2010, മേയ് 28, വെള്ളിയാഴ്‌ച

ദാ കുറച്ചു കിടിലം പോസ്റ്റുകള്‍ .. എന്‍റെതു തന്നെ


     അങ്ങനെ ഞാന്‍ ഒരു വിധം എഴുപതു പോസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയാണ്.
ഇത് എന്‍റെ എഴുപതാമത്തെ പോസ്റ്റ്‌ ആണ്. ഇതില്‍ ഇപ്പൊ എന്താ വലുതായിട്ടുള്ളതെന്നു  നിങ്ങള്‍ ചോദിച്ചേക്കാം. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്ന് പറഞ്ഞ പോലെ എഴുപതെണ്ണം തികച്ചത് എന്‍റെ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. പലപ്പോഴും ആര്‍ക്കും വേണ്ടാതെ ആണ് ഞാന്‍ ഓരോന്ന് എഴുതുന്നത്‌. മിക്ക പോസ്റ്റുകളും പരമ ബോറിംഗ് ആണ്. എന്നാല്‍ ചിലത് എനിക്ക് ഇഷ്ടപ്പെട്ടതും ഉണ്ട്. അങ്ങനെ സെലക്ട്‌ ചെയ്ത കുറച്ചു പോസ്റ്റുകള്‍ ആണ് താഴെ ഉള്ളത്. ഈ അവസരത്തില്‍ അതൊക്കെ ഒന്ന് റീ വിസിറ്റ് ചെയ്യാമെന്ന് കരുതി.
നിങ്ങളും കാണൂ. അഭിപ്രായങ്ങള്‍ ദയവു ചെയ്തു എഴുതു.
ഇത് വരെ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും തുടരുക. 






2010, മേയ് 27, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 17

     


     നേരം വെളുത്തു. അല്ല. വെളുപ്പിച്ചു എന്ന് പറയുന്നതാവും ശരി. സാധാരണ രാവിലെ ഉണര്‍ന്നാല്‍ ബൈജു ആദ്യം ചെയ്യുന്നത് അടുത്ത് കിടക്കുന്ന മഹേഷിന്‍റെ ചന്തിക്കിട്ടൊരു തൊഴി ആണ്. അപ്പൊ മഹേഷ്‌ ഉണര്‍ന്നു എണീറ്റ്‌ പോയി ചായ ഉണ്ടാക്കും. എന്നാല്‍ ഇന്ന് അങ്ങനൊന്നും ചെയ്യാന്‍ ബൈജുവിന് തോന്നിയില്ല. മഹേഷ്‌ ഒന്നും അവന്‍റെ മനസ്സിലേക്ക് വന്നതേയില്ല എന്ന് വേണം പറയാന്‍. ഇന്നലത്തെ ഗുഡ് നൈറ്റ്‌ മെസ്സേജ് ഒന്ന് കൂടി കാണാന്‍ ഒരു ആഗ്രഹം. അവന്‍ ആ ഫോണ്‍ എടുത്തു നോക്കി. അതാ പുതിയ ഒരെണ്ണം. 'ഗുഡ് മോര്‍ണിംഗ് ' രാവിലെ അഞ്ചു മണിക്ക് ചിന്നു അയച്ചിരിക്കുന്നു. ശ്ച്ചായ് .. കിടന്നു പോത്ത്  പോലെ ഉറങ്ങിയത് കാരണം കണ്ടില്ല. അപ്പൊ തന്നെ ഒരു ഗുഡ് മോര്‍ണിംഗ് തിരിച്ചു വിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞില്ല അതാ വരുന്നു അടുത്തത്. 'ബൈജു എണീറ്റോ ? എപ്പോഴാ വരുന്നത് ? ' .. ഇത് സംഗതി കൊള്ളാമല്ലോ. 'ഞാന്‍ ദേ എത്തി..' എന്ന് ബൈജു തിരിച്ചയച്ചു. രാവിലെ എണീറ്റ്‌ ഇതില്‍ കുത്തി കൊണ്ടിരിക്കുന്നത് കണ്ടിട്ട് മഹേഷ്‌ തുറിച്ചു നോക്കി.'എന്തുവാടേ രാവിലെ പണിയുന്നത് ? ' മഹേഷ്‌ ചോദിച്ചു. 'ഒന്നുമില്ലടാ.. നീ കിടന്നോ. ഞാന്‍ ചായ ഇട്ടിട്ടു വരാം' ബൈജുവിന്‍റെ മറുപടി കേട്ട് മഹേഷ്‌ ചാടി എണീറ്റു. 'അളിയാ നിനക്കെന്തു പറ്റി ? കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ? സ്വന്തം ഭര്‍ത്താവിനോട് പറയുന്ന പോലെ ഇത്രയ്ക്കു സ്വീറ്റ് ആയി ചായ ഇട്ടു കൊണ്ട് വരാം എന്നൊക്കെ രാവിലെ പറയുന്നത് കേട്ടിട്ട് ചോദിച്ചതാ ' അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ കുറഞ്ഞത്‌ ആ പറഞ്ഞവന്‍റെ പൂജ്യ പിതാശ്രീയെ വിളിച്ചിട്ടാണ് ബൈജു മറുപടി പറയാറുള്ളത്. എന്നാല്‍ ഇത്തവണ അവന്‍ വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളു. 

     ചായ ഒക്കെ ഇട്ടു കൊടുത്തിട്ട് ബൈജു കുളിക്കാന്‍ പോയി. തിരികെ വന്നു വെറുതെ മൊബൈല്‍ ഒന്ന് കൂടി എടുത്തു നോക്കി. ഇല്ല. പുതിയ മെസ്സേജ് ഒന്നുമില്ല. വെറുതെ ഇന്‍ബോക്സ് ഒന്ന് കൂടി ചെക്ക്‌ ചെയ്തു. ഇല്ല. പുതിയതൊന്നുമില്ല. പെട്ടെന്ന് തന്നെ മേക്കപ്പ് ഒക്കെ പൂര്‍ത്തിയാക്കി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്ക് വീണ്ടും മൊബൈല്‍ ചെക്ക്‌ ചെയ്തു. അങ്ങനെ ഓഫീസില്‍ എത്തി. അകത്തു കയറിയ പാടെ ചിന്നുവിന്‍റെ സീറ്റിലേക്ക് ഒന്ന് പാളി നോക്കി. അവള്‍ എത്തിയിട്ടില്ല. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ഇവള്‍ എവിടെ പോയി കിടക്കുന്നു. ഒരു മെസ്സേജ് അയച്ചു നോക്കാം. ഹേയ് ചിന്നു . വേര്‍ ആര്‍ യു ? എന്ന് ടൈപ്പ് ചെയ്തു. അപ്പൊ അതാ അതിലേക്കു ഒരു കാള്‍.'ചിന്നു കാളിംഗ്' എന്ന് ഡിസ്പ്ലേയില്‍ തെളിയുന്നു. അപ്പൊ തന്നെ ഫോണ്‍ എടുത്തു. ''ബൈജു. ഞാന്‍ ചിന്നുവാ. ബൈജു ഓഫീസില്‍ ആണോ ? ' അവള്‍ ചോദിച്ചു. 'അതെ ഞാന്‍ എത്തി. ചിന്നു എവിടെയാ ? ' ബൈജുവിന്‍റെ ആകാംഷ അവന്‍റെ ശബ്ദത്തില്‍ നിന്നു തിരിച്ചറിയാമായിരുന്നു. 'ഇന്ന് ഞാന്‍ വരുന്നില്ല ബൈജു. നല്ല സുഖമില്ല.' അവളുടെ ശബ്ദത്തില്‍ നല്ല ക്ഷീണം. 'എന്ത് പറ്റി ചിന്നു ? ബൈജു വിഷമത്തോടെ ചോദിച്ചു. 'ഒന്നുമില്ല. നല്ല സുഖമില്ല. നാളെ കാണാം.' എന്ന് പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. ബൈജു ആകെ വിഷമത്തില്‍ ആയി. എന്ത് അസുഖമാണോ എന്തോ അവള്‍ക്ക്. പാവം അവള്‍ ആ പീ ജി യില്‍ ഒറ്റക്കായിരിക്കും. എന്താണ് കുഴപ്പം എന്ന് പറഞ്ഞെങ്കില്‍ എന്തെങ്കിലും ഹെല്‍പ് ചെയ്യാമായിരുന്നു. ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ബൈജു ആകെ ഡൌണ്‍ ആയി. 'എന്താ ബൈജു കുരങ്ങു ചത്ത കാക്കാലനെ പോലെ ഇവിടെ ഇരിക്കുന്നതെന്ന് ചായ കുടിക്കാന്‍ പോയപ്പോ കൂടെ വര്‍ക്ക് ചെയ്യുന്ന രമേശന്‍ ചോദിച്ചു. 'ഹോ. എന്ത് പറയാനാ' എന്ന് പഴയ സിനിമയില്‍ മധു ഒക്കെ ചെയ്യുന്ന പോലെ ആകാശത്തേക്ക് നോക്കി ബൈജു ഗദ്ഗതപെട്ടു. അന്ന് അവിടെ ഇരിക്കാന്‍ ബൈജുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ലീവ് ഇനി അധികം ഇല്ലാത്തതു കൊണ്ട് മാത്രം ബൈജു അവിടിരുന്നു എന്തൊക്കെയോ അടിച്ചു കൂട്ടി. ഇടയ്ക്കു എങ്ങനുന്ടെന്നു അറിയാന്‍ ബൈജു മെസ്സേജ് അയച്ചു. 'കുറവുണ്ട്. എനിക്ക് മാനേജ് ചെയ്യവുന്നത്തെ ഉള്ളു എന്ന് പറഞ്ഞു ഒരു റിപ്ല്യ്‌ വന്നു.' 

     വൈകിട്ട് ആയി. എങ്ങനേലും പണി മതിയാക്കി ബൈജു ഇറങ്ങി. പുറത്തിറങ്ങിയിട്ടു അവളെ ഒന്ന് വിളിച്ചു നോക്കി. ബട്ട്‌ എടുക്കുന്നില്ല. പിന്നെ ബൈജു വിളിച്ചില്ല. രാത്രി ആയി. മഹേഷ്‌ ഒക്കെ വന്നു. ചീട്ടുകളി തുടങ്ങി. ബിജുവും മനസ്സില്ല മനസ്സോടെ അവരുടെ ഒപ്പം ഇരുന്നു ഇരുപത്തെട്ടു കളിക്കുകയാണ്. ബോഡി അവിടെയാണെങ്കിലും മനസ്സ് മുഴുവന്‍ ചിന്നുവാണ്. മുമ്പിലിരിക്കുന്ന പേപ്പറില്‍ വീഴുന്ന ജോക്കറില്‍ വരെ അവളുടെ മുഖം. പാതി ഒഴിഞ്ഞിരിക്കുന്ന ഓ സീ ആര്‍ ഗ്ലാസില്‍ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നത് പോലെ ബൈജൂനു തോന്നി. വെള്ളമടി പഠിക്കാഞ്ഞതു  കഷ്ടമായി പോയി. അല്ലെങ്കില്‍ അടിച്ചു റോഡ്‌ വീലര്‍ ആകാമായിരുന്നു ( റോഡ്‌ വീലര്‍ എന്ന് വച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ആ പട്ടിയുടെ പേരല്ല. അടിച്ചു വീല്‍ ആയി റോഡില്‍ കിടക്കുന്നവരെ നമ്മള്‍ വിളിക്കുന്ന ഓമന പേരാണ് ) . കിടന്നുറങ്ങിയെക്കാം.
ബൈജു പതുക്കെ എണീറ്റു പായ വിരിച്ചു. അതാ ഫോണ്‍ അടിക്കുന്നു. ബൈജു ഒന്ന് കിടുങ്ങി.
ജീവിതത്തില്‍ ആദ്യമായി ഫോണ്‍ വരുന്ന പോലെ ഓടി പോയി എടുത്തു. കോക്കനട്ട്. കമത്ത്അവറാന്‍ എന്ന് എല്ലാവരും വിളിക്കുന്ന സുരേഷ് ആണ്. വൃത്തികെട്ടവന് വിളിക്കാന്‍ കണ്ട സമയം. എടുത്ത പാടെ അവനെ പത്തു തെറി അങ്ങ് വിളിച്ചു. എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. സകല സന്തോഷവും പോയി. ഉറക്കവും . അതാ ഫോണ്‍ വീണ്ടും അടിക്കുന്നു. അവറാന്‍  ആണ്. പാവം തെറി കേട്ട് അവന്‍റെ ചെവി പോയെന്നു തോന്നുന്നു. മാത്രമല്ല എന്തിനാണ് ബൈജു തെറി വിളിച്ചതെന്നും പാവം കമത്തിനു മനസ്സിലായില്ല. അവനെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചിട്ട് ബൈജു കിടന്നു. എന്നാലും ചിന്നു ഒന്ന് വിളിച്ചില്ലല്ലോ .

     അങ്ങനെ കുറച്ചു നേരം ഒന്ന് മയങ്ങി. ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്. ഒരു പതിനൊന്നു മണി ആയിട്ടുണ്ടാവും. അതാ പോക്കറ്റില്‍ ഒരു വിറയല്‍. എടുത്തു നോക്കി. ചിന്നു. ബൈജുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ചുറ്റും നോക്കി. എല്ലാവരും കിടന്നു. ബൈജു പതുക്കെ ഫോണ്‍ എടുത്തു പുറത്തിറങ്ങി. ബാല്‍ക്കണിയില്‍ ചെന്ന് പടിയില്‍ ഇരുന്നു. ഫോണ്‍ എടുത്തു.  'എന്താ ചിന്നു ? ഇപ്പൊ എങ്ങനുണ്ട് ? ' ചിന്നു ഒന്നും മിണ്ടുന്നില്ല.
'ഹലോ ചിന്നു. കേള്‍ക്കാന്‍ പറ്റുന്നില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. 'ഉണ്ട്' ചിന്നു കരയുകയാണ്. ബൈജു അത് കേട്ട് വല്ലാതായി. 'അല്ല ചിന്നു എന്തിനാ കരയുന്നത് ? ' ബൈജു ചോദിച്ചു.' അസുഖം മാറിയില്ലേ ? ' ബൈജു വീണ്ടും ചോദിച്ചു. പക്ഷെ ചിന്നു ഒരു മറുപടിയും പറയുന്നില്ല. ബൈജുവിന് ഒന്നും മനസ്സിലായില്ല. ' അല്ല. ബൈജു ഇങ്ങനെ ഒരു ക്യാരക്ടര്‍ ആണെന്ന് ഞാന്‍ കരുതിയില്ല. ' അവള്‍ പറയുന്നത് കേട്ട് ബൈജു ആകെ ഞെട്ടി. 'എന്താ ചിന്നു ഈ പറയുന്നത് ? ഞാന്‍ എന്താ ചെയ്തത് ? ' അവന്‍ അന്തം വിട്ടു. ' എനിക്ക് ഇങ്ങനെ വയ്യാതെ ആയിട്ട് ബൈജു തിരിഞ്ഞു നോക്കിയോ ? ' അവള്‍ പൊട്ടി കരയുകയാണ്. ബൈജുവിന് ഒരു വസ്തു മനസ്സിലായില്ല. ഇത്രയും ഒക്കെ കരയാന്‍ ഞാന്‍ എന്ത് ചെയ്തു ഭഗവാനേ.. കുറെ തവണ ബൈജു അതെ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കുറച്ചു സമയം കഴിഞ്ഞപ്പോ ചിന്നു മറുപടി പറഞ്ഞു. 
'ഞാന്‍ കരുതിയത്‌ ബൈജു എന്‍റെ എല്ലാ വിഷമത്തിലും ഒപ്പം ഉണ്ടാവും എന്നാണ്. എന്നിട്ട് ഞാന്‍ വയ്യാതെ കിടന്നിട്ടു ബൈജു തിരിഞ്ഞു നോക്കിയോ ? അപ്പൊ ഈ സ്നേഹം ഉണ്ടെന്നൊക്കെ എന്തിനാ പറഞ്ഞത് ? ' അവള്‍ എണ്ണി എണ്ണി പറയുകയാണ്. പാവം ബൈജു ചോദിച്ചു.
'അല്ല ചിന്നു . ഞാന്‍ ഇന്ന് മെസ്സേജ് അയച്ചപ്പോ സ്വയം മാനേജ് ചെയ്യാവുന്നതെ ഉള്ളു. അത്ര സീരിയസ് ഒന്നുമല്ല എന്നല്ലേ ചിന്നു  പറഞ്ഞത് ? ' ദാ വരുന്നു ചിന്നുവിന്‍റെ ഉഗ്രന്‍ മറുപടി.
'അങ്ങനെ പറഞ്ഞുന്നു വച്ചു... ? ' അവള്‍ ചോദിക്കുന്നു. അടുത്തുണ്ടായിരുന്നെങ്കില്‍ കാലു മടക്കി ഒരെണ്ണം കൊടുക്കാനാണ് ബൈജുവിന് തോന്നിയത്. കഷ്ടപ്പെട്ട് അവന്‍ കോപം നിയന്ത്രിച്ചു. അവന്‍ ആവുന്ന പോലെ ഒക്കെ അവളെ സമാധാനിപ്പിച്ചു. പക്ഷെ അവള്‍ ഒട്ടു അടങ്ങുന്നതുമില്ല അസുഖം എന്താണ് എന്ന് പറയുന്നതുമില്ല. ഒടുവില്‍ അവള്‍ പറഞ്ഞു തലവേദന ആണെന്ന്. പനിയും ഉണ്ട്. 
മരുന്ന് കഴിച്ചോ എന്ന് ചോദിച്ചതിനും കിട്ടി.' ഇവിടെ വാങ്ങി വച്ചിരിക്കുന്നോ ? എന്നൊരു ചാട്ടം.
അതും കൂടി കേട്ടപ്പോ ബൈജുവിന്‍റെ പിടി വിട്ടു. ലവള്‍ ആണെങ്കില്‍ വീണ്ടും കരച്ചില്‍. ഒടുവില്‍ എന്തൊക്കെയോ പറഞ്ഞിട്ട് അവള്‍ ഫോണ്‍ ഇടിച്ചു വച്ചു. ആ ശബ്ദം കേട്ട് ബൈജു അവിടെ തന്നെ കുറച്ചു നേരം ഇരുന്നു പോയി. ഒടുവില്‍ കൊതുക് ഓടിച്ചിട്ട്‌ കടിച്ചപ്പോഴാണ് ബൈജു എണീറ്റത്.

     അകത്തു പോയി. മഹേഷ്‌ ഉണര്‍ന്നു. ബൈജുവിന്‍റെ മുഖ ഭാവം കണ്ടപ്പോ മഹേഷ്‌ എന്താ എന്ന് ചോദിച്ചു. മഹേഷ്‌ എണീറ്റു ബിജുവിനെ പുറത്തേക്കു കൊണ്ട് പോയി. 'എന്താടാ കാര്യം ? എന്താ നീ വല്ലാതിരിക്കുന്നത് ? ആരായിരുന്നു ഫോണില്‍ ? അവളാണോ ? മഹേഷ്‌ ചോദിച്ചു.
ഒടുവില്‍ ബൈജു എല്ലാം തുറന്നു പറഞ്ഞു. 'അല്ലെടാ .. ഞാന്‍ എന്ത് തെറ്റ ചെയ്തത് ? രാവിലെ മുതല്‍ ഞാന്‍ അവള്‍ക്ക് വയ്യാത്തത് കൊണ്ട് അവളുടെ കാര്യം മാത്രം ആലോചിച്ചു ഇരിക്കുകയായിരുന്നു. എന്നിട്ട് അവള്‍ക്ക് മെസ്സേജ് അയച്ചപ്പോ അവള്‍ തന്നെ ആണ് പറഞ്ഞത് കുഴപ്പമൊന്നുമില്ല എന്ന്. എന്നിട്ട് ഇപ്പൊ വിളിച്ചു ഇങ്ങനെ കരയാന്‍ അവള്‍ക്ക് എങ്ങനെ തോന്നി ? മഹേഷ്‌ ഒരു നിമിഷം ചിരിച്ചു. എന്നിട്ട് പറഞ്ഞു. ' മോനേ.. ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം. അവര്‍ ഒരിക്കലും എല്ലാം ക്ലിയര്‍ ആയി പറയില്ല. Then they want us to understand everything from thin air ... അവര്‍ക്ക് ഒരാളെ ഇഷ്ടപെട്ടാല്‍ പിന്നെ ഇരുപത്തി നാല് മണിക്കൂറും നമ്മള്‍ അവരെ മാത്രം നോക്കി ഇരിക്കണം എന്നൊക്കെയാ പെണ്ണുങ്ങളുടെ വിചാരം..
മഹേഷ്‌ ഒരു നിമിഷം നിര്‍ത്തിയിട്ടു ഒരു സിഗരറ്റ് കത്തിച്ചു. 'ഹേയ്.. ചിന്നു അങ്ങനോന്നുമല്ല. അവള്‍ സാധാരണ പെണ്ണുങ്ങളെ പോലെ അല്ല. പുള്ളിക്കാരി കുറച്ചു മെച്ചമാണ്. നല്ല ചിന്തിക്കുന്ന ഒരു കുട്ടിയാണ് അവള്‍. and moreover she is not a crying baby.. അവളുടെ അവസ്ഥ അതായിരിക്കും. അതാവും അവള്‍ ഇങ്ങനെ വിഷമിചിരിക്കുന്നത്. എന്നാല്‍ മഹേഷ്‌ ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. 'ഡാ ബൈജുവേ. നീ വെറും ഒരു പുതുമുഖമാണ്. നീ  ഒന്നും കണ്ടിട്ടില്ല. ഇനി കാണാനിരിക്കുന്നതേ ഉള്ളൂ. intellect എന്ന് വിളിക്കാവുന്ന ഒരു പെണ്ണ് ഇത് വരെ ഭൂമിയില്‍ ജനിച്ചിട്ടില്ല. അത് കൊണ്ട് നീ അത് വിട്. പിന്നെ ഇപ്പൊ ചിന്നു കാണിച്ചത്‌ കണ്ടിട്ടൊന്നും നീ വിഷമിക്കണ്ട. നാളെ നീ ചെല്ലുമ്പോ അവള്‍ ഇതൊന്നും കാണിക്കാതെ നിന്നോട് ഇടപെടും. നോക്കിക്കോ " മഹേഷ്‌ പറഞ്ഞു. എന്തായാലും അത് കേട്ടപ്പോ ബൈജുവിന് സമാധാനം ആയി. പെട്ടെന്ന് മൊബൈലില്‍ നിന്നു ഒരു മണി നാദം. മെസ്സേജ് വന്നതിന്‍റെ. 'കണ്ടോ , സത്യം.' മഹേഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു. ബൈജു എടുത്തു നോക്കി.
ചിന്നുവിന്‍റെ മെസ്സേജ്. അവന്‍ അത് തുറന്നു. ഇത്ര മാത്രം .' സോറി ബൈജു. ഗുഡ് നൈറ്റ്‌ '

2010, മേയ് 25, ചൊവ്വാഴ്ച

മോനേ ബാലകൃഷ്ണാ


ഇന്ന് പത്രത്തില്‍ കണ്ട ചില വാര്‍ത്തകള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആദ്യത്തേത് വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും അതിനെതിരെ എളമരം കരീം നടത്തിയ പ്രതികരണവും ആണ്. പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയെ രക്ഷിക്കാന്‍ കഴിയാഞ്ഞതില്‍ ദുഃഖം ഉണ്ടെന്നു ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ആണ് വിവാദമായത്. 
അദ്ദേഹം നടത്തിയ പ്രസ്താവനയുടെ രത്ന ചുരുക്കം താഴെ ഉണ്ട് ( കടപ്പാട് : മാതൃഭൂമി ദിന പത്രം )

ലോകത്ത് 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊക്കകോള കമ്പനിക്ക് രാജ്യത്ത് 13 സംസ്ഥാനങ്ങളില്‍ നിര്‍മാണശാലകളുണ്ട്. 1.25 ലക്ഷം പേര്‍ക്ക് കമ്പനി തൊഴില്‍ നല്കുന്നു. ഈ കമ്പനി പൂട്ടിച്ച ഏകസംസ്ഥാനമാണ് കേരളം. അഞ്ഞൂറോളം തൊഴിലാളികളെ പട്ടിണിയിലേക്ക് നയിച്ചു എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം.നിര്‍മാണശാല പൂട്ടിയതുമൂലം നികുതിയിനത്തില്‍ മാത്രം സംസ്ഥാനത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടായി. ഇപ്പോഴും കേരളത്തില്‍ വ്യാപകമായി കൊക്കകോള വിറ്റഴിക്കുന്നുണ്ട്. പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിയെ പൂട്ടിക്കാനും ശ്രമം നടന്നു. വ്യവസായ വകുപ്പും വകുപ്പുമന്ത്രിയും ശക്തമായി ഇടപെട്ടതുകൊണ്ട് ഇത് തടയാന്‍ കഴിഞ്ഞു. ടാറ്റ ബംഗാളില്‍ നിന്ന് പോയപ്പോള്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും അവരെ ക്ഷണിച്ചു.കേരളം മാത്രമാണ് മുഖം തിരിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കണം. അഡിഡാസ് കമ്പനി കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധമായിരുന്നു. കിനാലൂര്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളും കാണിച്ചെങ്കിലും നല്ല റോഡും അടിസ്ഥാനസൗകര്യവും ഇല്ലാത്തതിനാല്‍ അവര്‍ പിന്മാറി.


എന്ത് കൊണ്ടാണ് കേരളത്തില്‍ വ്യവസായം വളരാത്തത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു നല്ല വിഷയം ആണ്
ശ്രീ ബാലകൃഷ്ണന്‍ മുന്നോട്ടു വച്ചു തന്നിരിക്കുന്നത്. അടിടാസ് മാത്രമല്ല, കേരളത്തില്‍ വരും എന്ന് വിചാരിച്ചിരുന്ന BMW പ്ലാന്‍റ്, സ്മാര്‍ട്ട്‌ സിറ്റി , മറ്റനേകം ഐ ടി അധിഷ്ടിത വ്യവസായങ്ങള്‍ പലതും വെറും പ്രസ്താവനകളില്‍ ഒതുങ്ങുകയും അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്തത് എന്തുകൊണ്ട് എന്ന് പുതിയ തലമുറ ചിന്തിക്കണം. പഴയ തലമുറയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനുള്ള കഴിവില്ല എന്ന് അവര്‍ തന്നെ തെളിയിച്ചത് കൊണ്ടാണ് പുതിയവര്‍ ചിന്തിക്കണം എന്ന് ഞാന്‍ പറയുന്നത്. ഹര്‍ത്താല്‍ , പണി മുടക്ക് , നോക്ക് കൂലി എന്നീ കുറ്റ കൃത്യങ്ങള്‍ ( അങ്ങനെ തന്നെ വേണം ഇതിനെ വിളിക്കാന്‍ ) ഉള്ള ഒരേ ഒരു സംസ്ഥാനം ആയി കേരളം വളര്‍ന്നു കഴിഞ്ഞു. പണ്ട് നമുക്ക് കൂട്ടയിരുന്ന ബംഗാള്‍ ഇപ്പൊ മാറി നടക്കാന്‍ പഠിച്ചു കഴിഞ്ഞു. സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും ഉള്ള സാധാരണ മനുഷ്യന്‍റെ അവകാശം 
തടയാന്‍ ആര്‍ക്കാണ് അധികാരം ? സ്വന്തന്ത്രമായ ഒരു ജീവിതം ഉറപ്പു തരുന്ന ഒരു ഭരണ ഘടന നിലവിലുള്ള ഒരു രാജ്യത്തു, അത് കാത്തു സൂക്ഷിക്കെണ്ടാവര്‍ തന്നെ എന്തുകൊണ്ട് ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന് നമ്മള്‍ ചിന്തിക്കണം. ശ്രീ ബാലകൃഷ്ണന്‍ നടത്തിയത് വെറും വ്യക്തി പരമായ ഒരു പരാമര്‍ശം മാത്രമാണ്. സര്‍ക്കാരിനു വേറെ പണിയുണ്ട് എന്ന നിലയില്‍ കരീം നടത്തിയ പ്രസ്താവന നിങ്ങള്‍ കണ്ടു നോക്ക്. ഇവരെ ഒക്കെ മന്ത്രി എന്ന് എങ്ങനെ വിളിക്കും? 


ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ അത്യന്തം രസകരമായ വേറൊരു പ്രസ്താവനയും കണ്ടു. കഴിഞ്ഞ വര്‍ഷം കേരളം സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ നിന്നു 3200 കോടി നേടി. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഭരിച്ചിട്ടു നടക്കാത്ത കാര്യം ഇടതു പക്ഷ സര്‍ക്കാര്‍ നടത്തിയെന്നും ഐ ടിയില്‍ കേരളത്തിന്‍റെ വളര്‍ച്ച നിരക്ക് ഇരുനൂറു ശതമാനത്തില്‍ ഏറെയാണെന്നും മറ്റും അച്യുതാനന്ദന്‍ ഘോര ഘോരം പ്രസംഗിച്ചു. അത്യന്തം ലജ്ജാവഹമായ ഒരു പ്രസ്താവന മാത്രമാണിത്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടക സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ നിന്നു നേടിയത് 73000 കോടിയില്‍ പരം രൂപ ആണ്. അതില്‍ ഒരു നല്ല പങ്കിലും മലയാളികളുടെ വിയര്‍പ്പുണ്ട്.
അത് മാത്രമല്ല കഴിഞ്ഞ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ എത്ര പുതിയ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ആണ് വന്നത്, അവ എത്ര പേര്‍ക്ക് ജോലി കൊടുത്തു എന്ന് കൂടി അന്വേഷിക്കുംപോഴേ ഇതിന്‍റെ പൊള്ളത്തരം വ്യക്തമാകൂ. ഇപ്പൊ തന്നെ വിപ്രോയും ഇന്‍ഫോസിസ് ഉം മറ്റും കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് ഇടതു മുന്നണി സര്‍ക്കാരിനെയോ വേറെ ഇതൊരു രാഷ്ട്രീയക്കാരനെയോ കണ്ടിട്ടല്ല.
ഇപ്പൊ കേരളത്തില്‍ അധികാരത്തിലുള്ള ഒരു രാഷ്ട്രീയക്കാരനും ഐ ടിയെ പറ്റി അഭിപ്രായം പറയാനുള്ള വിവരമോ സാമാന്യ ബോധമോ ഇല്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. എന്നാല്‍ അപ്പൊ നിങ്ങള്‍ക്ക് ചോദിക്കാം അതുല്ലവരാണോ എല്ലായിടത്തും ഇതൊക്കെ ചെയ്യുന്നതെന്ന്. അല്ല. അങ്ങനെ അല്ല. ഇംഗ്ലീഷ് ഫ്ലുവന്റ് ആയി സംസാരിക്കാന്‍ പോലും അറിയാത്ത ചന്ദ്രബാബു നായിഡു ആണ് ബില്‍ ഗേട്സ് ഇന്ത്യയില്‍ വന്നപ്പോള്‍ പോയി ആനയിച്ചു കൊണ്ട് വന്നത്. അതുകൊണ്ട് എന്ത് സംഭവിച്ചു. ഹൈദരാബാദില്‍ മൈക്രോസോഫ്ട്‌ ഏഷ്യയിലെ ആദ്യ ക്യാമ്പസ്‌ ഹൈദരാബാദില്‍ തുടങ്ങി. കര്‍ണാടകത്തില്‍ ആരൊക്കെയാണ് ഐ ടി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതെന്ന് ഇവിടെ വന്നു നോക്കുക. എന്തിനധികം പോണം. 
തിരുവനന്തപുരത്ത് ഉള്ള ടെക്നോപാര്‍ക്ക്‌ ആണ് ഇന്ത്യയിലെ ആദ്യ ടെക്നോളജി പാര്‍ക്ക്‌ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എത്ര പേര്‍ വിശ്വസിക്കും ? 1990 ഇല്‍ നായനാര്‍ തറക്കല്ലിട്ടു , പി വി നരസിംഹ റാവു രാജ്യത്തിന്‌ സമര്‍പ്പിച്ച ഈ പാര്‍ക്ക്‌ ശരിക്കും ശ്രീ കെ കരുണാകരന്‍റെ ഐഡിയ ആയിരുന്നു. അപ്പൊ ഇത്രയും ഒക്കെ ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തിന് ഇപ്പൊ ഇന്ത്യയുടെ ഐ ടി മാപ്പില്‍ എവിടെ ആണ് സ്ഥാനം എന്ന് സ്വയം ഒന്ന് നോക്കു. നിങ്ങള്‍ നാണിച്ചു തല താഴ്ത്തും. 

വൃത്തികെട്ട രാഷ്ട്രീയത്തിന് എങ്ങനെ ഒരു സംസ്ഥാനത്തെയും അവിടത്തെ ജനതയെയും ദ്രോഹിക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ്‌ കേരളം. ഇത്രയും കാലം കൊണ്ട് ഇത്തരം രാഷ്ട്രീയ കളികളിലൂടെ നമ്മള്‍ എന്ത് നേടി , ആര്‍ക്കു എന്ത് പ്രയോജനം ഉണ്ടായി , അതില്‍ കേരളത്തിലെ പ്രബുധര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജനങ്ങള്‍ എന്ത് ചെയ്തു എന്ന് സ്വയം പരിശോധിക്കേണ്ട സമയം ആയി. ഇനിയും അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മക്കളോട് ചെയ്യുന്ന ഒരു അക്രമം ആണെന്ന് എങ്കിലും മനസ്സിലാക്കൂ.. നമ്മുടെ നാടിന്‍റെ ഈ ഗതികേട് കോണ്ടാണ് നമ്മുടെ സഹോദരങ്ങള്‍ക്ക്‌ അന്യ നാട്ടില്‍ കിടന്നു ജീവിതം ഹോമിക്കേണ്ടി 
വരുന്നതെന്ന്  ഓര്‍ക്കൂ. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കൂ 


2010, മേയ് 21, വെള്ളിയാഴ്‌ച

ഒരു യാത്രാ വിവരണം - കൊച്ചിന്‍ ടു ബാന്‍ഗ്ലൂര്‍

     ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഇന്ത്യയില്‍ നിന്ന് ഒരു വിദേശ രാജ്യത്തേക്ക് നടത്തിയ യാത്രയുടെ വിവരണം അല്ല. അപ്പൊ നിങ്ങള്‍ വിചാരിക്കും ലവന്‍ ഏതോ വിദേശ രാജ്യത്തില്‍ നിന്ന് ഇന്ത്യയിലേക്ക്‌ നടത്തിയ യാത്രയുടെ ആണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കൊച്ചിയില്‍ നിന്ന് ബംഗ്ലൂരിലേക്ക് നടത്തിയ ഒരു യാത്രയുടെ പച്ചയായ വിവരണം ആണ് ഇത്.


     ഒരു തിങ്കളാഴ്ച ആണ് അവിടെ നിന്ന് തിരിച്ചത്. വെക്കേഷന്‍ ആയതു കാരണം ഒരു സ്ഥലത്തും ടിക്കറ്റ്‌ കിട്ടാനില്ല. അങ്ങനെ വൈറ്റിലയില്‍ ഉള്ള ഒരു ബുക്കിംഗ് എജെന്‍സിയില്‍ പോയി. ചേട്ടാ, ഇന്ന് വൈകിട്ട് ബംഗ്ലൂരെക്ക് ഒരു ടിക്കറ്റ്‌ വേണമല്ലോ എന്നൊക്കെ താഴ്മയായി ചോദിച്ചു. 'ഇന്നോ.. ബംഗ്ലൂരോ ..' ആശ്ചര്യത്തോടെ ചേട്ടന്‍. സാധാരണ തിങ്കളാഴ്ച ബംഗ്ലൂരെക്ക്  പോകുന്ന വണ്ടിയില്‍ ഡ്രൈവറും ഞാനും മാത്രമാണ് ഉണ്ടാവുക. ഇപ്പൊ വെക്കേഷന്‍ ആയതു കൊണ്ടാവുംപുള്ളി മേശപ്പുറത്തിരുന്ന ഫോണ്‍ അടുത്ത് കുത്തി ആരെയൊക്കെയോ വിളിച്ചു. ഒരിടത്തും ഇല്ല. ഈശ്വരാ..പണിയായോ ... നാളെ ചെന്നില്ലെങ്കില്‍ ലീവ് ഒരെണ്ണം പോയത് തന്നെ. അതിപ്പോ അവിടെ ചെന്നിട്ടും ഒന്നും ചെയ്യനോന്നുമില്ല. പക്ഷെ ഓഫീസില്‍ പോയി മുഖം കാണിക്കണമല്ലോ. ഹോ. എവിടെയോ ഉണ്ടെന്നു തോന്നുന്നു. ചേട്ടന്‍റെ മുഖത്ത് ഒരു തെളിച്ചം.
'മോനേ.. മള്‍ടിയില്‍ ഉണ്ട്. അത് മതിയോ? ' ചേട്ടന്‍ ചോദിക്കുക. മള്‍ടി എന്ന് വച്ചാല്‍ എന്താ ചേട്ടാ ? ഞാന്‍ ചോദിച്ചു. മള്‍ടി ആക്സില്‍ ബസ്‌ ആണ്അതായതു അതിനു  രണ്ടു ആക്സില്‍ ഉണ്ട്. നീളവും കപാസിറ്റിയും കൂടുതല്‍ ആണ്. എന്നാലും ചാര്‍ജ് ഒരു കുറവുമില്ല. ബംഗ്ലൂര്‍ വരെ 900 രൂപ. കേട്ടതും എന്‍റെ ശ്വാസം പോയി.  കേരള ആര്‍ ടി സി യുടെ വോള്‍വോ ബസില്‍ ബാന്‍ഗ്ലൂര്‍ നിന്ന് കൊല്ലം വരെ വെറും 760 രൂപയെ ഉള്ളു. ഇവന്‍റെ ഒക്കെ കൊള്ള തന്നെആക്സില്‍ കുറഞ്ഞാല്‍ ചാര്‍ജിനു വല്ല കുറവും ഉണ്ടാവുമോ എന്തോ. ആക്സില്‍ ഇല്ലെങ്കിലും എനിക്ക് പരാതിയില്ല. ഒടുവില്‍ അത് തന്നെ എടുത്തു. ഏഴു മണിക്ക് ഇവിടുന്നു വിടും എന്ന് പറഞ്ഞു.

     ആറെ മുക്കാലിന് തന്നെ സ്പോട്ടിലെത്തി. വണ്ടി കറക്റ്റ് ടൈം ആണ്. ഉഗ്രന്‍ ബസ്‌. അകത്തു നല്ല തണുപ്പ്. എല്ലാവര്‍ക്കും പുതപ്പ്. ഫ്ലാറ്റ് പാനല്‍ ടി വി , അതും രണ്ടെണ്ണംനീളകൂടുതല്‍ കൊണ്ടായിരിക്കും. പുറകിലത്തെ കുറച്ചു സീറ്റുകള്‍ കാലി ആണ്. വണ്ടി വിട്ടു. സ്ടീരിയോയില്‍ പാട്ട് ഇട്ടിട്ടുണ്ട്. ഏതോ ഒരു പാണ്ടി പാട്ട് ആണ് . സാരമില്ല. ഉള്ളതാവട്ടെ. വണ്ടി വിട്ടു. ഒരു കുലുക്കവും ഇല്ല. സംഗതി തരക്കേടില്ല. അങ്ങനെ ആലുവ എത്തി. പുറകിലത്തെ സീറ്റില്‍ ഒരുത്തന്‍ കയറി. ഒരു കൊച്ചു പയ്യന്‍. അവന്‍റെ കയ്യില്‍ ഒരു ബാഗ്‌, ബ്ലാക്ക്‌ ബെറി ഒക്കെ ഉണ്ട്. വന്ന പാടെ അവന്‍ സാധന സാമഗ്രികള്‍ ഒക്കെ മുകളില്‍ അടുക്കി വച്ചു. എന്നിട്ട് സീറ്റില്‍ ഇരുന്നുചെറുതായി ഉറക്കവും വരുന്നുണ്ട്. സീറ്റ് ചാരി വച്ചു. എന്നിട്ട് പതിയെ കണ്ണടച്ചു.

     'പ്ഭാ .. എന്താടാ പട്ടീ ' എന്നൊരു ടയലോഗ് കേട്ടാണ് കണ്ണ് തുറന്നത്. പുറകിലിരിക്കുന്നവന്‍ ആരോടോ ഫോണില്‍ വച്ചു കാച്ചുകയാണ്. 'ഹോ.. എന്നതാടാ കൂവേ.. ഞാന്‍ ഇപ്പൊ ബസിലാടാ.. ബംഗ്ലൂര്‍ക്ക് പോകുവാ....' അവന്‍ അലറുകയാണ്. ഉറങ്ങികിടന്ന എല്ലാവനും കണ്ണ് തുറന്നു. 'ആകെ വിഷമമായി പോയെടാ. എന്നാ പറയാനാന്നെ.. വീട്ടുകാര്‍ എന്നെ കയറ്റി വിട്ടു... ഇല്ല.. അവള്‍ ഇല്ല ... ' അവന്‍ പറയുകയാണ്. ഇവന്‍ ശബ്ദത്തില്‍ ആണ് പറയുന്നതെങ്കില്‍ പിന്നെ ഫോണിന്‍റെ ആവശ്യം ഇല്ല. അപ്പുറത്ത് ഉള്ളവന് അല്ലാതെ തന്നെ കേള്‍ക്കാന്‍ പറ്റും. ശവം. പെണ്ണ് എന്നൊക്കെ കേട്ടതോടെ ആള്‍ക്കാര്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ' സൗദി ആണെടാ സ്ഥലം. ബാന്‍ഗ്ലൂര്‍ ചെന്നിട്ടു ഒരു മാസം. അതിനുള്ളില്‍ വിസ വരും. അത് വന്നാല്‍ ഉടന്‍ തന്നെ കയറി പോണം. ഒരു തല്ലിപൊളി സ്ഥലമാടാ കൂവേ.. ഞാന്‍ ഒക്കെ അവിടെ പോയി എന്നാ എടുക്കാനാ.. ലവളെ കാണാതിരിക്കാന്‍ വേണ്ടി ആണെടാ ഇതൊക്കെ. ' ഇപ്പൊ ബസിനകത്തുള്ളവര്‍ക്ക് കാര്യങ്ങള്‍ ചെറുതായി പിടി കിട്ടി തുടങ്ങി. ഇവന്‍ ഇടയ്ക്കു  ഹിന്ദിയിലും ആരോടെക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്കു കരയുന്നുമുണ്ട്. എന്തോ കാര്യമായ പ്രശ്നമാണ്.

     വണ്ടി കുറച്ചു കൂടി പോയി. അടുത്ത സ്റ്റോപ്പ്‌ ആയി. അവിടെ നിന്ന് ഒരു ചേട്ടന്‍ കയറി. പുള്ളി വന്നു കയറി നമ്മുടെ താരത്തിന്‍റെ അടുത്ത് വന്നിരുന്നു.അത് കണ്ടതോട്‌ കൂടി പയ്യന്‍ കുറച്ചു കൂടി ഉഷാറായി. 'ഇരിക്ക് ചേട്ടാ. നന്നായി ഇരിക്ക്' എന്നൊക്കെ പറഞ്ഞു അവന്‍ പുള്ളിയെ വെല്‍ക്കം ചെയ്തു.അപ്പൊ ചേട്ടനും സന്തോഷമായി. 'ചേട്ടന്‍ എങ്ങോട്ടാ ചേട്ടാ ? ബാന്ഗ്ലൂരിനാണോ ?' ലവന്‍ ചോദിച്ചു. 'അതെ. അവിടെ ചെന്നിട്ടു കുറച്ചു പണി ഉണ്ട്പിന്നെ ബെല്‍ഗാമിന് പോണം.' ചേട്ടന്‍ പറഞ്ഞു. ' ഓഹോ അത് ശരി. വമ്പന്‍ പരിപാടികളുമായി ഇറങ്ങിയിരിക്കുകാ അല്ലേ ? കൊട് കൈ ' എന്ന് പറഞ്ഞു അവന്‍ 
ചേട്ടന്‍റെ കൈ പിടിച്ചു വലിച്ചു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. 'അതേ ചേട്ടാ. ഞാന്‍ സാധാരണ രണ്ടെണ്ണം അടിച്ചേചാ  ബസില്‍ കയറുക. അതാവുമ്പോ സുഖമായി കിടന്നുറങ്ങാം.  'ശരിയാ മോനേ. അതാ ബെസ്റ്റ് പരിപാടി. ഞാനും സാധാരണ അടിക്കുന്നതാ. പക്ഷെ.. ' അപ്പോഴേക്കും ചേട്ടന്‍റെ ഫോണ്‍ അടിച്ചു. 'എന്നതാ മോളെ.. അപ്പന്‍ ബസേലാ .. മോള് കഴിച്ചോ ? അമ്മച്ചി എന്നാ എടുക്കുന്നു ? ' എന്നൊക്കെ ചേട്ടന്‍ വികാര നിര്‍ഭരമായി സംസാരിക്കുകയാ. ഈശ്വരാ.. പിടിച്ചതിലും വലുതാണോ അളയിലുള്ളത് ? കുറച്ചു സംസാരിച്ച ശേഷം പുള്ളി ഫോണ്‍ വച്ചു. അത് കഴിഞ്ഞപ്പോ ചേട്ടന്‍ അകെ സെന്റി. 'മോളാ വിളിച്ചത്. പാവം നാലാം ക്ലാസ്സിലാ ഇപ്പൊ. ആകെ വിഷമമായി ' ഇത് കേട്ടതും നമ്മുടെ തരാം ചാടി എഴുനേറ്റു. ആകെ ഒരു ഉഷാറ് വന്ന പോലെ.'അപ്പൊ ചേട്ടനും എന്‍റെ അവസ്ഥ ആയി അല്ലേ ? സന്തോഷമായി ചേട്ടാ സന്തോഷമായി. ഞാനും ആകെ സങ്കടപെട്ടിരിക്കുകയാണ് ചേട്ടാ. നമുക്ക് ഒരു കാര്യം ചെയ്യാം. വണ്ടി ഡിന്നര്‍ കഴിക്കാന്‍ നിര്‍ത്തും. അപ്പൊ പോയി രണ്ടെണ്ണം വിടാം. ' ലവന്‍ പറഞ്ഞു. ചേട്ടനും അത് കേട്ട പാടെ സമ്മതിച്ചുഅങ്ങനെ വണ്ടി ഡിന്നര്‍ കഴിക്കാന്‍ ഒരു ഹോട്ടലില്‍ നിര്‍ത്തി. എല്ലാവരും കഴിക്കാന്‍ ഇറങ്ങി. വണ്ടി നിര്‍ത്തിയതും ലവനും ചേട്ടനും കൂടി ഇറങ്ങി എങ്ങോട്ടോ ഓടുന്നത് കണ്ടു.
     പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വണ്ടി വിട്ടു.എല്ലാവരും കയറി. പക്ഷെ ഇപ്പോള്‍ ചേട്ടനും നമ്മുടെ കഥാപാത്രത്തിനും ആകെ ഒരു ചാഞ്ചാട്ടം. വന്ന പാടെ ചേട്ടന്‍ ഒരു പുതപ്പു എടുത്തു തലയ്ക്കു മീതെ ഇട്ടു. സംസാരിക്കാന്‍ ആരുമില്ല എന്ന് കണ്ടപ്പോ ലവന്‍ ഫോണ്‍ വീണ്ടും എടുത്തു. 'ഡാ കൂവേ ജോസേ.. ഞാനാടാ.. എന്നാ എടുക്കുവാ നീ അവിടെ ?" എന്ന് തുടങ്ങി ആകെ ഒരു ബഹളം. കുറച്ചു കഴിഞ്ഞപ്പോ ബസില്‍ ഒരു പടം ഇട്ടു.' പഴശ്ശിരാജാ '. ആദ്യത്തെ ഭാഗമൊന്നും ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ല. ലവന്‍ അസഹ്യമായ ശബ്ധത്തില്‍ വച്ചു താങ്ങുകയാ.. കുറച്ചു കഴിഞ്ഞു അവന്‍ ഫോണ്‍ വച്ചു. ' ആഹ .. ഇതിനിടക്ക്‌ അവന്‍മാര്‍ പടവും ഇട്ടോ ? എന്നാ പടമാ ഇത് ? വീര പാണ്ടിയ കട്ട ബോംമാണോ ? കൊള്ളാം മംമുക്കാ കൊള്ളാം.. പടം കണ്ടുകൊണ്ടിരിക്കുന്നവര്‍ ഒക്കെ അത് നിര്‍ത്തിയിട്ടു ഇവന്‍റെ കമന്റ്സ് കേട്ടിരിക്കുകയാണ്. ഹരിഹരനും എം ടി യും ഒക്കെ വളരെ  കഷ്ടപ്പെട്ട് എടുത്ത വന്‍ സിനിമ ഇവന്‍ ഒരു കോമഡി മൂവി ആക്കി മാറ്റികൊണ്ടിരിക്കുകയാണ്. സംഗതി എന്തായാലും നല്ല രസം. 'മംമുക്കാ .. വാള്‍ വച്ചു നിങ്ങള്‍ എന്നാ കാണിക്കുകാ ?  അല്ലെങ്കിലും നിങ്ങള്‍ക്ക് ഇതൊക്കെയേ അറിയൂ. വെടി വക്കാന്‍ ലാലേട്ടനാ ബെസ്റ്റ്. അങ്ങേരെ കണ്ടു പടി. വെറുതെ ഒരു ഉളുത്ത വാളും എടുത്തു യുദ്ധം ചെയ്യാന്‍ ഇറങ്ങിയിരിക്കുകാ .."



     അങ്ങനെ ആകെ തമാശയായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാ. പകുതി പേരും ഉറക്കമായി. സ്ക്രീനില്‍ നല്ല യുദ്ധം ഒക്കെ നടക്കുന്നുണ്ട്. ചേട്ടന്‍ ഉറങ്ങി. ലവന്‍ ഇപ്പോഴും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ചേട്ടന്‍ ഉണര്‍ന്നു. 'മോനേ .. എന്താ നിന്‍റെ പ്രശ്നം ? നീ എന്നാത്തിനാ ഇങ്ങനെ കരയുന്നത് ? എന്നോട് പറ '
ചേട്ടന്‍ ചോദിച്ചു. 'ചേട്ടാ. ചേട്ടന്‍ ഒരു മഹാനാണ്. ചേട്ടന്‍ ഒരാള് മാത്രമേ എന്നോട് എന്തിനാ നീ ഇങ്ങനെ വിഷമിച്ചിരുക്കുന്നതെന്ന് ചോദിച്ചുള്ളൂ. ബാക്കി എല്ലാവരും സിനിമ കാണുകയാ സിനിമ.. എവിടാ ചേട്ടന്‍റെ സ്ഥലം ? ' അവന്‍. 'സ്ഥലമൊക്കെ ഞാന്‍ പിന്നെ പറയാം. ആദ്യം നീ എന്താ പ്രശ്നം എന്ന് പറ ' ചേട്ടന്‍ . ' അതെന്നാ പറച്ചിലാ ചേട്ടാ.. ചേട്ടന്‍ സ്ഥലം പറ...' ലവന്‍റെ ചോദ്യം വീണ്ടും. 'കുട്ടനാടാ എന്‍റെ സ്ഥലം മോനേ . അപ്പര്‍ കുട്ടനാട് ' ചേട്ടന്‍ തുടര്‍ന്നു. ' ശരിക്കും ഞാന്‍ കൊട്ടയംകാരനാ.. പക്ഷെ ഇപ്പ കുട്ടനാട്ടിലാ താമസം ..' പുള്ളി വിശദീകരിച്ചു. 'ഓഹോ.. അത് പറ. എനിക്കാദ്യമേ തോന്നി ചേട്ടന്‍ ചെറിയ പുള്ളി അല്ല എന്ന്... യു കെ കാരന്‍ ആണല്ലേ ? ഭയങ്കരാ ..' അവന്‍റെ ടയലോഗ് കേട്ടിട്ട് ഉറങ്ങിയിരുന്നവര്
വരെ എണീറ്റ്‌ ചിരിച്ചു. അവനും ഒപ്പം ചിരിച്ചു. ഒന്നും പിടി കിട്ടാതെ ചേട്ടനും. 'അത് വിട്. എന്താ നിന്‍റെ പ്രശ്നം എന്ന് പറ. ഞാന്‍ പരിഹാരം ഉണ്ടാക്കി തരാം.' എന്ന് ചേട്ടനും. 'എന്നാ പറയാനാ ചേട്ടാ. വേറൊന്നുമല്ല. ഒരുത്തിനെ പ്രേമിച്ചതാ.. രണ്ടും രണ്ടു ജാതിയാ . അത് കാരണം വീട്ടുകാര്‍ തമ്മില്‍ വലിയ കലിപ്പാണെന്നേ. അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവളുടെ അപ്പന്‍ വന്നു എന്‍റെ അപ്പനോട് പരാതി പറഞ്ഞു. അപ്പ എന്നെ നല്ല നടപ്പിനു ബംഗ്ലൂര്‍ക്ക് അയക്കുകാ. അവിടുന്ന് ഗള്‍ഫിലേക്ക് പറത്തും. എന്നാ പറയാനാ ചേട്ടാ..വിധി. ' അവന്‍ വീണ്ടും കരച്ചില്‍ തുടങ്ങി. 'ഡാ കൂവേ അതിനു നീ ഇങ്ങനെ കരയുന്നതെന്തിനാ ? രണ്ടു ജാതി ആയതു ഒരു വലിയ പ്രശ്നമാണോ ? പ്രേമത്തിന് ജാതി മതം ഒന്നുമില്ല.. എന്നൊക്കെ പറഞ്ഞു ചേട്ടന്‍ ഒടുക്കലത്തെ ഫിലോസഫി. 'ആട്ടെ അവള്‍ എന്നതാ ചെയ്യുന്നത് ? പഠിക്കുകയാണോ ? ' ചേട്ടന്‍ ചോദിച്ചു. 'അല്ല ചേട്ടാ. അവര്‍ കൊമ്പത്തെ ആള്‍ക്കാരാണ് ചേട്ടാ..നമുക്ക് പിന്നെ പണം മാത്രമേ ഉള്ളു. ഞാന്‍ ഒന്നും പഠിച്ചിട്ടില്ല കേട്ടോ. പഠിക്കാന്‍ വിട്ട നേരത്ത് ഞാന്‍ കളിച്ചു നടക്കുകയായിരുന്നല്ലോ.. ഞാന്‍ വെറും എഴാം കൂലി... അവള്‍ടെ അപ്പന്‍ ഡോക്ടര്‍, അമ്മ ഡോക്ടര്‍ അതും പോരാഞ്ഞിട്ട് അവളും ഡോക്ടര്‍ ആണ് ചേട്ടാ... ഞാനോ... എഞ്ചിനീയറിംഗ് തോറ്റ ഒരു കാശിനു കൊള്ളാത്തവന്‍.' ഇതും പറഞ്ഞിട്ട് വീണ്ടും ഗിറോ എന്ന് പറഞ്ഞു കരച്ചിലോ കരച്ചില്‍.  'അത് പ്രശ്നമാ മോനേ... ഒരു ജോലിയോ കൂലിയോ ഇല്ലാതെ എങ്ങനാ ? എന്തായാലും ഇപ്പൊ ഗള്‍ഫിന് പോകുകയാണല്ലോ.. എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല. പേടിക്കണ്ട. ' ചേട്ടന്‍ സമാധാനിപ്പിച്ചു. ' അതിനു ആര് ഗള്‍ഫില്‍ പോണു. ഇതൊക്കെ വീട്ടുകാരുടെ പ്ലാന്‍ അല്ലേ ..ഞാന്‍ കറങ്ങിത്തിരിഞ്ഞ്‌ ഒരു മാസം കഴിയുമ്പ വീണ്ടും നാട്ടിലെത്തും . എന്നോട് എന്നാ കളി നടക്കുമെന്നാ ..' ലവന്‍ ചീളായി പറയുകയാണ്. അത് കേട്ടതും ബസിലെ കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടി. ചുമ്മാതല്ല ഇവനെ നാട്ടില്‍ നിന്ന് കയറ്റി അയക്കുന്നത്. 'മോനേ അങ്ങനൊന്നും പറയരുത് . നീ പോയി ഒരു ജോലി ഒക്കെ ഒപ്പിച്ചു വാ. ഞാന്‍ നടത്തി തരാം കല്യാണം. ഇതൊക്കെ നാട്ടില്‍ എല്ലായിടത്തും നടക്കുന്നതാ . ഇപ്പ തന്നെ എന്‍റെ മുതലാളിയുടെ മോള്‍ക്ക്‌ ഏതോ ഒരുത്തനോട്‌ പ്രേമംഅവളാണെങ്കില്‍ പഠിച്ച പെണ്ണ്.. അവന്‍ ആണെങ്കില്‍ ഒരു പഠിത്തവും ഒരു തേങ്ങയും ഇല്ലാത്ത ഒരു കഴുവേറി. എന്നാ ചെയ്യുമെന്ന് പറ. മോന്‍ ഇതൊന്നും കാര്യമാക്കണ്ട.'അതൊക്കെ പറഞ്ഞിട്ട് ചേട്ടന്‍ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോ ലവനും

     അര്‍ദ്ധ രാത്രി ആയി. ചേട്ടന്‍ പതിയെ ഉണര്‍ന്നു. ഒരു പെട്രോള്‍ ബാങ്കില്‍ വണ്ടി നിര്‍ത്തിയപ്പോ ചേട്ടന്‍ പുറത്തിറങ്ങി ഒരു സോഡാ ഒക്കെ കുടിച്ചു വന്നു. പയ്യന്‍സ് ഉറങ്ങാതെ ഇപ്പോഴും ഫോണിലാ. ' ആരെയാ മോനേ ഇപ്പൊ വിളിച്ചുകൊണ്ടിരിക്കുന്നത് ? പെണ്ണിനെ ആണോ ?' ചേട്ടന്‍ ചോദിച്ചു. 'അതെ ചേട്ടാ. അവളാചേട്ടന്‍ അവളെ ഒന്ന് സമാധാനിപ്പിക്കു. ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ ചേട്ടന് കൊടുത്തു. 'മോളെ. ഞാന്‍ മോന്‍റെ അടുത്ത സീറ്റിലിരിക്കുന്ന 
ഒരു ആളാ. മോള്‍ എന്നെ അച്ഛനെ പോലെ കണ്ടാല്‍ മതി. മോള്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോന്‍ ഇപ്പോള്‍ നല്ലതിനാ ഗള്‍ഫിലേക്ക് പോണത്. അവന്‍ ഒരു ജോലി ആയി തിരിച്ചു  വരുന്ന വരെ മോന്‍ പിടിച്ചു നില്‍ക്കു. നിങ്ങളുടെ കല്യാണം ഞാന്‍ നടത്തി തരും. ' ചേട്ടന്‍ പൊരിഞ്ഞ ഉപദേശം. എന്നിട്ട് ചേട്ടന്‍ ഫോണ്‍ അവനു കൊടുത്തു. അവന്‍ കുറച്ചു നേരം സംസാരിച്ചു.
എന്നിട്ട് ചേട്ടന്‍റെ കയ്യില്‍ പിടിച്ചു കുലുക്കി സന്തോഷത്തോടെ പറഞ്ഞു. 'ചേട്ടാ.. ചേട്ടന്‍ ഒരു കിടുവാ. അവള്‍ക്കു ഇപ്പ നല്ല സമാധാനം ആയി. ചേട്ടന്‍ കുറച്ചു നേരം കൂടി എന്തെങ്കിലും പറയു ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വീണ്ടും കൊടുത്തുഅങ്ങനെ കുറച്ചു നേരം സംസാരം ഒക്കെ കഴിഞ്ഞപ്പോ ലവന്‍ ഹാപ്പി ആയി. 'അതൊക്കെ പോട്ടെ . മോളുടെ പേരെന്നാ ? എവിടാ സ്ഥലം ? ' ചേട്ടന്‍ ചോദിച്ചു. അവള്‍ പേരും സ്ഥലവുമൊക്കെ പറഞ്ഞു. അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷം ചേട്ടന്‍ ഫോണ്‍ വച്ചു


     വണ്ടി പൊയ്ക്കൊണ്ടിരിക്കുകയാണ്. ലവന്‍ ഉറങ്ങി. ചേട്ടന്‍ ഫോണ്‍ എടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്. അങ്ങനെ നേരം വെളുത്തു . വണ്ടി ഹോസുര്‍ എത്തി. ഹൈവേയിലൂടെ വണ്ടി അതിവേഗം പോവുകയാണ്. പെട്ടെന്ന് ഒരു സ്കോര്‍പിയോ വന്നു വലം വച്ചു നിന്ന്. ബസ് സഡന്‍ ബ്രേക്ക്‌ ഇട്ടു. എല്ലാവരും ഉണര്‍ന്നു. ബസ്‌ നിന്നതും കുറച്ചു തടിയന്മാര്‍ ബസിലേക്ക് ഓടി കയറി. നേരെ ചേട്ടന്‍റെ അടുത്ത് വന്നു. ' ആരാ ജോസേട്ടാ അവന്‍ ? ' അതിലൊരു തടിയന്‍ ചോദിച്ചു. 'ഇവനാ അത്' എന്ന് പറഞ്ഞു 
ചേട്ടന്‍ അടുത്തിരിക്കുന്നവനെ ചൂണ്ടി കാണിച്ചു. ഹോ പിന്നെ അവിടെ നടന്നത് പറയാന്‍ വയ്യ. ഒടുക്കലത്തെ അടി. ഇടി. എല്ലോടിചാന്‍ പാട്ട്.ലവനെ അവന്മാര്‍ തവിട് പൊടി ആക്കി. ആര്‍ക്കും ഒന്നും പിടി കിട്ടുന്നില്ല. ഒടുവില്‍ അടി നിര്‍ത്തി. അവന്‍മാര്‍ ഇറങ്ങി. ചേട്ടന്‍ എണീറ്റ്‌. എന്നിട്ട് അവന്‍റെ കഴുത്തിന്‌ പിടിച്ചിട്ടു ഒരു ചോദ്യം... ' ഇന്നലെ അടിച്ചു ഓവര്‍ ആയിരുന്ന കാരണം എനിക്ക് പെട്ടെന്ന് ആളെ പിടി കിട്ടിയില്ല... കഴുവേറിക്കട മോനേ.. നിനക്ക് പ്രേമിക്കാന്‍ എന്‍റെ മൊതലാളിയുടെ മോളെ തന്നെയേ കിട്ടിയുള്ളൂ അല്ലേടാ ? '

 ശുഭം