക് പിന്നെ തല്ലു പിടിക്കാം ബൈജു. ഇപ്പൊ ഇത് വാങ്ങി കൊണ്ട് വാ. പ്ലീസ് ' അവള്‍ കരയുന്ന പോലെ പറഞ്ഞു. പിന്നെ ബൈജു ഒന്നും മിണ്ടിയില്ല. ടാബ്ലെറ്റ് വാങ്ങി ഉടന്‍ തന്നെ ഓഫീസിലെത്തി. അവളുടെ ക്യുബിക്കിളിനടുത്തു കൂടി പ്ലാനില്‍ നടന്നു. ചിന്നു തല കുനിച്ചിരിക്കുന്നത് അവന്‍ കണ്ടു. അടുത്ത് ചെന്ന് എന്തോ സംശയം ചോദിക്കുന്ന നാട്യത്തില്‍ അവന്‍ ആ ടാബ്ലെറ്റ് അവള്‍ക്കു കൊടുത്തു. തല ഉയര്‍ത്തി നോക്കിയ ചിന്നുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവള്‍ അത് വാങ്ങി. ബൈജു സീറ്റില്‍ പോയി ഇരുന്നു. മെയില്‍ ഒക്കെ വായിച്ചു നോക്കി. അതാ അവളുടെ മെസ്സേജ്.' സോറി ബൈജു". സ്ഥിരമുള്ള പരിപാടി തന്നെ അല്ലെ ? എന്ന്  പറഞ്ഞു അവന്‍ മറുപടി അയച്ചു. തിരികെ കരഞ്ഞു കൊണ്ടിരിക്കുന്ന സ്മൈലി ഉള്ള ഒരു മെസ്സേജ് വന്നു. അപ്പൊ അവനു പാവം തോന്നി. 'സാരമില്ല. വൈകിട്ട് ഫോണ്‍ ചെയ്യുമ്പോ സംസാരിക്കാം. ഇപ്പൊ കുറവില്ലേ ? എന്ന് ചോദിച്ചു അവന്‍ വീണ്ടും മെസ്സേജ് അയച്ചു. യെസ് എന്ന് ഒറ്റ വാക്കില്‍ മറുപടിയും കിട്ടി. അന്ന് വൈകിട്ട് ഇറങ്ങുന്നതിനു മുമ്പ് ചിന്നു ഒരു മെസ്സേജ് അയച്ചു. അവളുടെ ഒപ്പം ചെല്ലാമോ എന്ന്. സത്യം പറഞ്ഞാല്‍ കുറച്ചു പണി ഉണ്ട് തീര്‍ക്കാന്‍. നാളെ രാവിലെ നേരത്തെ വന്നു തീര്‍ക്കാം. ചിന്നുവിന് എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്. അല്ലെങ്കില്‍ അവള്‍ നിര്‍ബന്ധിക്കില്ല.  ആറ് മണിയായപ്പോള്‍ ഇറങ്ങുകാണ്. പുറത്തു നില്‍ക്കാം എന്ന് ഒരു മെസ്സേജ് അയച്ചിട്ട് അവള്‍ ഇറങ്ങി പോകുന്നത് ബൈജു കണ്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവനും ഇറങ്ങി. എന്താ ബൈജു ഇന്ന് കറങ്ങാന്‍ വരുന്നോ എന്നൊക്കെ പ്രേമി അവിടിരുന്നു ചോദിക്കുന്നുണ്ട്. അവനാണെങ്കില്‍ ആ ഫ്ലോര്‍ മുഴുവന്‍ കേള്‍ക്കുന്ന വിധത്തിലാണ് അലറുന്നത്. ഒരു ദിവസം നിന്റെ വായില്‍ ഞാന്‍ തുണി തിരുകും എന്ന് പറഞ്ഞിട്ട് ബൈജു പുറത്തേക്കോടി.


     അടുത്തുള്ള കോഫി ഷോപ്പിന്റെ അടുത്ത് ചിന്നു നില്‍പ്പുണ്ട്. അവനെ കണ്ടതും പാവം ചിന്നുവിന്റെ തളര്‍ന്ന മിഴികള്‍ വിടര്‍ന്നു. നമുക്ക് ഒരു കോഫി കുടിച്ചാലോ എന്ന് അവള്‍ ചോദിച്ചു. രണ്ടു പേരും കൂടി അകത്തു കയറി. അധികം ആരുമില്ല അകത്തു. ഒന്ന് രണ്ടു ടെക്കികള്‍ അകത്തു വാചകമടിച്ചു ഇരിപ്പുണ്ട്. അവര്‍ ഒരു മൂലയ്ക്ക് പോയി ഇരുന്നു. കോഫിക്ക് ഓര്‍ഡര്‍ ചെയ്തു . നേര്‍ത്ത ശബ്ദത്തില്‍ സംഗീതം മുഴങ്ങുന്നുണ്ട്. സുഖമുള്ള തണുപ്പില്‍ കോഫിയുടെ മദിപ്പിക്കുന്ന മണം പരന്നു കിടക്കുന്നു. വിളറിയ ഓറഞ്ചു നിറത്തിലുള്ള പ്രകാശം ചിന്നുവിനെ കൂടുതല്‍ സുന്ദരിയാക്കി. നമുക്ക് ഇഷ്ടമുള്ള കോഫി ബീന്‍ കാണിച്ചു കൊടുത്താല്‍ അവര്‍ നമ്മുടെ മുന്നില്‍ വച്ച് പൊടിച്ചു കാപ്പി ഉണ്ടാക്കി തരും. അതാണ്‌ അവിടത്തെ പ്രത്യേകത. അവര്‍ റാക്കില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട്‌ ചെയ്തു തിരികെ പോയിരുന്നു. ഇരുപതു മിനിറ്റ് എടുക്കും അത് വച്ച് കോഫി ഉണ്ടാക്കാന്‍. രണ്ടു പേരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കിയിരുന്നു. ചിന്നുവിന്റെ മുഖത്തെ വിഷമം അല്പം കുറഞ്ഞിട്ടുണ്ട്. അവള്‍ അവന്റെ കൈ കവര്‍ന്നെടുത്തു. എന്നിട്ട് പതിയെ പറഞ്ഞു. 'സോറി ബൈജു. എന്റെ സിടുവേഷന്‍ അതായിരുന്നു. ബൈജു ആ ടാബ്ലെറ്റ് കൊണ്ട് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടേനെ. ' അവള്‍ പറഞ്ഞു. അവളുടെ കൈ വല്ലാതെ തണുത്തിരിക്കുകയായിരുന്നു. 'ഇന്ന് ഞാന്‍ രാവിലെ മുതല്‍ അവിടിരുന്നു കരയുകയായിരുന്നു.' അവളുടെ കണ്ണില്‍ അപ്പോഴും ഒന്ന് രണ്ടു തുള്ളി കണ്ണീര്‍ ഉണ്ടായിരുന്നു. 'എന്താ ചിന്നൂ. വിഷമിക്കാതെ. ഇനി കരച്ചില്‍ നിര്‍ത്തു..' അവന്‍ പറഞ്ഞ. 'അങ്ങനെയല്ല ബൈജൂ..എന്താന്നറിയാമോ വേദന..' അവള്‍ തുടര്‍ന്നു. 'മാത്രമല്ല ചിലപ്പോ ഇത് ഭയങ്കര ഓവര്‍ ആവും. അപ്പൊ ചിലപ്പോ ഓഫീസില്‍ ആണെങ്കില്‍ ശരിക്കും വിഷമിക്കും. എന്തെങ്കിലും പുറത്തു നിന്ന് വാങ്ങേണ്ടി വന്നാല്‍ ആരോട് പറയും. ചിലപ്പോ പെട്ടെന്ന് എഴുനേറ്റു പോകാനും പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. അറിയാവുന്ന പെണ്‍കുട്ടികള്‍ ആരും അടുത്തില്ലെങ്കില്‍ ഇതൊന്നും ആരോടും പറയാന്‍ കൂടി പറ്റില്ല '. അവള്‍ പറയുന്നത് കേട്ടിട്ട് ബൈജുവിന് സങ്കടം തോന്നി. 'ഈ വേദന ആ സമയത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും കാണുമോ ചിന്നൂ.? അതോ നിനക്ക് മാത്രമേ ഉള്ളോ ? "  അവന്‍ ചോദിച്ചു. ' ചിലര്‍ക്കൊക്കെ ഉണ്ടാവും. ഞാന്‍ അപ്പൊ അമ്മയെ വിളിച്ചു ചൊറിഞ്ഞുകൊണ്ടിരിക്കും. അമ്മ അവിടിരുന്നു എന്ത് ചെയ്യാനാ.. ചൂട് വെള്ളം കുടിക്കൂ എന്നൊക്കെ പറയും." അവള്‍ പറഞ്ഞു. 'ചൂടുവെള്ളം കുടിച്ചാല്‍ ഇത് മാറുമോ ? " അവന്‍ ചോദിച്ചു. 'മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ അവിടിരിക്ക്‌ ട്ടാ..' അവള്‍ ചിരിച്ചു കൊണ്ട് അവനെ പിടിച്ചു ചെറുതായി തള്ളി. തള്ളിയത് ചെറുതായിട്ടാണെങ്കിലും പുറകിലേക്ക് ബൈജു ചായ്ഞ്ഞതിന്റെ ആംഗിള്‍ കുറച്ചു കൂടിപോയത് കാരണം അവന്‍ മലര്‍ന്നടിച്ചു വീണു.അയ്യോ എന്ന് വിളിച്ചു കൊണ്ട് ചിന്നു ചാടി എഴുനേറ്റു വന്നു. മാത്രമല്ല അടുത്ത ടേബിളില്‍ ഇരുന്നവരും. എല്ലാവരും കൂടി ബൈജുവിനെ പൊക്കിയെടുത്തു വീണ്ടും കസേരയില്‍ ഇരുത്തി.ഒരു വളിച്ച ചിരിയോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി അവന്‍ നന്ദി പറഞ്ഞു. 'സോറി ബൈജൂ.. ഞാന്‍ അറിയാതെ...' എന്ന് ചിന്നു വിഷമത്തോടെ പറഞ്ഞു. 'സാരമില്ല. നീ എന്നെ തവിട് പൊടിയാക്കിയേനെ' എന്നവനും പറഞ്ഞു. 'പോട്ടെ ട്ടോ' എന്ന് പറഞ്ഞിട്ട് ചിന്നു ബൈജുവിന്റെ കൈത്തണ്ട പിടിച്ചുയര്‍ത്തി ചെറുതായി ഒരുമ്മ വച്ചു. അതോടെ ബൈജു സ്മാര്‍ട്ട്‌ ആയി. 'ഒരെണ്ണം കൂടി തരുമോ ? എങ്കില്‍ ഞാന്‍ ഇനിയും വീഴാന്‍ റെഡി ആണെന്ന് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'അയ്യട. അത് മനസ്സിലിരിക്കട്ടെ ' എന്ന് പറയേണ്ട താമസം ചിന്നുവിന്റെ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയിട്ട് അവള്‍ പറഞ്ഞു 'അമ്മയാണ്.മിണ്ടരുത്' എന്നിട്ട് ചിന്നു കാള്‍ എടുത്തു. എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചിട്ടു ഫോണ്‍ വച്ചു. എന്നിട്ട് അവള്‍ ചെറു ചിരിയോടെ പറഞ്ഞു. നിനക്ക് ഡേറ്റ് ആയല്ലോ. ഇന്നെന്താ വിളിയും കരച്ചിലും ഒന്നുമില്ലാത്തത് എന്ന് അമ്മ ചോദിച്ചുവത്രേ. 'അതെല്ലാം നീ എന്റെ നെഞ്ചത്ത്‌ തീര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞില്ലേ ? ' എന്ന് ബൈജുവും ചിരിച്ചുകൊണ്ട് ചോദിച്ചു. "സത്യം പറയട്ടെ. ഇപ്പൊ അവരോടൊക്കെ സംസാരിക്കുമ്പോഴുള്ളതിനേക്കാള്‍ സെക്യൂരിറ്റി ഫീലിംഗ് എനിക്ക് ബൈജുവിനോട് സംസാരിക്കുമ്പോഴാ കിട്ടുക". അവള്‍ പറഞ്ഞു. അത് കേട്ട് ബൈജു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. നിന്നെ സമാധാനിപ്പിക്കുമ്പോഴോക്കെ  പേടിച്ചിട്ടു എന്റെ ഉള്ളില്‍ കയ്യും കാലും വിറയ്ക്കുന്നത് നീ കണ്ടില്ലല്ലോ അല്ലെ എന്ന് അവന്‍ മനസ്സില്‍ ചോദിച്ചു.

     രണ്ടു പേരും ഇറങ്ങി. ഞാന്‍ ഫോറത്തിലേയ്ക്ക് പോവുകയാണ്. അത് വരെ ഞാനും വരാം. എന്ന് പറഞ്ഞിട്ട് രണ്ടു പേരും ഫോറം ലക്ഷ്യമാക്കി നടന്നു. ഇത് കൊറമംഗല ഫോറം പോലെ അല്ല. കുറച്ചു കൂടി ചെറുതാണ്. അങ്ങോട്ട്‌ പത്തു മിനിറ്റ് നടക്കാനേ ഉള്ളൂ. ഇടയ്ക്ക് ഒരു മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ചിന്നു പറഞ്ഞു 'ഒരു സാധനം വാങ്ങാനുണ്ട്‌. ഇപ്പ വരാം ' എന്ന് . അവിടെ പോയി എന്തോ വാങ്ങി പെട്ടെന്ന് തന്നെ അവള്‍ തിരികെ വന്നു. ഇന്ന് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണ്. അവളുടെ കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ഇങ്ങു തന്നേക്ക്‌. ഞാന്‍ പിടിക്കാം. എന്ന് അവന്‍ പറഞ്ഞു. അവള്‍ തോളില്‍ ഇട്ടിരുന്ന ബാക്ക് പായ്ക്ക് ഊരി കൊടുത്തു. ഫോറത്തില്‍ എത്തി. കയറുന്നിടത്ത് ബാഗ്‌ ചെക്ക്‌ ചെയ്യും. ബൈജു അവളുടെ ബാഗ്‌ എടുത്തു കൊടുത്തു.  ചെക്ക്‌ ചെയ്ത സ്ത്രീ അതില്‍ നിന്ന് ഒരു പൊതി എടുത്തിട്ട് എന്താണിത് എന്ന് ചോദിച്ചു. അങ്ങനെ ചോദിച്ചെങ്കിലും അവര്‍ക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. It's her bag എന്ന് ബൈജു ഒരു വളിച്ച ചിരിയോടെ പറഞ്ഞു. അവരും അപ്പൊ തന്നെ അത് തിരികെ കൊടുത്തു. അകത്തു കയറിയപ്പോള്‍ അവന്‍ ചോദിച്ചു. ഇങ്ങനത്തെ സാധനങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ എന്തിനാടീ ബാഗ്‌ എന്റെ കയ്യില്‍ തന്നതെന്ന്. അപ്പൊ അതാ വരുന്നു ചിന്നുവിന്റെ ചുട്ട മറുപടി. 'അതിലെന്താ ഇത്ര നാണക്കേട്‌ ? കല്യാണം കഴിഞ്ഞാല്‍ ചിലപ്പോ ഇതൊക്കെ ആരാ വാങ്ങി തരേണ്ടി വരുന്നതെന്നറിയാമോ ? " അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'അതിനെന്റെ കുത്താ വില്‍ കം ' എന്ന് അവന്‍ പറഞ്ഞു. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. 'അതേയ് ഞാന്‍ ഇപ്പൊ വരാം." എന്ന് പറഞ്ഞിട്ട്  അവള്‍ കയ്യിലിരുന്ന ബാഗ്‌ ബിജുവിന്റെ പക്കല്‍ കൊടുത്തിട്ട് മറ്റേ ബാഗ്‌ വാങ്ങി റസ്റ്റ്‌ റൂമിലേക്ക്‌ പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ വന്നു. എന്നിട്ട് പറഞ്ഞു 'ഹോ. ഇപ്പോഴാണ് ആശ്വാസമായത്. ആണുങ്ങള്‍ക്ക് ഇങ്ങനത്തെ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?' എന്നവള്‍ പറഞ്ഞു. ബൈജുവും അത് ശരി വച്ചു. ഒരു കണക്കിന് ഇവരെയൊക്കെ സമ്മതിക്കണം. ഇങ്ങനത്തെ ഓരോ പ്രശ്നങ്ങള്‍ ഉള്ളപ്പോ തന്നെ എന്തൊക്കെ കാര്യങ്ങള്‍ ആണ് പെണ്ണുങ്ങള്‍ ഒരേ സമയം കൂള്‍ ആയി കൈകാര്യം ചെയ്യുന്നത്. ' ആദ്യമായി അവരോടു അവനു കുറച്ചു ബഹുമാനം തോന്നി. രണ്ടു പേരും അവിടെ ഒന്ന് രണ്ടു കടകളില്‍ കയറിയിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി. 'രാത്രി വിളിക്കാം കേട്ടോ ' എന്ന് പറഞ്ഞിട്ട് ചിന്നു യാത്രയായി. 

    അന്ന് രാത്രി മുഴുവന്‍ ഇടവിട്ട്‌ ചിന്നു വിളിക്കുന്നുണ്ടായിരുന്നു. വേദന ഉണ്ടത്രേ. ഇന്റര്‍നെറ്റ്‌ എടുത്തു നോക്കിയിട്ട് ബൈജു ഓരോ മണ്ടന്‍ ഉപദേശങ്ങള്‍ അവള്‍ക്കു കൊടുത്തു അതിന്റെ തെറിയും കയ്യോടെ വാങ്ങിച്ചു. അവസാനമായപ്പോള്‍ ബൈജുവിന്റെ  ആവനാഴിയിലെ അസ്ത്രങ്ങള്‍ എല്ലാം തീര്‍ന്നു. ശെടാ. ഇത് നമുക്ക് വരാത്തത് കാരണം എന്ത് ചെയ്യണമെന്നു അറിയുകയുമില്ല. ഇനി തെറി വിളിക്കല്ലേ എന്റെ ചിന്നുവേ. എന്ന് പറഞ്ഞു അവന്‍ സാഷ്ടാംഗം വീണു. അത് കേട്ടതും ചിന്നു വീണ്ടും ഇടിച്ചു ഫോണ്‍ കട്ട്‌ ചെയ്തു. മണി പാതിരാത്രി രണ്ടര ആയി. ഇത്രയും നേരം ടെറസില്‍ ഇരുന്നത് കൊണ്ട് വേറെ ആരും ഇതൊന്നും കേട്ട് കാണില്ല. റൂമിന്റെ ഡോര്‍ അടച്ചിരിക്കുന്നു. ചിലപ്പോ മഹേഷ്‌  എത്തിക്കാണും. അവന്‍ ഡോറില്‍ മുട്ടി. വാതില്‍ തുറന്നപ്പോ കുറെ പുക പുറത്തേക്കു വന്നു. മഹേഷ്‌ ഒന്നാം തരം പുകവലിക്കാരന്‍ ആണ്. അകത്തിരുന്നു വലിച്ചു തള്ളുകയായിരുന്നെന്നു തോന്നുന്നു. പുക ഒന്നടങ്ങിയപ്പോ അതിനിടയില്‍ നിന്ന് മഹേഷ്‌ ഇറങ്ങി വന്നു.    'എന്തുവാടെ നീ ഇത് വരെ തൂങ്ങീലേ ? അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. 'ഇല്ലടാ . ഉറക്കം വരുന്നില്ല .' എന്ന് ബൈജു ക്ഷീണിച്ച ശബ്ദത്തില്‍ പറഞ്ഞു. 'നീ ഒരു കാര്യം ചെയ്യ്‌. ആ ഫോണ്‍ കുറച്ചു നേരം ഓഫ്‌ ആക്കി വയ്ക്ക്. അപ്പൊ ഉറക്കം താനേ വന്നോളും.' എന്ന് പറഞ്ഞിട്ട് മഹേഷ്‌ പൊട്ടിച്ചിരിച്ചു. ഇത് കേട്ടതും ബൈജുവിന്റെ മുഖത്ത് ചിരിയാണോ ആശ്വാസമാണോ എന്നൊന്നും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ഭാവം വിടര്‍ന്നു.  എന്നിട്ട് ഫോണ്‍ സൈലന്റ് ആക്കി വച്ചിട്ട് അവന്‍ ഒറ്റ ഉറക്കം ഉറങ്ങി. നാളെ എന്താവുമോ എന്തോ. രാവിലെ പേടിച്ചു പേടിച്ചാണ് ഫോണ്‍ എടുത്തു നോക്കിയത്. ഇപ്പൊ ഇപ്പൊ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന പണി ഫോണ്‍ ചെക്ക്‌ ചെയ്യലാണ്. പല്ല് തേയ്ക്കുന്നത് വരെ പിന്നെയാണ്. കാരണം പല്ല് തേയ്ക്കാന്‍ താമസിച്ചാലും സാരമില്ല. പല്ല് അവിടെ തന്നെ കാണും. പക്ഷെ അവളുടെ മെസ്സേജ് കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ചിലപ്പോ ആ പല്ല് അവള്‍ തന്നെ അടിച്ചു കൊഴിക്കും.. സ്നേഹം കൂടിയാല്‍ അവള്‍ എന്താണ് ചെയ്യുക എന്ന് ചിലപ്പോ പ്രവചിക്കാന്‍ പറ്റില്ല. എന്തായാലും അടിക്കു ശേഷമുള്ള എല്ലാ ദിവസത്തിന്റെയും തുടക്കത്തിലെന്ന പോലെ ഇന്നും ചിന്നുവിന്റെ മെസ്സേജ് ഉണ്ട്. രാവിലെ നാലിന് അയച്ചിരിക്കുന്നു. ഉമ്മ വച്ചോണ്ടിരിക്കുന്ന ഒന്ന് രണ്ടു സ്മൈലിയും ഒരു സോറിയും ഒരു ഗുഡ് മോര്‍ണിങ്ങും. കൊള്ളാം. നല്ല തുടക്കം. ബൈജു പായ ചുരുട്ടി.