2012, മാർച്ച് 25, ഞായറാഴ്‌ച

ക്ഷൌരത്തിന്റെ പരിണാമം, മലയാളിയുടെയും : ചില "മുടിഞ്ഞ" ചിന്തകള്‍




     ഇപ്പൊ മുടി വെട്ടിച്ചിട്ടു വന്നതേ ഉള്ളൂ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ബി ടീ എം ലേഔട്ടില്‍ ഉള്ള ഒരു സലൂണില്‍ ആണ് പോയത്. സാധാരണ ഇവിടെ അടുത്തുള്ള ഒരു കന്നടക്കാരന്റെ ബാര്‍ബര്‍ ഷോപ്പില്‍ ആണ് മുടി വെട്ടാറുള്ളത്. അവനാണെങ്കില്‍ കന്നഡ അല്ലാതെ ഒരു വസ്തു അറിയില്ല. അതുകാരണം ഉണ്ടാകുന്ന ഒരു കമ്യൂണിക്കേഷന്‍ പ്രോബ്ലം ഇത്തവണ  ഉണ്ടായില്ല. ഇവന്‍ ഒരു ബംഗാളി ആയിരുന്നത് കൊണ്ട് ഹിന്ദി മനസ്സിലാവും. അങ്ങനെ കുറേക്കാലം കൂടി മുടിയും മീശയുമൊക്കെ അളവനുസരിച്ച് വെട്ടി തന്നു. അവന്‍ മുന്നില്‍ ടി വിയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമയില്‍ ഇടയ്ക്ക് നോക്കും. തമാശ വരുമ്പോ ചിരിക്കും. അടി നടക്കുമ്പോള്‍ വെട്ടു നിര്‍ത്തിയിട്ടു അതിലേക്കു കണ്ണ് തള്ളി നോക്കും. ഞാന്‍ നോക്കിയപ്പോ ദേ ദനാ ദന്‍ ആണ് പടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം.  നമ്മുടെ മുടി വെട്ടുകാരന്‍ അങ്കലാപ്പിലായി. കാരണം, അവന്‍ ഒരു വെട്ടു വെട്ടാന്‍ വേണ്ടി തിരിയുമ്പോഴേയ്ക്കും കഥ കൈവിട്ടു പോകും. അങ്ങനെ മുക്കിയും മൂളിയും ഒരു വിധത്തില്‍ അവന്‍ വെട്ടി തീര്‍ത്തു. തിരികെ വന്നു കുളിച്ചു കുറച്ചു നേരം വിശ്രമിക്കാം എന്ന് കരുതി ഒന്ന് കിടന്നു. അപ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിയ ചില ചിന്തകള്‍

അല്പം ചരിത്രം 

    ഓര്‍മ വയ്ച്ചതിനു ശേഷം ഞാന്‍ ആദ്യമായി കാണുന്ന ബാര്‍ബര്‍ നാട്ടിലെ ഭാര്‍ഗവന്‍ മൂത്താന്‍ ആണ്. മൂത്താന്‍ വീട്ടില്‍ വന്നു നമ്മള്‍ പിള്ളേരുടെ ഒക്കെ മുടി വെട്ടും. അതാണ്‌ നാട്ടിലെ പതിവ്. കൊച്ചു കുട്ടികള്‍ ഉള്ള വീട്ടില്‍ മൂത്താന്‍ വന്നു മുടി വെട്ടി കൊടുക്കും. ഇന്ന് നാട്ടിലുള്ള മുതിര്‍ന്ന പലരും ഭാര്‍ഗവന്‍ മൂത്താന്റെ കത്രികയുടെ സുഖം അറിഞ്ഞവരാണ്. ഭാര്‍ഗവന്‍ മൂത്താന് കവലയില്‍ ഒരു ചെറിയ പീടികയും ഉണ്ട്. സ്റ്റാര്‍ സലൂണ്‍ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കടയിലേക്ക് കയറാന്‍ വേണ്ടി ചില്ലിട്ട ഒരു ഹാഫ് ഡോര്‍ ഉണ്ട്. അതില്‍ Welcome എന്ന് വരച്ചു വച്ചിട്ടുണ്ട്. അന്നൊക്കെ ഹാഫ് ഡോറുകള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അന്ന് ആ ഡോര്‍ തുറന്നു അകത്തു കയറാന്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ അല്ലേ..പൊക്കം കുറവായത് കാരണം ആ ഡോറിന്റെ അടിയില്‍ കൂടി തന്നെ ഞങ്ങള്‍ അകത്തു കടന്നിരുന്നു. കടയുടെ അകം അലങ്കരിക്കാന്‍ വേണ്ടി കട നിറയെ അന്നത്തെ പ്രശസ്ത നാടക പോസ്ടറുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. നികുംഭില, ശകുന്തള അങ്ങനെ അന്നത്തെ പ്രശസ്ത ബാലെകള്‍, നൃത്ത നാടകങ്ങള്‍ മുതലായവയുടെ പരസ്യങ്ങള്‍. കറക്കമൊന്നുമില്ലാത്ത സാധാരണ കസേര. ഫാന്‍ ഒന്നുമില്ല. ഒരു വശത്തായി വെട്ടിയ മുടി തൂത്തു വാരിയിട്ടിട്ടുണ്ട്. അത് പുള്ളി ഒരു പേപ്പര്‍ കൊണ്ട് അടച്ചു വയ്ക്കും. ഉപയോഗിച്ച് തേഞ്ഞ ഒന്ന് രണ്ടു കത്രികകള്‍ , ചീപ്പുകള്‍ , അന്നത്തെ പ്രശസ്തമായ കുട്ടിക്കൂറ പൌഡര്‍ , ഷേവ് ചെയ്തിട്ട് മുഖത്ത് ചെറിയ മുറിവുകളോ പോറലുകളോ ഉണ്ടായാല്‍ തടയുവാനുള്ള ആലത്തിന്റെ ചെറിയ കട്ട. തീര്‍ന്നു. ഇത്രയുമാണ് ആ കടയിലെ പണിയായുധങ്ങള്‍. അന്നത്തെ പ്രശസ്ത സിനിമാ മാസികയായ നാനയുടെ ചില കോപ്പികള്‍ , ശിവകാശിയില്‍ അടിച്ചു വിതരണം ചെയ്തിരുന്ന മലയാള സിനിമ നോട്ടീസുകള്‍ മുതലായവ ഉണ്ടാവും. കസ്ടമേഴ്സിനു വായിക്കാന്‍. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി മൂത്താന്‍ ഒരു ചെറിയ കല്ലില്‍ കത്തി ഉരച്ചു മിനുസപ്പെടുത്തുന്നതും ആ കത്രികയുടെ പ്രയോഗവും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു.


    ഹൈ സ്കൂളില്‍ എത്തിയപ്പോഴേയ്ക്കും മൂത്താന്റെ കടയെ വെല്ലുന്ന രീതിയില്‍ പുതിയ ഒരു ബാര്‍ബര്‍ ഷോപ്പ് നാട്ടില്‍ തുടങ്ങി. സലൂണ്‍ എന്നോ ബാര്‍ബര്‍ ഷോപ്പ് എന്നോ വിളിക്കുന്നതിനു പകരം ആദ്യമായി നമ്മുടെ നാട്ടില്‍ ഒരു 'ഹെയര്‍ ഡ്രെസിംഗ് ഷോപ്പ് ' വന്നു. ചുവന്ന നിറത്തിലുള്ള കറങ്ങുന്ന കസേര, ഫാന്‍, നെടു നീളന്‍ നില കണ്ണാടികള്‍, കുട്ടിക്കൂറയ്ക്കും ലോഷനും പകരം പല നിറത്തിലും പേരിലും ഉള്ള സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍, ഓള്‍ഡ്‌ സ്പൈസ് മുതലായവ. ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന രണ്ടു സഹോദരങ്ങള്‍ നാട്ടില്‍ വന്നു അതേ മോഡലില്‍ തുടങ്ങിയ കടയാണ്. ഇത് വന്നതോടെ മൂത്താനെ പോലുള്ളവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പിന്നെ പിന്നെ ഈ ഷോപ്പ് വളര്‍ന്നു ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ആയി. അതോടൊപ്പം കടയുടെ ചിത്രം തന്നെ ആകെ മാറി. വന്‍ ലൈറ്റുകളും എയര്‍ കണ്ടീഷണറും ഒക്കെയായി ബാര്‍ബര്‍ ഷോപ്പിന്റെ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതി.

കാലം നടത്തിയ മാറ്റങ്ങള്‍

    മുകളില്‍ പറഞ്ഞ പോലെ ബാര്‍ബര്‍ ഷോപ്പ് എന്ന സങ്കല്‍പം തന്നെ ഇന്ന് കേരളത്തില്‍ ഒരുപാടു തവണ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഒപ്പം ക്ഷുരകന്‍മാരുടെ സാമൂഹ്യ സ്ഥിതിയും. പണ്ട് ഒരുപാടു അവഗണനകളും അധിക്ഷേപങ്ങളും ഏറ്റു വാങ്ങി കിടന്ന ഒരു സമൂഹം ഇന്ന് ആ കെട്ടുപാടുകള്‍ വിട്ടു അഭിമാനത്തോടെ അവരുടെ ജോലി ചെയ്യുന്നത് ആണ് കാണാന്‍ കഴിയുന്നത്‌. എനിക്കിപ്പോഴും ഓര്‍മയുണ്ട് ... ഒരിക്കല്‍ ഒരു അപ്പൂപ്പന്‍ ബാര്‍ബറെ കൊണ്ട് സ്വന്തം കക്ഷം  ഷേവ് ചെയ്യിക്കുന്നത്. എന്നാല്‍ അതേ ബാര്‍ബര്‍ തന്നെ കുറച്ചു വര്‍ഷത്തിനു ശേഷം എന്റെ തന്നെ മുന്നിലിരുന്നു വേറൊരാളോട് അതൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തറപ്പിച്ചു പറയുന്നതും കണ്ടു. ഒരു കണക്കിന് കേരളത്തിന്റെ മാറിയ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ് ഓരോ ബാര്‍ബര്‍ ഷോപ്പും ഓരോ ബാര്‍ബറും എന്ന് പറയാം. സ്വന്തം ജോലി എന്താണ് എന്ന് സ്വയം നിര്‍വചിക്കാനും അതിനനുസരിച്ച് ഡിമാന്റ് ചെയ്യാനും ഒരു തൊഴില്‍ സമൂഹം സ്വയം പഠിച്ചു എന്നത് ഒരു ചില്ലറ കാര്യമല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ കേരളം വിട്ടുള്ള സംസ്ഥാനങ്ങളിലെ ബാര്‍ബര്‍മാരെ നോക്കണം. വീട്ടില്‍ പോയി പ്രമാണിമാര്‍ക്ക് ക്ഷൌരം ചെയ്തു കൊടുക്കുന്ന ഒരാളെ പോലും ഇന്ന് കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നാണു എന്റെ വിശ്വാസം. ബാര്‍ബര്‍ ഷോപ്പില്‍ പൊയ്ക്കൊണ്ടിരുന്ന മലയാളിയുടെ ശീലങ്ങളും മാറിയിരിക്കുന്നു. ഏതെങ്കിലും ഷോപ്പില്‍ പോയി ബാര്‍ബറുടെ മുന്നില്‍ തലയും കുനിച്ചിരുന്നു മുടി വെട്ടി തിരിച്ചു വന്നിരുന്ന പഴയ മലയാളി അല്ല ഇന്നത്തെ മലയാളി. ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന സ്ത്രീകളെ പരിഹാസത്തോടെ കണ്ടിരുന്ന പണ്ടത്തെ പുരുഷന്മാര്‍ ഇന്ന് പരസ്യമായി ജെന്റ്സ് പാര്‍ലറുകളിലും സ്പാകളിലും പോകുന്നു. സ്വന്തം സൌന്ദര്യത്തെ പറ്റി വ്യാകുലപ്പെടുന്നു. മുടി ഇല്ലാത്തവര്‍ ഗള്‍ഫ്‌ ഗേറ്റ് പോലുള്ള കമ്പനികളുടെ വിഗ്ഗുകള്‍ വച്ച് പിടിപ്പിക്കുന്നു. സുന്ദരനാകുന്നു. ഇതെല്ലാം മാറുന്ന മലയാളിയുടെ പരിശ്ചേദം ആണ്. സ്വന്തം കപട വ്യക്തിത്വം വിട്ടു പുറത്തു വരാന്‍ തയ്യാറുള്ള പുതിയ മലയാളി സമൂഹത്തെ വേണം ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ നാം കാണേണ്ടത്.

കുലത്തൊഴില്‍ കുലത്തൊഴില്‍ അല്ലാതാകുമ്പോള്‍ 


    ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നശിച്ച ജാതി വ്യവസ്ഥ കാരണം സ്വാമി വിവേകാനന്ദന്‍ ഒരു കാലത്ത് കേരളത്തെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നാണ്.  അങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ കുത്തുവാക്കുകള്‍ കേട്ട് കിടന്ന ഒരു ജാതിയാണ് ക്ഷുരകന്മാരുടെത്. ഉയര്‍ന്ന ജാതിയില്‍ പോലുമുള്ള ആള്‍ക്കാര്‍ അവരുടെ ഇടയില്‍ തന്നെയുള്ള ബാര്‍ബര്‍മാരെ വേറെ പേരിട്ടു മാറ്റി നിര്‍ത്തി. നായര്‍ സമുദായത്തിലെ വിളക്കിത്തല നായര്‍ ഉദാഹരണം. അന്യ സമുദായങ്ങളും മോശമല്ല. മുസ്ലീങ്ങള്‍ അവരുടെ ഇടയിലെ ബാര്‍ബറെ ഒസ്സാന്‍ എന്ന് വിളിച്ചു. ഒസ്സാന് മുടി വെട്ടല്‍ മാത്രമല്ല പണി. സുന്നത്ത് കര്‍മം നിര്‍വഹിക്കുന്നതും ഒസ്സാനാണ്. പണ്ടൊക്കെ ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്നവരോട് തനിക്കു പോയി ചെരച്ചു കൂടെടോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കാറുണ്ടായിരുന്നത് . ഷേവ് ചെയ്യാന്‍ വേണ്ടി സോപ്പ് ഇടുന്നത് കാലക്രമേണ മണിയടിയുടെ പര്യായമായും ആളുകള്‍ വിളിച്ചു. എന്നാല്‍ ഇന്ന് അത് കുറെയേറെ മാറിയിരിക്കുന്നു. ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ നിന്ന് എല്ലാ ജാതിയിലും ഉള്ള ആളുകള്‍ ചെയ്യുന്ന ഒരു തൊഴില്‍ ആയി ഇത് മാറിയിരിക്കുന്നു. അതായതു ഒരു തൊഴിലിന്റെയെങ്കിലും തൊട്ടു കൂടായ്മ മാറിയിരിക്കുന്നു എന്ന് ചുരുക്കം. ഇതിനെ വളരെ പോസിറ്റീവ് ആയ ഒരു നേട്ടമായാണ് നമ്മള്‍ കാണേണ്ടത്. പ്രത്യേകിച്ച് നമ്മുടെ തൊട്ടടുത്ത അയാള്‍ സംസ്ഥാനങ്ങള്‍ ആയ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇതേ ജാതിക്കാരെ ട്രീറ്റ്‌ ചെയ്യുന്നത് വച്ച് നോക്കുമ്പോള്‍.

ബാര്‍ബര്‍ ഷോപ്പിന്റെ രാഷ്ട്രീയം 


    കുറച്ചു വര്‍ഷം മുമ്പ് ടി വി ചന്ദ്രന്റെ ഒരു ചിത്രം കണ്ടത് ഓര്‍ക്കുന്നുണ്ടോ ? മമ്മൂട്ടി നായകനായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമ. ഒരു ബാര്‍ബര്‍ ആയ കമ്മ്യൂണിസ്റ്റ്‌ ആണ് കഥാനായകന്‍. അയാളുടെ വീക്ഷണത്തില്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് ഈ ചിത്രത്തില്‍. ഒരു കണക്കിന് ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന സ്ഥലങ്ങള്‍. 'രാഷ്ട്രീയം പറയരുത്' എന്ന ബോര്‍ഡ് വച്ചിരുന്ന രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതായിരുന്നു. ദിന പത്രങ്ങള്‍ വായിക്കുകയും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ബാര്‍ബര്‍മാര്‍ വളരെ കോമണ്‍ ആയിരുന്നു. ശ്രീനിവാസന്റെ ചില ചിത്രങ്ങളില്‍ കാണിക്കുന്നത് പോലെ അന്താരാഷ്‌ട്ര വിഷയങ്ങളെ പറ്റി വരെ ആഴത്തില്‍ അറിയാമായിരുന്ന ക്ഷുരകന്മാര്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാന്‍ വേണ്ടി ഇത്തരം കടകള്‍ സന്ദര്‍ശിക്കുന്ന പലരും ഉണ്ടായിരുന്നു. മുടി വെട്ടുന്നതിനിടയിലുള്ള ഇടവേളയില്‍ ഇടപാടുകാരനുമായി ഇതൊക്കെ സംസാരിച്ചു സമയം പോക്കുന്നവരായിരുന്നു ഈ പഴയ തലമുറയില്‍ പെട്ട ബാര്‍ബര്‍മാര്‍. മാത്രമല്ല നാട്ടിലെ ഒരുവിധമുള്ള എല്ലാവരുടെയും തലയിലും താടിയിലും കൈ വയ്ക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍
ആയിരുന്നു അവരില്‍ പലരും. കൂടാതെ തലമുറ തലമുറയായി കൈമാറി കിട്ടി കട നടത്തുന്നവരായിരുന്നു അവരില്‍ പലരും. പക്ഷെ അതെപ്പോഴോ മുറിഞ്ഞു. ഈ തൊഴില്‍ എങ്ങനെയൊക്കെ ചെയ്താലും സമൂഹത്തില്‍ നിന്ന് അവജ്ഞ മാത്രമേ ഉണ്ടാവു എന്ന് തോന്നിയിട്ടോ എന്തോ പുതിയ തലമുറയെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരും പിന്നീട് ശ്രമിച്ചത്. ഭാര്‍ഗവന്‍ മൂത്താന്റെ രണ്ടാം തലമുറ ഈ പണിയേ വേണ്ടാ എന്ന് വച്ച് ഗള്‍ഫില്‍ പോയി.

    കേരളത്തിലെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും കണ്ടിരുന്ന ഒരു ബോര്‍ഡ് ഉണ്ട് .കേരള ബാര്‍ബര്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റേറ്റ് കാര്‍ഡ്‌. കട്ടിംഗ് - 10 രൂപ , ഷേവിംഗ് - 20 രൂപ എന്നിങ്ങനെ ഓരോ ജോലിക്കുമുള്ള വില വിവര പട്ടിക. ഇത്രയും വര്‍ഷമായിട്ടും വേറൊരു സംഘടനയുടെ ഒരു ബോര്‍ഡ്‌ ഞാന്‍ ആ സ്ഥാനത്ത് കണ്ടിട്ടില്ല. അത്രയ്ക്ക്  കെട്ടുറപ്പുള്ള ഒരു സംഘടനയാണ്. രാഷ്ട്രീയപരമായി ഇടപെടാതെ  സ്വന്തം അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംഘടന ആണ് ഇതെന്ന് തോന്നുന്നു. കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഒരു ട്രെന്‍ഡ് കാണണമെങ്കില്‍ ഈ റേറ്റ് കാര്‍ഡിന്റെ പല വര്‍ഷങ്ങളിലെ പതിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതിയാവും. വലിയ തത്വങ്ങള്‍ പറഞ്ഞു നടക്കുന്ന പല സംഘടനകള്‍ക്കും ഒരു മാതൃകയാണ് ഇത്.

     ലോകത്ത് ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് മലയാളി. അനുദിനം, അനുനിമിഷം മലയാളി അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകാശ വേഗത്തില്‍ മാറ്റം സംഭവിക്കുന്ന മലയാളിയെ ഏറ്റവും എളുപ്പം ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒന്നാണ് ബാര്‍ബര്‍ ഷോപ്പും ക്ഷുരകന്‍മാരുടെ ജീവിതവും. മലയാളി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എന്തിന്റെയും ഏതിന്റെയും മാതൃകകള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കാണാന്‍ പറ്റും. ഉദാഹരണത്തിന് നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റം. പണ്ടൊക്കെ ഹെയര്‍ ഡൈ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ കാലി മെഹന്ദി അല്ലെങ്കില്‍ ഗോദ്റെജ് ഹെയര്‍ ഡൈ. പക്ഷെ ഇപ്പൊ നോക്കൂ. മിക്ക ഷോപ്പുകളിലും Revlon , Garnier തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ആലം എന്ന് പറയുന്ന സാധനം അങ്ങാടി കടകളില്‍ മാത്രം കിട്ടുന്ന ഒരു വസ്തുവായി ചുരുങ്ങി. കുട്ടിക്കൂറയ്ക്ക് പകരം യാര്‍ഡ്‌ലിയും അത് പോലുള്ള സാധനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. എന്തിനു മലയാളിയുടെ വളര്‍ച്ച പ്രാപിച്ച ലൈംഗികതയ്ക്ക് വരെ ഇവിടെ ഉദാഹരണം കാണാം. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം :)


ഒരു പിന്‍ കുറിപ്പ് കൂടി 


     ബാര്‍ബര്‍, ക്ഷുരകന്‍ എന്നൊക്കെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഈ തൊഴില്‍ ചെയ്യുന്നവരെയോ അല്ലെങ്കില്‍ ചില സമുദായങ്ങളെ കളിയാക്കാനോ വേണ്ടിയല്ല. അതൊഴിവാക്കി ഈ പോസ്റ്റിനു പൂര്‍ണത ഉണ്ടാവില്ല എന്നത് കൊണ്ട് മാത്രമാണ്. ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാര്‍ ആയ സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവര്‍ക്ക് ഇത് ഏത് സെന്‍സില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് പറയാതെ തന്നെ മനസ്സിലാവും. എന്നാല്‍ എന്തും ഏതും ജാതിയുമായി ബന്ധിപ്പിച്ചു വഷളാക്കുന്ന ചില തല്ലിപ്പൊളികളും ഇവിടെയുണ്ട്. അവരെ ഉദ്ദേശിച്ചു , അവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

2012, മാർച്ച് 23, വെള്ളിയാഴ്‌ച

വളരെ വളരെ 'വില പിടിച്ച' ഒരു നഗരം




 ഇത് ബാന്‍ഗ്ലൂര്‍ മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഒരു പോസ്റ്റ്‌ ആണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന ആള്‍ക്കാരുടെ നാടായ കേരളത്തില്‍ നിന്ന് ഒരു മലയാളി ഇവിടെ വന്നാല്‍ പ്രതികരണം പോയിട്ട് ഒരു വികാരവുമില്ലാതെ ജീവിക്കുന്നത് കാണണമെങ്കില്‍ ബാംഗ്ലൂര്‍ വന്നു നോക്കണം. ഇത് പോലെ ഒരു വ്യവസ്ഥയുമില്ലാത്ത ഒരു സംസ്ഥാനം ചിലപ്പോ ഇന്ത്യാ മഹാരാജ്യത്ത് തന്നെ കാണില്ല. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആരുമില്ലാത്ത , അക്ഷരാര്‍ത്ഥത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കോസ്മോപൊളിറ്റന്‍ സിറ്റി. എം ആര്‍ പിയെക്കാള്‍ ഒരു പൈസ പോലും കൂടുതല്‍ വാങ്ങാന്‍ പാടില്ല എന്നാണല്ലോ നിയമം. എന്നാല്‍ ഇവിടെ എല്ലാത്തിനും എം ആര്‍ പിയെക്കാള്‍ വില കൂടുതല്‍ ആണ്. ഒരു പാക്കറ്റ് സിഗരറ്റിനു രണ്ടോ മൂന്നോ രൂപ കൂടുതല്‍ വാങ്ങും. ചോദിച്ചാല്‍ ഇവിടെ അങ്ങനെയാണ്, വേണമെങ്കില്‍ വാങ്ങിച്ചാല്‍ മതി എന്ന് പറയും. നിങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഒന്നുമില്ല. എല്ലാ കടക്കാരും ഒരുമിച്ചുള്ള പരിപാടിയാണ്. ശീതള പാനീയങ്ങള്‍ക്കെല്ലാം വില കൂടുതല്‍. ഓട്ടോ ചാര്‍ജ് മിനിമം ഇരുപതു രൂപയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതാണ് കേട്ടോ. ഇതിന്റെ കാരണം കേട്ടാല്‍ ചിരി വരും. സിറ്റിയില്‍ ആയിരക്കണക്കിന് ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തു. അങ്ങനെ ഒട്ടോകളുടെ എണ്ണം യാത്രക്കാരെക്കാള്‍ കൂടി. സ്വാഭാവികമായും അവന്മാരുടെ ലാഭം കുറഞ്ഞു. അപ്പോള്‍ അവര്‍ പുതിയ വാദവുമായി വന്നു. ചാര്‍ജ് കൂട്ടണമെന്ന് പറഞ്ഞിട്ട്. സര്‍ക്കാര്‍ ഉടന്‍ തന്നെ ഇരുപതു രൂപയാക്കി കൊടുത്തു. ഒരു പക്ഷികുഞ്ഞു പോലും പ്രതികരിച്ചില്ല. ഈ ഇരുപതു രൂപ എന്നത് വെറും പേരിനു മാത്രമാണ്. അനൌദ്യോഗികമായി ഇത് മുപ്പതു രൂപയാണ്. മാത്രമല്ല അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രമേ സവാരി വരികയും ഉള്ളൂ.  ഇത് കൊണ്ടുണ്ടായ ഒരേ ഒരു ഗുണം എന്താന്നു വച്ചാല്‍ ആള്‍ക്കാര്‍ ഓട്ടോക്ക് പകരം വേറെ വഴികള്‍ കണ്ടു പിടിച്ചുപയോഗിക്കാന്‍ തുടങ്ങി എന്നതാണ്. അതായത് സൈക്കിള്‍ , ബസ്‌ തുടങ്ങിയവ. വീട്ടു വാടകയുടെ കാര്യമാണെങ്കില്‍ പറയണ്ട. അമേരിക്കന്‍ മാര്‍ക്കറ്റ്‌ ഹൈ ആയാല്‍ ഇവിടത്തെ വാടകയും കൂടും. പട്ടിക്കൂട് പോലുള്ള വീട്ടിനു പോലും ഒന്‍പതിനായിരം മുതല്‍ പതിനായിരം വരെ കൊടുക്കണം. അതായതു 1  BHK വീടിന്. നല്ല ഒരു രണ്ടു ബെഡ് റൂം വീട് പന്ത്രണ്ടായിരത്തില്‍ കുറഞ്ഞു കിട്ടില്ല.അത് പോലെ തന്നെ കൈക്കൂലി. പൈസ ഇറക്കാതെ ഒരു കാര്യം ഇവിടെ നടക്കില്ല. നിയമപരമായി നിങ്ങളുടെ കയ്യില്‍ എന്ത് രേഖയുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട 'രേഖ' ഇല്ലാത്ത കാര്യം നടക്കില്ല. പണത്തിനു വേണ്ടി ഇതു ലെവല്‍ വരെ താഴാനും ഇവിടെ ഒരുത്തനും മടിയില്ല. ഇവിടെ ഹൈ കോടതിയില്‍ വക്കീലന്മാര്‍ എല്ലാവരും കൂടി ഒരു പാവത്തിനെ തല്ലി കൊന്നത് പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. രാഷ്ട്രീയക്കാര്‍ എല്ലാം ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. അധികാരം പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന നേതാക്കള്‍ വേറെ കാണില്ല. ഇവിടെ നടക്കുന്ന എല്ലാ വികസനവും പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴികള്‍ മാത്രമാണ്. മാത്രമോ അധികാരത്തിനു വേണ്ടിയുള്ള കടിപിടികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ. യെദിയൂരപ്പ അഴിമതി കേസില്‍ പുറത്തായപ്പോള്‍ പറഞ്ഞ എക്സ്ക്യൂസ് കേട്ടില്ലേ. ദേവെഗൌഡ ഉണ്ടാക്കിയതിന്റെ ആയിരത്തി ഒന്നുപോലും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ നിരപരാധി ആണെന്ന്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ദേവെഗൌഡയും മക്കളും കൂടി ഉണ്ടാക്കിയ സ്വത്തിന്റെ വിവരങ്ങള്‍ കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളും. മാണ്ട്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ കയ്യിലാണ്. കുറച്ചു കാലം കൂടി അങ്ങേര്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യയുടെ പകുതിയും അവര്‍ കൈക്കലാക്കിയേനെ. പക്ഷെ എന്നിട്ടും കുമാര സ്വാമി ഒക്കെ ഇപ്പോഴും ശക്തനായ നേതാവാണ്‌. അങ്ങനെ ചൂഷണത്തിന്റെ ഒട്ടനവധി കഥകള്‍ പേറുന്ന ഒരു നഗരമാണ് ബാംഗ്ലൂര്‍. നിങ്ങള്‍ക്കും ഇത് പോലുള്ള അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പങ്കു വയ്ക്കൂ.

വാല്‍ക്കഷണം :
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ എന്തോ സാധനത്തിനു ഒരു രൂപ കൂടുതല്‍ വാങ്ങിയെന്ന് പറഞ്ഞു ഒരാള്‍ കടക്കാരനുമായി തല്ലു പിടിക്കുന്നത്‌ കണ്ടു. സത്യത്തില്‍ ആ കവറില്‍ അടിച്ച വില തെറ്റായത് കാരണം ഉണ്ടായ കണ്‍ഫ്യൂഷന്‍ ആണ്. കടക്കാരന്‍ ആ കമ്പനിയുടെ അച്ചടിച്ച നോട്ടീസ് കസ്ടമറെ കാണിക്കുന്നുണ്ടായിരുന്നു. വിലയില്‍ വന്ന ഈ അച്ചടി പിശക് ക്ഷമിച്ചു  ഒരു രൂപ കൂടുതല്‍ കൊടുത്തു സഹകരിക്കണം എന്ന്. അത് കണ്ടപ്പോള്‍ നമ്മുടെ നാട്ടുകാരെ കുറിച്ചോര്‍ത്തു അഭിമാനമാണ് തോന്നിയത്. ഇവിടെയുള്ള കഞ്ഞികള്‍ക്ക് ഇങ്ങനൊന്നും ചിന്തിക്കാനേ കഴിയില്ല. ചുമ്മാതല്ല നെപ്പോളിയന്‍  പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന്.

2012, മാർച്ച് 18, ഞായറാഴ്‌ച

മുല്ലപ്പെരിയാറില്‍ മുല്ലകള്‍ പൂത്തു - ഇനിയും പൊട്ടാത്ത ഒരു ഡാമും പഠിച്ച പാഠങ്ങളും

എന്റെ ഒരു പ്രിയ സുഹൃത്ത്‌ ഷമില്‍ ഈയിടയ്ക്ക് ഇട്ട ഒരു കമന്റില്‍ നമ്മുടെ മാധ്യമങ്ങളുടെ പത്ര പ്രവര്‍ത്തന രീതിയെ പറ്റി ഒരു വിമര്‍ശനം നടത്തിയിരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും, എന്തിനു നമ്മുടെ തന്നെയും അവസരവാദത്തിനെ പറ്റി. അത് കണ്ടിട്ട് ആദ്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നീടു ആലോചിച്ചപ്പോള്‍ തോന്നി അത് എത്രത്തോളം ശരിയാണെന്ന്. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന രീതി കണ്ടിട്ട് അത്ഭുതവും അത് പോലെ തന്നെ ഷാമില്‍ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് തെളിയുന്നു. വാര്‍ത്തകള്‍ ഫോളോ അപ്പ്‌ ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ പിന്നോക്കമാണെന്നു ഒരു പറച്ചില്‍ ഉണ്ട്. പക്ഷെ അതിനെന്താ കാരണം ? ഇതൊക്കെ പെട്ടെന്ന് മറക്കാനുള്ള നമ്മുടെ കഴിവ് തന്നെ. അന്ന് തമിഴ് നാട് പറഞ്ഞതായിരുന്നോ ശരി എന്ന് മലയാളികള്‍ വരെ സംശയിച്ചു പോകുന്ന രീതിയില്‍ ഈ വിഷയം മറവിയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഒരിട കൊണ്ട് കത്തി തീര്‍ന്ന ഒരു അമിട്ട് പോലെ അങ്ങിങ്ങായി ചെറിയ തീക്കനലുകള്‍ അവശേഷിപ്പിച്ചു കൊണ്ട് അതിന്റെ കടലാസും കത്തി തീര്‍ന്ന കരിമരുന്നും മാത്രമായി അത് മാറി. പക്ഷെ ഇതില്‍ നിന്ന് നമ്മള്‍ പല പാഠങ്ങളും പഠിച്ചു. അതിലേയ്ക്ക് പോകുന്നതിനു മുമ്പ് ഈ വിഷയം കത്തി നിന്ന കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.


അന്ന് പ്രചരിച്ചിരുന്ന ചില മെയിലുകളും പോസ്റ്റുകളും ..


What will happen to Kerala and South India if Mullaperiyar Dam breaks?

1) Under water sea cable for internet connectivity connects India to rest of the world , thats only in Cochin. If Cochin Goes Down, South Indian IT Hub will come to a stand still. All the gateway CISCO routers , switches etc in Kakkanad will float in Arabian Ocean. IP packets from Bangalore, chennai etc will not cross the ocea...n.......
2) Cochin Refineries - Which refines petroleum products and services most of South India. If it is washed away, TamilNadu, Karnataka and Andhra has to find much more expensive options for Petroleum Refineries.
3) Kerala will be in complete darkness for ages, no TV, no Internet, no Mobile towers, once the Idukki hydro electric power plant is washed away, resulting from Mullaperiyar collapse.
4) Kerala... will be divided into 2 lands, impacting geography of India, and washing away an area of vast bio diversity, along with 30 lakh people. Serving rest of the people with food and other stuffs will be an extremely tedious task.
5) Port City of Cochin, will not be in world map anymore. Vallarpadam port will be a history, all of South India has to again depend on Colombo for Mother ships , a very expensive option.
6) Tamil Nadu will not get water for irrigation or drinking anymore, as stored water in Mullaperiyar dam will flow to the ocean, when the dam collapses.
7) Along its course, the water current will wash Idukki Dam, and many many Industries , Factories, IT Parks, Hospitals, Ports, Cochin City, temples, mosques, churches etc etc to the Arabian Ocean.
8) A disaster 180 times terrific than Hiroshima. This is not exaggeration. Spread this, my friends. Information is power. Kerala as well as Tamil Nadu are stakeholders in this issue. More than us, its normal Tamil people(excluding power-hungry politicians) who need such info. We need our brothers and sisters across the border to pressurize their own politicians to consider this as a humanitarian crisis, rather than an inter-state dispute.
 













ഇതില്‍ നിന്നൊക്കെ നാം എന്ത് പഠിച്ചു ? 



  •  ഇതില്‍ പങ്കെടുക്കാതെ മാറി നിന്ന നമ്മുടെ സിനിമാക്കാരെ നമ്മള്‍ തെറി വിളിച്ചു. പക്ഷെ സ്വന്തം കാര്യം നോക്കിയ അവരൊക്കെ മിടുക്കന്മാര്‍ ആണെന്ന് തെളിഞ്ഞു.
  • ഇവിടത്തെ സിനിമകളില്‍ വന്നു അഭിനയിച്ചു അവാര്‍ഡും പൈസയും ഉണ്ടാക്കിയ തമിഴ് നടന്മാരും ഒന്നും മിണ്ടിയില്ല. മാത്രമല്ല ശരത് കുമാര്‍ അടക്കമുള്ളവര്‍ അവിടെയിരുന്നു നമ്മളെ തെറി വിളിക്കുകയും ചെയ്തു. അവര്‍ക്ക് വല്ലതും പറ്റിയോ ? ഇല്ല. നമ്മള്‍ അങ്ങേരെ ദാണ്ടെ ഇപ്പോഴും വിളിച്ചു പടത്തില്‍ അഭിനയിപ്പിക്കുന്നു. ഇടുക്കിയില്‍ കുടിയേറിയ തമിഴന്മാര്‍ അവസരം മുതലാക്കി ഇടുക്കിയെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് സമരം ചെയ്തു മിടുക്കന്മാരായി. 
  • ഡാമിന് വേണ്ടി ഏറ്റവും കൂടുതല്‍ കണ്ണീരൊഴുക്കിയ ജോസഫ്‌ സാറിനെ ഇപ്പൊ എവിടെ കാണാന്‍ പറ്റും ? 
  • അദ്ദേഹത്തെ അടിമുടി കളിയാക്കിയ പ്രതിപക്ഷവും ഇത് മറന്നോ ?
  • കുറെ സിനിമാക്കാര്‍ മറൈന്‍ ഡ്രൈവില്‍ പോയി മെഴുകു തിരി കത്തിച്ചു. അവരൊക്കെ ഇപ്പൊ എന്ത് ചെയ്യുന്നു ?
  • തമിഴന്മാര്‍ മണ്ടന്മാര്‍ ആണെന്ന് എല്ലാവരും പറഞ്ഞിട്ടെന്തായി ? ഒടുവില്‍ അവര്‍ പറഞ്ഞ പോലെ തന്നെ നടന്നില്ലേ ? ജയ ലളിതയുടെ പകുതി പോലും ധൈര്യമില്ലാത്ത നമ്മുടെ അഭിനവ ഗാന്ധിമാര്‍ പറഞ്ഞതില്‍ എന്താണ് നടന്നത് ?
  • ഇത്രയും വ്യക്തമായ ഭീഷണി ഉണ്ടായിട്ടും ബുദ്ധിജീവി ചമയാന്‍ വേണ്ടി ന്യൂട്രല്‍ വാദങ്ങളുമായി ബാക്കിയുള്ളവനെ കളിയാക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മലയാളി സഹോദരങ്ങളും ഇവിടെ ഉണ്ടെന്നു തെളിഞ്ഞു. 
  • കൂടംകുളത്തും മുല്ലപ്പെരിയാറിലും ജീവന്റെ നിര്‍വചനം രണ്ടാണെന്ന് നാം അറിഞ്ഞു. 
  • ഇവിടെ നടന്നത് ഒന്ന് മാത്രം. പരസ്യമായ മനുഷ്യാവകാശ ലംഘനം. തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ കാരണം എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ള ഒരു ഡാമിന് കീഴെ , കുത്തിയൊലിച്ചു വരാന്‍ പോകുന്ന വെള്ളത്തിനെ പേടിച്ചു മരിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ല എന്ന മട്ടിലാണ് നമ്മുടെ ഭരണ കൂടം പെരുമാറിയത്
  • ജനങ്ങള്‍ മരിക്കും എന്ന് കേട്ടാല്‍ പോലും മുട്ട് ന്യായങ്ങള്‍ പറഞ്ഞു അത് പാടെ അവഗണിക്കാന്‍ തക്ക കല്ല്‌ പോലുള്ള മനസ്സുള്ള ഒരു കൂട്ടം മൃഗങ്ങള്‍ ആണ് നമ്മളെ ഭരിക്കുന്നതെന്ന് നാം അറിഞ്ഞു. 
  • വിവരക്കേടിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുന്നില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും  കഥ പറഞ്ഞിരുന്നാല്‍ ഒടുവില്‍ നഷ്ടം മാത്രമാവും ഫലം എന്ന് പഠിച്ചു.
  • എത്ര ജീവന്‍ മരണ പ്രശ്നമായാലും ഒടുവില്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാത്രമാണ് ശരി തെറ്റുകള്‍ നിശ്ചയിക്കുന്നതെന്ന് നാം കണ്ടു. 
  • ഇത്രയും കാലം നമ്മള്‍ സ്വാഗതമരുളിയ തമിഴന്മാര്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ കാണിക്കും എന്നും കണ്ടു
  • എന്തുകൊണ്ട് കാവേരി പ്രശ്നത്തില്‍ കര്‍ണാടക തമിഴ് നാടിനോട് വിട്ടു വീഴ്ച കാണിക്കുന്നില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം അനുഭവത്തിലൂടെ നമ്മള്‍ മനസ്സിലാക്കി
  • നമ്മുടെ സ്വന്തം മണ്ണില്‍ അന്യന്റെ അധികാരം മേല്‍ക്കോയ്മ നേടുന്നതും കണ്ടു. നമ്മുടെ മണ്ണിലുള്ള ഡാം പൊളിച്ചു പണിയാന്‍ അന്യന്റെ അനുവാദം വേണം. 
  • ഏറ്റവും ഉപരിയായി.. ഭാരതം എന്ന രാജ്യത്തിലെ നിയമങ്ങള്‍ അല്ല തമിഴ് നാട് എന്ന രാജ്യത്തിന് ബാധകം എന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം നമ്മള്‍ എല്ലാവരും പഠിച്ചു. ഇന്ത്യന്‍ ഭരണ ഘടന എന്നത് കാശിനു കൊള്ളാത്ത കൊജ്ജാണന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണ് എന്നും കണ്ടു. 
ഇങ്ങനെ പഠിച്ച പാഠങ്ങള്‍ അനവധി. ഈ പ്രശ്നം ഒരിക്കലും ചര്‍ച്ച ചെയ്യുക പോലും വേണ്ട എന്നാണു എന്റെ അഭിപ്രായം. ഡാം പൊട്ടട്ടെ. കുറെ ആള്‍ക്കാര്‍ മരിക്കട്ടെ. ആര്‍ക്കെന്തു ചേതം ?
നമുക്ക് ചര്‍ച്ച ചെയ്യാന്‍ സന്തോഷ്‌ പണ്ഡിറ്റും കാസനോവയും വെറുതെ അല്ല ഭാര്യയും പിറവം തിരഞ്ഞെടുപ്പും ഒക്കെ ഉണ്ടല്ലോ. പിന്നെന്തിനാ ഇനി വേറെ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത് ?


വാല്‍ക്കഷണം > 
തമിഴന്മാര്‍ എന്ന് പറയുന്ന വര്‍ഗം എങ്ങനെ ചിന്തിക്കുന്നു / അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവരുടെ 'വിദഗ്ധര്‍' കണ്ടു പിടിച്ച ചില വസ്തുതകളും അഭിപ്രായങ്ങളും ഇതാ. 
വിവരക്കേടിനും മണ്ടത്തരത്തിനും മരുന്നില്ല എന്ന് ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് പിടി കിട്ടും 
കൂടാതെ സത്യത്തിന്റെ മുഖം എന്ന് പേര് കേട്ട The Hindu ദിനപത്രം ഡാം സുരക്ഷിതമാണെന്ന് പാടി പുകഴ്ത്തുന്നത് ഇവിടെ വായിക്കാം. 






2012, മാർച്ച് 6, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 29

     

     ബാംഗ്ലൂരിനെ കൊടും ചൂട് പൊതിഞ്ഞു. ഉഷ്ണകാറ്റ് വീശുന്ന ദിനങ്ങളില്‍ അവര്‍ കൂടുതല്‍ അറിഞ്ഞു. ഫാഷന്‍ മോളുകളുടെ ട്രയല്‍ റൂമുകളില്‍, അടഞ്ഞ ലിഫ്ടിനുള്ളില്‍, റിക്ഷയുടെ ഇരുള്‍ ചാഞ്ഞു കിടക്കുന്ന പിന്‍ സീറ്റില്‍, തെരുവ് വിളക്കുകളുടെ പ്രകാശം ചിതറി വീഴുന്ന മര തണലുകളില്‍ ഒക്കെ അവര്‍ സ്വയം അറിഞ്ഞു കൊണ്ടിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന് ഇടയ്ക്ക് തോന്നിയെങ്കിലും പേരിട്ടു വിളിക്കാന്‍ പറ്റാത്ത ഒരു സുഖം അവരെ വീണ്ടും വീണ്ടും അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റിനും തിളച്ചു മറിയുന്ന പ്രകൃതി അവര്‍ അറിഞ്ഞില്ല.


     ചിന്നു അതിനിടയ്ക്ക് ജോലി മാറാനുള്ള ശ്രമങ്ങള്‍ ഒക്കെ തുടങ്ങിയിരുന്നു. ഇടയ്ക്കൊക്കെ ഒന്ന് രണ്ടു ഇന്റര്‍വ്യൂ ഒത്തു വരും. അവള്‍ പോയിട്ട് പോയത് പോലെ തിരികെ വരും. അങ്ങനെയിരിക്കെ ബൈജുവിന്റെ ഒരു സുഹൃത്ത്‌ വഴി അവന്റെ കമ്പനിയില്‍ ചിന്നുവിന് ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ചു. ശനിയാഴ്ച ആണ് ഇന്റര്‍വ്യൂ. അവള്‍ക്കൊരു കൂട്ടിനു ബൈജുവും വരാം എന്ന് പറഞ്ഞു. രണ്ടു പേരും കൂടി രാവിലെ തന്നെ സ്ഥലത്തെത്തി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചേക്കാം എന്ന് പറഞ്ഞു രണ്ടു പേരും ഒരു ഹോട്ടലില്‍ കയറി. പണ്ടത്തെ പോലെ ഫേസ് ടു  ഫേസ് ഇരിക്കുന്ന പരിപാടിയൊക്കെ അവര്‍ നിര്‍ത്തി. സോഫ പോലത്തെ സീറ്റില്‍ രണ്ടു പേരും അടുത്തടുത്തിരുന്നാണ് തീറ്റിയും കുടിയുമൊക്കെ. ഇഡ്ഡലി വെട്ടി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചിന്നു ബൈജുവിന്റെ തോളില്‍ ചാഞ്ഞു. അവന്‍ അവളെ പ്ലാനില്‍ തള്ളി നീക്കി. ഡീ. അടങ്ങിയിരിക്കു. ആള്‍ക്കാര് കാണും. പക്ഷെ അവള്‍ മാറിയില്ല. മാത്രമല്ല ഒരു കുസൃതി ചിരിയോടെ അവള്‍ പറഞ്ഞു..'ഇല്ല ഞാന്‍ മാറൂല.. എന്നെ ഓരോന്ന് ചെയ്തു പഠിപ്പിച്ചിട്ടു...Now everyday I want that..". 'ഡീ ഇവിടിരുന്നു ഉമ്മ വയ്ക്കാനുള്ള തൊലിക്കട്ടിയൊന്നും   എനിക്കില്ല. നീ ആദ്യം ഈ ഇന്റര്‍വ്യൂ കടന്നു കൂടാന്‍ നോക്ക്. ' പക്ഷെ ചിന്നു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അതേയ് . ഒരു ഇഡ്ഡലി മുറിച്ചു എന്റെ വായില്‍ വച്ച് താ .. അവള്‍ പറഞ്ഞു. 'ബെസ്റ്റ്. നീ അല്ലേ കഴുതേ പണ്ട് പറഞ്ഞത്. പബ്ലിക്‌ ആയി ഫുഡ്‌ ഒക്കെ എടുത്തു തീറ്റിക്കരുത് എന്നൊക്കെ' അവന്‍ ചോദിച്ചു. 'ഹേയ്..അതെല്ലാം ഞാന്‍ ഉപേക്ഷിച്ചു..ഇനി എല്ലാം ബൈജു പറയണ പോലെ..' അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 'അവിടിരുന്നു മിണ്ടാതെ ആ ഇഡ്ഡലി കഴിച്ചിട്ട് ഇന്റര്‍വ്യൂ പോയി ക്ലിയര്‍ ചെയ്യാന്‍ നോക്ക് കഴുതേ.. ' അവന്‍ പറഞ്ഞു. മാത്രമല്ല അവളെ തള്ളി മാറ്റുകയും ചെയ്തു. ഒരു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട്. അവളെ മാത്രം സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടു. ബൈജു പുറത്തു നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. ചിന്നുവിന്റെ മെസ്സേജ്. 'ഒരുപാട് പേരുണ്ട് .. പേടിയാകുന്നു. ങ്ങീ... ' എന്ന് പറഞ്ഞിട്ട്. മിണ്ടാതെ അവിടിരുന്നു പഠിക്കു എന്ന് പറഞ്ഞു അവന്‍ മറുപടി അയച്ചു. അടുത്ത് നില്‍ക്കുന്നവന്‍ ഫോണിലൂടെ രഹസ്യമായി പിറ് പിറുക്കുന്നുണ്ട്. അവന്റെ കാമുകി അകത്തുണ്ട്. അവള്‍ എന്തൊക്കെയോ ചോദ്യം അകത്തിരുന്നു ചോദിക്കുന്നതാ. പാവം ലവന്‍ അവന്റെ ഏതോ കൂട്ടുകാരനെ ഒക്കെ വിളിച്ചു ചോദിച്ചു മനസ്സിലാക്കിയിട്ടു പറഞ്ഞു കൊടുക്കുകയാണ്. ഈ മൊബൈല്‍ ഫോണ്‍ എന്ന് പറയുന്നത് ഒരു വല്ലാത്ത സാധനം തന്നെ. അര മണിക്കൂര്‍ കഴിഞ്ഞപ്പോ സന്തോഷം നിറഞ്ഞ മുഖത്തോടെ ചിന്നു ഇറങ്ങി വന്നു. 'എന്തായി കുട്ടാ ? കിട്ടിയോ ? " അവന്‍ ചോദിച്ചു. 'ഇല്ല ചേട്ടാ.. എട്ടു നിലയില്‍ പൊട്ടി" അവളും അതേ താളത്തില്‍ പറഞ്ഞു. "അത് ശരി. മുഖത്തെ സന്തോഷം കണ്ടപ്പോ ഞാന്‍ വിചാരിച്ചു നീ ഓഫര്‍ ഒപ്പിച്ചു കാണുമെന്ന്" അവന്‍ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ല. 'അത് ശരി. അപ്പൊ ഇനി എന്താ പരിപാടി ? " ബൈജു ഉദ്ദേശിച്ചത് ഭാവി പരിപാടി എന്താണെന്നായിരുന്നെങ്കിലും അവള്‍ പറഞ്ഞത് ലഞ്ചിന് പോകുന്ന കാര്യമായിരുന്നു. അപ്പോഴാണ്‌ ബൈജുവും ശ്രദ്ധിച്ചത് .മണി രണ്ടായി. അവര്‍ അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി. ചൈനീസ് ആണ്. കഴിക്കുന്നതിനിടയിലും ചിന്നു ഇന്റര്‍വ്യൂവിനെ പറ്റി ഒന്നും മിണ്ടുന്നില്ല. അവള്‍ ഇപ്പോള്‍ വേറൊരു ലോകത്താണ്. കഴിച്ചിട്ട് അവള്‍ പറഞ്ഞു ഇവിടെ ഓഫീസിനടുത്തു ഒരു ഷോപ്പിംഗ്‌ മോള്‍ ഉണ്ട്. അവിടെ മുകളിലത്തെ ഫ്ലോറില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയും. ഇരിക്കാന്‍ ലൌന്‍ജ് ഒക്കെയുണ്ട്. അവിടെ പോയിരിക്കാം എന്ന് അവള്‍ ഒരു സജെഷന്‍ വച്ചു. അവനും സമ്മതിച്ചു. അല്പം ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവനും.


     അവര്‍ അവിടെയെത്തി. അവിടെ മുഴുവന്‍ ഇണക്കുരുവികള്‍ നിരന്നിരിപ്പുണ്ട്‌. ഒരു മൂലയ്ക്ക് ഒരു സ്ഥലം അവരും കണ്ടുപിടിച്ചു. ചിന്നു അപ്പോഴും ഏതോ ലോകത്താണ്. 'ഹോ. വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു ചെറുതായി കണ്ണടച്ചു. ഇത്തവണ നാനിച്ചത് ബൈജുവാണ്. 'എടീ. ആരേലും കാണും ' അവന്‍ പറഞ്ഞു. 'കാണുന്നെങ്കില്‍ കണ്ടോട്ടെ.' കണ്ണ് തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. ബൈജു ചുറ്റിനും നോക്കി. അടുത്തൊക്കെ ഇതിനേക്കാള്‍ വലിയ കലാ പരിപാടികള്‍ നടക്കുകയാണ്. ഒരു പെണ്ണ് ഒരു നാണവുമില്ലാതെ അവളുടെ ചേട്ടന്റെ ചെവി കടിച്ചു വലിക്കുന്നു. ഈശ്വരാ. ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ ഒന്നും ഒരു രക്ഷയുമില്ല. എണ്‍പത് തൊണ്ണൂറുകളിലെ ആണുങ്ങളെ പോലെയാണ് ഇപ്പോഴത്തെ പെണ്ണുങ്ങള്‍. അന്നത്തെ പെണ്ണുങ്ങളെക്കാള്‍ നാണം കുണുങ്ങികള്‍ ആണ് ഇപ്പോഴത്തെ ആണ്‍ പിള്ളേര്‍. അവന്‍ ഓര്‍ത്തു. ചിന്നു ഇതൊന്നുമറിയാതെ മയങ്ങുകയാണ്. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. എന്തോ ചെറിയ ശബ്ദം. ബൈജു നോക്കിയപ്പോ അവള്‍ കൂര്‍ക്കം വലിക്കുന്നതാണ്. അവന്‍ ചിന്നുവിനെ തട്ടിയുണര്‍ത്തി. 'ഡീ. ശബ്ദമുണ്ടാക്കാതെ കിടന്നുറങ്ങു. ' എന്ന് പറഞ്ഞു. അവള്‍ ഒരു ചെറു ചിരിയോടെ വീണ്ടും ചാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ അവള്‍ കണ്ണ് തുറന്നു. നേരെയിരുന്നു ചുറ്റിനും നോക്കി കണ്ണൊക്കെ തുടച്ചു. 'ബൈജു ഇവിടിരിക്ക്. ഞാന്‍ പോയി കോഫി വാങ്ങി വരാം ' അവള്‍ പറഞ്ഞു. 'എനിക്ക് കോഫി വേണ്ട. ഒരു ചായ മതി' അവന്‍ പറഞ്ഞു. അവള്‍ തലയും കുലുക്കി പോയി. കുറച്ചു കഴിഞ്ഞപ്പോ ഒരു ട്രേയില്‍ രണ്ടു കപ്പ് കോഫിയുമായി ചിന്നു വന്നു. 'അവിടെ ചായയൊന്നുമില്ല.. തല്ക്കാലം ഇത് കുടിക്ക്' അവള്‍ പറഞ്ഞു. കോഫി ചെറിയ ചൂടുണ്ട്. അവള്‍ ഊതി തണുപ്പിച്ചു ബൈജുവിന് കൊടുത്തു. എന്നിട്ട് അവളുടെ കപ്പെടുത്തു ഒരു കവിള്‍ മൊത്തി. 'അതേയ് ' അവള്‍ പറഞ്ഞു. 'എന്താ ? ' അവന്‍ ചോദിച്ചു. 'എനിക്കൊരാഗ്രഹം..' അവള്‍ പറഞ്ഞു. 'എന്താ ? പറയ്‌ .. രാവിലെ പറഞ്ഞതാണെങ്കില്‍ സോറി. ഇവിടെ ഇത്രയും ആളിന്റെയിടക്ക് പറ്റില്ല ട്ടാ ' അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഹോ അതല്ല.' എന്ന് പറഞ്ഞിട്ട് അവള്‍ അവന്റെ തലയ്ക്കു ഒരു തട്ട് വച്ച് കൊടുത്തു. 'അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് ഇത് മാത്രമേ ചിന്തയുള്ളൂ ..' അവള്‍ പറഞ്ഞു . 'അതല്ല എന്റെ ആഗ്രഹം. നമുക്കുണ്ടാവുന്ന ആദ്യത്തെ കുട്ടിക്ക് കൃഷ്ണന്റെ പേരിടണം. കേശവ്, കൃഷ്ണ അങ്ങനെ എന്തെങ്കിലും.' അവള്‍ നാണത്തോടെ പറഞ്ഞു. അത് കേട്ട് ബൈജുവും നാണിച്ചു.അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. മഹേഷ്‌ ആണ്. അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു. 'അപ്പൊ പെണ്‍കുട്ടിയാണെങ്കിലോ ? അവന്‍ ചോദിച്ചു. 'എങ്കില്‍ രാധയുടെ പേരിടാം.' അവള്‍ ഉടന്‍ മറുപടി കൊടുത്തു. 'അത് ശരി. അപ്പൊ നീ എല്ലാം കണക്കു കൂട്ടി വച്ചിരിക്കുകയാണല്ലേ ? അവന്‍ ചോദിച്ചു.'പിന്നല്ലാതെ' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ശരിയാക്കാം. നമുക്ക് ഇത് വീട്ടില്‍ പറയാന്‍ ഇനിയും താമസിച്ചാല്‍ കുഴപ്പമാകും. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ നീ പറയണം. ' അവന്‍ പറഞ്ഞു. അത് കേട്ടതും അവളുടെ ചിരി മാഞ്ഞു. എന്നിട്ട് അവള്‍ നിവര്‍ന്നിരുന്നു. 'ശരിയാണ് ബൈജു. ഇപ്പൊ എനിക്ക് നല്ല പേടിയുണ്ട്. നമ്മള്‍ ഇത്രയുമൊക്കെ ആഗ്രഹിച്ചും സ്വപ്നം കണ്ടിട്ടും ഒടുവില്‍...' അത്രയുമെത്തിയപ്പോള്‍ ബൈജു അവളുടെ വായ പൊത്തി. 'നടക്കില്ല എന്നൊന്നും പറയല്ലേ .. നടക്കും.നമ്മള്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ.. ' അവന്‍ പറഞ്ഞു..' നീ ഇത്തവണ പോകുമ്പോള്‍ എന്തായാലും പറയണം' അവന്‍ തുടര്‍ന്നു. അന്ന് പിരിഞ്ഞിട്ടും ചിന്നു ആകെ വിഷമത്തിലായിരുന്നു. രാത്രി അവളുടെ മെസ്സേജ് വന്നു 'ഇത്തവണ എന്തായാലും പറയാം. ഇങ്ങനെ നീട്ടി വച്ചാല്‍ ഇത് കുഴപ്പമാകും' അവള്‍ ഉറപ്പിച്ച ലക്ഷണമാണ്. അവനും നല്ല ടെന്‍ഷന്‍ ആയി. ഈശ്വരാ എല്ലാം നല്ലത് പോലെ നടക്കണേ എന്ന് അവനും ഉള്ളുരുകി പ്രാര്‍ഥിച്ചു. 'എന്തുവാടെ നീ ഇങ്ങനെ വടി വിഴുങ്ങിയ പോലെ ഇരിക്കുന്നത് ?' മഹേഷിന്റെ ശബ്ദം കേട്ട് ബൈജു തിരിഞ്ഞു നോക്കി. 'എന്തായി നിന്റെ കാര്യങ്ങളൊക്കെ ? വല്ലതും നടക്കുമോ ? ' മഹേഷ്‌ ചോദിച്ചു. 'ഇത്തവണ വീട്ടില്‍ പറയുകയാ .. എന്താവും എന്നാലോചിച്ചിട്ട് ഒരു പേടി  അവന്‍ ഉള്ള കാര്യം പറഞ്ഞു. 'നീ പേടിക്കണ്ട ഡാ .. എല്ലാം നടക്കും. ഒന്നുമല്ലെങ്കിലും രണ്ടിലൊന്ന് അറിയാമല്ലോ. ' മഹേഷ്‌ പറഞ്ഞു. 'ഡേയ് അങ്ങനൊന്നും പറയാതെ. ഇത് നടക്കും എന്ന് പറ' അവന്‍ പറഞ്ഞു. അത് കേട്ട് മഹേഷ്‌ ചിരിച്ചു. 'അതൊക്കെ പോട്ടെ. നീ കുട്ടിക്ക് പേരിട്ടോ ? " മഹേഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ബൈജുവിന്റെ കണ്ണ് തള്ളി. 'ഡേയ്. അത് നിനക്കെങ്ങനെ അറിയാം ? " അവന്‍ ചോദിച്ചു. അതൊക്കെ എനിക്കറിയാം. ഞാന്‍ ആരാ മോന്‍ എന്നൊക്കെ ആദ്യം കുറച്ചു വാചകമടിച്ചെങ്കിലും ഒടുവില്‍ മഹേഷ്‌ ഉള്ള കാര്യം പറഞ്ഞു. 'ഡാ പൊട്ടാ. അന്ന് ഞാന്‍ വിളിച്ചപ്പോ ഫോണ്‍ കട്ട്‌ ചെയ്യുന്നതിന് പകരം നീ അറ്റന്‍ഡ് ബട്ടണ്‍ ആണ് ഞെക്കിയത്. നിന്റെ ഡയലോഗ് കുറച്ചു ഞാന്‍ കേട്ടു. അപ്പൊ എനിക്ക് മനസ്സിലായി നീ അറിയാതെ ഞെക്കിയതാവും.പണി പാളിയെന്ന്. 'അതുകൊണ്ട് ഞാന്‍ അപ്പൊ തന്നെ കട്ട്‌ ചെയ്തു. എന്തായാലും കൊച്ചിനിടുന്ന പേര് കൊള്ളാം. കൃഷ്ണനും രാധയും. ഒരുമാതിരി സന്തോഷ്‌ പണ്ടിറ്റിന്റെ പടം പോലുണ്ട്' അവന്‍ കളിയാക്കി ചിരിച്ചു. ബൈജു ആകെ നാണത്തില്‍ മുങ്ങി പുതപ്പു തല വഴിയെ വലിച്ചിട്ടു ഉറക്കം നടിച്ചു കിടന്നു.


     ഒടുവില്‍ വെള്ളിയാഴ്ച വന്നു. ഇത്തവണ വീട്ടില്‍ നിന്ന് പെണ്ണ് കാണല്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആ ഒരു ടെന്‍ഷന്‍ കുറവുണ്ട്. ചിന്നു പുലര്‍ച്ചെ തന്നെ സ്റെഷനില്‍ എത്തി. സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ കാരണം ട്രെയിന്‍ അല്പം പതുക്കെ പോയാലും സാരമില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ചിന്നു. ഇന്ന് പറയാന്‍ പോകുന്ന കാര്യം അങ്ങനത്തെ ആണല്ലോ. എവിടുന്നു തുടങ്ങും, എങ്ങനെ മുഴുമിപ്പിക്കും എന്നൊന്നും അറിയില്ല. അച്ഛന്‍ കാത്തു നില്‍പ്പുണ്ട്. എന്ത് പറ്റി മോളെ. ഇന്ന് ട്രെയിന്‍ സമയത്ത് തന്നെ വന്നല്ലോ എന്ന് പറഞ്ഞിട്ട് അച്ഛന്‍ കാര്‍ എടുത്തു കൊണ്ട് വന്നു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. അച്ഛന്‍ ചോദിച്ചതിനൊക്കെ യാന്ത്രികമായി മറുപടി പറഞ്ഞു. 'എന്താ മോളെ ? സുഖമില്ലേ ? ' എന്നൊക്കെ അച്ഛന്‍ ചോദിച്ചത് അവള്‍ കേട്ടില്ല. വീട്ടിലെത്തി. കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. അച്ഛന്‍ പുറത്തേയ്ക്ക് പോകുമ്പോ അമ്മയോട് സാവകാശം പറയാം അവള്‍ തീരുമാനിച്ചു. ഉച്ച കഴിഞ്ഞപ്പോ അച്ഛന്‍ പുറത്തേക്കു പോയി. അവിടെ അടുത്തുള്ള ക്ലബ്ബിലേയ്ക്കാണ്. ഇനി സന്ധ്യ കഴിയും തിരികെ വരാന്‍. ചേച്ചി ചേട്ടന്റെ വീട്ടിലായത് കാരണം ചേച്ചിയെ പേടിക്കണ്ട. ഇന്ന് തന്നെയാണ് പറ്റിയ ദിവസം. അവള്‍ അമ്മയുടെ അടുത്തേക്ക് ചെന്ന്. അമ്മ കിച്ചണില്‍ എന്തോ പണിയിലാണ്. 'അതേയ് അമ്മേ.. ഒരു കാര്യം പറഞ്ഞാല്‍ അമ്മ പിണങ്ങുമോ ? ' അവള്‍ ചോദിച്ചു. 'എന്താ അത് ? ' അമ്മ തിരിഞ്ഞു നോക്കി. ബീന്‍സ് അരിഞ്ഞു കൊണ്ടിരുന്ന കത്തി അമ്മ താഴെ വച്ചു. 'പിണങ്ങില്ല എന്ന് പറഞ്ഞാലേ ഞാന്‍ പറയൂ' അവള്‍ പറഞ്ഞു. 'നീ കാര്യം പറയൂ. 'അമ്മയുടെ ക്ഷമ നശിച്ചു. 'എന്റെ ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന ഒരു ബൈജു ഉണ്ട്. ബൈജുവിന് എന്നെ ഭയങ്കര ഇഷ്ടം. ' അവള്‍ തട്ടി മുട്ടി പറഞ്ഞു നിര്‍ത്തി. അത് കേട്ടു അമ്മ ചിരിച്ചു. 'കൊള്ളാം. നീ എവിടെ പോയാലും ആരെങ്കിലും ആരാധകര്‍ ഉണ്ടാവുമല്ലോ. ഇതേതാ ആള് ? അമ്മ ചോദിച്ചു. പണ്ട് ചിന്നു പ്ലസ്‌ ടൂവിനു പഠിക്കുമ്പോ ഒരു പയ്യന്‍ അവളുടെ പുറകെ നടന്നിരുന്നു. പി ജി ക്ക് പഠിക്കുമ്പോഴും അതേ. ചിന്നുവിന് തിരിച്ചു അവരോടു ഒരു അട്രാക്ഷനും തോന്നാത്തത് കൊണ്ട് അവള്‍ അതൊക്കെ അമ്മയോടും ചേച്ചിയോടും പറഞ്ഞിരുന്നു. അത് പോലെ ഒരെണ്ണം ആണ് ഇതെന്ന് വിചാരിച്ചാണ് അമ്മ ചിരിക്കുന്നത്. 'അമ്മേ. അത് പോലെയല്ല ഇത്. ബൈജു നല്ല കുട്ടിയാണ് ' അവള്‍ പറഞ്ഞു. അമ്മയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു. 'നല്ലതെന്ന് പറഞ്ഞാല്‍ ? എന്താ നിനക്കും അവനെ ഇഷ്ടമാണോ ? " അമ്മ ചോദിച്ചു. 'എന്ന് ചോദിച്ചാല്‍ ... അതേ എന്നാണു തോന്നുന്നത് അമ്മേ..' അവളും പറഞ്ഞു. കത്തിയും പാത്രവും മാറ്റി വയ്ച്ചിട്ടു അമ്മ ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു. ഒന്നും മിണ്ടുന്നില്ല. ചിന്നുവും തല താഴ്ത്തി ഇരിക്കുകയാണ്. 'നീ എന്താ ഉദ്ദേശിക്കുന്നത് ? ' കാര്യം മനസ്സിലായെങ്കിലും അവിശ്വസനീയമായ എന്തോ ഒന്ന് കേട്ട പോലെ അമ്മ വീണ്ടും ചോദിച്ചു. 'എനിക്കും ഇഷ്ടമാണ് അമ്മേ. അത് നടത്തി തരുമോ ?" അവള്‍ ഒറ്റ ശ്വാസത്തില്‍ മുഴുമിപ്പിച്ചു. അമ്മയുടെ മുഖത്തെ ചോര വാര്‍ന്നു പോയി. മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം അമ്മ എടുത്തു കുടിച്ചു. ആ നിശബ്ദത കണ്ടു ചിന്നുവും തളര്‍ന്നു. അവള്‍ മുകളിലത്തെ മുറിയിലേയ്ക്ക് പോയി. കട്ടിലില്‍ പോയി കമഴ്ന്നു കിടന്നു. അവളുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി തലയിണയിലേക്ക് ഒഴുകി. താഴെ കാര്‍ വന്ന ശബ്ദം. ഡോര്‍ തുറക്കുന്നതും അച്ഛന്‍ അകത്തേയ്ക്ക് കയറിയതും അവള്‍ അറിഞ്ഞു. 'മോളെവിടെ? " എന്ന് അച്ഛന്‍ ചോദിക്കുന്നത് അവള്‍ കേട്ടു. അമ്മ എന്തോ മറുപടി പറഞ്ഞു. പിന്നെ കുറച്ചു നേരത്തേക്ക് താഴത്തെ ശബ്ദങ്ങള്‍ ഒക്കെ നിലച്ചു. അമ്മ പറഞ്ഞിട്ടുണ്ടാവും. അവള്‍ ഓര്‍ത്തു. പേടിപ്പിക്കുന്ന ഒരു നിശബ്ദത. താഴേയ്ക്ക് ഇറങ്ങി ചെല്ലാന്‍ അവള്‍ ആദ്യമായി ഭയന്നു.


ഇത് വരെയുള്ള ഭാഗങ്ങള്‍ ഇവിടെ 

2012, മാർച്ച് 3, ശനിയാഴ്‌ച

പത്തിലെത്തുമ്പൊ എട്ടിന്റെ പണി കിട്ടുമല്ലോ ചേട്ടാ



     ഇന്നലെ നമ്മുടെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ കേട്ടപ്പോഴാണ് ഈ ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വന്നത്. ഇപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന പുള്ളിക്കാരി ഇന്നലെ ആകെ ഡൌണ്‍. എന്ത് പറ്റിയെന്നു ചോദിച്ചപ്പോഴല്ലെ കാര്യം പിടി കിട്ടിയത്. അവളുടെ മൂത്ത കുട്ടിയുടെ പരീക്ഷയാണത്രെ. എല്‍ കെ ജി യില്‍ പഠിക്കുന്ന കുട്ടിയാണ്. കൊച്ചു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാ പിതാക്കളുടെ കഥ നമ്മള്‍ ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അവര്‍ ഇത്രയും ചിന്താകുലരാവുന്നത് എന്ന് ഇന്നലെയാണ് സത്യം പറഞ്ഞാല്‍ എനിക്ക് പിടി കിട്ടിയത്. പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്ത എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എന്നൊക്കെ കവിത പറഞ്ഞെങ്കിലും ഇതിന്റെയൊക്കെ യഥാര്‍ത്ഥ ചിത്രം പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്‌. ഈ പറയാന്‍ പോകുന്നത് ബാംഗ്ലൂരിലെ കാര്യങ്ങളാണെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല എന്നാണു കേട്ടത്.


     ഇപ്പോഴൊക്കെ കുട്ടി സംസാരിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ പ്ലേ സ്കൂളില്‍ വിടുമല്ലോ. ഒരു വിധം നല്ല പ്ലേ സ്കൂളില്‍ ഒക്കെ കുറഞ്ഞത്‌ നാല്‍പതിനായിരം വാര്‍ഷിക ഫീസ്‌ കൊടുക്കണം. ചാത്തന്‍ പ്ലേ സ്കൂളില്‍ ഒക്കെ ഒരു ഇരുപതിനായിരം - ഇരുപത്തയ്യായിരം വരെ കുറയും. ഇത് കൂടാതെ ഇവിടത്തെ സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളില്‍ മിക്കതും ക്രഷുകള്‍ ഉണ്ട്. അവിടെ പ്രീമിയം ചാര്‍ജ് ആണ്. കെ ജി ക്ലാസ്സില്‍ എത്തുമ്പോള്‍ ഈ ചാര്‍ജ് എഴുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ ആകും. അതില്‍ ഒരു നാല്‍പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഡൊണേഷന്‍ ആയിരിക്കും. അതായത് അവിടെ ചേര്‍ന്നതിനു ശേഷം നിങ്ങള്‍ സ്കൂള്‍ മാറിയാല്‍ ഇത് തിരികെ കിട്ടില്ല. ഇനി മുകളിലത്തെ ക്ലാസ്സുകളിലേക്ക് പോകുന്തോറും ഫീസും സംഭാവനയും മറ്റും അന്തം വിട്ട രീതിയിലാണ്. രണ്ടു മൂന്നു ലക്ഷം ഒക്കെ ഫീസ്‌ വാങ്ങുന്ന സ്കൂളുകള്‍ ഇവിടെ കുറേയുണ്ട്. സ്വിമ്മിംഗ് പൂള്‍, പ്ലേ ഗ്രൌണ്ട് , എന്ന് തുടങ്ങി കുതിര സവാരി വരെ പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ട്. എങ്ങനെയെങ്കിലും കടം വാങ്ങി കുട്ടിയെ അവിടെ ചേര്‍ത്ത് എന്ന് വയ്ക്കുക. ആനയെ വാങ്ങിയവന്റെ ഗതിയാവും. കാരണം കുട്ടിയുടെ ജീവിത രീതി എങ്ങനെയായിരിക്കണം , എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ മാതാ പിതാക്കളെ സ്കൂള്‍ ഉപദേശിക്കും. എന്തിനു , സ്കൂളില്‍ വരുമ്പോള്‍ സെഡാന്‍ കാറില്‍ മാത്രമേ വരാവൂ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നൊക്കെ കര്‍ശന നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സ്കൂളുകളും ഉണ്ട്. അവിടത്തെ യൂണിഫോമിനു തന്നെ നല്ലൊരു തുക ചെലവാക്കേണ്ടി വരും. അമ്മയുടെയും അച്ഛന്റെയും ബാക്ക് ഗ്രൌണ്ട് ചെക്കിങ്ങും ഇന്റര്‍വ്യൂവും ഒക്കെ നടത്തുന്ന സ്കൂളുകള്‍ ധാരാളം. CBSE യും ICSE യും തുടങ്ങിയ വേര്‍തിരിവുകള്‍ വേറെ. ICSE സിലബസ് പഠിക്കുന്ന ഒരു കുട്ടിയുടെ പഠന ഭാരം എത്രയാണെന്ന് കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരുവിധം വിദ്യാഭ്യാസമുള്ള അച്ഛനും അമ്മയ്ക്കും പോലും സഹായിച്ചു കൊടുക്കാന്‍ പറ്റാത്തത്ര കഠിനമായ വിഷയങ്ങള്‍ ആണ് പിള്ളേര്‍ പഠിക്കുന്നത് .

    എന്നാല്‍ ഇക്കാലത്ത് ഇതൊക്കെ അവഗണിക്കാനും നിങ്ങള്‍ക്ക് ധൈര്യമുണ്ടാവില്ല. എന്റെ അമ്മാവന്‍ പറയുമായിരുന്നു ഇങ്ങനത്തെ സ്കൂളില്‍ പഠിച്ചിട്ടൊന്നുമല്ല ഞാന്‍ എഞ്ചിനീയര്‍ അയതെന്നൊക്കെ. പക്ഷെ അദ്ദേഹത്തിന്റെ മക്കളെ അവിടത്തെ ഏറ്റവും നല്ല സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. അമ്മാവന്റെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ മത്സരം നിറഞ്ഞ ലോകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ അത്യാവശ്യം മരുന്ന് ഉണ്ടായാലേ പറ്റൂ. അതുകൊണ്ട് ഒരു റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറാവില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ വേറെയാണ് ഇപ്പൊ. നിങ്ങളുടെ കുട്ടിയുടെ കാര്യം വരുമ്പോള്‍ നിങ്ങളും ഇതൊക്കെ ഓര്‍ക്കുമായിരിക്കും അല്ലേ ?


വാല്‍ക്കഷണം :


അമേരിക്കയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. അവനും ഞാനും നാട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരു ബെഞ്ചില്‍ ഇരുന്നാണ് പഠിച്ചത്. ഉച്ചക്കുള്ള ഇടവേളയില്‍ പുറത്തു പോയി ചെറിയ പെട്ടിക്കടയിലെ മാങ്ങയും നെല്ലിക്കയും ഒക്കെ  മുറിച്ചിട്ട ഉപ്പ് വെള്ളവും കുടിച്ചു, കബടിയും  കളിച്ചു ആഘോഷിച്ചു നടന്ന ഒരു ബാല്യകാലമായിരുന്നു നമ്മുടേത്‌. അതുപോലൊരു അനുഭവം തന്റെ കുട്ടിക്കും കൊടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്ന അവന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ഇട്ടു. അത് പറഞ്ഞത് കേട്ടിട്ട് അവന്റെ ഭാര്യ അവനെ തല്ലി കൊന്നില്ല എന്നേയുള്ളൂ. പുള്ളിക്കാരി റെഡ് കാര്‍ഡ്‌ കാണിച്ചത് കാരണം അവന്‍ ഇപ്പൊ ഗ്രീന്‍ കാര്‍ഡിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് :)