2014, നവംബർ 3, തിങ്കളാഴ്‌ച

ഗാംഗ്ടോക് ഡയറി - അവസാന ഭാഗം

( പടങ്ങളുടെ ബാഹുല്യം കാരണം പേജ് ലോഡ് ചെയ്യാൻ താമസം നേരിടാൻ ചാൻസ് ഉണ്ട്. ക്ഷമിക്കുക. ഏതു പടത്തിൽ ക്ലിക്ക് ചെയ്താലും അത് വലുതായി കാണാം. മാത്രമല്ല സ്ലൈഡ് ഷോയും ഉണ്ട്  )   

     ഇന്ന് ഒൻപതു മണിക്കാണ് ടാക്സി വരാം എന്ന് പറഞ്ഞിരിക്കുന്നത്. നമ്മൾ രാവിലെ തന്നെ റെഡി ആയി. പക്ഷെ സമയമായിട്ടും കാർ കാണാനില്ല. ഒടുവിലാണ് അറിയുന്നത് ഡ്രൈവർ പാസ്‌ വാങ്ങാൻ പോയിരിക്കുകയാണെന്ന്. അന്ന് വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചു കൂടുതലായത് കൊണ്ട് അവിടെ ക്യൂ ആണ്. പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്നാണ് പാസ്സ് വിതരണം. ഡ്രൈവർ നമ്മളുടെ രേഖകളുമായി അവിടെ നില്പാണ്. ഒടുവിൽ പത്തു മണി ആയപ്പോൾ പുള്ളി എത്തി. അങ്ങേരുടെ പേര് എൽ കെ സംഗമ. പാസ്സ് കിട്ടാൻ താമസിച്ചത് അങ്ങേരുടെ കുറ്റം അല്ലാതിരുന്നിട്ടു കൂടി അദ്ദേഹം കുറെ സോറി പറഞ്ഞു. ഞാൻ ഒരു സ്വെറ്റർ ഇട്ടിട്ടുണ്ട്. ഭാര്യ തണുപ്പ് നേരിടാൻ ഒന്നും എടുത്തിട്ടില്ല. അവളുടെ കയ്യിൽ ഒരു ഷോൾ ഉണ്ട്. നമ്മുടെ ഈ വേഷം കണ്ടിട്ട് സംഗമ മൂക്കത്ത് വിരൽ വച്ചു. 'അവിടെ ഭയങ്കര തണുപ്പാണ്, കമ്പിളി എടുത്തിട്ട് പോണം. അറിയാവാ ? " എന്നൊക്കെ അങ്ങേർ ചോദിച്ചു. ഭാര്യ പണ്ട് അർക്കൻസാസിൽ വിന്ററിൽ പോയി ഐസും സ്നോഫോളും ഒക്കെ കണ്ടിട്ടുള്ളത് കൊണ്ട് ഈ തണുപ്പൊന്നും ഒരു പ്രശ്നമേയല്ല എന്നൊക്കെ പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞാൻ പറയാനുള്ളത് പറഞ്ഞു, ഇനി നിങ്ങ തന്നെ കാണ് എന്നൊക്കെ പറഞ്ഞിട്ട് പുള്ളി വണ്ടി സ്റ്റാർട്ട്‌ ചെയ്തു .

ടൌണ്‍ വിട്ടു വണ്ടി മുന്നോട്ടു നീങ്ങി. ചെക്ക്‌ പോസ്റ്റിൽ പരിശോധന ഒക്കെ ഉണ്ടായി. നമ്മുടെ പാസ്സ് ആണ്  പ്രധാനമായും പരിശോധിക്കുന്നത്. കുറച്ചു കൂടി മുന്നോട്ടു പോയതോടെ റോഡ്‌ എന്നൊരു സാധനം പേരിനു മാത്രമായി. നല്ല കടുത്ത കുന്നും കുഴിയും ഒക്കെ നിറഞ്ഞ റോഡിൽ കൂടി സങ്ങ്മ വണ്ടി പായിക്കുകയാണ്. ഒരു വശത്ത് ചെങ്കുത്തായ കൊക്കയാണ്.താഴോട്ട് നോക്കിയാൽ മനുഷ്യന്റെ ജീവൻ പോകും. ഒരു വശത്ത് ചെങ്കുത്തായ മലകളാണ്. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ ഒരു സാധാരണ മല പോലൊന്നുമല്ല. പാറക്കല്ലുകളുടെ ഒരു കൂമ്പാരം. സംഗമ അതിന്റെ കഥ വിശദമായി പറഞ്ഞു. കുറച്ചു വർഷം മുമ്പ് ഉരുൾ പൊട്ടൽ ഉണ്ടായി നൂറു കണക്കിന് ആൾക്കാർ മരിച്ചല്ലോ. അന്ന് മല മുഴുവൻ ഇളകി മറിഞ്ഞതാണ്. അന്നത്തെ ആ സംഭവത്തിൽ ഉരുണ്ടു വന്ന ഒരു കല്ല്‌ വീണു പുള്ളിയുടെ മുട്ടിനു താഴെ പലതായി ഒടിഞ്ഞു. കുറെ തവണ തുടർച്ചയായി സർജറി നടത്തിയാണ് അതൊടുവിൽ ശരിയാക്കി എടുത്തത്‌. മലയുടെ മുകളിൽ അങ്ങിങ്ങായി ചില ചെറിയ വീടുകൾ കാണാം. അന്നത്തെ ഉരുൾ പൊട്ടലിനു ശേഷം ആ മലമുകളിൽ താമസിച്ചിരുന്ന പലരും താമസം താഴ്വരയിലേക്ക് മാറ്റി. ശേഷിക്കുന്നവർ അവരുടെ മക്കളെ ഗാംഗ്ടോക് ടൌണിൽ ഉള്ള ബോർഡിംഗ് സ്കൂളുകളിലേയ്ക്ക് മാറ്റി. ജീവൻ പണയം വച്ചുകൊണ്ട് അവർ ആ മലനിരകളിൽ ജീവിക്കുന്നു. സംഗമ ഇതൊക്കെ വളരെ ലാഘവത്തോടെയാണ് വിവരിച്ചതെങ്കിലും കേട്ടുകൊണ്ടിരുന്ന നമ്മുടെ ജീവൻ പോയി. ചെങ്കുത്തായ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് വണ്ടി. ചുറ്റിനുമുള്ള അന്തരീക്ഷം മാറി വരികയാണ്‌.മഞ്ഞു മൂടി കിടക്കുന്ന മലകൾ കണ്ടു തുടങ്ങി. റോഡിൽ ചിതറി കിടക്കുന്ന കല്ലുകൾക്കൊപ്പം മഞ്ഞു കട്ടകളും ഉണ്ട്.

ഇടയ്ക്ക് ചില ആർമി ക്യാമ്പുകളും കണ്ടു. ഫോട്ടോഗ്രഫി , പാർക്കിംഗ് ഒക്കെ നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും കാണാം. അങ്ങിങ്ങ് മണൽ ചാക്കുകൾ കൊണ്ടുണ്ടാക്കിയ ബങ്കറുകളിൽ മെഷീൻ ഗണ്ണുമായി പട്ടാളക്കാർ ജാഗരൂകരായി ഇരിപ്പുണ്ട്. കുത്തനെ അതിരായി നിൽക്കുന്ന മലകൾക്ക് പുറകിൽ ചൈനയുണ്ട്. ചെറിയ കുന്നുകളിലും ഇടുക്കുകളിലും ഒക്കെ ഒറ്റ നോട്ടത്തിൽ കണ്ണിൽ പെടാത്ത വിധം ജവാന്മാർ ഉണ്ട്. മഞ്ഞു മൂടിയ മലകളുടെ മറവിൽ നിന്ന് വരാവുന്ന അദൃശ്യനായ ശത്രുവിനെ കാത്തുള്ള ഇരിപ്പ്. യുദ്ധം വരുമ്പോ മാത്രമാണല്ലോ നമ്മൾ അവരുടെ കാര്യം ഓർക്കുന്നത്. ചിലയിടത്തൊക്കെ ആർമി ക്യാമ്പുകളും ഉണ്ട്. ദൂരെ ദുർഘടമായ കോണുകളിലും ഇടുക്കിലും ചെറിയ  വാച്ച്   പോസ്റ്റുകൾ കാണാം. അവിടെ ഉയർത്തിയിരിക്കുന്ന ടവറുകൾക്ക് മുകളിലും പട്ടാളക്കാർ ഉണ്ട്. നാഥുലാ പാസ്‌ വളരെ അടുത്താണ്. കൈലാസ് മാനസസരോവർ യാത്രക്കായി കരമാർഗം എളുപ്പത്തിൽ പോകാനായി റോഡ്‌ പണിയാൻ ഇന്ത്യയും ചൈനയും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നത് കേട്ടിരിക്കുമല്ലോ

അങ്ങനെ ചെങ്കുത്തായ കയറ്റം കയറി കയറി നമ്മൾ മുകളിലെത്തി. കുറച്ചു സ്ഥലം നിരപ്പാക്കി ഇട്ടിട്ടുണ്ട്. അവിടെ വണ്ടികളൊക്കെ പാർക്ക്‌ ചെയ്യാം. സംഗമ നമ്മുടെ വണ്ടിയും അവിടെ ഒരു മൂലയ്ക്ക് ഒതുക്കി. ചെറിയ കുറച്ചു കടകൾ ഉണ്ട്. മഞ്ഞിൽ മൂടി നിൽക്കുന്ന ചെറിയ കടകൾ . ചുറുചുറുക്കുള്ള തിബത്തൻ യുവതികൾ ആണ് മിക്കതിന്റെയും നടത്തിപ്പുകാർ. അതിൽ ഒരു കടയിലേക്ക് ചേട്ടൻ നമ്മളെ നയിച്ചു. നാട്ടിലേക്ക് പോകുമ്പോ രാത്രി ഭക്ഷണം കഴിക്കാൻ ബസ്സുകാർ ചില സ്ഥിരം ഹോട്ടലുകളിൽ കൊണ്ട് കയറ്റാറില്ലേ ..അതാണ് എനിക്ക് ഓർമ വന്നത്. മഞ്ഞിൽ വീഴാതെ നടക്കാൻ സഹായിക്കുന്ന ഗം ബൂട്ട്സ്, ജാക്കറ്റുകൾ , കയ്യുറകൾ തുടങ്ങി പലതും അവിടെ വാടകയ്ക്ക് കിട്ടും. ഞാനും ബീവിയും അതിൽ ഓരോന്ന് വാങ്ങി അണിഞ്ഞു റെഡി ആയി. മുടിഞ്ഞ തണുപ്പാണ്.

     ആ കടകളുടെ പുറകിലാണ് നമ്മൾ കാണാൻ വന്ന ചാൻകു ലേക്ക്. ഐസ് മൂടിക്കിടക്കുന്ന മലകൾക്ക് ഒത്ത നടുവിലായി നിശ്ചലമായ ഒരു തടാകം. breathtaking, picturesque എന്നൊക്കെ പറയില്ലേ അത് പോലെ ഒരു നിമിഷം നോക്കി നിന്ന് പോകുന്ന തരത്തിലുള്ള അതിമനോഹരമായ കാഴ്ച. സമുദ്ര നിരപ്പിൽ നിന്ന് പന്ത്രണ്ടായിരത്തി നാനൂറു അടി ഉയരത്തിൽ ഒരു തടാകം. ചൈന അതിർത്തി വെറും അഞ്ചു കിലോമീറ്റർ അകലെയാണ്. മഞ്ഞു മൂടി നിൽക്കുമ്പോൾ ഈ തടാകം നല്ലത് പോലെ കാണാൻ കഴിയില്ല. ശിശിരം തുടങ്ങിയാൽ പിന്നെ പലപ്പോഴും അവിടെ എത്തിച്ചേരാൻ പോലും പറ്റില്ല. ഒരു വശത്ത് ചെറിയ സ്നോ സ്പോര്ട്സ് ഒക്കെ നടത്താനുള്ള വകുപ്പുണ്ട്. ഒരു കേബിൾ കാർ തുരുമ്പെടുത്തു ഉപയോഗശൂന്യമായി കിടക്കുന്നത് കണ്ടു. പണി തീരാത്ത കുറെ കെട്ടിടങ്ങളും. ലേക്കിനു ചുറ്റും നടന്നു കാണാൻ രണ്ടു വഴിയുണ്ട്. ഒന്നുകിൽ നടന്നു പോകാം. അല്ലെങ്കിൽ യാക്കിന്റെ പുറത്തു കയറി പോകാം. യാക്ക് എന്താണെന്നറിയാത്തവർക്ക് അതിന്റെ പടങ്ങൾ താഴെ കാണാം. ദേഹമാസകലം പൂട മൂടി ഒരുമാതിരി അലമ്പ് രൂപത്തിൽ നിൽക്കുന്ന ഒരു വലിയ , എന്നാൽ ഒരു പാവം പിടിച്ച മൃഗം. കഴുതയെ പോലെ ചരക്കു ചുമക്കാൻ മലനിരകളിൽ ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു റൌണ്ട് ചുറ്റി വരുന്നതിന് എഴുനൂറ്റമ്പതു രൂപയാണ് അവർ ചോദിക്കുന്നത്. വിലപേശിയാൽ കുറച്ചൊക്കെ ഡിസ്കൌണ്ട് കിട്ടും. പക്ഷെ എന്താണെന്നറിയില്ല. ഭാര്യക്ക്‌ ആ യാക്കിനെ അത്ര പിടിച്ചില്ല. അതിനു നാറ്റമാണത്രെ. ഇനിയിപ്പോ ഈ തണുപ്പത്ത് യാക്കിനോട് പോയി കുളിച്ചു പൌഡർ ഇട്ടു വരാനൊന്നും പറയാൻ പറ്റില്ലല്ലോ. നാറ്റം ഉണ്ടെങ്കിലും നല്ല കളർഫുൾ വേഷം ഒക്കെ ഇട്ടാണ് യാക്ക് നിൽക്കുന്നത്. ഭാര്യയോട്‌ ഐക്യദാർഡ്യം പ്രക്യാപിച്ചു കൊണ്ട് ഞാനും യാക്കിന്റെ പുറത്തു കയറണ്ട എന്ന് വച്ചു ( യാക്കിനെക്കാൾ വലുതാണല്ലോ ഭാര്യ ) . ഞാൻ ഒരു റൌണ്ട് കാൽനടയായി ഒന്ന് കറങ്ങീട്ടു വരാം എന്ന് പറഞ്ഞു നേരെ നടന്നു. അത്ര എളുപ്പമല്ല മഞ്ഞിൽ കൂടി നടക്കുന്നത്. വിനോദ യാത്ര വന്ന കുറെ തമിഴർസ് ചുവപ്പും പച്ചയും ജാക്കറ്റും മഞ്ഞ തൊപ്പിയും വെള്ള ഷൂവും ഒക്കെ ഇട്ടു അവിടെ കിടന്നു മറിയുന്നത് കണ്ടു. പാവങ്ങൾക്ക് ഹിന്ദി വലിയ പിടിയില്ല. ഏതോ യാക്കുകാരൻ അവരോടു വിലപേശി പ്രാന്തെടുത്തു പോകുന്നത് കണ്ടു. ആ യാക്കിനു വരെ വട്ടായെന്നു തോന്നുന്നു. ലേക്കിന്റെ ഭംഗി വിവരിക്കുന്നതിനെക്കാൾ നല്ലത് ചിത്രങ്ങൾ ആണെന്ന് തോന്നുന്നു. താഴെ കാണുക. കുറെ പടങ്ങൾ ഒക്കെ ഒഴിവാക്കിയിട്ടും ഇനിയും ബാക്കി.

 വഴി കണ്ടു പേടിക്കരുത് 





 ഇതാണ് നമ്മുടെ ചേട്ടൻ 

























 പ്രണയ വിവശരായ രണ്ടു യാക്കുകൾ 



 ലവനാണ് യാക്ക് 


























































ചുറ്റൽ ഒക്കെ കഴിഞ്ഞു. നല്ല വിശപ്പ്‌ തോന്നുന്നുണ്ട്. തിരിച്ചു ആ കടയിലെത്തി. അവിടെ ആകെയുള്ള വിഭവം ചൂടുള്ള മാഗി നൂഡിൽസാണ്. സത്യം പറയാമല്ലോ. ആ സാധനത്തിനു ഇത്രയും സ്വാദുണ്ടെന്നു മുമ്പൊരിക്കലും തോന്നിയിട്ടില്ല. നമ്മൾ അത് മൂക്ക് മുട്ടെ തട്ടി. ഇരുട്ടുന്നതിനു മുമ്പ് മലയിറങ്ങണം. കടയുടെ പുറകിലുള്ള ചായ്പിൽ നിന്ന് സംഗമ ഇറങ്ങി വന്നു. മനസ്സില്ലാമനസ്സോടെ നമ്മൾ മലയിറങ്ങി തുടങ്ങി. പക്ഷെ ഒരു വ്യത്യാസമുണ്ട്. അങ്ങോട്ട്‌ പോയപ്പോ കണ്ട സംഗമ അല്ല ഇപ്പൊ. ഭയങ്കര സംസാരം. തുടങ്ങിയിട്ട് നിർത്തുന്നില്ല. ഇടയ്ക്കു അങ്ങേരുടെ സംസാരം നിർത്താൻ നകുലൻ ഗംഗയെ വിളിക്കുന്ന പോലെ സംഗമാ എന്ന് വിളിക്കേണ്ടി വന്നു. സംഗതി എന്താണെന്ന് വച്ചാൽ , നമ്മുടെ ചേട്ടൻ ഈ ഗ്യാപ്പിനു അകത്തു പോയി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നിരിക്കുന്നത്. കുറച്ചു നേരം ഉറങ്ങുകയും ചെയ്തതുകൊണ്ട് അധികം ഫിറ്റ്‌ അല്ല എന്നേ ഉള്ളൂ. ആടിയാടി ഒടുവിൽ നമ്മൾ ടൌണിൽ തിരിച്ചെത്തി.

     ഗാങ്ങ്ടോക്കിലെ അവസാന രാത്രി. രണ്ടു ദിവസമേ തങ്ങിയുള്ളുവെങ്കിലും മനോഹരമായ ഈ കൊച്ചു നഗരവും പതിഞ്ഞ മുഖവും ചെറിയ കണ്ണുകളുമുള്ള സ്നേഹമുള്ള ജനങ്ങളും നമ്മുടെ മനസ്സിൽ കയറി താമസമാക്കിയിരിക്കുന്നു. വിളക്കുകൾ മുനിഞ്ഞു കത്തുന്ന ചെറിയ വീടുകൾ നിറഞ്ഞ താഴ്വര ഹോട്ടൽ മുറിയിൽ നിന്ന് കാണാം. നല്ല ക്ഷീണമുണ്ട്. ഉറങ്ങിയത് അറിഞ്ഞില്ല. നേരം പുലരുന്നതിനു മുമ്പ് തന്നെ മലയിറങ്ങി. ബാഗ്ദോഗ്ര യിൽ നിന്ന് കൽക്കട്ട. അവിടെ നിന്ന് ബാംഗ്ലൂർ. എയർപോർട്ടിൽ നിന്ന് മഹാനഗരത്തിന്റെ തിരക്കിലെക്കും മുഷിപ്പിലേയ്ക്കും.. ഇനി അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പ്‌ ..