2012, ജനുവരി 27, വെള്ളിയാഴ്‌ച

കാസനോവ - റിവ്യൂ

    


     കുറെ കാലം കൂടിയാണ്  ഒരു സിനിമ റിലീസ് ദിവസം തന്നെ കാണുന്നത്. അങ്ങനെ വളരെക്കാലം കൂടി കണ്ട ഒരു ചിത്രമാണ് കാസനോവ. ഗോപാലന്‍ മാള്‍ എന്ന് പറഞ്ഞിട്ട് ഇവിടെ ഒരു ഷോപ്പിംഗ്‌ മാള്‍ ഉണ്ട്. അവിടെയാണ് ഇന്നലെ ചിത്രം കണ്ടത്.  സുന്ദരിമാരുടെ ഹാര്‍ട്ട്‌ ത്രോബ് ആയ അന്താരാഷ്‌ട്ര പൂക്കച്ചവടക്കാരന്‍ ആയ കാസനോവ എന്ന അഭിനവ കാമദേവന്റെ വേഷമാണ് നമ്മുടെ ലാലേട്ടന്‍ അവതരിപ്പിക്കുന്നത്‌ ( അവതരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് എന്ന് വേണം പറയാന്‍).  എന്റെ വീട് അപ്പൂന്റേം, നോട്ട് ബുക്ക്‌ , ട്രാഫിക്‌ മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ബോബ്ബി - സഞ്ജയ്‌ , ആദ്യ ചിത്രത്തിലൂടെ തന്നെ മുന്‍ നിരയില്‍ സ്ഥാനം നേടിയ റോഷന്‍ , മലയാളത്തിന്റെ 'കനപ്പെട്ട' സൌഭാഗ്യമായ ലാലേട്ടന്‍ തുടങ്ങി വന്‍ പുലികള്‍ ആണ് ചിത്രത്തിന്റെ മുന്നിലും പിന്നിലും. പക്ഷെ ഇതിന്റെ അണിയറക്കാര്‍ ഉദ്ദേശിച്ച പോലുള്ള വികാരമല്ല ചിത്രം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നത്‌ എന്ന് മാത്രം 

എന്താണ് കഥ ( പേടിക്കണ്ട. spoilers ഒഴിവാക്കിയിട്ടുണ്ട് ) ? 

     ദുബായ് നഗരത്തിലെ അംബര ചുംബികളില്‍ അതീവ സാഹസികമായ രീതിയില്‍ നടത്തുന്ന മോഷണ പരമ്പരകള്‍ നടത്തുന്ന ഒരു masked robber gang ന്റെ ഒരു വന്‍ മോഷണം കാണിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. ആ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലംഗ സംഘം അടുത്തതായി ലക്‌ഷ്യം വയ്ക്കുന്നത് ഉടന്‍ തന്നെ ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു വന്‍ വിവാഹ ചടങ്ങാണ്. അതില്‍ വരുന്ന അതി സമ്പന്നരായ  അതിഥികള്‍ ആണ് അവരുടെ ലക്‌ഷ്യം. Casanova's Eternal Spring  എന്ന പേരില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബിസിനസ്‌ നടത്തുന്ന, വിജയ്‌ മല്യയെ പോലെ ജീവിതം അടിച്ചു പൊളിക്കുന്ന ഒരു വ്യവസായി ആണ് കാസനോവ. അദ്ദേഹവും ഈ വിവാഹത്തിനെത്തുന്നുണ്ട് . അതിഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവരെ കാസനോവ തിരിച്ചറിയുന്നു. പോലീസിനെ അറിയിക്കാതെ അവരെ നേരിട്ട് കുടുക്കാന്‍ വേണ്ടി മറ്റു പരിപാടികള്‍ എല്ലാം ഉപേക്ഷിച്ചു അയാള്‍ അവിടെ തങ്ങുന്നു. എന്തിനാണ് അയാള്‍ അവരെ ലക്ഷ്യമിടുന്നത് ?  എന്താണ് അവരുടെ ബന്ധം ? എന്താണ് കസനോവയുടെ ജീവിതത്തില്‍ സംഭവിച്ചത് ?  തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ചിത്രത്തിന്റെ ബാക്കി പാതി. 

അഭിനേതാക്കള്‍ 

സത്യം പറഞ്ഞാല്‍ ഈ ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്ന ഒരേ ഒരു കഥാപാത്രം നായകനായ കാസനോവ തന്നെയാണ്. internationally അറിയപ്പെടുന്ന ഒരു പ്ലേ ബോയ്‌ ആയ കസനോവയെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിനെ തെരഞ്ഞെടുത്തത് തെറ്റായ ഒരു തീരുമാനമായി പോയി എന്ന് പറയാതെ വയ്യ. ഇത്രയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഒരു കരിസ്മ ഉള്ള ഒരു കഥാപാത്രമായി മാറാന്‍ ശാരീരികമായ പരിമിതികള്‍ മൂലം അദ്ദേഹത്തിന് പറ്റുന്നില്ല എന്നത് ഒരു സത്യമാണ്. 
ക്ഷീണിച്ച മുഖവും അതിനേക്കാള്‍ ക്ഷീണിച്ച ശരീര ഭാഷ കൊണ്ടും കഥാപാത്രത്തില്‍ നിന്നും ബഹുദൂരം പുറകിലാണ് എന്ന് ഇപ്പോഴും തോന്നിപ്പിക്കുന്ന അഭിനയമാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പ്രേമത്തെ പറ്റി വാചകങ്ങള്‍ തട്ടി മൂളിക്കുന്നതോ അല്ലെങ്കില്‍ സ്വന്തം സ്വീറ്റിലും കോഫി ഷോപ്പിലും വിളിച്ചു വരുത്തി അവരെ കോഫി കുടിപ്പിക്കുന്നത് കൊണ്ടോ ഇക്കാലത്ത് പെണ്ണുങ്ങള്‍ വീഴുമെന്നു എനിക്ക് തോന്നുന്നില്ല. ലോകം വളരെ മാറി കഴിഞ്ഞിരിക്കുന്നു. പ്രണയവും. പക്ഷെ അത് ചിത്രത്തില്‍ കാണാന്‍ പറ്റുന്നില്ല എന്ന് മാത്രം. അതൊക്കെ പോട്ടെ .. ലാലേട്ടനിലേയ്ക്ക്  വരാം. ചില രംഗങ്ങളില്‍ അദ്ദേഹം ഉപയോഗിച്ച വിഗ് വളരെ നന്നായിട്ടുണ്ട്. പക്ഷെ ചില സീനുകളില്‍ ഇപ്പൊ പറന്നു പോകും എന്ന് നമുക്ക് സംശയം തോന്നുന്ന തരം തല്ലിപ്പൊളി സാധനം ആണ് അദ്ദേഹം തലയില്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നത്. പിന്നെ മലയാള സിനിമകളില്‍ മാത്രം കാണുന്ന തരം തൊങ്ങല്‍ പിടിപ്പിച്ച കോട്ടുകളും. പാട്ടുകളില്‍ റോഷന്റെ വിദഗ്ധമായ ശ്രമങ്ങള്‍ കാരണം അധികം ബോര്‍ ആകാതെ നോക്കിയിട്ടുണ്ട്. ഒരു കാലത്ത് സ്വാഭാവികമായ അഭിനയത്തിന്റെ പര്യായ പദമായി അറിയപ്പെട്ടിരുന്ന ഒരു അതുല്യ നടനെ കുറിച്ച് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നതില്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ എന്ന നിലക്ക് ദുഖമുണ്ട്. പക്ഷെ എന്ത് ചെയ്യാന്‍. അമീര്‍ ഖാന്‍ ഒക്കെ ചെയ്യുന്ന പോലെ വര്‍ഷത്തില്‍ ഒരു ചിത്രം എന്ന തീരുമാനത്തിലെയ്ക്ക് അദ്ദേഹം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മോഹന്‍ ലാല്‍ സിനിമകളിലെ സ്ഥിരം അസംസ്കൃത വസ്തുവായ ലക്ഷ്മി റായി ഇതിലുമുണ്ട്. തരക്കേടില്ലാതെ അഭിനയിച്ചു. റോമയ്ക്ക് വ്യത്യസ്തമായ ഒരു വേഷമാണ്. പക്ഷെ റോമ തടിച്ചു തടിച്ചു ഡിങ്കനെ പോലെ ( എന്റെ ഒരു സുഹൃത്തിട്ട പേരാണ്. നല്ല ചേര്‍ച്ചയുണ്ട് ) ആയിട്ടുണ്ട്‌. ജഗതിയുടെ ഒന്നും ഒരു ആവശ്യവും ഈ ചിത്രത്തിലില്ല. പക്ഷെ അങ്ങേരും ഉണ്ട്. ലാലു അലക്സ്‌ കൊള്ളാം. തരക്കേടില്ല. ലാലേട്ടന് കാമുകി ഇല്ല എന്ന് കരുതി സമാധാനിചിരിക്കുമ്പോള്‍ അതാ വരുന്നു ശ്രേയ ശരന്‍. അതിനെ പറ്റി 

ഏറ്റവും നന്നായി തോന്നിയത് ആ നാല് കള്ളന്മാരാണ്. ബട്ട്‌ ഒന്നിന്റെയും പേരറിയില്ല. അവന്മാര്‍ നാലും കൊള്ളാം. തീപ്പൊരികള്‍ ആണ്. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഷെയര്‍ ചെയ്യൂ പ്ലീസ്. 
അവന്മാര്‍ക്ക് അഭിനന്ദനം

സാങ്കേതികം 

    കഥ കൊള്ളാം. പക്ഷെ തിരക്കഥയ്ക്ക് നീളം കുറയ്ക്കാമായിരുന്നു. പല രംഗങ്ങളും ആവശ്യത്തിലധികം നീണ്ടു പോയി. ക്യാമറ, മ്യൂസിക്‌ മുതലായവ ഒന്നാംതരം. മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തികവുള്ള ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ഒരുപക്ഷെ ഈ ചിത്രത്തിന്റെ ഒരേ ഒരു അട്രാക്ഷന്‍. പിന്നെ മേല്പറഞ്ഞ കള്ളന്മാരുടെ മോഷണങ്ങളും. അത് എന്ത് കോപ്പി ആയാലും തകര്‍പ്പനായി ചിത്രീകരിച്ചിരിക്കുന്നു. റോള്‍സ് , റോവര്‍ , ഹമ്മര്‍ , ലിമോ മുതലായ അത്യാഡംബര കാറുകളുടെ നീണ്ട നിര ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.  കോണ്‍ഫിടന്റ്റ് ഗ്രൂപ്പിന്റെ ഉടമയായ റോയിയുടെ കാര്‍ ആയിരിക്കാന്‍ സാധ്യത ഉണ്ട്. അങ്ങേരുടെ ഇവിടത്തെ വീട്ടില്‍ എപ്പോഴും  ഇത് പോലെ കുറച്ചെണ്ണം കിടക്കുന്നത് കാണാം. പ്രതിഭയുള്ള  ഒരു സംവിധായകന്‍ എന്ന നിലയില്‍ റോഷന്‍ ഇനിയും വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ നില്‍ക്കാന്‍ കഴിവുള്ള ആള്‍ തന്നെയെന്നു സംശയമില്ലാതെ പറയാം. 

ചുരുക്കി പറഞ്ഞാല്‍ 

പടം കണ്ടിറങ്ങുമ്പോള്‍ എന്താണവശേഷിക്കുന്നത് എന്ന് ചോദിച്ചാല്‍ ഒരു പാട് നിറം കലര്‍ത്തിയ ചില കെട്ടുകാഴ്ചകള്‍ മാത്രമാണ് എന്ന് പറയേണ്ടി വരും. പക്ഷെ എന്നാലും ഒരു തവണ ഉറപ്പായും കാണാവുന്ന ഒരു ചിത്രം.

വാല്‍ കഷണം .. ഇപ്പോഴും വാല് മുറിയാതെ കിടക്കുന്നത് 

      ഒരു പാട് പ്രശ്നങ്ങളില്‍ പെട്ട് വളരെ കാലമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയതെന്ന് ചിത്രം കണ്ടാല്‍ പറയില്ല. അതിന്റെ ഫുള്‍ ക്രെഡിറ്റ്‌ റോഷന് കൊടുക്കണം. പക്ഷെ ചില രംഗങ്ങളില്‍ ശ്രദ്ധക്കുറവില്ലേ  എന്നൊരു സംശയം. ചില പാച് അപ്പ്‌ ഷോട്ടുകള്‍ ബാംഗ്ലൂര്‍ വച്ചാണ് എടുത്തത്‌. അതില്‍ വന്ന ചില പാളിച്ചകള്‍ എനിക്ക് തോന്നിയത് പറയാം. 

     ദുബായില്‍ നടക്കുന്ന ഒരു ശവ സംസ്കര ചടങ്ങ് കാണിക്കുമ്പോള്‍ , അത് ദുബായ് തന്നെയെന്നു തോന്നിപ്പിക്കാന്‍ ആഡംബര കാറുകള്‍ നിരത്തി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ അതില്‍ ഒരെണ്ണത്തില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന നെറ്റിപ്പട്ടവും ഗുരുവായൂരപ്പന്റെ ലോക്കറ്റും ഉള്ള ഒരു സാധനം കെട്ടി തൂക്കിയിട്ടിട്ടുണ്ട്. ദുബായിലും അത് കിട്ടുമോ ആവോ

    പിന്നെ കസനോവയുടെ ഹോട്ടല്‍ സ്വീറ്റ്. അതില്‍ തൂക്കിയിട്ടിരിക്കുന്ന പയിന്റിങ്ങുകള്‍ മുഴുവന്‍ പണ്ട് തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന ശശി എന്ന രാജാവിന്റെ ചിത്രങ്ങള്‍. ദുബായില്‍ ആണെങ്കില്‍ അവിടത്തെ രാജാവിന്റെ പടം അല്ലെ മിനിമം തൂക്കേണ്ടത്. സത്യം പറഞ്ഞാല്‍ ആ പെയിന്റിംഗ് കണ്ടപ്പോഴാണ് കാസനോവ ബംഗ്ലൂര്‍ ലീല പാലസില്‍ ഷൂട്ട്‌ ചെയ്ത കാര്യം ഓര്‍മ വന്നത്. അവിടത്തെ മുറി ആണ് ദുബായിലെ മുറി ആയി കാണിക്കുന്നത്. പക്ഷെ പടം മാറ്റാന്‍ വിട്ടു പോയി എന്ന് തോന്നുന്നു. ഹി ഹി .

2012, ജനുവരി 26, വ്യാഴാഴ്‌ച

ഒരു ലക്ഷം ഹിറ്റ്‌സ് !!



അങ്ങനെ ഞമ്മന്റെ ബ്ലോഗ്‌ ഒരു ലക്ഷം ഹിറ്റ്‌ ക്രോസ് ചെയ്തു. ഒരു ദിവസം തന്നെ ഇത്രയും ഹിറ്റ്‌ കിട്ടുന്ന ബ്ലോഗുകള്‍ വേറെ ഒരുപാടുണ്ടാവും. പക്ഷെ കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞാണല്ലോ. അതുകൊണ്ട് ഒന്ന് ആഘോഷിച്ചേക്കാം എന്ന് വിചാരിച്ചു. ഇത്രയും കാലം ഇതിലെ പോസ്റ്റുകള്‍ വായിച്ചു എന്നെ പരിപോഷിപ്പിച്ച എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

കേരള കൌമുദി വെബ്‌സ്കാന്‍ ഈ ബ്ലോഗ്‌ തുടര്‍ച്ചയായ രണ്ടാഴ്ച ഫീച്ചര്‍ ചെയ്തിരുന്നു.
അത് ചെയ്ത ശ്രീലത പിള്ളയ്ക്കും കൌമുദിയ്ക്കും നന്ദി. 

   
                                                   ഒക്ടോബര്‍                                നവംബര്‍ 

ഇത് വരെ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച പോസ്റ്റുകള്‍ 

Jul 21, 2010, 23 comments 3,442 Pageviews

Feb 27, 2011, 80 comments 2,440 Pageviews



2012, ജനുവരി 23, തിങ്കളാഴ്‌ച

ഇ-മെയില്‍ ചോര്‍ത്തലിന്റെ രാഷ്ട്രീയം - സ്വകാര്യതയുടെ സുതാര്യതയും



      ഇപ്പോഴത്തെ ഏറ്റവും വലിയ വിവാദ വിഷയമാണല്ലോ ഇ-മെയില്‍ ചോര്‍ത്തല്‍. മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ചു അവരുടെ സ്വകാര്യതയിലേക്ക് കയറാന്‍ ഭരണകൂടം ശ്രമിച്ചു എന്ന വാദമുയര്‍ത്തി വിവാദം സൃഷ്ടിച്ചത് മാധ്യമം വരികയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ ഈ ലിസ്റ്റില്‍ ഉള്ള അമുസ്ലീങ്ങളുടെ പേരും പ്രസിദ്ധീകരിച്ചു. അങ്ങനെ ഈ ലിസ്റ്റില്‍ മുസ്ലീങ്ങള്‍ അല്ലാത്തവരും ഉണ്ടെന്നു ലോകം അറിഞ്ഞു. പക്ഷെ മാധ്യമം അവരുടെ പ്രാഥമിക വാദത്തില്‍ നിന്ന് തരിമ്പും പിന്നോട്ട് പോയിട്ടില്ല. കൈരളി പീപ്പിള്‍ ഇന്നലെ നടത്തിയ ഒരു ഫോണ്‍ ഇന്‍ അഭിമുഖത്തില്‍ മാധ്യമം എഡിറ്റര്‍ തന്നെ തുറന്നു പറഞ്ഞു ഈ സമുദായത്തെ ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ലോകം ശ്രമിക്കുന്നുവെന്നും ഭരണകൂടം പൌരന്റെ ( അദ്ദേഹം ഉപയോഗിച്ചത് മുസ്ലീങ്ങളുടെ എന്നാണു  ) സ്വകാര്യതയിലേയ്ക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും മറ്റും. ഈ പരിപാടിയില്‍ പങ്കെടുത്ത സണ്ണിക്കുട്ടി എബ്രഹാം യാഥാര്‍ത്ഥ്യ ബോധത്തോടെ ഇതിനെ കാണണമെന്നും മറ്റും വാദിച്ചെങ്കിലും കൈരളിയുടെ രാഷ്ട്രീയ ചായ്‌വ് പ്രകടമാകും വിധം മോഡറേറ്റര്‍ ആയ ലാല്‍ ശബ്ദമുയര്‍ത്തുന്നത്  കണ്ടു. ആര്യാടന്‍ മുഹമ്മദും ഇതില്‍ ഇടപെട്ടു തന്റെ സാക്ഷരത പ്രകടിപ്പിച്ചു. തികച്ചും രാഷ്ട്രീയമായാണ് ഈ സംഭവം കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് നമ്മുടെ ജനങ്ങളുടെ കൂടി കഴിവുകേടാണ്. മാത്രമല്ല എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിലേക്ക് ഭരണകൂടം എത്തി നോക്കുന്നു എന്ന് കൂടി ചിന്തിക്കണം.  ഇതിന്റെ ധാര്‍മികത എന്ന് പറയപ്പെടുന്നത്‌ ശരിക്കും എന്താണ് ? ഈ അവസരത്തില്‍ നമ്മുടെ സ്വകാര്യതയുടെ അതിര്‍ വരമ്പുകളുടെ അര്‍ഥം  എന്താണെന്ന് ഒരു പുനര്‍ വായന നടത്തുകയാണിവിടെ.

ഇന്റെര്‍നെറ്റിന്റെ സുതാര്യത -

     മിക്കപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട് , ഫോട്ടോയില്‍ കൃത്രിമം കാട്ടി ബ്ലാക്ക്‌ മെയില്‍ ചെയ്യുന്ന കഥകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളുടെ വരവോടു കൂടി ഒരു ഓണ്‍ലൈന്‍ ഐഡന്റിറ്റി ഇല്ലാത്ത ആളുകള്‍ ചുരുക്കമാണെന്നു പറയാം. ഫേസ്‌ബുക്ക്‌ , ട്വിറ്റെര്‍ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന വ്യക്തിപരമായ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. ഒരാളുടെ പേരോ ഇമെയില്‍ ഐ ഡിയോ കിട്ടിയാല്‍ അത് വച്ച് നിങ്ങള്‍ക്ക് തന്നെ ഒരു സെര്‍ച്ച്‌ നടത്തി നോക്കാവുന്നതാണ്. എന്തിനധികം പോകുന്നു. നിങ്ങളുടെ സ്വന്തം ഇമെയില്‍ ഐ ഡി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കൂ. നിങ്ങള്‍ അതില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ മുതലായവ ഉപയോഗിച്ച് social network analysis നടത്തുന്നത് ഇക്കാലത്ത് വളരെ സാധാരണമാണ്. നിങ്ങളെ ജോലിക്കെടുക്കുന്ന കമ്പനികള്‍ തുടങ്ങി പ്രതിശ്രുത വരനെയോ വധുവിനെ പറ്റിയോ ഉള്ള വിവരങ്ങള്‍ അറിയാന്‍ സാധാരണക്കാര്‍ വരെ ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. മാട്രിമോണി സൈറ്റില്‍ ദാവണിയും മുല്ലപ്പൂവും അണിഞ്ഞു നിന്ന സുന്ദരിയുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ കണ്ടു ഞെട്ടി ആ കല്യാണ ആലോചന തന്നെ വേണ്ടെന്നു വച്ച ഒരു സുഹൃത്തിനെ എനിക്കറിയാം. ഇങ്ങനെ എന്ത് സംഭവം ഉണ്ടായാലും എല്ലാവരും ഇന്റര്‍നെറ്റിനെ കുറ്റപ്പെടുത്തുന്നതല്ലാതെ എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് ചിന്തിക്കില്ല. ഇപ്പറയുന്ന മിക്ക സൈറ്റുകളിലും privacy settings ഉണ്ട്. അത് മര്യാദയ്ക്ക് സെറ്റ് ചെയ്തു വച്ചാല്‍ തീരുന്നതാണ് സാധാരണ പ്രശ്നങ്ങള്‍ ഒക്കെ. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ വേണ്ടി ആ അക്കൗണ്ട്‌ ഹാക്ക് ചെയ്യണം.  സാധാരണഗതിയില്‍ ആരും ആ ലെവല്‍ വേറെ പോകില്ല. ഇനി അങ്ങനെയാണെങ്കില്‍ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അവിടെ സേവ് ചെയ്തു വയ്ക്കാതിരുന്നാല്‍ പോരെ. മറ്റു ചില രീതിയിലുള്ള തട്ടിപ്പുകള്‍ നിങ്ങളുടെ തന്നെ ശ്രദ്ധയില്ലായ്മ കൊണ്ടുണ്ടാവുന്നതാണ്. phishing എന്ന് വിളിക്കപ്പെടുന്ന പരിപാടികള്‍ ഉണ്ട്. അതായതു നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കില്‍ നിന്ന് വന്നതെന്ന് തോന്നിപ്പിക്കുന്ന വിധം മെയിലുകള്‍ ലഭിക്കും. പെട്ടെന്ന് തന്നെ ഓണ്‍ലൈന്‍ അക്കൗണ്ട്‌ ലോഗിന്‍ ഡീറ്റയില്‍സ് അയച്ചു കൊടുത്തില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്നും പറഞ്ഞും മറ്റും പറഞ്ഞു മെയില്‍ കാണുമ്പോ നിങ്ങള്‍ എടുത്ത് ചാടി അതെല്ലാം അയച്ചു കൊടുത്താല്‍  പണി കിട്ടുമെന്ന് തീര്‍ച്ച. ഏറ്റവും സാധാരണ രണ്ടു ഉദാഹരണങ്ങള്‍ കാണൂ. ജിമെയില്‍ / ഫേസ്‌ബുക്ക്‌ എന്നിവ തരുന്ന രണ്ടു ഫീച്ചറുകള്‍. 


നിങ്ങള്‍ അവസാനം മെയില്‍ ചെക്ക്‌ ചെയ്തത്തിന്റെ വിവരങ്ങള്‍ നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ തന്നെ കാണാന്‍ സാധിക്കും 


വേറെ ആരെങ്കിലും നിങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിച്ചാല്‍ അറിയാനുള്ള വഴി. 


Surveillance എന്ന് വച്ചാല്‍ 

     ഇതാണല്ലോ നമ്മുടെ പ്രധാന വിഷയം. നിങ്ങളുടെ വീട്ടിന്റെ സ്വകാര്യതയിലിരുന്നു നടത്തുന്ന ഇന്റര്‍നെറ്റ്‌ ഇടപാടുകള്‍ എല്ലാം സുരക്ഷിതമാണെന്നാണോ നിങ്ങളുടെ വിചാരം ? തീര്‍ച്ചയായും അല്ല. സത്യം പറഞ്ഞാല്‍ ഭൌതികമായി നടക്കുന്ന സംഗതികളെക്കാള്‍ കൃത്യമായി ഇലക്ട്രോണിക് ട്രേസുകള്‍ എല്ലാത്തിന്റെയും തെളിവുകള്‍ സൂക്ഷിക്കുന്നുണ്ട്. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏതൊക്കെ വെബ്‌ സൈറ്റുകള്‍ കണ്ടു, എത്ര നേരം ചിലവഴിച്ചു , അതില്‍ അശ്ലീല സൈറ്റുകള്‍ ഉണ്ടോ ? ബാങ്കിംഗ് ട്രാന്‍സാക്ഷനുകള്‍ നടത്തിയോ ഇല്ലയോ എന്നിങ്ങനെ നൂറു നൂറു കാര്യങ്ങള്‍ നിങ്ങളറിയാതെ റെക്കോര്‍ഡ്‌ ആകുന്നുണ്ട്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സേവനം തരുന്ന ദാതാവിന്റെ പക്കല്‍ എല്ലാത്തിനും ഉള്ള രേഖകള്‍ ഉണ്ടാവും. സത്യം പറഞ്ഞാല്‍ ഓണ്‍ലൈന്‍ ആയി നിങ്ങള്‍ നടത്തുന്ന മിക്ക ഇടപാടുകളും ഇപ്പോള്‍ തന്നെ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലിക്ക് എടുക്കുമ്പോള്‍ നിങ്ങളുടെ ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന്റെ ഭാഗമായി ഇപ്പോള്‍ തന്നെ നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ പ്രൊഫൈല്‍ ഒക്കെ ചെക്ക്‌ ചെയ്യുന്നത് സാധാരണയാണ്. നിങ്ങള്‍ പോകുന്ന പൊതു സ്ഥലങ്ങള്‍ മിക്കതും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ഷോപ്പിംഗ്‌ മാളുകള്‍ , തീയറ്ററുകള്‍ , തുടങ്ങിയവയും. മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ എല്ലാം ചോര്‍ത്തല്‍ ഉപകരണങ്ങള്‍ ഉള്ളതാണ്. GPS സേവനങ്ങള്‍ വഴി ഒരാള്‍ ഇപ്പൊ എവിടെയാണുള്ളത് എന്നറിയാന്‍ സാധാരണ android ഫോണുകളില്‍ തന്നെ സാധ്യമാണ്. ഗൂഗിള്‍ നല്‍കുന്ന Lattitude എന്ന സൌജന്യ സേവനം വഴിയാണിത്. സാങ്കേതിക വിദ്യ ഭരണ നിര്‍വഹണത്തിന് ഉപയോഗിക്കുന്ന അമേരിക്കയില്‍ ഒരു പൌരന്റെ മിക്ക വിവരങ്ങളും സുതാര്യമാണ്.  നികുതി ഇടപാടുകള്‍  നിരീക്ഷിക്കാന്‍ വേണ്ടി വിഭാവനം ചെയ്ത SSN അഥവാ Social Security Number എന്ന ഒരു ഒന്‍പതക്ക നമ്പര്‍ ഉപയോഗിച്ച്സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പൌരന്റെ എല്ലാ സാമ്പത്തിക, തൊഴില്‍, ബിസിനസ്‌ തുടങ്ങി ഒട്ടു മിക്ക ഇടപാടുകളും ട്രാക്ക് ചെയ്യുന്നുണ്ട്. മാത്രമല്ല എഫ് ബി ഐ നയിക്കുന്ന ഒരു massive profiling project ഇപ്പൊ തന്നെ നിലവിലുണ്ട്. 


ഇനി ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതയെ(?) പറ്റി 

     ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതയെ പറ്റിയാണ് ഇപ്പൊ ചര്‍ച്ച നടക്കുന്നത്. മാത്രമല്ല ഒരു സമുദായത്തെ മാത്രം ഉന്നം വച്ചുകൊണ്ട് നീക്കങ്ങള്‍ നടക്കുന്നു എന്നും മറ്റുമുള്ള രീതിയിലേക്ക് ഇപ്പൊ ഉണ്ടായ ഈ പ്രശ്നം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ലോകത്ത് മിക്ക ഭീകര സംഭവങ്ങളിലും മുസ്ലീം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ആ സമുദായത്തിലെ ഭൂരിഭാഗം വരുന്നവര്‍ക്കും ഉള്ള ധാരണയെ ഉറപ്പിക്കാന്‍ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. മാധ്യമം പത്രത്തില്‍ ഇതിനെ പറ്റി വന്ന വാര്‍ത്തകളില്‍ വായനക്കാര്‍ പോസ്റ്റ്‌ ചെയ്ത കമന്റുകള്‍ വായിച്ചാല്‍ അവരുടെ ആശങ്ക നമുക്ക് ബോധ്യമാകും. ഇതൊഴിച്ചു നിര്‍ത്തിയാല്‍  ഇത്തരം ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. എന്തുകൊണ്ട് ഇന്റെലിജെന്‍സ്‌ വിഭാഗം ഈ ഇമെയില്‍ ഐ ഡി കളെ പറ്റി അന്വേഷണം നടത്തുന്നു എന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഏതെങ്കിലും  കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് ഇത്തരം രേഖകള്‍ പരിശോധിക്കാം. കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ പോലീസ് മൊബൈല്‍ രേഖകള്‍ പരിശോധിക്കുന്നത് ഓര്‍മിക്കുക. ഒരാളുടെ digital traces പരിശോധിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത‍ ആയേക്കും. കാരണം നാട്ടിലെ ഒരു  പൌരന്റെ എക്സിസ്ടന്‍സ് ഉറപ്പായും അടയാളപ്പെടുത്താന്‍ പറ്റിയ ഒരു സിസ്റ്റം ഉള്ള നാട്ടിലല്ല നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രത്തിന്റെ കാനേഷുമാരി കണക്കുകളില്‍ ഒരിക്കലും വരാതെ ജനിച്ചു, തെരുവോരത്ത് പട്ടിയെ പോലെ ജീവിച്ചു മരിക്കുന്ന ഒട്ടനവധി അജ്ഞാത ജന്മങ്ങള്‍ അലഞ്ഞു തിരിയുന്ന നാടാണ് ഭാരതം. അവരെ കണക്കില്‍ പെടുത്താനുള്ള ഒരു നടപടിയാണ് ആധാര്‍ എന്ന പേരില്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ അതും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ചാപ്പ കുത്താനുള്ള ശ്രമമാണെന്ന് അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ ആരോപിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പറയുന്നവര്‍ ചൈനയില്‍ എന്താണ് നടക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ എന്തോ. മാത്രമല്ല, ഇങ്ങനെ എല്ലാത്തിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും പകരം എന്ത് നടപ്പിലാക്കണം എന്ന് പറയുന്നില്ല എന്നതാണ് ലജ്ജാവഹം. നമ്മുടെ നാട്ടില്‍ തെളിയിക്കപ്പെടാതെ കിടക്കുന്ന പല കുറ്റകൃത്യങ്ങളും ഉണ്ടാവാന്‍ കാരണം ഇത്തരം anonymous identity ആണ്. എന്തായാലും ഈ വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാവും. കാത്തിരുന്നു കാണാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ. 

വാല്‍കഷണം : 
     അമേരിക്കയില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞ കഥയാണ്‌. പുള്ളിയും മൂന്നു നാല് സുഹൃത്തുക്കളും കൂടി വൈറ്റ് ഹൌസ് കാണാന്‍ പോയി. പോകുന്ന വഴി മൂക്കറ്റം വെള്ളമടിച്ചു പാതിരാത്രി വാഷിംഗ്‌ടണില്‍ കാറില്‍ കറങ്ങി നടന്ന അവരെ പോലീസ് പിടിച്ചു. കാബ് ഡ്രൈവറും കോ ഡ്രൈവറും ഒഴിച്ച് എല്ലാവരും വെള്ളം. പക്ഷെ പോലീസ് വിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. ഒടുവില്‍ അവര്‍ക്ക് കാര്യം മനസ്സിലായി. വണ്ടി വിട്ടോളാന്‍ പറഞ്ഞു. എല്ലാവനും അകത്തു കയറി ഡോര്‍ അടച്ചു. അപ്പോഴത കൂട്ടത്തിലുള്ള ഒരുത്തന് ഒരു സംശയം. അവന്‍ ഗ്ലാസ് താഴ്ത്തി സാറേ എന്ന് വിളിച്ചു. എന്നിട്ട് നമ്മുടെ നാട്ടില്‍ കെ പിയോട് ചോദിക്കുന്ന പോലെ ഒരു ചോദ്യം. അല്ല സാര്‍. ഈ വൈറ്റ് ഹൌസില്‍ പോകുന്ന വഴിയേതാ എന്ന്. തീര്‍ന്നില്ലേ. വീണ്ടും എല്ലാവരെയും പുറത്തിറക്കി. ഈ അര്‍ദ്ധ രാത്രി വൈറ്റ് ഹൌസ് അന്വേഷിക്കുന്നതെന്തിനാണെന്ന് നൂറു ചോദ്യം. പിന്നെ അവര്‍ക്ക് മനസ്സിലായി വെള്ളത്തിന്റെ പുറത്തു ചോദിക്കുന്നതാണെന്ന്. ഒടുവില്‍ അവരെ വെറുതെ വിട്ടു. എന്നാല്‍ കഥ ഇവിടെ അവസാനിക്കുന്നില്ല. മൂന്നു ദിവസം കഴിഞ്ഞു. രാത്രി ഒന്‍പതു മണിക്കോ മറ്റോ വീട്ടില്‍ സൊറ പറഞ്ഞിരിക്കുന്ന അവരുടെ കതകില്‍ ആരോ മുട്ടി. പുള്ളി ചെന്ന് ഡോര്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു ഘടാ ഘടിയന്മാരായ നാല് തടിയന്മാര്‍. we are from FBI എന്ന് പറഞ്ഞു അവര്‍ സ്വയം പരിചയപ്പെടുത്തി. നിങ്ങള്‍ മൂന്നു ദിവസം മുമ്പ് രാത്രി വൈറ്റ് ഹൌസ് അന്വേഷിച്ചു വാഷിംഗ്‌ടണ്‍ പോയില്ലേ എന്ന് തുടങ്ങി കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ സഹകരണത്തിന് നന്ദിയൊക്കെ പറഞ്ഞിട്ട് അവര്‍ പോയി. കുറെ വിയര്‍ത്തെങ്കിലും അവര്‍ അതുഭ്തപ്പെട്ടു പോയി. ഒരു loose end പോലും  വിടാതെയുള്ള ഗംഭീര ട്രാക്കിംഗ്.  നമ്മുടെ നാട്ടില്‍ ഇങ്ങനൊരു സംഗതി വന്നാലുള്ള സ്ഥിതി ഒന്ന് ചിന്തിച്ചു നോക്കൂ. 

2012, ജനുവരി 19, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 28


ഞാന്‍ എന്റെ പ്രിയന് വേണ്ടി വാതില്‍ തുറന്നു.
എന്റെ പ്രിയനോ പൊയ്കളഞ്ഞിരുന്നു. 
അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു.
ഞാന്‍ അന്വേഷിച്ചു. അവനെ കണ്ടില്ല. 
ഞാന്‍ അവനെ വിളിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. 
നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു. 
അവര്‍ എന്നെ അടിച്ചു.. മുറിവേല്‍പ്പിച്ചു. മതില്‍ കാവല്‍ക്കാര്‍ എന്റെ മൂടുപടം എടുത്തു കളഞ്ഞു.
യരുശലേം പുത്രിമാരെ.. നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു എന്ന് അവനോടറിയിക്കേണമേ  എന്ന് ഞാന്‍ ആണയിടുന്നു 





     ശിശിരം വന്നണഞ്ഞു. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളും സന്ധ്യകളും ബാംഗ്ലൂരിനെ കൂടുതല്‍ സുന്ദരിയാക്കി. Buy one Get one ഓഫറില്‍ രണ്ടു ബ്ലാങ്കറ്റ് വാങ്ങിയതില്‍ ഒരെണ്ണം ചിന്നു ബൈജുവിന് കൊടുത്തു. പകരം Winter Gears for you and your loved one ഓഫറില്‍ കിട്ടിയ girls' jacket അവന്‍ ചിന്നുവിനും കൊടുത്തു.  അങ്ങനെ തണുപ്പിനെ നേരിടാന്‍ അവര്‍ തയ്യാറെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഇത് പോലൊരു തണുത്ത ദിവസമാണ് ബൈജു ചിന്നുവിനോട് സ്വന്തം ഇഷ്ടം ആദ്യമായി അറിയിച്ചു പണി വാങ്ങിച്ചത്. ഇത്തവണ  റിമൈന്‍ഡര്‍ സെറ്റ് ചെയ്തു വച്ചിരുന്നത് കൊണ്ട് തടി കേടാവാതെ ബൈജു രക്ഷപെട്ടു. സാധാരണ ചിന്നുവാണ് ഇതു പോലുള്ള കാര്യങ്ങള്‍ ഓര്‍ത്തു വച്ചിരിക്കുന്നത്. ഇത്തവണ നമ്മുടെ വാര്‍ഷികം നല്ലത് പോലെ ആഘോഷിക്കണം. എനിക്കൊരുപാട് ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ട്. എന്ന് ചിന്നു പറഞ്ഞു. പതിവ് പോലെ അത് കേട്ടതും അവളുടെ മുന്‍പില്‍ വച്ച് ബൈജു പഴ്സ് തുറന്നു നോക്കുകയും ചിന്നുവിന്റെ  വായിലിരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. രാത്രി വിളിക്കുമ്പോ വിശദമായി പറയാം എന്ന് മെസ്സേജ് അയച്ചിട്ട് ചിന്നു ഓഫീസില്‍ നിന്ന് ഇറങ്ങി. മുമ്പൊക്കെ ഇറങ്ങിയതില്‍ പിന്നെ ഉടനെ തന്നെ അവള്‍ വിളിക്കുമായിരുന്നു. പക്ഷെ ഒരിക്കല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നു ചിന്നു ഒരു സ്ലാബിനിടയില്‍ കൂടി ഓടയില്‍ വീഴാന്‍ പോയതില്‍ പിന്നെ അത് രണ്ടു പേരും കൂടി നിര്‍ത്തി വച്ചിരിക്കുകയാണ്.

     രാത്രിയായപ്പോള്‍ ചിന്നു വിളിച്ചു. പതിവിലധികം ആര്‍ദ്രമായ ശബ്ദത്തില്‍ അവള്‍ സംസാരം തുടങ്ങി. ബീഫ് അടിച്ചു വയറു വീര്‍പ്പിച്ചു ഇരിക്കുകയായിരുന്നെങ്കിലും ബൈജുവും വളരെ സ്നേഹത്തോട് കൂടി എന്താ മോളെ എന്നൊരു വിളി വിളിച്ചു. സാധാരണ അതിനെ കളിയാക്കുമെങ്കിലും ഇത്തവണ ചിന്നു ആകെ ഡൌണ്‍ ആയി. നാണത്തോടു കൂടി അവള്‍ ഒടുവില്‍ മനസ്സ് തുറന്നു. അവളുടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ. ഒരു കവിത ഫ്രാന്‍സിസ്. അവള്‍ കല്യാണം കഴിച്ചിട്ട് കണ്ട പബ്ബിലും പാര്‍ക്കിലും ഒക്കെ കറങ്ങി നടക്കുകയാണ്. അത് കണ്ടിട്ട് ചിന്നൂനും ഒരു ആഗ്രഹം. പബ്ബില്‍ പോകാന്‍. തന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളിന്റെ ഒപ്പം മാത്രമേ ആദ്യമായി പബില്‍ പോകൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയായിരുന്നു പോലും ചിന്നു. ഇപ്പൊ ബൈജുവിനെ കിട്ടിയതില്‍ പിന്നെ അവള്‍ക്കു ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഇത് കേട്ട് ബൈജുവിന് ചിരി വന്നു. അല്ല ചക്കരേ അവിടെയൊക്കെ മുടിഞ്ഞ കാശാ.. മാത്രമല്ല അവന്മാര്‍ കപ്പിളിനെ മാത്രമേ അകത്തു കയറ്റൂ. അത് കേട്ടതും ചിന്നു പറഞ്ഞു .. പൈസ ഞാന്‍ കൊടുക്കാം. പിന്നെ കപ്പിള്‍. നമ്മള്‍ ഇപ്പോ കപ്പിള്‍ ആണല്ലോ. എന്ന് പറഞ്ഞു  അവള്‍ വന്‍ ചിരി ചിരിച്ചു. ബൈജുവും അത് കേട്ട് ചിരിച്ചു. 'അല്ല .. നമ്മള്‍ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ? ഞാന്‍ പണ്ട് ഒരുപാടു പബ്ബുകളിലൊക്കെ പോയിട്ടുണ്ട്. അവിടെ പോയി വെറുതെ സൊറ പറഞ്ഞിരുന്നിട്ട് തിരിച്ചു വരും. അതാ പരിപാടി. ബൈജു പറഞ്ഞു. അത് കേട്ടതും ചിന്നുവിന്റെ മറുപടി. നമുക്ക് പോയി ഡാന്‍സ് ചെയ്യാം എന്ന്. എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്ന്. അത് കേട്ട് ബൈജു ഒരു നിമിഷം നിശബ്ദനായി. ജീവിതത്തില്‍ ഇന്ന് വരെ ഡാന്‍സ് ചെയ്തിട്ടില്ല. പാര്‍ടിക്കൊക്കെ പോകുമ്പോ കൂടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു നില്‍ക്കുന്നതല്ലാതെ ഇതൊന്നും അറിയില്ല. ഇനി ഡാന്‍സ് ചെയ്തില്ലെങ്കില്‍ ഞാന്‍ വെറും പഴഞ്ചന്‍ ആണെന്ന് അവള്‍ വിചാരിക്കുമോ. അല്ലെങ്കിലേ ചിന്നുവിന് സല്‍സ പഠിക്കാന്‍ പോണം എന്ന് പറഞ്ഞു ഇടയ്ക്ക് ബഹളം കൂട്ടിയിട്ടുള്ളതാ. പിന്നെ കൂടെ ഡാന്‍സ് ചെയ്യാന്‍ ആണുങ്ങള്‍ വേണമല്ലോ എന്ന് വിചാരിച്ചാണ് അവള്‍ വേണ്ടാ എന്ന് വച്ചത്. അന്ന് ബൈജുവിനെയും അത് പഠിക്കാന്‍ പോകാന്‍ വിളിച്ചുവെങ്കിലും റിലീസിന്റെയും പ്ലാനിങ്ങിന്റെയും പേര് പറഞ്ഞു അവന്‍ അത് മുടക്കി. ഹോ. ആകെ വന്ന സന്തോഷമൊക്കെ പോയി.. 'എന്താ ചക്കരേ ഒന്നും മിണ്ടാത്തത് ?' അവള്‍ ചോദിക്കുന്നു. അവന്‍ ചിരിച്ചിട്ട് പറഞ്ഞു അപ്പൊ നിനക്കും അങ്ങനൊക്കെ വിളിക്കാനറിയാം അല്ലേ ? ചിലപ്പോ ഒക്കെ നിന്നെ അങ്ങനെ വിളിച്ചാല്‍ നീ തിരിച്ചു എന്തൊക്കെയാ എന്നെ വിളിക്കുന്നതെന്ന് വല്ല ഓര്‍മയുമുണ്ടോ ? ". " അതൊക്കെ സ്നേഹം കൊണ്ട് പറയണതല്ലേ .. പോട്ടെ ട്ടാ .." അവള്‍ ബൈജുവിനെ സമാധാനിപ്പിച്ചു.


    അങ്ങനെ ചിന്നുവിന്റെ സുഹൃത്തും റൂം മീറ്റും സര്‍വോപരി ഒന്നാം തരം പാരയുമായ ജെസ്സിനോട് നല്ല പബ് ഏതാണെന്ന് ചിന്നു പ്ലാനില്‍ ചോദിച്ചു മനസ്സിലാക്കി. ജെസ്സും അവളുടെ ബോയ്‌ ഫ്രണ്ടും സ്ഥിരം പോണ സ്ഥലമാണത്രേ . രണ്ടെണ്ണവും നല്ല പിച്ചകള്‍ ആയതു കാരണം അധികം കാശ് ചെലവുള്ള സ്ഥലമായിരിക്കില്ല എന്ന് ബൈജു അവളോട്‌ പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ജെസ്സ് ഒരു പബ്ബിന്റെ പേര് പറഞ്ഞു തന്നു. ബ്രിഗേഡ് റോഡില്‍ ഒരു വശത്തായി വരും. ഒരു തലയ്ക്കു എഴുനൂറു രൂപയാണ് അവന്മാര്‍ വാങ്ങിക്കുന്നത്. ഒരു ബോട്ടില്‍ ബിയര്‍ , കുറച്ചു സ്നാക്സ് എന്നിവ ഫ്രീ ഉണ്ട്. അവിടെയാകുമ്പോ ആരും കാണുകയുമില്ല. എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് ജെസ്സ് കുറെ തവണ ചിന്നുവിനോട് ചോദിച്ചു. ഒരു ഫ്രണ്ട് നാട്ടില്‍ നിന്ന് വരുന്നുണ്ട്. അവര്‍ക്ക് പോകാനാ എന്ന് ചിന്നു മറുപടി പറഞ്ഞു. അത്രയ്ക്ക് വിശ്വാസമായില്ലെങ്കിലും ജെസ്സ് ഒരു വിധം അടങ്ങി.

     അങ്ങനെ ആ ദിവസം വന്നെത്തി. ഒരു വെള്ളിയാഴ്ചയാണ്. ബൈജു അന്ന് ലീവ് എടുത്തു. ചിന്നു ഉച്ചയ്ക്ക് പല്ല് വേദനയെന്നോ പനിയെന്നോ മറ്റോ പറഞ്ഞിട്ട് ഓഫീസില്‍ നിന്ന് ചാടി വരാം എന്ന് പറഞ്ഞു. ബ്രിഗേഡ് റോഡിന്റെ താഴെയുള്ള റെക്സ് സിനിമയുടെ അടുത്ത് വന്നാല്‍ മതി. അവിടെ നിന്ന് ഒരുമിച്ചു പോകാം എന്ന് ബൈജു അവളോട്‌ പറഞ്ഞു. അവള്‍ അത് തല കുലുക്കി സമ്മതിച്ചു. നാല് മണിക്ക് വരാം എന്ന് പറഞ്ഞ ചിന്നുവിനെ നാലരയായിട്ടും കാണാനില്ല. അതാ വരുന്നു അവളുടെ ഫോണ്‍. 'അതേയ് ബൈജു ഞാന്‍ ബ്ലോക്കില്‍ കുടുങ്ങിയതാ. ഇപ്പൊ ഇതാ ഒരു പൊക്കമുള്ള ബില്‍ഡിംഗ്‌ന്റെ അടുത്തായി. എവിടെയാ ഈ റെക്സ് ? ' ചിന്നു ചോദിക്കുകയാണ്. 'കഴുത.. അപ്പൊ നീ എന്തോര്‍ത്തിട്ടാ അവിടെ വരാം എന്ന് പറഞ്ഞെ ? ' അവന്‍ ചൂടായി. അത് കേട്ടിട്ട് അവളും ചൂടായി. 'പെട്ടെന്ന് പറഞ്ഞു തന്നോ. അല്ലെങ്കില്‍ ഞാന്‍ ഈ ഓട്ടോയില്‍ തന്നെ തിരിച്ചു പോകും. ഹല്ലാ പിന്നെ. ' അത് കേട്ടതും ബൈജു അടങ്ങി. വഴിയൊക്കെ പറഞ്ഞു കൊടുത്തു. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വന്നിറങ്ങി. അവള്‍ ഒരു ജീന്‍സും ടോപ്പും ഒക്കെയായി പബ്ബിലേയ്ക്ക് വേണ്ട വേഷമൊക്കെ ഇട്ടാണ് വന്നിരിക്കുന്നത്. നീ ആകെപ്പാടെ ഒരു സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് വന്നപാടെ ബൈജു ചിന്നുവിനെ ഒന്ന് പുകഴ്ത്തി. 'വേണ്ട വേണ്ട .. ഈ നമ്പര്‍ വേണ്ട.' എന്ന് അവളും പറഞ്ഞു.അവന്റെ നമ്പര്‍ പൊളിഞ്ഞത്തിന്റെ ചമ്മല്‍ മറയ്ക്കാന്‍ അവനും പൊട്ടിച്ചിരിച്ചു. ലിവിസ് ന്റെ ഒരു ഷോ റൂം ഉണ്ട്. ചൊമല നിറത്തില്‍. അതിന്റെ മുന്നില്‍ ഉള്ള വഴി പിടിച്ചു അകത്തേക്ക് പോകുമ്പോഴാണ് പബ്. അതിന്റെ ഒരു അഡ്വാന്റെജ് എന്താന്നു വച്ചാല്‍ ആള്‍ക്കൂട്ടത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ നടന്നു പോയിട്ട് ടപേ എന്ന് പറഞ്ഞു ചാടി കയറാം. അങ്ങനത്തെ ഒരു സ്ഥലമാണ്. ജെസ്സിനെ സമ്മതിക്കണം. ഇതൊക്കെ കണ്ടു പിടിക്കുന്നതിന്. ചിന്നു പറഞ്ഞു. 'ഡീ . അവള് പോയി കണ്ടു പിടിച്ചത് ഇപ്പൊ നമുക്ക് ഉപകാരമായില്ലേ. നീ ഇനി വെറുതെ അവളെ പറ്റി പരദൂഷണം പറയണ്ട." എന്ന് ബിജുവും പറഞ്ഞു. അല്ലേലും ഒരു പെണ്ണിന് വേറൊരു പെണ്ണിനെ, അവളിനി എത്ര അടുത്ത സുഹൃത്തായാലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ. അക്കാര്യത്തില്‍ നമ്മള്‍ ആണുങ്ങള്‍ തന്നെ ഭേദം. ബൈജു ഓര്‍ത്തു.

     പബ്ബിന്റെ ബോര്‍ഡ്‌ കണ്ടു. അകത്തേയ്ക്ക് കയറി. ഡോറില്‍ രണ്ടു തടിയന്മാര്‍ നില്‍പ്പുണ്ട്. അവര്‍ കയ്യോടെ പൈസ വാങ്ങിച്ചു. എന്നിട്ട് രണ്ടു പേരുടെയും കയ്യില്‍ ഓരോ ബാന്‍ഡ് കെട്ടിക്കൊടുത്തു.
എന്നിട്ട് വളരെ ഭവ്യതയോടെ അകത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ചെറിയ ഇരുണ്ട ഒരു പാസ്‌ വേയിലൂടെ വേണം അകത്തേക്ക് പോകാന്‍. വന്‍ ആംബിയന്‍സ്. ചിന്നു ചെറിയ പേടിയോടെ ബൈജുവിന്റെ കയ്യില്‍ തൂങ്ങി. അകത്തെ ഫ്ലോര്‍ കൊള്ളാം. ചെറിയ ഇരുളും വെളിച്ചവും വീണ അന്തരീക്ഷം. ഒരു വശത്ത് ബാര്‍. നടുക്കായി ഡാന്‍സിംഗ് ഫ്ലോര്‍. അവിടവിടെ പ്രകാശത്തിന്റെ ചെറിയ തുരുത്തുകളില്‍ പ്രണയിതാക്കള്‍ ഇരിപ്പുണ്ട്. കസേരയ്ക്കു പകരം ലൌന്‍ജ് ആണ്. അവര്‍ രണ്ടു പേരും ഒരു മൂലയില്‍ പോയിരുന്നു. അവര്‍ രണ്ടും ഒരല്പം അകലം വിട്ടാണ് ഇരുന്നത്. ചിന്നു ചുറ്റിനും നോക്കിയിട്ട് പറഞ്ഞു സംഗതി കൊള്ളാമല്ലോ എന്ന്. അവന്‍ അപ്പുറത്തിരിക്കുന്നവരെ ഒക്കെ ഒന്ന് നോക്കി. എല്ലാ തരത്തിലുള്ള മുതലുകളും ഉണ്ട്. നെറ്റിയിലും ചെവിയിലും ഒക്കെ തുളച്ചു കമ്മലിട്ടവന്മാര്‍, ജെല്‍ തേച്ചു ഷോക്ക്‌ അടിച്ച പോലെ മുടി എഴുനേല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്നവര്‍,
വരമ്പ് പോലെ മീശയും താടിയും വച്ചവന്മാര്‍, അമീര്‍ ഖാന്‍ ചെയ്ത പോലെ കീഴ്താടിക്ക് താഴെ കുറ്റിക്കാട് പോലെ അല്പം രോമം നിര്‍ത്തിയിരിക്കുന്നവര്‍ എന്ന് വേണ്ട സകല അലവലാതികളും ഉണ്ട്. ആരോ കാലില്‍ ചെറുതായി ഞോണ്ടുന്നു . ചിന്നുവാണ്. അടുത്ത ടേബിളില്‍ ഇരിക്കുന്നവനെ കാണിച്ചിട്ട് അവള്‍ പറയുകയാണ്‌ അവന്റെ മുടി കണ്ടോ ? തലയില്‍ പശു കിടാവ് നക്കിയ പോലെ ഉണ്ട് അല്ലേ ' എന്ന്. അത് കേട്ടിട്ട് ബൈജുവിന് ചിരി വന്നു.  സംഗതി ശരിയാ. തലയില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ പോലുണ്ട്. പണ്ട് മൃഗാശുപത്രിയില്‍ കുത്തി വയ്പ്പിക്കാന്‍ വേണ്ടി കൊണ്ട്  വരുന്ന ചെവിയില്‍ കമ്മലിട്ട കന്നുകാലികലെയാണ് ബൈജുവിന് ഓര്‍മ വന്നത്. പക്ഷെ അവന്റെ ഒപ്പമുള്ള പെണ്ണ് കൊള്ളാം. ഇറുകിയ ഒരു ടോപ്പും കഷ്ടിച്ച് മുട്ടറ്റം എത്തുന്ന ഒരു സ്കര്‍ട്ടും . ബൈജുവിന്റെ നോട്ടം കണ്ടിട്ട് ചിന്നു അവന്റെ കയ്യില്‍ ഒരു നുള്ള് വച്ച് കൊടുത്തു. 'അതേയ്.. മതി നോക്കിയത്..' അവള്‍ ശാസിച്ചു. 'അല്ല. നീയല്ലേ പണ്ട് പറഞ്ഞത് വേറെ പിള്ളേരെ നോക്കിയാലോന്നും ഞാന്‍ ഒന്നും പറയില്ല എന്നൊക്കെ .. എന്നിട്ട് ? അതൊക്കെ പോട്ടെ.. നിനക്ക് ഇങ്ങനെ വല്ലതും ഡ്രസ്സ്‌ ചെയ്തു കൂടെ ചക്കരേ' അവന്‍ കുസൃതിയോടെ ചോദിച്ചു. 'ഹയ്യട. അത് മാത്രം നല്ല ഓര്‍മ. വേല മനസ്സിലിരിക്കട്ടെ .' എന്ന് പറഞ്ഞുവെങ്കിലും ചിന്നുവിന്റെയും നോട്ടം ആ പെണ്ണിന്റെ മേലായിരുന്നു. അവള്‍ പറഞ്ഞു 'ആ കുട്ടി ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഭയങ്കര ചീപ് സാധനമാണ്. കമേര്‍സ്യല്‍ സ്ട്രീറ്റില്‍ ഇരുനൂറു രൂപയ്ക്കു കിട്ടുന്നതാണ്.. രണ്ടും കൂടി. ' . 'എങ്കില്‍ ഉറപ്പിച്ചോ. അത് അവന്‍ അവള്‍ക്കു വാങ്ങി കൊടുത്തതായിരിക്കും. അവന്റെ കോലം കണ്ടാലറിയാം അവന്‍ ഇവളെ തീറ്റി പോറ്റി പിച്ചയെടുത്തിരിക്കുകയാണെന്നു" ..' ബൈജു ചിരിച്ചു കൊണ്ട് പറഞ്ഞു. " ബൈജുവിന്ഒരു കാര്യം അറിയാമോ ? നിങ്ങള്‍ ആണുങ്ങള്‍ വായിനോക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളെ വായി നോക്കുന്നത് പെണ്ണുങ്ങള്‍ തന്നെയാണ്. പുതിയ ഡ്രസ്സ്‌, മാല, വള അങ്ങനെ അങ്ങനെ.. ' ചിന്നു പറഞ്ഞു. 'അത് ശരി.. അപ്പൊ ഇനി മുതല്‍ നമുക്ക് ഒരുമിച്ചു വായി നോക്കാം ട്ടാ..' അവന്‍ പറഞ്ഞു. 'അത് വേണ്ട. മനസ്സിലിരിപ്പ് പിടി കിട്ടി . ഞാന്‍ നോക്കിക്കോളാം.' അവളും പറഞ്ഞു.

    കുറച്ചു നേരം കഴിഞ്ഞപ്പോ ഒരുത്തന്‍ അവരുടെ ടേബിളില്‍ വന്ന് ഒരു മെനു കൊണ്ട് വച്ചു. ഡ്രിങ്ക് സെലക്ട്‌ ചെയ്യാനാണ്. മെക്സിക്കന്‍ ഡ്രീം എന്ന് പറഞ്ഞിട്ടൊരു മോക് ടയില്‍ അവര്‍ ഓര്‍ഡര്‍ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ നാട്ടില്‍ സപ്ലൈ ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ പോലത്തെ നീല നിറത്തിലുള്ള ഒരു സാധനവും കൊണ്ട് അവന്‍ വന്നു. ചിന്നുവും ബൈജുവും മുഖാമുഖം നോക്കി. 'ഇത് കുടിച്ചാല്‍ പണി കിട്ടുമോ ? ' അവള്‍ ചോദിച്ചു. 'ശരിയാ. കണ്ടിട്ട് പണ്ട് കെമിസ്ട്രി ലാബില്‍ ഉണ്ടായിരുന്ന എന്തോ സാധനം പോലെ തോന്നുന്നു. കോപ്പെര്‍ സല്‍ഫേറ്റോ എന്നോ  മറ്റോ പറയും ' അവനും പറഞ്ഞു. കുറച്ചു സ്നാക്സ് അവിടെ നിരത്തി വച്ചിട്ടുണ്ട്. ബൈജു പോയി അതില്‍ കുറച്ച് രണ്ടു ചെറിയ പ്ലേറ്റില്‍ എടുത്തു കൊണ്ട് വന്നു. രണ്ടു പേരും കൂടി അതും കൊറിച്ചു കൊണ്ട് ചുറ്റിനും നോക്കിയിരിക്കുകയാണ്. 'അല്ല. ഇവിടൊന്നും നടക്കുന്നില്ലല്ലോ. എല്ലാവനും തീറ്റിയും കുടിയും തന്നെ. ' ബൈജു ആരോടെന്നില്ലാതെ പറഞ്ഞു. 'ഇപ്പൊ തുടങ്ങുമായിരിക്കും. അതിനു മുമ്പ് നമുക്ക് ഇത് ഫിനിഷ് ചെയ്യാം. ' എന്ന് പറഞ്ഞു ചിന്നു തീറ്റ തുടര്‍ന്നു. ഒരു മൂലയ്ക്ക് ഒരു മൈക്ക് സെറ്റും കുറെ സാധന സാമഗ്രികളും ഒക്കെ കൊണ്ട് വച്ചിട്ടുണ്ട്. അല്പം കഴിഞ്ഞപ്പോ ഒരു ടീഷര്‍ട്ടും ബര്‍മൂടയും ഇട്ടു ഒരുത്തന്‍ അതിന്റെ ഇടയിലേക്ക് കയറി. അവന്‍ അവിടത്തെ ഡി ജെ ആണ്. വിക്കി എന്നാണു പേര്. ഗണപതിക്ക്‌ അടിക്കാനെന്ന പോലെ അവന്‍ ഒരു ഡിസ്ക് എടുത്തു വച്ചു. വിചാരിച്ച പോലല്ല.. അസഹ്യമായ ശബ്ദം. അടുത്ത് തിന്നും കുടിച്ചും ഇരിക്കുന്നവന്മാര്‍ ഒക്കെ കൈ കൊട്ടാനും ബഹളം വയ്ക്കാനും തുടങ്ങി. ആ ബഹളം കേട്ട വിക്കി കൂടുതല്‍ കൂടുതല്‍ ശബ്ദത്തില്‍ പാട്ട് വച്ചുകൊണ്ടിരുന്നു. സിഗരറ്റിന്റെ ദുര്‍ഗന്ധം അവിടെ നിറഞ്ഞു നില്‍ക്കുന്നത് കാരണം ചിന്നു അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. നമുക്ക് പോയാലോ എന്നൊക്കെ അവള്‍ ചോദിച്ചു തുടങ്ങി. 'ഹേ. എന്തായാലും വന്നതല്ലേ.  എന്താവും എന്ന് നോക്കിയിട്ട് പോകാം ' എന്ന് ബൈജു പറഞ്ഞു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഏതോ ടബ്ബാം കൂത്ത്‌ പാട്ട് വച്ചിട്ട് വിക്കി അവിടെ വെളിച്ചപ്പാട് തുള്ളുകയാണ്. കണ്ടിട്ട് അവന്റെ ട്രൌസറിനുള്ളില്‍ ഉറുമ്പ് കയറിയ പോലുണ്ട് എന്ന് ബൈജു പറഞ്ഞു. ബഹളത്തിനിടയില്‍ ചിന്നുവിന്റെ പൊട്ടിച്ചിരി ആരും കേട്ടില്ല. സംഗീതം മൂര്‍ധന്യാവസ്ഥയില്‍ എത്തി. അവിടെയിരുന്ന പിള്ളേര്‍ ഒക്കെ നടുത്തളത്തിലേയ്ക്ക്  ഇറങ്ങിതുടങ്ങി. വിക്കി എന്തൊക്കെയോ പാട്ടുകള്‍ വച്ചലക്കുകയാണ്. വെറുതെ ഇരിക്കുന്നവരെ ഒക്കെ അവന്‍ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നുണ്ട്‌. പണ്ടാരക്കാലന്‍. ഡാന്‍സ് അറിഞ്ഞുകൂടാത്തവര്‍ എന്ത് ചെയ്യുമോ എന്തോ. ബൈജു ഓര്‍ത്തു. അവന്‍ ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ മറ്റുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് ഉറ്റു നോക്കിയിരിക്കുകയാണ്. ചെറുതായി കാലു കൊണ്ട് താളം പിടിക്കുന്നുമുണ്ട്.  'വാ നമുക്കും ഇറങ്ങാം' എന്ന് പറഞ്ഞു കൊണ്ട് ചിന്നു അവന്റെ കയ്യില്‍ പിടിച്ചു എഴുനേറ്റു. 'ഈശ്വരാ. രക്ഷിക്കണേ 'എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അവനും എഴുനേറ്റു.


     വുഡന്‍  ഫ്ലോര്‍ ആണ്. അതുകൊണ്ട് തെന്നി വീഴാന്‍ ചാന്‍സ് ഉണ്ട്. ചിന്നു ചെറുതായി ആടി തുടങ്ങി. രണ്ടു പേരും കൂടി പണ്ടത്തെ ഹിന്ദി സിനിമകളില്‍ ദേവാനന്ദ്‌ ഷര്‍മിള ജോടികളെ പോലെ കൈ കോര്‍ത്ത്‌ നില്‍ക്കുകയാണ്. ചുറ്റിനും വന്‍ ഡാന്‍സ് നടക്കുന്നു. പാവം ബൈജു. അവന്‍ ചില സ്റെപ്പുകള്‍ പുറത്തെടുക്കാന്‍ നോക്കി. രാജ് കപൂറിനെയാണ് ഉദ്ദേശിച്ചതെങ്കിലും വന്നതെല്ലാം പണ്ട് മാര്‍ത്താണ്ടത്തു കോളേജില്‍ പഠിച്ചപ്പോ കണ്ടു പഠിച്ച പാണ്ടി സ്റെപ്സ്‌. അത് കണ്ടു ചിന്നു കളിയാക്കി ചിരിച്ചു. 'അയ്യേ. എന്തൊക്കെയാ ഈ കാണിക്കുന്നത് ? ' അവള്‍ ചിരി നിര്‍ത്തുന്നില്ല. ബൈജു ധൈര്യം അഭിനയിക്കാന്‍ നോക്കി. പക്ഷെ അത് സംഗതി കൂടുതല്‍ കുളമാക്കിയതേ ഉള്ളൂ. മാങ്ങ പറിയും ചെളി കുത്തും മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഓരോ ഹോയ് വിടുകയും ചെയ്തു ബൈജു. ചുറ്റിനും നിന്ന് തുള്ളി കളിക്കുന്നവരെ നോക്കി ചില സ്റെപ്സ്‌ ഒക്കെ ബൈജു ട്രൈ ചെയ്തു നോക്കി. ആ ബഹളം ഒക്കെ തീരാറായപ്പോഴെയ്ക്കും ഒന്ന് രണ്ടു സ്റെപ്പുകള്‍ ബൈജു പഠിച്ചെടുത്തു. അവന്റെ മുഖം വിടര്‍ന്നു. എന്നാല്‍ ചിന്നുവിന്റെ മുഖത്ത് തിരിച്ചായിരുന്നു. അവളുടെ മുഖം ആകെ വാടിയിരുന്നു. രണ്ടു പേരും വീണ്ടും ടേബിളില്‍ പോയിരുന്നു.  അവള്‍ ഒന്നും മിണ്ടുന്നില്ല. ബൈജുവും ആകെ സൈലന്റ് ആയി. അവള്‍ക്കു നാണക്കേടായി കാണും. 'നമുക്ക് പോകാം' എന്ന് പറഞ്ഞു അവള്‍ എഴുനേറ്റു. പുറകെ നിരാശനായി ബൈജുവും. വിക്കിയുടെ മുന്നിലൂടെ വേണം പുറത്തേക്കു പോകാന്‍. നെക്സ്റ്റ് വീക്ക്‌ കാണാം എന്ന് വിക്കി അവരെ നോക്കി വിളിച്ചു പറഞ്ഞു. മാത്രമല്ല അവന്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ ബൈജു വ്യക്തമായും കേട്ടു. 'ഡേയ് അടുത്ത ശനിയാഴ്ച നീ ഇങ്ങോട്ടിറങ്ങ് , നമുക്ക് അലംബാക്കാം' എന്ന് അവന്‍ വ്യക്തമായ കോട്ടയം മലയാളത്തില്‍ വച്ചു താങ്ങുന്നത്. അമ്പടാ. നീ മലയാളി ആയിരുന്നല്ലേ. ശരി. പിന്നെ എടുത്തോളാം.

     ഇന്ന് ഇനി ചിന്നുവിനെ എങ്ങനെ സമാധാനിപ്പിക്കും , കമ്പ്ലീറ്റ്‌ ഇമേജ് പോയല്ല്ലോ എന്നൊക്കെയോര്‍ത്ത് ബൈജു ഓട്ടോ വിളിച്ചു. ചിന്നു ഒന്നും മിണ്ടുന്നില്ല. നിശബ്ദത അസഹ്യമായപ്പോള്‍ അവന്‍ പറഞ്ഞു. 'സോറി മോളെ. എനിക്കീ ഡാന്‍സ് ഒന്നും അറിയില്ല. ഞാന്‍ അങ്ങനെ ഒരിടത്തും ഡാന്‍സ് പാര്‍ടിയില്‍ ഒന്നും അങ്ങനെ പോകാറില്ല. പിന്നെ പണ്ടേ എനിക്ക് അലര്‍ജിയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ഇങ്ങനത്തെ ഒരു പരിപാടിക്കും ഞാന്‍ പോയിട്ടില്ല. നിനക്ക് നാണക്കേടായി അല്ലെ ? അവിടെ വന്ന എല്ലാവരും എന്തൊരു ഡാന്‍സ് ആയിരുന്നു ..' എന്നൊക്കെ വിക്കി വിക്കി അവന്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ചിന്നു മറുപടിയൊന്നും പറഞ്ഞില്ല. പകരം അവള്‍ അവനെ വാരിപ്പുണര്‍ന്നു. കണ്ണീര്‍ ഒഴുകുന്ന മിഴികളോടെ അവള്‍ അവന്റെ കവിളില്‍ ചുംബിച്ചു. ആ കണ്ണീര്‍ അവന്റെ മുഖത്തേയ്ക്കും ഒഴുകിയിറങ്ങി. 'എന്തിനാ ബൈജു അങ്ങനെയൊക്കെ ചെയ്തത് ? ഞാന്‍ നിര്‍ബന്ധിച്ചോ ഡാന്‍സ് ചെയ്യാന്‍ ? അറിയില്ല എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? ബൈജുവിന്റെ ഡാന്‍സ് കണ്ടിട്ടാണോ ഞാന്‍ ഇഷ്ടപ്പെട്ടത് ? ' അവള്‍ വിങ്ങി വിങ്ങി കരയുകയാണ്. ' ബൈജു അവിടെ എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി പാട് പെടുന്നത് കണ്ടിട്ട് എനിക്ക് കരച്ചിലാണ് വന്നത് ' എന്ന് പറഞ്ഞു കൊണ്ട് അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു. ഒരു പെരുമഴ പെയ്തു തോര്‍ന്നത്‌ പോലെ തോന്നി ബൈജുവിന്. എന്തൊക്കെയോ പറഞ്ഞു അവന്‍ ചിന്നുവിനെ സമാധാനിപ്പിച്ചു. 'പോട്ടെ മോളെ. ഞാന്‍ കരുതി എന്റെ ഡാന്‍സ് കണ്ടിട്ട് നീ കരഞ്ഞു പോയതാണെന്ന്. ' അവന്‍ പറഞ്ഞത് കേട്ടു അവളുടെ മുഖത്ത് ഒരു ചെറു ചിരി പടര്‍ന്നു. 'അതെ. അത് കണ്ടാല്‍ ആരും ചിരിച്ചു പോകും. ' അവളും പറഞ്ഞു. 'എന്തായാലും ഇനി ഇങ്ങനത്തെ അക്രമം ഒന്നും വേണ്ട എന്റെ ചക്കരേ ' എന്ന് അവനും പറഞ്ഞു.  ഇരുട്ട് വീണത്‌ കാരണം പുറത്തു നിന്ന് നോക്കിയാല്‍ ഒന്നും കാണാന്‍ പറ്റില്ല. റിക്ഷ ഡ്രൈവര്‍ ഇതൊക്കെ കുറെ കണ്ടതാണെന്ന മട്ടില്‍ പുറത്തോട്ടു നോക്കി ഏകാഗ്രതയോടെ വണ്ടി ഓടിക്കുകയാണ്. പുറത്തു നിന്ന് ഇടയ്ക്കിടയ്ക്ക് പ്രകാശം അകത്തേക്ക് ചിതറി വീഴുന്നുണ്ട്‌. ഓടിയോടി ഒടുവില്‍ അത് ചിന്നൂന്റെ വീടിനടുത്തെത്തി. റിക്ഷാക്കാരന്‍ രണ്ടിനെയും അര്‍ഥം വച്ചൊന്നു നോക്കി. എന്നിട്ട് പൈസയും വാങ്ങി പോയി. 'അവന്റെ നോട്ടം കണ്ടോ ? നിന്റെ കെട്ടിപ്പിടിത്തം കണ്ടിട്ടാ ' ബൈജു ചിന്നുവിനെ കളിയാക്കി. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തില്ല. 'വേറെ ആരെയുമല്ലാലോ.. അങ്ങേര്‍ക്കെന്താ ..' എന്നൊക്കെ ചോദിച്ചു അവള്‍. അവരുടെ പതിവ് സ്ഥലത്തെത്തി. വീട്ടിലേക്കു കയറുന്നതിനു മുമ്പ് ചിന്നു നാണത്തോടെ മുഖം താഴ്ത്തി അവനോടു പറഞ്ഞു..'ഇന്ന് ഞാന്‍ കെട്ടിപ്പിടിച്ചപ്പോള്‍ എന്തോ ഒരു തോന്നല്‍. something which I can't ...' അവളുടെ സംസാരം ഇടയ്ക്ക് വച്ചു മുറിഞ്ഞു. 'എനിക്കും തോന്നി.' ബൈജുവും പറഞ്ഞു. അവന്‍ അവളെ അടുത്തേക്ക് ചേര്‍ത്തു. ഒരു മരത്തിന്റെ ചുവട്ടില്‍ ആണ് നില്‍ക്കുന്നത് അവര്‍. അവിടത്തെ ഇരുണ്ട ആ അന്തരീക്ഷം അവരെ പ്രലോഭിപ്പിച്ചു. അവളുടെ മുടി നീക്കി കഴുത്തിന്‌ പുറകില്‍ അവന്‍ ചുംബിച്ചു. പക്ഷെ എന്തോ ഞെട്ടലിലെന്ന പോലെ ചിന്നു അകന്നു മാറി. 'വേണ്ട ബൈജു... ഞാന്‍ പോട്ടെ ' എന്ന് പറഞ്ഞിട്ട് അവള്‍ ഓടി പോയി.

     ബൈജുവും റൂമിലേയ്ക്ക് നടന്നു. ഫോണ്‍ ശബ്ദിക്കുന്നു. എന്ത് പറ്റി .. ഇന്നവള്‍ നേരത്തെ വിളിക്കുന്നു. ഓ. ഓര്‍ത്തില്ല. ഇന്ന് ചിന്നു റൂമില്‍ തനിച്ചാണ്. കൌ നാട്ടില്‍ പോയിരിക്കുകയാണ്. അവന്‍ ഫോണ്‍ എടുത്തു. ചിന്നു ഒന്നും മിണ്ടുന്നില്ല. ഇടക്ക് ബൈജു.. ബൈജുവേ.. എന്നൊക്കെ വിളിക്കുന്നുണ്ട്. 'എന്ത് പറ്റി കുട്യേ ? ' അവനും ചോദിച്ചു. ലജ്ജയില്‍ മുങ്ങിയ ശബ്ദത്തില്‍ ചിന്നു പറഞ്ഞു തുടങ്ങി. 'പണ്ട് മില്‍സ് ആന്‍ഡ്‌ ബൂണ്‍ വായിക്കുമ്പോ അതിലൊക്കെ ഇങ്ങനെ വരുമായിരുന്നു. ഉമ്മ വയ്ക്കുന്നതൊക്കെ. പക്ഷെ ഇത്രയും ഫീലിങ്ങ്സ്‌ ഒക്കെ വരും എന്നെനിക്കറിയില്ലായിരുന്നു. ഇന്നെന്തോ ബൈജു ഉമ്മ വച്ചപ്പോള്‍ ഞാന്‍ ആകെ melt ആയിപ്പോയി. എന്നാലും നമ്മള്‍ തെറ്റല്ലേ ചെയ്തത് ? ' അവള്‍ പറഞ്ഞു. 'അതൊന്നും എനിക്കറിയില്ല ചിന്നൂ. ഇതൊക്കെ നമ്മുടെ കണ്ട്രോളില്‍ ഉള്ള കാര്യങ്ങള്‍ അല്ല എന്നാ എനിക്ക് തോന്നുന്നത് . കുറച്ച് നേരം കൂടി നീ അവിടെ നിന്നെങ്കില്‍ ചിലപ്പോ ..' അവന്‍ പറഞ്ഞത് മുഴുമിപ്പിച്ചില്ല. 'എന്ത് ചെയ്യുമായിരുന്നു എന്ന് ? പറ ..' അവളും വിജ്രഭിച്ച ശബ്ദത്തില്‍ ചോദിച്ചു. 'അത്.. അത്... അതൊക്കെ ... ' അവനും നാണം. 'ഇത് തെറ്റല്ലേ എന്നൊക്കെ ചോദിച്ചാല്‍... sesual ആയ ഫീലിങ്ങ്സ്‌ ഒക്കെ എല്ലാവര്‍ക്കും രണ്ടു രീതിയിലല്ലേ ... ചിലര്‍ക്ക് അതും വെറും fleshy ആയിരിക്കും. പക്ഷെ ബാക്കിയുള്ളവര്‍ക്ക് മിക്കപ്പോഴും ലവ് സെക്സില്‍ എത്തുന്നത്‌ sex is the extension of true love ആയതു കൊണ്ടാണെന്ന് ഞാന്‍ എവിടോ വായിച്ചിട്ടുണ്ട്. '' ബൈജു പറഞ്ഞു. 'വേണ്ട ബൈജു.. നമുക്ക് ഈ സംസാരം ഇവിടെ വച്ചു നിര്‍ത്താം. എനിക്കെന്തോ പോലെ തോന്നുന്നു. ഇനി ഇങ്ങനൊന്നും സംസാരിക്കണ്ട കേട്ടോ. പേടിയാകുന്നു  ' അവള്‍ പറഞ്ഞു. 'വയ്ക്കല്ലേ. വയ്ക്കല്ലേ.. ' അവന്‍ വിളിച്ചു കൂവി. 'ശരി നിര്‍ത്തി.. നീ ചോദിച്ചത് കൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. ' എന്നവനും പറഞ്ഞു.  നാളെക്കാണാം എന്ന് പറഞ്ഞു രണ്ടു പേരും ഉറങ്ങാന്‍ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബൈജുവിന്റെ മൊബൈല്‍ മിന്നി തെളിഞ്ഞു. ചിന്നുവിന്റെ മെസ്സേജ് ആണ്. അവന്‍ അത് തുറന്നു നോക്കി. പരസ്പരം ചുംബിക്കുന്ന രണ്ടു ചുണ്ടുകള്‍. തിരിച്ചും അത് പോലെ ഒന്ന് അയച്ചിട്ട് അവന്‍ കണ്ണുകള്‍ പൂട്ടി.

വായിച്ചിട്ട് അഭിപ്രായങ്ങള്‍ ഇടണേ. അടുത്ത ഭാഗം എഴുതാന്‍ ഒരു ഉത്സാഹം കിട്ടാനാ.. 

2012, ജനുവരി 8, ഞായറാഴ്‌ച

അവിടെ പിന്നെ വേറെ ആരാ ഉള്ളത് ?

   

     കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് മടങ്ങി വന്ന ഒരു സുഹൃത്തിനെ കണ്ടു. സാധാരണ നാട്ടില്‍ വരുമ്പോള്‍ ആകെ ഓളം സൃഷ്ടിച്ചു നടക്കുന്ന ഒരു ചേട്ടനാണ്. പക്ഷെ ഇത്തവണ കണ്ടപ്പോ ആകെ മ്ലാനമായി ഇരിക്കുന്നു. എന്ത് പറ്റി എന്ന് ചോദിച്ചു. കുറച്ചു നേരം ചോദിച്ചപ്പോ അവന്‍ കാര്യം പറഞ്ഞു. അവന്റെ അച്ഛന്‍ നാട്ടില്‍ ഒറ്റയ്ക്കാണ് താമസം. അവന്റെ അമ്മ മരിച്ചതിനു ശേഷം അവന്‍ പല തവണ പറഞ്ഞു നോക്കിയെങ്കിലും അവന്റെ ഒപ്പം പോകാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല. അച്ഛനോട് ഒന്ന് സംസാരിച്ചു ശരിയാക്കി തരണം എന്ന് അവന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ പുള്ളിയെ പോയി കണ്ടു. അവന്റെ അച്ഛന്‍ നാട്ടില്‍ ചെറിയ കൃഷിയും പശു വളര്‍ത്തലും ഒക്കെയായി ജീവിച്ച ആളാണ്‌. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് മകളെ നന്നായി വളര്‍ത്തി ഡോക്ടര്‍ ആക്കി കെട്ടിച്ചു വിട്ടു. മകനെ ആരുടെയോ ബന്ധം ഉപയോഗിച്ച് ഗള്‍ഫിലെത്തിച്ചു. അവനും ഇപ്പൊ നല്ല നിലയിലായി. ജീവിതത്തിന്റെ സായാഹ്നം ആസ്വദിക്കാന്‍ ഇരുന്ന അദ്ദേഹത്തെ നിരാശപ്പെടുത്തിക്കൊണ്ട്‌ ഭാര്യ നേരത്തെ അങ്ങ് പോയി. ഇപ്പൊ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണം ഉണ്ടാക്കികൊടുക്കാന്‍ ഒരു പയ്യന്‍ ഉണ്ട്. അവന്‍ രാവിലെ വന്നു എല്ലാം ഉണ്ടാക്കി വച്ചിട്ട് പോകും. ഭാര്യ മരിച്ചതിനു ശേഷം പശുക്കളെയും കോഴികളെയും വിറ്റു.അങ്ങനെ ഞാന്‍ അവന്റെ വീട്ടിലെത്തി. അങ്കിളേ .ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ബുദ്ധിമുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലത് അവന്റെ ഒപ്പം പോയി നില്‍ക്കുന്നതല്ലേ ? അവന്റെ ഭാര്യക്കും ഒരു പ്രശ്നവുമില്ല. മാത്രമല്ല നേരത്തെ അച്ഛന്‍ മരിച്ചു പോയ അവന്റെ ഭാര്യക്ക്‌ അങ്കിള്‍ എന്ന് പറഞ്ഞാല്‍ സ്വന്തം അച്ഛനെപ്പോലെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കാലത്ത് ഇത്രയും സ്നേഹമുള്ള മക്കളെയും മരുമക്കളെയും കിട്ടുന്നത് ഒരു ഭാഗ്യമല്ലേ ? ഇങ്ങനെ എന്റെ പരിമിതമായ അറിവ് വച്ച് നിരത്താവുന്ന നമ്പരുകള്‍ ഒക്കെ ഞാന്‍ നിരത്തി. എല്ലാം  കേട്ടിരുന്നിട്ട് അദ്ദേഹം ഒരു ചോദ്യം. മോനെ . ഞാന്‍ ഇപ്പൊ അങ്ങോട്ട്‌ പോയാല്‍ പിന്നെ ഇവിടെ ആരാ ഉള്ളത്  എന്ന്. സത്യം പറഞ്ഞാല്‍ അത് കേട്ടിട്ട് എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു അങ്കിള്‍ എന്തിനാ ഇപ്പൊ അതാലോചിക്കുന്നത് ? ഇവിടെ ഇപ്പൊ ആരാ വേറെ ഉള്ളത്. അങ്കിള്‍ മാത്രമല്ലെ ഉള്ളൂ. പിന്നെ എന്താലോചിക്കാനാ എന്ന് ഞാന്‍ അല്പം ഈര്‍ഷ്യയോടെ ചോദിച്ചു. അതൊന്നും നിങ്ങള്‍ പിള്ളേര്‍ക്ക് മനസ്സിലാവില്ല മക്കളെ എന്ന് അങ്കിള്‍ അല്പം മങ്ങിയ മുഖത്തോടെ പറഞ്ഞു.

     അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് വെറുതെ ഒന്ന് മയങ്ങാന്‍ കട്ടിലില്‍ കിടന്നു.  ഇത്തരം രംഗങ്ങള്‍ ഞാന്‍ പല സത്യന്‍ അന്തിക്കാട് സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ആദ്യമായാണ്. എന്താണ് അദ്ദേഹത്തിന്റെ പ്രശ്നം ? ആ വീട്ടില്‍ വേറെയാരുമില്ല. പക്ഷെ എന്താവും അദ്ദേഹത്തെ പുറകോട്ടു വിളിക്കുന്നത്‌ ? എന്റെ അമ്മാമ്മ പറഞ്ഞത് പെട്ടെന്ന് ഓര്‍മ വന്നു. അമ്മമ്മ എപ്പോഴും പറയുമായിരുന്നു ജനിച്ചു വളര്‍ന്ന വീട്ടില്‍ ജീവിക്കുന്നതിന്റെ സുഖം ഒരിക്കലും പറഞ്ഞു തരാന്‍ പറ്റില്ല എന്ന്. ശരിയാണ്.  പിറന്ന മണ്ണിന്റെ മണം , വീടിന്റെ സുഗന്ധം മുതലായവ എന്നോ കളഞ്ഞു പോയിരിക്കുന്നു അല്ലേ ? വാടക വീടുകളില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടിക്ക് അത്തരം ഒരു ഗൃഹാതുരത ഉണ്ടാവുമോ ? ഒരു പക്ഷെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാവും  അല്ലേ ഇതൊക്കെ ആദ്യം തിരിച്ചറിയുക ? നിങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കൂ.. സ്വന്തം വീട്ടിലേക്ക് നിങ്ങളെ പിടിച്ചു വലിച്ചു നിര്‍ത്തുന്ന എന്തെങ്കിലും ഉണ്ടോ ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് ... എന്ത് പറയുന്നു ?