2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 32


      നഗരം പുതു മഴയില്‍ തണുത്തു കുതിര്‍ന്നിരിക്കുകയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഒരു പഴകി പൊളിഞ്ഞ റിക്ഷയില്‍ ചിന്നു നഗരത്തിലെ ഇടവഴികളിലൂടെ വീട് ലക്ഷ്യമാക്കി നീങ്ങി. കോച്ചി പോകുന്ന തണുപ്പൊന്നും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ അവളെ പൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വീടെത്തി. പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് ഇറങ്ങി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല. ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അതുമിതുമൊക്കെ വായിച്ചു അവള്‍ അവിടിരുന്നു. ഇടയ്ക്കെപ്പോഴോ ബൈജു അത് വഴി പോകുന്നത് അവള്‍ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയെങ്കിലും ഒന്നും സംസാരിച്ചില്ല. വൈകിട്ട് വരെ അങ്ങനെ തന്നെ ഒരു ഇരിപ്പിരുന്നു അവള്‍. പുതിയ ഒരു ഡോക്യുമെന്റെഷന്‍ വായിച്ചു തുടങ്ങിയത് മാത്രം അവള്‍ക്കു ഓര്‍മയുണ്ട്. മുന്നിലെ കാഴ്ച ഈര്‍പ്പം പടര്‍ന്ന പോലെ അവ്യക്തമാകുന്നതും അവള്‍ കണ്ടു. കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും ബാക്കിയുള്ളവര്‍ എല്ലാവരും ഉണ്ട്. മോഹാലസ്യം വന്നു അവള്‍ വീണതാണ്. പ്രഷര്‍ കുറച്ചു കൂടിയിരിക്കുന്നു. പേടിക്കണ്ട കാര്യമൊന്നുമില്ല. കുറച്ചു വിശ്രമിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് വൈകിട്ട് വീട്ടില്‍ വിളിച്ചപ്പോള്‍ ചിന്നു അമ്മയോട് നടന്നതൊക്കെ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. എന്നിട്ട് പെട്ടെന്നൊരു ചോദ്യം. നിനക്ക് ഈ ബുദ്ധി ആരാ പറഞ്ഞു തന്നത് ? എന്ന് .ആദ്യം ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് അവള്‍ക്കു കാര്യം പിടി കിട്ടി. ബൈജു പറഞ്ഞു തന്ന എന്തോ ഒരു വിദ്യ കാണിച്ചു സിമ്പതി പിടിക്കാനുള്ള ശ്രമം ആണെന്നാണ്‌ അമ്മ പറഞ്ഞു വരുന്നത്. അവളുടെ ജീവിതത്തില്‍ ആദ്യമായി അവള്‍ ഒരു നിമിഷം അമ്മയെ വെറുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നു. അമ്മയുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ അങ്ങനെ സംശയിച്ചതില്‍ അത്ഭുതമില്ല. അവള്‍ ഒന്നും മിണ്ടിയില്ല. അമ്മ ഫോണ്‍ വച്ചിട്ട് പോയി. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അമ്മ വീണ്ടും വിളിച്ചു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. അത്ര സീരിയസ് ഒന്നുമല്ല എന്നൊക്കെ അവള്‍ വിക്കി വിക്കി പറഞ്ഞെങ്കിലും ആശുപത്രിയില്‍ ഒന്ന് പോയി കാണിക്കാന്‍ പറഞ്ഞിട്ട് അമ്മ ഫോണ്‍ വച്ചു. അതിനു പുറകെ ബൈജു വിളിച്ചു. അവന്‍ പറഞ്ഞപ്പോഴാണ് നടന്നതൊക്കെ അവള്‍ക്കു മനസ്സിലായത്. ബോധം കേട്ട് വീണ അവളെ ബൈജുവും ടീമിലെ വേറൊരു പെണ്‍കുട്ടിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര്‍ എന്തോ സെടെടിവ് കൊടുത്തു. അതിന്റെ മയക്കത്തിലായിരുന്നു അവള്‍. അടുത്ത ദിവസം ചെന്ന് ഒരു ഫുള്‍ ചെക്കപ്പ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെ തന്നെ ആശുപത്രിയില്‍ പോകണം എന്ന് അവന്‍ പറഞ്ഞു. മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അവന്‍ ഫോണ്‍ വച്ചു. 

      നേരം പുലര്‍ന്നു. ആശുപത്രിയില്‍ എത്തി. ടെസ്റ്റുകള്‍ എല്ലാം കഴിഞ്ഞു. റിസള്‍ട്ട്‌ വാങ്ങിയിട്ട് വൈകിട്ട് വരാന്‍ പറഞ്ഞു ഡോക്ടര്‍ പോയി. ആദ്യമൊക്കെ അതിനെ പറ്റി അത്ര സീരിയസ് ആയില്ലെങ്കിലും ചിന്നുവിന് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. ബൈജു ഒപ്പമുണ്ട്. വൈകിട്ട് ഞാന്‍ വരാം എന്ന് മാത്രം പറഞ്ഞിട്ട് ബൈജു പോയി. പക്ഷേ ഒരിട മുന്നോട്ടു നടന്ന അവന്‍ പെട്ടെന്ന് തിരികെ വന്നു. ചിന്നൂ.. നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. എന്ന് പറഞ്ഞിട്ട് അവനും അവള്‍ക്കൊപ്പം നടന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ ഹൃദയങ്ങള്‍ അപ്പോഴും നിശബ്ദമായ ഏതോ ഭാഷയില്‍ സംസാരം തുടരുന്നുണ്ടായിരുന്നു. 
നടന്നു നടന്നു ഒടുവില്‍ വീടെത്തി.  വൈകിട്ട് കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. അവള്‍ റൂമിലെത്തി. മടുപ്പിക്കുന്ന നിശബ്ദത. ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിക്കാതെ അവള്‍ തളര്‍ന്നുറങ്ങി. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. ബൈജു. ഹോസ്പിറ്റലില്‍ പോകാന്‍ വിളിക്കുകയാണ്‌. ഒരു വിധം എഴുനേറ്റു മുഖം കഴുകി അവള്‍ പുറത്തു വന്നു. ബൈജു അവിടെ പാതയോരത്ത് നില്‍പ്പുണ്ട്. അവളെ കണ്ടപ്പോ വിളറിയ മുഖത്തോട് കൂടി ബൈജു ഒന്ന് ചിരിച്ചു. അവളും. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. ആശുപത്രിയില്‍ എത്തി. നല്ലതല്ലാത്ത എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവര്‍ അകത്തേക്ക് വിളിച്ചു. 

      റിസള്‍ട്ട്‌ ഒക്കെ എടുത്തു കാണിച്ചിട്ട് ഡോക്ടര്‍ പറയാന്‍ തുടങ്ങി..കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് ? എന്താണ് ജോലിയുടെ ഒരു നേച്ചര്‍ എന്നൊക്കെ.. ചോദ്യങ്ങള്‍ നിര്‍ത്താതെ തുടര്‍ന്നപ്പോ അവള്‍ ചോദിച്ചു.. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍ ? എന്ന്. പുള്ളി ഒരു നിമിഷം സംസാരം നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. അല്ല.പേടിക്കാനൊന്നുമില്ല. പക്ഷേ കുട്ടിയുടെ ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ആണ്. മാത്രമല്ല ബ്ലഡില്‍ ഒരു എലെമെന്റ് കൂടുതല്‍ ആണ്. സൊ അധികം ടെന്‍ഷന്‍ ഉള്ള പണികള്‍ ഒന്നും പാടില്ല. ഇത് പലര്‍ക്കും പ്രായമാകുമ്പോള്‍ വരുന്നതാണ്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രിഗര്‍ ആകും. പിന്നെ അത് പഴയത് പോലെ ആകാന്‍ പ്രയാസമാണ്. കുറച്ചു കണ്ട്രോള്‍ ചെയ്തു ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ പരിഹാരം. ഭക്ഷണം, ജീവിത രീതി, അങ്ങനെ എല്ലാം നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കില്‍ ഇത് ഡെവലപ്പ് ചെയ്തു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങും. ആദ്യത്തെ വാചകങ്ങള്‍ മാത്രമേ ചിന്നു കേട്ടുള്ളൂ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. തിരികെ വീട്ടില്‍ എത്തുന്നത്‌ വരെ അവള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ബൈജുവും പോയി. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു. ഏങ്ങലടിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്ത് നിന്നും ഒരു ചെറിയ കരച്ചില്‍ കേട്ടു. അമ്മ. അമ്മ കരയുകയാണ് . കരഞ്ഞുകൊണ്ട്‌ തന്നെ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു .കുറച്ചു കഴിഞ്ഞപ്പോള്‍ ബൈജു വിളിച്ചു. എന്നാല്‍ ചിന്നു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 'എന്നെ വിട്ടേക്കൂ ബൈജു. ഇങ്ങനെ ഒരു രോഗിയെ കൂടെ കൊണ്ട് നടന്നു വെറുതെ ബൈജുവിന്റെ ജീവിതം നശിപ്പിക്കണ്ട. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം. ബൈജു ഇത്രയുമൊക്കെ എനിക്ക് വേണ്ടി സഹിച്ചില്ലേ. ഇനി വേണ്ട. ' - ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു. 

    അപ്പുറത്ത് ബൈജു ആകെ പരവശനായി ഇരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് ? ഇനി എന്താവും എന്നതിനേക്കാളുപരി അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നു അവന്റെ ആശങ്ക. ചിന്നു ആണെങ്കില്‍ എല്ലാം ഉപേക്ഷിച്ചത് പോലെയാണ്. വാതിലില്‍ ആരോ മുട്ടുന്നു. ബൈജു പോയി നോക്കി. അപ്പുറത്തെ റൂമിലെ പ്രേമന്‍ ആണ്. വൈകിട്ട് എവിടെ പോയി രണ്ടെണ്ണം അടിക്കും എന്ന് ചോദിയ്ക്കാന്‍ വന്നതാണ്. എവിടെയെങ്കിലും പോയേക്കാം. ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഭ്രാന്ത് പിടിക്കും. അങ്ങനെ പ്രേമന്റെ പഴയ യമഹ ആര്‍ എക്സ് നൂറാം നമ്പറിന്റെ പുറകില്‍ കയറി രണ്ടു പേരും ബാറിലേയ്ക്ക് തിരിച്ചു. ചെന്ന പാടെ പ്രേമന്‍ വെടി പൊട്ടുന്ന പോലെ രണ്ടെണ്ണം അകത്താക്കി. കണ്ടിട്ട് ബൈജുവിനും ഒരു പ്രലോഭനം തോന്നി. പക്ഷേ അവന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ്. ചിന്നുവിന്റെ ആണ്. എന്തോ ഭയം കാരണം അവന്‍ അത് തുറന്നില്ല. എന്തായിരിക്കും ആ മെസ്സേജ് എന്നറിയില്ലല്ലോ. തിരികെ വീട്ടിലെത്തിയിട്ടും അവന്‍ ആ മെസ്സേജ് തുറന്നു നോക്കിയില്ല. പ്രേമന്‍ അടിച്ച കള്ളിന്റെ ബലത്തില്‍ എന്തൊക്കെയോ അവിടിരുന്നു വിളിച്ചു കൂവുന്നുണ്ട്. മിക്കവാറും അവന്‍ അപ്പുറത്തെ ലേഡീസ് ഹോസ്ടലിലെ വാച്ച് മാന്റെ കയ്യില്‍ നിന്ന് പെട വാങ്ങും. ഒടുവില്‍ കള്ളിറങ്ങിയപ്പോ പ്രേമന്‍ സ്വന്തം റൂമിലേയ്ക്ക് പോയി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബൈജുവും കിടക്കയിലേക്ക് മറിഞ്ഞു. ചെറിയ ഒരു ശബ്ദത്തോട് കൂടി ഫാന്‍ കറങ്ങുന്നുണ്ട്. ഫോണ്‍ മേശപ്പുറത്തു ഉണ്ട്. അതിലേയ്ക്ക് പാളി നോക്കിയെങ്കിലും ആ മെസ്സേജ് തുറന്നു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല. പാതിരാത്രി ആകുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവനു ഉറക്കം വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവന്‍ ആ ഫോണ്‍ തുറന്നു നോക്കി. ചിന്നുവിന്റെ മിസ്സ്ഡ് കാള്‍ കിടക്കുന്നുണ്ട്. വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ മെസ്സേജ് തുറന്നു നോക്കി. "ഒരു ഗുഡ് ന്യൂസ്‌. അമ്മ പറഞ്ഞു ഈ കല്യാണത്തിന്റെ പേരില്‍ ടെന്‍ഷന്‍ അടിച്ചു അസുഖം വരുത്തി വയ്ക്കണ്ട. ഇത് നടത്തി തരുന്ന കാര്യം ആലോചിക്കാം എന്ന്. "  താന്‍ കാണുന്നത് സത്യം തന്നെയോ എന്ന് അവനു വിശ്വാസമായില്ല. വീണ്ടും വീണ്ടും വായിച്ചു. സമയം ഒരു മണി ആയെന്നോര്‍ക്കാതെ അവന്‍ അപ്പൊ തന്നെ ചിന്നുവിനെ വിളിച്ചു. അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ശബ്ദത്തില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും അതിനിടയ്ക്കും അവള്‍ പറഞ്ഞു. "ഇത് ഇങ്ങനെയെങ്കിലും നടക്കുന്നത് സന്തോഷം തന്നെ. പക്ഷേ ഒരു രോഗിയെ ആണല്ലോ ബൈജുവിന് കിട്ടുന്നത് എന്ന് അവള്‍ പറഞ്ഞു. അത് മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല. "എന്താ ചിന്നു നീ ഇങ്ങനെയൊക്കെ. നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്താ എനിക്ക് വേണ്ടത് ? " അവന്‍ പറഞ്ഞു. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയാതെ അവര്‍ രണ്ടു പേരും വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്. ഒന്നും സംസാരിക്കാനും പറ്റുന്നില്ല. കുറെ കാലം കൂടി നിറഞ്ഞു കവിയുന്ന സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ചുംബനങ്ങള്‍ കൈമാറി അവര്‍ ഉറങ്ങാന്‍ കിടന്നു. 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മനശ്ശാസ്ത്രന്ജന്‍ ഡോക്ടര്‍ അപ്പഹാജ അഥവാ Psychologists in disguise :)



ഇത് നിങ്ങള്‍ക്കറിയാവുന്ന നടന്‍ അപ്പഹാജയെ പറ്റിയല്ല. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന ഒരേ ഒരു മനശാസ്ത്രന്ജന്‍ ഡോക്ടര്‍ പി എം മാത്യൂ വെല്ലൂര്‍ ആണല്ലോ. അദ്ദേഹത്തെ പറ്റിയും അല്ല ഈ പോസ്റ്റ്‌ . അദ്ദേഹത്തെയും വെല്ലുന്ന പലരും നമ്മുടെ ഇടയില്‍ ഒളിച്ചു കഴിയുന്നുണ്ട്. അവരെ പറ്റിയാണ് ഈ പോസ്റ്റ്‌... .ഈ പോസ്റ്റില്‍ പറയുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആരുമായും ഒരു ബന്ധവുമില്ല എന്ന് ആണയിട്ടു പറഞ്ഞു കൊള്ളുന്നു .

വണ്ടിയില്‍ ട്രിപ്പ്‌ അടിക്കുന്നവര്‍ :
സര്‍ക്കാര്‍ ബസ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ കണ്ടിട്ടില്ലേ ജീപ്പിലും ടെമ്പോയിലും ആളെ കയറ്റി ട്രിപ്പ്‌ അടിക്കുന്നവര്‍. പല ഉള്‍ പ്രദേശങ്ങളിലും ഇവരാണ് ജനങ്ങള്‍ക്ക്‌ ഏക ആശ്രയം. ജങ്ക്ഷനില്‍ ഒക്കെ നിര്‍ത്തി ആളെ വിളിച്ചു കയറ്റുമ്പോള്‍ ഇവര്‍ പ്രയോഗിക്കുന്ന മനശാസ്ത്രപരമായ ഒരു തന്ത്രം ഉണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എഞ്ചിന്‍ ഇരപ്പിച്ചു ഇരപ്പിച്ചു നിര്‍ത്തും. നമുക്ക് തോന്നും വണ്ടി ഇപ്പം വിടും എന്ന്. ഡ്രൈവര്‍ ആണെങ്കില്‍ പ്രയാസപ്പെട്ടു വണ്ടി ഓടിക്കുന്നത് പോലെ വന്‍ ആക്ടിംഗ് ആയിരിക്കും. ഒരിഞ്ചു അല്ലെങ്കില്‍ രണ്ടു ഇഞ്ച്‌ ഒക്കെ വണ്ടി മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിക്കൊണ്ടിരിക്കും. ഡ്രൈവറുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ തോന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്ന് . പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ നസീറും ഷീലയും ഇംപാല കാറില്‍ പട്ടു പാടി പോകുന്ന സീനുകള്‍ ഓര്‍മയില്ലേ.. അത് പോലെ ആണ് പുള്ളീടെ ആക്ടിംഗ്. ഡ്രൈവറും കിളിയും കൂടി നടത്തുന്ന ഈ കലാപരിപാടിയില്‍ വീണു നമ്മള്‍ അകത്തു കയറി എന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും നിങ്ങള്‍ക്ക് ഒരു വിഷമം തോന്നില്ല. ഈ ബഹളം കാണുമ്പോ വണ്ടി ദാ പോണു എന്ന് നിങ്ങള്‍ക്കും തോന്നും. പല തത്വ ചിന്തകന്മാരും പറഞ്ഞിട്ടുണ്ടല്ലോ പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. അത് പോലൊരു സംഗതി ആണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഡ്രൈവര്‍ അങ്കിള്‍ പ്രയോഗിക്കുന്നത്. ഇങ്ങേരെ നമ്മള്‍ നമിക്കണ്ടേ ? പറയ്‌ 

ഓട്ടോ ഡ്രൈവര്‍മാര്‍ :
ചിലപ്പോ ഒക്കെ നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ ബസ്‌ വരാതെ കാത്തിരുന്നു മുഷിയുമല്ലോ. അപ്പൊ ദൈവം അയച്ച പോലെ വരുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍മയില്ലേ ? അപ്പൊ നമ്മള്‍ എന്തായാലും ആ ഓട്ടോ പിടിക്കും. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ കഴിവ് പുറത്തു വരുന്നത് മറ്റു ചില അവസരങ്ങളിലാണ്. അതായതു നിങ്ങള്‍ ഒരു ബസ്‌ കാത്തു നില്‍ക്കുകയാണെന്ന്യ്ക്കുക. കുറച്ചു നേരം നിന്ന് നോക്കി. ഒന്ന് രണ്ടു ബസ്‌ ഒക്കെ വന്നു. പക്ഷെ എല്ലാത്തിലും നല്ല തിരക്ക്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഓട്ടോ. നിങ്ങളുടെ മുന്നില്‍ കൂടി വളരെ വേഗം കുറച്ചു , നിങ്ങളുടെ മുഖത്തേക്ക് തന്നെ നിര്‍നിമേഷനായി നോക്കി ഒരു ഓട്ടോ ഡ്രൈവര്‍. പണ്ട് പൂങ്കാവനത്തില്‍ വച്ച് ഹവ്വയ്ക്കുണ്ടായ അതേ വ്യാകുല ഭാവത്തോടെ നിങ്ങള്‍ ആ റിക്ഷയില്‍ കയറും. തീര്‍ച്ച. ആരുടെ മുന്നിലാണ് ഈ പ്രകടനം നടത്തേണ്ടത് എന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് ഡ്രൈവര്‍ ചേട്ടന്‍. അല്ലെങ്കില്‍ ഇനി ബസ്‌ കാത്തു നില്‍ക്കുമ്പോ വെറുതെ ഒന്ന് നിരീക്ഷിക്കൂ. എന്നും മഡിവാള മസ്ജിദ് ന്റെ മുമ്പില്‍ ഇത്തരം എത്രയോ അഭ്യാസങ്ങള്‍ കാണുന്നയാ ളാണ് ഈ ഞാന്‍. 

ജവുളിക്കട നടത്തുന്നവര്‍ :
തുണി എടുക്കാന്‍ പോകുമ്പോ കണ്ടിട്ടില്ലേ ? സേല്‍സ് ഗേള്‍സ്‌ ഇറക്കുന്ന ഓരോ നമ്പരുകള്‍. ആദ്യം നല്ല ആവേശത്തോടെ അവര്‍ കുറെ തുണികള്‍ എടുത്തു കാണിക്കും. എന്നിട്ട് നമ്മുടെ മുഖത്തേക്ക് നോക്കും. ഏതു ഡിസൈന്‍ കണ്ടാലും ഇഷ്ടപ്പെടാത്ത ആളാണെന്ന് മനസ്സിലായാല്‍ അവര്‍ ആരും വീണു പോകുന്ന അത്യുഗ്രന്‍ അടവ് പുറത്തെടുക്കും. ഏതേലും ഒരു തുണി എടുത്തു കാണിച്ചിട്ട് പറയും ഇത് സാറിനു ചേരുന്ന പോലെ വേറെ ആര്‍ക്കും ചേരില്ല എന്ന്. അതില്‍ വീഴാതിരിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത്‌ നെപ്പോളിയന്റെ അത്രയെങ്കിലും വില്‍ പവര്‍ ഉള്ള ആളായിരിക്കണം. അവരെ പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്ക് എന്തൊക്കെ എടുത്തു കാണിച്ചാലും തൃപ്തി വരില്ല. അവരോടൊക്കെ പിന്നെ എന്ത് ചെയ്യാനാ 

കല്യാണ ബ്രോക്കര്‍ :
മേല്പറഞ്ഞ പോലെ തന്നെ. ആളും താരവും നോക്കി വെറുതെ പൊക്കി വിട്ടാല്‍ ഏതവനും ഇതൊരു ആലോചനയിലും വീഴാതിരിക്കില്ല. അത് നല്ലത് പോലെ പ്രയോഗിക്കാനറിയാവുന്നവര്‍ക്കേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. 

പോക്കറ്റടിക്കാര്‍ :
മനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗം വേണ്ട തൊഴില്‍ മേഖല ആണ് പോക്കറ്റടി. ഇരയെ കണ്ടെത്തുന്നതിനു കള്ളന്മാര്‍ക്ക് ചില പ്രത്യേക രീതികള്‍ ഒക്കെയുണ്ട്. ഏതോ സിനിമയില്‍ ജഗതി പറയുന്ന പോലെ .. ആകാശത്തേക്ക് നോക്കി നടക്കുന്നവര്‍, സ്വപ്ന ജീവികള്‍, പെണ്‍പിള്ളേരെ വായി നോക്കി നടക്കുന്നവര്‍ ഇങ്ങനെ ബോധമില്ലാത്തവരെ വേണം പോക്കറ്റ് അടിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. അത് മനാസ്സിലാക്കണമെങ്കില്‍ നിരീക്ഷണ ബോധം മാത്രമല്ല മറ്റുള്ളവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി വേണം. അപ്പൊ അവരും ഒരു തരത്തില്‍ മനശാസ്ത്രന്ജന്‍മാര്‍ തന്നെയല്ലേ ? എവിടെയോ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ഇടയില്‍ ജീവിക്കുന്നതില്‍ ഏറ്റവും മിടുക്കന്മാരായ മനശാസ്ത്രന്ജന്‍മാര്‍ പിമ്പുകള്‍ ആണെന്ന്. സ്വന്തം ഐഡന്റിറ്റി വെളിവാക്കാതെ നമ്മളില്‍ ഒരാളെ പോലെ ജീവിക്കുകയും സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരെ അളന്നു മുറിച്ചു കണ്ടു പിടിക്കുന്ന ഭയങ്കരന്മാര്‍ ആണ് അവര്‍. ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഷയാസക്തിയുള്ളവരെ വെറുതെ മുഖത്ത് നോക്കി കണ്ടു പിടിക്കാന്‍ അസാമാന്യ കഴിവ് വേണം . മാത്രമല്ല വേലി പൊളിക്കാന്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ ഈ ഫീല്‍ഡിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണ്. ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള എച് ആര്‍ ജോലികളില്‍ ഒന്ന്. തൂവാനതുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളെ ഓര്‍മ വരുന്നുണ്ടോ ? ഞാന്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പിമ്പിനെ കണ്ടിട്ടുണ്ട്. ബാബു എന്നാണു അങ്ങേരുടെ പേര്. തൂവാന തുമ്പികള്‍ കാണുമ്പോ ഈ ബാബുവിനെ ഓര്‍മ വരും. കൊണിച്ചു മുണ്ട് ഉടുക്കുക, ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍ ബസ്‌ ടിക്കറ്റ്‌ സൂക്ഷിക്കുക, സിഗരറ്റ് പാക്കറ്റിന്റെ കവര്‍ കീറിയെടുത്തു അതിന്റെ വശത്ത് അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായവ എഴുതി വയ്ക്കുക തുടങ്ങി ആ നോട്ടം വരെ ബാബുവില്‍ നിന്ന് പകര്‍ത്തിയെന്ന് തോന്നും തങ്ങളെ കണ്ടാല്‍. പത്മരാജന്‍ പറഞ്ഞിട്ടുണ്ട്. ഏതോ യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്ന് സൃഷിടിച്ചതാണ് തങ്ങളെ എന്ന്. അത് മിക്കാരും ശരിയായിരിക്കും. 

ഇനിയും കാണും ഇതുപോലുള്ള മിടുക്കന്മാര്‍ . ഓര്‍മ  വരുന്നെങ്കില്‍ ഓര്‍മിപ്പിക്കുക .. :)

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഒരായിരം ഓണാശംസകള്‍ !!




( Baby model : Eshaan Mohammed )

നേരത്തെ പറഞ്ഞ പോലെ വരാന്‍ പറ്റിയില്ല.
ചില സാങ്കേതിക പ്രശ്നങ്ങള്‍ . അതുകൊണ്ടാണ്. 
എന്തായാലും ഓണത്തിന് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ 
പിന്നെ ഇത് എന്ത് ബ്ലോഗാ അല്ലേ ? :)
അപ്പൊ എല്ലാവര്‍ക്കും മധുരം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...


2012, ജൂലൈ 14, ശനിയാഴ്‌ച

ഞാന്‍ വീണ്ടും വന്നു !!


കട വീണ്ടും തുറന്നിരിക്കുന്ന വിവരം അതീവ സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. 
വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഇടയ്ക്കൊരു ഗ്യാപ് വന്നതാണ്. 
തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക 

2012, ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

2012, ജൂൺ 7, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍



     ഇന്നലെ രാത്രിയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഡയമണ്ട് നെക്ക്ലെസ് കണ്ടത്. പത്തു മണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ വേണ്ടി ഞങ്ങള്‍ മൂന്നു പേര്‍ കാറില്‍ കുതിക്കുകയായിരുന്നു. ഞങ്ങളുടെ മുന്നില്‍ ഒരു മുംബൈ രെജിസ്ട്രേഷന്‍ ബൈക്കില്‍ ഒരു പയ്യന്‍ ഗേള്‍ ഫ്രണ്ട്നെയും പുറകില്‍ വച്ച് പോകുന്നുണ്ട്. കൊള്ളാലോ. അവന്റെയൊക്കെ ടൈം എന്നൊക്കെ കമന്റ്‌ ഒക്കെ പറഞ്ഞു നമ്മള്‍ മുന്നോട്ടു പോവുകയായിരുന്നു.  കുറച്ചു ദൂരം പോയപ്പോഴാണ് ഞങ്ങള്‍ ഒരു കാഴ്ച കണ്ടത്. വഴിയോരത്തായി ഒരാള്‍ കിടന്നു പിടയ്ക്കുന്നു. ഞങ്ങള്‍ കാര്‍ സ്ലോ ചെയ്തു. അയാളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. ഒരു കയ്യില്‍ ഒരു കറുത്ത ബാഗ് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എവിടുന്നോ ജോലി കഴിഞ്ഞു വരുന്ന വേഷം. ഇറങ്ങണോ വേണ്ടയോ എന്ന സംശയത്തില്‍ നമ്മള്‍ അന്യോന്യം ചോദിക്കുന്നതിനിടയ്ക്കു നമ്മളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം നടന്നു. നമ്മുടെ മുന്നില്‍ പോയ പയ്യന്‍ വണ്ടി നിര്‍ത്തി. ചാടിയിറങ്ങി അയാളുടെ നേര്‍ക്കോടി. അവന്റെ പിറകെ ആ പെണ്‍കുട്ടിയും. അവന്‍ ചെന്ന് അയാളെ പൊക്കിയെടുത്തു. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. കൈ പിടിച്ചു തലോടി. ഇരുമ്പു കൊണ്ടുള്ള എന്തോ സാധനം ആ പെണ്‍കുട്ടി ബാഗില്‍ നിന്നെടുത്തു അയാളുടെ കയ്യില്‍ പിടിപ്പിച്ചു. ആ കിതപ്പ് ശമിച്ചത് പോലെ അയാള്‍ ആശ്വാസത്തോടെ ഒരു  പോസ്റ്റില്‍ ചാരിയിരുന്നു. വണ്ടി മുന്നോട്ടെടുത്തു ഞങ്ങളും പോയി. പക്ഷെ സിനിമ കണ്ടിറങ്ങുംമ്പോഴും ആ പയ്യനും പെണ്‍കുട്ടിയും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. ഇന്നലത്തെ സായാഹ്നത്തില്‍ ദൈവം കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ച. മനുഷ്യത്വം മരിച്ചു എന്ന് നമ്മള്‍ തൊള്ള കീറുന്നു. ഇപ്പറയുന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിട ആലോചിക്കാന്‍ നിന്നു. പക്ഷെ ഒന്നും നോക്കാതെ ബൈക്ക് നിര്‍ത്തിയിട്ടു അയാളുടെ അടുതെക്കൊടിയ ആ പയ്യനെയും അയാളെ ആശ്വസിപ്പിക്കുന്ന ആ രണ്ടു പേരെയും എന്താണ് പറയേണ്ടത് ? ഇത് പോലുള്ള ചില സംഗതികള്‍ മുമ്പും ചിലപ്പോ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ എനിക്ക് എത്ര മനോഹരം എന്ന് തോന്നിയ ചില ഓര്‍മ്മകള്‍ താഴെ കുറിക്കട്ടെ 


      ഒരിക്കല്‍ നമ്മുടെ ഓഫീസിനു പുറകില്‍ പുതിയ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. തമിഴന്മാര്‍ പൊരി വെയിലത്ത്‌ പണിയെടുക്കുന്നു. അടുത്തുള്ള ഒരു മരത്തിന്റെ തണല്‍ ആണ് അവരുടെ വിശ്രമ കേന്ദ്രം. അവരുടെ തുണി സഞ്ചികളും വസ്ത്രങ്ങളും മറ്റുമൊക്കെ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. ആ പണിക്കാരില്‍ ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് ആ മരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന ഒരു തുണി കെട്ടില്‍ പോയി നോക്കുന്നത് കണ്ടു. കുറെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് സ്വന്തം കുട്ടിയെ അതില്‍ കിടത്തിയിട്ടാണ് പുള്ളിക്കാരി പണിയെടുക്കാന്‍ പോകുന്നതെന്ന് മനസ്സിലായത്‌. ഉച്ച സമയമായപ്പോ അവര്‍ ആഹാരം കഴിക്കുന്നതിനു മുമ്പ് ഒരു ചെറിയ പാത്രത്തില്‍ അല്പം മഞ്ഞചോറ് കൊണ്ട് വന്നു ആ കുട്ടിക്ക് വാരിക്കൊടുക്കുന്നത് കണ്ടു. ആ വെയിലോ അധ്വാനമോ ഒന്നും ആ അമ്മയുടെ മുഖത്തെ സന്തോഷത്തെ ബാധിച്ചത് കണ്ടില്ല. ആ മരത്തണലില്‍ ഒരു നിമിഷം ഒരു സൂര്യന്‍ ഉദിച്ചത് പോലെ എനിക്ക് തോന്നി 


      പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അടുത്ത ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഞാന്‍ മുമ്പും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ അമ്മ ചില വീട്ടിലൊക്കെ പോയി അടുക്കള പണി എടുത്താണ് മകനെ പഠിപ്പിച്ചിരുന്നത്. എപ്പോ നോക്കിയാലും ആ അമ്മയുടെ മുഖത്ത് നിറയെ മാറാലയും കരിയും ഒക്കെയായിരിക്കും. മാത്രമല്ല ഒരിടത്ത് ഇരിക്കുന്ന പോസില്‍ ഇതുവരെ പാവത്തിനെ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓട്ടമാണ്. ഒരിക്കല്‍ ഞാന്‍ ഉച്ച ഭക്ഷണം എടുക്കാന്‍ മറന്നു. സ്കൂളില്‍ ചെന്നപ്പോഴാണ് ഓര്‍ത്തത്‌ പാത്രം എടുത്തില്ലല്ലോ എന്ന്. ഉച്ചയായി. വിശന്നു കറങ്ങി ഇരിക്കുകയാണ്. നാലാം ക്ലാസ്സിലാണ്. അമ്മ എല്ലാത്തിനും പുറകെ നടന്നു ചെയ്യിച്ചിരുന്നത് കാരണം ഇങ്ങനെ ഒരു അവസരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ എന്റെ ബഞ്ചില്‍ ആണ് ഇരിക്കുന്നത്. ഊണ് കഴിക്കാന്‍ മണി അടിച്ചപ്പോള്‍ പതിവ് പോലെ പാത്രവുമായി അവന്‍ പുറത്തേക്കു പോയി. ഞാന്‍ ക്ലാസ്സില്‍ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവന്‍ ഭക്ഷണം കഴിച്ചിട്ട് വന്നു. എന്റെ തളര്‍ന്ന മുഖം കണ്ടപ്പോ അവന്‍ ചോദിച്ചു നീ കഴിച്ചില്ലേ എന്ന്. ഒടുവില്‍ ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവന്‍ ആ പാത്രം നിറയെ ചൂട് പറക്കുന്ന കഞ്ഞിയും പാത്രത്തിന്റെ അടപ്പില്‍ പയറും കൊണ്ട് വന്നു. അന്ന് സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന ഒരു പദ്ധതി ഉണ്ടായിരുന്നല്ലോ. അതില്‍ പോയി കഴിക്കാന്‍ ദുരഭിമാനി ആയ ഞാന്‍ തയ്യാറാവില്ല എന്ന് മനസ്സിലാക്കി അവന്‍ തന്നെ പോയി അത് വാങ്ങി കൊണ്ട് വരികയായിരുന്നു. സത്യം പറഞ്ഞാല്‍ ആ പാത്രം കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയില്ല. ആ പാത്രവുമായി നില്‍ക്കുന്ന അവന്റെ മുഖം പ്രകാശപൂര്‍ണമായ മറ്റൊരു കാഴ്ച ആയിരുന്നു 


      പണ്ടൊരിക്കല്‍ എന്റെ ഒരു സുഹൃത്തിനു ഒരു പ്രേമം ഉണ്ടായിരുന്നു. അത് പതിവ് പോലെ അവളുടെ വീട്ടിലറിഞ്ഞു. അവളുടെ ചേട്ടനും അമ്മാവന്മാരുമൊക്കെ എന്റെ കൂട്ടുകാരനെ തല്ലാന്‍ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ അവന്‍ വന്നില്ല. സാധാരണ രാവിലെ താമസിച്ചു പോയാല്‍ ഉച്ചയ്ക്കെങ്കിലും അവന്‍ എത്താറുണ്ട്. അവന്റെ കാമുകി രാവിലെ വന്നു എന്നോട് ചോദിച്ചു അവന്‍ എവിടെ എന്ന്. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. നോക്കാം എന്നൊക്കെ. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് അവള്‍ പോയി. ഞങ്ങളുടെ ക്ലാസ്സിനു എതിരായി വേറൊരു കെട്ടിടം ഉണ്ട്. അതിലെ ഒന്നാമത്തെ നിലയിലാണ് അവളുടെ ക്ലാസ് മുറി. അവരുടെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഞങ്ങളുടെ ക്ലാസ്സ്‌ കാണാം. ഇടയ്ക്കിടക്ക് ആ അരമതിലിനു മുകളിലായി അവളുടെ പേടിച്ചരണ്ട മുഖം ഞാന്‍ കണ്ടു. ഉച്ചക്കും പിന്നീടുള്ള ഇടവേളയിലും അവള്‍ വന്നു. ഇത്തവണ അവളുടെ ശബ്ദം ശരിക്കും ഭയചകിതമായിരുന്നു. "അപ്പൂനെ അവര്‍ എന്തോ ചെയ്തു എന്നൊരു പേടി. ഒന്ന് പോയി നോക്കാമോ ? " എന്നൊക്കെ അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. അന്വേഷിക്കാന്‍ വേറെ വഴിയൊന്നുമില്ല. അങ്ങനെ വൈകുന്നേരം ആയപ്പോ അതാ ഓടിക്കിതച്ചു വരുന്നു അവളുടെ കാമുകന്‍. വില്ലജ് ഓഫീസില്‍ എന്തോ കാര്യത്തിന് പോയിട്ട് അവിടെ കുടുങ്ങി പോയതാണത്രെ. കൃത്യ സമയത്ത് തന്നെ അവനെ തിരക്കി അവള്‍ വീണ്ടുമെത്തി. ഹോ. അവന്റെ മുഖം കണ്ടപ്പോ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നലെ പോലെ അത് എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 


      ഇങ്ങനെ ഒരുപാടു നല്ല കാഴ്ചകള്‍ ഇതുവരെ ജീവിതത്തില്‍ ദൈവം തന്നിട്ടുണ്ട് . ഇത്രയും ചെറിയ ജീവിതത്തില്‍ , ജീവിതത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ഇത്തരം നിമിഷങ്ങളെക്കാള്‍ മനോഹരമായി വേറെ എന്തുണ്ട് അല്ലേ ? 

2012, മേയ് 28, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 31




      നേരം പുലര്‍ന്നു. ഞായറാഴ്ചയാണ്. ഇടയ്ക്കുള്ള എല്ലാ ഞായറാഴ്ചകളിലും അവര്‍ കാണാറുണ്ട്‌. പക്ഷെ എന്നത്തേയും പോലല്ല അന്ന് ചിന്നുവിന് തോന്നിയത്. ബൈജുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു. ഒരു ദിവസത്തേക്കെങ്കിലും അവന്റെ സ്നേഹം നിഷേധിച്ചതിലുള്ള കുറ്റബോധം കൊണ്ട് അവള്‍ ആകെ തകര്‍ന്നിരുന്നു.  പക്ഷെ അവള്‍ക്കു അധിക നേരം ആ വിഷമം സഹിക്കേണ്ടി വന്നില്ല. ബൈജു സാധാരണ പോലത്തെ പ്രസന്നമായ മുഖത്തോടെ ഓഫീസിലെത്തി. അത് കണ്ടിട്ട് അവള്‍ക്കു കുറച്ചു സമാധാനമായി. വൈകിട്ടാവുന്നത് വരെ അവള്‍ എങ്ങനെയോ പിടിച്ചിരുന്നു. "എവിടെ വച്ച് കാണും ? " എന്നൊടുവില്‍ അവള്‍ ബൈജുവിന് മെസ്സേജ് ചെയ്തു. 'പറയാം" എന്ന് പറഞ്ഞു അവന്റെ മറുപടിയും കിട്ടി. ഒടുവില്‍ ഏഴു മണി ആയപ്പോള്‍ അവള്‍ ഇറങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ബൈജുവും. അവള്‍ പുറത്തു കാത്തു നില്‍പ്പുണ്ടാവും എന്നവനു ഉറപ്പായിരുന്നു. ഓഫീസിനു പുറത്തിറങ്ങി. ഫുട്ട്പാത്തിന്റെ ഓരത്തുള്ള ആ പൈന്‍ മരച്ചുവട്ടില്‍ ഒരു ഷോള്‍ തലയില്‍ ചൂടി ചിന്നു നില്‍ക്കുന്നുണ്ട്. അവന്‍ പതിയെ നടന്നു അവളുടെ അടുത്തെത്തി. അവന്റെ മുഖത്ത് നോക്കാതെ അവള്‍ ബൈജുവിന്റെ കൈ കവര്‍ന്നു. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം ഒരു രാത്രി വെയില്‍ പോലെ അവിടെയാകെ ചിതറി വീണിരിക്കുന്നു. നടന്നു പോകുന്ന വഴിക്ക് സമാന്തരമായി ഒരു പാര്‍ക്ക്‌ ഉണ്ട്. ഏറെക്കുറെ വിജനമായ പാര്‍ക്കില്‍ പ്രായമായ ഒരു അപ്പാപ്പനും അമ്മൂമ്മയും വ്യായാമം ചെയ്യുന്നുണ്ട്. ഒന്നും മിണ്ടാതെ അവര്‍ ആ പാര്‍ക്കിലേക്ക് കയറി. ബൈജു ഒഴിഞ്ഞു കിടന്ന ഒരു ബഞ്ചില്‍ ഇരുന്നു. അതിന്റെ അങ്ങേ മൂലയില്‍ അവളും. വായിച്ചു പഴകിയ വരികള്‍ പോലെ നിശബ്ദത തളം കെട്ടി നിന്നെങ്കിലും അവര്‍ പറയാതെ എല്ലാം പറയുന്നുണ്ടായിരുന്നു. "സോറി" ഒടുവില്‍ അവള്‍ മൌനം ഭഞ്ജിച്ചു. ബൈജു ഒന്നും മിണ്ടിയില്ല. പകരം അവന്‍ അവളുടെ കൈ എടുത്തു അവന്റെ കയ്യില്‍ ചേര്‍ത്തു. അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം ഒലിച്ചു പോയത് പോലെ അവള്‍ അവന്റെ മാറിലേക്ക്‌ ചാഞ്ഞു. ചിന്നുവിന്റെ കണ്ണ് നീര്‍ വീണു അവന്റെ നെഞ്ചു നനഞ്ഞു. ശബ്ദം അടക്കിപ്പിടിച്ചുള്ള ചിന്നുവിന്റെ കരച്ചില്‍ മാത്രം അവന്‍ കേട്ടു. വിക്കി വിക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവനും അവളെ ആശ്വസിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിന്നു നോര്‍മല്‍ ആയി. പുതുതായി കിട്ടിയ ധൈര്യം പോലെ അവള്‍ ഉണര്‍ന്നു. " ഇനി അമ്മ പറഞ്ഞാല്‍ ഞാന്‍ ഉള്ളത് പറയാം. എനിക്ക്  ബൈജുവിനെ നഷ്ടപ്പെടുത്താന്‍  പറ്റില്ല എന്ന് ഞാന്‍ പറയും "എന്നൊക്കെ അവള്‍ പറഞ്ഞു.  അവന്‍  ഒന്നും മിണ്ടിയില്ല. സമയം ഒരുപാടു വൈകിയിരിക്കുന്നു. പാര്‍ക്ക്‌ പൂട്ടാന്‍ അവിടത്തെ ജോലിക്കാരന്‍ വന്നു. അവര്‍ ഇറങ്ങി. അടുത്ത സിഗ്നലിന്റെ സമീപത്തായി ഒരു ഐസ് ക്രീം വില്പനക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ ഒരു ഐസ് ക്രീം വാങ്ങി ചിന്നുവിന് കൊടുത്തു. അത് നുണഞ്ഞു കൊണ്ട് അവര്‍ നടന്നു .ചില സന്ദര്‍ഭങ്ങളില്‍ ഒരു വാക്ക് കൊണ്ട് പറയാനാവുന്നതില്‍ കൂടുതല്‍ മൌനത്തിനു പറയാന്‍ കഴിയും എന്നവര്‍ മനസ്സിലാക്കി. ഒന്നും മിണ്ടാതെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ ചിന്നുവിന്റെ പി ജിയുടെ അടുത്തെത്തി. പോകുന്നതിനു മുമ്പ് ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങുന്ന മുഖവുമായി അവള്‍ കൈ ചെറുതായി വീശിക്കൊണ്ട് അകത്തേക്ക് നടന്നു പോയി. പതിവുള്ള ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്നും അവള്‍ അന്ന് അയച്ചില്ല. രണ്ടു പേരും നേരത്തെ കിടന്നുറങ്ങി. 

      രാവിലെ അമ്മ വിളിച്ചു. 'എന്താ മോളെ ? അസുഖമൊന്നുമില്ലല്ലോ അല്ലേ ? ഓഫീസില്‍ പോയോ ? " എന്നൊക്കെ ചോദിച്ചു. അമ്മയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്കു സമാധാനമായി. ബൈജുവിന്റെ കാര്യം ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം. പക്ഷെ അവള്‍ വായ തുറക്കുന്നതിനു മുമ്പേ തന്നെ അമ്മ ഇങ്ങോട്ട് പറഞ്ഞു.. "അടുത്തയാഴ്ച നീ ഒന്ന് വന്നിട്ട് പോകണം കേട്ടോ. തൃശൂര്‍ നിന്ന് ഒരു വീട്ടുകാര്‍ വരുന്നുണ്ട്. കാണാന്‍ " പറയാന്‍ വന്ന വാക്കുകള്‍ ചിന്നു വിഴുങ്ങി. 'അമ്മേ" എന്ന് വിളിക്കുക മാത്രം ചെയ്തു അവള്‍. അമ്മയ്ക്ക് കാര്യം മനസ്സിലായി. "അപ്പൊ നീ ഇപ്പോഴും ..." അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു . അമ്മ തിരിച്ചു വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞു അവള്‍ തിരിച്ചു വിളിച്ചു. "അമ്മയ്ക്ക് എന്നെ ആരെ കൊണ്ടെങ്കിലും കെട്ടിച്ചാല്‍ മതി എന്നായി അല്ലേ ? " അവള്‍ തുടങ്ങിയതേ ഇങ്ങനെയാണ്. അതോടെ അമ്മയുടെ നിയന്ത്രണവും പോയി. കുറെ നേരം അമ്മ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അതാ ചേച്ചി വിളിക്കുന്നു. ചേച്ചി അവളെ ശപിച്ചില്ല എന്നേ ഉള്ളൂ. അത്രയ്ക്ക് ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കുകയായിരുന്നു ചേച്ചി. " അമ്മയെ ഇങ്ങനെ വിഷമിപ്പിച്ചിട്ടു നീ എങ്ങനെ സുഖമായി ജീവിക്കും ? അതോ നിനക്ക് നമ്മുടെയോന്നും വിഷമം ഒന്നും പ്രശ്നമല്ല എന്നാണോ ? നീ ഇത്രയ്ക്ക് സെല്‍ഫിഷ് ആയതെന്നാ ? " എന്നൊക്കെ ചേച്ചി തുടരെ തുടരെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. "ചേച്ചീ. എന്താ നിങ്ങളൊക്കെ ഇങ്ങനെ...? ഒരാളെ സ്നേഹിച്ചു പോയത് ഇത്രയും വലിയ തെറ്റാണോ ? ബൈജുവിന് അത്രയ്ക്ക് എന്ത് കുഴപ്പമാണ് നിങ്ങള്‍ കണ്ടത് ? " അവള്‍ ചോദിച്ചു. "അവനെ കണ്ടാല്‍ തന്നെ എന്തിനു കൊള്ളാം ? നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപ്പെട്ടത് ? " ചേച്ചി പണ്ട് ബൈജുവിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. അവരുടെ ബന്ധം തുടങ്ങുന്നതിനു മുമ്പ് ഓഫീസിലെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ കാണിച്ചപ്പോള്‍ ചിന്നു പറഞ്ഞത് ചേച്ചിക്ക് ഓര്‍മയുണ്ടായിരുന്നു. " എന്താ കുഴപ്പം ? " അവള്‍ തിരിച്ചു ചോദിച്ചു. ബൈജു ഒട്ടും സുന്ദരനല്ല. അവള്‍ പക്ഷെ ഇത് വരെ അവന്റെ സൌന്ദര്യം അളക്കാനൊന്നും ശ്രമിച്ചിട്ടില്ല. പക്ഷെ ചേച്ചിക്ക് അതൊരു പ്രശ്നം ആണത്രേ. "കാണാനും ഒരു ഭംഗിയില്ല. അധികം വിദ്യാഭ്യാസവും ഇല്ല. പിന്നെ.." എന്നൊക്കെ ചേച്ചി തുടര്‍ന്നു. " ബൈജു ഒരു യൂസ്ലെസ്സ് ആണെങ്കില്‍ പിന്നെങ്ങനെയാ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇങ്ങനെ ലീഡ് ആയി ഇരിക്കുന്നത് ? " അവള്‍ക്കും ദേഷ്യം വന്നു. ചേച്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വേണ്ട തെറിയൊക്കെ വിളിച്ചതിന് ശേഷം ഫോണ്‍ ഇടിച്ചു വച്ചിട്ട് ചേച്ചി പോയി. ചിന്നു കുറെ നേരം മുഖം പൊത്തി അവിടെയിരുന്നു. അവള്‍ ഒട്ടും കരഞ്ഞില്ല. മരവിച്ച ഒരു അവസ്ഥയില്‍ ആയിരുന്നു ചിന്നു. ഇന്ന് ഓഫീസില്‍ ചെല്ലുന്നില്ല എന്ന് വിളിച്ചു പറഞ്ഞു. കിടക്കയില്‍ മുഖം അമര്‍ത്തി അവള്‍ കിടന്നു. ഒരുതരം അബോധാവസ്ഥയില്‍ എന്ന പോലെ.  ഉച്ച കഴിഞ്ഞപ്പോളാണ് അവള്‍ ഉണര്‍ന്നത്. ബൈജു ഇടയ്ക്ക് ഒരു തവണ വിളിച്ചിട്ടുണ്ട്. അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം പിന്നെ വിളിച്ചിട്ടില്ല. അവള്‍ ഫോണ്‍ എടുത്തിട്ട് അവനെ വിളിച്ചു. 'ബൈജു.. ഇനിയെന്നെ വിളിക്കരുത്. " ഇത്ര മാത്രം പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു. 

      അന്ന് ബൈജു തിരിച്ചു വിളിച്ചില്ല. അടുത്ത ദിവസവും അവള്‍ ഓഫീസില്‍ പോയില്ല. ബൈജു അന്ന് ഒരു തവണ വിളിച്ചു. ചിന്നു എടുക്കാത്തത് കാരണം അവന്‍ പിന്നീട് വിളിച്ചില്ല. മൂന്നാമത്തെ ദിവസം അവള്‍ ഓഫീസില്‍ പോയി. ബൈജുവിനെ കണ്ടുവെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രിയായി. ആഹാരം കഴിച്ചിട്ട് ചിന്നു വന്നു കിടക്കയിലേക്ക് വീണു. യാന്ത്രികമായി അവള്‍ ഫോണ്‍ എടുത്തു. ബൈജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. "ബൈജു വിഷമിക്കരുത്. അറിയാതെ ഞാന്‍ പറഞ്ഞു പോയതാണ്" ഇത്രയും അവള്‍ പറഞ്ഞു. " എനിക്കറിയാം അത്. ഇന്ന് ചിന്നു എന്നെ വിളിക്കും എന്നും എനിക്കറിയാമായിരുന്നു" എവിടെയോ നിര്‍ത്തി വച്ച ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം അവനും പറഞ്ഞു. രണ്ടു ദിവസം സംസാരിക്കാതിരുന്നിട്ടും അന്ന് പറയാതെ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. "ബൈജു .. ഒരു കാര്യം എനിക്ക് മനസ്സിലായി. എന്നെ ഇതുവരെ ആരും ഇത് പോലെ സ്നേഹിച്ചിട്ടില്ല. പക്ഷെ ബൈജുവിനെ പോലുള്ള ഒരാളുടെ സ്നേഹം കിട്ടാന്‍ മാത്രമുള്ള ഭാഗ്യം എനിക്കില്ല എന്നാണു തോന്നുന്നത്. ദൈവം കൂടി നമ്മളെ കൈവിട്ടോ ? " അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു. പക്ഷെ ബൈജു തിരിച്ചൊന്നും പറഞ്ഞില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നമ്മുടെ കാര്യം നടക്കും. വിഷമിക്കണ്ട. എന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും എങ്ങനെ എന്ന ചോദ്യം ബാക്കിയായി. 


"ഈ "വെള്ളിയാഴ്ച ഞാന്‍ നാട്ടില്‍ പോകും. ആ കല്യാണ ആലോചന നടക്കില്ല എന്നൊരു തോന്നല്‍. ഇത്തവണ ഞാന്‍ തിരിച്ചു വരുമ്പോള്‍ എന്തായാലും അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം. അച്ഛന്‍ എന്ത് പറയും എന്നറിയില്ല." എന്നൊക്കെ ചിന്നു പറഞ്ഞു . അസാധാരണമായ ഒരു ധൈര്യം അന്നവന്‍ അവളില്‍ കണ്ടു. ചിന്നു നാട്ടില്‍ പോയി. എന്താണെന്നറിയില്ല അവള്‍ പറഞ്ഞത് പോലെ തന്നെ ആ കല്യാണ ആലോചനക്കാര്‍ വന്നില്ല. മാത്രമല്ല അവരുടെ വീട്ടിനടുത്ത് നിന്ന് തന്നെ ഒരു ആലോചന വന്നത് കാരണം അത് ഉറപ്പിക്കാന്‍ പോവുകയാണ് , സോറി എന്നൊക്കെ പറഞ്ഞു ആ വീട്ടുകാര്‍ ചിന്നുവിന്റെ അച്ഛനെ വിളിച്ചു പറയുകയും ചെയ്തു. അമ്മയും അച്ഛനും ചേച്ചിയും നിരാശരായി. നിന്റെ ആഗ്രഹം പോലെ തന്നെ നടന്നല്ലോ എന്നൊക്കെ ചേച്ചി കുത്തുവാക്കുകള്‍ പറഞ്ഞു. എന്നാല്‍ ഇത് അലസിയ വാര്‍ത്ത‍ കേട്ട് ചിന്നു അധികം സന്തോഷിച്ചില്ല. ഇതൊക്കെ താല്‍ക്കാലികമായ രക്ഷപ്പെടല്‍ മാത്രമാണെന്ന് അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. അടുത്ത ദിവസം വണ്ടി കയറുന്നത് വരെ അമ്മയും ചേച്ചിയും അവളെ വഴക്ക് പറയുകയും ഉപദേശിക്കുകയും ഒക്കെ തന്നെയായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് തിരിച്ചു പോയാല്‍ മതി എന്നവള്‍ക്ക് തോന്നി. ട്രെയിനില്‍  കയറ്റി ഇരുത്തിയിട്ട് അച്ഛനും തന്റെ വക ഒരു കൊട്ട് കൊടുത്തു അവള്‍ക്ക്. ഉടനെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ബാംഗ്ലൂരിലെ പണി ഒക്കെ മതി എന്ന് എന്തൊക്കെയോ പറഞ്ഞു. സ്റെഷനിലെ ഇരമ്പലില്‍ അത് വ്യക്തമായില്ല. ഒടുവില്‍ ട്രെയിന്‍ വിട്ടു. നഗരത്തില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന ആശങ്കയുമായി ചിന്നു ഇരുന്നു. 

2012, മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

2012, മേയ് 13, ഞായറാഴ്‌ച

സത്യമേവ ജയതേ .. സത്യം മാത്രം ജയിക്കട്ടെ


     എന്ത് രസമായിരുന്നു അത് വരെ. എനിക്ക് മൂന്നു വയസ്സായിരുന്നു. എന്നത്തേയും പോലെ അന്നും ഞാന്‍ കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മിക്കപ്പോഴും അങ്കിള്‍ ആണ് കുളിപ്പിക്കുന്നത്. എന്നാല്‍ പതിവില്ലാതെ അങ്കിള്‍ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അങ്കിള്‍ സ്വയം വിവസ്ത്രനായി. കുളിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചു വച്ച് വെള്ളത്തില്‍ കളിക്കുകയായിരുന്ന എന്നെ അയാള്‍ ... പിന്നെയുള്ള വര്‍ഷങ്ങള്‍... ലോകത്ത് ഞാന്‍ ഏറ്റവും പേടിച്ചത് ആണുങ്ങളെയാണ്. ഓരോ ആണും ഇങ്ങനെ ചെയ്തേക്കാം എന്ന് ഞാന്‍ ഭയന്നു. ഒടുവില്‍ പത്തു വയസ്സായപ്പോള്‍ എന്റെ അമ്മയോട് ഞാന്‍ ഇത് തുറന്നു പറഞ്ഞു. പക്ഷെ എന്റെ അമ്മ എന്നെ വിശ്വസിച്ചില്ല. അമ്മയ്ക്ക് സ്നേഹക്കുറവോ അല്ലെങ്കില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. ഇക്കാര്യം മാത്രം എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. എന്നെ ആദ്യമായി വിശ്വസിച്ചത് എന്റെ വളര്‍ത്തു നായ മിക്കി ആണ്. എന്റെ വിഷമം മനസ്സിലാക്കിയിട്ടെന്ന വണ്ണം അവന്‍ എന്റെ ഒപ്പം നടന്നു. എന്റെ കട്ടിലില്‍ കിടന്നു. ഒരു മനുഷ്യന് നല്കാവുന്നതില്‍ കൂടുതല്‍ വിശ്വാസവും സ്നേഹവും അവന്റെ മുഖത്ത് ഞാന്‍ കണ്ടു . ഒടുവില്‍ നീണ്ട പതിനൊന്നു വര്‍ഷത്തെ പീഡനത്തിന്   ശേഷം ഒരു ദിവസം ഞാന്‍ അലറിക്കരഞ്ഞു കൊണ്ട് നോ എന്ന് വിളിച്ചു കൂവി.. 
ഹരിഷ് അയ്യര്‍ - മുംബൈ 

    പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 




2012, മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

2012, മേയ് 6, ഞായറാഴ്‌ച

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - റിവ്യൂ



    അങ്ങനെ ഇന്ന് ബാന്‍ഗ്ലൂര്‍ ഗോപാലന്‍ മാളില്‍ പോയി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ കണ്ടു. അത്യാവശ്യം കുഴപ്പമില്ലാത്ത റിവ്യൂകള്‍ കണ്ടിട്ടാണ് ചിത്രത്തിന് പോയത്. അഗതാ ക്രിസ്ടിയുടെ ABC Murders ചൂണ്ടിയാണ് ഉണ്ണിയേട്ടന്‍ ഈ കഥ ഒപ്പിച്ചതെന്നും കേട്ടു. അങ്ങനെയാണ് ഇത് കാണാന്‍ തീരുമാനിച്ചത്. ചിത്രം കൊള്ളാം. പ്രമാണിയിലും സ്മാര്‍ട്ട്‌ സിറ്റിയിലും ഒക്കെ കാണാതിരുന്ന ഒരു മികവു തീര്‍ച്ചയായും ഈ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ കാണിക്കുന്നുണ്ട്. 
പക്ഷെ അതേ സമയം തന്നെ ഒരുപാടു പാളിച്ചകളും ഉള്ള ഒരു ചതുരംഗ കളിയാണ് ഈ ചിത്രം. 

എന്താണ് കഥ ?
     മെട്രോ നഗരങ്ങളിലെ സുരക്ഷക്കായി രൂപീകരിച്ചിട്ടുള്ള സെല്ലിന്റെ ( ഇങ്ങനത്തെ ഒരു സാധനം നമ്മുടെ എല്ലാ ക്രൈം ത്രില്ലറുകളിലും കാണും. ) തലവന്‍ ആണ് ഒരു നല്ല ചെസ്സ്‌ കളിക്കാരന്‍ കൂടിയായ ചന്ദ്രശേഖരന്‍. വിവാഹ മോചനം നേടി ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രശേഖരന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ബുദ്ധി രാക്ഷസന്‍ ആണ്. സ്വന്തം ജീവിതത്തെയും ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും ചതുരങ്ങള്‍ പോലെയാണ് അയാള്‍ കാണുന്നത്. എല്ലാം ഒരു ഗെയിം പോലെയും. അങ്ങനെ ഒരു ഒറ്റയാന്‍ ജീവിതം നയിക്കുന്ന ചന്ദ്രശേഖരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധിമാനായ ഒരു കൊലയാളി. കൊലപാതകം നടക്കാന്‍ പോകുന്ന ദിവസത്തെയും സ്ഥലത്തെ പറ്റിയും വ്യക്തമായ സൂചനകള്‍ ചന്ദ്രശേഖരന് കൊടുത്തിട്ട് തന്റെ കൃത്യം നിര്‍വഹിക്കുന്ന ഒരു അതി ബുദ്ധിമാന്‍. മാത്രമല്ല കൊല നടത്തിയതിനു ശേഷം അയാള്‍ അവിടെ മനപൂര്‍വം ചില സൂചനകള്‍ അവശേഷിപ്പിക്കുന്നു. മരിച്ചവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ എ , ബി, സി എന്നിങ്ങനെ തുടര്‍ച്ചയായാണ് വരുന്നത്. കൊല നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ഉപേക്ഷിച്ചു പോകുന്ന അക്ഷര മാല പുസ്തകങ്ങളില്‍ ആ അക്ഷരം അയാള്‍ മാര്‍ക്ക്‌ ചെയ്യുന്നുണ്ട്. ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ട് അരണ്ട വെളിച്ചത്തില്‍ കൌശലവും വെറിയും നിറഞ്ഞ ഒരു ചതുരംഗ പലകയിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഗെയിം കളിയ്ക്കാന്‍ ചന്ദ്രശേഖറിനെ അയാള്‍ വെല്ലുവിളിക്കുന്നു. കാലാളുകളെ ഉന്തിയുന്തിയുള്ള അവരുടെ കളിയാണ് ഈ ചിത്രത്തിന്റെ കഥ. ഒടുവില്‍ ചെക്ക്‌ മേറ്റ്‌ വിളിക്കുന്നിടത്ത് ചന്ദ്രശേഖര്‍ കഥ അവസാനിപ്പിക്കുന്നു. 

മോഹന്‍ ലാല്‍ - ഈ ചിത്രത്തിന്റെ ഐശ്വര്യം 

    കാസനോവയുടെ റിവ്യൂവില്‍ ഞാന്‍ ലാലേട്ടനെ പറ്റി പറഞ്ഞത് നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മയുണ്ടാവും.ചീര്‍ത്ത തടിയും ക്ഷീണിച്ച കണ്ണുകളുമായി ആ ചിത്രത്തിന് തന്നെ ബാധ്യതയായ ലാലേട്ടന്റെ വേറൊരു മുഖം ആണ് ചിത്രത്തില്‍. വെറും മുഖം എന്നൊന്നും പറഞ്ഞാല്‍ പോര. അത്യന്തം ഓജസ്സും ഉന്മേഷവും തുളുമ്പുന്ന പഴയ ലാലേട്ടനെ തീര്‍ച്ചയായും ഈ സിനിമയില്‍ കാണാം. മാത്രമല്ല മെലിഞ്ഞുണങ്ങി സുന്ദരന്‍ ആയിരിക്കുന്നു അദ്ദേഹം. കമ്പനിയില്‍ അദ്ദേഹം അവതരിപ്പിച്ച വളരെ sophisticated ആയ ഒരു പോലീസ് ഓഫീസറെ ആണ് അദ്ദേഹം മോഡല്‍ ആക്കിയിരിക്കുന്നത്. വസ്ത്ര വിധാനവും, ചെറിയ നര കയറിയ ഹെയര്‍ സ്റ്റൈല്‍ , വളരെ നിയന്ത്രിതവും പക്വവുമായ ശരീര ഭാഷയും അഭിനയവും കൊണ്ട് ലാലേട്ടന്‍ പണ്ടത്തെ അദ്ദേഹത്തിന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മ്മകള്‍ ശക്തമായി തിരികെ കൊണ്ട് വരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ  അഭിനയത്തിന്  ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നും ഉള്ള ഒരു തെളിവാണ് ഈ ചിത്രത്തിലെ ഗ്രാന്‍ഡ്‌ മാസ്ടറുടെ വേഷം. ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ ആയതു കൊണ്ടല്ല പറയുന്നത്. ഈ വേഷം ഇങ്ങനെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിന് തന്നെയേ പറ്റൂ. കാസനോവയില്‍ ലാലേട്ടന്‍ ഒരു ബാധ്യത ആയിരുന്നെങ്കില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അദ്ദേഹം തന്നെ. തന്റെ പ്രായത്തിനു യോജിച്ച ഇത്തരം ഒരു കഥാപാത്രത്തെ അതിമനോഹരമായി തന്നെ അദ്ദേഹം ആവിഷ്കരിച്ചു. നരേന്‍ , ജഗതി, പ്രിയാമണി, അനൂപ്‌ മേനോന്‍ ( സത്യം പറഞ്ഞാല്‍ പരമ ബോറന്‍ അഭിനയം. സുരേഷ് ഗോപി + മോഹന്‍ ലാല്‍ + മമ്മൂട്ടി അങ്ങനെ ഒരു മിക്സ്‌ ) , ബാബു ആന്റണി. കാസനോവയില്‍ ആ കള്ളന്റെ വേഷമിട്ട അര്‍ജുന്‍ നന്ദകുമാര്‍ ( ഇവന്‍ ഒരു മുതല്‍ക്കൂട്ടാണ് ) ഇങ്ങനെ ഒരുപാടു പേര്‍ ഉണ്ടെങ്കിലും അസാമാന്യമായ സ്ക്രീന്‍ കരിസ്മ കൊണ്ട് ലാലേട്ടന്‍ ഇവരെ ഒക്കെ ബഹുദൂരം പിറകിലാക്കി  

സാങ്കേതികം 

     സാങ്കേതികം എല്ലാം പതിവ് പോലെ തന്നെ. പക്ഷെ രണ്ടു പേര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒന്ന് . ക്യാമറ.  വിനോദ് ഇല്ലംപള്ളി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ എന്ന് തന്നെ പറയാവുന്ന രീതിയില്‍ അദ്ദേഹം തന്റെ ജോലി ചെയ്തിരിക്കുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഇതെന്ന് തോന്നിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറയുടെ കൂടി ഒരു മിടുക്കാണ്. രണ്ടാമത്തേത് . ജോസഫ്‌ നെല്ലിക്കന്റെ കല സംവിധാനം ആണ്. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന പോലെയുള്ള ബോറന്‍ പശ്ചാതലങ്ങള്‍ക്ക് പകരം കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ നെല്ലിക്കന്‍ വിജയിച്ചിട്ടുണ്ട്. 

ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ 
    ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. പക്ഷെ ഈ തിരക്കഥയില്‍ അദ്ദേഹം നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. അതിന്റെ പച്ച മാത്രമേ ചിത്രത്തില്‍ ഉള്ളൂ. ഒരു ത്രില്ലര്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം ചെയ്യുന്ന ഒരേ ഒരു ജോലി ഒരു ട്വിസ്റ്റ്‌ കണ്ടു പിടിക്കുക എന്നത് മാത്രമാണ്. അല്ലാതെ ഉദ്വേഗ ജനകമായി അത് എങ്ങനെ പറയാം , സ്ക്രീനില്‍ എന്തൊക്കെയാണ് വരേണ്ടത് എന്നീ കാര്യങ്ങള്‍ ഒന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഉണ്ണികൃഷ്ണന്റെ ഇത്തരം ഒരു തിരക്കഥ വേറൊരാള്‍ സിനിമ ആക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം അറിയണമെങ്കില്‍ ടൈഗര്‍ എന്ന ഒറ്റ ചിത്രം കണ്ടാല്‍ മതി. അതുകൊണ്ട് ഈ പണി അറിയാവുന്നവരെ തിരക്കഥ ഏല്‍പ്പിക്കുന്നതാവും അദ്ദേഹത്തിന്  നല്ലത് എന്ന് തോന്നുന്നു. 

മൊത്തത്തില്‍ ഇഷ്ടപ്പെട്ടത് 
ലാലേട്ടന്‍... ലാലേട്ടന്‍ ആന്‍ഡ്‌ ലാലേട്ടന്‍ ഒണ്‍ലി പിന്നെ.  പറയുകാണെങ്കില്‍ ബാബു ആന്റണി കൊള്ളാം.  
വേണ്ടായിരുന്നു എന്ന് തോന്നിയത് പ്രിയാമണി. ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു അഭിനേത്രിക്ക് ഒന്നും ചെയ്യാനില്ലായിരുന്ന ഒരു റോള്‍ ആയിരുന്നു. അത് പോലെ തന്നെ അനൂപ്‌ മേനോന്‍. ഇത്രയും കൃത്രിമം അയ അഭിനയം സ്ഥിരമായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന അനൂപിനെ എന്തിനു ഈ റോള്‍ ഏല്‍പ്പിച്ചു എന്നും തോന്നി. 

വാല്‍ക്കഷണം : 
     കൊലയാളി ഓരോ കൊലപാതകത്തിന് ശേഷവും ഒരു ആല്‍ഫബെറ്റ് ബുക്ക്‌ ഇട്ടിട്ടു പോകുന്നുണ്ട്. ആദ്യത്തെ ഇര ആലീസ് ആണ്. അവിടെ ഉപേക്ഷിച്ച പുസ്തകത്തില്‍ A for Apple എന്നത് വെട്ടി A for Alice എന്ന് എഴുതി വയ്ക്കുന്നുണ്ട്‌ അയാള്‍. സത്യം പറഞ്ഞാല്‍ ആ ഒറ്റ സീന്‍ കണ്ടപ്പോ തന്നെ എനിക്ക് കൊലയാളിയെ പിടി കിട്ടി. മാസ്റ്റര്‍ ടിന്റു മോന്‍ . എ ബി സി ഡി ഇത് വരെ പഠിക്കാന്‍ പറ്റാത്തതിലുള്ള നിരാശ കാരണം ടിന്റു ആണ് ഇതൊക്കെ ചെയ്തതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറ്റിച്ചു കളഞ്ഞു 

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കരിങ്കണ്ണന്‍ മത്തായി



    കഴിഞ്ഞ ദിവസം ടി വി യില്‍  സ്നേഹവീട് കാണുകയായിരുന്നു. അതില്‍ ഇന്നസന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കരിങ്കണ്ണന്‍ മത്തായി. നാട്ടിലെ ഏറ്റവും കുപ്രസിധന്‍ ആയ കഥാപാത്രം. എന്ത് പറഞ്ഞാലും അത് അതേ പടി നടക്കും. മത്തായിയെ അവതരിപ്പിക്കുന്ന രംഗം തന്നെ രസകരമാണ്. തന്നെ മാറി കടന്നു പാഞ്ഞു പോകുന്ന ഒരു സൈക്കിള്‍ കണ്ടിട്ട് മത്തായി ഒരു അഭിപ്രായം പാസ്സാക്കും. 'ഹോ. വിമാനം പോകുന്ന പോലല്ലേ സൈകിളില്‍ പോകുന്നതെന്ന് '. പെട്ടെന്ന് പുറകില്‍ ഒരു ശബ്ദം. ഒപ്പമുള്ളവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ മത്തായി പറയുന്നതാ 'അങ്ങോട്ട്‌ നോക്കണ്ട. അവന്‍ വീണതാ' എന്ന്. കുറച്ചു നാളായി ഈ കരിങ്കണ്ണിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട്. എന്റെ ഒരു സുഹൃത്തുണ്ട്. ഒന്നാന്തരം കരി നാക്കാണ് പുള്ളിക്ക്. അങ്ങേരോട് ഞാന്‍ ഇതിന്റെ കാര്യം സൂചിപ്പിച്ചപ്പോ പുള്ളി ചോദിച്ചതാ ഉടനെയെങ്ങാന്‍ നടക്കുമോ എന്ന്. കിട്ടിയില്ലേ പണി. എന്ത് കാരണം കൊണ്ടോ ഇത് പിന്നെ എഴുതാനേ പറ്റിയിട്ടില്ല. അത്രയ്ക്കുണ്ട് പുള്ളീടെ ശക്തി..

    ഞാന്‍ ചെറുതായിരുന്നപ്പോള്‍ നാട്ടില്‍ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പനെ പറ്റി അമ്മ പറയാരുണ്ടായിരുന്നത് ഓര്‍മയുണ്ട്. അച്ഛന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോ അമ്മ ഗേറ്റ് വരെ പോകും. എന്നിട്ട് ഇങ്ങേര്‍ വല്ലതും എതിരെ വന്നാല്‍ അച്ഛനെ ഇറങ്ങാന്‍ സമ്മതിക്കില്ല. അയാള്‍ പോയിട്ട് പോയാല്‍ മതി എന്ന് പറയും. അത്രയ്ക്കും കുഴപ്പം പിടിച്ച ഒരാള്‍ ആയിരുന്നു പുള്ളി. ആദ്യമൊക്കെ എനിക്കറിയില്ലായിരുന്നു ഇതെന്താ സംഭവം എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോ മനസ്സിലായി ബാക്കിയുള്ളവര്‍ക്ക് പണി കൊടുക്കുന്ന പരിപാടി ആണ് ഇതെന്നൊക്കെ. പിന്നെ കണ്ടിട്ടുള്ളത് ആരെങ്കിലും എന്നെ പറ്റി നല്ലത് പറഞ്ഞാല്‍ അവര്‍ പോയതിനു പിറകെ അമ്മമ്മ വന്നു കുറച്ചു വറ്റല്‍ മുളക് എടുത്തു തലയ്ക്കുഴിഞ്ഞു അടുപ്പിലേയ്ക്കിടും. കണ്ണ് പെടാതിരിക്കാനാ. പിന്നെയും വളര്‍ന്നപ്പോള്‍ കണ്ണ് പെടാതിരിക്കാനുള്ള യന്ത്രങ്ങള്‍ കണ്ടു തുടങ്ങി. ആറ്റുകാല്‍ രാധാകൃഷന്‍ എഴുതി വിടുന്ന ടൈപ്പ്. അത് വാങ്ങിച്ചു അരയിലോ കഴുത്തിലോ കയ്യിലോ കെട്ടിയാല്‍ മാത്രം പോര എക്സ്പയറി ഡേറ്റ് ആവുമ്പോ റീ ചാര്‍ജ് ചെയ്യുകയും വേണം. യന്ത്രം ഫലിക്കാതെ വന്നാല്‍ പിന്നെ കടുത്ത പ്രയോഗങ്ങള്‍ ആണ്. ചില കലിപ്പ് ഹോമങ്ങള്‍ ഉണ്ട്. അത് നടത്തിയാല്‍ കണ്ണ് വച്ചവന്‍ കണ്ണ് കാണാന്‍ പറ്റാതെ ഓടി നടക്കുമെന്നാ വടക്കേലെ പണിക്കര്‍ പറഞ്ഞത്. ഒരു  ദിവസം ടി വിയില്‍ നസര്‍  രക്ഷ കവച് എന്നൊക്കെ പറഞ്ഞു ഒരു ഐറ്റം കാണിക്കുന്നത് കണ്ടു. 

     എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. പുള്ളീടെ കണ്ണ് ഒരു മാതിരി ഒരു കണ്ണാണ്. എന്ത് കാര്യമായാലും ചേട്ടന്‍ പറഞ്ഞാല്‍ പിന്നെ വേറെ ആലോചിക്കണ്ട. ഫലിച്ചിരിക്കും. ഒരിക്കല്‍ ഓഫീസില്‍ പോകുന്ന വഴി മുന്നില്‍ ഒരാള്‍ ഒരു ലൂണയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വച്ച് കെട്ടി പോകുന്നത് കണ്ടു. കണ്ടിട്ട് ചേട്ടന്‍ പറഞ്ഞു അവന്‍ മിക്കവാറും എവിടുന്നെങ്കിലും പണി വാങ്ങിക്കും എന്ന് . ഒരു നൂറു മീറ്റര്‍ കഴിഞ്ഞില്ല. ദാ കിടക്കുന്നു. ലവന്‍ എവിടോ കൊണ്ട് ചാര്‍ത്തി വന്‍ വഴക്ക്. നമ്മള്‍ മുഖത്തോട് മുഖം നോക്കി ചിരിച്ചു. നിങ്ങളുടെ കാലൊന്നു തരുമോ ഒന്ന് തൊട്ടു തോഴുവാനാണ് എന്നൊക്കെ പറഞ്ഞു. തമാശ ഒക്കെ പറഞ്ഞു മുന്നോട്ടു പോയി. അതാ കാറിന്റെ പുറകില്‍ നിന്ന് ടപേ എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോ ആരാ. ആ ഗ്യാസ് ചേട്ടന്‍. നമ്മളെ നോക്കി കൈ കൂപ്പി സോറി പറയുകയാ. അവന്‍ വണ്ടി കൊണ്ട് കാറില്‍ ഇടിച്ചതാ. അത് കണ്ടിട്ട് നമ്മള്‍ ഒടുക്കലത്തെ ചിരി ചിരിച്ചു. അവനു കാര്യം മനസ്സിലായില്ല. അങ്ങനെ ഓഫീസിലെത്തി. മൂന്നു ലിഫ്റ്റ്‌ ആണുള്ളത്. ഒരെണ്ണം വര്‍ക്കിംഗ്‌ അല്ല. ഒരെണ്ണം ഗ്രൌണ്ട് ഫ്ലോറില്‍ വന്നു. പക്ഷെ അതില്‍ കയറാന്‍ നല്ല തിരക്കുണ്ട്‌. അടുത്തതില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു. അത് ഫസ്റ്റ് ഫ്ലോറില്‍ വന്നു നില്‍പ്പുണ്ട്. അപ്പൊ ചേട്ടന്‍ പറഞ്ഞു അത് ഇനി അവിടുന്ന് നേരെ അങ്ങ് തിരിച്ചു പോകുമോ എന്ന്. ഠിം. ദാ പോണു ലിഫ്റ്റ്‌ മുകളിലേയ്ക്ക്. പുള്ളി ആള് ശരിക്കും നല്ല മനസ്സുള്ള ഒരു മനുഷ്യന്‍ ആണ്. പക്ഷെ നല്ലതൊന്നും പറഞ്ഞാല്‍ ഫലിക്കില്ല എന്ന് മാത്രം. എന്തായാലും ഇതൊക്കെ കാരണം ഇപ്പ പുള്ളിയെ കണ്ടാല്‍ സിറിയയിലെ വെടി നിര്‍ത്തല്‍, അമേരിക്കയുടെ കള്ളക്കളികള്‍ മുതലായവയാണ് ഇപ്പൊ ചര്‍ച്ച ചെയ്യുന്നത്. കിട്ടിയാലും പണി അമേരിക്കക്കും സിറിയയ്ക്കും ഒക്കെ കിട്ടട്ടെ.


    പണ്ടൊരിക്കല്‍ കേട്ട ഒരു കഥ ഓര്‍മ വരുന്നു. നാട്ടിലെ ഏറ്റവും വലിയ കരിങ്കണ്ണുകാരന്‍ ആയ ഈനാശു മാപ്പിളയുടെ കാര്യം. ദേവസ്യ ചേട്ടന്റെ പാടത്ത്  മുഴുവന്‍ കളശല്യം ക്രമാതീതമായി കൂടി. അങ്ങനെ ഈനാശു മാപ്പിളയെ കൊണ്ട് വന്നു കളയ്ക്ക് ഒരു പണി കൊടുക്കാം എന്ന് ദേവസ്യ ചേട്ടന്‍ പ്ലാനിട്ടു. പാടം വന്നു കണ്ടിട്ട് ഈനാശു ചേട്ടന്‍ പറഞ്ഞു. നിറയെ കള ആണല്ലോ എന്ന്. ദേവസ്യ ചേട്ടന് സന്തോഷം ആയി. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. പുള്ളി അടുത്ത വാചകം ഉടന്‍ അടിച്ചു. പക്ഷെ എന്നാലും ആ കളയ്ക്കിടയില്‍ നില്‍ക്കുന്ന നെല്ല് കണ്ടോ .. എന്തൊരു ശക്തിയാ അതിനു അല്ലെ ? എന്ന് . അതോടെ ആ പാടത്ത് പുല്ലു പോയിട്ട് കള പോലും കിളിച്ചിട്ടില്ല.. 


നിങ്ങള്‍ക്കുമുണ്ടോ ഇത് പോലുള്ള കഥകള്‍ ? എങ്കില്‍ ഷെയര്‍ ചെയ്യു..

2012, ഏപ്രിൽ 25, ബുധനാഴ്‌ച

ഫെമിനിസം : 22 ഫീമെയിലിനെ 'ഫ'യക്കുന്നതാര് ?



      ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര്‍ പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ്‌ 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്‌മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്‌. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.


      ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism."  എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ഈയിടെ ബെര്‍ലി ഇട്ടിരുന്നത്  വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ്‌ പേപ്പറിന് വേണ്ടി    ന്യൂസ്‌ സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

സാഹിത്യവും പെണ്ണെഴുത്തും - 


     ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത്‌ എന്നത്. സ്വാഭാവികമായും ആണുങ്ങള്‍ എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട്‌ കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ  സംഗതികളും  എന്തിനു, പച്ചയായ  ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന്  മനസ്സിലാകുന്നില്ല. ആണുങ്ങള്‍ എഴുതുന്നത്‌  പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ്  ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു  പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി  കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .

സിനിമ  -

     സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്.  പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ്  അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള  മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും  അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച്  നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ് 

എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ താല്പര്യപ്പെടുന്നു. 


ജീവിതം / തൊഴില്‍

    പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന്‍ പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന്‍ തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്‌. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ്‍ വായനക്കാര്‍ തല്ലരുത് ).



22 / Female / Kottayam ചര്‍ച്ച ചെയ്യുന്നതെന്ത് ?


ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന്‍ ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .



I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.

But I like to express two points which I found misleading and exaggerated (from my perception) in this movie.


Conveying the sex-relationship as a simple/silly/common thing.

A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.

I feel the same is going to happen here, in our society, but in a much drastic manner.

1.      I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin.    It was presented in a very simple manner as if it’s not significant for human life at all.
2.      Another scene in which the girls’ commenting about the hero’s butt was so terrible.
3.      After being brutally raped, she was becoming normal as if nothing happened to her.
4.      Above all, for having her revenge, she is again committing sex with another pimp (Mr. D.K.)

In short, this movie conveys, she is been in relationship with four persons for six times!

We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.

In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?

If you agree with my views, I request want you to write an article about these potentially catastrophic elements.

    ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന്‍ ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക്‌ ഏജില്‍ ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന്‍ കളിയാക്കി. ഒരു നിമിഷം അവന്‍ പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്‌. ഇപ്പോഴത്തെ ന്യൂ ജെനറേഷന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ  നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക്‌ ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള്‍ ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ്‍ വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .

     നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്‌. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്‌. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍  ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള്‍ ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ്‌ അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള്‍ ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത‍ ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത്‌ നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ്‌ ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ). 

വാല്‍ക്കഷണം : 

     22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്‍വാന്‍ ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്‍ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു.