2011, മാർച്ച് 30, ബുധനാഴ്‌ച

സുഖമാണോ എന്ന ചോദ്യം



     ഓര്‍ത്തു നോക്കിയാല്‍ മനസ്സിലാവും. ചിലപ്പോഴെങ്കിലും സുഖമാണോ എന്നൊരു ചോദ്യത്തിന്റെ മുന്നില്‍ നിങ്ങള്‍ കുഴഞ്ഞു വീണത്‌. എന്നോട് ഈയിടെ ഒരാള്‍ ഫോണ്‍ ചെയ്തു സുഖമാണോ എന്ന് ചോദിച്ചു. അവനോടു സംസാരിച്ചു ഫോണ്‍ വച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈ ചോദ്യം എത്ര തവണ കേട്ടിരിക്കുന്നു എന്ന്. 

ചിലപ്പോഴൊക്കെ വെറുതെ പേരിനു ഞാന്‍ ഈ ചോദ്യം ചോദിക്കുകയും അത് പോലെ തന്നെ വെറുതെ എന്നോട് ചോദിച്ചവരോട് ഒരു വികാരവും ഇല്ലാതെ 'അതെ സുഖമാണ്' എന്ന് കള്ളം പറയുകയും ചെയ്തിരിക്കുന്നു. അറിഞ്ഞു കൊണ്ട് ഒരു കള്ളം പറയുന്നു. സത്യം ബ്രൂയാത് .. പ്രിiയം ബ്രൂയാത് .. ന ബ്രൂയാത് സത്യമപ്രിയം ' എന്നാണല്ലോ. നിര്‍ദോഷമായ ഈ ഒരു കള്ളം ഒരുവിധം എല്ലാവരും പറയുമായിരിക്കും അല്ലെ ?

ഒരിക്കല്‍ നഷ്ടപ്പെട്ട കാമുകിയെ കാണുമ്പോള്‍ കാമുകന്‍ ചോദിക്കുന്ന ഒരു വെറും ചോദ്യം. ' നിനക്ക് സുഖമല്ലേ ?' എന്ന്. തിരിച്ചായാലും മറുപടി ഒന്നായിരിക്കും. ' സുഖമാണ് ' എന്ന്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാമുകനെ കാണുമ്പോള്‍ കാമുകി ഏറ്റവും അവസാനം ചോദിക്കുന്ന ചോദ്യവും ഇതായിരിക്കും എന്ന് തോന്നുന്നു. സുഖമല്ലേ എന്ന് .

അച്ഛനും അമ്മയും ആയിരിക്കും ഒരു പക്ഷെ ഈ ചോദ്യം ഏറ്റവും കുറവ് ചോദിച്ചിട്ടുള്ളത്. അതായതു മക്കളോട്. അവരുടെ ചോദ്യങ്ങളിലെ അങ്കലാപ്പും വാത്സല്യവും സുഖമാണോ എന്ന ഒരു ചോദ്യത്തിന്റെ സീമകള്‍ ലംഖിക്കുന്ന ഒന്നാണ്. സുഖമാണ് എന്ന് ലാഘവത്തോടെ മറുപടി പറയാന്‍ പറ്റാത്ത ഒരു അവസ്ഥയും ഇത് തന്നെ. എന്നാലും ആ രണ്ടു പേരുടെ സന്തോഷത്തിനു വേണ്ടി സുഖമായിരിക്കുന്നു എന്ന് കള്ളം പറയാന്‍ ചിലപ്പോഴെങ്കിലും സമ്മര്‍ദം ഉണ്ടാവും.

മുകളില്‍ പറഞ്ഞത് വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബാധകമാണ്. യഥാര്‍ത്ഥ സുഹൃത്തിനു നിങ്ങളുടെ സുഖ വിവരം അറിയാന്‍ ഒരിക്കലും ഈ ചോദ്യം ചോദിക്കേണ്ടി വരില്ല. ഇനി ആരെങ്കിലും നിങ്ങളോട് ആ ചോദ്യം ചോദിച്ചു എന്ന് വയ്ക്കുക. അത് വെറും ഒരു ചടങ്ങിനു വേണ്ടി ആണ്. മറ്റൊന്നിനുമല്ല. തര്‍ക്കിക്കുന്നോ ? പക്ഷെ  ജീവിതത്തില്‍ എപ്പോഴോ പിരിഞ്ഞു പോയ ഒരു സുഹൃത്തിനെ വീണ്ടും കാണുമ്പോള്‍ നിങ്ങള്‍ ആദ്യം ചോദിക്കുക 'സുഖമാണോ' എന്നായിരിക്കും.

ഇത് ക്ഷമയോടെ വായിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ / കൂട്ടുകാരീ ... സുഖമല്ലേ ?

2011, മാർച്ച് 28, തിങ്കളാഴ്‌ച

ക്രിസ്ത്യന്‍ ബ്രദേര്‍സ് - ഹെന്റമ്മേ ...




അങ്ങനെ അതും കണ്ടു. ഒരു മിനി ട്വന്റി ട്വന്റി എന്ന് വിശേഷിപ്പിച്ചു കുറെ കാലം കൊണ്ട് ഷൂട്ട്‌ ചെയ്തു ഇറക്കിയ വന്‍ പടം. സത്യം പറയാമല്ലോ സഹിക്കാന്‍ പറ്റൂല. വെറും തല്ലിപ്പൊളി.. പക്ഷെ ലോക സിനിമയുടെ മുന്നില്‍ നമുക്ക് അഭിമാന പൂര്‍വ്വം കാണിക്കാന്‍ പറ്റിയ ഒരു ചിത്രം ആണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. എന്താ കാരണം എന്നറിയാമോ ? ഇന്ത്യയിലെ ചേരികളും ദാരിദ്ര്യവും ഒക്കെയാണല്ലോ ഫെസ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് പോകുന്ന മിക്ക സിനിമകളുടെയും ഇതിവൃത്തം. അതില്‍ നിന്ന് വിപരീതമായി ഉഗ്രന്‍ സംഭവങ്ങള്‍ ആണ് ഇതില്‍ കാണിക്കുന്നത്. ഈ കാണിക്കുന്ന കെട്ടിടങ്ങളും കാറുകളും ഒക്കെ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ ഉള്ളതാണോ എന്ന് ഒരു തവണ എങ്കിലും നിങ്ങള്‍ സംശയിക്കും. തീര്‍ച്ച 

പടം തുടങ്ങുമ്പോ തന്നെ കുറെ നന്ദി എഴുതി കാണിക്കും. മുസലി പവര്‍ , സ്കോഡ, എന്ന് വേണ്ട നാട്ടിലുള്ള സകലര്‍ക്കും നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതില്‍ ശരിക്കും കാശ് കൊടുത്തു പടം സ്പോന്‍സര്‍ ചെയ്തത് മുസലി പവര്‍ ആണെന്ന് തോന്നുന്നു. അതില്‍ നിന്ന് ലാലേട്ടനും ഷിറ്റ് ഗോപിക്കും ഒക്കെ ഓരോ ടീ സ്പൂണ്‍ കൊടുത്ത ലക്ഷണം ഉണ്ട്. എല്ലാവര്ക്കും നല്ല എനര്‍ജി. സ്കോഡയുടെ പേര് ആദ്യം കാണിക്കുന്നുണ്ടെങ്കിലും മരുന്നിനു പോലും ഒരു സ്കോഡ കാര്‍ ഈ പടത്തിലില്ല. അത് മാത്രമല്ല മലയാള സിനിമയിലെ പ്രധാന സ്പോന്‍സര്‍മാറില്‍ ഒരാളായ എം സി ആര്‍ മുണ്ട്, ഉദയം മുണ്ട് ഇവര്‍ രണ്ടും ലിസ്റ്റില്‍ ഇല്ല. ജോഷിയുടെ പടത്തില്‍ പിന്നെ മുണ്ടുടുത്തവര്‍ കുറവാണല്ലോ. പതിവ് പോലെ കൊച്ചി പോര്‍ട്ടിലെ ഏതോ ആളൊഴിഞ്ഞ കെട്ടിടത്തിലെ അടി ഈ പടത്തിലും ഉണ്ട്.

ജോഷി സംവിധാനം ചെയ്തത് കൊണ്ട് ആഡംബരതിന്റെ ഘോഷയാത്ര ആണ് സിനിമ. വമ്പന്‍ വീടുകള്‍, അത്യാഡംബര വാഹനങ്ങള്‍. ഒരു അംബാസ്സഡറോ എന്തിനു ഒരു ഓട്ടോ റിക്ഷയോ പോലും ഒന്ന് കാണാന്‍ കൊതിയാവും ഇത് കണ്ടു കൊണ്ടിരുന്നാല്‍. മാത്രമോ ഈ ആഡംബരം ഒക്കെ കണ്ടിട്ട് മനുഷ്യന്റെ മനസമാധാനം പോവുകയും ചെയ്യും. കേരളത്തില്‍ ആരുടേയും കയ്യില്‍ ചില്ലി കാശില്ല എന്ന് പറയുമെങ്കിലും ഈ സിനിമ കണ്ടാല്‍ അത് തോന്നില്ല. ഒരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ചില രംഗങ്ങളില്‍ ഒക്കെ ജോഷിയുടെ കപ്പാസിറ്റി നമുക്ക് ശരിക്കും കാണാം. ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകര്‍ക്ക് പോലും എടുക്കാന്‍ പറ്റാത്ത ഫിനിഷിംഗ് ആണ് ഇതിലെ ചില സീനുകള്‍. 

ഇതില്‍ അഭിനയിക്കുന്നവരെ പറ്റി അല്പം. 

ലാലേട്ടന്‍ നല്ല മെലിഞ്ഞുണങ്ങി വന്നിട്ടുണ്ട്. പിന്നെ രണ്ടു സെക്കന്റില്‍ കൂടുതല്‍ അങ്ങേരെ കാണാന്‍ പറ്റാത്ത വിധം ആണ് എഡിറ്റിംഗ്. ദിലീപിന്റെ ചംച്ചാകളായ സിബി ഉദയന്മാര്‍ എഴുതിയത് കൊണ്ട് ദിലീപിന് പൊടിക്ക് തമാശയും ആക്ഷനും ഒക്കെ ഇട്ടു കൊടുത്തിട്ടുണ്ട്‌. 
ലക്ഷ്മി റായി , കനിഹ എന്നിവരെ പറ്റി പറയുകയും വേണ്ട. എന്താ ഒരു ഗ്ലാമര്‍. ലക്ഷ്മി റായിയുടെ ചിത്രം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്താനെന്ന വണ്ണം ഒരു പാട്ടും ഉണ്ട്. ശരത് കുമാറിന് പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല. അങ്ങേര്‍ പിന്നെ പണ്ട് കുറെ തവണ മിസ്ടര്‍ ചെന്നൈ ഒക്കെ ആയിരുന്ന ആളാണല്ലോ. സുരാജ് വെഞ്ഞാറമൂടിനെ എന്തിനാണാവോ ഇട്ടിരിക്കുന്നത്. 

കാവ്യാ മാധവന്‍ അക്ഷരാര്‍ഥത്തില്‍ സ്ക്രീന്‍ 'നിറഞ്ഞു' നില്‍ക്കുന്നു. സ്വന്തം വിഷമം മുഴുവന്‍ ആഹാരം കഴിച്ചാണ് കാവ്യാ തീര്‍ക്കുന്നതെന്ന് തോന്നുന്നു. അതോ ഇനി ഗദ്ദാമയില്‍ അഭിനയിച്ചപ്പോ അധികം ആഹാരം കഴിക്കാതിരുന്നതിനു പകരം വീട്ടിയതാണോ. എന്തായാലും റേഷന്‍ അരി ഫ്രീ ആയി കിട്ടുന്ന ഏതോ സ്ഥലത്ത് നിന്ന് വന്നത് പോലെ തോന്നും ഇപ്പൊ കാവ്യയെ കണ്ടാല്‍. മലയാളികള്‍ ഇപ്പോഴും സ്നേഹിക്കുന്ന ഈ നടി സ്വന്തം ശരീരം കൂടി വല്ലപ്പോഴും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നെ എനിക്ക് പറയാനുള്ളൂ. ദിലീപും കാവ്യയും കൂടി നിന്നിട്ട് ഇപ്പൊ അമ്മയെയും മകനെയും പോലുണ്ട്.

ലക്ഷ്മി ഗോപാല സ്വാമി ഇതിലുമുണ്ട്. പുള്ളിക്കാരി സ്ഥിരമായി ലാലേട്ടന്റെ നായികാ ആയി അഭിനയിച്ചു മടുത്തിട്ടാണെന്നു തോന്നുന്നു ഇതില്‍ അദ്ദേഹത്തിന്റെ അനിയത്തി ആയിട്ടാണ്.
കാവ്യയെ പറ്റി പറഞ്ഞതേ എനിക്ക് ലക്ഷിമിയെയും പറ്റി പറയാനുള്ളൂ.

സുരേഷ് കൃഷ്ണ പതിവ് പോലെ വില്ലന്‍ ആയി ഇതിലുണ്ട്. വെടി കൊണ്ടോ അല്ലാതെയോ ചാവുമ്പോള്‍ പുള്ളിയുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്കു വരുന്നത് ഈ പടത്തിലും അങ്ങേര്‍ വൃത്തിയായി കാണിക്കുന്നുണ്ട്. അടുത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം.

സായി കുമാര്‍ തടിച്ചു തടിച്ചു ഒരു മാതിരി ആയിട്ടുണ്ട്‌. അങ്ങേരെ അഭിനയിപ്പിക്കണമെങ്കില്‍ ഇനി ഹോളിവൂഡില്‍ നിന്ന് ക്യാമറ ഇറക്കേണ്ടി വരും. ഒരു വിധമുള്ള കാമെറയ്ക്കൊന്നും ആ ഫുള്‍ ബോഡി ഫിലിമിലേക്ക് പകര്‍ത്താന്‍ കഴിയില്ല. വൈഡ് ആംഗിള്‍ ലെന്‍സ് ഉപയോഗിക്കാം എന്ന് വച്ചാലും ലെന്‍സിനും ഇല്ലേ ചില പരിമിതികള്‍. 

ഏറ്റവും ദയനീയം ഷിറ്റ് ഗോപിയേട്ടന്‍ ആണ്. വയറും ചാടി, മുഖത്തൊക്കെ പീളയും കെട്ടിയ ഈ മനുഷ്യന്‍ ഒരു ഐ പി എസ് കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെന്ന് വിശ്വസിക്കുക അതീവ ശ്രമകരമാണ്. പുള്ളിയുടെ കാരവന്‍ ആണ് ചിത്രത്തില്‍ ചില രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ആ കാരവന്‍ വാടകയ്ക്ക് കൊടുത്തു റോള്‍ പിടിക്കേണ്ടി വരും എന്നാ തോന്നുന്നത്.  ബാക്ക്ഗ്രൌണ്ട് മ്യൂസിക് ചെയ്തവനെ ശരിക്കും മുതലാക്കിയിട്ടുണ്ട്. അസഹ്യമായ ശബ്ദ ഘോഷം ആണ്. ദോഷം പറയരുതല്ലോ. ക്യാമറ തരക്കേടില്ല.

പടത്തിന്റെ കഥ ഇപ്പോഴും എനിക്ക് ശരിക്ക് മനസ്സിലായിട്ടില്ല.അതാ അതിനെ പറ്റി ഒന്നും എഴുതാത്തത്. പക്ഷെ ട്വന്റി ട്വന്റി യുടെ കഥ ചിലപ്പോഴെങ്കിലും ഓര്മ വരും. അതേ വീടുകള്‍, അതേ സന്ദര്‍ഭങ്ങള്‍ അങ്ങനെ അങ്ങനെ സാമ്യതകള്‍ പലതുണ്ട്. അതിലെ ചില ആണ്‍ കഥാപാത്രങ്ങള്‍ ഇതില്‍ പെണ്‍ കഥാപാത്രങ്ങള്‍ ആയി, പെണ്ണ് ആണായി അത്രയൊക്കെയേ ഉള്ളൂ വ്യത്യാസങ്ങള്‍.

സത്യം പറഞ്ഞാല്‍ ഈ പടം കണ്ടതില്‍ പിന്നെ മൂവി റിവ്യൂ സൈറ്റുകള്‍ നടത്തുന്നവരോട് ബഹുമാനം കൂടി. എന്തൊക്കെ കണ്ടിരുന്നാല്‍ ആണ് ഒരു റിവ്യൂ എഴുതാന്‍ പറ്റുന്നത്.
ഹോ ഭയങ്കരം ..!!!

2011, മാർച്ച് 27, ഞായറാഴ്‌ച

അച്യുതാനന്ദന്‍ / സിന്ധു ജോയ് - ആരാണ് വിശുദ്ധന്‍ ?

പ്രശസ്ത സിനിമ സംവിധായകന്‍ ആയ ആഷിക് അബുവിന്റെ ഫേസ്ബുക്ക്‌  വോളില്‍ കണ്ട ഒരു പോസ്റ്റ്‌ ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. സിന്ധു ജോയ് പാര്‍ട്ടി വിട്ടതിനെ പറ്റി മഹാരാജാസിലെ ഒരു പഴയ സഖാവ് ആയിരുന്ന ആഷിക് ന്റെ വികാര പ്രകടനം. അതിനെ പറ്റിയുള്ള വായനക്കാരുടെ അഭിപ്രായങ്ങളും കണ്ടു. സിന്ധു ജോയ് എന്ത് കൊണ്ട് പാര്‍ടി വിട്ടു എന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. വി എസ് അച്ചുതാനന്ദന് സമീപകാലത്ത് ലഭിച്ച അമിത പ്രശസ്തിയുമല്ല ഇവിടത്തെ ചര്‍ച്ച വിഷയം.പക്ഷെ അവിടെ നടന്ന അഭിപ്രായ പ്രകടനങ്ങള്‍ എന്നെ ഉറക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്താണ് കമ്മ്യൂണിസം ?

എന്റെ പരിമിതമായ അറിവ് വച്ച് കമ്മ്യൂണിസം എന്നത് വളരെ മനോഹരമായ ഒരു സ്വപ്നമാണ്. 
ലോകത്തിലെ നന്മകള്‍ സ്നേഹത്തിന്റെ പശ കൊണ്ട് ഒട്ടിച്ചു ചേര്‍ത്ത അതി മനോഹരമായ ഒരു സ്വപ്നം. നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യര്‍ സ്വന്തം ചോര കൊണ്ട് നിറം കൊടുത്ത വെറും ഒരു സ്വപ്നം. കമ്മ്യൂണിസത്തിന്റെ പ്രായോഗികത എന്നും സാധാരണ മനുഷ്യനെയും ബുദ്ധിജീവികളെയും പ്രലോഭിപ്പിക്കുകയും ഒരു പക്ഷെ ആശയകുഴപ്പതിലാക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇത്രയും ആള്‍ക്കാര്‍ ഇപ്പോഴും ഈ ആശയത്തെ പിന്തുടരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതിനു രണ്ടാണ് കാരണം. ഒന്ന്, തങ്ങള്‍ക്കു പൂര്‍ണമായി മനസ്സിലായില്ലെങ്കിലും ഇത് ഒരു ഗംഭീര സംഗതി ആണെന്നും നമ്മളെ രക്ഷിക്കാന്‍ ഇതിനെ കഴിയൂ എന്നുമുള്ള വിശ്വാസം. ചുരുക്കി പറഞ്ഞാല്‍ ഒരു തരത്തിലുള്ള അറിവില്ലായ്മ. മറ്റേതു തികച്ചും രാഷ്ട്രീയമായ കാരണം. അതായതു അധികാരവും പണവും മറ്റു സൌകര്യങ്ങളും ഉണ്ടാക്കാനുള്ള ഒരു എളുപ്പ വഴി. ഒരിക്കല്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ എന്ത് കൊണ്ട് ഇതില്‍ തുടരുന്നു ? ഇതില്‍ ഒരിക്കല്‍ പ്രവര്‍ത്തിച്ചിട്ടു മാറിയാല്‍ ഉണ്ടാവുന്ന ശാരീരികമായ കയ്യേറ്റങ്ങളും മറ്റു അക്രമങ്ങളും ആകാം കാരണം. എന്റെ നാട്ടില്‍ പണ്ട് പാര്‍ട്ടി മാറിയ കുറച്ചു പേര്‍ക്ക് പാര്‍ട്ടി ചുട്ട മറുപടി കൊടുത്തത് എങ്ങനെ ആണെന്നറിയാമോ ?
ആ ഗ്രൂപ്പിന്റെ നേതാവിനെ സ്വന്തം വീട്ടിനു മുന്നില്‍ വച്ച് വെട്ടി കൊന്നു കൊണ്ട്.  ഇതിനെക്കാള്‍ നല്ല ഒരു പ്രത്യയ ശാസ്ത്രം ഇല്ലാത്തത് കൊണ്ടാണെന്ന്  പലരും ഇതില്‍ തന്നെ തുടരുന്നത് എനിക്ക് തോന്നുന്നില്ല. കണ്ണൂരിലെയും കാസര്‍ഗോഡിലെയും എന്റെ ചില ഹാര്‍ഡ് കോര്‍ കമ്മ്യൂണിസ്റ്റ്‌ കൂട്ടുകാരോട് എന്ത് കൊണ്ടാണ് ഈ പാര്‍ട്ടിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. പലരും പറഞ്ഞ മറുപടി രസകരമായിരുന്നു. നമ്മുടെ പ്രദേശത്ത് മുഴുവന്‍ ഭയങ്കര പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്നും തങ്ങളുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ ആണെന്നും ആയിരുന്നു അത്. ഒരാള്‍ പോലും മഹത്തായ ഒരു പ്രത്യയ ശാസ്ത്രമാണ് ഈ പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നതെന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. എന്താണ് കമ്മ്യൂണിസം എന്ന് പോലും അറിയാത്ത പാവങ്ങളാണ് പാര്‍ട്ടിയില്‍ കൂടുതല്‍.


എന്ത് കൊണ്ട് കമ്മ്യുണിസം പ്രായോഗികമല്ല ?

മുകളില്‍ പറഞ്ഞ പോലെ ഇത് സ്വപ്ന സമാനമായ ഒരു സങ്കല്പമാണ്. മനോഹരമായ പല സ്വപ്നങ്ങളെ പോലെ തീരെ പ്രായോഗികമല്ലാത്ത ഒന്ന്. യഥാര്‍ത്ഥ കമ്മ്യൂണിസം നടപ്പില്‍ വരണമെങ്കില്‍ മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മാറണം. അതായതു അസൂയയും അത്യാഗ്രഹവും ദുര്‍മോഹങ്ങളും ഒന്നുമില്ലാത്ത മനുഷ്യര്‍ മാത്രം ലോകത്ത് ഉണ്ടാവണം. എങ്കില്‍ ഇത് നടന്നേക്കും. 
നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ.. സത്യ സന്ധമായി മറുപടി പറയണം. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വേറൊരാള്‍ക്ക് വെറുതെ കൊടുക്കുമോ ?

വിജയിച്ച(?) പ്രക്ഷോഭങ്ങള്‍

ഇപ്പൊ നിങ്ങള്‍ ചോദിക്കും. അപ്പൊ കേരളത്തില്‍ പണ്ട് നടന്ന വിജയിച്ച  ഒരുപാടു കര്‍ഷക സമരങ്ങളെ പറ്റി. ഇതുകൊണ്ട് അത് വിജയിച്ചു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? അതിന്റെ കാരണം കമ്യൂണിസത്തിന്റെ മഹത്വം അല്ല. മനുഷ്യ സ്നേഹികളായ ചില നേതാക്കളുടെ കീഴില്‍ അവഗണനയും അടിച്ചമര്‍ത്തലും അനുഭവിച്ചു കിടന്ന കുറെ പാവങ്ങള്‍ അതില്‍ നിന്ന് മോചനത്തിനായി , നില നില്പിനായി നടത്തിയ പോരാട്ടങ്ങള്‍ ആണ് അവ. കമ്മ്യുണിസ്റ്റ് അല്ല വേറെ ഇതൊരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ കീഴിലായിരുന്നെങ്കിലും അത് വിജയിച്ചേനെ.
ബ്രിട്ടീഷ്‌ ഭീകരതയ്ക്കെതിരെ ഭാരതീയര്‍ ഒന്നിച്ചത് പോലെ. ആ ജനതയെ മുന്നോട്ടു നയ്യിച്ചത് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നയങ്ങളോ മൂല്യങ്ങളോ അല്ല. രക്ഷപ്പെടാനുള്ള ആവേശവും ഗാന്ധിജിയെ പോലുള്ള ഒരു മഹാത്മാവിന്റെ ഉറച്ച നിലപാടുകളും ആയിരുന്നു അവരെ മുന്നോട്ടു വഴി കാണിച്ചത്‌.

ഇത് വരെ ആരെന്തു നേടി ?

ഇത് വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നടത്തിയ സമരങ്ങള്‍ കൊണ്ട് നാം എന്ത് നേടി എന്ന് ചിന്തിച്ചിട്ടുണ്ടോ ? സ്വന്തം പ്രത്യയ ശാസ്ത്ര സംഹിതകള്‍ കാലത്തിനൊത്തു പരിഷ്കരിക്കാത്ത ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും കൂടി കാലത്തെ പിറകോട്ടു വലിക്കാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു എന്ന് വേണം പറയാന്‍. ഒരിക്കല്‍ ലോകം മുഴുവന്‍ കമ്മ്യൂണിസം നിലവില്‍ വന്നാല്‍ എന്താവും സ്ഥിതി ? പാവപ്പെട്ടവര്‍ എന്നൊരു വര്‍ഗം ഇല്ല്ലതാവുമോ ? ലോകത്തിന്റെ നിലനില്പ് തന്നെ ഈ അസമത്വത്തില്‍ അല്ലെ ? കഷ്ടപ്പെട്ട് അധ്വാനിച്ചു പണം ഉണ്ടാക്കുന്ന ഒരാള്‍ ആ ഒരു കാരണം കൊണ്ട് തന്നെ എങ്ങനെ ബാക്കിയുള്ളവരുടെ ശത്രു ആവും ? നിര്‍ഭാഗ്യ വശാല്‍ എല്ലാ പണക്കാരും ബാക്കിയുള്ളവരുടെ ശത്രുക്കള്‍ ആണെന്ന സന്ദേശം ആണ് ഈ പാര്‍ട്ടി നല്‍കുന്നത്.
കൊന്നും മോഷ്ടിച്ചും പണക്കാരായ കുറെ പേര്‍ ഇവിടെ ഉണ്ട്. പക്ഷെ ഭൂരിഭാഗവും കഷ്ടപ്പെട്ട് തന്നെയാണ് ഈ നിലയില്‍ എത്തിയിട്ടുള്ളത്. അവരുടെ പളപളപ്പുള്ള ജീവിതത്തിനു പുറകില്‍ ഒരുപാടു വിയര്‍പ്പിന്റെ മണമുള്ള കഥകള്‍ ഉണ്ടാവും. അവര്‍ കഷ്ടപ്പെട്ട് നടത്തുന്ന ഒരു വ്യവസായ സംരംഭത്തില്‍ പണിയെടുക്കുന്നവര്‍ക്ക് മാന്യമായ കൂലി മാത്രം പോര ലാഭം കൂടി തരണം എന്ന് വാദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ? കുറച്ചു സ്ഥലം സ്വന്തമായുള്ളവന്‍ ജന്മി. അവന്‍ തുലയണം എന്നൊരു വാദത്തിന്റെ പേരില്‍ നക്സലയിറ്റുകള്‍ പണ്ട് എത്ര പേരെ കൊന്നിരിക്കുന്നു. എന്റെ അച്ഛന്റെ വീട്ടിനു സമീപം നടന്ന ഒരു സംഭവം ഓര്മ വരുന്നു. ഒരു പാവം ബ്രാഹ്മണ കുടുംബം അവിടെ ഉണ്ടായിരുന്നു. സ്വന്തമായി കുറച്ചു നെല്പാടം ഒക്കെ ഉണ്ട് അവര്‍ക്ക്.
പക്ഷെ സാധുക്കള്‍. അമ്പലത്തിലെ ശാന്തി പണിയും മറ്റുമായി ജീവിച്ചിരുന്ന കുറച്ചു പേര്‍. ജന്മി എന്നതിന്റെ നിര്‍വചനത്തില്‍ അവര്‍ പെടും എന്നെ പേര് പറഞ്ഞു ഒരു അര്‍ദ്ധ രാത്രി വീട് കയറി ആക്രമിച്ചു അവിടത്തെ തിരുമേനിയെ നക്സലയിറ്റുകള്‍  ശിരശ്ചേദം ചെയ്തു. മാത്രമല്ല ബാക്കി ജന്മികള്‍ക്കു മുന്നറിയിപ്പായി ആ തല വീട്ടു മുറ്റത്ത്‌ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്നത്തെ പ്രമുഖ
'മനുഷ്യാവകാശ' പ്രവര്‍ത്തകര്‍ ആയിരുന്നു അന്ന് ആ 'ഓപെറേഷന് ' മുന്നിട്ടുണ്ടായിരുന്നത്.

ഈ പാര്‍ട്ടി ഇന്നെവിടെ നില്കുന്നു ?

ചൈന ആയിരുന്നല്ലോ പണ്ട് തൊട്ടേ പാര്‍ട്ടിയുടെ തുറുപ്പു ചീട്ടു. ചൈന ഇന്നെങ്ങനെ ലോക ശക്തി ആയി ? അവര്‍ ഒരു മുതലാളിത്ത രാജ്യമായി മാറി എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. അതിനെതിരെ ശബ്ടിക്കുന്നവന്റെ വാക്കുകള്‍ അടിച്ചമര്‍ത്തുന്നു. അവരെ നിശബ്ദരാക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ സ്വന്തം അഭിപ്രായം പറയാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തുന്നു. വെസ്റ്റ് ബംഗാള്‍ , കേരളം ... ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കെന്തു സംഭവിച്ചു ? മുതലാളിത്തത്തെ വാരി പുണര്‍ന്ന ബംഗാള്‍ പുരോഗതിയിലേക്ക് കുതിക്കുന്നു. കേരളം തപ്പി തടഞ്ഞു നടക്കുന്നു. ഇതേ സമയം ലോക കുത്തക രാജ്യം എന്ന് വിളിക്കപ്പെടുന്ന അമേരിക്കയുടെ കാര്യം നോക്കൂ. അമേരികന്‍ പ്രസിഡന്റിനെ വരെ കുറ്റം പറയാനുള്ള അവകാശം അവിടത്തെ ജനങ്ങള്‍ക്കുണ്ട്.

അച്ചുതാനന്ദന്‍

പാര്‍ട്ടിയുടെ പുതിയ മശീഹ ആണല്ലോ വി എസ്. അഴിമതിയുടെ കറ പുരളാത്ത ജന കോടികളുടെ രക്ഷകന്‍ ..ഇങ്ങനെ ഒരു ഇമേജ് ആണ് ഇദ്ദേഹതിനുള്ളത്. എന്നാല്‍ ഇതില്‍ എത്രത്തോളം ഉണ്ട് വാസ്തവം ? ഞാന്‍ പണ്ട് ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ ആണ് വി എസിന്റെ മകന്‍ ആയ അരുണ്‍
ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ എം ബി എ പഠിച്ചു കൊണ്ടിരുന്നത്. കേരളം മുഴുവന്‍ അന്ന് എസ് എഫ് ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചപ്പോള്‍ ഒരേ ഒരു കോളേജില്‍ മാത്രം സമരം ഇല്ല.
അരുണിന് പരീക്ഷ എഴുതാന്‍. അത് പോട്ടെ. നേതാവ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് വയ്ക്കാം.
പക്ഷെ എം ബി എ കഴിഞ്ഞ അരുണിനെ ഏതു യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആണ് കയര്‍ഫെഡ് എം ഡി ആക്കിയത് ? സ്വന്തം മകന്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചിലപ്പോ അച്ഛനായ സഖാവ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് വച്ചോ. പക്ഷെ അത് കഴിഞ്ഞു കേരള ഓഡിയോ വിഷ്വല്‍ ആന്‍ഡ്‌ റിപ്രോഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്റെ എം ഡി ആക്കിയപ്പോഴോ ?
മൂന്നാറില്‍ നടന്നതു വെറും ഒരു പബ്ലിസിറ്റി സ്ടന്റ്റ് ആണെന്ന് വിശ്വസിക്കാനും കാരണങ്ങള്‍ ഉണ്ട്.
ഇത്രയും നല്ലവനായ ഒരു നേതാവ് എന്തുകൊണ്ട് മൂന്നാറിലെ നീക്കങ്ങളില്‍ പങ്കെടുത്ത സുരേഷ് കുമാറിനെയും രാജുവിനെയും മറ്റും കൈവിട്ടു ? സ്വന്തം ഇമേജ് പോകും എന്ന ഒരു പേടി മാത്രം. ബാലകൃഷ്ണ പിള്ളയെ ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ സത്യം പറഞ്ഞാല്‍ ഒരു ചിരിയോടെ ആണ് കണ്ടത്. അഴിമതിക്കാരായ എല്ലാവരെയും ഇത് പോലെ ജയിലില്‍ അടയ്ക്കും എന്ന്. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാരായ ഒരാളുടെ നേര്‍ക്ക്‌ പോലും ഉയരാന്‍ മടിച്ച ആ കൈ മറ്റുള്ളവര്‍ക്ക് നേരെ ഉയരും എന്ന് കേട്ടാല്‍ എന്താണ് മനസ്സിലാക്കേണ്ടത് ? വ്യക്തി വൈരാഗ്യം ആവും കാരണം എന്നത് തന്നെ. പലപ്പോഴും മറു കണ്ഠം ചാടുന്ന ഇങ്ങനത്തെ ഒരു നേതാവിനെ എന്ത് കണ്ടിട്ടാണ് ജനം പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

സിന്ധു ജോയ് ചെയ്തത് .

സത്യം പറഞ്ഞാല്‍ പുള്ളിക്കാരിയോട് പാര്‍ട്ടി എന്തെങ്കിലും വിവേചനം കാണിച്ചു എന്നെനിക്കു തോന്നുന്നില്ല.  ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്. എത്ര വലിയ നേതാവായാലും പോസ്റര്‍ ഒട്ടിക്കുകയും സമരത്തിന്‌ പോവുകയും വെയില്‍ കൊള്ളുകയും ചെയ്താലേ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ നേതാവാവാന്‍ പറ്റൂ എന്ന്.  അങ്ങനെ തന്നെ ചെയ്ത സിന്ധുവിനു പാര്‍ട്ടി അതിനുള്ള അംഗീകാരവും കൊടുത്തിട്ടുണ്ട്‌.
ഉമ്മന്‍ ചാണ്ടി , കെ വി തോമസ്‌ എന്നീ തല മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മത്സരിക്കാന്‍ സിന്ധുവിന് അവസരം കൊടുത്തതും ഈ പാര്‍ട്ടി തന്നെ. ഇവിടത്തെ വിഷയം അതല്ല.  സ്വന്തം ആരോഗ്യം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച ഒരു സഖാവ് എന്ത് കൊണ്ട് പാര്‍ട്ടി വിടുന്നു എന്നത് .
പണ്ട് കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഇതേ അവസ്ഥയില്‍ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു . ചെറിയാന്‍ ഫിലിപ്പ്. കാലം തിരിച്ചു കറങ്ങുന്നുവോ ?

എന്റെ ചില സംശയങ്ങളും അഭിപ്രായങ്ങളും ആണ് മുകളില്‍ കൊടുത്തത്. എത്രത്തോളം ശരിയാണ് എന്നറിയില്ല. നിങ്ങളുടെ പക്കല്‍ ഒരു നല്ല വിശദീകരണം ഉണ്ടെങ്കില്‍ അത് പറഞ്ഞോളു.










2011, മാർച്ച് 21, തിങ്കളാഴ്‌ച

സൂപ്പര്‍ സ്ടാറിനെ തെറി പറയാമോ ?

ഈയിടെയായി ഇറങ്ങുന്ന എല്ലാ ലാലേട്ടന്‍ ചിത്രങ്ങളും എട്ടും ഒന്‍പതും നിലയില്‍ പോട്ടിക്കൊണ്ടിരിക്കുകയാണല്ലോ . ഓരോ പടം ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ ലാലേട്ടനെ പുളിച്ച തെറി വിളിക്കുന്നതും നമുക്ക് കാണാം. പക്ഷെ അദ്ദേഹം അത് ശരിക്കും അര്‍ഹിക്കുന്നുണ്ടോ എന്നൊരു സംശയം. അഭിനയം എന്നത് പുള്ളിയുടെ തൊഴില്‍ ആണല്ലോ. അത് അങ്ങേര്‍ മര്യാദക്ക് ചെയ്തില്ലെങ്കില്‍ മാത്രം തെറി പറഞ്ഞാല്‍ പോരെ ? ഇപ്പൊ നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ് എന്ന് വയ്ക്കുക. സര്‍ക്കാര്‍ ഓരോ തോന്ന്യവാസം കാണിക്കുമ്പോള്‍ നിങ്ങള്‍ ജോലി ചെയ്യാതെ വീട്ടില്‍ ഇരിക്കുമോ ? നിങ്ങള്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരന്‍ ആണെങ്കില്‍ ആ കമ്പനി എന്തെങ്കിലും വൃത്തികെട് കാണിച്ചാല്‍ ജോലി കളഞ്ഞിട്ടു പോയി വീട്ടിലിരിക്കുമോ ? ദുശാസ്സനന്റെ അഭിപ്രായത്തില്‍ സിനിമ എന്ന് പറയുന്നത് സംവിധായകന്റെ മാത്രം കലയാണ്‌. സംവിധായകന്‍ മനസ്സില്‍ കാണുന്ന ഒരു ചിത്രമാണ് ഇനി ആരൊക്കെ ഉണ്ടെങ്കിലും ഒടുവില്‍ പുറത്തു വരുന്നത്.
അതില്‍ അഭിനയിക്കുന്നവന്റെ അഭിനയം മോശമായാല്‍ ആ നടനെയോ നടിയെയോ നമുക്ക് കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ട്. അല്ലാതെ ആ ചിത്രത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവരുടെ തലയില്‍ വയ്ക്കാമോ ? എന്ത് പറയുന്നു ? 

2011, മാർച്ച് 16, ബുധനാഴ്‌ച

ബ്ലോഗ്ഗര്‍ പുലികള്‍ അവരെ പറ്റി പറയുന്നത്


ഈയിടെ ചില ബ്ലോഗുകള്‍ ഒക്കെ വായിച്ചു കൊണ്ടിരിക്കുമ്പോ ആണ് ദുശാസ്സനന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. നമ്മുടെ ബ്ലോഗ്‌ പുലികള്‍ അവരുടെ ബ്ലോഗുകളില്‍ My Profile കൊടുത്തിരിക്കുന്നത്‌ അതീവ രസകരമായിട്ടാണ്.  ചിലരൊക്കെ  സ്വയം ഒരു 'അയ്യോ പാവം ' ആണ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സംഗതി കാച്ചിയിരിക്കുന്നത്‌. വിനയം എന്നത് പിന്നെ മലയാളികളുടെ ഒരു മുഖമുദ്രയാണല്ലോ അല്ലേ.. വളരെ സീരിയസ് ആയി സ്വയം അവതരിപ്പിചിരിക്കുന്നവരും ഉണ്ട്. ഇങ്ങനെ കണ്ടതില്‍ നിന്നൊക്കെ ദുശുവിനു രസകരമായി തോന്നിയ ചില ഐറ്റംസ് താഴെ വിതറുന്നു. ചിരിച്ചു ചിരിച്ചു  മരിക്കും ... ഹ ഹ.

തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം! മരണം വായനക്കാരുടെ കയ്യാല്‍ ആവരുത് എന്ന് ആഗ്രഹം!അതിനാല്‍ വളരെ സൂക്ഷ്മതയോടെ എഴുതാന്‍ ശ്രമിക്കുന്നു! ഹമ്പട ഞാനേ...


കര്‍ത്താവ് :രഘുനാഥന്‍ ‍
കര്‍മം : എക്സ് പട്ടാളം‍
ക്രിയ : വെള്ളമടി (ചെടികള്‍ക്ക് )വെടിപറച്ചില്‍ (നാട്ടുകാരോട്)
ഞാന്‍ മുഹ്സിന്‍ കാപ്പാടന്‍ .നിങ്ങള്‍ക്ക് എന്നെ കാപ്പാടന്‍ എന്ന് വിളിക്കാം . . ഈ കുന്നിക്കുരു -കറുത്ത ലോകത്തില്‍ തെളിഞ്ഞ ചുവപ്പ് പരത്താന്‍ ശ്രമിക്കുന്ന കുന്നിക്കുരു -അതെന്‍റെ ഹൃദയമാണ് അതിന്റെ ഓരോ മിടിപ്പും നിങ്ങള്‍ക്കിതില്‍ കാണാം .....അത് കഥയോ കവിതയോ ആകണമെന്നില്ല പക്ഷെ അതെന്‍റെ ജീവിതമായിരിക്കും.


ഒരു തിരുവില്വമലകാരന്‍. ഇപ്പോള്‍ കുടുംബവുമൊത്ത് ടാന്‍സാനിയയില്‍ കുറ്റിഅടിച്ചിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ എന്നെ സഹിക്കാന്‍ തുടങ്ങിയിട്ട്. വായില്‍ തോനിയത് ഒക്കെ ഞാന്‍ എഴുതും, നിങ്ങളെന്നെ നന്നാക്കും വരെ അങ്ങിനെത്തന്നെ എഴുതും.

ഭൂപടങ്ങള്‍ നോക്കിയല്ല പുഴ അതിന്റെ വഴികള്‍ നിശ്ചയിക്കുന്നത്‌. ജീവിതവും അതുപോലെയാണ്. അതാണ്‌ അതിന്റെ ഭംഗിയും ദുരന്തവും.പക്ഷെ, ഞാന്‍ ഒരു ആശുഭാപ്തിവിശ്വാസിതന്നെയാണ്. നിരീശ്വരവാദിയും.ദൈവം എനിക്ക് ഒരു നല്ല കൂട്ടുകാരന്‍ പോലുമല്ല. വികാരജീവി ആയതിനാല്‍ കഥകള്‍ എഴുതുമായിരുന്നു. കവിതകള്‍ എഴുതണമെന്നായിരുന്നു ആഗ്രഹം.മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയെഴുതുന്ന ഒരാള്‍ (പൂര്‍ണ ,കോഴിക്കോട്) വിവാഹവാര്‍ഷികം(കറന്റ്,കോട്ടയം) പാപജീവിതം (ഗ്രീന്‍ ബുക്സ്, തൃശൂര്‍).

വീട് കൊടകരേല് ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!


പേര് ജിയാസ്. മാവിനെറിഞ്ഞു പ്ലാവിനു കൂടുങ്ങി തേങ്ങ വീണു കിട്ടുക എന്നു കേട്ടിട്ടില്ലേ...? ഇല്ലെങ്കിൽ ഇപ്പോ കേട്ടോളൂ.. ഈയുള്ളവൻ ഏതാണ്ട് ആ വകുപ്പിൽ പെടും. പക്ഷേ ആളൊരു എക്സ്ട്രാഡീസന്റാണ്‌  കൂതറയും,പോക്കിരിയും,വഴക്കാളിയും, വായാടിയും വാഴുന്ന ഈ ബൂലോകത്ത് ഒരാളെങ്കിലും ഡീസന്റാവണ്ടെ?? അല്ല പിന്നെ....

എന്തിനാണ് ഈ ഭൂമിയില്‍ ജനിച്ചതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ജനിക്കണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട് . ജനിച്ചു പോയതുകൊണ്ട് മാത്രം വെറുതെ ജീവിച്ചു തീര്‍ക്കുന്നു.

ജനിച്ചപ്പോള്‍ മുതലേ സ്ഥിരം വഷളന്‍..കോളേജിന്റെ പടി കാണാത്തൊനെന്ത് ഇക്കണോമിക്സ്


ഒരു പാട് എഴുതാന്‍ ഒന്നുമില്ല ... ... ഒരു ക്യാമറയും കുറച്ചു മോഹങ്ങളും ...... When you open your eyes underwater, do you ever worry that you'll drown?വെള്ളത്തിന്റെ അടിയില്‍ അല്ല പാത്ളത്തിന്റെ അടിയില്‍ കൊണ്ട് ഇട്ടാലും ഞാന്‍ കയറി വരും ....
ഇതെന്റെ ലോകം..ഞാന്‍ ഒരു പച്ചിരുമ്പ് ..ഇനിയും ഒന്നുമാകാത്ത പച്ചിരുമ്പ്.. കാലം എന്ന കൊല്ലന്‍ തീച്ചൂളയില്‍ ഉരുക്കിപ്പഴുപ്പിച്ചു തല്ലിച്ചതച്ചു പതം വരുത്തിക്കൊണ്ടേ ഇരിക്കുന്നു.. ആദ്യം മാതാപിതാക്കള്‍ ..പിന്നെ അധ്യാപകര്‍ ..പിന്നെ സമൂഹം ...തല്ലി തല്ലി ചതക്കുന്നു..ഒന്നും ആകാന്‍ ആരും എന്നെ സമ്മതിക്കുന്നില്ല... ഇത് പക്ഷെ എന്റെ ലോകം..എനിക്ക് തോന്നുന്നത് എഴുതും.!! മനസ്സുള്ളവര്‍ വായിച്ചാല്‍ മതി ...അഭിപ്രായം പറഞ്ഞോ!! പക്ഷെ നിര്‍ബന്ധിക്കരുത് ..ഞാന്‍ ഒന്ന് ശ്രമിക്കട്ടെ.. ഇനിയെങ്കിലും ഒരു കൊടാലിയോ വാക്കത്തിയോ ആയിക്കോട്ടെ ഈ പാവം പച്ചിരുമ്പ്..!!!

ഇലയനക്കത്തിൽ പോലും പ്രതികരിക്കാൻ തയ്യാറായവൻ. മുഖം നോക്കാതെ പ്രതികരിപ്പവൻ. പ്രതികരണത്തിൽ വെള്ളം ചേർക്കാത്തവൻ.... ബോബിയെപ്പോലെ !!


Ten thousand thundering typhoons!!!! Me ??Blog ? Blistering barnacles!!!!

വിരോധാഭാസങ്ങളോട് വിരോധം |- എനിക്ക് എന്നെപ്പറ്റി ഒന്നും പറയാനില്ല പക്ഷെ ഞാന്‍...കാണുന്നത് ആത്മസംഘര്‍ഷങ്ങളുടെ കനലില്‍ സ്വപ്നങ്ങള്‍ ഉരുകിയൊലിച്ചുപോയവരുടെ വിഹ്വലതകള്‍ മാത്രം...!!


എന്റെ ചിന്തകള്‍ക്കു അലഞ്ഞു നടക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ലോകം ഇല്ല.. ഈ ലോകം എന്റെ ചിന്തകള്‍ക്കായി വിട്ടു കൊടുക്കുന്നു ഞാന്‍..... അലഞ്ഞു നടക്കുന്ന ചിന്തകളെ ഒന്നു കാണാന്‍, കുശലങ്ങള്‍ ചോദിക്കാന്‍, വല്ലപ്പോഴും വരില്ലേ നിങ്ങളും ഇതിലേ..........

ഇനിയേതായാലും, മുണ്ട് മടക്കിക്കുത്തിയ സ്ഥിതിക്ക് ആരെങ്കിലും അത് ഉരിഞ്ഞെടുക്കുന്നത് വരെയോ, മുണ്ട് സ്വമേധയാ ഉരിഞ്ഞു പോകുന്നത് വരെയോ പോരാടാന്‍ തന്നെയാണ് തീരുമാനം. അങ്ങട് സഹിക്ക്യാ.., അത്രന്നെ!

ജീവിതനൌകയില്‍ എങ്ങോട്ടെന്നില്ലാതെ യാത്രചെയ്ത് പല തുരുത്തുകളിലും എത്തി ഒത്തിരിയൊത്തിരി അനുഭവങ്ങള്‍, അവിസ്മരണീയസംഭവങ്ങള്‍, കഥയെവെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ എല്ലാം പെറുക്കിക്കൂട്ടി. ഈ ഇടം എന്റെ പ്രിയപ്പെട്ട മാതാപിതാ-ഗുരുക്കന്മാര്‍ക്കും നിലമ്പൂര്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹിക്കുന്നവര്‍ക്കും സ്നേഹിച്ചുവഞ്ചിച്ചവര്‍ക്കുമായി സമര്‍പ്പിക്കുന്നു,പിന്നെ പ്രപഞ്ചനാഥനും...

പുഴകളും പാടങ്ങളും അമ്പലങ്ങളും ആല്‍ത്തറകളും നിലാവും മഞ്ഞും ആകാശവും നക്ഷത്രങ്ങളും സംഗീതവും സിനിമയും യാത്രകളും ഗ്രാമങ്ങളും ഒരുപാടിഷ്ട്ടപ്പെടുന്നു! ബ്ലോഗിങ്ങ് വശമില്ല .. ഭാഷാ സാഹിത്യവും അറിയില്ല..മനസ്സിലുള്ള ആശയങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ മറന്നു പോകും.. എന്നാലും വെറുതെ മലയാളത്തില്‍ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ വേണ്ടി ഇവിടെ !
അടിസ്ഥാനപരമായി ഞാന്‍ ഒരു പാവമാണ്.. ആഭാസന്മാരും കൂതറകളുമായ എന്റെ കൂട്ടുകാരാണ് എന്നെ ചീത്തയാക്കാന്‍ ശ്രമിക്കുന്നത്. [അവര്‍ വിജയിച്ചിട്ടില്ല !]


തുലാവര്‍ഷം കോരിച്ചൊരിയുന്ന ഒരു കന്നിമാസത്തില്‍ ഭൂജാതനായി. അന്ന് മുതല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ അവസാനിക്കാതെ തുടരുന്നു. അതിലിടയില്‍ എന്ജിനിയരിംഗ് എന്നൊരു അറിയാത്ത പണി പഠിക്കാന്‍ നോക്കി. ഇപ്പോളും അതിന്‍റെ ആന്തോളനവും ആനന്ദ ഭൈരവിയും ആറിയാതെ നാക്ക് കൊണ്ട് ജീവിക്കുന്നു. നാവിന്റെ ഇത്തരം വികൃതികളെ ഗൂഗിളമ്മച്ചിക്ക് നേര്‍ച്ചയിട്ടപ്പോള്‍ രവം എന്നൊരു ബ്ലോഗ്‌ പിറന്നു. അതില്‍ ചില്ലറ ബഡായികള്‍ പറഞ്ഞു ബ്ലോഗറെന്ന നാട്യത്തില്‍ കഴിഞ്ഞു കൂടുന്നു.


ഇതെന്‍റെ കരിക്കുലം വിറ്റയാണ്‌.എന്‍റെ വീട് ചേക്കില്..., ജ്വാലി ദുബായില്. ഡേലീ പോയ് വരും. അപ്പ് ആന്‍ഡ് ഡൌണാ... പ്ലേനില്‍ സീസണ്‍ ടിക്കറ്റാ... എന്നാ പറയാനാ കൂവേ, എയര്‍ ഹോസ്റ്റസുമാരാണെന്കില്‍ ഒടുക്കത്തെ അലമ്പും, ജാഡയും. ഞാനാകട്ടെ ബ്ലോഗ്‌ലോക അലമ്പന്‍.അപ്പോ പിന്നെ പറയണോ? എന്കിലും നാട്ടുകാര്‍ അമ്മയോട് പറയും ഞാന്‍ ഒരു മഹാന്‍ ആണെന്ന്. അതെന്‍റെ കുഴപ്പം കൊണ്ടാണോ അതോ, നാട്ടുകാരുടെ കുഴപ്പം കൊണ്ടാണോ എന്നെനിക്കറിയില്ല. ഇപ്പോ തല തിരിഞ്ഞ ചിന്തകളുമായി ഈ ബ്ലോഗ്‌ എഴുത്തും തുടങ്ങിയിരിക്കുന്നു... ഇത്‌ വായിച്ച് നിങ്ങളുടെയൊക്കെ തലയില്‍ തലതിരിഞ്ഞ ചിന്തകള്‍ വരുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ തലേവര.

1971 ലെ പഞ്ചവത്സര പദ്ധതിയിലാണ് ജോണും, മേരിയും എറണാകുളം ജില്ലയിലെ പിറവത്ത് വച്ച് മദര്‍ ബോര്‍ഡില്‍ സര്‍ക്യൂട്ട് വരച്ചത്. അസംബ്ലി അവിടെ വച്ച് നടന്നെങ്കിലും, മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തു വച്ചാണ് 1972 മെയ് മാസം 20 ന് ഫൈനല്‍ പ്രൊഡക്ട് ഡെലിവറിയായതും, മാര്‍ക്കറ്റ് ചെയ്യപ്പെട്ടതും. അതിനാല്‍ “Made In Malabar” എന്നറിയപ്പെടാന്‍ ആഗ്രഹം. മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവും എനിക്കുണ്ടെന്ന് തെറ്റിദ്ധരിച്ച്, കലാലയത്തില്‍ വച്ചോരു ചുള്ളിപ്പെണ്ണ് എന്നെ കൊത്തി. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കൊത്തല്‍ അതായിരുന്നു, അതിനാല്‍ തന്നെ ചുള്ളിയെ വിട്ടില്ല. 2000 ഡിസംബര്‍ 31ന് എല്ലാവരും പുതുവത്സരത്തെ വരവേല്‍ക്കുകയും, വെടിക്കെട്ട് കാണുകയും ചെയ്യുന്ന സമയത്ത് ഞാനും ജീവിതത്തിലെ ആദ്യത്തെ ഒരു വെടിക്കെട്ടിന് തീകൊളുത്തി. പിന്നെ വര്‍ഷങ്ങളായി നടത്തിയ വെടിക്കെട്ടില്‍ നിന്ന് ഇസബെല്ല, ഗബ്രിയേല എന്നീ രണ്ട് പൂത്തിരികള്‍ മാത്രം ദൈവകൃപയാല്‍ ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടി. ഇപ്പൊഴത്തെ കാര്യം. 4 വയറിന്റെ പിരാന്തുകള്‍ മാറ്റാന്‍ ഇപ്പോള്‍ ബഹ്‌റൈനില്‍ കുറ്റിയടിച്ചിരിക്കുന്നു.


എല്ലാരും പറയുന്നു കയ്യിലിരുപ്പു ശരി അല്ലെന്ന്(പഞ്ചാരയടി,വായിനോട്ടം,എത്തിനോട്ടം,മതിലുചാടല്‍......) ഓ ....പിന്നെ എന്നെ കുറിച്ച് എന്നാ കോപ്പ് പറയാനാ......

ഒടുക്കത്തെ ഗ്ലാമര്‍. വളരെ നല്ല സ്വഭാവം,ബി.ടെക് കഴിഞ്ഞു, ഇപ്പൊ 25 വയസ്.ഒരു സോഫ്റ്റ്വയര്‍ കമ്പനിയില്‍ ജോലി ചെ‘യ്തിരുന്നു..

ഈ സൈബര്‍ ലോകത്തെ എണ്റ്റെ പ്രതിനിധിയാണു സാപ്പി.... തോന്നലുകളുടെ തുറന്നു പറച്ചിലില്‍ വിടരുന്ന ചിരിയെ, സാപ്പിയുടെ ചിരിയെ തോന്ന്യാസച്ചിരിയെന്നു ഞാന്‍ വിളിച്ചു.... എങ്കിലും ഞാന്‍ അനോണിയല്ല....
ഞമ്മളപ്പറ്റി എന്ത്ന്ന് പറ്യാനാ.. നത്തിംഗ് പെഷ്യല്.., പിന്നെ ഇത്തിരി വട്ട്ണ്ടെന്ന് കൂട്ടിക്കോളൂ, സഹിക്കാന്‍ കഴിയാത്തോര് മുന്‍കൂട്ടി പറഞ്ഞാല് കൂടുതല്‍ ഉപകാരമാകും :P

തൃശ്ശൂര്‍ സ്വദേശി. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരു സാധാരണകാരന്‍. നാട്ടില്‍ ഉണ്ടായിരുന്ന നല്ല ജോലി കളഞ്ഞു അമേരിക്കയിലെ ഒരു മലമൂട്ടില്‍ പഠിക്കാന്‍ വന്നു. ഇപ്പോള്‍, രണ്ടു കൊല്ലമായി വീണ്ടും ജോലി, അതും ഈ മലമൂട്ടില്‍ തന്നെ. ജോലി കഴിഞ്ഞാല്‍ പിന്നെ പാചകം, അത്യാവശ്യം വെള്ളമടി, ചില്ലറ യാത്രകള്‍, പിന്നെ ബ്ലോഗു വായന, പരക്കെ കമന്റ് ഇടല്‍, ഇത്രയൊക്കെ ഒള്ളു.
മടിയന്‍,മുന്‍കോപി,വലിയമനസ്സും ചെറിയ കീശയുമുള്ളവന്‍,സ്വപ്നജീവി,ലവലേശം പോലും ക്ഷമയില്ലാത്തവന്‍...ഇത്രയും സദ്ഗുണങ്ങള്‍ ഉള്ളതിനാല്‍ അധികം പറഞ്ഞാല്‍ അതു പൊങ്ങച്ചമാവില്ലേ? കൂട്ടുകൂടി നോക്കൂ, എന്നെപ്പറ്റി ശരിക്കും മനസ്സിലാകും

ചിലരെ ഒക്കെ വിട്ടുപോയി. പിന്നെ.. പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഇതൊന്നും ഇതെഴുതിയ ആള്‍ക്കാരെ കളിയാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല കേട്ടോ. ആര്‍ക്കും ഫീല്‍ ആകരുത് ട്ടോ.
ഇനി. മൈ പ്രൊഫൈല്‍ ഓഫ് ദി ഇയര്‍.. 
ഒരു വടക്കന്‍ വീരഗാഥ എഴുതി ചന്തുവിനെ നന്നാക്കാന്‍ ഒരു M.T എങ്കിലും ഉണ്ടായി. പാവം ഈ ദുശാസ്സനനെ എഴുതി നന്നാക്കാന്‍ ഒരു സാഹിത്യകാരനും ഇവിടെ ജനിച്ചിട്ടില്ല.. അത് തീര്‍ക്കാന്‍ ഇതാ ഒരു ബ്ലോഗ്. ഇനിയെന്കിലും ഈ പാവത്തിനെ വെറുതെ വിടു. പാണ്ഡവരുടെ അടിയും ഇടിയും ഒക്കെ കൊണ്ടു പരലോകം പൂകിയ ഈ മഹാന്‍റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ്...

ഹോ.. എന്നെ കൊണ്ട് ഞാന്‍ തോറ്റു.. ഹി ഹി 

അങ്ങനെ രാജു മോന് പണി കിട്ടി




വളരെ സന്തോഷത്തോടെയാണ് ആ വാര്‍ത്ത‍ ഇന്ന്  മനോരമയില്‍ വായിച്ചത്. മലയാളത്തിലെ 
angry young man ആയ പ്രിഥ്വിരാജ് വിവാഹിതന്‍ ആവുന്നു. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഏതോ പത്ര പ്രവര്‍ത്തക ആണ് പോലും വധു എന്ന്. അത്യാവശ്യം ജനറല്‍ നോളജ് ഉള്ള ഒരു പെണ്ണിനെയെ താന്‍ കെട്ടൂ എന്നീ ചേട്ടന്‍ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. ജനറല്‍ നോളജ് ഉള്ള പെണ്ണിന് എന്തോ പ്രത്യേകത കൂടുതല്‍ ഉണ്ടെന്നാണ് പാവം രാജു മോന്റെ വിചാരം. ഇന്റെലക്റ്റ് ആയ പെണ്ണ് എന്ന് പറയുന്നത് ഒരു സങ്കല്‍പം മാത്രമാണ് എന്ന് പേരുകേട്ട തത്വ ചിന്തകന്‍ ആയ ദുശാസ്സനന്‍ തന്റെ 'ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു' എന്ന തുടരന്റെ ഏതോ ഒരു ഭാഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. എന്തായാലും ഇതൊരു ആണിന്റെയും ജീവിതത്തിന്റെ രണ്ടാം ഭാഗം ( ശരിക്കും ഇതാണ് യഥാര്‍ത്ഥ ഭാഗം ) തുടങ്ങുന്നത് കല്യാണത്തിന് ശേഷമാണല്ലോ . രാജുമോന് ഭാവുകങ്ങള്‍ നേരുന്നു.


വീണ്ടും പോസ്റ്റ്‌ മോഷണം !!!!!

ദുശാസ്സനന്‍ രചിച്ച പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം എന്ന ഒരു പോസ്റ്റ്‌ കേരളത്തിലെ ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ എടുത്തു കളറൊക്കെ മാറ്റി പോസ്റ്റ്‌ ചെയ്തതും അതിന്റെ പേരില്‍ ഉണ്ടായ ചര്‍ച്ചയും ഒക്കെ ഓര്‍മയുണ്ടാവുമല്ലോ അല്ലേ.. അതില്‍ കമന്റ്‌ ഇട്ടവരില്‍ ചിലര്‍ ചോദിച്ച ഒരു ചോദ്യം ഉണ്ട്. പുള്ളി ആ പോസ്റ്റ്‌ കോപ്പി - പേസ്റ്റ് ചെയ്തതല്ലല്ലോ. അങ്ങനത്തെ കോപ്പിയെ മോഷണം എന്നൊക്കെ വിളിക്കാമോ എന്ന് . ശരി. അങ്ങേരെ ഞാന്‍ മോഷ്ടാവ് എന്ന് വിളിക്കുന്നില്ല. കോപ്പി പേസ്റ്റ് മാത്രമാണല്ലോ മോഷണം. ഗൂഗിളില്‍ വെറുതെ തപ്പി നോക്കി. ദാ കിടക്കുന്നു ഒരു ബ്ലോഗറെട്ടന്‍.. പുള്ളിയുടെ കാര്യത്തില്‍ പിന്നെ വേറൊരു തര്‍ക്കത്തിന്റെ കാര്യമില്ല. ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പല പോസ്റ്റുകളും വേറെ എവിടൊക്കെയോ കണ്ട ഓര്‍മ വരുന്നു.


പുള്ളിയുടെ ബ്ലോഗിന്റെ ടൈറ്റില്‍ ഇങ്ങനെയാണ്. സ്വന്തം ചൊറിച്ചില്‍ മാറ്റാന്‍ വേണ്ടി മാത്രമാണ് എഴുതുന്നതെന്ന് ഈ മാന്യന്‍ എഴുതി വച്ചിട്ടുണ്ട്.





ഈ വരാന്തയില്‍ ജൂലൈ ഇരുപത്തെഴിനു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ്‌ ഉണ്ട്. കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!.   പോസ്റ്റ്‌ ഈ ചേട്ടന്‍ 
വള്ളി പുള്ളി വിടാതെ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കു. ഇതിനെ മോഷണം എന്ന് വിളിക്കാമല്ലോ അല്ലേ ? ഇത് കണ്ടപ്പോള്‍ എനിക്ക് ഏറ്റവും ചിരി വന്നത് എപ്പോഴാണ് എന്നറിയാമോ ? എല്ലാ പോസ്റ്റിന്റെ മുകളിലും പുള്ളി എഴുതിയിട്ടിരിക്കുന്ന ഈ വാചകം കണ്ടപ്പോ തന്നെ... ഹി ഹി.. ഞാന്‍ അതിന്റെ അടിയില്‍ ചുവന്ന വര ഇട്ടിട്ടുണ്ട്. 





സത്യം പറയാമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യുന്നവരെ എന്ത് വിളിക്കണം എന്ന് സത്യമായും എനിക്കറിയില്ല. കഷ്ടം !!! 

2011, മാർച്ച് 13, ഞായറാഴ്‌ച

ആദ്യരാത്രിയും ഒരു കൂട് വിഷവും


രവി ആ പൊതി തുറന്നു. കൊടിയ വിഷമാണ് ഉള്ളില്‍. പാതിരാവായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഈ മണിയറയിലേക്ക് കടന്നു വരും. ഇന്ന് പുലര്‍ച്ചെ പുടവ കൊടുത്ത സ്വന്തം ഭാര്യ, പാര്‍വതി. അവള്‍ വരുന്നതിനു മുമ്പ് ഈ വിഷം എങ്ങനെയെങ്കിലും അകത്താക്കണം. അവള്‍ കുളിക്കാന്‍ പോയിരിക്കുകയാണ്. എന്തൊക്കെ മോഹങ്ങള്‍ ആയിരുന്നു ഈ കല്യാണത്തിന് മുമ്പ് . ഭാര്യയെ സ്നേഹിച്ചു കൊല്ലണം, ഒരു വിഷമവും അറിയിക്കരുത് അങ്ങനെ അങ്ങനെ... പക്ഷെ എല്ലാം തകര്‍ന്നു. വൈകിട്ട് എന്തോ എടുക്കാന്‍ അവളുടെ പെട്ടി തിരയുകയായിരുന്നു അയാള്‍. അപ്പോഴാണ്‌ ആ ഫോട്ടോ കിട്ടിയത്. ഒരു ചെറുപ്പക്കാരന്‍. പൊടി മീശ വച്ച ഒരു സുന്ദരന്‍. അവളുടെ പൂര്‍വ കാമുകന്‍. കാലാകാലങ്ങളായി പെണ്ണുങ്ങള്‍ തുടര്‍ന്ന് വരുന്ന വഞ്ചനയുടെയും കാപട്യതിന്റെയും തുടര്‍ച്ച. ഉള്ളില്‍ വേറൊരു ആളെയും വച്ചിട്ട് മറ്റൊരുത്തനെ ചിരിച്ചു കാണിക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു. എന്നാലും എന്നോടിത് വേണ്ടായിരുന്നു പാര്‍വതീ. രവി ഉള്ളില്‍ പതറിയ ശബ്ദത്തില്‍ പറഞ്ഞു...സമയം പോണു. എത്രയും പെട്ടെന്ന് ഇത് കുടിച്ചു തീര്‍ക്കണം. അവിടെ ഇരുന്ന ശീതള പാനീയത്തിന്റെ കുപ്പി എടുത്തു രവി അതില്‍ ആ വിഷം പകര്‍ന്നു. നല്ലത് പോലെ കലക്കി. ലോകത്തോട്‌ ഗുഡ് ബൈ പറഞ്ഞിട്ട് അതെടുത്തു കുടിച്ചു. അതാ അവള്‍ വരുന്നു. നല്ലത് പോലെ അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട് .വന്ന പാടെ ആകര്‍ഷകമായി അവള്‍ ഒന്ന് ചിരിച്ചു . എന്തൊക്കെ ആയാലും ആ ചിരി കണ്ടു രവി ഒന്ന് പതറി. അവള്‍ വന്നു അടുത്തിരുന്നു. എന്നിട്ട് മണി കിലുങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. 'രവിയേട്ടനെ ആദ്യം കണ്ടപ്പോ വളരെ സീരിയസ് ആയിരിക്കും എന്നാണ് കരുതിയത്‌. ഇപ്പൊ എനിക്ക് ആകെ സന്തോഷമായി. മധു പോയതിനു ശേഷം ഞാന്‍ എന്നും ഒരു dilemma യില്‍  ആയിരുന്നു. ഇപ്പൊ എനിക്ക് ഒരു ആശ്വാസം ഉണ്ട് . അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെ ആണ് എന്ന് തോന്നുന്നു ". അവളുടെ സംസാരം കേട്ട് രവി ഒന്ന് ഞെട്ടി. അവള്‍ എണീറ്റ്‌ പോയി അലമാര തുറന്നു. ആ പെട്ടിയില്‍ നിന്ന് ആ പൊടി മീശക്കാരന്റെ ഫോട്ടോ അവള്‍ എടുത്തു കൊണ്ട് വന്നു.. 'ഇത് ? ' രവി ഇടറിയ ശബ്ദത്തില്‍ ചോദിച്ചു. അവന്റെ വായില്‍ നിന്ന്  ചുവന്ന നിറത്തില്‍ ഒഴുകി ഇറങ്ങിയ ചോരയില്‍ ആ ശബ്ദം മുങ്ങി...


2011, മാർച്ച് 5, ശനിയാഴ്‌ച

ഒടുക്കലത്തെ "ബുദ്ധി"ജീവികള്‍ ...


    കുട്ടി ആയിരുന്നപ്പോ ബുദ്ധി ജീവി എന്ന പേര് ഇപ്പോഴും എനിക്ക് ഒരു പ്രഹേളിക ആയിരുന്നു. 
എണ്‍പതുകളിലെ ബുദ്ധി ജീവി അങ്ങനൊരു ചിത്രമാണ് ഇപ്പോഴും തന്നിരുന്നത്. അതിനു മുമ്പ് അവരെക്കാള്‍ വഷളായ ബുജികള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ബുദ്ധി ജീവി എന്നൊരു വര്‍ഗം ഉണ്ടായിരുന്നത് ഇടതു പാര്‍ട്ടികളില്‍ മാത്രമാണ്. 
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇപ്പോഴും അതിനൊരു മാറ്റം ഇല്ല.   എന്റെ കൌമാര കാലം മലയാളത്തിലെ ഏറ്റവും മികച്ച ബൌധിക വിപ്ലവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. സാഹിത്യം, സിനിമ , സംഗീതം , രാഷ്ട്രീയം എന്ന് വേണ്ട എല്ലാ മേഖലകളിലും വസന്തത്തിന്റെ ഇടി മുഴക്കം മാറ്റൊലി കൊണ്ടു. സാഹിത്യം ആണ് അതില്‍ ഏറ്റവും മുന്നില്‍ നിന്നത്. ആര്‍ക്കും മനസ്സിലാവാത്ത ദുര്‍ഗ്രാഹ്യമായ പ്രതിപാദന ശൈലികള്‍ കൊണ്ടു സാധാരണക്കാരനില്‍ നിന്ന് അകന്നു പോയ സാഹിത്യകാരന്മാരും അവരുടെ കൃതികളും. ആനന്ദിനെ പോലെ , മേതില്‍ രാധാകൃഷ്ണനെ പോലെ ഒക്കെ ഉള്ള നവയുഗ എഴുത്തുകാര്‍. അത് മനസ്സിലാവാത്തത് എന്തോ കുറവായി തോന്നിയ കേരളത്തിലെ ആസ്വാദക സമൂഹം തങ്ങള്‍ക്കു മനസ്സിലാവാത്ത എന്തിനൊക്കെയോ ജയ്‌ വിളിച്ചു. പണ്ടത്തെ ചില സിനിമകളിലെങ്കിലും നിങ്ങള്‍ കണ്ടിട്ടുള്ള ടിപ്പിക്കല്‍ ബുജി വേഷങ്ങള്‍. ഗുരു ദത്ത് പണ്ട് ഉപയോഗിച്ചിരുന്ന ടൈപ്പ് ജുബ്ബ , തോളത്തു ഒരു തുണി സഞ്ചി. ചുണ്ടത് ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന തെറുപ്പു ബീഡി .മിക്കവാറും കഞ്ചാവ് അങ്ങനെ ആകെപ്പാടെ ഒരു വൃത്തികെട്ട വേഷം. സംസാരിക്കുന്ന വിഷയങ്ങളോ ... അത്യന്താധുനികമായ കാര്യങ്ങള്‍. സിനിമയുടെ കാര്യം എടുത്താല്‍ അരവിന്ദന്‍ , അടൂര്‍, ജോണ്‍ എബ്രഹാം മുതലായവരുടെ ബുദ്ധി ജീവി സിനിമകള്‍. സത്യം പറയാമല്ലോ അരവിന്ദന്റെ ഒരു ചിത്രം പോലും അത്രയ്ക്ക് മഹത്തരം ആയി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോ എന്റെ ആസ്വാദന നിലവാരം വെറും താഴ്തന്നതായിരിക്കും കാരണം. പക്ഷെ കാഞ്ചന സീതയിലെ മിനിട്ടുകള്‍ നീളുന്ന നടത്തയും മാറാട്ടത്തിലെ കൂടിയാട്ടവും ചിദംബരത്തിലെ മടുപ്പിക്കുന്ന നിശബ്ദമായ മരവിച്ച രംഗംകള്‍ കൊണ്ടു സംവിധായകന്‍ എന്താണ് പ്രേക്ഷകനിലേക്ക് പകരുന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. അതൊക്കെ വച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം അടൂരിന്റെ ചിത്രങ്ങള്‍ ആയിരുന്നു. അനന്തരം പോലെ ചിലതെങ്കിലും നമുക്ക് മനസ്സിലാവുന്ന രീതിയില്‍ അദ്ദേഹം എടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ ആര്‍ട്ട്‌ ചിത്രങ്ങള്‍ മാത്രമല്ല വാണിജ്യ സിനിമയും ഇത്തരത്തിലുള്ള കലര്‍പ്പുകള്‍ നടത്തിയിട്ടുണ്ട്. ഉദാഹരണം നെടുമുടി വേണു. കാവാലം നാരായണപ്പണിക്കരുടെ രചനകള്‍ പാടി തിമിര്‍ക്കുന്ന വേണുവിനെ എത്രയോ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിരിക്കുന്നു. രാമചന്ദ്രന്‍ എന്നൊരു നടന്‍ ഉണ്ട്. അദ്ദേഹം അക്കാലത്തു അവതരിപ്പിച്ചത് മുഴുവന്‍ ഇങ്ങനത്തെ കഥാപാത്രങ്ങള്‍ ആണ്. എന്തായാലും ഇപ്പോഴത്തെ കേരളത്തില്‍ കപട ബുദ്ധി ജീവികള്‍ വളരെ കുറവാണ് എന്ന് തോന്നുന്നു. മലയാളിയുടെ കാഴ്ച്ചയുടെ വ്യാപ്തി കൂടിയതാവം ഒരു കാരണം.ബുദ്ധി ജീവികളെ പറ്റി ഉള്ള ദുശാസ്സനന്റെ ചില നിരീക്ഷണങ്ങള്‍ പങ്കു വയ്ക്കട്ടെ  . 


മനുഷ്യനെ വെറുപ്പിക്കുന്ന ചില തെരുവ് നാടകങ്ങള്‍ അന്ന് ഉണ്ടായിരുന്നു. ഒരു സാമ്പിള്‍ കണ്ടു നോക്കു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയിരുന്ന നിലവാരമുള്ള നാടകങ്ങളെ മറന്നു കൊണ്ടല്ല പറയുന്നത്


കുമ്മാട്ടിയിലെ പ്രശസ്തമായ ആ ഗാനം 


ഇതേ പാട്ട് ഇപ്പൊ പ്രശസ്ത ബാന്‍ഡ് ആയ അവിയല്‍ റീമിക്സ് ചെയ്തത് കാണു


നെടുമുടിയുടെ ഒരു നാടന്‍ പാട്ട് .. അതിര് കാക്കും മലയൊന്നു തുടുത്തേ ..
സര്‍വകലാശാലയില്‍ നിന്ന് ഒരു ഗാനം


എന്തായാലും ആ ചിത്രത്തില്‍ തന്നെ അന്നത്തെ ബുദ്ധിജീവികളെ കളിയാക്കിക്കൊണ്ട്‌ വേണു നാഗവള്ളി ഒരു തമാശ കാച്ചിയിട്ടുണ്ട്. ഉള്ളത് പറയാമല്ലോ ഇത്രയും നന്നായി ആര്‍ക്കും അത് അവതരിപ്പിക്കാന്‍ പറ്റില്ല.



ഇതൊക്കെ കഴിഞ്ഞു വന്ന പുതു യുഗ ബുദ്ധി ജീവി ആണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അപ്രോച് വളരെ ലളിതമായിരുന്നു. നല്ല പച്ച മലയാളത്തില്‍ പ്രശ്നങ്ങളെ വിശകലനം ചെയ്യുക. മലയാളത്തിലെ ഏറ്റവും ജന സമ്മതനായ ബുദ്ധി ജീവി ശ്രീനി ആയിരിക്കും



അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാട് എന്നൊരു ദേഹം ഇടയ്ക്ക് ബുദ്ധിജീവി ആകാന്‍ ഒരു വിഫല ശ്രമം നടത്തി. മലയാളികള്‍ക്ക് ബുദ്ധി ഉള്ളത് കൊണ്ടു അവര്‍ അതര്‍ഹിക്കുന്ന രീതിയില്‍ തന്നെ സ്വീകരിച്ചു.


ഫാസില്‍ എന്നൊരു സംവിധായകന്‍ ഉണ്ട്. അദ്ദേഹം ചെയ്ത ഒരു കടും കൈ. ഒരു ന്യൂ ഏജ് ഫ്രോയിടിനെ നിങ്ങള്‍ക്ക് ഈ ക്ലിമാക്സില്‍ കാണാം. മാതാ പിതാക്കള്‍ക്കും കാമുകി കാമുകന്മാര്‍ക്കും ഇങ്ങനെ ഉപദേശങ്ങള്‍ വാരികോരി കൊടുക്കുന്ന ഒരാളെ എന്ത് വിളിക്കും ?



ഇത് വരെ നിങ്ങള്‍ കണ്ടത് എന്‍ട്രി ലെവല്‍ , മിഡില്‍ ലെവല്‍ ബുദ്ധി ജീവികളെ ആണ്. യഥാര്‍ത്ഥ ബുദ്ധിജീവി ആയി ഒരാളെയേ ഇത് വരെ ശ്രമിച്ചിട്ടും ദുശാസ്സനാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ താന്‍ ഒരു ബുദ്ധിജീവി ആണെന്ന് മറ്റുള്ളവരേക്കാള്‍ നന്നായി സ്വയം ഒരു ബോധം ഉണ്ട് എന്നതാണ് . നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ അദ്ദേഹം അത് പറഞ്ഞു മനസ്സിലാക്കി തരും. വിഷമിക്കണ്ട. ഇതാ അദ്ദേഹത്തിന്റെ ചില നര്‍മ സംഭാഷങ്ങള്‍ നിങ്ങള്‍ക്കായി. 



മുകളിലെ വീഡിയോയില്‍ ആരോ വോയിസ്‌ ഓവര്‍ ചെയ്തിരിക്കുന്നതാണ്. ഒറിജിനല്‍ അല്ല. പക്ഷെ ഇത് ചെയ്തവനെ സമ്മതിക്കണം. ഒടുക്കലത്തെ ഭാവന...

ഭാര്യ എന്ന സങ്കല്‍പം 


അങ്ങേര്‍ രാവണ്‍  പ്രീമിയറില്‍ ചെയ്ത പ്രസംഗം. സായിപ്പിനെ വെല്ലുന്ന ഇംഗ്ലീഷ് ആണ് ഇതെന്ന് ചില ബ്ലോഗ്ഗര്‍മാര്‍ നടത്തിയ വിശേഷണം ഇവിടെ വായിക്കാം 


പ്രേമത്തിനെയും സംവൃതയും പറ്റി ഈ ബുജി നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍


ഇത് കണ്ടിട്ടാണോ എന്തോ പുള്ളിക്കാരി നടത്തിയ ഒരു അഭിപ്രായം 


ഇവരെ എല്ലാം വെല്ലുന്ന വേറൊരു ബുദ്ധി ജീവി ഇവിടൊണ്ട്. പക്ഷെ അങ്ങേര്‍ ഇപ്പൊ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുകയാ. ആരാണെന്ന് പറഞ്ഞാല്‍ ഒരു മിട്ടായി വാങ്ങി തരാം ട്ടാ..


2011, മാർച്ച് 3, വ്യാഴാഴ്‌ച

2011, മാർച്ച് 2, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 23



നാളെ ആണ് ഹൈക്ക് ലെറ്റര്‍ കിട്ടുന്നത് . ശമ്പളം എത്ര കൂടും എന്ന് നാളെ അറിയാം. ബൈജു ആകെ പുളകിതനായി ഇരിക്കുകയാണ്. ടീം ലീഡിനു ബിജുവിനെ പറ്റി വന്‍ അഭിപ്രായം ആണ്. ഇത്തവണ ഒരു ഉഗ്രന്‍ ഹൈക്ക്  കിട്ടിയത് തന്നെ. ലെറ്റര്‍ കിട്ടിയിട്ട് അങ്ങേര്‍ക്കു ഒരു ട്രീറ്റ് കൊടുക്കണം.  ബൈജു ഉറപ്പിച്ചു. ടീമില്‍ മുഴുവന്‍ ആന്ധ്രാക്കാര്‍ ആണെങ്കിലും ലീഡിനു ബൈജുവിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മിക്കപ്പോഴും രാത്രി വൈകി പണി ഒക്കെ തീര്‍ത്തു കൊടുക്കാന്‍ ബൈജു ശ്രമിച്ചിട്ടുണ്ട്. ചിന്നുവിന്റെ വക നല്ല തെറി കിട്ടുമായിരുന്നെങ്കിലും .
പെണ്ണുങ്ങള്‍ക്ക്‌ ഇതൊന്നും അറിയണ്ടല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ ജോലി പോയാല്‍ അവര്‍ തന്നെ ചോദിക്കുകയും ചെയ്യും എന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് . 

അങ്ങനെ നേരം പുലര്‍ന്നു. കുളിച്ചു കുട്ടപ്പനായി ബൈജു ഓഫീസില്‍ എത്തി. പന്ത്രണ്ടു മണി ആയിട്ടും മെയില്‍ ഒന്നും കാണാനില്ല. ഒരു മണി ആയി. ലഞ്ച് കഴിക്കാന്‍ ഇറങ്ങിയപ്പോ പ്രേമി പറഞ്ഞു അവനു മെയില്‍ കിട്ടി എന്ന്. രണ്ടു മണിക്ക് മീറ്റ്‌ ചെയ്യാന്‍. പ്രേമിയും വന്‍ പ്രതീക്ഷയില്‍ ആണ്. ഊണ് കഴിഞ്ഞു വന്ന ഉടന്‍ തന്നെ പ്രേമി എച് ആറിനെ മീറ്റ്‌ ചെയ്യാന്‍ പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു ആകെ വിയര്‍ത്തു അവശനായി പ്രേമി. ബൈജു പ്ലാനില്‍ അവന്റെ അടുത്തേക്ക് പോയി. എന്തായി എന്ന് ചോദിച്ചു. ഹിന്ദിയില്‍ നല്ല പുളിച്ച തെറി ആയിരുന്നു മറുപടി. അവനു ആകെ അഞ്ചു ശതമാനം ആണ് കിട്ടിയതത്രേ. മാത്രമല്ല അവന്റെ പണി അത്ര പോര എന്ന് പറഞ്ഞു കുറെ ഉപദേശവും കിട്ടി. പ്രേമിയുടെ ദേഷ്യം കണ്ടിട്ട് അവന്‍ ഇന്ന് ഓഫീസില്‍ ബോംബ്‌ വയ്ക്കും എന്നാ തോന്നുന്നത്. ബൈജു ഓര്‍ത്തു. വൈകിട്ട് ആയപ്പോ ബൈജുവിന് മെയില്‍ കിട്ടി. അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് എച് ആറിനെ കാണാന്‍. 

ചിന്നു വിളിച്ചു. ' ബൈജുവേ.. എന്തായി. എത്ര കിട്ടി ? ' . 'ഒന്നുമായിട്ടില്ല. നാളെയാ മീറ്റിംഗ്. ഇത്തവണ നല്ലത് കിട്ടാതിരിക്കില്ല. ' ബൈജു പറഞ്ഞു. 'നിനക്ക് എന്നാ അപ്പ്രയിസല്‍ ? " അവന്‍ ചോദിച്ചു.
"നമ്മുടേത്‌ കുറെ കഴിഞ്ഞേ ഉള്ളൂ .. " അവള്‍ പറഞ്ഞു. 'ഹൈക്ക് കിട്ടിയിട്ട് എനിക്ക് ട്രീറ്റ് ചെയ്യണം കേട്ടോ ' അവള്‍ ഓര്‍മിപ്പിച്ചു. വളരെ വേഗത്തിലാണ് സമയം പറന്നു പോയത്. രാവിലെ പതിനൊന്നു ആയി. ബൈജു എച് ആറിന്റെ മുറിയിലേക്ക് കയറി. ഒരു വിടര്‍ന്ന ചിരിയോടെ എച് ആര്‍ ബിജുവിനെ സ്വീകരിച്ചു. 'ബൈജു . നിങ്ങള്‍ ഒരു നല്ല എമ്പ്ലോയീ ആണ്. നിങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ എല്ലാം വളരെ ഹാപി ആണ് .' ഇത് കേട്ട് ബൈജുവിന്‍റെ മുഖം ഒന്ന് വിടര്‍ന്നു.
'പക്ഷെ ചില കാര്യങ്ങളില്‍ നിങ്ങള്‍ ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്'. അത് വരെ ചിരിച്ചു കൊണ്ടിരുന്ന എച് ആര്‍ ചിരി നിര്‍ത്തി. എന്നിട്ട് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്ജിമാര്‍ പറയുന്ന പോലെ ബൈജുവിനെ പൊളിച്ചടുക്കി. 'നിങ്ങള്‍ വിഷമിക്കണ്ട. ഹൈക്ക് ഉണ്ട്. നിങ്ങള്ക്ക് ഞങ്ങള്‍ എട്ടു ശതമാനം ആണ് തരുന്നത്. ഇത് വളരെ കൂടുതല്‍ ആണ് . പിന്നെ നിങ്ങളെ പറ്റിയുള്ള ഫീട്ബാക്ക് ലീഡ് ആണ് തന്നത്. ഇമ്പ്രൂവ്  ചെയ്യാന്‍  ശ്രമിക്കുക' എന്നൊക്കെ പറഞ്ഞു എച് ആര്‍ ബൈജുവിനെ യാത്രയാക്കി. ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടി പറഞ്ഞതൊക്കെ ഓര്‍ത്തപ്പോ ബൈജുവിന് കുറച്ചു വിഷമം ഉണ്ടായെങ്കിലും എട്ടു ശതമാനം ഹൈക്ക് കിട്ടിയല്ലോ എന്ന് അവന്‍ സന്തോഷിച്ചു. ബാക്കിയുള്ളവര്‍ക്ക് എന്തായാലും കുറവായിരിക്കും. ഒറ്റ ഒരെണ്ണം പണി എടുക്കാത്തവന്മാര്‍ ആണ്. 
ചിന്നുവിനെ അറിയിച്ചു. അവള്‍ എന്തായാലും അഭിപ്രായം ഒന്നും പറഞ്ഞില്ല.

വൈകിട്ട് ചായ കുടിക്കാന്‍ പോയപ്പോഴാണ് പ്രേമി ആ രഹസ്യം പൊട്ടിച്ചത്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമാണത്രേ ഏറ്റവും കുറവ് ഹൈക്ക് കിട്ടിയത്. ബാക്കിയുള്ള കുളിക്കുകയും പല്ല് തേക്കുകയും ചെയ്യാത്ത എല്ലാ അന്ധ്രാക്കാര്‍ക്കും വന്‍ ഹൈക്ക് ആണ് കിട്ടിയിരിക്കുന്നത്. വേണ്ട സമയം വന്നപ്പോ ലീടിന്റെ ഗുല്‍റ്റി ( gulte എന്ന് വച്ചാല്‍ telugu എന്നത് തിരിചെഴുത്തുന്നതാ. നമ്മളെ ഒക്കെ മല്ലു എന്ന് വിളിക്കുന്നത്‌ പോലെ ) സ്പിരിറ്റ്‌ വര്‍ക്ക്‌ ചെയ്തു. കള്ള ബടുവാ എന്നൊക്കെ പറഞ്ഞു പ്രേമി പൊട്ടിത്തെറിച്ചു. സങ്കടം സഹിക്ക വയ്യാതെ ബൈജുവും കുറെ തെറി വിളിച്ചു. വൈകിട്ട് ബാറില്‍ പോകാന്‍ പ്രേമി അവനെ ക്ഷണിച്ചു. വെള്ളമാടിക്കില്ല എന്ന് ബൈജു മറുപടി പറഞ്ഞതും കുറച്ചു തെറി അവനും കിട്ടി. താനൊക്കെ എന്തിനാടോ ജീവിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞു പ്രേമി ആരെയോ വിളിച്ചു കൊണ്ട് പോയി. ചിന്നുവിനെ വിളിച്ചു. നടന്നതൊക്കെ ബൈജു പറഞ്ഞു.
ആകെ നിരാശയായി. എട്ടു ശതമാനം എന്ന് പറഞ്ഞപ്പോ എട്ടിന്റെ പണി ആവും എന്ന് പാവം ബൈജു അറിഞ്ഞിരുന്നില്ല. ചിന്നുവിനും വിഷമമായി. അവള്‍ക്കു അടുത്ത മാസം പുതുക്കിയ സാലറി കിട്ടുമ്പോ ഒരു ജീന്‍സും ടോപ്പും വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതാ. എന്തായാലും പാവം ചിന്നു അതിനെ പറ്റി ഒന്നും പറഞ്ഞില്ല. അവള്‍ എന്തൊക്കെയോ പറഞ്ഞു ബൈജുവിനെ സമാധാനിപ്പിച്ചു. 'വേണ്ട ചിന്നൂ. എന്നെ വെറുതെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കണ്ട. ഞാന്‍ കമ്പനി മാറാന്‍ തീരുമാനിച്ചു ' അവന്‍ പറഞ്ഞു. രാത്രി തന്നെ നൌകരി , മോന്‍സ്ടര്‍ ഒക്കെ പോയി അപ്ഡേറ്റ് ചെയ്തു. ഇവന്മാരെ കാണിച്ചു കൊടുത്തിട്ട് തന്നെ വേറെ കാര്യം.


രാവിലെ ആയി. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇത്രയൊക്കെ പണി എടുത്തിട്ടും ഇതാണല്ലോ അനുഭവം. ഉറക്കം ഉണര്‍ന്നിട്ടും വെറുതെ കിടന്നു. ഈയിടെ ഓഫീസ് മാറ്റി കുറച്ച് ദൂരെ ആക്കിയിട്ടുണ്ട് റൂമിന് മുന്നില്‍ കൂടി ഒരു ബി എം ടി സി ബസ്‌ ഉണ്ട്. അത് കുറച്ചു അപ്പുറത്ത് ഒരു ഡെഡ് എന്‍ഡില്‍ പോയിട്ട് തിരിച്ചു വരും. അപ്പൊ അതില്‍ കയറിയാല്‍ ഒറ്റ ബസില്‍ ഓഫീസില്‍ ഇറങ്ങാം. .   ഇപ്പൊ തിരിച്ചു വരും. ബൈജു ഒരുവിധം റെഡി ആയി ഓടി ബസില്‍ കയറിപ്പറ്റി. 
'എല്ലി മഗാ ?' കണ്ടക്ടര്‍ ചോദിച്ചു. സ്ഥലം പറഞ്ഞു ബൈജു ടിക്കറ്റ്‌ എടുത്തു. കണ്ടക്ടര്‍ വേറെ എന്തോ കൂടി പറഞ്ഞു. ബൈജുവിന് മനസ്സിലായില്ല. കന്നഡ ഇപ്പോഴും അത്രയ്ക്ക് ശരിയായിട്ടില്ല. 
ഇനി വണ്ടി വേറെ എങ്ങോട്ടെങ്കിലും പോവുകയാണോ ? അറിയില്ല. എതിരെ ഇരിക്കുന്നവന്മാര്‍ ഒക്കെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ട്. ഇനി താന്‍ പറഞ്ഞതില്‍ വല്ല കുഴപ്പവും ഉണ്ടോ. ബൈജുവിന് സംശയമായി. അല്ല. അതിനു കാരണം ഉണ്ട്. പണ്ട് ബൈജു എം സി എ ക്ക് പഠിച്ചത് തമിഴ്നാട്ടിലാണ്. അന്ന് ബൈജുവിന് തമിഴ് ഒന്നും വലിയ പിടി ഇല്ലായിരുന്നു. കോളേജില്‍ പോകാന്‍ വേണ്ടി ആദ്യ ദിവസം ഇത് പോലെ ഒരു ബസ്സില്‍ ചെന്ന് കയറി. പക്ഷെ ആ ബസ്‌ ശരിക്കും കോളേജ് ജങ്ക്ഷനില്‍ നിന്ന് തിരിച്ചു വരുന്ന ബസ് ആയിരുന്നു. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു തമ്പീ ഇത് കോളേജില്‍ നിന്ന് കിളംബി വരുന്ന ബസ്‌ ആണ്. ഇവിടിറങ്ങി കിഴക്കോട്ടുള്ള ബസ്‌ പിടിക്കാന്‍. അങ്ങേര്‍ പറഞ്ഞതില്‍ പകുതിയും ബൈജുവിന് പിടി കിട്ടിയില്ല. നേരം പുലര്‍ന്നിട്ടെ ഉള്ളൂ. ചിലപ്പോ ആദ്യം കൊടുക്കുന്ന പൈസ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൊടുക്കണം എന്നായിരിക്കും അണ്ണാച്ചി  പറഞ്ഞത് എന്ന് ബൈജു വിചാരിച്ചു. പുള്ളിക്കാരന്‍ കുറെ ഭസ്മ കുറി ഒക്കെ തൊട്ടു ഒരു മാന്യന്‍ ആണ്.  ഇവന്മാരുടെ ഓരോ വിശ്വാസങ്ങള്‍ എന്നൊക്കെ മനസ്സിലോര്‍ത്തു ബൈജു കിഴക്കോട്ടു തിരിഞ്ഞു നിന്നിട്ട്  ഒരു പത്തു രൂപ എടുത്തു നീട്ടി. അതോടെ നമ്മുടെ കണ്ടക്ടര്‍ ന്റെ സ്വഭാവം മാറി. 'എന്നയ്യാ വിളയാട്റിയാ ? ശോംബെറി .. തിരുട്ടു പയലേ.. ' എന്നൊക്കെ പറഞ്ഞു വന്‍ തെറി. അതോടെ അറിയാത്ത ഭാഷ ഉപയോഗിക്കുന്ന പരിപാടി ബൈജു നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്തായാലും ബസില്‍ നിന്നിരങ്ങിയിട്ടും വഴിയില്‍ കാണുന്നവര്‍ ഒക്കെ ഒരു കള്ള ചിരിയോടെ ആണ് പോകുന്നത്.

 ഓഫീസില്‍ എത്തി. ആരും വന്നിട്ടില്ല. ഹൈക്കിന്റെ ഇമ്പാക്റ്റ് . പ്രേമി അവിടെ കീബോര്‍ഡ് തല്ലി പൊട്ടിച്ചു കൊണ്ട് ഇരിപ്പുണ്ട്. ബൈജുവിനെ കണ്ടതും പ്രേമി തല ഉയര്‍ത്തി നോക്കി. 'അരേ ബൈജു .. തു ആഗയാ ?" എന്നൊക്കെ ഒരു കുശല പ്രശ്നം നടത്തി. പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. അത് വരെ വലിഞ്ഞു മുറുകി നിന്നിരുന്ന പ്രേമിയുടെ മുഖം ഒന്ന് വിടര്‍ന്നു. എന്നിട്ട് അവന്‍ ആ ഫ്ലോര്‍ കിടുങ്ങുന്ന പോലെ ഒന്ന് പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കേട്ടിട്ട് അടുത്ത ക്യുബിക്കിളില്‍ ഇരുന്ന അന്ന എഴുനേറ്റു വന്നു . വന്ന ഉടനെ അവളും ചിരി തുടങ്ങി.'ബൈജു . ആ പേന ഒന്ന് തരാമോ ? ' അവള്‍ ചോദിച്ചു. 'അതിനെന്താ . ഇതാ .' എന്ന് പറഞ്ഞിട്ട് ബൈജു പോക്കെറ്റില്‍ നിന്ന് പേന എടുത്തു നീട്ടി. ഈശ്വരാ.. പല്ല് തേച്ച ബ്രഷ്. അപ്പൊ പേന അല്ലായിരുന്നോ രാവിലെ പോക്കറ്റില്‍ ഇട്ടതു. ചുമ്മാതല്ല എല്ലാവനും കളിയാക്കി ചിരിച്ചത്. ബൈജു സീറ്റില്‍ പോയി തളര്‍ന്നിരുന്നു. ഇപ്പൊ എല്ലാം വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്. രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ബസ്‌ പോണത് കണ്ടത്. അത് തിരിച്ചു വരുമ്പോ കയറിപ്പറ്റാനുള്ള തത്രപ്പാടില്‍ ബ്രഷ് പോക്കറ്റില്‍ ഇട്ട കാര്യം മറന്നതാ. ആകെ നാറി. ചിന്നുവിനോട്  അപ്പൊ തന്നെ വിളിച്ചു പറഞ്ഞു. കേട്ട പാടെ അപ്പുറത്ത് നിന്ന് എന്തോ ഒരു ശബ്ദം കേട്ടു. ' ബൈജു ഞാന്‍ പത്തു മിനിറ്റ് കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു".കുറച്ച് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വിളിക്കുന്നു. 'ഞാന്‍ ഇവിടെ ഇരുന്നു ചിരിച്ചു ചിരിച്ചു കറങ്ങി വീണു. അതാ പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞത്.' അപ്പോഴും ചിന്നുവിന്റെ ചിരി നിന്നിട്ടില്ല. അതും കൂടി കേട്ടപ്പോ ബൈജു ഒന്ന് കൂടി തളര്‍ന്നു. പ്രേമി അതാ ഒരു ഗ്ലാസ്‌ വെള്ളവുമായി വരുന്നു. കോമഡി ആണ് അവന്‍ ഉദ്ദേശിച്ചത്. അവനെ ബൈജു കണ്ണ് പൊട്ടുന്ന തെറി വിളിച്ചു ഓടിച്ചു.


ജോലി അന്വേഷണം തുടങ്ങി. ശനിയാഴ്ച ഒരിടത്തു ഇന്റര്‍വ്യൂ ഉണ്ട്. ഓഫീസ് കുറച്ച് അടുത്താണ്. 
രാവിലെ തന്നെ തപ്പി പിടിച്ചു എത്തി. അവന്മാര്‍ ഒരു ഇരയെ കാത്തിരിക്കുന്ന പോലെ ആയിരുന്നു.
അവന്മാര്‍ ബൈജുവിനെ ചവിട്ടി കൂട്ടി അവിടെ ഇട്ടു. അതിനിടക്ക് ഒരുത്തന് ക്ലാസ്സ്‌ ഡയഗ്രം വരച്ചു കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. ജ്യോമെട്രി ബോക്സ്‌ എടുത്തിട്ടില്ല സാറേ ..ഒരു സ്കേല്‍ എങ്കിലും താ. അല്ലാതെങ്ങനാ വരയ്ക്കുന്നത് എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. ബൈജു വരച്ചു കൊടുത്ത ഡയഗ്രം കണ്ടിട്ട് ഒരുത്തന്‍ അപ്പോഴേ ബോധം കേട്ടു വീണു. അടുത്തവന്‍ ബൈജുവിനെ തളളി പുറത്താക്കി. ഒരുവിധത്തില്‍ അവിടെ നിന്ന് തടി കേടാകാതെ രക്ഷപെട്ടു. പോരാ .. ഇനിയും പഠിച്ചേ പറ്റൂ. ഇനി എന്തായാലും പഠിച്ചു പ്രിപെയര്‍ ചെയ്തിട്ട് പോകാം. ബൈജു തീരുമാനിച്ചു. അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ഫോണ്‍ കാള്‍. ചിന്നുവിന്റെ...

2011, മാർച്ച് 1, ചൊവ്വാഴ്ച

പ്രിയംവദ - ഇരുട്ടിനു കറുപ്പ് കൂടുമ്പോള്‍

     

     ഈയിടെയായി രാത്രികള്‍ക്ക് കറുപ്പ് കൂടുതലാണ്. കറുത്ത ചുമരുകളോട് കൂടിയ ഒരു മുറിക്കുള്ളില്‍ ഇടറിയ വെളിച്ചത്തോടെ കത്തുന്ന വിളക്കുകള്‍ പോലെ നക്ഷത്രങ്ങള്‍. പ്രിയംവദ കണ്ണാടിയുടെ മുന്നില്‍ നിന്നു. കണ്മഷി ചെപ്പു തുറന്നിട്ട്‌ ഒരു അണഞ്ഞ തീപ്പെട്ടി കൊള്ളി കൊണ്ട് അല്പം ചുരണ്ടിയെടുത്ത് അവള്‍ കണ്ണെഴുതി. ബാക്കി വന്നതു കൊണ്ട് രണ്ടു പുരികത്തിനും ഒത്ത നടുക്കായി ഒരു പൊട്ടു ചാര്‍ത്തി അവള്‍.  ഓടിട്ട മച്ചില്‍ ഓടുകള്‍ക്കിടയ്ക്ക് ഒരു കണ്ണാടി ഉണ്ട്. അതിലൂടെ ആകാശത്തിന്റെ ഒരു ദൃശ്യം കിട്ടും. അവള്‍ തല ഉയര്‍ത്തി നോക്കി. ചന്ദ്രനും കുറച്ചു നക്ഷത്രങ്ങളും ആ കണ്ണാടിയില്‍ കൂടി അവളുടെ സൌന്ദര്യം ആസ്വദിക്കുന്നുണ്ട്. നേരിയ ഒരു ലജ്ജ പ്രിയംവദയുടെ മുഖത്ത് പടര്‍ന്നു. 

"പ്രിയേ .. പാല്‍ എടുത്തു കുടിച്ചോ ? " അമ്മ വിളിക്കുകയാണ്‌. 'കുടിക്കാം അമ്മേ..' അവള്‍ പറഞ്ഞു.
അപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് അവള്‍ കണ്ണാടിയില്‍ അടിമുടി ഒന്ന് നോക്കി. വിവാഹ പ്രായം കഴിയാറായിട്ടും ഇപ്പോഴും പതിനേഴിന്റെ തിളക്കം കുറഞ്ഞിട്ടില്ല. പാല്‍ എടുത്തു കുടിച്ചു. എന്തെങ്കിലും കൂടി കഴിച്ചിട്ട് പോവാന്‍ അമ്മ പറയുകയാണ്‌. 'നിനക്ക് ഈ രാത്രി ഷിഫ്റ്റ്‌ ഒഴിവാക്കിയിട്ട് വേറെ എവിടെയെങ്കിലും ജോലി നോക്കിക്കൂടെ മോളെ ? ' അമ്മയുടെ സ്ഥിരം ചോദ്യം വീണ്ടും.
'കിട്ടണ്ടേ അമ്മേ .. എന്റെ ക്വാളിഫിക്കേഷന്‍ അത്രയല്ലേ ഉള്ളൂ. ഇത് തന്നെ ഒരു കാള്‍ സെന്റെര്‍ ആയതു കൊണ്ടല്ലേ എന്നെ ജോലിക്കെടുത്തത്  ' പ്രിയംവദ അവളുടെ സ്ഥിരം മറുപടി പറഞ്ഞു. ദേവകി അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. കാബ് ഇപ്പൊ വരും. അവള്‍ പറഞ്ഞു. പുറത്തു ഹോണ്‍ കേട്ടു. 'അമ്മേ ഞാന്‍ ഇറങ്ങട്ടെ ..' അവള്‍ പറഞ്ഞിട്ട് ബാഗ്‌ എടുത്തു ഇറങ്ങി. 'ശരി മോളെ. എത്തിയിട്ട് വിളിക്കണേ .' അമ്മ ഓര്‍മിപ്പിച്ചു. 

    പുറത്തു ഇരുട്ടില്‍ കാബ് കിടക്കുന്നുണ്ട്. അവള്‍ അതില്‍ കയറി. വിജനമായ വഴികളില്‍ കൂടി അത് ഒരു ഹോട്ടലിനു മുന്നില്‍ നിന്നു. 'എത്തി അമ്മേ' അവള്‍ അമ്മയെ വിളിച്ചു പറഞ്ഞു.... ആകാശത്ത് അപ്പോഴും രാവ് ഇരുണ്ടു തന്നെ നിന്നു