2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

കാണാതാവുന്ന പോസ്റ്റുകള്‍ !!!

എന്റെ കണ്ണിന്റെ കുഴപ്പമാണോ എന്നറിയില്ല. ചില ബ്ലോഗുകള്‍ വായിക്കുമ്പോ പോസ്റ്റുകള്‍ കാണാതാവുന്ന പോലെ ഒരു ഫീലിംഗ് . മലയാളത്തിലെ ഏറ്റവും പ്രസിദ്ധം എന്ന് അത് എഴുതുന്നയാള്‍ തന്നെ വിശേഷിപ്പിക്കുന്ന ഒരു ബ്ലോഗ്‌ വായിക്കുമ്പോള്‍ ആണ് ഈ അസുഖം. ഞാന്‍ ഇട്ട ചില കമന്റുകളും കാണാനില്ല. എന്നാലും പോസ്റ്റ്‌ തന്നെ കാണാതാവുന്നതു അദ്ദേഹം ശ്രദ്ധിക്കുമോ എന്തോ. ഇനി ആരെങ്കിലും രാത്രി തലവഴി ചാക്കിട്ടു വന്നു എടുത്തു കൊണ്ട് പോകുന്നതയിരിക്കുമോ ? പുള്ളി അറിഞ്ഞിട്ടില്ലെങ്കില്‍ അത് ഉടന്‍ അങ്ങേര്‍ക്കു അറിയിക്കണം.

വേറൊരു സംഭവം എന്താന്നു വച്ചാല്‍ ആ ബ്ലോഗില്‍ കാണുന്ന പുളിച്ച തെറി ആണ്. പോസ്റ്റുകളിലെ വിഷയങ്ങളില്‍ മാത്രമല്ല. ആ ബ്ലോഗ്‌ വായിച്ചു കമന്റുകള്‍ ഇടുന്നവരെയും പുള്ളി തെറി വിളിക്കുന്നതായി കാണുന്നു. കണ്ണ് പൊട്ടുന്ന തെറി. അതും എന്റെ കണ്ണിന്റെ പ്രശ്നമാണോ ? തമ്പുരാനേ... വേറൊരു ദിവസം നോക്കിയപ്പോ വായനക്കാരും തെറി വിളിച്ചിരിക്കുന്നു. വന്‍ തെറികള്‍.

ചിലപ്പോ എന്റെ കണ്ണിന്റെ കുഴപ്പമാവും. മഞ്ഞപ്പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞ ആയിരിക്കും അല്ലേ ?

എന്റെ അംബാനീ .. ഒരു നിമിഷം നില്‍ക്കൂ

എന്നാലും എന്റെ അംബാനീ .. ഇത് ഒരു മാതിരി മറ്റേടത്തെ ഇടപാടായി പോയി. കാശുണ്ടെന്ന് വച്ചിട്ട് മനുഷ്യനായാല്‍ ഇത്രയ്ക്കു അഹങ്കാരം പാടില്ല. ഇന്നത്തെ പത്രം വായിച്ചിട്ടു അസൂയ സഹിക്കാന്‍ പറ്റുന്നില്ല. സഹികെട്ടിട്ടു എഴുതുന്നതാ ഇത്. ഇരുപത്തേഴു നിലയുള്ള ഒരു വീട്. മൂന്നു പേര്‍ക്ക് താമസിക്കാന്‍ ഇന്നത്തെ ഒരു വീട് വയ്ക്കേണ്ട വല്ല ആവശ്യവുമുണ്ടോ ? മൂന്നു ഹെലിപാഡ്, കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ആറു നില. നിങ്ങളെന്താ ഓട്ടോ റിക്ഷാ ബസ്‌ സ്റ്റാന്റ് തുടങ്ങാന്‍ പോകുന്നോ ? വീട് വൃത്തിയാക്കാന്‍ അറുനൂറു ആള്‍ക്കാര്‍. എന്നാല്‍ പിന്നെ ഇതൊരു ജില്ല ആയി പ്രഖ്യാപിക്കരുതോ ? തൊട്ടു മുന്നില്‍ അറബി കടല്‍ ഉണ്ടായിട്ടു പോലും നീന്താന്‍ വേണ്ടി മൂന്നു സ്വിമ്മിംഗ് പൂള്‍ .. എനിക്ക് സഹിക്കുന്നില്ല ട്ടാ ...


ഇനി അല്‍പം കാര്യം ...

ഇന്ന് ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ മുകെഷിനോടുള്ള മതിപ്പ് അല്‍പം കുറയുകയാണ് ചെയ്തത്.  അല്‍പ കാലത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ആവും എന്ന് ഫോര്‍ബ്സ് മാഗസിന്‍ പ്രവചിച്ചിരിക്കുന്ന ഒരാള്‍ ആണ് മുകേഷ് അംബാനി. ലോകത്തിനു മുന്നില്‍ ഭാരതത്തിനു അഭിമാന പൂര്‍വ്വം ചൂണ്ടി കാണിക്കാവുന്ന ഒരു നേട്ടം. ലോകത്തെ എല്ലാ സമ്പത് വ്യവസ്ഥകളെയും വെല്ലു വിളിച്ചു കൊണ്ട് ഒരു വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ഭാരതം. എന്നാല്‍ അപ്പോള്‍ പോലും നമ്മുടെ നാട്ടിലെ വന്‍ പണക്കാര്‍ എങ്ങനെ ആണ് ചിന്തിക്കുന്നതെന്ന് നോക്കു. ഇവിടത്തെ എല്ലാ പണക്കാരും കുറച്ചു കാശൊക്കെ ആയിക്കഴിഞ്ഞാല്‍ എന്താ ചെയ്യുന്നത് ? ഒരു വന്‍ ബംഗ്ലാവ് പണിയും. കുറച്ചു ജോലിക്കാര്‍. പിന്നെ കുറച്ചു ആഡംബര കാറുകള്‍. കഴിഞ്ഞു. തന്റെ ആസ്തി അനുസരിച്ചുള്ള ക്ലാസ്സി ലിവിംഗ് ഇവര്‍ക്ക് മിക്കപേര്‍ക്കും ഇല്ല.
വിജയ്‌ മല്യ പോലുള്ള ചിലരെ മറന്നു കൊണ്ടല്ല പറയുന്നത്. ഉണ്ടാക്കിയ പണത്തിനു മേല്‍ അടയിരുന്നു അത് ഇരട്ടിപ്പിച്ചു നെയ്‌ കുമ്പളങ്ങ പോലുള്ള ശരീരവും താങ്ങി ജീവിച്ചു മരിക്കുന്നു ഇവര്‍.

ലോകത്തെ വന്‍ പണക്കാര്‍ ആയ ബില്‍ ഗേട്സ് എങ്ങനത്തെ വീട്ടില്‍ ആണ് താമസിക്കുന്നതെന്നരിയാമോ ? ലേക്ക്  വാഷിംഗ്ടണ്‍ നു അഭിമുഖമായി പണികഴിപ്പിച്ചിട്ടുള്ള അതി മനോഹരമായ ഒരു വില്ല പോലത്തെ വീട്.
അതിന്റെ രൂപകല്‍പനയുടെ സവിശേഷതകള്‍ കൊണ്ടും ഉള്ളിലെ സാങ്കേതിക വിദ്യയുടെ വിസ്മയങ്ങള്‍ കൊണ്ടും ശ്രദ്ധ ആകര്‍ഷിച്ച ഒരു വീട്. കണ്ടു നോക്കു.

ഇതിനെ കളിയാക്കി നാട്ടുകാര്‍ സാനടു എന്ന് വിളിക്കാറുണ്ട്. സുഖലോലുപതക്കായി അനാവശ്യമായി പൈസ ചെലവാക്കുന്ന വീടുകളെ പറ്റി കളിയാക്കി വിളിക്കുന്ന ഒരു പേര് ( നമ്മുടെ നാട്ടില്‍ ഒരു മന്ത്രി മന്ദിരത്തിനു ഇതേ പേരുണ്ട് ) .

വാറന്‍ ബുഫേ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ . ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍ ആയ നിക്ഷേപകന്‍ ആയി അറിയപ്പെടുന്ന ഇദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരന്‍ ആണ്.  പണമൊക്കെ വരുന്നതിനു മുമ്പ് വാങ്ങിയ ചെറിയ വീട്ടിലാണ്  ( അത്ര ചെറുതൊന്നുമല്ല കേട്ടോ ) എണ്‍പത് വയസ്സുള്ള ഇദ്ദേഹം ഇപ്പോഴും താമസിക്കുന്നത്.

ഓറക്കിള്‍ ചീഫ് എക്സിക്യൂട്ടീവ് ആയ ലാറി എല്ലിസന്‍ ഇരുപത്തി മൂന്നു ഏക്കര്‍ ഉള്ള ഒരു വന്‍ എസ്റെടില്‍ ആണ് താമസിക്കുന്നത്. ഒരു പുരാതന ജാപ്പനീസ് കൊട്ടാരത്തിനെ പോലെ ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. പുള്ളി കാശ് കുറെ പൊട്ടിച്ചിട്ടുണ്ട്.

മൈക്കേല്‍ ജാക്സന്‍ പണിയിച്ച നെവെര്‍ ലാന്‍ഡ്‌ എന്നാ ആഡംബര വീട്. വീടല്ല. ഒരു ചെറിയ പ്രദേശം മുഴുവന്‍ വാങ്ങി വികസിപ്പിച്ചു എടുത്തിരിക്കുകയാണ്. അതിന്റെ നടുക്ക് ചേട്ടന്‍ താമസിക്കുകയാണ്. ഡിസ്നി ലാന്‍ഡ്‌ പോലെ ഒരു ഫെയറി ടെല്‍ പോലത്തെ ഒരു സ്ഥലം. രണ്ടായിരത്തില്‍ പരം ഏക്കര്‍ ഉള്ള യഥാര്‍ത്ഥ ആഡംബര തമാശ സ്ഥലം .

എന്ത് മനസ്സിലായി ? 
വീട് എന്നത് ഇപ്പോഴും നമുക്കൊരു അത്താണി ആയിരിക്കണം എന്നാണു ദുശാസ്സനന്റെ അഭിപ്രായം. പകലും രാത്രിയും ജീവിക്കാന്‍ വേണ്ടി നടത്തുന്ന അലച്ചിലുകള്‍ക്കൊടുവില്‍ നമ്മുടെ മാറാപ്പു ഇറക്കി വയ്ക്കാനുള്ള ഒരു സ്ഥലം. സന്തോഷവും ദുഖവും എല്ലാം പങ്കു വെയ്ക്കാന്‍ ഉള്ള ഒരു ഒരു സ്ഥലം. സ്വന്തം വീട്ടില്‍ കിട്ടാത്ത സന്തോഷവും സമാധാനവും വേറെ എവിടെ കിട്ടാനാണ്‌ ? ഇവരൊക്കെ ചെയ്തിരിക്കുന്നത് കണ്ടില്ലേ ?
ഏതെങ്കിലും ഒരു നഗര തിരക്കില്‍ ചെന്നു ഒരു സിമന്റ് കൂട് ഉണ്ടാക്കാതെ ഒഴിഞ്ഞ , ശാന്തമായ , ലിവബിള്‍ ആയ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു മനോഹരമായി ഒരുക്കിയെടുത്തു അതില്‍ ഒരു ഭാഗം ആയി ജീവിക്കുന്നു.
കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് ജീവിതം ആസ്വദിക്കാന്‍ ഇപ്പോഴും നമ്മള്‍ ശ്രമിക്കുന്നില്ല.
സ്ത്രീധനം കൊടുക്കാനും കൈക്കൂലി കൊടുക്കാനും മറ്റും മറ്റും നമ്മള്‍ക്ക് ഇപ്പോഴും പണം കരുതി വയ്ക്കേണ്ടി വരുന്നു അല്ലേ..

വാല്‍ കഷണം 
മുംബായില്‍  അംബാനിയുടെ മൂക്കിനു താഴെ തന്നെ വീടും കൂടും ഒന്നുമില്ലാതെ തെരുവില്‍ താമസിക്കുന്നവരും ചേരിയില്‍ താമസിക്കുന്നവരും ഒക്കെ ഉണ്ട്. അവരുടെ മുന്നില്‍ ഇത്തരം ആഡംബരം വേണ്ടായിരുന്നു എന്ന അഭിപ്രായമൊന്നും എനിക്കില്ല. കഷ്ടപ്പെട്ട് തന്നെയാണ് എല്ലാവരും പണം ഉണ്ടാക്കുന്നത്‌. അങ്ങനെ ഉണ്ടാക്കിയ പണം എങ്ങനെ ചിലവാക്കണം എന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം അത് ഉണ്ടാക്കിയവര്‍ക്ക് തന്നെയാണ് ഉള്ള്ളത്. 

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

സോഡാ സോഡാ

     ആരും തെറ്റിദ്ധരിക്കണ്ട. നിങ്ങളെല്ലാം കുടിക്കുന്ന സോഡയെ പറ്റി ആണ് ഈ പോസ്റ്റ്‌. പുട്ടിനെ പറ്റിയും ഐസ് മുട്ടായിയെ പറ്റിയും മുമ്പ് ഇട്ടിരുന്ന പോസ്റ്റുകള്‍ക്ക്‌  കിട്ടിയ അഭിപ്രായങ്ങള്‍ കണ്ടിട്ടാണ് സോഡയെ പറ്റിയും ഒരെണ്ണം കാച്ചിയാലോ എന്ന് തോന്നിയത്.  സദയം ക്ഷമിക്കുക 


     എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള സോഡാ കുപ്പികള്‍ ഇപ്പൊ വിപണിയില്‍ കിട്ടില്ല. ഗോലി സോഡാ അല്ലെങ്കില്‍ വട്ടു സോഡാ എന്ന് പറയുന്ന ഇനം.ഗോലി എന്താണ് എന്നറിയാതവരുടെ ശ്രദ്ധക്ക് - കുട്ടികള്‍ കളിക്കാനുപയോഗിച്ചിരുന്ന സ്ഫടിക ഗോള സമാനമായ വസ്തുക്കളാണ് ഗോലികള്‍. വന്ദനം, സി ഐ ഡി മൂസ പോലുള്ള ചിത്രങ്ങളില്‍ കള്ളനെ ഉരുട്ടി വീഴ്ത്താന്‍ നമ്മുടെ താരങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ വസ്തുക്കള്‍. പണ്ട് എന്റെ വീട്ടിനടുത്ത് ഒരു സോഡാ ഫാക്ടറി ഉണ്ടായിരുന്നു. അവിടത്തെ ചേട്ടന്‍ സോഡാ ഉണ്ടാക്കുന്നത് നമ്മള്‍ കുട്ടികള്‍ ഒക്കെ ഭയങ്കര

അത്ഭുതത്തോടെ ആണ് കണ്ടു കൊണ്ടിരുന്നത്. സോഡാ ഉണ്ടാക്കുന്നത് ബോംബ്‌ ഉണ്ടാക്കുന്നത് പോലെ തന്നെ അപകടം നിറഞ്ഞ ഒരു ജോലി ആണെന്നാണ് ഞാന്‍ അന്ന് കേട്ടിട്ടുള്ളത്. സോഡാ ഉണ്ടാക്കുന്നതിനിടയില്‍ അത് പൊട്ടി തെറിച്ചു കൈ പോയ ഒരു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. 

     അന്നത്തെ എല്ലാ പെട്ടിക്കടകളെയും അലങ്കരിച്ചിരുന്ന ഒരു മനോഹരമായ സംഗതി ആയിരുന്നു ഈ ഗോലി സോഡാ കുപ്പികള്‍. ദേ ഒന്ന് നോക്ക്. കൊള്ളാം അല്ലെ ? 

അതിനു മുകളില്‍ ഭംഗിക്ക് ഒരു നാരങ്ങയും വച്ചിരിക്കും. എന്തെങ്കിലും അടിപിടിയോ മറ്റോ നടക്കുമ്പോള്‍ ആള്‍ക്കാര്‍ ഈ സോഡാ കുപ്പി എടുത്തു ചാമ്പും. പണ്ടത്തെ ഐ വി ശശി സിനിമകളിലെ ഒരു സ്ഥിരം അഭിനേതാവ് ആയിരുന്നു ഗോലി സോഡാ. കുറച്ചു കാലം കൂടി കഴിഞ്ഞപ്പോള്‍ ആണ് ഗോലി സോഡയെ റീപ്ലേസ് ചെയ്തു കൊണ്ട് ഇപ്പോഴത്തെ തരത്തിലുള്ള സോഡാ കുപ്പികള്‍ വന്നത്. ലോക്കല്‍ സോഡാ കമ്പനികളെ കൂടാതെ വമ്പന്‍ കമ്പനികളും സോഡാ ഇറക്കി തുടങ്ങി. ടി വിയില്‍ മദ്യത്തിന്റെ പരസ്യം കാണിക്കാന്‍ പറ്റാത്തത് കൊണ്ട് ഈ സോഡാ പരസ്യം കാണിച്ചു അവര്‍ സ്വന്തം ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റ്‌ ചെയ്തു കൊണ്ടിരുന്നു. സിനിമയിലും നാട്ടിലും മറ്റും സോഡാ കുപ്പികള്‍ കൊണ്ടുള്ള ഏറു കുറഞ്ഞു. വിദ്യാര്‍ഥി സമരത്തില്‍ പോലും സോഡാ വേണ്ടാതായി.

      പിന്നെ ഞാന്‍ സോഡയെ പറ്റി കേള്‍ക്കുന്നത് കൊല്ലത്ത് വച്ചാണ്. കൊല്ലം എസ് എന്‍ കോളേജ് ജങ്ക്ഷന് അടുത്ത് ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. കോളേജ് ഹൌസ്. അവിടെ ഐസ് ക്രീം സോഡാ കിട്ടും എന്ന് എന്റെ സുഹൃത്തായിരുന്ന മനേഷ് പറഞ്ഞത് കേട്ടിട്ട് ഒരു ദിവസം അവിടെ പോയി  നോക്കി. കുടിച്ചു നോക്കിയപ്പോ സംഗതി കൊള്ളാം. നല്ല രുചി. എന്തോ മധുരം ചേര്‍ത്തിട്ടുണ്ട്. ഞാന്‍ പിന്നെ അവിടത്തെ സ്ഥിരം സോഡാ കുടിയന്‍ ആയിരുന്നു. 


     നാട്ടില്‍ വച്ചാണ് അവിടെ പെട്ടിക്കട നടത്തുന്ന സുന്ദരേട്ടന്‍ സോഡാ വച്ചിട്ടുള്ള പല ഡ്രിങ്കുകള്‍ പരിചയപെടുത്തിയത്. നാരങ്ങ പിഴിഞ്ഞ് ഒഴിച്ച സോഡാ. നാരങ്ങ സോഡാ അല്ലെങ്കില്‍ ബോഞ്ചി എന്നൊക്കെ പറയുന്ന ഇനം. എന്താ അതിന്റെ  ഒരു രുചി. നല്ല വെയിലത്ത്‌  വിയര്‍ത്തോലിച്ച്  ചെല്ലുമ്പോ പുള്ളി ഒരു നാരങ്ങ സോഡാ ഉണ്ടാക്കി തരും. ഒരു ഗ്ലാസ്‌ എടുത്തു അതില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കും. എന്നിട്ട് കുറച്ചു ഐസ് തല്ലിപ്പൊട്ടിച്ചു അതിലിടും. കുറച്ചു ഉപ്പ്. എന്നിട്ട് ഇതിനു മീതെ ആ സോഡാ പൊട്ടിച്ചു ഒഴിക്കും. ആ നുരയുന്ന സോഡാ കുടിക്കുമ്പോള്‍ നിങ്ങള്ക്ക് തന്നെ തോന്നും ക്ഷീണമൊക്കെ എങ്ങോട്ടോ ഇറങ്ങി ഓടി എന്ന്.  പുള്ളി തന്നെയാണ് മോരില്‍ സോഡാ ഒഴിച്ച് ആദ്യമായി കുടിപ്പിച്ചത്‌. കുറച്ചു കട്ടി മോര് ഒഴിച്ചതിനു ശേഷം, ചിലപ്പോ അല്പം കടുമാങ്ങയും അതില്‍ ഇടും. എന്നിട്ട് സോഡാ ഒഴിക്കും. വായില്‍ വെള്ളം നിറഞ്ഞിട്ടു എന്റെ ലാപ്ടോപില്‍ 
വീണു.

      കൊച്ചിയില്‍ വച്ച് ഇത് നോക്കി നടന്നു ഒരു ചെറിയ പണിയും കിട്ടി. ഒരു ചെറിയ കട കണ്ടിട്ട് അവിടെ ചെന്ന് നാരങ്ങ സോഡാ ചോദിച്ചു. പുള്ളി ചോദിച്ചു അല്പം എരിവു കൂടി ചേര്‍ത്തോട്ടെ എന്ന്. ശരി നടക്കട്ടെ . എന്ന് ഞാനും പറഞ്ഞു. പുള്ളി ഒരു ചെറിയ കുപ്പിയില്‍ നിന്ന് എന്തോ അതിലേക്കു ഒഴിച്ചു. എന്നിട്ട് ആ ഗ്ലാസ്‌ കയ്യിലേക്ക് തന്നു. ദാഹിച്ചു വലഞ്ഞിരുന്നത് കാരണം കിട്ടിയ പാടെ ഒരു വലി വച്ച് കൊടുത്തു. എന്റമ്മേ... നവ ദ്വാരങ്ങളിലൂടെയും പുക വന്നു. 'എന്താ ചേട്ടാ ഇതില്‍ ചേര്‍ത്തിരിക്കുന്നത് ? ' പുള്ളിയോട് ചോദിച്ചു. 'അല്പം പച്ച മുളക് അരച്ച് കലക്കി അതില്‍ രണ്ടു മൂന്നു തുള്ളി ചേര്‍ത്തതാ മോനെ എന്ന് ചേട്ടന്‍ കൂളായി  പറഞ്ഞു. തിരിച്ചു ഒന്നും പറയാന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.

      മിസ്ടര്‍ ബട്ട്ലര്‍ സോഡാ മേക്കര്‍ ഇറങ്ങിയ വിവരം ഞാന്‍ അത്ഭുതത്തോടെ ആണ് കേട്ടത്. വീട്ടില്‍ വച്ച് സോഡാ ഈസി ആയി ഉണ്ടാക്കാം എന്നത് എനിക്ക് അവിശ്വസനീയമായ ഒരു അറിവായിരുന്നു. കേരളത്തിലെ കള്ള് കുടിയന്മാരെ ഉദ്ദേശിച്ചാണ് ഈ സാധനം ഇറക്കിയത്
എന്ന് തോന്നുന്നു. ആ മെഷീന്‍ കണ്ടതോടെ പണ്ട് ഒരു കട മുറിയില്‍ കറക്കി കറക്കി സോഡാ ഉണ്ടാക്കി കൊണ്ടിരുന്ന രമേശന്‍ ചേട്ടനോടുള്ള ബഹുമാനം ഒക്കെ എങ്ങോ പോയി മറഞ്ഞു. അത് മാത്രമോ. വന്‍ കമ്പനികള്‍ ഒക്കെ അര ലിറ്റര്‍ , ഒരു ലിറ്റര്‍ മുതലായ അളവുകളില്‍ പ്ലാസ്റ്റിക്‌ കുപ്പികളില്‍ പല പേരുകളില്‍ സോഡാ ഇറക്കി തുടങ്ങി. പണ്ട് രമേശന്‍ ചേട്ടന്‍ ഗോലി സോഡയില്‍ ശിവകാശിയില്‍ അടിച്ച സ്റ്റിക്കര്‍ ഒട്ടിച്ചു ബ്രാന്‍ഡ്‌ ചെയ്യാന്‍ ഒരു ശ്രമം നടത്തിയിരുന്നു. 'പുഞ്ചിരി' സോഡാ എന്നായിരുന്നു അതിന്റെ പേര്. സോഡാ പൊട്ടിക്കുമ്പോ ഒരു പൊട്ടിച്ചിരി പോലെ ഉയരുന്ന നുരയും പതയും ആയിരിക്കും ചിലപ്പോ ചേട്ടനെ ആ പേരിടാന്‍ പ്രേരിപ്പിച്ചത്. എന്തായാലും ആ ബ്രാണ്ടിംഗ് ആണ് ഇപ്പൊ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

     അപ്പൊ ശരി. ഓഫീസില്‍ പോകാന്‍ ടൈം ആയി. സോഡാ പുരാണം ഇവിടെ നിര്‍ത്താം. നിങ്ങള്‍ക്കും സോഡയെ പറ്റി എന്തെങ്കിലും നല്ല ഓര്‍മ്മകള്‍ ഉണ്ടോ ? എങ്കില്‍ വരൂ. അത് പങ്കു വയ്ക്കാം 

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ആരാണീ പെണ്‍ സുഹൃത്ത്‌ ?

     
     വളരെ കാര്യമാത്ര പ്രസക്തമായ ഒരു സംഗതി ആണ് ഇത്.  കുറച്ചു നാളായി ഇങ്ങനെ ഒരു ചോദ്യം മനസ്സില്‍ തനിയെ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്. ഒരു ആണിന് അല്പം പോലും കളങ്കം ഇല്ലാത്ത രീതിയില്‍ എതിര്‍ ലിംഗത്തില്‍ പെട്ട ഒരു സുഹൃത്ത്‌ ഉണ്ടാകാമോ ? മുമ്പ് ഇങ്ങനൊരു സംശയം ആദ്യം ഉണ്ടായതു സുരേഷ് മേനോന്‍ - രേവതി ബന്ധം തകര്‍ന്നപ്പോഴാണ്. തങ്ങള്‍ "നല്ല" സുഹൃത്തുക്കള്‍ ആയി തുടരും എന്ന് രേവതിയും 
സുരേഷും പത്ര സമ്മേളനം നടത്തി പ്രസ്താവിച്ചു. തങ്ങള്‍ ഇനിയും ഒരുമിച്ചു യാത്ര ചെയ്യും, ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ പോകും, സംസാരിക്കും, തമ്മില്‍ കാണും.. പക്ഷെ ഭാര്യ - ഭര്‍ത്താവ് എന്ന ബന്ധം ഇവിടെ അവസാനിച്ചു എന്നായിരുന്നു അവരുടെ പ്രസ്താവനയുടെ രത്ന ചുരുക്കം. അപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം ആണ് ഇത്. എന്റെ മാനസികമായ അപക്വത കൊണ്ട് തോന്നുന്നതനെങ്കില്‍ എന്റെ പ്രിയ വായനക്കാര്‍ ക്ഷമിക്കുക. വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിച്ച രണ്ടു പേര്‍ക്ക് .. മനസ്സും ശരീരവും ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കു വെച്ച രണ്ടു പേര്‍ക്ക് എങ്ങനെ ഇനി സുഹൃത്തുക്കള്‍ ആയി അഭിനയിക്കാന്‍ പറ്റും ? 

     ഇത് പോലെ വേറൊരു സന്ദര്‍ഭം ഉണ്ട്. എന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്. അവന്റെ കാമുകി അവനോടു പറഞ്ഞത്... നമുക്ക് എല്ലാം അവസാനിപ്പിക്കാം . പക്ഷെ എന്നെ ഇനിയും വിളിക്കണം, സംസാരിക്കണം, ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ പറയണം. നമുക്ക് നല്ല സുഹൃത്തുക്കള്‍ ആയി ഇരിക്കാം. എന്താണിതിന്റെ അര്‍ഥം ? ഇത് വരെ ഉള്ള ജീവിതത്തിനു മേല്‍ ഒരു തിരശീല വലിച്ചിട്ടു പുതിയ ഒരു രംഗം അഭിനയിക്കാം എന്നോ ? 

     പെണ്‍ സുഹൃത്ത്‌ എന്ന വാക്കിനു കാലം പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ നല്‍കുകയാണെന്ന് തോന്നുന്നു. പണ്ട് ഒരു 'പെണ്‍ സുഹൃത്തിന്റെ ' പേരില്‍ മന്ത്രി സ്ഥാനം നഷ്ടപെട്ട അനുഭവം ഉള്ള ഒരു നാടാണ് നമ്മുടേത്‌.  ഈയിടക്ക് രാജ് മോഹന്‍ ഉണ്ണിത്താനും ഈ വാക്ക് ഉപയോഗിക്കുന്നത് കണ്ടു. എന്തിനേറെ പറയുന്നു. കര്‍ണാടകയിലെ ഇപ്പോഴത്തെ മുഖമന്ത്രി ആയ യെദിയൂരപ്പയെയും മന്ത്രി ശോഭ കരന്തലരാജയും പറ്റി ഉയര്‍ന്ന ഗോസിപ്പുകള്‍ക്ക് അദ്ദേഹം മറുപടി കൊടുത്തത് ശോഭ തന്റെ ഒരു നല്ല സുഹൃത്ത്‌ മാത്രമാണെന്ന വാദം കൊണ്ടാണ്. 

     ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റൊരു വിഭാഗം സിനിമാക്കാര്‍ ആണ്. ആണും പെണ്ണും ഇഴുകി ചേര്‍ന്ന് ഇടപെടുന്ന ഒരു തൊഴില്‍ മേഖല ആയതു കൊണ്ടാവും, കിംവദന്തികളും വളരെ കൂടുതല്‍ ആണ് ഇവിടെ. പലപ്പോഴും ഇതില്‍ ഉള്‍പ്പെടുന്ന നടന്മാര്‍ പെണ്‍ സുഹൃത്ത്‌ എന്ന് പറഞ്ഞാണ്
രക്ഷപെടാരുള്ളത് . സമൂഹം അറിയെ തന്നെ സുഹൃത്തുക്കള്‍ ആയി ജീവിക്കുന്ന ബിപാഷ - ജോണ്‍, മിലിന്ദ് - മധു.. എന്തിനു നമ്മുടെ ശ്രീയട്ടനെ വരെ മറന്നു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇതിനെ പറ്റി പണ്ടെന്തോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അന്തരിച്ച കവയിത്രി കമല ദാസും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

     ലിവിംഗ് ടുഗെദര്‍ എന്ന രീതി എന്തായാലും കേരളത്തില്‍ ഇനിയും പോപ്പുലര്‍ ആയിട്ടില്ല. പുറമേ ആധുനികവും ഉള്ളില്‍ തനി പഴഞ്ചനും ആയ മലയാളിയുടെ മനസ്സ് തന്നെ ആണ് ഇതിനു കാരണം. സത്യം പറഞ്ഞാല്‍ , ലിവിംഗ് ടുഗെദറിനു ദുശാസ്സനന്‍ എതിരല്ല. ആണും പെണ്ണും കംഫര്‍ട്ടബിള്‍ ആണെങ്കില്‍ അവര്‍
ഒരുമിച്ചു താമസിച്ചോട്ടെ. പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് പിരിയേണ്ടി വന്നാല്‍ ഒരു വിഴുപ്പലക്കിനു സമൂഹത്തെ കൂട്ട് വിളിക്കരുത് എന്ന് മാത്രം. പക്ഷെ പ്ലെടോനിക് ആയ ആണ്‍ പെണ്‍ ബന്ധങ്ങള്‍ എന്റെ വളര്‍ച്ചയെതിയിട്ടില്ലാത്ത മനസ്സിന് ദഹിക്കുന്നില്ല. പ്രകൃതി മനുഷ്യന്‍ എന്ന ജീവിക്ക് നല്‍കിയിരിക്കുന്ന
വികാരങ്ങള്‍ കൈവിടാതെ നോക്കാന്‍ ഇപ്പോഴും പറ്റുമോ .. അത് ഹുമന്‍ലി പോസ്സിബിള്‍ ആണോ എന്നാണ് എന്റെ സംശയം. 

രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്റെ രചനകളില്‍ പലതിലും ഇങ്ങനൊരു ചിന്തക്ക് പ്രാമുഖ്യം കൊടുക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ പ്രിയ രാമന്‍ അവതിരിപ്പിച്ച കഥാപാത്രം. ഒരു രാത്രി മനയില്‍ വന്നു കയറുകയും, കാമുകന്റെ ഒപ്പം ഇരുന്നു ലഹരി പങ്കിടുകയും, കുളത്തില്‍ കുളിക്കുകയും എല്ലാം ചെയ്യുന്ന നയന്‍. ആദ്യം വലിയ വായില്‍ വാചകങ്ങള്‍ അടിക്കുന്നുന്ടെങ്കിലും ഒടുവില്‍ ആറാം തമ്പുരാനോട്‌ വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഒരു നല്ല ''സുഹൃത്ത്‌". പിന്നെ കണ്ടത് റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തില്‍
ശ്വേത മേനോന്‍ അവതരിപ്പിച്ച 'പെണ്‍ സുഹൃത്ത്‌" അവളും ആ kadhayile നായകനായ ചന്ദ്ര മൌലിയും തമ്മിലുണ്ടായിരുന്ന ബന്ധം എന്താണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ചന്ദ്രോത്സവത്തില്‍ ശ്രീഹരി സ്വന്തം സുഹൃത്തുക്കളോട് വിമാനത്തില്‍ വച്ച് പരിചയപ്പെട്ട ക്ലോദ് എന്ന ഇറ്റാലിയന്‍ പെണ്‍ സുഹൃത്തിനെ പറ്റി വാചകമടിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ? തിരക്കഥയില്‍ സംവൃതാ സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം അന്‍വറിന്റെ സുഹൃത്താണ്. 

     കയ്യൊപ്പില്‍, ഖുശ്ബു  അവതരിപ്പിച്ച കഥാപാത്രം ഇങ്ങനത്തെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയതാണ് . ഭര്‍ത്താവു വേറൊരു പെണ്‍ സുഹൃത്തുമൊത് സ്വന്തം വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ അത് അംഗീകരിച്ചു കൊടുത്തിട്ട് ഭര്‍ത്താവിനു കൈ കൊടുത്തു പിരിഞ്ഞ ഒരു നായിക. ഭര്‍ത്താവിനു ഇപ്പോഴും തന്നെ പിരിയാന്‍ താല്പര്യം ഇല്ല എന്നും എന്നാല്‍ അതെ സമയം തന്നെ പുതിയ കാമുകിയും ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു സന്ദര്‍ഭം വന്നു. അതുകൊണ്ട് അയാള്‍ക്ക് സൌകര്യമായ രീതിയില്‍ സന്തോഷത്തോടെ പിരിഞ്ഞു. ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം എന്ന് നായിക വിശദീകരിക്കുന്നു. അപ്പൊ പിന്നെ എന്ത് ചെയ്യും. ബാക്കിയുള്ള
ജീവിതത്തിന്റെ വിരസത അകറ്റാന്‍ വേറൊരു 'ആണ്‍ സുഹൃത്തിനെ' കണ്ടു പിടിക്കുക. അങ്ങനെ കഥ നായകന്‍ അവളുടെ ജീവിതത്തിലേക്ക്  കൃത്രിമമായ ഒരു ഗുരുത്വാകര്‍ഷണ ബലത്താല്‍ വലിച്ചടുപ്പിക്കപ്പെടുന്നു. കൊള്ളാം അല്ലെ ബന്ധങ്ങളുടെ നിര്‍വചനം ? 

     പലേരി മാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പെണ്‍ സുഹൃത്തുമായി ആണ് കേസ് അന്വേഷിക്കാന്‍ പലെരിയില്‍ എത്തുന്നത്‌.  കാഴ്ചക്കാര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടായാലോ എന്ന് കരുതി ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട് ഇത്  തന്റെ ഒരു സുഹൃത്താണ് എന്ന്. അവര്‍ ഒരു മുറിയില്‍ ഉറങ്ങുന്നു. ഒരു കിടക്ക പങ്കിടുന്നു. ഒരുമിച്ചു ആഹാരം കഴിക്കുന്നു. ഇടയ്ക്കു അവള്‍ നടത്തുന്ന ചില സംഭാഷണങ്ങളിലൂടെ അവള്‍ വിവാഹിത ആണെന്നും മറ്റും സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്‌. ചിലപ്പോ അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കും. എന്റെ വൃത്തികെട്ട മനസ്സില്‍  ഇങ്ങനെ ഒക്കെ തോന്നുന്നതാവും. രഞ്ജിത്തിന്റെ അടുത്ത ഗഡി ആയ അനൂപ്‌ മേനോന്‍ തിരക്കഥയെഴുതിയ പകല്‍ നക്ഷത്രങ്ങളില്‍ ലക്ഷ്മി ഗോപാല സ്വാമിയെ പരിചയപ്പെടുത്തുന്നതും സുഹൃത്തായ ചോതി നക്ഷത്രക്കാരി ആയിട്ടാണ്. 

     ഇതൊക്കെ ചിന്തിച്ചപ്പോള്‍ ദുശാസ്സനാണ് ഒരു സംശയം. ഇനി ഇവരൊക്കെ പറയുന്നതാനാവോ ശരി ? ഞാന്‍ വളരെ ഓര്‍ത്തഡോക്സ് ആയി ചിന്തിക്കുന്നത്കൊ ണ്ടാണാവോ ഇങ്ങനെ ഒക്കെ തോന്നുന്നത് ? ഇങ്ങനത്തെ ആണ്‍ - പെണ്‍ സുഹൃത്തുക്കളെ അംഗീകരിക്കുന്ന ചില കുടുംബങ്ങളെങ്കിലും കേരളത്തില്‍
ഇന്നുണ്ട്. പുറം ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അധികം കണ്ടിട്ടില്ലാത്ത നമ്മുടെ ചില പോസ്റ്റ്‌ മോഡേണ്‍ സുഹൃത്ക്കള്‍ എങ്കിലും ഇങ്ങനത്തെ ബന്ധങ്ങളില്‍ തെറ്റുകള്‍ ഒന്നും കാണുന്നില്ല. സുഹൃത്തായി കാണുന്ന ഒരു ആണിനോടൊപ്പം ഒരു ദൂര യാത്ര നടത്താനോ ഒരുമിച്ചു ഒരു റൂമില്‍ ഒന്നും സംഭവിക്കാതെ താമസിക്കാനും തനിക്കു പറ്റും, അതില്‍ ഒരു തെറ്റുമില്ല എന്നൊക്കെ വീട്ടുകാരോട് വാദിക്കുന്ന പെണ്‍ കുട്ടികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അത് സമ്മതിച്ചു  കൊടുക്കുന്ന ചില രക്ഷിതാക്കളും. ഇവരെ ഒന്നും ഞാന്‍ കുറ്റം പറയുകയല്ല. പക്ഷെ അവരുടെ ഉയര്‍ന്ന മാനസിക നിലവാരം എന്ന സംഗതി എന്താണെന്നു കേരളത്തില്‍ ജനിച്ചു  വളര്‍ന്ന ഒരു സാധാരണ മലയാളി ആണ് എന്ന നിലക്ക് എനിക്ക് ദഹിക്കുന്നില്ല. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ കാണുന്ന ആണ്‍ പെണ്‍ ബന്ധങ്ങള്‍ ഞാന്‍ ഇവിടെ അത്ര കണ്ടിട്ടില്ല. അവിടെ ഒരു ആണ്‍കുട്ടി ഒരു പെണ്ണിനെ ആലിംഗനം ചെയ്യുന്നത് ലൈംഗികമായി കണ്ടു കമന്റ്‌ അടിക്കുന്ന പല മലയാളി മന്യന്മാരെയും നോം കണ്ടിട്ടുണ്ട്. എന്തായാലും ആകെ കണ്‍ഫൂഷന്‍ ആയി.പ്ലീസ് ഹെല്‍പ് !!!!

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

പാസ്പോര്‍ട്ട്‌ - സേവാ .. കീ ജയ്‌

          സത്യം പറയാമല്ലോ ... നമ്മുടെ സ്വതന്ത്ര ഭാരതത്തില്‍ ഇങ്ങനെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഇന്ന് മനസ്സിലായി. കഥയിലേക്ക്‌ കടക്കുന്നതിനു മുമ്പ്  പശ്ചാത്തലം കുറച്ചു വിവരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രായം കുറച്ചായിട്ടും ഇത് വരെ പാസ്‌പോര്‍ട്ട്‌  ഇല്ലാത്ത  ഒരു ഇന്ത്യന്‍ പൌരന്‍ ആണ് ഈ ദുശാസ്സനന്‍. അങ്ങനെ ഇരിക്കെ ആണ് ജോലി മാറാന്‍ തോന്നിയത്. പുതിയ കമ്പനിയില്‍ പാസ്പോര്‍ട്ട്‌ നിര്‍ബന്ധം  ആണ് എന്ന് പറഞ്ഞു. സാരമില്ല. അറുപതു ദിവസത്തിനുള്ളില്‍ ശരിയാക്കാം എന്നാ ഉറപ്പില്‍ അവര്‍ ജോലി തന്നു. പണി തന്നു എന്ന് വേണം പറയാന്‍. ഇത് മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അത് തോന്നും.

     കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലൂര്‍ ആണ് താമസം. അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു നാട്ടില്‍ പോയി അപേക്ഷിക്കാന്‍. പാസ്‌പോര്‍ട്ടില്‍ സ്ഥിരം വിലാസം വരുന്നതാണ് നല്ലതെന്ന്. അങ്ങനെ ഒടുവില്‍ ഒരുവിധം ലീവ് ഒക്കെ സംഘടിപ്പിച്ചു നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് തന്നെ പാസ്പോര്‍ട്ട്‌ ഓഫീസിന്റെ  വെബ്‌സൈറ്റില്‍ പോയി അപേക്ഷ ഒക്കെ ഫില്‍ ചെയ്തു വച്ച്. നാട്ടില്‍ പോയി എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു ട്രാവല്‍ ഏജെന്റിനെ കണ്ടു. പുള്ളി പറഞ്ഞതനുസരിച്ച് പത്താം ക്ലാസ്സ്‌ പാസ്സായതിന്റെ തെളിവായി SSLC ബുക്കിന്റെ "കാപ്പി", വോട്ടര്‍ അയി ഡി യുടെ കാപ്പി , ഫോട്ടം, അങ്ങനെ പലവക സാധനങ്ങള്‍ റെഡി ആക്കി. തത്കാല്‍ വഴി അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ത്ടുമായി തിരിച്ചു പോവാം എന്ന് കരുതി അതിനാണ് അപേക്ഷ ശരിയാക്കിയത്. രാവിലെ എട്ടു മണിക്ക് തന്നെ കൈതമുക്കിലുള്ള പാസ്സ്പോര്‍ട്ട് ഓഫീസിലെത്തി.ചുറ്റിനും ഒരുപാടു ഫോടോസ്ടറ്റ് കടകള്‍, അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നവര്‍, അങ്ങനെ അനുബന്ധ വ്യവസായങ്ങള്‍ അനേകം. അക്ഷരം അറിഞ്ഞു കൂടാത്ത പാവങ്ങളെ ഒക്കെ അവന്മാര്‍ എല്ലാവരും കൂടി ജ്യൂസ് എടുക്കുന്നുണ്ട്. ഒരുവിധം എല്ലാം ശരിയാക്കി. അപ്പൊ പുള്ളി പറയുന്നു ഒരു നോട്ടറി ഒപ്പിട്ട അഫ്ഫിടവിറ്റ് വേണം എന്ന്. ഞാന്‍ ഒന്ന് ഞെട്ടി. ബട്ട്‌ പുള്ളിക്ക് ഒരു കുലുക്കവുമില്ല. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അപ്പൊ അതാ ഒരു അമ്മൂമ്മ വരുന്നു. പുള്ളി അവരുടെ കയ്യില്‍ ഒരു കടലാസ്സില്‍ എന്റെ പേരും അഡ്രസ്സും എഴുതി കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അതാ അവര്‍ തിരിച്ചു വരുന്നു. കയ്യില്‍ നല്ല ഒന്നാംതരം ചൂടന്‍ അഫ്ഫിടവിറ്റ് ഒരെണ്ണം. നാനൂറു രൂപ കൊടുത്തു. അതും വാങ്ങി അവര്‍ പോയി. മണി ഒന്‍പതു ആയി. എല്ലാം ഒരു ചാക്ക് നൂല്‍ കൊണ്ട്  തുന്നിക്കെട്ടി ഒരു ഫയല്‍ ആക്കി പുള്ളി എന്റെ കയ്യില്‍ തന്നു. ഇതും കൊണ്ട് നേരെ അകതോട്ടു കയറിക്കോളാന്‍ പറഞ്ഞു. 


     ഗുരു കാരണവന്മാരെയും അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് അകത്തേക്ക് കയറി. അകത്തു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം. പൊടികുഞ്ഞുങ്ങളുമായി വന്നവരുണ്ട്. പ്രായമായവരുണ്ട്. പത്താം ക്ലാസ് കഴിഞ്ഞു വിരിഞ്ഞിറങ്ങിയിരിക്കുന്ന പയ്യന്മാര്‍ ഉണ്ട്. എല്ലാവരും കൂടി ഒരു ചെറിയ ഹാളിലാണ്. കയറുന്ന ഇടതു തന്നെ ഒരു ചേട്ടന്‍ ഇരിപ്പുണ്ട്. ഭവ്യതയോടെ ഫയല്‍ അവിടെ കൊണ്ട് കാണിച്ചു. പുള്ളി അതില്‍ ഒരു നമ്പര്‍ ഇട്ടു തന്നു. മുന്നൂറ്റി ഒന്ന്. കൊള്ളാം. നിന്ന് നിന്ന് എന്റെ പരിപ്പിളകും എന്നൊക്കെ വിചാരിച്ചു അകത്തു കയറി. നിന്ന് തിരിയാന്‍ ഇടമില്ല. പാവം കൊച്ചു കുട്ടികള്‍ ഒക്കെ ഭയങ്കര കരച്ചില്‍. അമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്വേഷങ്ങല്കായി ഒരു കൌണ്ടര്‍ ഉണ്ട്. അവിടെ എന്തെങ്കിലും അന്വേഷിക്കാന്‍ ചെല്ലുന്നവരെ അവിടിരിക്കുന്ന ചേട്ടന്‍ പല്ലും നഖവും ഉപയോഗിച്ചാണ് നേരിടുന്നത്. അതുകൊണ്ട് അങ്ങേരെ പേടിച്ചു ആരും അങ്ങോട്ട്‌ അടുക്കുന്നില്ല.അഞ്ചു കൌണ്ടെര്‍ ഉണ്ട്. അതില്‍ പത്തും ഇരുപതും പേര്‍ നില്‍പ്പുണ്ട്. എന്താണ് പരിപാടി എന്ന് വച്ചാല്‍ , ഇടയ്ക്കിടയ്ക്ക് മൈക്കില്‍ കൂടി വിളിച്ചു പറയും. അപ്പൊ ആ ആള്‍ക്കാര്‍ ക്യൂവില്‍ പോയി നില്‍ക്കണം. എന്റെ നമ്പര്‍ വന്നപ്പോ രണ്ടു മണിക്കൂര്‍ ആയി. ഇപ്പൊ ക്ലോസ് ആവും. അങ്ങനെ ഒടുവില്‍ നിരങ്ങി നിരങ്ങി മുന്നിലെത്തി. ഒരു പ്രായമായ സ്ത്രീ ആണ് അവിടിരിക്കുന്നത്‌. പാവം പണിയെടുത്തു അവരും തളര്‍ന്നിരിക്കുന്നു. എന്റെ SSLC ബുക്ക്‌  എടുത്തു നോക്കി. അമ്മയുടെ പേര് കമ്പ്ലീറ്റ്‌ ആയി ഇല്ല എന്ന് പറഞ്ഞു. വോട്ടര്‍ ഐ ഡി നോക്കി. അതില്‍ മുഴുവന്‍ സ്പെല്ലിംഗ് മിസ്റെക്. പക്ഷെ SSLC ബൂക്കിലെത് ഒരു തെറ്റായിരുന്നില്ല. ബാക്കി രേഖകളില്‍ ഉള്ളത് പോലെ പേര് മുഴുവന്‍ ആയിട്ടില്ല എന്നെ ഉള്ളു. അപ്പൊ തന്നെ പുള്ളിക്കാരി പറഞ്ഞു ഇത് പറ്റില്ല എന്ന്. അത് കേട്ടതും എന്റെ സകല നാഡികളും തളര്‍ന്നു. രണ്ടു ദിവസത്തെ കഠിനാധ്വാനം ആണ് പാഴായത്. അങ്ങനെ നിരാശനായി പുറത്തിറങ്ങി. തമ്പാനൂര്‍ ചെന്ന് അടുത്ത ബസ്‌ പിടിച്ചു വീട്ടിലെത്തി. 

     ഇനി എന്ത് ചെയ്യണം എന്ന് രാത്രി മുഴുവന്‍ കൂലംകക്ഷമായി ഇരുന്നു ആലോചിച്ചു. വോട്ടര്‍ ഐ ഡി ആദ്യം ശരിയാക്കണം. ആരോ പറഞ്ഞു താലൂക് ഓഫീസില്‍ എലെക്ഷന്‍ കമ്മിഷന്‍ ഓഫീസ് ഉണ്ട്. അവിടെ പോയാല്‍ കിട്ടും എന്ന്. അങ്ങനെ രാവിലെ തന്നെ ദോശയും ചായയും അടിച്ചിട്ട് ഇറങ്ങി. അവിടെ ചെന്ന് ഓഫീസ് കണ്ടു പിടിച്ചു. അവന്മാരോട് കാര്യം പറഞ്ഞു. എന്റെ കാര്‍ഡ്‌ മുഴുവന്‍ തെറ്റുകള്‍ ആണ്. ശരിയാക്കണം എന്ന്. അവന്‍ എന്നെ ദഹിപ്പിക്കുന്നത് പോലെ ഒന്ന് നോക്കി. 'എത്ര തവണ പത്രത്തില്‍ പരസ്യം ചെയ്തതാണ് ഹേ... കാര്‍ഡിലെ തെറ്റുകള്‍ ശരിയാക്കാന്‍ ചെല്ലേണ്ട സമയം. അപ്പോഴൊന്നും വരാതെ ഇപ്പൊ വന്നാല്‍ എന്ത് പറയണം ? ' പുള്ളി പൊട്ടിത്തെറിച്ചു. 'ചേട്ടാ. ഞാന്‍ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടത്തെ പത്രത്തില്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. അതുകൊണ്ടാ.. ഒന്ന് സഹായിക്കണം .. ' വളരെ താഴ്മയായി പറഞ്ഞു നോക്കി. 'ഇല്ല. ഈയിടക്ക് പരസ്യം വന്നതല്ലേ . ഇപ്പൊ സിസ്റ്റം ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ് . ഇനി അടുത്ത പരസ്യം വരുമ്പോ വാ' അവന്‍ നിര്‍വികാരനായി പറഞ്ഞു. സംസാരിച്ചു നോക്കി. ഒരു രക്ഷയുമില്ല. അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. എലെക്ഷന്‍ കമ്മിഷന്‍ മുഴുവന്‍ അവന്റെ ചുമലില്‍ ആണെന്ന ഭാവം. എന്ത് ചെയ്യാന്‍. പുറത്തിറങ്ങി. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം എന്താന്നു വച്ചാല്‍. ഈ കാര്‍ഡ്‌ തന്നിരിക്കുന്നത് ഒരാളെ തിരിച്ചറിയാനാണ്. അതില്‍ ശരിയായ വിവരങ്ങളും തെളിമയുള്ള ഫോട്ടോയും ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത് തരുന്നവരുടെ ചുമതല അല്ലെ ? ഇനി എന്തെങ്കിലും കാരണം കൊണ്ട് അതില്‍ തെറ്റ് വന്നാല്‍ തക്കതായ രേഖകളുടെ പിന്‍ബലത്തില്‍ അത് തിരുത്തി കൊടുക്കേണ്ട ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതല്ലേ ? ഭാരതം മുഴുവന്‍ ഉള്ള ഒരു സിസ്റ്റം ആണ് ഇതെന്നോര്‍ക്കണം. 

     എന്തായാലും അങ്ങനെ കാര്‍ഡ്‌ തിരുത്തല്‍ എന്ന പ്രതീക്ഷ അവസാനിച്ചു. അടുത്ത ദിവസമായി. ഇന്നും കൂടിയേ ലീവ് ഉള്ളു. ഒരു കാര്യം ചെയ്യാം. SSLC ബുക്കിലെ അമ്മയുടെ പേര് ശരിയാക്കിയേക്കാം. പരീക്ഷ ഭവനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോ ആകെ രസം. ഇത് ശരിയാക്കണമെങ്കില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഒരു രേഖ, പഠിച്ച സ്കൂളില്‍ നിന്നുള്ള ശുപാര്‍ശ കത്ത് എന്നിവ വേണം എന്ന്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്ന കാലത്തല്ല നോം ജനിച്ചത്‌. അതുകൊണ്ട് എനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. അങ്ങനെ നേരെ ഞാന്‍ ജനിച്ച ആശുപത്രിയില്‍ പോയി. അച്ഛനെയും അമ്മയെയും കൂട്ടി. അവിടെ നിന്ന്  അവരുടെ ശുപാര്‍ശ കത്ത് സംഘടിപ്പിച്ചു. ഇനി അത് കൊണ്ട് പഞ്ചായത്തില്‍ പോണം. പോയി. അത് അച്ഛനെ ഏല്‍പ്പിച്ചു. അച്ഛന്‍ രണ്ടു മൂന്നു ദിവസം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി അത് 
സംഘടിപ്പിച്ചു. പാവം അച്ഛന്‍. നടന്നു നടന്നു ഒരു പരുവമായി. എന്ത് ചെയ്യാനാ. ഉടന്‍ പരീക്ഷ ഭവനില്‍ പോയിട്ട് കാര്യമില്ല. വോട്ടര്‍ അയി ഡി ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. ഇനി അവരുടെ നോട്ടിഫിക്കേഷന്‍ വരുന്നത് വരെ വെയിറ്റ് ചെയ്യണം. ചുവപ്പ് നാട എന്ന് കേട്ടിട്ടേ ഉള്ളു . ഇപ്പൊ കണ്ടു. 

ഇനി കഥയുടെ ബാന്‍ഗ്ലൂര്‍ വെര്‍ഷന്‍

     പുതിയ കമ്പനിയില്‍ ഒരു ബംഗാളി ഒപ്പം പണിയെടുക്കുന്നുണ്ട്.  പുള്ളി ദിവസവും ഒരു സൈറ്റ് എടുത്തു നോക്കിയിട്ട് പാസ്പോര്‍ട്ട്‌ ഉടന്‍ കിട്ടും എന്നൊക്കെ 
പറഞ്ഞു നടക്കുന്നുണ്ട്. അങ്ങേര പറഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടത്തെ സിസ്റ്റം എങ്ങനെ ആണെന്ന്. വിശദമായി പറയാം. 

     ഭാരതത്തില്‍ ആദ്യമായി രണ്ടു പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഒന്ന് ചാണ്ടിഗര്‍ , രണ്ടാമതെത് ബാന്‍ഗ്ലൂര്‍. പരീക്ഷണ അടിസ്ഥാനത്തില്‍ ആണ് 
ഇത് തുടങ്ങിയിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആണ് ഇതിന്റെ ടെക്നോളജി പാര്‍ട്ണര്‍. ഒരു പാസ്പോര്‍ട്ട്‌ ലഭിക്കാനോ പുതുക്കാനോ അങ്ങനെ  
പാസ്സ്പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും വളരെ സൌകര്യപ്രദമായി ലഭിക്കാനുള്ള ഒരു ആകര്‍ഷകമായ സിസ്റ്റം.  ഒരു പുതിയ പാസ്സ്പോര്‍ട്ട് ലഭിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. http://passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്ക്ക് ഒരു ലോഗിന്‍ നെയിം , പാസ്സ്‌വേര്‍ഡ്‌ എന്നിവ കിട്ടും.
2. അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിക്കാം. അല്ലെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്തിട്ട് പ്രിന്റ്‌ ഔട്ട്‌ എടുത്തു ഫില്‍ ചെയ്തിട്ട് സേവ കേന്ദ്രത്തില്‍ കൊണ്ട് പോയി കൊടുത്താലും മതി.
3. അപേക്ഷയുടെ ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദമായ ലിസ്റ്റ് ഇതില്‍ ഉണ്ട്. ഇതിലുള്ള ഡോക്യുമെന്റ് അഡ്വൈസര്‍ ഉപയോഗിച്ച് എന്തൊക്കെ ആണ് വേണ്ടതെന്നു  നിങ്ങള്‍ക്ക് പരിശോധിക്കാം. ഇവിടെ ആണ് ഇവര്‍ വ്യത്യസ്തര്‍ ആവുന്നത്. നിങ്ങളുടെ അഡ്രസ്‌ പ്രൂഫ്‌ ആയി നിങ്ങള്ക്ക്  ബി എസ് എന്‍ എല്‍ ബില്‍ , ബാങ്ക് സ്റ്റെമെന്റ്റ്‌, അങ്ങനെ വിശദമായ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രേഖകള്‍ കൊടുത്താല്‍ മതി. അത് നിങ്ങള്‍ തന്നെ പരിശോധിച്ച് നോക്കു. 

4. അടുത്ത പരിപാടി അപേക്ഷ ഫില്‍ ചെയ്യലാണ്. വളരെ ലളിതമായ ഒരു ഫോം ആണ്. അതില്‍ എല്ലാം നിങ്ങള്‍ക്ക് തന്നെ പൂരിപ്പിക്കാന്‍ സാധിക്കും. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇങ്ങള്‍ക്ക്‌ ഒരു അപ്പോയിന്റ്മെന്റ് എടുക്കാം. മൂന്നു ഓഫീസ് ആണ് ഇവിടെ ഉള്ളത്. അതില്‍ ഏറ്റവും അടുതുള്ളതില്‍
നോക്കി. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് ഉണ്ട്. ക്ലിക്ക് ചെയ്തു. ഡേറ്റ്, ടൈം, ചെല്ലേണ്ട ഓഫീസിന്റെ വിലാസം ഇവ ഒക്കെ ഉള്ള ഒരു സ്ലിപ് അതാ വരുന്നു. അതിന്റെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു. 

     പറഞ്ഞ സമയത്ത് തന്നെ അതില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലുള്ള ഓഫീസില്‍ എത്തി. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു ഓഫീസ് ആണ്  എനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അപ്പോയിന്റ്മെന്റ് സ്ലിപ് കാണിക്കുമ്പോള്‍ സെക്യൂരിറ്റി അത് ലോഗ് ബുക്കില്‍ എന്റര്‍ ചെയ്തിട്ട് ഒരു നമ്പര്‍ എഴുതിയിട്ട് അകത്തേക്ക് വഴി കാണിച്ചു. അതീവ കര്‍ശനമായ സുരക്ഷ പരിശോധന ഉണ്ട്. ബാഗ്‌ തുറന്നു നോക്കി. മെറ്റല്‍ ദിടക്ട്ടര്‍ വച്ച് ദേഹം മുഴുവന്‍ പരിശോധിച്ചു. അകത്തു കയറി. എയര്‍ കണ്ടിഷന്‍ ചെയ്ത അത്യുഗ്രന്‍ ഓഫീസ്. ഇലക്ട്രോണിക് ഡിസ്പ്ലേ സിസ്റെംസ് , വിശ്രമിക്കാന്‍ കസേരകള്‍, വൃത്തിയുള്ള പരിസരം, അങ്ങനെ ആകര്‍ഷകമായ ഉള്‍വശം. ടോക്കന്‍ കൌന്ടരില്‍ പോയി ടോക്കന്‍ വാങ്ങി. കുറച്ചു പേരെ മാത്രമേ ഒരേ സമയം കടത്തി വിടു. അതുകാരണം അകത്തു
ഒരു തിരക്കുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ടോക്കന്‍ നമ്പര്‍ വിളിച്ചു. എന്നിട്ട് പുള്ളി ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അകത്തേക്ക് പോയി. 






     ഒരു പെണ്‍കുട്ടി എല്ലാ രേഖകളും പരിശോധിച്ചു. പുള്ളിക്കാരി എന്റര്‍ ചെയ്യുന്ന വിവരങ്ങള്‍ നമുക്കും കാണാന്‍ ഒരു ഡിസ്പ്ലേ നമ്മുടെ നേരെയും വച്ചിട്ടുണ്ട്. ഒരു ക്യാമറ , സ്കാനര്‍ , പ്രിന്‍റര്‍ എന്നിവയും ഉണ്ട്. ഫോട്ടോ കോപ്പി എടുക്കാന്‍ സൗകര്യം ഉണ്ട്. ഇത് പോലത്തെ ഇരുപതോളം കൌണ്ടറുകള്‍ ആ ഹാളിലുണ്ട്.  ഫോട്ടോ അവര്‍ തന്നെ എടുത്തു.  പാസ്പോര്‍ട്ട്‌ ന്റെ  ഒരു പ്രിവ്യു കാണിച്ചു തന്നു.

 ഫീ വാങ്ങിച്ചു. എന്നിട്ട് പുള്ളിക്കാരി അത് അപ്രൂവ് ചെയ്തു. എടുത്ത സമയം പത്തു മിനിറ്റ്.  ഇത് കൌണ്ടര്‍ A ആണ്. ഇനി B കൌണ്ടര്‍ ലേക്ക് പോവാന്‍ പുള്ളിക്കാരി പറഞ്ഞു. അവിടെ ചെന്നപ്പോ തന്നെ ഒരാള്‍ വന്നു നമ്മുടെ ടോക്കന്‍ സ്ലിപ് നോക്കിയിട്ട്  B ഗ്രൂപ്പിലെ ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അടുത്ത ലെവല്‍ വെരിഫിക്കേഷന്‍ കഴിഞ്ഞു. ഇനി ലാസ്റ്റ് കൌണ്ടര്‍. C കൌണ്ടര്‍.  അവിടെ ചെന്ന് അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. അങ്ങനെ ആകെ എടുത്ത സമയം അര മണിക്കൂര്‍. എക്സിറ്റ് കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അക്നോലെട്ജ്മെന്റ്റ് വാങ്ങി. പുറത്തിറങ്ങി. 

     സത്യം പറയാമല്ലോ. ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് കിട്ടുന്നത്. ഇനി പാസ്സ്പോര്‍ട്ട് സ്റ്റാറ്റസ് അറിയാന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി നോക്കിയാല്‍ മതി. പാസ്പോര്‍ട്ട്‌ റെഡി ആവുമ്പോള്‍ നിങ്ങള്‍ക്ക് SMS ലഭിക്കും. ഇത് സംബന്ധമായ എല്ലാ സംശയങ്ങളും തീര്‍ക്കാനും സ്റ്റാറ്റസ് അറിയാനും ഒക്കെ സൌജന്യമായി വിളിക്കാവുന്ന കാള്‍ സെന്റെര്‍ നമ്പരുകള്‍ ഉണ്ട്. ഞാന്‍ അതില്‍ ഒന്ന് വിളിച്ചു നോക്കി. വളരെ മാന്യമായും വിനയത്തോടെയും ഉള്ള മറുപടി ആണ് ലഭിച്ചത്. ഇതിന്റെ ബുദ്ധികേന്ദ്രം ആരായാലും അവര്‍ക്ക് നമോവാകം. വണ്ടര്‍ഫുള്‍ സിസ്റ്റം !!!

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കേന്ദ്രം അത്യാവശ്യമാണ്. ടെക്നോളജി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായി  എങ്ങനെ ഉപയോഗിക്കാം എന്ന് ഭരണാധികാരികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ രാഷ്ട്രീയം പറയുകയല്ല.
സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത് പോലുള്ള ഒരു താല്‍പര്യവും ആവേശവും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ല. പണ്ട് രാജീവ്‌ ഗാന്ധി കമ്പ്യൂട്ടര്‍ കൊണ്ട് വരാന്‍ ശ്രമിച്ചപ്പോ സമരവും ബന്ദും നടത്തിയവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍.
അത് കൊണ്ട് എന്ത് നേടി. നമ്മുടെ രാജ്യം കുറച്ചു കൊല്ലം പുറകിലായി. അത്ര തന്നെ. ഇനിയെങ്കിലും അത്തരം പേക്കൂത്തുകള്‍ നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. പണ്ടത്തെ  പോലെ വിവരമില്ലാതവരല്ല ജനങ്ങള്‍ മുഴുവന്‍. എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും
ഇപ്പൊ വിവരം കൂടുതലാണ്. ഓര്‍ക്കുക. അതോടൊപ്പം തന്നെ പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തിനു കടുത്ത ഭാഷയില്‍ നന്ദിയും അഭിവാദനങ്ങളും അര്‍പ്പിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. പ്രിയ ബംഗ്ലൂര്‍ മലയാളികളെ.. ഈ സൗകര്യം ഉപയോഗപ്പെടുതുവിന്‍.. ആനന്ദത്തോടെ ജീവിപ്പിന്‍.