2012, മേയ് 28, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 31




      നേരം പുലര്‍ന്നു. ഞായറാഴ്ചയാണ്. ഇടയ്ക്കുള്ള എല്ലാ ഞായറാഴ്ചകളിലും അവര്‍ കാണാറുണ്ട്‌. പക്ഷെ എന്നത്തേയും പോലല്ല അന്ന് ചിന്നുവിന് തോന്നിയത്. ബൈജുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു. ഒരു ദിവസത്തേക്കെങ്കിലും അവന്റെ സ്നേഹം നിഷേധിച്ചതിലുള്ള കുറ്റബോധം കൊണ്ട് അവള്‍ ആകെ തകര്‍ന്നിരുന്നു.  പക്ഷെ അവള്‍ക്കു അധിക നേരം ആ വിഷമം സഹിക്കേണ്ടി വന്നില്ല. ബൈജു സാധാരണ പോലത്തെ പ്രസന്നമായ മുഖത്തോടെ ഓഫീസിലെത്തി. അത് കണ്ടിട്ട് അവള്‍ക്കു കുറച്ചു സമാധാനമായി. വൈകിട്ടാവുന്നത് വരെ അവള്‍ എങ്ങനെയോ പിടിച്ചിരുന്നു. "എവിടെ വച്ച് കാണും ? " എന്നൊടുവില്‍ അവള്‍ ബൈജുവിന് മെസ്സേജ് ചെയ്തു. 'പറയാം" എന്ന് പറഞ്ഞു അവന്റെ മറുപടിയും കിട്ടി. ഒടുവില്‍ ഏഴു മണി ആയപ്പോള്‍ അവള്‍ ഇറങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ബൈജുവും. അവള്‍ പുറത്തു കാത്തു നില്‍പ്പുണ്ടാവും എന്നവനു ഉറപ്പായിരുന്നു. ഓഫീസിനു പുറത്തിറങ്ങി. ഫുട്ട്പാത്തിന്റെ ഓരത്തുള്ള ആ പൈന്‍ മരച്ചുവട്ടില്‍ ഒരു ഷോള്‍ തലയില്‍ ചൂടി ചിന്നു നില്‍ക്കുന്നുണ്ട്. അവന്‍ പതിയെ നടന്നു അവളുടെ അടുത്തെത്തി. അവന്റെ മുഖത്ത് നോക്കാതെ അവള്‍ ബൈജുവിന്റെ കൈ കവര്‍ന്നു. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം ഒരു രാത്രി വെയില്‍ പോലെ അവിടെയാകെ ചിതറി വീണിരിക്കുന്നു. നടന്നു പോകുന്ന വഴിക്ക് സമാന്തരമായി ഒരു പാര്‍ക്ക്‌ ഉണ്ട്. ഏറെക്കുറെ വിജനമായ പാര്‍ക്കില്‍ പ്രായമായ ഒരു അപ്പാപ്പനും അമ്മൂമ്മയും വ്യായാമം ചെയ്യുന്നുണ്ട്. ഒന്നും മിണ്ടാതെ അവര്‍ ആ പാര്‍ക്കിലേക്ക് കയറി. ബൈജു ഒഴിഞ്ഞു കിടന്ന ഒരു ബഞ്ചില്‍ ഇരുന്നു. അതിന്റെ അങ്ങേ മൂലയില്‍ അവളും. വായിച്ചു പഴകിയ വരികള്‍ പോലെ നിശബ്ദത തളം കെട്ടി നിന്നെങ്കിലും അവര്‍ പറയാതെ എല്ലാം പറയുന്നുണ്ടായിരുന്നു. "സോറി" ഒടുവില്‍ അവള്‍ മൌനം ഭഞ്ജിച്ചു. ബൈജു ഒന്നും മിണ്ടിയില്ല. പകരം അവന്‍ അവളുടെ കൈ എടുത്തു അവന്റെ കയ്യില്‍ ചേര്‍ത്തു. അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം ഒലിച്ചു പോയത് പോലെ അവള്‍ അവന്റെ മാറിലേക്ക്‌ ചാഞ്ഞു. ചിന്നുവിന്റെ കണ്ണ് നീര്‍ വീണു അവന്റെ നെഞ്ചു നനഞ്ഞു. ശബ്ദം അടക്കിപ്പിടിച്ചുള്ള ചിന്നുവിന്റെ കരച്ചില്‍ മാത്രം അവന്‍ കേട്ടു. വിക്കി വിക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവനും അവളെ ആശ്വസിപ്പിച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിന്നു നോര്‍മല്‍ ആയി. പുതുതായി കിട്ടിയ ധൈര്യം പോലെ അവള്‍ ഉണര്‍ന്നു. " ഇനി അമ്മ പറഞ്ഞാല്‍ ഞാന്‍ ഉള്ളത് പറയാം. എനിക്ക്  ബൈജുവിനെ നഷ്ടപ്പെടുത്താന്‍  പറ്റില്ല എന്ന് ഞാന്‍ പറയും "എന്നൊക്കെ അവള്‍ പറഞ്ഞു.  അവന്‍  ഒന്നും മിണ്ടിയില്ല. സമയം ഒരുപാടു വൈകിയിരിക്കുന്നു. പാര്‍ക്ക്‌ പൂട്ടാന്‍ അവിടത്തെ ജോലിക്കാരന്‍ വന്നു. അവര്‍ ഇറങ്ങി. അടുത്ത സിഗ്നലിന്റെ സമീപത്തായി ഒരു ഐസ് ക്രീം വില്പനക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ ഒരു ഐസ് ക്രീം വാങ്ങി ചിന്നുവിന് കൊടുത്തു. അത് നുണഞ്ഞു കൊണ്ട് അവര്‍ നടന്നു .ചില സന്ദര്‍ഭങ്ങളില്‍ ഒരു വാക്ക് കൊണ്ട് പറയാനാവുന്നതില്‍ കൂടുതല്‍ മൌനത്തിനു പറയാന്‍ കഴിയും എന്നവര്‍ മനസ്സിലാക്കി. ഒന്നും മിണ്ടാതെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവര്‍ ചിന്നുവിന്റെ പി ജിയുടെ അടുത്തെത്തി. പോകുന്നതിനു മുമ്പ് ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങുന്ന മുഖവുമായി അവള്‍ കൈ ചെറുതായി വീശിക്കൊണ്ട് അകത്തേക്ക് നടന്നു പോയി. പതിവുള്ള ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്നും അവള്‍ അന്ന് അയച്ചില്ല. രണ്ടു പേരും നേരത്തെ കിടന്നുറങ്ങി. 

      രാവിലെ അമ്മ വിളിച്ചു. 'എന്താ മോളെ ? അസുഖമൊന്നുമില്ലല്ലോ അല്ലേ ? ഓഫീസില്‍ പോയോ ? " എന്നൊക്കെ ചോദിച്ചു. അമ്മയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്കു സമാധാനമായി. ബൈജുവിന്റെ കാര്യം ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം. പക്ഷെ അവള്‍ വായ തുറക്കുന്നതിനു മുമ്പേ തന്നെ അമ്മ ഇങ്ങോട്ട് പറഞ്ഞു.. "അടുത്തയാഴ്ച നീ ഒന്ന് വന്നിട്ട് പോകണം കേട്ടോ. തൃശൂര്‍ നിന്ന് ഒരു വീട്ടുകാര്‍ വരുന്നുണ്ട്. കാണാന്‍ " പറയാന്‍ വന്ന വാക്കുകള്‍ ചിന്നു വിഴുങ്ങി. 'അമ്മേ" എന്ന് വിളിക്കുക മാത്രം ചെയ്തു അവള്‍. അമ്മയ്ക്ക് കാര്യം മനസ്സിലായി. "അപ്പൊ നീ ഇപ്പോഴും ..." അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു . അമ്മ തിരിച്ചു വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞു അവള്‍ തിരിച്ചു വിളിച്ചു. "അമ്മയ്ക്ക് എന്നെ ആരെ കൊണ്ടെങ്കിലും കെട്ടിച്ചാല്‍ മതി എന്നായി അല്ലേ ? " അവള്‍ തുടങ്ങിയതേ ഇങ്ങനെയാണ്. അതോടെ അമ്മയുടെ നിയന്ത്രണവും പോയി. കുറെ നേരം അമ്മ എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അതാ ചേച്ചി വിളിക്കുന്നു. ചേച്ചി അവളെ ശപിച്ചില്ല എന്നേ ഉള്ളൂ. അത്രയ്ക്ക് ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കുകയായിരുന്നു ചേച്ചി. " അമ്മയെ ഇങ്ങനെ വിഷമിപ്പിച്ചിട്ടു നീ എങ്ങനെ സുഖമായി ജീവിക്കും ? അതോ നിനക്ക് നമ്മുടെയോന്നും വിഷമം ഒന്നും പ്രശ്നമല്ല എന്നാണോ ? നീ ഇത്രയ്ക്ക് സെല്‍ഫിഷ് ആയതെന്നാ ? " എന്നൊക്കെ ചേച്ചി തുടരെ തുടരെ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. "ചേച്ചീ. എന്താ നിങ്ങളൊക്കെ ഇങ്ങനെ...? ഒരാളെ സ്നേഹിച്ചു പോയത് ഇത്രയും വലിയ തെറ്റാണോ ? ബൈജുവിന് അത്രയ്ക്ക് എന്ത് കുഴപ്പമാണ് നിങ്ങള്‍ കണ്ടത് ? " അവള്‍ ചോദിച്ചു. "അവനെ കണ്ടാല്‍ തന്നെ എന്തിനു കൊള്ളാം ? നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപ്പെട്ടത് ? " ചേച്ചി പണ്ട് ബൈജുവിന്റെ ഒരു ഫോട്ടോ കണ്ടിട്ടുണ്ട്. അവരുടെ ബന്ധം തുടങ്ങുന്നതിനു മുമ്പ് ഓഫീസിലെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ കാണിച്ചപ്പോള്‍ ചിന്നു പറഞ്ഞത് ചേച്ചിക്ക് ഓര്‍മയുണ്ടായിരുന്നു. " എന്താ കുഴപ്പം ? " അവള്‍ തിരിച്ചു ചോദിച്ചു. ബൈജു ഒട്ടും സുന്ദരനല്ല. അവള്‍ പക്ഷെ ഇത് വരെ അവന്റെ സൌന്ദര്യം അളക്കാനൊന്നും ശ്രമിച്ചിട്ടില്ല. പക്ഷെ ചേച്ചിക്ക് അതൊരു പ്രശ്നം ആണത്രേ. "കാണാനും ഒരു ഭംഗിയില്ല. അധികം വിദ്യാഭ്യാസവും ഇല്ല. പിന്നെ.." എന്നൊക്കെ ചേച്ചി തുടര്‍ന്നു. " ബൈജു ഒരു യൂസ്ലെസ്സ് ആണെങ്കില്‍ പിന്നെങ്ങനെയാ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇങ്ങനെ ലീഡ് ആയി ഇരിക്കുന്നത് ? " അവള്‍ക്കും ദേഷ്യം വന്നു. ചേച്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വേണ്ട തെറിയൊക്കെ വിളിച്ചതിന് ശേഷം ഫോണ്‍ ഇടിച്ചു വച്ചിട്ട് ചേച്ചി പോയി. ചിന്നു കുറെ നേരം മുഖം പൊത്തി അവിടെയിരുന്നു. അവള്‍ ഒട്ടും കരഞ്ഞില്ല. മരവിച്ച ഒരു അവസ്ഥയില്‍ ആയിരുന്നു ചിന്നു. ഇന്ന് ഓഫീസില്‍ ചെല്ലുന്നില്ല എന്ന് വിളിച്ചു പറഞ്ഞു. കിടക്കയില്‍ മുഖം അമര്‍ത്തി അവള്‍ കിടന്നു. ഒരുതരം അബോധാവസ്ഥയില്‍ എന്ന പോലെ.  ഉച്ച കഴിഞ്ഞപ്പോളാണ് അവള്‍ ഉണര്‍ന്നത്. ബൈജു ഇടയ്ക്ക് ഒരു തവണ വിളിച്ചിട്ടുണ്ട്. അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം പിന്നെ വിളിച്ചിട്ടില്ല. അവള്‍ ഫോണ്‍ എടുത്തിട്ട് അവനെ വിളിച്ചു. 'ബൈജു.. ഇനിയെന്നെ വിളിക്കരുത്. " ഇത്ര മാത്രം പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു. 

      അന്ന് ബൈജു തിരിച്ചു വിളിച്ചില്ല. അടുത്ത ദിവസവും അവള്‍ ഓഫീസില്‍ പോയില്ല. ബൈജു അന്ന് ഒരു തവണ വിളിച്ചു. ചിന്നു എടുക്കാത്തത് കാരണം അവന്‍ പിന്നീട് വിളിച്ചില്ല. മൂന്നാമത്തെ ദിവസം അവള്‍ ഓഫീസില്‍ പോയി. ബൈജുവിനെ കണ്ടുവെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രിയായി. ആഹാരം കഴിച്ചിട്ട് ചിന്നു വന്നു കിടക്കയിലേക്ക് വീണു. യാന്ത്രികമായി അവള്‍ ഫോണ്‍ എടുത്തു. ബൈജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. "ബൈജു വിഷമിക്കരുത്. അറിയാതെ ഞാന്‍ പറഞ്ഞു പോയതാണ്" ഇത്രയും അവള്‍ പറഞ്ഞു. " എനിക്കറിയാം അത്. ഇന്ന് ചിന്നു എന്നെ വിളിക്കും എന്നും എനിക്കറിയാമായിരുന്നു" എവിടെയോ നിര്‍ത്തി വച്ച ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം അവനും പറഞ്ഞു. രണ്ടു ദിവസം സംസാരിക്കാതിരുന്നിട്ടും അന്ന് പറയാതെ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. "ബൈജു .. ഒരു കാര്യം എനിക്ക് മനസ്സിലായി. എന്നെ ഇതുവരെ ആരും ഇത് പോലെ സ്നേഹിച്ചിട്ടില്ല. പക്ഷെ ബൈജുവിനെ പോലുള്ള ഒരാളുടെ സ്നേഹം കിട്ടാന്‍ മാത്രമുള്ള ഭാഗ്യം എനിക്കില്ല എന്നാണു തോന്നുന്നത്. ദൈവം കൂടി നമ്മളെ കൈവിട്ടോ ? " അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു. പക്ഷെ ബൈജു തിരിച്ചൊന്നും പറഞ്ഞില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നമ്മുടെ കാര്യം നടക്കും. വിഷമിക്കണ്ട. എന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും എങ്ങനെ എന്ന ചോദ്യം ബാക്കിയായി. 


"ഈ "വെള്ളിയാഴ്ച ഞാന്‍ നാട്ടില്‍ പോകും. ആ കല്യാണ ആലോചന നടക്കില്ല എന്നൊരു തോന്നല്‍. ഇത്തവണ ഞാന്‍ തിരിച്ചു വരുമ്പോള്‍ എന്തായാലും അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം. അച്ഛന്‍ എന്ത് പറയും എന്നറിയില്ല." എന്നൊക്കെ ചിന്നു പറഞ്ഞു . അസാധാരണമായ ഒരു ധൈര്യം അന്നവന്‍ അവളില്‍ കണ്ടു. ചിന്നു നാട്ടില്‍ പോയി. എന്താണെന്നറിയില്ല അവള്‍ പറഞ്ഞത് പോലെ തന്നെ ആ കല്യാണ ആലോചനക്കാര്‍ വന്നില്ല. മാത്രമല്ല അവരുടെ വീട്ടിനടുത്ത് നിന്ന് തന്നെ ഒരു ആലോചന വന്നത് കാരണം അത് ഉറപ്പിക്കാന്‍ പോവുകയാണ് , സോറി എന്നൊക്കെ പറഞ്ഞു ആ വീട്ടുകാര്‍ ചിന്നുവിന്റെ അച്ഛനെ വിളിച്ചു പറയുകയും ചെയ്തു. അമ്മയും അച്ഛനും ചേച്ചിയും നിരാശരായി. നിന്റെ ആഗ്രഹം പോലെ തന്നെ നടന്നല്ലോ എന്നൊക്കെ ചേച്ചി കുത്തുവാക്കുകള്‍ പറഞ്ഞു. എന്നാല്‍ ഇത് അലസിയ വാര്‍ത്ത‍ കേട്ട് ചിന്നു അധികം സന്തോഷിച്ചില്ല. ഇതൊക്കെ താല്‍ക്കാലികമായ രക്ഷപ്പെടല്‍ മാത്രമാണെന്ന് അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. അടുത്ത ദിവസം വണ്ടി കയറുന്നത് വരെ അമ്മയും ചേച്ചിയും അവളെ വഴക്ക് പറയുകയും ഉപദേശിക്കുകയും ഒക്കെ തന്നെയായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് തിരിച്ചു പോയാല്‍ മതി എന്നവള്‍ക്ക് തോന്നി. ട്രെയിനില്‍  കയറ്റി ഇരുത്തിയിട്ട് അച്ഛനും തന്റെ വക ഒരു കൊട്ട് കൊടുത്തു അവള്‍ക്ക്. ഉടനെ തന്നെ ഇങ്ങോട്ട് വന്നേക്കണം. ബാംഗ്ലൂരിലെ പണി ഒക്കെ മതി എന്ന് എന്തൊക്കെയോ പറഞ്ഞു. സ്റെഷനിലെ ഇരമ്പലില്‍ അത് വ്യക്തമായില്ല. ഒടുവില്‍ ട്രെയിന്‍ വിട്ടു. നഗരത്തില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന ആശങ്കയുമായി ചിന്നു ഇരുന്നു. 

2012, മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

2012, മേയ് 13, ഞായറാഴ്‌ച

സത്യമേവ ജയതേ .. സത്യം മാത്രം ജയിക്കട്ടെ


     എന്ത് രസമായിരുന്നു അത് വരെ. എനിക്ക് മൂന്നു വയസ്സായിരുന്നു. എന്നത്തേയും പോലെ അന്നും ഞാന്‍ കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. മിക്കപ്പോഴും അങ്കിള്‍ ആണ് കുളിപ്പിക്കുന്നത്. എന്നാല്‍ പതിവില്ലാതെ അങ്കിള്‍ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അങ്കിള്‍ സ്വയം വിവസ്ത്രനായി. കുളിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചു വച്ച് വെള്ളത്തില്‍ കളിക്കുകയായിരുന്ന എന്നെ അയാള്‍ ... പിന്നെയുള്ള വര്‍ഷങ്ങള്‍... ലോകത്ത് ഞാന്‍ ഏറ്റവും പേടിച്ചത് ആണുങ്ങളെയാണ്. ഓരോ ആണും ഇങ്ങനെ ചെയ്തേക്കാം എന്ന് ഞാന്‍ ഭയന്നു. ഒടുവില്‍ പത്തു വയസ്സായപ്പോള്‍ എന്റെ അമ്മയോട് ഞാന്‍ ഇത് തുറന്നു പറഞ്ഞു. പക്ഷെ എന്റെ അമ്മ എന്നെ വിശ്വസിച്ചില്ല. അമ്മയ്ക്ക് സ്നേഹക്കുറവോ അല്ലെങ്കില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. ഇക്കാര്യം മാത്രം എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. എന്നെ ആദ്യമായി വിശ്വസിച്ചത് എന്റെ വളര്‍ത്തു നായ മിക്കി ആണ്. എന്റെ വിഷമം മനസ്സിലാക്കിയിട്ടെന്ന വണ്ണം അവന്‍ എന്റെ ഒപ്പം നടന്നു. എന്റെ കട്ടിലില്‍ കിടന്നു. ഒരു മനുഷ്യന് നല്കാവുന്നതില്‍ കൂടുതല്‍ വിശ്വാസവും സ്നേഹവും അവന്റെ മുഖത്ത് ഞാന്‍ കണ്ടു . ഒടുവില്‍ നീണ്ട പതിനൊന്നു വര്‍ഷത്തെ പീഡനത്തിന്   ശേഷം ഒരു ദിവസം ഞാന്‍ അലറിക്കരഞ്ഞു കൊണ്ട് നോ എന്ന് വിളിച്ചു കൂവി.. 
ഹരിഷ് അയ്യര്‍ - മുംബൈ 

    പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 




2012, മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

2012, മേയ് 6, ഞായറാഴ്‌ച

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - റിവ്യൂ



    അങ്ങനെ ഇന്ന് ബാന്‍ഗ്ലൂര്‍ ഗോപാലന്‍ മാളില്‍ പോയി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ കണ്ടു. അത്യാവശ്യം കുഴപ്പമില്ലാത്ത റിവ്യൂകള്‍ കണ്ടിട്ടാണ് ചിത്രത്തിന് പോയത്. അഗതാ ക്രിസ്ടിയുടെ ABC Murders ചൂണ്ടിയാണ് ഉണ്ണിയേട്ടന്‍ ഈ കഥ ഒപ്പിച്ചതെന്നും കേട്ടു. അങ്ങനെയാണ് ഇത് കാണാന്‍ തീരുമാനിച്ചത്. ചിത്രം കൊള്ളാം. പ്രമാണിയിലും സ്മാര്‍ട്ട്‌ സിറ്റിയിലും ഒക്കെ കാണാതിരുന്ന ഒരു മികവു തീര്‍ച്ചയായും ഈ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ കാണിക്കുന്നുണ്ട്. 
പക്ഷെ അതേ സമയം തന്നെ ഒരുപാടു പാളിച്ചകളും ഉള്ള ഒരു ചതുരംഗ കളിയാണ് ഈ ചിത്രം. 

എന്താണ് കഥ ?
     മെട്രോ നഗരങ്ങളിലെ സുരക്ഷക്കായി രൂപീകരിച്ചിട്ടുള്ള സെല്ലിന്റെ ( ഇങ്ങനത്തെ ഒരു സാധനം നമ്മുടെ എല്ലാ ക്രൈം ത്രില്ലറുകളിലും കാണും. ) തലവന്‍ ആണ് ഒരു നല്ല ചെസ്സ്‌ കളിക്കാരന്‍ കൂടിയായ ചന്ദ്രശേഖരന്‍. വിവാഹ മോചനം നേടി ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രശേഖരന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ബുദ്ധി രാക്ഷസന്‍ ആണ്. സ്വന്തം ജീവിതത്തെയും ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും ചതുരങ്ങള്‍ പോലെയാണ് അയാള്‍ കാണുന്നത്. എല്ലാം ഒരു ഗെയിം പോലെയും. അങ്ങനെ ഒരു ഒറ്റയാന്‍ ജീവിതം നയിക്കുന്ന ചന്ദ്രശേഖരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധിമാനായ ഒരു കൊലയാളി. കൊലപാതകം നടക്കാന്‍ പോകുന്ന ദിവസത്തെയും സ്ഥലത്തെ പറ്റിയും വ്യക്തമായ സൂചനകള്‍ ചന്ദ്രശേഖരന് കൊടുത്തിട്ട് തന്റെ കൃത്യം നിര്‍വഹിക്കുന്ന ഒരു അതി ബുദ്ധിമാന്‍. മാത്രമല്ല കൊല നടത്തിയതിനു ശേഷം അയാള്‍ അവിടെ മനപൂര്‍വം ചില സൂചനകള്‍ അവശേഷിപ്പിക്കുന്നു. മരിച്ചവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ എ , ബി, സി എന്നിങ്ങനെ തുടര്‍ച്ചയായാണ് വരുന്നത്. കൊല നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ഉപേക്ഷിച്ചു പോകുന്ന അക്ഷര മാല പുസ്തകങ്ങളില്‍ ആ അക്ഷരം അയാള്‍ മാര്‍ക്ക്‌ ചെയ്യുന്നുണ്ട്. ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ട് അരണ്ട വെളിച്ചത്തില്‍ കൌശലവും വെറിയും നിറഞ്ഞ ഒരു ചതുരംഗ പലകയിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഗെയിം കളിയ്ക്കാന്‍ ചന്ദ്രശേഖറിനെ അയാള്‍ വെല്ലുവിളിക്കുന്നു. കാലാളുകളെ ഉന്തിയുന്തിയുള്ള അവരുടെ കളിയാണ് ഈ ചിത്രത്തിന്റെ കഥ. ഒടുവില്‍ ചെക്ക്‌ മേറ്റ്‌ വിളിക്കുന്നിടത്ത് ചന്ദ്രശേഖര്‍ കഥ അവസാനിപ്പിക്കുന്നു. 

മോഹന്‍ ലാല്‍ - ഈ ചിത്രത്തിന്റെ ഐശ്വര്യം 

    കാസനോവയുടെ റിവ്യൂവില്‍ ഞാന്‍ ലാലേട്ടനെ പറ്റി പറഞ്ഞത് നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മയുണ്ടാവും.ചീര്‍ത്ത തടിയും ക്ഷീണിച്ച കണ്ണുകളുമായി ആ ചിത്രത്തിന് തന്നെ ബാധ്യതയായ ലാലേട്ടന്റെ വേറൊരു മുഖം ആണ് ചിത്രത്തില്‍. വെറും മുഖം എന്നൊന്നും പറഞ്ഞാല്‍ പോര. അത്യന്തം ഓജസ്സും ഉന്മേഷവും തുളുമ്പുന്ന പഴയ ലാലേട്ടനെ തീര്‍ച്ചയായും ഈ സിനിമയില്‍ കാണാം. മാത്രമല്ല മെലിഞ്ഞുണങ്ങി സുന്ദരന്‍ ആയിരിക്കുന്നു അദ്ദേഹം. കമ്പനിയില്‍ അദ്ദേഹം അവതരിപ്പിച്ച വളരെ sophisticated ആയ ഒരു പോലീസ് ഓഫീസറെ ആണ് അദ്ദേഹം മോഡല്‍ ആക്കിയിരിക്കുന്നത്. വസ്ത്ര വിധാനവും, ചെറിയ നര കയറിയ ഹെയര്‍ സ്റ്റൈല്‍ , വളരെ നിയന്ത്രിതവും പക്വവുമായ ശരീര ഭാഷയും അഭിനയവും കൊണ്ട് ലാലേട്ടന്‍ പണ്ടത്തെ അദ്ദേഹത്തിന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മ്മകള്‍ ശക്തമായി തിരികെ കൊണ്ട് വരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ  അഭിനയത്തിന്  ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നും ഉള്ള ഒരു തെളിവാണ് ഈ ചിത്രത്തിലെ ഗ്രാന്‍ഡ്‌ മാസ്ടറുടെ വേഷം. ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ ആയതു കൊണ്ടല്ല പറയുന്നത്. ഈ വേഷം ഇങ്ങനെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിന് തന്നെയേ പറ്റൂ. കാസനോവയില്‍ ലാലേട്ടന്‍ ഒരു ബാധ്യത ആയിരുന്നെങ്കില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അദ്ദേഹം തന്നെ. തന്റെ പ്രായത്തിനു യോജിച്ച ഇത്തരം ഒരു കഥാപാത്രത്തെ അതിമനോഹരമായി തന്നെ അദ്ദേഹം ആവിഷ്കരിച്ചു. നരേന്‍ , ജഗതി, പ്രിയാമണി, അനൂപ്‌ മേനോന്‍ ( സത്യം പറഞ്ഞാല്‍ പരമ ബോറന്‍ അഭിനയം. സുരേഷ് ഗോപി + മോഹന്‍ ലാല്‍ + മമ്മൂട്ടി അങ്ങനെ ഒരു മിക്സ്‌ ) , ബാബു ആന്റണി. കാസനോവയില്‍ ആ കള്ളന്റെ വേഷമിട്ട അര്‍ജുന്‍ നന്ദകുമാര്‍ ( ഇവന്‍ ഒരു മുതല്‍ക്കൂട്ടാണ് ) ഇങ്ങനെ ഒരുപാടു പേര്‍ ഉണ്ടെങ്കിലും അസാമാന്യമായ സ്ക്രീന്‍ കരിസ്മ കൊണ്ട് ലാലേട്ടന്‍ ഇവരെ ഒക്കെ ബഹുദൂരം പിറകിലാക്കി  

സാങ്കേതികം 

     സാങ്കേതികം എല്ലാം പതിവ് പോലെ തന്നെ. പക്ഷെ രണ്ടു പേര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒന്ന് . ക്യാമറ.  വിനോദ് ഇല്ലംപള്ളി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ എന്ന് തന്നെ പറയാവുന്ന രീതിയില്‍ അദ്ദേഹം തന്റെ ജോലി ചെയ്തിരിക്കുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഇതെന്ന് തോന്നിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറയുടെ കൂടി ഒരു മിടുക്കാണ്. രണ്ടാമത്തേത് . ജോസഫ്‌ നെല്ലിക്കന്റെ കല സംവിധാനം ആണ്. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന പോലെയുള്ള ബോറന്‍ പശ്ചാതലങ്ങള്‍ക്ക് പകരം കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ നെല്ലിക്കന്‍ വിജയിച്ചിട്ടുണ്ട്. 

ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ 
    ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. പക്ഷെ ഈ തിരക്കഥയില്‍ അദ്ദേഹം നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. അതിന്റെ പച്ച മാത്രമേ ചിത്രത്തില്‍ ഉള്ളൂ. ഒരു ത്രില്ലര്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം ചെയ്യുന്ന ഒരേ ഒരു ജോലി ഒരു ട്വിസ്റ്റ്‌ കണ്ടു പിടിക്കുക എന്നത് മാത്രമാണ്. അല്ലാതെ ഉദ്വേഗ ജനകമായി അത് എങ്ങനെ പറയാം , സ്ക്രീനില്‍ എന്തൊക്കെയാണ് വരേണ്ടത് എന്നീ കാര്യങ്ങള്‍ ഒന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഉണ്ണികൃഷ്ണന്റെ ഇത്തരം ഒരു തിരക്കഥ വേറൊരാള്‍ സിനിമ ആക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം അറിയണമെങ്കില്‍ ടൈഗര്‍ എന്ന ഒറ്റ ചിത്രം കണ്ടാല്‍ മതി. അതുകൊണ്ട് ഈ പണി അറിയാവുന്നവരെ തിരക്കഥ ഏല്‍പ്പിക്കുന്നതാവും അദ്ദേഹത്തിന്  നല്ലത് എന്ന് തോന്നുന്നു. 

മൊത്തത്തില്‍ ഇഷ്ടപ്പെട്ടത് 
ലാലേട്ടന്‍... ലാലേട്ടന്‍ ആന്‍ഡ്‌ ലാലേട്ടന്‍ ഒണ്‍ലി പിന്നെ.  പറയുകാണെങ്കില്‍ ബാബു ആന്റണി കൊള്ളാം.  
വേണ്ടായിരുന്നു എന്ന് തോന്നിയത് പ്രിയാമണി. ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു അഭിനേത്രിക്ക് ഒന്നും ചെയ്യാനില്ലായിരുന്ന ഒരു റോള്‍ ആയിരുന്നു. അത് പോലെ തന്നെ അനൂപ്‌ മേനോന്‍. ഇത്രയും കൃത്രിമം അയ അഭിനയം സ്ഥിരമായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന അനൂപിനെ എന്തിനു ഈ റോള്‍ ഏല്‍പ്പിച്ചു എന്നും തോന്നി. 

വാല്‍ക്കഷണം : 
     കൊലയാളി ഓരോ കൊലപാതകത്തിന് ശേഷവും ഒരു ആല്‍ഫബെറ്റ് ബുക്ക്‌ ഇട്ടിട്ടു പോകുന്നുണ്ട്. ആദ്യത്തെ ഇര ആലീസ് ആണ്. അവിടെ ഉപേക്ഷിച്ച പുസ്തകത്തില്‍ A for Apple എന്നത് വെട്ടി A for Alice എന്ന് എഴുതി വയ്ക്കുന്നുണ്ട്‌ അയാള്‍. സത്യം പറഞ്ഞാല്‍ ആ ഒറ്റ സീന്‍ കണ്ടപ്പോ തന്നെ എനിക്ക് കൊലയാളിയെ പിടി കിട്ടി. മാസ്റ്റര്‍ ടിന്റു മോന്‍ . എ ബി സി ഡി ഇത് വരെ പഠിക്കാന്‍ പറ്റാത്തതിലുള്ള നിരാശ കാരണം ടിന്റു ആണ് ഇതൊക്കെ ചെയ്തതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറ്റിച്ചു കളഞ്ഞു