2010, നവംബർ 27, ശനിയാഴ്‌ച

ഖാമോഷി - നിശബ്ദതയുടെ സംഗീതം


     കുറച്ചു പഴയ ഒരു ചിത്രമാണ്. ഖാമോഷി. സഞ്ജയ്‌ ലീല ബന്‍സാലിയുടെ ആദ്യ ചിത്രം. കരീബ് എന്ന പടം സംവിധാനം ചെയ്യാനുള്ള വിധു വിനോദ് ചോപ്രയുടെ നിര്‍ദേശം നിരസിച്ചു കൊണ്ട് സഞ്ജയ്‌ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ഖാമോഷി. ഈ ചിത്രത്തിന്റെ പേരിലാണ് ഇവര്‍ രണ്ടു പേരും വഴക്കിലായതും. സഞ്ജയ്‌ നൊപ്പം  സുപ്രദാ സിക്ദര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. നാന പടെകര്‍, സീമ ബിശ്വാസ്, മനീഷ കൊയ് രാള, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല വേഷത്തില്‍ പഴയ കാല നായിക ഹെലെനും ഉണ്ട്. ജതിന്‍ ലളിത് ഒരുക്കിയ അതി മനോഹര ഗാനങ്ങള്‍ ഉണ്ട്. വന്ദേമാതരം ആല്‍ബത്തിലൂടെ പ്രശസ്തയായ ബേല സെഗള്‍ ( സഞ്ജയ്‌ ലീല ബന്‍സാലിയുടെ സഹോദരി ആണ് ബേല ) ആണ് എഡിറ്റര്‍.

     ഖാമോഷി എന്ന വാക്കിനു നിശബ്ദത എന്നാണ് അര്‍ഥം. മൂകരും ബധിരരും ആയ ഒരു ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജീവിതം ആണ് ഈ സിനിമ. ഗോവയില്‍ മനോഹരമായ ഒരു കടല്‍ത്തീരത്ത്‌ അതിനോളം തന്നെ മനോഹരമായ ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്ന ജോസെഫും ഫ്ലാവിയും. തങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന കുട്ടിക്ക് സംസാര ശേഷിയും കേള്‍വിയും ഉണ്ടാകുമോ എന്ന ആശങ്ക ആണ് അവര്‍ക്കുള്ളത്. കുട്ടി ജനിച്ച ഉടന്‍ തന്നെ പേടിയോടെ അവര്‍ ആദ്യം അന്വേഷിക്കുന്നത് കുട്ടിക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ടോ എന്നാണു. എന്നാല്‍ അവരുടെ ആശങ്കകളെ അസ്ഥാനത്താക്കി മിടുക്കിയായ ഒരു സുന്ദരി കുട്ടി ജനിക്കുന്നു. അതാണ് ആനി. കുറച്ചു കൂടി കഴിയുമ്പോള്‍ സാം എന്ന പേരില്‍ ഒരു ആണ്‍കുട്ടി കൂടി അവര്‍ക്ക് ഉണ്ടാകുന്നു. സ്നേഹ സമ്പന്നയായ മുത്തശ്ശി മറിയയുടെ സ്നേഹ ലാളനകള്‍ അനുഭവിച്ചു അവര്‍ വളരുന്നു. മുത്തശ്ശി അവരെ ഉറക്കാന്‍  പാടുന്ന പാട്ടുകളില്‍ നിന്നു ആനിയില്‍ സംഗീതത്തോട്‌ ഒരു അഭിരുചി ഉണ്ടാവുന്നു. കേള്‍ക്കാന്‍ ആവുന്നില്ലെങ്കിലും ജോസെഫിന്റെയും ഫ്ലാവിയുടെയും നിശബ്ദമായ ജീവിതത്തില്‍ ആനിയുടെ സംഗീതം ഒരു ജലധാരയായി വന്നു നിറയുന്നു. 

     കവിഞ്ഞൊഴുകുന്ന ആഹ്ലാദവും സന്തോഷവും വഴി മാറിയത് പെട്ടെന്നായിരുന്നു. ഒരു ദിവസം കുര്‍ബാനക്കു പള്ളിയില്‍ പോയ സാം പള്ളിയുടെ മുകളില്‍ നിന്നു താഴെ വീണു മരിക്കുന്നു.  അപ്രതീക്ഷിതമായ ദുരന്തം ജോസെഫിനെയും ഫ്ലാവിയെയും ആനിയേയും  മാറ്റി മറിക്കുന്നു. അവരുടെ വീട്ടിലെ പ്രകാശം അസ്തമിച്ചു. ആനിയുടെ ജീവിതത്തില്‍ നിന്നു സംഗീതം മാഞ്ഞു പോകുന്നു. നിറം നഷ്ടപ്പെട്ട ആ വീട്ടില്‍ അതിനെക്കാള്‍ നിറം മങ്ങി ഒരു അച്ഛനും അമ്മയും മകളും. വിരസമായ ഒരു ഗാനം പോലെ ജീവിതം ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി.

     അങ്ങനെ ഇരിക്കെ ആനിയുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് രാജ്. ഒരു സംഗീത അധ്യാപകന്‍ ആയ രാജ് ആനിയുടെ ജീവിതത്തില്‍ ബലമായി ഒരു സ്ഥാനം പിടിച്ചെടുത്തു. സ്വന്തം ജീവിതത്തില്‍ നിന്നു മറന്നു പോയ നല്ലതെല്ലാം തിരികെ കൊണ്ട് വരാന്‍ രാജ് ഒരു നിമിത്തമാകുന്നു. പണ്ട് പാടി മറന്ന പാട്ടുകള്‍ ആനി ഓര്‍ത്തെടുക്കുന്നു. അവള്‍ വീണ്ടും പാടാന്‍ തുടങ്ങുന്നു. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള സ്നേഹ ബന്ധം അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിയിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അവര്‍ ഒന്നാവുന്നു. ആനി ഗര്‍ഭിണി ആയി. ഇതറിഞ്ഞ ജോസഫ്‌ പൊട്ടിത്തെറിക്കുന്നു. അത് അബോര്‍ട്ട് ചെയ്യാന്‍ അയാള്‍ വാശി പിടിക്കുന്നു.
അവിവാഹിതയായ ഒരു അമ്മ എന്ന ദുഷ്പേര് തങ്ങള്‍ക്കു താങ്ങാന്‍ പറ്റില്ല എന്നു ജോസഫ്‌ തീര്‍ത്തു പറയുന്നു. അയാളെ സ്വന്തം ജീവന്റെ പാതി ആയി കാണുന്ന ഫ്ലാവി ജോസെഫിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

     പള്ളിയും അധികാരികളും ആനിയെ ചോദ്യം ചെയ്തു. എന്നാല്‍ ഒന്നിലും പതറാതെ കുട്ടിയെ പ്രസവിച്ചു വളര്‍ത്തുക എന്ന തീരുമാനവുമായി അവള്‍ മുന്നോട്ടു പോകുന്നു. ഇതറിഞ്ഞ ജോസഫ്‌ അവളോട്‌  വീട് വിട്ടു പുറത്തു പോകാന്‍ പറയുന്നു. ഒരു ഹിന്ദു ആയ രാജിനെ അംഗീകരിക്കാന്‍ ജോസെഫിനു കഴിയുന്നില്ല. എന്നാല്‍ രാജിന്റെ ജാതി അല്ല ജോസെഫിന്റെ പ്രശ്നം. ഗോവയ്ക്ക് പുറത്തു താമസിക്കുന്ന രാജിനെ വിവാഹം കഴിച്ചാല്‍ ആകെ ഉള്ള മകള്‍ ദൂരേക്ക്‌ പോകുമെന്നുuള്ളതാണ് അയാളെ അലട്ടുന്നത് . എന്തിനേറെ പറയുന്നു. ഒടുവില്‍ ആനി രാജിനോടൊപ്പം വീട് വിട്ടിറങ്ങുന്നു. 

     അവര്‍ വീണ്ടും ഒറ്റക്കായി. അങ്ങോട്ടും ഇങ്ങോട്ടും കാണണം എന്നുണ്ടെങ്കിലും അവര്‍ അകന്നു തന്നെ കഴിയുന്നു. കാലം കടന്നു പോയി. ആനിക്കുണ്ടായ ആണ്‍ കുട്ടിക്ക് മരിച്ചു പോയ സഹോദരന്റെ ഓര്‍മ്മക്കായി സാം എന്നു പേരിടുന്നു. കാലം അവരുടെ മുറിവുകളില്‍ അല്‍പം മരുന്ന് പുരട്ടി. ആനിയും രാജും അവരുടെ കുഞ്ഞും കൂടി ജോസെഫിനെ കാണാന്‍ തിരികെ വരുന്നു. അതിനോടകം തന്നെ എല്ലാം അംഗീകരിക്കാന്‍ മനസ്സാ തയ്യാറെടുത്തു കഴിഞ്ഞിരുന്നു ജോസഫ്‌. അയാള്‍ സന്തോഷത്തോടെ ആനിയേയും കുഞ്ഞിനേയും സ്വീകരിക്കുന്നു. മാത്രമല്ല രാജിനെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വന്തം മരുമകന്‍ ആയി അംഗീകരിക്കുന്നു. പണ്ടെങ്ങോ മാഞ്ഞു പോയതെല്ലാം തിരിച്ചു വന്നു. ആ വീട് പഴയ പോലെ പ്രകാശ പൂര്‍ണമായി. കുറച്ചു കാലത്തിനു ശേഷം ജോസെഫും ഫ്ലാവിയും സന്തോഷത്തില്‍ മതി മറക്കുന്നു.

എന്നാല്‍ വേറെയും ദുരന്തങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു അപകടത്തില്‍ പെട്ടു ആനി കോമയില്‍ ആവുന്നു. ജീവശ്ചവം പോലെ കിടക്കുന്ന ആനി അവര്‍ക്ക് മുന്നില്‍ ഒരു പുതിയ വേദന ആയി. മരവിച്ചു കിടക്കുന്ന ആനിയുടെ മുന്നില്‍ ജോസഫ്‌ പൊട്ടി കരയുന്നു. ആംഗ്യ ഭാഷയില്‍ സ്വന്തം വേദന  പ്രകടിപ്പിക്കാന്‍ പാട് പെടുന്ന ജോസെഫും ഫ്ലാവിയും രാജും ആനിയെ ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നിടത്ത് സിനിമ അവസാനിക്കുന്നു.

     ജോസഫ്‌ ആയി അഭിനയിക്കുന്ന നാനയുടെയും ഫ്ലാവി ആയി അഭിനയിക്കുന്ന സീമയുടെയും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നിങ്ങളെ പിടിച്ചുലക്കുന്ന ചില രംഗംങ്ങള്‍ എങ്കിലും ഇതിലുണ്ട്. സാം പള്ളിമേടയുടെ മുകളില്‍ നിന്നു വീഴുന്ന രംഗം തന്നെ ഉദാഹരണം. പള്ളി മുറ്റത്ത്‌ നില്‍ക്കുന്ന അവരുടെ പുറകില്‍ ആണ് സാം വന്നു വീഴുന്നത്. പക്ഷെ ഒരു ശബ്ദവും അവര്‍ കേള്‍ക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോഴാണ് മകന്‍ പുറകില്‍ ചേതനയറ്റു കിടക്കുന്നത് അവര്‍ കാണുന്നത്. എന്തെങ്കിലും ഒന്ന് പറഞ്ഞു കരയാന്‍ പോലുമാവാതെ അവ്യക്തമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി  കൊണ്ട് അലറി വിളിക്കുന്ന ജോസഫ്‌ ആ നോവ് നമ്മള്‍ പ്രേക്ഷകരിലേക്ക് പകരുന്നു. സത്യം പറഞ്ഞാല്‍ ആ സീന്‍ എന്നില്‍ വല്ലാത്ത ഒരു അസ്വസ്ഥത ആണ് അന്നുണ്ടാക്കിയത്‌. എങ്ങനെയെങ്കിലും അതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതി എന്നായിരുന്നു അന്ന് എനിക്ക്.  അത് പോലെ തന്നെയാണ് ജോസെഫും ഫ്ലാവിയും മകളോടും മുത്തശ്ശിയോടും ഒക്കെ ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നതു. ഒരു വാക്ക് പോലും ഇല്ലാതെ തന്നെ നമുക്ക് ആ സൈലന്റ് കമ്യുണിക്കേഷന്‍ മനസ്സിലാവും. അങ്ങനെ ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്. ആ വീട്ടില്‍ തിങ്ങി നിറയുന്ന സന്തോഷവും ദുഖവും ഒക്കെ നിങ്ങള്‍ക്കും അനുഭവിക്കാനാവും.

    വര്‍ഷങ്ങള്‍ക്കു മുമ്പ് ആണ് ഞാന്‍ ഈ ചിത്രം കണ്ടത്. അന്ന് കോളേജില്‍ നിന്നു ക്ലാസ് ബങ്ക് ചെയ്തു കണ്ട പടമാണ് ഇത് . അന്ന് ഏതോ തട്ട് പൊളിപ്പന്‍ തമിഴ് സിനിമ കാണാന്‍ പോയതാണ്. അതിന്റെ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് ഇതിനു കയറുകയായിരുന്നു. എന്നാല്‍ ഒരു ഹയര്‍ ഡിഗ്രീയിലുള്ള ഫാസില്‍ ചിത്രം കണ്ട പോലെ ആണ് അന്ന് എനിക്ക് തോന്നിയത്. പക്ഷെ ഇപ്പോഴും ഈ പേര് കേള്‍ക്കുമ്പോള്‍ നിസ്സഹായനായ ജോസെഫിന്റെയും ഫ്ലാവിയുടെയും ചിത്രങ്ങള്‍ മനസ്സിലേക്ക് ഓടി വരും. അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ ഗാനങ്ങള്‍ . ജതിന്‍ ലളിത് സംഗീതം നല്‍കിയ അതി മനോഹര ഗാനങ്ങള്‍ ആണ് കഥയുടെ കണ്ണികളെ കൂട്ടിയിണക്കുന്ന ഒരു ഘടകം. ഗോവയുടെ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍
ഇത്രയ്ക്കു മനോഹരമായി ഒരു ചിത്രം അടുത്ത കാലത്തെങ്ങും വന്നിട്ടില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ സഞ്ജയ്‌ ലീല ബന്‍സാലി സ്വന്തം കയ്യൊപ്പിട്ട ചിത്രം. കാണാന്‍ ശ്രമിക്കൂ. അല്‍പം ബുദ്ധിമുട്ടി വേണം ഇതിലെ ചില ഭാഗങ്ങള്‍ ഒക്കെ കാണേന്ടതെങ്കിലും കണ്ടു കഴിയുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നു എന്തൊക്കെയോ ഉരുകി ഒലിച്ചു പോയത് പോലെ തോന്നാതിരിക്കില്ല. 

2010, നവംബർ 21, ഞായറാഴ്‌ച

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

     

ഈയിടെ വനിതയുടെ ഒരു പഴയ ലക്കത്തില്‍ പ്രശസ്ത ചലച്ചിത്ര രചയിതാവും സംവിധായകനും ആയ രഞ്ജിത്ത് പറഞ്ഞത് വായിച്ചു. തന്നെ ഇക്കാലമത്രയും അത്ഭുതപ്പെടുത്തിയ  അല്ലെങ്കില്‍ അസൂയപ്പെടുത്തിയ ഒരേ ഒരാള്‍ പദ്മരാജന്‍ ആണെന്ന്. പദ്മരാജനെ പറ്റി വളരെ മുമ്പേ എഴുതണം എന്ന് തോന്നിയിരുന്നെങ്കിലും പിന്നെ വിട്ടു പോയി. അപ്പോഴാണ് ഈ അഭിമുഖം വായിച്ചതു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ എല്ലാം കഥയും തിരക്കഥയും ഒക്കെ പദ്മരാജന്‍ സ്വയം എഴുതിയിരുന്നതാണ്. മറ്റൊരാള്‍ക്ക്‌ വേണ്ടി അദ്ദേഹം നടത്തിയ രചനകള്‍ വിരളമാണ്. ഭരതന് വേണ്ടിയും ഭരതനോടോരുമിച്ചും ചിലത് എഴുതിയത് വിസ്മരിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി വെറും ഒരു കച്ചവട സിനിമാക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോഷി ഇദ്ദേഹത്തിന്‍റെ ഒരു തിരക്കഥയില്‍ സംവിധാനം ചെയ്ത ഒരു ചിത്രമാണ് 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്'. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്‌. സത്യം പറയാമല്ലോ ജോഷി വളരെ നന്നായി തന്റെ ജോലി ചെയ്തിട്ടുണ്ട്. ശരി. അപ്പൊ കഥയിലേക്ക്‌...

    ഒരു അവധി ദിവസം രാത്രി അടുക്കളയില്‍ സ്വയം പാചകം ചെയ്തു കൊണ്ട് മുംബയില്‍ ഉള്ള ഭാര്യയോടും മക്കളോടും ഫോണില്‍ സംസാരിക്കുന്ന ഒരു ജട്ജിയില്‍ ( ബാബു നമ്പൂതിരി ) നിന്നാണ് കഥ തുടങ്ങുന്നത്. മതില് ചാടി വീട്ടിനുള്ളില്‍ എത്തുന്ന ഒരു കൊലയാളി ജഡ്ജിയെ വക വരുത്തുന്നു.
മരിച്ചു എന്നുറപ്പാക്കിയ ശേഷം മൃതദേഹത്തിന്റെ വായില്‍ ഒരു കഷണം ചകിരി തിരുകിയിട്ട് കൊലയാളി സ്ഥലം വിടുന്നു.  അന്വേഷണതിനെത്തുന്ന പോലീസിന് ഒരു തുമ്പും കിട്ടുന്നില്ല.

     അങ്ങനെ ഇരിക്കെ ആണ് അടുത്ത കൊലപാതകം. മറിച്ച ജഡ്ജി വാസുദേവിന്റെ ഒരു അടുത്ത സുഹൃത്താണ് കുവൈറ്റ് മണി ( എം ജി സോമന്‍ ) എന്നറിയപ്പെടുന്ന മണി എന്ന വ്യവസായി.
സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മണിക്ക് ഒരു കീപ്‌ ഉണ്ട്. പത്മം ( ചിത്ര ). ഭാര്യയും മകനും ഒക്കെ എതിര്‍ത്തിട്ടും പുള്ളിക്കാരന്‍ അവരെ ഒക്കെ അവഗണിച്ചിട്ട് പത്മതിനെ കൊണ്ട് നടക്കുകയാണ്.
ഒരു ദിവസം പത്മത്തെ കണ്ടിട്ട് സ്വന്തം റബ്ബര്‍ എസ്ടെട്ടിലേക്കുള്ള യാത്രയില്‍ വിജനമായ റോഡില്‍ വച്ചു മണി കൊല്ലപ്പെടുന്നു. ഒരു ജീപ്പ് കൊണ്ടിടിച്ചു മണിയെ കൊലപ്പെടുത്തിയ ശേഷം മണിയുടെ വായിലും ഒരു കഷണം ചകിരി തിരുകി കൊലയാളി ഇരുട്ടിലേക്ക് വീണ്ടും മറയുന്നു.

     ഇതോടെ സംഗതി ആകെ മാറുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു. എസ് പി ഹരിദാസ്‌ ദാമോദരന്‍ കേസ് അന്വേഷണത്തിലേക്ക് കടന്നു വരുന്നു ( മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം )
ഹരിദാസിന്റെ ഭാര്യ ലപ്പി ( സുമലത ) രസകരമായ ഒരു കഥാപാത്രമാണ്. ജ്യോല്സ്യന്മാരുടെയും മനുഷ്യ ദൈവങ്ങളെയും കണക്കില്ലാതെ വിശ്വസിക്കുന്ന ഒരാള്‍ ആണ് ലപ്പി. ഹരിദാസ് ആകട്ടെ നേരെ തിരിച്ചും. മൃതദേഹങ്ങളുടെ വായില്‍ ഉപേക്ഷിച്ചു പോകുന്ന ചകിരി കഷണം ഒരു പ്രതികാരത്തിന്റെ അടയാളമാണോ എന്ന പോലീസിന്റെ പ്രാഥമിക സംശയം ഹരിക്കും ഉണ്ടാകുന്നു.
അതില്‍ നിന്നു തന്നെ തുടങ്ങാം എന്നു ഹരിദാസ്‌ തീരുമാനിക്കുന്നു.

     ഇതിനോട് സാമ്യമുള്ള ഒരു കൊലപാതകം മുന്‍പ് എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നു ഹരിദാസ്‌ അന്വേഷിക്കുന്നു. ഹരിദാസിന്റെ അസിസ്റ്റന്റ്‌ ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പണ്ട് മുംബയില്‍ ഇതിനോട് സമാനമായ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടു പിടിക്കുന്നു. വിഷം കഴിച്ചു ആത്മഹത്യ ചെയ്ത ഒരു ആംഗ്ലോ ഇന്ത്യന്‍ റൊസാരിയോ. മൃതദേഹത്തിന്റെ വായില്‍ അന്ന് ഒരു ചകിരി കഷണം കണ്ടിരുന്നുവെങ്കിലും പോലീസ് അന്ന് അത് കാര്യമായി എടുത്തില്ല. മരണ വെപ്രാളത്തില്‍ കിടക്ക കടിച്ചു മുറിച്ചു വായില്‍ ആയതാണ് എന്നായിരുന്നു അന്ന് അവര്‍ കരുതിയത്‌. രോസാരിയോയുടെ കുടുംബം പക്ഷെ നാട്ടിലാണ്. അയാളുടെ ഇവിടത്തെ വീട്ടില്‍ ഒന്ന് പോയി നോക്കാന്‍ തന്നെ ഹരിദാസ്‌ തീരുമാനിക്കുന്നു. അപ്പോഴേക്കും ആ വീട് വിറ്റുപോയിരുന്നു. പുതിയ താമസക്കാരില്‍ നിന്നും ഹരിക്ക് കുറച്ചു വിവരങ്ങള്‍ ലഭിക്കുന്നു. റൊസാരിയോ വിവാഹം കഴിച്ചത് ശ്രീദേവി എന്നൊരു ഹിന്ദു പെണ്‍കുട്ടിയെ ആയിരുന്നു. അവരുടെ വീട്ടിലൊക്കെ പോയി അന്വേഷിക്കുന്ന ഹരിദാസിന് ഒരു വിവരം കൂടി ലഭിക്കുന്നു. റൊസാരിയോ - ശ്രീദേവി ദമ്പതികള്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു എന്നത്. മയക്കു മരുന്നിനു അടിമയായി ഒടുവില്‍ വീട് വിട്ടു പോവുകയായിരുന്നു അവന്‍ എന്നു വിവരം ലഭിക്കുന്നു. ക്രിസ്റ്റി എന്ന പേരില്‍ ഒരു ധര്‍മ സ്ഥാപനത്തില്‍ അന്തേവാസി ആയിരുന്നു അവന്‍. 
വീട്ടുകാരുമായി സ്ഥിരം വഴക്കായിരുന്നു ക്രിസ്റ്റി. അമ്മയുടെ മരണത്തോടെ സമനില തെറ്റിയ ക്രിസ്റ്റി ഇനി ഒരു സയ്ക്കോപാത്ത് ആയി മാറിയോ എന്നു ഹരിദാസ്‌ സംശയിക്കുന്നു. ടി വിയില്‍ ക്രിസ്ടിയെ കണ്ടവരുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നു അഭ്യര്‍ഥിച്ചു അവര്‍ പരസ്യം ചെയ്യുന്നു. വൃദ്ധന്മാരെ ലക്‌ഷ്യം വയ്ക്കുന്ന ഒരു സയിക്കോപാത്ത് ആണ് കൊലയാളി എന്ന വിവരം എങ്ങനെയോ ചോരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു.

    ലപ്പി ടൌണിലെ ഒരു വിമന്‍സ് ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ക്ലബ്‌ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ അതിഥി ആയി ഒരു വയോ വൃദ്ധന്‍ വരുന്നു. നെടുമുടി വേണു അവതരിപ്പിക്കുന്ന വാര്യര്‍ സര്‍ എന്ന കഥാപാത്രം. എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ എന്ന പ്രതിഭാസത്തെ പറ്റി പഠനം നടത്തുകയും അതില്‍ പരീക്ഷണങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഒരു ഗുരു. പുള്ളി തന്റെ കഴിവ് ഉപയോഗിച്ച് പ്രതിയെ കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തുന്നു. അദ്ദേഹവും കാണുന്നത് അബോധാവസ്ഥയില്‍ മയങ്ങിയ മിഴികളോട് കൂടിയ ഒരു യുവാവിനെ ആണ്. ഹരിദാസ്‌ അതൊന്നും വിശ്വസിക്കുന്നില്ലെങ്കിലും ക്രിസ്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുന്നു. ഒരു രാത്രി  വാര്യര്‍ക്ക് നേരെയും വധ ശ്രമം ഉണ്ടാവുന്നു.

     ഇതിനിടക്ക്‌ ക്രിസ്റ്റി പിടിയിലാവുന്നു. പക്ഷെ അവനു ഒരു വിവരവും നല്‍കാന്‍ കഴിയുന്നില്ല. നാര്‍ക്കോ അനാലിസിസ് ഒക്കെ പരീക്ഷിച്ചു നോക്കുന്നെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഷോപ്പിംഗ്‌ നു പോകുമ്പോള്‍ അവിടെ വച്ചു ഹരിദാസ്‌ കുവൈറ്റ് മണിയുടെ പഴയ കീപ്‌ ആയ പത്മത്തെ കാണുന്നു. അവിടെ നിന്നു പത്മം ഒരു മധ്യവയസ്കന്റെ ഒപ്പം കാറില്‍ കയറി പോകുന്നത് ഹരിദാസിന്റെ ശ്രദ്ധയില്‍ പെടുന്നു. അതാരാണ് എന്ന അന്വേഷണം എത്തിയത് ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ് എന്ന ഒരു പണചാക്കില്‍ ആണ്. മണിയെ പോലെ തന്നെ , എന്നാല്‍ അതിനെക്കാള്‍ റിച് ആയ ഒരു ധനാട്യന്‍. പത്മതോടുള്ള പുതിയ ബന്ധം പുള്ളി നിഷേധിക്കുന്നില്ല. മണി പോയ സ്ഥിതിക്ക് പത്മത്തിന് തല്ക്കാലം ഒരു പിടിവള്ളി. അതുമാത്രമാണ് താന്‍ എന്നും കുറച്ചു കാലത്തേക്ക് കൊണ്ട് നടക്കാന്‍ പറ്റിയ ഒരു പെണ്ണാണ് പത്മം എന്നും ഫിലിപ്പ് അഭിപ്രായപ്പെടുന്നു. മണിയുടെ ഒരു അടുത്ത സുഹൃത്തായിരുന്നു ഫിലിപ്പ്. മുമ്പ് മറിച്ച ജഡ്ജ് വസുദേവിന്റെയും.  ഇനി മണി ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടായിരുന്നുവോ. ? അവര്‍ രണ്ടു പേരും കൂടിയാണോ ഇനി മണിയെ കൊന്നത് ? ഇങ്ങനെ ഹരിദാസിന്റെ അനേകം സംശയങ്ങള്‍ക്കു ഫിലിപ്പ് ആ സംഭാഷണം കൊണ്ട് തടയിടുന്നു. കുവൈറ്റ് മണിയുടെ മരണത്തിലും ജഡ്ജിയുടെ മരണത്തിലും താന്‍ ദുഖിതന്‍ ആണെന്നും കൊലയാളിയെ കണ്ടു പിടിക്കാന്‍ ഏത്‌ തരത്തില്‍ സഹകരിക്കാനും താന്‍ തയാറാണെന്നും ഫിലിപ്പ് പറയുന്നു. അങ്ങനെ ആ അഭിമുഖം അവസാനിക്കുന്നു. 

     ഇതോടെ അന്വേഷണം ഒരു പ്രതിസന്ധിയിലെതുന്നു. ഒരു തുമ്പും ഇല്ല മുന്നോട്ടു പോകാന്‍. ഒരു ദിവസം ക്രിസ്ടിയുടെ വീട്ടില്‍ നിന്നു ലഭിച്ച പഴയ ഫോട്ടോഗ്രാഫുകള്‍ നോക്കിയിരിക്കുന്ന ഹരിദാസ്‌ 
ഒരു കോളേജ് ഗ്രൂപ്പ്‌ ഫോട്ടോ കണ്ടു ഞെട്ടുന്നു. ശ്രീദേവിയും മറിച്ച രോസാരിയോയും മാത്രമല്ല ആ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ആ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഇപ്പോള്‍ കണ്ട ഒരു മുഖം കൂടി. ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ്. മറിച്ച ജഡ്ജ്, കുവൈറ്റ് മണി, ഫിലിപ്പ് , ശ്രീദേവി, റൊസാരിയോ എന്നിവര്‍ കുറച്ചു വര്‍ഷം മുമ്പ് ഒരേ സമയം ഒരു കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു എന്ന സത്യം ഹരിദാസിനെ കുറച്ചു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഫിലിപ്പിനെ ഒന്ന് കൂടി ചോദ്യം ചെയ്യാന്‍ ഹരിദാസ്‌ തീരുമാനിക്കുന്നു. അതില്‍ പുതിയ ഒരു വിവരം വെളിവാകുന്നു. പണ്ട് ഇവരെല്ലാവരും ശ്രീദേവിയുടെ പുറകെ നടന്നിട്ടുണ്ട് .പക്ഷെ ഇവരെ അവഗണിച്ച ശ്രീദേവിയോട് പക തീര്‍ക്കാന്‍ അവളെ ഒരിക്കല്‍ ഇവരെല്ലാവരും കൂടി ഗാംഗ് റേപ് ചെയ്തിട്ടുണ്ട് എന്നത് അയാള്‍ തുറന്നു സമ്മതിക്കുന്നു. 


എന്നാലും കൊലയാളി ആര് എന്ന ചോദ്യം ബാക്കിയാവുന്നു. കൂനിന്മേല്‍ കുരു എന്നത് പോലെ ക്രിസ്റ്റി പോലീസ് കസ്ടടിയില്‍ നിന്നു ചാടി പോകുന്നു. ഈ വാര്‍ത്ത‍ വീണ്ടും ഒരു ഭീതി പരത്തുന്നു.
നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാവരും തങ്ങള്‍ക്കു പോലീസ് സംരക്ഷണം വേണം എന്നു ആവശ്യപ്പെടുന്നു. ഫിലിപ്പ് ഉള്‍പ്പെടെ. താന്‍ ആയിരിക്കും കൊലയാളിയുടെ അടുത്ത ഉന്നം എന്നു ഫിലിപ്പ് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അതിന്റെ കാരണം അയാള്‍ പറയുന്നില്ല. വേറെ ആര്‍ക്കു സംരക്ഷണം കൊടുത്താലും ഫിലിപ്പിന് കൊടുക്കണ്ട എന്നു ഹരിദാസ്‌ നിര്‍ദേശിക്കുന്നു. എന്നിട്ട് അവര്‍ രാത്രി ഫിലിപ്പിന്റെ വിശാലമായ ബംഗ്ലാവിനു ചുറ്റും രഹസ്യമായി നിലയുറപ്പിക്കുന്നു. 
രാത്രിയുടെ നിഗൂടതയില്‍ കൊലയാളി വീണ്ടുമെത്തുന്നു. ഫിലിപ്പിനെ വധിക്കാന്‍. എന്നാല്‍ 
പതിയിരുന്ന പോലീസിന്റെ കെണിയില്‍ അയാള്‍ വീഴുന്നു. കൊലയാളിയെ കണ്ടു എല്ലാവരും ഞെട്ടുന്നു.


    ഇതാണ് കഥ. പത്മരാജന് മാത്രം എഴുതാന്‍ കഴിയുന്ന സംഭാഷണങ്ങളിലൂടെ ഒരു സാധാരണ കുറ്റാന്വേഷണ മസാല ചിത്രം എങ്ങനെ വേറൊരു തലത്തിലേക്ക് ഉയര്‍ത്താം എന്നു ഈ ചിത്രത്തില്‍ കാണാം. നമ്മുടെ പുതിയ തലമുറ കഥാകൃതുക്കള്‍ക്ക് ഒരു പാഠപുസ്തകം ആണ് പത്മരാജന്റെ സിനിമകള്‍. ജോഷിക്ക് ഇങ്ങനെയും ചിത്രം എടുക്കാന്‍ പറ്റും എന്നു ഇത് കണ്ടപ്പോ പിടി കിട്ടി. അല്ലെങ്കിലും നമ്മുടെ പഴയ സിനിമാക്കാര്‍ക്ക്‌ എല്ലാം ഒടുക്കലത്തെ റേഞ്ച് ആണ്.
സിബി മലയില്‍ ആഗസ്റ്റ്‌ ഒന്നിലൂടെയും പിന്‍ഗാമിയിലൂടെ സത്യന്‍ അന്തിക്കാടും മറ്റും ഇത് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ സംവിധാന കേസരികള്‍ക്ക് ഇതൊന്നും പറ്റില്ലെങ്കിലും വാചകമടിയില്‍ അവര്‍ സൂപ്പര്‍ താരങ്ങള്‍ ആണ്. കഥ നല്ല രസമായി പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ആരാണ് കൊലയാളി എന്നു എഴുതാത്തത്. പറ്റുമെങ്കില്‍ കണ്ടു നോക്കു. 

2010, നവംബർ 20, ശനിയാഴ്‌ച

ഒടുക്കലത്തെ കമന്റടി ആയിപോയി - അഥവാ കുറച്ചു സ്പോക്കെന്‍ ഇംഗ്ലീഷ്

ഞാന്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരാള്‍ ആണ്. ഇവിടെ ഞാന്‍ മാതൃഭാഷയെ തള്ളി പറയുകയല്ല. 
പക്ഷെ മലയാളം കൊണ്ട് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ഇക്കാലത്ത്. കേരളത്തിന്‌ പുറത്തു ആദ്യമായി പോയപ്പോ ആണ് വേറൊരു ഭാഷ അറിഞ്ഞുകൂടാത്തത്തിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. അങ്ങനെ ആണ് ഹിന്ദിയും തമിഴും പ്രയോഗിച്ചു തുടങ്ങിയത്. കേരളത്തില്‍ കുറച്ചു കാലം ജോലി ചെയ്തു. അപ്പോഴൊന്നും ഇംഗ്ലീഷ് ഉപയോഗിക്കേണ്ടി വന്നിട്ടേ ഇല്ല . ഒരിക്കല്‍ പുറത്തു ഒരു ഓഫീസില്‍ ജോലി സംബധമായി പോകേണ്ടി വന്നു. 
അവിടെ ചെന്നിട്ടു ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നപ്പോഴാണ് എന്റെ ഇംഗ്ലീഷ് ഭാഷ സ്വാധീനം എത്ര ദുര്‍ബലം ആണെന്ന് മനസ്സിലായത്. ഔട്ട്‌ലുക്ക്‌ , ഇന്ത്യ ടുഡേ ഒക്കെ വായിക്കുമായിരുന്നെങ്കിലും സംസാര ഭാഷയില്‍ അത് കൊണ്ട് മാത്രം കാര്യമില്ല എന്ന് അന്നാണ് ആദ്യമായി മനസ്സിലായത്‌. എനിക്ക് മാത്രമല്ല പൊതുവേ സമാനമായ സാഹചര്യങ്ങളില്‍ നിന്നു വന്ന മലയാളികള്‍ക്ക് മുഴുവന്‍ ഉള്ള ഒരു പ്രശ്നം ആണ് ഇതെന്ന് പിന്നെ ഒരിക്കല്‍ പിടികിട്ടി. ഓഫീസില്‍ ഒരിക്കല്‍ ഒരു കാള്‍ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. അതില്‍ എനിക്കും സംസാരിക്കേണ്ടി വന്നു. കാള്‍ കഴിഞ്ഞപ്പോ അതില്‍ തന്നെ ഉണ്ടായിരുന്ന ഒരു മൈസൂര്‍കാരന്‍ പയ്യന്‍ ചാറ്റില്‍ വന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ പുള്ളി ചോദിച്ചു ഞാന്‍ കേരളത്തില്‍ നിന്നാണോ എന്ന്. അത് കേട്ടു അതിശയപ്പെട്ടു ഞാന്‍ ചോദിച്ചു എങ്ങനെ മനസ്സിലായി എന്ന്. അപ്പൊ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു മല്ലുക്കള്‍ക്ക് ഉള്ള ഒരു സിഗ്നേച്ചര്‍ ആക്സന്റ് കേട്ടിട്ടാണ് പിടി കിട്ടിയതെന്ന്. അന്ന് മുതല്‍ക്കാണ് ഞാന്‍ മലയാളികളും മറ്റു സംസ്ഥാനക്കാരും ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള വ്യത്യാസം ശ്രദ്ധിച്ചു തുടങ്ങിയത്. ബാക്കി സംസ്ഥാനക്കാരെ വച്ചു നോക്കുമ്പോ മലയാളികള്‍ മാത്രമാണ് ഏറ്റവും വിദ്യ സമ്പന്നര്‍ എന്നൊക്കെ ആണല്ലോ വയ്പ്പ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന അറിവ് എത്രത്തോളം പ്രായോഗികം എന്ന് കണ്ടു തന്നെ അറിയണം. ചിലപ്പോ ഇക്കാരണം കൊണ്ടാവും ... വേണ്ടിടത്തും വേണ്ടാത്തിടത്തും മുറി ഇംഗ്ലീഷ് വച്ചു കാച്ചാന്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു ആവേശം ഉണ്ട്. നമ്മുടെ മലയാള പത്രങ്ങളില്‍ വായനക്കാര്‍ വച്ചു താങ്ങുന്ന കമന്റ്സ് കണ്ടപ്പോ ആണ് ഈ വിഷയം ഒന്ന് ചര്‍ച്ച ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചത്. എന്താ  നിങ്ങളുടെ അഭിപ്രായം ? 

ചില രസികന്‍ കമന്റുകള്‍ 

ലോഹിത ദാസിനെ പറ്റി മനോരമയില്‍ വന്ന ഒരു ഓര്‍മകുറിപ്പിന് ചിലര്‍ പോസ്റ്റ്‌ ചെയ്തത്

After demise, knowing U, Great,Simple, but powerful thoughts and successful mpliments. Really,Your absence feels empty in soul, tears in eyes.......
XXXXX, DUBAI , 07Aug'10 17:44:൫൩


ജയനെ പറ്റി വന്നതിനു 
blessing thousands of flowers
XXXXX, Dubai , 18Nov'10 18:07:൦൪

Even after 30 years, your death is giving pain for us.
XXXX 18Nov'10 12:54:൪൯

jayan is history person lik a alaxsander realy we will never forget
XXXX, ksa, 17Nov'10 18:40:൧൩

ഭരത് ഗോപിയെ പറ്റി 
A great acton lost but he is living in every Malayalees heart, he never dies, he will remember ever and ever.
XXX Doha - Qatar, 06Mar'10 16:07:൨൨

bharath gopy he was not an actor ,there is no repacement ,but each and every person they have there own role given by god in the world that we have to admit
XXXX, dubai, 30Jan'10 01:26:൩൯

gopiyettan is masterpiece in malylam film industry...gr8 salute to gr8 a gr8 actor
XXXX, dubai, 29Jan'10 21:10:൧൧

gopi great man oriented man personally loving man interesting man above all A GREAT ACTOR MR BHARAT GOPI Rani Bahrain
XXXX, baharain, 29Jan'10 16:59:൨൪

മമ്മുക്കയുടെ ലൌഡ്സ്പീക്കര്‍ എന്ന cinemaye പറ്റി

very attachment with our history
XXX, Sharjah, 02Nov'09 23:04:൩൮

very good filim.Mammukka;s wonderful acting nostalgic feeling,simple. Abd also good acting of Mammukka.Mammukka the Great
XXXX, doha, 02Nov'09 20:26:൩൦

അന്‍വര്‍ 

The moview is gud n diffrent story...but Amal neerad is using the same spot for all three movies.i mean the same beach in climax BIG B ,S A J. N ANWAR.
XXX TP, Muttam, 28Oct'10 01:19:൨൫
      എന്തിരന്‍ 




i saw the movie Enthiran the Robot . what i say about the film.... no words to evaluate the film In the history of indian cinema their is no equals to Rajini sir i appretiate his skill and acting as chitti (robot) congrats ........i can only said that to all pls dont miss the film yaar...congrats Aiswarya,Shankar Rahman Rasool pookutty and other Technicians from Hollywood to make the film to a history....
XXXX, Thodupuzha , Idukki, 12Oct'10 15:44:൦൪


      yenthiren holly wood copied movie but comercely sucsuss enjoy
      XXX vp, jeddah, 15Nov'10 12:12:൨൭
   
     its feel like a extra ordinary in some case like it's graphics,songs,acting but it also feel like bad in the case         (the mosquito modes) also in some part, filim is boring al robot form a snake it is un imaginary picture
XXXX, malappuram, 31Oct'10 19:52:൦൪


കുട്ടിസ്രാങ്ക്

How can they give Award to Mr. Amitab.We Can't believe it.All World peoples Award given to Mammooka....ok Xcellent and Marvellous performence ......Keep it up.
XXXX, Qatar , 15Nov'10 16:55:൧൭

Entirelly different movie from Mr. Shaji.The result is all the people were enjoyed and Mr. Mammootty snd others has done wonderfully. I proud of you. Thank you...
XXXX, Qatar, 10Aug'10 14:47:൩൧

2010, നവംബർ 18, വ്യാഴാഴ്‌ച

രജനീഷ് - യു ആര്‍ ഗ്രേറ്റ്‌ !!!! - ഓഷോയെ പറ്റി അല്പം

     
     പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍,പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ കാസറ്റുകള്‍ മുതലയാവ സംഘടിപ്പിച്ചു കേള്‍ക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ്‌ ഇല്ലല്ലോ. ഇതൊക്കെ വളരെ കഷ്ടപെട്ടാണ് ഒപ്പിക്കുക. എന്റെ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് പലപ്പോഴും ഇതൊക്കെ കിട്ടിയിരുന്നത്. മാത്രമല്ല എന്റെ പല സംശയങ്ങള്‍ തീര്‍ത്തു തരാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്.  രജനീഷിനെ പറ്റി കേട്ടിട്ടുണ്ടായിരുന്ന മസാല കലര്‍ന്ന കഥകള്‍ ആയിരുന്നു സത്യം പറഞ്ഞാല്‍ എന്നെ അദ്ദേഹത്തിലേക്ക്‌ ആകര്‍ഷിച്ചത്. പക്ഷെ കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം ആയിരുന്നു ഒഷോയുടെത് എന്ന് മനസ്സിലായത്. ഗുരു എന്ന വാക്കിനു പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ ആകാം. ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ഗുരു എന്ന സങ്കല്പത്തിന് അപ്പുറത്തായിരുന്നു ഓഷോയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഒക്കെ. ശ്രീ ശ്രീ രവിശങ്കറിനെ പോലെയോ മാതാ അമൃതാനന്ദമയി ദേവിയെ പോലെയോ സത്യാ സായി ബാബയെ പോലെയോ ഒരാള്‍ അല്ലായിരുന്നു ഓഷോ. ഈ വിഷയത്തെ പറ്റി വിശദമായി ഒരു പോസ്റ്റ്‌ ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പുറകെ..

     ഇപ്പൊ ഈ പോസ്റ്റ്‌ ഇടാന്‍ കാര്യം എന്റെ ഒരു ഫ്രണ്ട് ഫോര്‍വേഡ് ചെയ്തു തന്ന ഒരു ലിങ്ക് ആണ്. പാശ്ചാത്യര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'F' വേര്‍ഡ്‌ നെ പറ്റി രജനീഷിന്റെ വിശകലനം ഇവിടെ കാണാം. നിങ്ങള്‍ ആദ്യം ഇത് കാണൂ. മുകളില്‍ പറഞ്ഞ പോസ്റ്റ്‌ വരുമ്പോഴേക്കും ഒരു മുന്‍ധാരണ ഉണ്ടാക്കി വയ്ക്കാന്‍ ഇത് ഉപകരിച്ചേക്കും ... 

ഈ വീഡിയോ പ്രായപൂര്‍ത്തിയും അതിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയും ഉള്ളവര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ്. അല്ലാത്തവര്‍ ദയവു ചെയ്ത് ഈ വീഡിയോ പ്ലേ ചെയ്യാതിരിക്കുക

 

2010, നവംബർ 14, ഞായറാഴ്‌ച

ഫ്രൂട്ട് മാര്‍ക്കറ്റ്‌ - ബാന്‍ഗ്ലൂര്‍ .. ഹോ. എന്തൊരു മധുരം ... പോയി നോക്കു ട്ടോ

     ഈയിടക്ക് ആണ് എന്റെ ഒരു സുഹൃത്ത്‌ താമസം മാറിയത്. ബാന്‍ഗ്ലൂര്‍ തവരക്കരെ നിന്നു ബോമ്മസാന്ദ്ര എന്ന സ്ഥലത്തേക്ക്. ബാങ്ങളൂര്‍ പിന്നെ സാന്ദ്ര എന്നത് കോമണ്‍ ആണ്. ദോമ്മസാന്ദ്ര , സിംഗസാന്ദ്ര , അങ്ങനെ സാന്ദ്രകള്‍ അനേകം. ആ ചേട്ടനെ വീട് മാറുന്നതില്‍ ഒക്കെ സഹായിക്കാം എന്ന് കരുതി അവിടേക്ക് പോയി. ആ യാത്രയില്‍ ആണ് ഇവിടത്തെ പ്രശസ്തമായ ഫ്രൂട്ട് മാര്‍കറ്റ്‌ കണ്ടത്. വമ്പന്‍ മാര്‍കെറ്റ് ആണ് കേട്ടോ. പഴങ്ങള്‍ ഒക്കെ ലോറി കണക്കിന് ആണ് കൊണ്ട് തട്ടുന്നത്. വെറുതെ കുറെ ഫോട്ടം പിടിച്ചു. എന്നാല്‍ അത് പിന്നെ നിങ്ങളെയും കാണിച്ചേക്കാം എന്ന് വിചാരിച്ചു. ദാ താഴെ ഉണ്ട്. കണ്ടോ. സംഗതി ഒരു കാട്ടു പ്രദേശം ആണെങ്കിലും മലയാളികള്‍ക്ക് ഒരു കുറവുമില്ല. റോഡില്‍ കൂടി ഒക്കെ പിള്ളേര്‍ പയറു പോലെ മലയാളം പറഞ്ഞു നടക്കുന്നത് കണ്ടു. 

ആദ്യം pokanulla വഴി - 


View Larger Map



നമ്മള്‍ പോയത് ഹോസൂര്‍ റോഡ്‌ വഴി ആണ്.  എലിവേറ്റട് ഹൈവെ ആണ് ഈ കാണുന്നത്. 
കേരളത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും റോഡിനു വീതി കൂട്ടുന്നതിനു പകരം ഉള്ള ഒരേ ഒരു പോംവഴി.



















മാര്‍ക്കറ്റ്‌ ഇവിടെ തുടങ്ങുന്നു 






















 അഴുകിയ പഴങ്ങള്‍ 

ഒരു വിദൂര ദൃശ്യം 

സ്വര്‍ഗത്തിലേക്കുള്ള വഴി 




ഈ ലോറി നിറച്ചു കാശ്മീരില്‍ നിന്നു കൊണ്ട് വന്ന ആപ്പിള്‍ ആണ് 

ബാക്കി ഫോട്ടോസ് പിന്നെ. അല്ലെങ്കില്‍ പിന്നെ ആ മാര്‍കെറ്റില്‍ പോയി നോക്കു.
സിറ്റിയില്‍ നിന്നു വരുമ്പോള്‍ ബോമ്മസാന്ദ്രയില്‍ നിന്നു ഇടത്തോട്ട് കിടക്കുന്ന വൃത്തികെട്ട റോഡില്‍ കൂടി നേരെ വിട്ടാല്‍ മതി. അവിടെ എത്തും

2010, നവംബർ 13, ശനിയാഴ്‌ച

അഭിനന്ദനങ്ങള്‍ ലങ്കാ

 
    ഇത് ശ്രീലങ്കയെ പറ്റിയോ അല്ലെങ്കില്‍ ശ്രീലങ്ക കടന്നു പോയ സംഘര്‍ഷങ്ങളെ പറ്റിയോ അല്ല. അതിനേക്കാള്‍ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്നു പോയി വിജയം വരിച്ച ഒരു വനിതയെ പറ്റി ആണ് . മറ്റാരുമല്ല ..മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാളം സിനിമയിലേക്ക് കടന്നു വന്ന.. ലങ്ക എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ... നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും സ്വന്തം മേല്‍വിലാസം ഉണ്ടാക്കിയ മമത മോഹന്‍ദാസ്‌ എന്ന അഭിനേത്രിയെ പറ്റി ആണ്. നയന്‍ താരയെ പോലെ തന്നെ തികച്ചും പ്രൊഫെഷണല്‍ ആയ ... എന്നാല്‍ വിവാദങ്ങളില്‍ നിന്നു ഒഴിഞ്ഞു നടക്കുന്ന ഈ നടിയെ പറ്റി ഇപ്പോള്‍വന്ന ഒരു വാര്‍ത്ത‍ ആദ്യം എന്നെ ഞെട്ടിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്തു.

     അന്‍വര്‍ എന്ന പുതിയ ചിത്രത്തില്‍ വെട്ടി ചെറുതാക്കിയ മുടിയുമായി പ്രത്യക്ഷപ്പെട്ട മമതയോട് പലരും പറഞ്ഞു ഈ ഹെയര്‍ കട്ട്‌ നന്നായിരിക്കുന്നു എന്നൊക്കെ. എന്ത് പറ്റി ഇപ്പൊ ഇങ്ങനെ ചെയ്യാന്‍ എന്ന് ചോദിച്ച പലരോടും നടി ഇത് വരെ പുറത്തു പറയാതിരുന്ന ആ സത്യം വെളിപ്പെടുത്തി. താന്‍ കാന്‍സര്‍ ബാധിത ആയിരുന്നെന്നും എന്നാല്‍ ചികിത്സയിലൂടെ രോഗത്തില്‍ നിന്നു രക്ഷപെട്ടതാണെന്നും. കീമോ തെറാപ്പിയുടെ ബാക്കിപത്രമായിരുന്നു ആ മുടി. സത്യം പറഞ്ഞാല്‍ ആദ്യം ഒന്ന്  അമ്പരന്നെങ്കിലും പിന്നീട് ആ അമ്പരപ്പ് ബഹുമാനമായി മാറുകയായിരുന്നു. നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ കാരണം അഭിനയം കുറച്ചിരിക്കുകയായിരുന്നു മമത എന്നാണ് പുറത്തു വിട്ടിരുന്ന വാര്‍ത്ത‍. അത് കഴിഞ്ഞു സാവകാശം തിരിച്ചു വന്ന  മമത തെലുഗില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പാട്ട് പാടുകയും ( അതിനു അവാര്‍ഡും ) അഭിനയിക്കുകയും ചെയ്തു കൊണ്ട് ശക്തമായി തന്നെ. എന്നാല്‍ അടുത്ത കാലത്ത് അഭിനയിച്ച അന്‍വര്‍ എന്ന ചിത്രത്തിന്‍റെ അഭിനയിതിനിടയില്‍ ആണ് തന്റെ രോഗം തിരിച്ചറിഞ്ഞത്. ആരംഭ ദശയില്‍ ആയിരുന്നത് കൊണ്ട് ഭേദമാക്കാന്‍ പറ്റി. തന്റെ രോഗത്തിന്റെ കാര്യമോ അതിന്റെ വിഷമതകളോ പറഞ്ഞു വാര്‍ത്ത‍ സ്രിഷ്ടിക്കാതിരുന്ന മമത ഒടുവില്‍ എല്ലാം കഴിഞ്ഞതിനു ശേഷം സ്വയം അത് വെളിപ്പെടുത്തുകയായിരുന്നു.  JFW ( Just For Woman ) മാസിക നടത്തിയ ഒരു അഭിമുഖത്തില്‍.

     ഇത്തരം ഒരു സാഹചര്യം സ്വന്തം ജീവിതത്തില്‍ സംഭവിച്ചാല്‍ ഒരു സാധാരണ ഒരാള്‍ എന്ത് ചെയ്യുമോ അതൊന്നുമല്ല മമത ചെയ്തത്. യശശരീരനായ സത്യന്‍ പണ്ട് ചെയ്തത് പോലെ എല്ലാം സ്വകാര്യമായി ഒതുക്കി വച്ചു അസാധാരണ ധൈര്യത്തോടെ മമത അതിനെ നേരിട്ടു. ലങ്കയില്‍ താന്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ അതേ വീര്യത്തോടെ.  ആ ധൈര്യം നമ്മള്‍ അംഗീകരിച്ചേ  പറ്റൂ. ചെറിയ ഒരു ജലദോഷം വന്നാല്‍ പോലും അതിനു ഡോക്ടറുടെ അടുത്തേക്ക് ഓടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന കിടാങ്ങള്‍ ഇതൊന്നു കാണൂ. അത് മാത്രമല്ല ഇങ്ങനത്തെ എന്ത് കാര്യമുണ്ടെങ്കിലും അത് ഒളിച്ചു വയ്ക്കാന്‍ മാത്രം നോക്കുന്ന സിനിമാ നടികള്‍ക്ക് ഒരു അപവാദം ആയി മമത. മമതയുടെ രോഗത്തെ പറ്റി പൈങ്കിളി എഴുതുകയല്ല ഞാന്‍. ആ ധൈര്യത്തെയും സത്യസന്ധതയെയും അഭിനന്ദിക്കാന്‍ ഞാന്‍ ഈ പോസ്റ്റ്‌ ഉപയോഗിക്കട്ടെ. അഭിനന്ദനങ്ങള്‍ മമതാ... കീപ്‌ ഇറ്റ്‌ അപ് ...

2010, നവംബർ 6, ശനിയാഴ്‌ച

എന്തിരന്‍ - കൊള്ളാം ട്ടാ

     ഉഗ്രന്‍ ഹെയര്‍ സ്റ്റൈല്‍ 
    ഇന്നലെ ആണ് എന്തിരന്‍ കാണാന്‍ പറ്റിയത്. ടി വി വച്ചു നോക്കിയാല്‍ ഫുള്‍ ടൈം ഇതിന്റെ പരസ്യം തന്നെ. പയ്യന്മാരൊക്കെ ഇത് കണ്ടിട്ട് വന്‍ പടം എന്നൊക്കെ പറഞ്ഞു നടക്കുന്നുമുണ്ട്. ഹോളിവുഡ് നെ മറിച്ചിട്ടു.. തകര്‍ത്തു തരിപ്പണമാക്കി എന്നൊക്കെ തമിഴന്മാരും അവകാശപ്പെടുന്നുണ്ട്. ഇതൊക്കെ കേട്ടു സഹി കേട്ടിട്ടാണ് പോയി കണ്ടേക്കാം എന്ന് വിചാരിച്ചത്. കണ്ട സ്ഥിതിക്ക് ഞാന്‍ മാത്രം സഹിക്കണ്ട എന്ന് വിചാരിച്ചു. ഒരു റിവ്യൂ എഴുതാം എന്ന് ഞാനും കരുതി. അങ്ങനെ ബാക്കിയുള്ളവര്‍ സുഖിക്കണ്ട. ദീപാവലി ദിവസം തന്നെ തിരഞ്ഞെടുത്തു. ഒരു സുഹൃത്തിനോടൊപ്പം പി വി ആറില്‍ പോയേക്കാം എന്ന് തീരുമാനിച്ചു. നാല് മണിക്കുള്ള ഷോ നു മാത്രമേ സീറ്റ് ഉള്ളു. രണ്ടും കെട്ട സമയമാണ്. എന്നാലും ബുക്ക്‌ ചെയ്തു. സമയത്ത് തന്നെ എത്തി. ബോംബ്‌ കൊണ്ട് വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിച്ചിട്ട് അവന്മാര്‍ അകത്തേക്ക് വിട്ടു. തീയറ്റര്‍ നിറയെ തമിഴന്മാര്‍ ആണ്. ഇടയ്ക്കു ചെറിയെ ചില മലയാളികളും. നാല് മണി ആയപ്പോ തന്നെ ലൈറ്റ് ഒക്കെ അണച്ചു. ഇപ്പൊ തുടങ്ങും. ഞങ്ങളും കാണാന്‍ റെഡി ആയി. മൊബൈല്‍ ഒക്കെ സൈലന്റ് മോഡ് ആക്കി.

കഥാസാരം 


അതി പ്രഗല്‍ഭനായ ഒരു റോബോടിക്സ് എഞ്ചിനീയര്‍ ആണ് വസീഗരന്‍. രജനികാന്ത് ആണ് ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നത്. പുള്ളീനെ നല്ല സ്റ്റൈല്‍ ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആകെ ഒരു പ്രശ്നം എന്താന്ന് വച്ചാല്‍ അങ്ങേരുടെ ഒടുക്കലത്തെ മുടിയും താടിയും ആണ്. അദ്ദേഹത്തിന്‍റെ ലാബ് ആണ് ആദ്യം കാണിക്കുന്നത്. ഈ ലാബിന്റെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ അവിടെ ചായ കൊണ്ട് വരുന്നതും കക്കൂസ് കഴുകുന്നതും ഒക്കെ യന്ത്ര മനുഷ്യന്മാര്‍ ആണ്. പുള്ളിയുടെ രണ്ടു അസ്സിസ്ടന്റ്സ് ആയി അഭിനയിച്ചിരിക്കുന്നത് സന്താനവും കരുണാസും ആണ്. സന്താനം പിന്നെയും ഒകായ്‌. പക്ഷെ കരുണാസ് ആണെങ്കില്‍ ചാലയില്‍ തട്ട് കട നടത്തുന്ന ഗണേശനെ പോലെ ഡ്രസ്സ്‌ ചെയ്താണ് ലാബില്‍ നില്‍ക്കുന്നത്. ഉള്ളത് പറയാമല്ലോ പുള്ളി ആ റോളിനു തീരെ ചേരാത്ത ഒരു ചോയിസ് ആയി പോയി.

     വസീഗരന്‍ ഒരു വന്‍ ഗവേഷണത്തിന്റെ നടുവിലാണ്. ലോകത്തിലെ ഏറ്റവും പെര്‍ഫെക്റ്റ്‌ ആയ, മനുഷ്യനോടു സാദൃശ്യമുള്ള ഒരു റോബോട്ടിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഹുമാനോയിട് എന്നാ വിഭാഗത്തില്‍ പെട്ട ഒരു അത്യന്താധുനിക റോബോട്ട്. പുള്ളിയുടെ പഴയ ഗുരു ആയി ഡാനി ടെന്ഗ്സോങ്ങ്പാ അവതരിപ്പിക്കുന്ന ഡോക്ടര്‍ ബോരേ എന്നൊരു കഥാപാത്രം ഉണ്ട്. വസീഗരന്‍ സൃഷ്ടിക്കുന്ന രോബോടിനെ പോലെ തന്നെ വേറൊരെണ്ണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഡോക്ടര്‍.

     വസീഗരന്റെ കാമുകി ആണ് ഐശ്വര്യാ റായി. ഹോ. ഇതാണ് ഞാന്‍ പറഞ്ഞത് മിസ്‌ കാസ്റ്റ് ഒരുപാടുണ്ട് ഈ ചിത്രത്തില്‍ എന്ന്. ഐഷ് വരുന്ന പല സീനിലും ആള്‍ക്കാര്‍ റോബോട്ടിനെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. റോബോട്ട് പോയിട്ട് രജനി കാന്തിനെ പോലും ആരും മൈന്‍ഡ് ചെയ്യില്ല. ഐഷ് പൂത്തു തളിര്‍ത്തു ഒരു വാകമരം പോലെ ആയിരിക്കുന്നു.
 നമ്മുടെ മണി ചേട്ടന്റെ കള്ളു കുടം ആണ് പുള്ളിക്കാരിയുടെ കയ്യില്‍ 
റോബോട്ടിനെ ഉണ്ടാക്കുന്ന തിരക്കില്‍ വസീഗരന്‍ ഐഷുനെ ഗൌനിക്കുന്നില്ല. അതുകാരണം ഐഷു ഇടയ്ക്കിടയ്ക്ക് വന്നു മറ്റേതൊരു കാമുകിയും പോലെ ഇങ്ങേരെ ചൊറിയുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോ നമുക്ക് ചിരി വന്നു. പുള്ളി മനുഷ്യനെ പോലത്തെ റോബോട്ടിനെ ഉണ്ടാക്കി വിജയിച്ച ആളാ.. പക്ഷെ ശരിക്കുള്ള ഒരു മനുഷ്യ സ്ത്രീയെ മാനേജ് ചെയ്യാന്‍ അങ്ങേര്‍ക്കു പറ്റുന്നില്ല. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

     അങ്ങനെ വസീഗരന്‍ ഉണ്ടാക്കിയെടുക്കുന്ന റോബോട്ട് ആണ് ചിട്ടി. ചിട്ടി എന്ന് വച്ചാല്‍ കെ എസ് എഫ് ഈ ചിട്ടി അല്ല.. ഹിമാലയ ചിട്ടി അല്ല. സഹോദരന്‍ എന്നാ അര്‍ഥത്തില്‍ ആണ് ഈ പേര് കൊടുക്കുന്നത് . ഒരു ദിവസം ഐഷു വസീഗരന്‍ ചേട്ടനെ ചൊറിഞ്ഞു പണ്ടാരമടക്കിക്കൊണ്ടിരുന്നപ്പോ സഹി കേട്ടിട്ട് പുള്ളി പറയും നീ കുറച്ചു ദിവസം ഈ റോബോട്ടിനെ കൊണ്ട് പൊയ്ക്കോ എന്ന്. അങ്ങനെ പുള്ളിക്കാരി ചിട്ടിയെ സ്വന്തം ഹോസ്റ്റലില്‍ കൊണ്ട് പോകുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാവാതിരിക്കാന്‍ വസീഗരന്‍ പറയുന്നുണ്ട്.. ചിട്ടിക്കു ഒരു വികാരവും ഇല്ല. അവന്‍ ഒരു യന്ത്രം മാത്രമാണെന്ന്. അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്. പണ്ടെങ്ങാണ്ടോ ഒരു പാല്‍ക്കാരന്‍ പയ്യനെ അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ...  അങ്ങനെ ചിട്ടി ഹോസ്റലില്‍ പോയി അവിടെ ഉള്ള പണികള്‍ ഒക്കെ ചെയ്യുകയാണ്. അടുത്തുള്ള റൌഡികളെ ഒക്കെ നിരപ്പാക്കുന്നു ചിട്ടി. ഐഷുവിനു ചിട്ടിയെ ക്ഷ പിടിക്കുന്നു. അവള്‍ ചിട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.
ചിട്ടി & സന 
     അങ്ങനെ കുറച്ചു കാലം പോയി. അതിനിടക്ക് ഒരു ഡസന്‍ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴാണ്‌ വസീഗരന് മനസ്സിലായത് ഈ യന്ത്ര മനുഷ്യന് വിവേചന ബുദ്ധി എന്നൊരു സാധനം ഇല്ലെങ്കില്‍ പിന്നെ വേറെ എന്തൊരു കഴിവുണ്ടായിട്ടും കാര്യമില്ല എന്ന്. അങ്ങനെ പുള്ളി വികാരം എല്ലാം കൂടി ഒരു ചിപ്പില്‍ ആക്കി ചിട്ടിയുടെ ആസനത്തില്‍ വച്ചു പിടിപ്പിക്കുന്നു. അതോടെ കളി മാറീലെ.. ചിട്ടിക്കു ഐഷുവിനോട് പ്രേമം. പിന്നൊരു കാര്യമുണ്ട് കേട്ടോ. ആ പുള്ളിക്കാരിയെ ആ കോലത്തില്‍ കണ്ടാല്‍ ഏത്‌ യന്ത്രമാണെങ്കിലും  വികാര പരവശനായിപോകും. അമ്മാതിരി ഫിഗര്‍ ആണണ്ണാ... പക്ഷെ സ്വന്തം പ്രേമം തുറന്നു പറയുന്ന ചിട്ടിയോടു ഐഷു ബുദ്ധി ഉപദേശിക്കുന്നു.നീ വെറും ഒരു യന്ത്രമാണ്. ലോകതോരിക്കലും ഒരു മനുഷ്യനും യന്ത്രവും കല്യാണം കഴിച്ചിട്ടില്ല. അത് ശരിയായ് വരാത് എന്നൊക്കെ. നമുക്ക് നല്ല സുഹൃത്തുക്കള്‍ മാത്രമായി തുടരാം എന്ന്.  'അക്കരെ അക്കരെ അക്കരെ ' എന്ന പടത്തില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ..'കാണാന്‍ സുന്ദരന്മാര്‍ അല്ലാത്ത പുരുഷന്മാരെ സഹോദരന്മാര്‍ ആയി കാണാന്‍ ആണല്ലോ നിങ്ങള്‍ സ്ത്രീകള്‍ക്ക് താല്പര്യം ' എന്നൊന്നും പറയാന്‍ ചിട്ടി നില്‍ക്കുന്നില്ല. എന്തിനേറെ പറയുന്നു.. കഥ അങ്ങനെ പുണ്യ പുരാതന കാലം മുതല്‍ക്കേ സിനിമാക്കാര്‍ എടുത്തു അലക്കി വെളുപ്പിച്ച ഒരു ത്രികോണ പ്രണയ കഥ ആയി മാറുന്നു. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ ഐഷുവിന്റെ പേരില്‍ അവര്‍ അടിച്ചു പിരിയുന്നു.

     സഹികെട്ടിട്ടു ഒടുവില്‍ വസീഗരന്‍ ചിട്ടിയെ വെട്ടി നുറുക്കി ആക്രി ആക്കി ചവറു കൂനയില്‍ തട്ടുന്നു. ഇതറിഞ്ഞ ബോരേ അതിനെ പോയി വാരിക്കൂട്ടി എടുത്തു നട്ടും ബോള്‍ട്ടും ഇട്ടു പഴയ പോലെ ആക്കി അതിനെ ചാര്‍ജ് ചെയ്തു വയ്ക്കുന്നു. അപ്പൊ തന്നെ ചിട്ടി അതിനുള്ള നന്ദിയും കാണിച്ചു. ബോരെയേ എടുത്തു പുള്ളി കോണകം ഉടുക്കുന്നു. എന്നിട്ട് തന്നെ പോലുള്ള നൂറു കണക്കിന് റോബോകളെ സൃഷ്ടിച്ചു ചിട്ടി സ്വന്തമായി ഒരു സൈന്യം തന്നെ ഉണ്ടാക്കുന്നു. ചിത്രത്തിന്‍റെ ബാക്കി ഭാഗം ഈ അണ്ണന്മാര്‍ തമ്മിലുള്ള അടിയും വഴക്കും ബോംബേറും ഒക്കെ ആണ്. ഒടുവില്‍ നന്മ ജയിക്കുന്നു. അതായതു വസീഗരന്‍ ചിട്ടിയെ നിലംപരിശാക്കുന്നു. എന്നിട്ട് പണ്ട് കൊടുത്ത ബുദ്ധി അഴിച്ചു മാറ്റുന്നു. താളവട്ടത്തില്‍ ലാലേട്ടന്‍ കിടക്കുന്നത് പോലെ ബോധം ഇല്ലാതെ കിടക്കാന്‍ വിടുന്നില്ല ചിട്ടിയെ. പകരം ഒരു മ്യൂസിയത്തില്‍ ഒരു കാഴ്ച വസ്തു ആയി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
 കാണിചിരിക്കുന്നിടത്  ചിത്രം അവസാനിക്കുന്നു.

     ഉള്ളത് പറയാം. ഒരു ആനച്ചന്തം ഒക്കെ ഉണ്ട് പടത്തിനു. ഒരു വന്‍ താരനിരയും. മലയാളത്തില്‍ നിന്നു കഥാവശേഷനായ ശ്രീ കൊച്ചിന്‍ ഹനീഫയും ചാലക്കുടിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മണിയും ഉണ്ട്. നമുക്ക് അഭിമാനിക്കാന്‍ ഉള്ള വേറൊരു പ്രധാന കാര്യം എന്താന്നു വച്ചാല്‍ ഈ ചിത്രത്തിന്‍റെ ആണിക്കല്ലായ കലാസംവിധാന മികവു സാബു സിറിളിന്റെ ആണെന്നതാണ് . ഓസ്കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ഉണ്ട്. റോബോടിക്സ്, പോസിട്രോണിക് ബ്രെയിന്‍, ന്യൂറല്‍ സ്കീമ മുതലായ സാങ്കേതിക വിവരങ്ങള്‍ സാധാരണ മനുഷ്യന് മനസ്സിലാവുന്ന രീതിയില്‍ അവതിരിപ്പിചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിനെ മറ്റു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. യാഥ്യാര്ധതോട് വളരെ അധികം അടുത്ത് നില്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും ആണ് ചിത്രത്തില്‍. സംവിധാനം ചെയ്ത ശങ്കര്‍ പണ്ട് എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട്‌ ആയിരുന്നോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. മലയാളത്തിലെ 'വിവരമുള്ള' സംവിധായകര്‍ ഇപ്പോഴും   പെയിന്റ്, പവര്‍ പോയിന്റ്‌  മുതലായ അത്യന്താധുനിക വിദ്യകള്‍ ഉപയോഗിച്ചാണ് പടം പിടിക്കുന്നത്‌. നമുക്ക് അത്രയും പണം മുടക്കാന്‍ ഇല്ലാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ കാണിച്ചു തന്നേനെ എന്ന് വീരവാദം അടിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ രംഗങ്ങളില്‍ തീരെ ചെറിയ ബട്ജെട്ടില്‍ തന്നെ ഇതൊക്കെ നല്ലത് പോലെ കാണിക്കാന്‍ പറ്റും എന്ന് പാസെഞ്ചര്‍  എന്ന ഒറ്റ പടം കൊണ്ട് ഒരു സംവിധായകന്‍ നമ്മുടെ നാട്ടില്‍ തെളിയിച്ചിട്ടുണ്ട്.

ശങ്കര്‍ ഐഷുവിനോട്  ചീരുവിന്റെ റോളിനെ പറ്റി വിശദീകരിക്കുന്നു 

     ഇനി.. ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നതിനെ പറ്റി അല്‍പം... ഇവരൊക്കെ പറയുന്ന പോലെ ഹോളിവുഡ് നെ വെല്ലുന്ന ഒരു ചിത്രം ഒന്നുമല്ല ഇത്. പെര്‍ഫെക്ഷന്‍ ഇല്ലാതെ കുറച്ചു കൂടുതല്‍ സമയം സീ ജി രംഗങ്ങള്‍ കുത്തി നിറച്ചത് കൊണ്ട് ഹോളിവൂടിനെ വെല്ലാന്‍ പറ്റില്ല. ഇതിനെ ക്ലൈമാക്സ്‌ തന്നെ നല്ല ഉദാഹരണം ആണ്. വളരെ കൃത്രിമത്വം തോന്നിക്കുന്ന രംഗങ്ങള്‍ ആണ് ഒടുവില്‍. അതിനു ചിലവാക്കിയ പണം ഉപയോഗിച്ച് സമയം കുറച്ചു  ഇതിനെക്കാള്‍ നല്ലതായി സീനുകള്‍ ഉണ്ടാക്കാമായിരുന്നു എന്ന് തോന്നുന്നു. മാത്രമല്ല ഹോളിവുഡ് ചിത്രങ്ങള്‍ പലപ്പോഴും മികവുറ്റത് ആകുന്നതു അതിനു അത്രയും പണം ചിലവാക്കുന്നത് കൊണ്ട് മാത്രമല്ല. അവരുടെ ഭാവന, പ്ലാനിംഗ് എന്നിവ കൊണ്ട് കൂടിയാണ്. അവതാര്‍ തന്നെ ഉദാഹരണം. അതിന്റെ കഥ കേട്ടു പഴകിയതാണെങ്കിലും ആ കഥ നടക്കുന്ന അന്തരീക്ഷത്തിന്റെ പ്രത്യേകത ആണ് ആ ചിത്രം ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കാരണം. അതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കുമ്പോള്‍ ഭാവന കൊണ്ട് വേണം മത്സരിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. അതിനാവുമ്പോ വലിയ ചിലവും വരില്ല .

    അഭിനന്ദനീയമായ ഒരു കാര്യം ഇതിനെല്ലാം മേലെ ഉണ്ട്. അവര്‍ എടുത്ത എഫര്‍ട്ട്. ഒരു വര്‍ഷം കഷ്ടപ്പെട്ട് ഇത്രയും പണം ചിലവാക്കി എടുത്ത ഒരു ചിത്രത്തിന് വേണ്ട ഔട്പുട്ട് എന്തായാലും ഉണ്ട്. അതിനു അവരെ സമ്മതിക്കാതെ തരമില്ല. ഹാട്സ് ഓഫ്‌ ടു ശങ്കര്‍ ...

2010, നവംബർ 5, വെള്ളിയാഴ്‌ച

മഴ പെയ്തപ്പോള്‍

    
     ഇന്ന് ദീപാവലി. മുന്നിലുള്ള റോഡില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നുണ്ട്. ചിലരൊക്കെ വീട് നന്നായി അലങ്കരിച്ചിട്ടുമുണ്ട്. എന്തായാലും കൊള്ളാം. ഒരു ഐശ്വര്യം ഒക്കെ ഉണ്ട്. എല്ലാ വായനക്കാര്‍ക്കും എന്റെ ദീപാവലി ആശംസകള്‍ .

     വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ആഘോഷിച്ച ഒരു ദീപാവലി ആണ് ഓര്‍മ വരുന്നത്. അച്ഛന് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നത് കൊണ്ട് കൂടുതലും വാടക വീടുകളിലായിരുന്നു ഞങ്ങളുടെ എല്ലാ ആഘോഷവും. അങ്ങനെ ഇരിക്കെ ആണ് ഒരിക്കല്‍ യാദ്രിശ്ചികം ആയി അച്ഛന് ഒരിക്കല്‍ ദീപാവലിക്ക് ലീവ് കിട്ടി. അങ്ങനെ നമ്മള്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. വൈകിട്ടുള്ള ബസ്‌ കയറി അച്ഛന്‍, അമ്മ , ഞാന്‍ , അനിയത്തി എല്ലാവരും കൂടി നാട്ടിലേക്ക് തിരിച്ചു. രാത്രി ആയപ്പോ വീട്ടില്‍ എത്തി. അടുത്ത ദിവസമാണ് ദീപാവലി. അവിടെ മാമനും കൊച്ചച്ചനും ഒക്കെ ഉണ്ട്. എല്ലാവരും കൂടി ദീപാവലി ആഘോഷമാക്കാന്‍ പ്ലാന്‍ ഇട്ടു. ഞങ്ങള്‍ കുട്ടികള്‍ ഒക്കെ ഉള്ളത് കൊണ്ട് പടക്കവും പൂത്തിരിയും ഒക്കെ കാര്യമായി വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് അറിഞ്ഞത് വീട്ടിനടുത്തുള്ള ആരോ ശിവകാശിയില്‍ നിന്നു പടക്കം കൊണ്ട് വന്നിട്ടുണ്ടെന്ന്.  വിളക്ക് പാറ എന്നൊരു സ്ഥലമുണ്ട് ( നിങ്ങള്‍ ചിലപ്പോ കേട്ടുകാണും. റസൂല്‍ പൂക്കുട്ടി ജനിച്ചു വളര്‍ന്ന സ്ഥലം ). അവിടെ പോയി വാങ്ങി കൊണ്ട് വരണം. കൊച്ചച്ചന്‍ അത് വാങ്ങാന്‍ വേണ്ടി പോയി. ഞങ്ങള്‍ കുട്ടികള്‍ക്ക് ആകെ രസം കയറി നില്‍ക്കുകയാണ്. ദൂരെ നിന്നു ആരു വന്നാലും ഞങ്ങള്‍ ഓടി പോയി നോക്കും. അങ്ങനെ കുറെ സമയം കഴിഞ്ഞപ്പോള്‍ അതാ കൊച്ചച്ചന്‍ വരുന്നു. കയ്യില്‍ ലൈഫ്ബോയ് സോപ്പിന്റെ ഒരു കാര്‍ട്ടന്‍ ഉണ്ട്.  പുള്ളി അത് വളരെ ശ്രദ്ധയോടെ താങ്ങി പിടിച്ചു തറയില്‍ വച്ചു.  ഞാനും അനിയത്തിയും വളരെ ബഹുമാനത്തോടെ കൊച്ചച്ചനെ നോക്കി. ഞങ്ങളുടെ കണ്ണില്‍ അത് കൊണ്ട് വന്ന കൊച്ചച്ചന് ഒരു ഹീറോയുടെ സ്ഥാനം ആയിരുന്നു. ഇനി വൈകിട്ട് വരെ കാത്തിരിക്കണം ഇതൊക്കെ ഒന്ന് തുറന്നു പുറത്തെടുക്കാന്‍.

     ഇരുന്നിരുന്നു നേരം ഇരുട്ടിച്ചു. പൂമുഖം മുഴുവന്‍ വിളക്ക് വച്ചു അലങ്കരിച്ചിട്ടുണ്ട്.. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ആ പെട്ടിയുടെ അടുത്ത് പോയി നോക്കും. അത് കാണുമ്പോ മാമനും അമ്മമ്മയും ഒക്കെ വന്നു ഓടിച്ചു വിടും. ഒടുവില്‍ എല്ലാവരും വന്നെത്തി. വീട്ടിന്‍റെ മുന്നില്‍ ഒരു ചെറിയ ഷെഡ്‌ പോലെ ഒന്നുണ്ട്. തെക്കെത് എന്ന് വിളിക്കും. അതിന്റെ പടിയില്‍ ആ പെട്ടി കൊണ്ട് വച്ചു. എന്നിട്ട് മാമന്‍ അത് ശ്രദ്ധയോടെ തുറന്നു അതിലുള്ള സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു വച്ചു.  എല്ലാം എടുത്തതിനു ശേഷം ഒരു വലിയ മെഴുകു തിരി എടുത്തു കത്തിച്ചു വച്ചു. എന്നിട്ട് പറഞ്ഞു ഇതില്‍ നിന്നു വേണം എല്ലാം കത്തിക്കാന്‍ എന്ന്. എല്ലാം റെഡി ആയി.  പുള്ളി ആദ്യം തന്നെ ഒരു ചെറിയ വടിയില്‍ ഒരു ചന്ദന തിരി വച്ചു കെട്ടി. എന്നിട്ട് കുറച്ചു പടക്കം മുറ്റത്ത്‌ നിരത്തി വച്ചു. എന്നിട്ട് ആ വടിയിലെ തിരി കത്തിച്ചു. ഉദ്ഖാടനം എന്നാ നിലക്ക് ആദ്യം ആ തിരി കൊണ്ട് ഒരു പടക്കതിലേക്ക് നീട്ടി. അത് റോ എന്ന് പറഞ്ഞു പൊട്ടി. പിന്നെ പാമ്പ്‌ എന്ന് പറഞ്ഞ ഒരു സാധനം എടുത്തു. കത്തിച്ചപ്പോ തന്നെ അത് ഒരു ശബ്ദം ഒക്കെ ഉണ്ടാക്കി ശൂ എന്ന് പറഞ്ഞു ഇഴഞ്ഞു പോയി. ഓരോന്ന് പൊട്ടിക്കുമ്പോഴും നമ്മള്‍ കുട്ടികള്‍ കയ്യടിച്ചു മാമനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

     അങ്ങനെ ആദ്യ ഐറ്റംസ് ഒക്കെ കഴിഞ്ഞു. ഇനി ആണ് വന്‍ സംഭവങ്ങള്‍. ഒരു വലിയ മത്താപ്പ് പുള്ളി പുറത്തെടുത്തു. കത്തിച്ചപ്പോ തന്നെ അത് ആകാശത്തോളം പൊങ്ങി തീപ്പൊരി ചിതറി. ഞങ്ങള്‍ കയ്യടിക്കാന്‍ പോലും മറന്നു കുറച്ചു നേരം നിന്നു പോയി. അങ്ങനെ ഒന്ന് രണ്ടെണ്ണം പുള്ളി കത്തിച്ചു. എന്നിട്ട് മാമന്‍ പ്രഖ്യാപിച്ചു ഇനി വരാന്‍ പോകുന്നത് വന്‍ കരിമരുന്നു പ്രകടനം ആണെന്ന്. എന്നിട്ട് കമ്പം രാമു ആശാനെ പോലെ മാമന്‍ ബാക്കിയുള്ള എല്ലാ വന്‍ സംഭവങ്ങളും മുറ്റത്ത്‌ നിരത്തി. ചുറ്റുവട്ടത്തുള്ള വീട്ടിലെ ആള്‍ക്കാരും കുട്ടികളും ഒക്കെ ഇത് കാണാന്‍ വന്നിട്ടുണ്ട്. കൊച്ചച്ചന്‍ പോയി ഒരു പഴയ കഴുക്കോല്‍ എടുത്തുകൊണ്ടു വന്നു. മത്താപ്പ്, റോക്കറ്റ് , പടക്കം ഒക്കെ അതില്‍ നിരത്തി വച്ചു. എല്ലാവരും വളരെ ആകാംഷയോടെ നില്‍ക്കുകയാണ്. ഇതുവരെ നമ്മുടെ നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത വെടിക്കോപ്പുകള്‍ ആണെന്നാണ്‌ ഇത് തന്ന വിളക്ക് പാറയിലെ ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും നിര്‍നിമേഷരായി നോക്കി നിന്നു. ഇതാ കൊളുത്താന്‍ പോവുകയാണ്... എന്നാല്‍ ഇതിനിടക്ക്‌ ആകാശത്ത് നടന്നു കൊണ്ടിരുന്ന കരിമരുന്നു പ്രകടനങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ആകാശമാകെ മൂടിക്കെട്ടി ഇരിക്കുകയായിരുന്നു. പുള്ളി ആദ്യത്തെ മത്താപ്പിന് തിരി കൊളുത്തിയതും ദാ കിടക്കുന്നു പൊട്ടി വീണ പോലെ ഒരു മഴ. നിരത്തി വച്ചിരുന്ന കമ്പ്ലീറ്റ്‌ സാമഗ്രികളും ഒറ്റയടിക്ക് നനഞ്ഞു ഐസ് കട്ട പോലെ ആയി. അതിനെക്കാള്‍ തണുത്തു പോയി മാമന്റെ മുഖം. ഞങ്ങള്‍ കുട്ടികള്‍ക്കും ആകെ വിഷമമായി. അങ്ങനെ ഏത്‌ പറയാന്‍. മല പോലെ വന്നത് ഒടുവില്‍ എലി പോലെ പോയി. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ ദിവാലി.

     അപ്പൊ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്മയുടെയും സന്തോഷത്തിന്റെയും ഒരായിരം ആശംസകള്‍ നേരുന്നു. നല്ല ദിനങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. അത് സന്തോഷത്തോടെ ആഘോഷിക്കുവിന്‍...

2010, നവംബർ 1, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 21

    അങ്ങനെ ഓണാഘോഷം ഒക്കെ കഴിഞ്ഞു. ബൈജു വീണ്ടും ബാന്‍ഗ്ലൂര്‍ തിരിച്ചെത്തി. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞിട്ടേ വരൂ. നേരത്തെ വരണ്ടായിരുന്നു. അവള്‍ കൂടി വന്നിട്ട് പോന്നാല്‍ മതിയായിരുന്നു. ബൈജു വെറുതെ ഇരുന്നു ആലോചിച്ചു. വീട്ടില്‍ നിന്നു കൊണ്ട് വന്ന കായ വറുത്തത്, പലഹാരങ്ങള്‍ ഒക്കെ എല്ലാവര്‍ക്കും വിതരണം ചെയ്തു. ചിന്നു ഇല്ലാത്ത ബാന്‍ഗ്ലൂര്‍ ഒരു വരണ്ട മരുഭൂമി പോലെ ഒക്കെ ബൈജുവിന് തോന്നി. നാളെ അവള്‍ തിരിക്കും. വൈകിട്ട് അവള്‍ വിളിക്കുമായിരിക്കും. 'എന്തുവാടെ ഒരുമാതിരി അണ്ണാനെ പോലെ ഇരിക്കുന്നത് ? ' മഹേഷിന്‍റെ ചോദ്യം കേട്ടു ബൈജു ചിന്തയില്‍ നിന്നു ഉണര്‍ന്നു. ആലോചിച്ചാല്‍ ഒരു അന്തവുമില്ല. ആലോചിചില്ലേല്‍ ഒരു കുന്തവുമില്ല എന്നൊക്കെ ഓര്‍ത്തു ബൈജു വെറുതെ മൊബൈല്‍ റേഡിയോ തുറന്നു വിവിധ ഭാരതി വച്ചു കേള്‍ക്കാന്‍ തുടങ്ങി.




     അങ്ങനെ അടുത്ത ദിവസമായി. ഒരു വിധത്തില്‍ സമയം പോകുന്നില്ല. പണിക്കു പോകുമ്പോ ശട പടെന്നാണ്‌ സമയം പോകുന്നത്.  ഒരുവിധത്തില്‍ സമയം തള്ളി നീക്കി. അഞ്ചു മണിക്കാണ് അവളുടെ ട്രെയിന്‍. വിട്ടു കഴിഞ്ഞിട്ട് വിളിക്കാം. ഏഴു മണി ആയി. ചിന്നു ഇത് വരെ വിളിച്ചിട്ടില്ല. ബൈജുവിന് ചെറുതായി ടെന്‍ഷന്‍ ആയി തുടങ്ങി. ഇനി അവള്‍ക്ക് ട്രെയിന്‍ മിസ്സ്‌ ആയോ ? അതോ വേറെന്തെങ്കിലും പ്രശ്നം ? മനസമാധാനം പോയല്ലോ ഈശ്വരാ. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു കാളിംഗ്. വിറച്ചു വിറച്ചു ഫോണ്‍ എടുത്തു. അത് വരെ അവളുടെ ശബ്ദം കേള്‍ക്കാന്‍ കൊതി ആയിരുന്നെങ്കിലും ഇപ്പൊ പേടി ആയി. അകാരണമായ ഒരു ഭീതി. 'ഹലോ' ഒടുവില്‍ അവന്‍ വിറച്ചു വിറച്ചു പറഞ്ഞു കൊണ്ട് ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും മധുരമായ ഒരു ഹലോ. ഹോ. ആ ടെന്‍ഷന്‍ അതോടെ പോയി. എന്താ ചിന്നു ഇതുവരെ വിളിക്കാതിരുന്നത് ? എത്ര നേരമായി ഞാന്‍ നോക്കിയിരിക്കുന്നെന്നോ ? ബൈജു എന്തൊക്കെയോ പറഞ്ഞു. 'ഹേയ് ബൈജു.. നിര്‍ത് നിര്‍ത്.. ഞാന്‍ പറയട്ടെ.. ' അവള്‍. 'എന്നാ പറയ്‌. ' ബൈജു പറഞ്ഞു. 'ഇത് വരെ എന്റെ ഒരു കസിന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഇപ്പൊ ആലുവയില്‍ ഇറങ്ങി. അതുകൊണ്ടാ ഞാന്‍ വിളിക്കാതിരുന്നത്. പിണങ്ങല്ലേ ..' ചിന്നുവിന്‍റെ സംസാരം കേട്ടപ്പോ ബൈജുവിന്‍റെ ഉള്ളൊന്നു കുളിര്‍ത്തു. അവന്‍റെ ദേഷ്യം ഒക്കെ എങ്ങോ പോയി. 'നീ നാളെ എപ്പോഴാ എത്തുന്നത്‌ ? അതിരാവിലെ എത്തിയാല്‍ വീട്ടിലേക്കു എങ്ങനെ പോകും ? ' ബൈജു ചോദിച്ചു. 'അതിനെന്താ ? ബസ്‌ ഉണ്ടല്ലോ. അതില്‍ കയറി ഞാന്‍ സിഗ്നലില്‍ ഇറങ്ങും. എന്നിട്ട് രണ്ടു മിനിറ്റ് നടന്നാല്‍ പോരെ ? ' ചിന്നു പറഞ്ഞു. 'എങ്ങനെ ? ഒറ്റക്കോ ? വേണ്ട വേണ്ട.. ' ബൈജു പറഞ്ഞു.  'അയ്യേ . ബൈജു എന്തിനാ ഇങ്ങനെ പേടിക്കുന്നത് ? ഞാന്‍ കൊച്ചു കുട്ടിയോ മറ്റോ ആണോ ? ' അവള്‍. 'നീ കൊച്ചു കുട്ടി അല്ല. അത് കൊണ്ടാ ഞാന്‍ ഒറ്റയ്ക്ക് വരണ്ട എന്ന് പറഞ്ഞത്. മനസ്സിലായോ കഴുതേ ? ' ബൈജു ദേഷ്യപ്പെട്ടു.


     എന്ത് കുന്തമാണോ എന്തോ. ബൈജു അപ്പൊ പറഞ്ഞത് ചിന്നുവിന് ഒട്ടും പിടിച്ചില്ല. 'വെറുതെ ഇങ്ങനെ ഓവര്‍ പോസ്സെസ്സിവ് ആകരുത് ട്ടോ. എനിക്കത് ഇഷ്ടമല്ല. ഒറ്റയ്ക്ക് വന്നാല്‍ എന്താ പ്രോബ്ലം ? ' അവള്‍ വീണ്ടും ചോദിച്ചു. 'പോസ്സെസ്സിവ് ആയതു കൊണ്ടൊന്നുമല്ല. നീ അറിയുന്നില്ലേ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍. അസമയത്ത് ഒറ്റയ്ക്ക് വരുന്നത് റിസ്ക്‌ ആണ് . അതുകൊണ്ടല്ലേ. ' അവന്‍ ആകുന്ന വിധം വിശദീകരിച്ചു. ' ബൈജു. എന്താ ഇത് ? ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം. എന്നെ ഇങ്ങനെ കണ്ണാടി കൂട്ടില്‍ വച്ചു നോക്കല്ലേ ..' അവള്‍ വീണ്ടും ആവര്‍ത്തിച്ച്‌. അത് കേട്ടതോടു കൂടി ബൈജുവിന്‍റെ പിടി വിട്ടു. 'ചിന്നു . വെറുതെ കാര്യമുണ്ടാക്കരുത്. നിന്നെ ഉള്ളം കയ്യില്‍ വച്ചു നോക്കാന്‍ ഒന്നുമല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. പേടി കൊണ്ടാ. ' അവന്‍ അത്രയും പറഞ്ഞു നിര്‍ത്തി. എന്താ ഇവള്‍ക്ക് മനസ്സിലാകാത്തത് ? നമുക്ക് ഇഷ്ടമുള്ള ഒരാളെ നല്ലത് പോലെ നോക്കുന്നത് ഒരു തെറ്റാണോ ? അവള്‍ സേഫ് ആയി വീട്ടിലെത്തണം എന്ന് ആഗ്രഹമുള്ളത്‌ കൊണ്ടല്ലേ ... ഒരു മണിക്കൂര്‍ ബൈജു കണ്ട്രോള്‍ ചെയ്തു ഇരുന്നു.  ചിന്നു അതാ വീണ്ടും വിളിക്കുന്നു. 'അതേ. കുറച്ചു കൂടി കഴിയുമ്പോ ട്രെയിന്‍ കോയമ്പത്തൂര്‍ ഇതും. അപ്പൊ ഞാന്‍ ഡിന്നര്‍ കഴിക്കും. ' അവള്‍ ഫോണ്‍ എടുത്തപ്പോ തന്നെ പറഞ്ഞു..  'അതിനു നീ എപ്പോ ആണ് ഡിന്നര്‍ കഴിക്കുന്നതെന്നു ഞാന്‍ ചോദിച്ചോ ? ' ബൈജു ചോദിച്ചു. ' അപ്പൊ പിണക്കത്തിലാണോ ? എങ്കില്‍ ശരി' അവള്‍ ഫോണ്‍ വച്ചു. അപ്പൊ ബൈജുവിന് ആകെ വിഷമമായി. വെറുതെ ചൊറിയന്ടായിരുന്നു. ഇനി എന്തായാലും ഇപ്പൊ അങ്ങോട്ട്‌ വിളിക്കണ്ട.




     കുറച്ചു നേരം കഴിഞ്ഞു. ബൈജു വെറുതെ ടി വി വച്ചു നോക്കി. സന്തോഷ്‌ പാലി വന്നു എന്തോ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഫോണ്‍ ഇന്‍ പ്രോഗ്രാം ആണ്. ഹോ. ഇവന്‍റെ ഒക്കെ ഒരു പഞ്ചാര.. ഒരു പെണ്ണിനെ പോലും ഇവന്‍ വെറുതെ വിടുന്നില്ലല്ലോ ഈശ്വരാ... എന്ത് കുന്തമായാലും കുറച്ചു നേരം അത് കണ്ടു കൊണ്ടിരുന്നപ്പോഴേക്കും ബൈജുവിന്‍റെ മനസ്സിലേക്ക് ചിന്നു ശക്തമായി തിരിച്ചു വന്നു. നേരം കുറെ ആയി. ഇപ്പൊ അവള്‍ ഡിന്നര്‍ കഴിച്ചു കാണും. ഉറങ്ങിയോ എന്ന് വെറുതെ ഒന്ന് മെസ്സേജ് അയച്ചു നോക്കാം. ഇനി ഞാന്‍ പിണങ്ങിയിട്ടാണ്  എന്ന് വേണ്ട.  ബൈജു ഓര്‍ത്തു. 'ഉറങ്ങിയോ ? ' എന്ന് ഒരു എസ് എം എസ് അയച്ചു. അപ്പൊ തന്നെ മറുപടി വന്നു. 'നോ' എന്ന്. അമ്പടി കള്ളീ .. അപ്പൊ നീ ഉറങ്ങീല അല്ലേ. ബൈജു അപ്പൊ തന്നെ ചിന്നുനെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തിട്ടു ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു 'ബൈജുവിനെ പറ്റി ഞാന്‍ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചത്..' വീണ്ടും അതേ വാചകം. അവന്‍ മനസ്സിലോര്‍ത്തു. 'അതെന്താ ചിന്നു നീ അങ്ങനെ പറയുന്നത് ? ' ബൈജു ചോദിച്ചു. 'അല്ല. ബൈജു ഇങ്ങനെ ഒന്നും കാണിക്കരുത് ട്ടോ . എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ ഭര്‍ത്താവു ഇങ്ങനെ ആണ്. അവള്‍ പറയുന്നതിന് അപ്പുറത്തേക്ക് അങ്ങേര്‍ ചലിക്കില്ല. മാത്രമല്ല. ഇപ്പോഴും പുള്ളിക്കാരത്തി ഉണ്ടോ ഉറങ്ങിയോ കുളിച്ചോ എന്നൊക്കെ ചോദിച്ചു പുറകെ നടക്കും . എനിക്കങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമല്ല. ' അവള്‍ അടിച്ചു വിടുകയാണ്. 'അപ്പൊ ഞാന്‍ അത് പോലെ  hen pecked ആണെന്നാണോ നീ പറയുന്നത് ? ' ബൈജുവിന് നല്ല ദേഷ്യം വന്നെങ്കിലും അവന്‍ ഒന്നും കൂടുതല്‍ പറഞ്ഞില്ല. 'അങ്ങനല്ല. പക്ഷെ അങ്ങനെ ആവരുത് എന്നാണു ഞാന്‍ പറഞ്ഞത്. ' അവള്‍ വിശദീകരിച്ചു. ' എന്നാല്‍ നീ ഒരു കാര്യം ഇനിയെങ്കിലും മനസ്സിലാക്കൂ.
നമ്മള്‍ സ്നേഹിക്കുന്നവരുടെ കാര്യത്തില്‍ അല്‍പം അമിത ശ്രദ്ധ ഉണ്ടാവും എല്ലാവര്‍ക്കും. ഞാന്‍ പുറത്തു പോയി വേറെ പെണ്‍പിള്ളേര്‍ പറയുന്നത് കേട്ടു നടക്കുന്ന ഒരു പെണ്‍ കോന്തന്‍ അല്ല. അങ്ങനെ ആവും എന്ന് ഇതൊക്കെ കേട്ടിട്ട് നീ പ്രതീക്ഷിക്കുകയും വേണ്ട. ഒറ്റയ്ക്ക് അസമയത്ത് അവിടെ വന്നിറങ്ങിയാല്‍ നീ വീട്ടിലെത്തുന്നത് വരെ എനിക്കും ടെന്‍ഷന്‍ ആയിരിക്കും. എന്‍റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും അങ്ങനെ തന്നെ ആയിരിക്കും.  അതൊരു കുറച്ചില്‍ ആയി എനിക്ക് തോന്നുന്നില്ല. അപ്പൊ ശരി. നീ തനിച്ചു പൊയ്ക്കോ. ഞാന്‍ വരുന്നില്ല. ഗുഡ് നൈറ്റ്‌' ഇത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു.
     മഹേഷ്‌ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. 'എന്തിനാട നീ ഇങ്ങനെ ടല്‍ ആയി ഇരിക്കുന്നത്. എന്ത് പറ്റി. അവള്‍ വല്ലതും പറഞ്ഞോ ? പിണങ്ങിയോ ? എന്നൊക്കെ മഹേഷ്‌ ചോദിച്ചു. ബൈജു നടന്നതെല്ലാം മഹേഷിനോട് പറഞ്ഞു. 'ഇത്രയേ ഉള്ളോ കാര്യം ? കൊള്ളാം. ഡാ. ഈ പെണ്ണുങ്ങള്‍ എന്ന് പറയുന്ന ജാതികള്‍ക്കു ബോധം എന്നൊരു സാധനം അല്‍പം കുറവാണെന്ന കാര്യം അറിയില്ലേ നിനക്ക് ? ' മഹേഷ്‌ ചിരിച്ചു കൊണ്ട് ചോദിച്ചു. 'നീ ഒരു കാര്യം ചെയ്യ്. ഇപ്പൊ ഒന്നും മിണ്ടണ്ട. നാളെ അവള്‍ വരട്ടെ. അങ്ങനെ താഴ്ന്നു കൊടുക്കേണ്ട കാര്യം ഒന്നുമില്ല. മനസ്സിലായോ ? ' അത്രയും പറഞ്ഞിട്ട് മഹേഷ്‌ അകത്തേക്ക് പോയി. 'അവന്‍ പറഞ്ഞത് ശരിയാ. അവളല്ലേ പറഞ്ഞത് ഞാന്‍ ഓവര്‍ ആണെന്ന്. എന്നാ കാണിച്ചു കൊടുത്തേക്കാം. ' ബൈജുവും തീരുമാനിച്ചു. എന്നിട്ട് കുറച്ചു നേരം എസ് എസ് മ്യൂസിക്‌ കണ്ടിട്ട് അവന്‍ കിടന്നു.
     രാത്രി ഒരു പന്ത്രണ്ടു മണി ആയിക്കാണും. ഒന്ന് മുള്ളാന്‍ വേണ്ടി ബൈജു എഴുനേറ്റു. തിരിച്ചു വന്നു കിടന്നപ്പോ അതാ ഫോണ്‍ ലൈറ്റ് കത്തി കിടക്കുന്നു. അപ്പൊ ഏതോ മെസ്സേജ് വന്നതിന്‍റെ ആണ്. വല്ല ബാങ്കുകാരും ലോണ്‍ വേണോ എന്നറിയാന്‍ അയച്ചതാരിക്കും. എടുത്തു നോക്കി. അയ്യോ. ചിന്നുന്റെ മെസ്സേജ് ആണ്. 'ഗുഡ് നൈറ്റ്‌' എന്ന്. അപ്പൊ അവള്‍ ഇത് വരെ ഉറങ്ങിയില്ലേ ? അതോടെ ബൈജുവിന്‍റെ ഉറക്കവും പോയി. അവന്‍ പോയി സുര്യ ടി വി വച്ചു. അതില്‍ എന്തോ മിട്നൈറ്റ് മസാല. റോജ ആടിപാടി അഭിനയിക്കുന്ന ഒരു അഴകൊഴമ്പന്‍ പാട്ട്. പക്ഷെ ബൈജു റോജയെ കണ്ടില്ല. അവന്‍റെ മുന്നില്‍ മുഴുവന്‍ ചിന്നു ആയിരുന്നു. എന്ത് ചെയ്യണം ? അവള്‍ക്ക് ചിലപ്പോ ശരിക്കും വിഷമം ആയിക്കാണും. മഹേഷ്‌ പറഞ്ഞതൊക്കെ ബൈജു മറന്നു. മണി നാലാകുമ്പോ അത് സ്റ്റേഷനില്‍ ഇതും. ഒന്ന് പോയാലോ ? ഇവന്മാര്‍ ഒക്കെ എഴുനെല്‍ക്കുന്നതിനു മുമ്പ് പോയിട്ട് വരാം.




     എന്തിനേറെ പറയുന്നു. മൂന്നു മണി ആയപ്പോ ബൈജു എഴുനേറ്റു. പല്ല് കൂട്ടി ഇടിക്കുന്ന പോലത്തെ തണുപ്പ്. ഒരു സ്വെറ്റെര്‍, അതിനു മുകളില്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടിട്ടു പതുക്കെ ഇറങ്ങി. പുറത്തു റോഡില്‍ ഓട്ടോ റിക്ഷ കിടപ്പുണ്ട്. ഒരുത്തനോട്‌ ചോദിച്ചു. ചേട്ടാ മജെസ്ടിക് വരെ പോകാം എന്ന്. ഭാഗ്യം അയാള്‍ രിക്ഷയുടെ  വില ചോദിച്ചില്ല. അതില്‍ കയറി. പുള്ളി മയില്‍ വാഹനം പോലെ പതുക്കെ ആണ് ഓടിക്കുന്നത്.  കുറച്ചു കൂടി സ്പീഡില്‍ വിടൂ ചേട്ടാ. ബൈജു പറഞ്ഞു. പുള്ളി കുറച്ചു കൂടി വേഗത കൂട്ടി. അടുത്ത മഴക്കാലത്തിനു  മുമ്പ് എത്തുമോ എന്തോ. അപ്പോഴാണ് ബൈജു ഒരു കാര്യം ഓര്‍ത്തത്‌. അങ്ങോട്ട്‌ വരുന്നുണ്ടെന്ന കാര്യം അവളോട്‌ പറഞ്ഞിട്ടില്ല. എന്ത് ചെയ്യണം ..
എന്തായാലും വന്നതല്ലേ. വിളിച്ചു പറഞ്ഞേക്കാം. അങ്ങനെ മടിച്ചു മടിച്ചു ബൈജു അവളെ വിളിച്ചു. അപ്പോഴേക്കും നാല് മണി ആയി. ചിന്നു ഉണര്‍ന്നിരിക്കുന്നു. 'എന്താ ബൈജു ? ' അവള്‍ ചോദിച്ചു. 'അല്ല .. നീ സ്റ്റേഷനില്‍ എത്തിയോ ? ഞാന്‍ ഇവിടെ ഉണ്ട് ..' അവന്‍ പറഞ്ഞു.  'എന്താ ബൈജു പറഞ്ഞത് ? ഇവിടെ എത്തിയോ ? ' അവള്‍ ആശ്ചര്യപ്പെട്ടു. 'അതേ. ഞാന്‍ ഇവിടുണ്ട്. എത്തിയാല്‍ എന്നെ വിളിക്ക്.' അത്രയും പറഞ്ഞിട്ട് ബൈജു ഫോണ്‍ കട്ട്‌ ചെയ്തു. റിക്ഷക്കാരന്‍ ചോദിച്ച പൈസ കൊടുത്തു അവനെ പറഞ്ഞു വിട്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ ട്രെയിന്‍ വന്നു. അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ചിന്നു വിളിച്ചു. 'ഞാന്‍ ഇവിടെ പുറത്തു എത്തി. എന്ട്രന്‍സ് ലേക്ക് വാ ' അവള്‍ വിളിച്ചു. ബൈജുവും അവിടെ തന്നെ ഉണ്ടായിരുന്നു. അവന്‍ അങ്ങോട്ടേക്ക് നടന്നു.




     പാവം. അപ്പൊ ടയലോഗ് ഒക്കെ അടിച്ചെങ്കിലും അവിടെ ആകെ തണുത്തു വിറച്ചാണ് നില്‍ക്കുന്നത്. അവള്‍ ഒരു ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത്. ശക്തിയോടെ അടിക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ അതിനു പറ്റുന്നില്ല. ബൈജുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ചുമലില്‍. ഒരെണ്ണം കയ്യില്‍. അത് ഭാരക്കൂടുതല്‍ കൊണ്ടാണെന്ന് തോന്നുന്നു ചിന്നു ഒരു വശത്തേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഒന്നും ചോദിക്കാതെ ബൈജു ആ ബാഗ് അവളുടെ കയ്യില്‍ നിന്നു വാങ്ങി. വേണ്ട എന്ന് ഒരു തവണ പറഞ്ഞെങ്കിലും പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. പുറത്തു കണ്ട ഒരു റിക്ഷയില്‍ അവന്‍ ആ ബാഗ്‌ കൊണ്ട് പോയി വച്ചു. എന്നിട്ട് ചുമതലബോധമുള്ള ഒരു ഭര്‍ത്താവിന്റെ ഭാവത്തോട് കൂടി അവളോട്‌ അകത്തേക്ക് കയറാന്‍ പറഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ അതിനകത്തേക്ക് കയറി. ബൈജുവും ഒന്നും മിണ്ടിയില്ല.




റിക്ഷ വിട്ടു. ഉണര്‍ന്നു വരുന്ന നഗരത്തിന്‍റെ ശൂന്യമായ നിരത്തില്‍  കൂടി അത് പാഞ്ഞു.  സ്പീഡ് കൂടിയത് കൊണ്ട് അകത്തേക്ക് അടിക്കുന്ന കാറ്റിന്റെ ശക്തിയും കൂടി. ചിന്നു കിടു കിടാ എന്ന് വിറയ്ക്കുന്നത് അവന്‍ കണ്ടു. ഒന്നും മിണ്ടാതെ ജാക്കറ്റ് ഊരി അവള്‍ക്ക് കൊടുത്തു. അവള്‍ അത് ഒന്നും മിണ്ടാതെ വാങ്ങി. ജാക്കറ്റ് ഇട്ടപ്പോ അവള്‍ക്ക് ആശ്വാസം ആയി എന്ന് തോന്നുന്നു. മിററിലൂടെ ബൈജു അവളെ ഒളിഞ്ഞു നോക്കി. ഇപ്പൊ സ്മാര്‍ട്ട്‌ ആയി ഇരിപ്പുണ്ട്. എന്തോ പറയാന്‍ വെമ്പി നിക്കുന്ന പോലെ ആണ് അവള്‍ ഇരിക്കുന്നത്. വണ്ടി റിച്ച്മോണ്ട് ഫ്ലൈ ഓവറിനു താഴെ എത്തി. പെട്ടെന്ന് കയ്യില്‍ എന്തോ ഇഴയുന്ന പോലെ ബൈജുവിന് തോന്നി. അവന്‍ പെട്ടെന്ന് ഞെട്ടി മാറി. ഹോ. ചിന്നുവാണ്. അവള്‍ കയ്യില്‍ പിടിച്ചതാണ്. ബൈജു അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി ബൈജു. പിണങ്ങല്ലേ..' അവള്‍ വിക്കി വിക്കി പറഞ്ഞു. ' ഞാന്‍ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ബൈജു വന്നല്ലോ.  വല്ലവരും പറയുന്നത് കേട്ടിട്ട് ഞാന്‍ വെറുതെ.. ഇത്രക്കും കെയറിംഗ് ആണല്ലോ ബൈജു.  ഞാന്‍ അല്ലേ ദുഷ്ട... ' എന്നൊക്കെ എന്തൊക്കെയോ അവള്‍ പറഞ്ഞു. ബൈജു അവളുടെ വായ പൊത്തി. 'എന്താ ചിന്നു ഇങ്ങനൊക്കെ. എനിക്കറിയില്ലേ നീ ഇത്രയേ ഉള്ളു എന്ന്. വിഷമിക്കണ്ട ട്ടോ . ' . അവന്‍ അവളെ സമാധാനിപ്പിച്ചു. ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ തകര്‍ത്തു പോവുകയാണ്. അവള്‍ അവന്‍റെ ചുമലിലേക്ക് ചാഞ്ഞു. കുറച്ചു കൂടി എത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അടച്ചു. ചെറിയ ഒരു മയക്കത്തിലേക്കു വീണു എന്ന് തോന്നുന്നു. ബൈജു അവളുടെ വശത്തുള്ള ടാര്‍പോളിന്‍ കൊണ്ടുള്ള കര്‍ട്ടന്‍ അഴിച്ചിട്ടു.


     പുറത്തു നല്ല തണുപ്പ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം ഇടയ്ക്കിടക്ക് ഉള്ളിലേക്ക് തെറിച്ചു വീഴുന്നുണ്ട്‌.  ബൈജു ചിന്നുവിനെ നോക്കി. പാവം തളര്‍ന്നു ഉറങ്ങുകയാണ്. വെറുതെ അവളെ കരയിച്ചു. എന്ത് ചെയ്യാനാ.. ഇപ്പൊ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടാണോ.. ഒടുവില്‍ റിക്ഷ അവളുടെ വീട്ടിന്‍റെ അടുതെത്തി. ചിന്നുവിനെ വിളിച്ചുണര്‍ത്തി. ഇനി ഒരു ചെറിയ ക്രോസ് റോഡ്‌ ഉണ്ട്. അതിലേക്കു കയറണം.


     റോഡ്‌ നിറയെ പട്ടികള്‍ നിരന്നു നില്‍ക്കുന്നു. പട്ടിയെ കണ്ടതും ചിന്നു പേടിച്ചു പിറകിലോട്ടു ചാടി. 'അയ്യോ പട്ടി. കടിക്കും... അയ്യോ..' അവള്‍ നിലവിളിച്ചു. 'നില്‍ക്കു അവിടെ. പേടിക്കണ്ട. എന്‍റെ ഇടത്തോട്ട് നിന്നോ. ' ബൈജു പറഞ്ഞു. അത് കേട്ടിട്ട് ചിന്നു ബൈജുവിന്‍റെ ഇടാതെ കയ്യില്‍ തൂങ്ങി. പട്ടിയെ കടന്നു പോയി. 'ഇത്രയേ ഉള്ളൂ. കണ്ടോ. വെറുതെ കിടന്നു നിലവിളിച്ചു. ധൈര്യശാലി ... ' ബൈജു അവളെ കളിയാക്കി. ചിന്നു വെറുതെ അത് കേട്ടു ചിരിച്ചു കാണിച്ചു. നിഷ്കളങ്കമായ ഒരു ചിരി.  അത് കണ്ടു ബൈജുവും ചിരിച്ചു. അവള്‍ ഇപ്പോഴും കൈ വിട്ടിട്ടില്ല.  'ഹേയ് .. മാറി നടന്നോ ട്ടോ. വീട് എത്തി. നിന്‍റെ റൂം മേറ്റ്‌ കാണും. ' ഇഷ്ടതോടെയല്ലെങ്കിലും ബൈജു അവളോട്‌ പറഞ്ഞു. അവള്‍ ഒരു ചെറിയ നാണത്തോടെ അകന്നു മാറി... 'താങ്ക് യു ബൈജു... സോറി ... ഞാന്‍ വിളിക്കാം ട്ടോ... ' അവള്‍ പറഞ്ഞു...
     നേരം പുലര്‍ന്നു കഴിഞ്ഞു. സൂര്യപ്രകാശം അവിടെയെല്ലാം പരന്നിരിക്കുന്നു. മരചില്ലകള്‍ക്കിടയില്‍ കൂടി വീഴുന്ന പ്രകാശത്തിനു വല്ലാത്ത ഭംഗി. ബൈജു നേരെ റൂമിലേക്ക്‌ നടന്നു.. ഒരു ചെറിയ മൂളിപ്പാട്ടോടെ...
അടുത്ത ഭാഗം