2013, ഏപ്രിൽ 24, ബുധനാഴ്‌ച

മോഡി - ചൈന - പിണറായി - സ്വാഹാ i



     അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട്  പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ  കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം .. 

എന്തുകൊണ്ട് ശിവഗിരി ?

ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന്  പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ  പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ  പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ  വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ  സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക്  ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ 

കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ  എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ്‌ പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ്‌ വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ്‌ പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ്‌ പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത്‌ ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?

ഇടത്തോട്ട് പോയ ഇടതു പക്ഷം 

ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത്   ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല. 
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?

കോളടിച്ചവർ 

ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല .  അടുത്ത തെരഞ്ഞെടുപ്പിൽ കാണാം . 

മോഡിയെ പറ്റി തോന്നിയത് :

മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ?  നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത്‌ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`. 

മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ. 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം 
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

2013, ഏപ്രിൽ 21, ഞായറാഴ്‌ച

ഒരു മാതിരി ഒരു തേങ്ങേലെ കഥ !!


    രാവിലെ ഇഡ്ഡലി കഴിക്കാൻ വേണ്ടി പുറത്തിറങ്ങിയതാ.  ബാംഗ്ളൂരിൽ ഏതു തെരുവിൽ പോയാലും കാണാം രാവിലെ വീട്ടിനു പുറത്തു വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി കോലം വരയ്ക്കുന്നത്‌ . എത്ര വർഷമായി ഇവിടെ വന്നിട്ട് . ആദ്യമൊക്കെ ഇതൊരു കാഴ്ച ആയിരുന്നു. പക്ഷെ ഇപ്പോൾ ഇതൊരു സാധാരണ കാഴ്ച മാത്രമായി മാറി . കടകളിലും ഉന്തു വണ്ടികളിലും ഒക്കെ കണ്ണ് തട്ടാതിരിക്കാനും മറ്റുമായി പല പല ചിത്രപ്പണികൾ ചെയ്യാറുണ്ട് ഇവർ. വഴിയരികിൽ ഇളനീർ വില്ക്കുന്ന ഒരു ഉന്തുവണ്ടിക്കാരൻ എന്തോ ചെയ്യുന്നത് കണ്ടു . വേനൽ തുടങ്ങിയതിൽപ്പിന്നെ ഇവർക്ക് കോളാണ് . ഒരു ചെറിയ മൊന്തയിൽ  നിന്ന് വെള്ളം ഒഴിച്ച് അയാൾ എന്തോ കറുത്ത പൊടി കലക്കുന്നു. ചിലപ്പോ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ പ്രസാദം ആയിരിക്കും. ഇവിടെ അന്ധ്രക്കാരുടെയും കന്നടക്കാരുടെയും മറ്റും വീടുകളിൽ ചുമരിലും മറ്റും ഓരോ രൂപങ്ങൾ വരച്ചു വയ്ക്കുന്ന പതിവുണ്ട് . അങ്ങനെ എന്തോ ആണ് പുള്ളി ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു .  ഒപ്പം ഉണ്ടായിരുന്ന രവിയോട് ഞാൻ പറഞ്ഞു കണ്ടോടാ ഇവിടത്തെ ഓരോ ആചാരങ്ങൾ . നമ്മുടെ നാട്ടില ഇത്രയ്ക്കും അന്ധവിശ്വാസം ഇല്ല. അമ്പലത്തിലെ പൂജാരി എന്ത് കുന്തം പറഞ്ഞാലും ഇവിടെയുള്ളവന്മാർ ഒന്നും ചോദിക്കാതെ അനുസരിച്ചോളും. രവിയും അത് ശരിവച്ചു .. അവന്റെ പുതിയ ഫ്ലാറ്റ് പൂജ ചെയ്തപ്പോ അവനു ശരിക്കും പണി കിട്ടിയതാ. പൂജാരി ഗണപതി ഹോമം കഴിച്ചതിനു ശേഷം ആ കരിയും  മഞ്ഞളും കുംകുമവും കൊണ്ട് എന്തൊക്കെയോ ആ ചുമരിൽ വരച്ചു വച്ചു . പിള്ളേരെ പേടിച്ച്  ഏഷ്യൻ പെയിന്റ്സ്  ന്റെ ഏറ്റവും കൂടിയ വോഷബിൾ  പെയിന്റ് ആണ് അവൻ അടിച്ചിരുന്നത് . അതിലാരുന്നു പുള്ളീടെ ചിത്രപ്പണി . ഇവനൊക്കെ ഈ പണി ചെയ്യുന്നതിന് പകരം പത്തു പേര് കൂടുന്നിടത്ത് പോയി നിന്നാൽ കുറച്ചു കച്ചവടം കൂടുതൽ നടന്നേനെ . അല്ലാതെ ഓരോരുത്തർ പറയുന്നതും കേട്ട് മണ്ടത്തരം ചെയ്തുകൊണ്ട് നിൽക്കുകാ. ചുമ്മാതല്ല ഇവനൊന്നും രക്ഷപെടാത്തത് എന്നൊക്കെ പരസ്പരം പറഞ്ഞു കൊണ്ട് ഞങ്ങൾ ഹോട്ടലിലേയ്ക്ക് നടന്നു . ഇഡ്ഡലി കേറ്റി കൊണ്ടിരുന്നപ്പോഴും ഇത് തന്നെയാണ് ഞങ്ങൾ ചര്ച്ച ചെയ്തതു. ഒടുവിൽ അവിടുന്ന് ഇറങ്ങുംബോഴെയ്ക്കും അതാ അയാൾ വണ്ടിയും തള്ളിക്കൊണ്ട് വരുന്നു. പുള്ളി എന്താ ഒപ്പിച്ചതെന്ന് നമ്മൾ നോക്കി . പ്രത്യേകിച്ചൊന്നും കാണാനില്ല. രവിയും ഒന്നും കണ്ടില്ല . ഒടുവിൽ ആ വണ്ടി ഞങ്ങളെ കടന്നു പോയപ്പോ കണ്ടു ഒരു വശത്തായി വെളുത്ത ഒരു കാർഡ്‌ ബോർഡ്‌ . അതിൽ ആരോ വിരൽ കരിയിൽ മുക്കി എഴുതിയിരിക്കുന്നു.. ഞങ്ങൾ കാണാൻ കൊതിച്ച കാഴ്ച... 'നാളികേരം .. ഒരെണ്ണം 20 രൂപാ !!'

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി