2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

ആരാണീ പെണ്‍ സുഹൃത്ത്‌ ?

     
     വളരെ കാര്യമാത്ര പ്രസക്തമായ ഒരു സംഗതി ആണ് ഇത്.  കുറച്ചു നാളായി ഇങ്ങനെ ഒരു ചോദ്യം മനസ്സില്‍ തനിയെ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്. ഒരു ആണിന് അല്പം പോലും കളങ്കം ഇല്ലാത്ത രീതിയില്‍ എതിര്‍ ലിംഗത്തില്‍ പെട്ട ഒരു സുഹൃത്ത്‌ ഉണ്ടാകാമോ ? മുമ്പ് ഇങ്ങനൊരു സംശയം ആദ്യം ഉണ്ടായതു സുരേഷ് മേനോന്‍ - രേവതി ബന്ധം തകര്‍ന്നപ്പോഴാണ്. തങ്ങള്‍ "നല്ല" സുഹൃത്തുക്കള്‍ ആയി തുടരും എന്ന് രേവതിയും 
സുരേഷും പത്ര സമ്മേളനം നടത്തി പ്രസ്താവിച്ചു. തങ്ങള്‍ ഇനിയും ഒരുമിച്ചു യാത്ര ചെയ്യും, ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ പോകും, സംസാരിക്കും, തമ്മില്‍ കാണും.. പക്ഷെ ഭാര്യ - ഭര്‍ത്താവ് എന്ന ബന്ധം ഇവിടെ അവസാനിച്ചു എന്നായിരുന്നു അവരുടെ പ്രസ്താവനയുടെ രത്ന ചുരുക്കം. അപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം ആണ് ഇത്. എന്റെ മാനസികമായ അപക്വത കൊണ്ട് തോന്നുന്നതനെങ്കില്‍ എന്റെ പ്രിയ വായനക്കാര്‍ ക്ഷമിക്കുക. വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിച്ച രണ്ടു പേര്‍ക്ക് .. മനസ്സും ശരീരവും ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കു വെച്ച രണ്ടു പേര്‍ക്ക് എങ്ങനെ ഇനി സുഹൃത്തുക്കള്‍ ആയി അഭിനയിക്കാന്‍ പറ്റും ? 

     ഇത് പോലെ വേറൊരു സന്ദര്‍ഭം ഉണ്ട്. എന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്. അവന്റെ കാമുകി അവനോടു പറഞ്ഞത്... നമുക്ക് എല്ലാം അവസാനിപ്പിക്കാം . പക്ഷെ എന്നെ ഇനിയും വിളിക്കണം, സംസാരിക്കണം, ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ പറയണം. നമുക്ക് നല്ല സുഹൃത്തുക്കള്‍ ആയി ഇരിക്കാം. എന്താണിതിന്റെ അര്‍ഥം ? ഇത് വരെ ഉള്ള ജീവിതത്തിനു മേല്‍ ഒരു തിരശീല വലിച്ചിട്ടു പുതിയ ഒരു രംഗം അഭിനയിക്കാം എന്നോ ? 

     പെണ്‍ സുഹൃത്ത്‌ എന്ന വാക്കിനു കാലം പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ നല്‍കുകയാണെന്ന് തോന്നുന്നു. പണ്ട് ഒരു 'പെണ്‍ സുഹൃത്തിന്റെ ' പേരില്‍ മന്ത്രി സ്ഥാനം നഷ്ടപെട്ട അനുഭവം ഉള്ള ഒരു നാടാണ് നമ്മുടേത്‌.  ഈയിടക്ക് രാജ് മോഹന്‍ ഉണ്ണിത്താനും ഈ വാക്ക് ഉപയോഗിക്കുന്നത് കണ്ടു. എന്തിനേറെ പറയുന്നു. കര്‍ണാടകയിലെ ഇപ്പോഴത്തെ മുഖമന്ത്രി ആയ യെദിയൂരപ്പയെയും മന്ത്രി ശോഭ കരന്തലരാജയും പറ്റി ഉയര്‍ന്ന ഗോസിപ്പുകള്‍ക്ക് അദ്ദേഹം മറുപടി കൊടുത്തത് ശോഭ തന്റെ ഒരു നല്ല സുഹൃത്ത്‌ മാത്രമാണെന്ന വാദം കൊണ്ടാണ്. 

     ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റൊരു വിഭാഗം സിനിമാക്കാര്‍ ആണ്. ആണും പെണ്ണും ഇഴുകി ചേര്‍ന്ന് ഇടപെടുന്ന ഒരു തൊഴില്‍ മേഖല ആയതു കൊണ്ടാവും, കിംവദന്തികളും വളരെ കൂടുതല്‍ ആണ് ഇവിടെ. പലപ്പോഴും ഇതില്‍ ഉള്‍പ്പെടുന്ന നടന്മാര്‍ പെണ്‍ സുഹൃത്ത്‌ എന്ന് പറഞ്ഞാണ്
രക്ഷപെടാരുള്ളത് . സമൂഹം അറിയെ തന്നെ സുഹൃത്തുക്കള്‍ ആയി ജീവിക്കുന്ന ബിപാഷ - ജോണ്‍, മിലിന്ദ് - മധു.. എന്തിനു നമ്മുടെ ശ്രീയട്ടനെ വരെ മറന്നു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇതിനെ പറ്റി പണ്ടെന്തോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അന്തരിച്ച കവയിത്രി കമല ദാസും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

     ലിവിംഗ് ടുഗെദര്‍ എന്ന രീതി എന്തായാലും കേരളത്തില്‍ ഇനിയും പോപ്പുലര്‍ ആയിട്ടില്ല. പുറമേ ആധുനികവും ഉള്ളില്‍ തനി പഴഞ്ചനും ആയ മലയാളിയുടെ മനസ്സ് തന്നെ ആണ് ഇതിനു കാരണം. സത്യം പറഞ്ഞാല്‍ , ലിവിംഗ് ടുഗെദറിനു ദുശാസ്സനന്‍ എതിരല്ല. ആണും പെണ്ണും കംഫര്‍ട്ടബിള്‍ ആണെങ്കില്‍ അവര്‍
ഒരുമിച്ചു താമസിച്ചോട്ടെ. പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് പിരിയേണ്ടി വന്നാല്‍ ഒരു വിഴുപ്പലക്കിനു സമൂഹത്തെ കൂട്ട് വിളിക്കരുത് എന്ന് മാത്രം. പക്ഷെ പ്ലെടോനിക് ആയ ആണ്‍ പെണ്‍ ബന്ധങ്ങള്‍ എന്റെ വളര്‍ച്ചയെതിയിട്ടില്ലാത്ത മനസ്സിന് ദഹിക്കുന്നില്ല. പ്രകൃതി മനുഷ്യന്‍ എന്ന ജീവിക്ക് നല്‍കിയിരിക്കുന്ന
വികാരങ്ങള്‍ കൈവിടാതെ നോക്കാന്‍ ഇപ്പോഴും പറ്റുമോ .. അത് ഹുമന്‍ലി പോസ്സിബിള്‍ ആണോ എന്നാണ് എന്റെ സംശയം. 

രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്റെ രചനകളില്‍ പലതിലും ഇങ്ങനൊരു ചിന്തക്ക് പ്രാമുഖ്യം കൊടുക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ പ്രിയ രാമന്‍ അവതിരിപ്പിച്ച കഥാപാത്രം. ഒരു രാത്രി മനയില്‍ വന്നു കയറുകയും, കാമുകന്റെ ഒപ്പം ഇരുന്നു ലഹരി പങ്കിടുകയും, കുളത്തില്‍ കുളിക്കുകയും എല്ലാം ചെയ്യുന്ന നയന്‍. ആദ്യം വലിയ വായില്‍ വാചകങ്ങള്‍ അടിക്കുന്നുന്ടെങ്കിലും ഒടുവില്‍ ആറാം തമ്പുരാനോട്‌ വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഒരു നല്ല ''സുഹൃത്ത്‌". പിന്നെ കണ്ടത് റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തില്‍
ശ്വേത മേനോന്‍ അവതരിപ്പിച്ച 'പെണ്‍ സുഹൃത്ത്‌" അവളും ആ kadhayile നായകനായ ചന്ദ്ര മൌലിയും തമ്മിലുണ്ടായിരുന്ന ബന്ധം എന്താണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ചന്ദ്രോത്സവത്തില്‍ ശ്രീഹരി സ്വന്തം സുഹൃത്തുക്കളോട് വിമാനത്തില്‍ വച്ച് പരിചയപ്പെട്ട ക്ലോദ് എന്ന ഇറ്റാലിയന്‍ പെണ്‍ സുഹൃത്തിനെ പറ്റി വാചകമടിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ? തിരക്കഥയില്‍ സംവൃതാ സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം അന്‍വറിന്റെ സുഹൃത്താണ്. 

     കയ്യൊപ്പില്‍, ഖുശ്ബു  അവതരിപ്പിച്ച കഥാപാത്രം ഇങ്ങനത്തെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയതാണ് . ഭര്‍ത്താവു വേറൊരു പെണ്‍ സുഹൃത്തുമൊത് സ്വന്തം വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ അത് അംഗീകരിച്ചു കൊടുത്തിട്ട് ഭര്‍ത്താവിനു കൈ കൊടുത്തു പിരിഞ്ഞ ഒരു നായിക. ഭര്‍ത്താവിനു ഇപ്പോഴും തന്നെ പിരിയാന്‍ താല്പര്യം ഇല്ല എന്നും എന്നാല്‍ അതെ സമയം തന്നെ പുതിയ കാമുകിയും ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു സന്ദര്‍ഭം വന്നു. അതുകൊണ്ട് അയാള്‍ക്ക് സൌകര്യമായ രീതിയില്‍ സന്തോഷത്തോടെ പിരിഞ്ഞു. ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം എന്ന് നായിക വിശദീകരിക്കുന്നു. അപ്പൊ പിന്നെ എന്ത് ചെയ്യും. ബാക്കിയുള്ള
ജീവിതത്തിന്റെ വിരസത അകറ്റാന്‍ വേറൊരു 'ആണ്‍ സുഹൃത്തിനെ' കണ്ടു പിടിക്കുക. അങ്ങനെ കഥ നായകന്‍ അവളുടെ ജീവിതത്തിലേക്ക്  കൃത്രിമമായ ഒരു ഗുരുത്വാകര്‍ഷണ ബലത്താല്‍ വലിച്ചടുപ്പിക്കപ്പെടുന്നു. കൊള്ളാം അല്ലെ ബന്ധങ്ങളുടെ നിര്‍വചനം ? 

     പലേരി മാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പെണ്‍ സുഹൃത്തുമായി ആണ് കേസ് അന്വേഷിക്കാന്‍ പലെരിയില്‍ എത്തുന്നത്‌.  കാഴ്ചക്കാര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടായാലോ എന്ന് കരുതി ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട് ഇത്  തന്റെ ഒരു സുഹൃത്താണ് എന്ന്. അവര്‍ ഒരു മുറിയില്‍ ഉറങ്ങുന്നു. ഒരു കിടക്ക പങ്കിടുന്നു. ഒരുമിച്ചു ആഹാരം കഴിക്കുന്നു. ഇടയ്ക്കു അവള്‍ നടത്തുന്ന ചില സംഭാഷണങ്ങളിലൂടെ അവള്‍ വിവാഹിത ആണെന്നും മറ്റും സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്‌. ചിലപ്പോ അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കും. എന്റെ വൃത്തികെട്ട മനസ്സില്‍  ഇങ്ങനെ ഒക്കെ തോന്നുന്നതാവും. രഞ്ജിത്തിന്റെ അടുത്ത ഗഡി ആയ അനൂപ്‌ മേനോന്‍ തിരക്കഥയെഴുതിയ പകല്‍ നക്ഷത്രങ്ങളില്‍ ലക്ഷ്മി ഗോപാല സ്വാമിയെ പരിചയപ്പെടുത്തുന്നതും സുഹൃത്തായ ചോതി നക്ഷത്രക്കാരി ആയിട്ടാണ്. 

     ഇതൊക്കെ ചിന്തിച്ചപ്പോള്‍ ദുശാസ്സനാണ് ഒരു സംശയം. ഇനി ഇവരൊക്കെ പറയുന്നതാനാവോ ശരി ? ഞാന്‍ വളരെ ഓര്‍ത്തഡോക്സ് ആയി ചിന്തിക്കുന്നത്കൊ ണ്ടാണാവോ ഇങ്ങനെ ഒക്കെ തോന്നുന്നത് ? ഇങ്ങനത്തെ ആണ്‍ - പെണ്‍ സുഹൃത്തുക്കളെ അംഗീകരിക്കുന്ന ചില കുടുംബങ്ങളെങ്കിലും കേരളത്തില്‍
ഇന്നുണ്ട്. പുറം ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അധികം കണ്ടിട്ടില്ലാത്ത നമ്മുടെ ചില പോസ്റ്റ്‌ മോഡേണ്‍ സുഹൃത്ക്കള്‍ എങ്കിലും ഇങ്ങനത്തെ ബന്ധങ്ങളില്‍ തെറ്റുകള്‍ ഒന്നും കാണുന്നില്ല. സുഹൃത്തായി കാണുന്ന ഒരു ആണിനോടൊപ്പം ഒരു ദൂര യാത്ര നടത്താനോ ഒരുമിച്ചു ഒരു റൂമില്‍ ഒന്നും സംഭവിക്കാതെ താമസിക്കാനും തനിക്കു പറ്റും, അതില്‍ ഒരു തെറ്റുമില്ല എന്നൊക്കെ വീട്ടുകാരോട് വാദിക്കുന്ന പെണ്‍ കുട്ടികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അത് സമ്മതിച്ചു  കൊടുക്കുന്ന ചില രക്ഷിതാക്കളും. ഇവരെ ഒന്നും ഞാന്‍ കുറ്റം പറയുകയല്ല. പക്ഷെ അവരുടെ ഉയര്‍ന്ന മാനസിക നിലവാരം എന്ന സംഗതി എന്താണെന്നു കേരളത്തില്‍ ജനിച്ചു  വളര്‍ന്ന ഒരു സാധാരണ മലയാളി ആണ് എന്ന നിലക്ക് എനിക്ക് ദഹിക്കുന്നില്ല. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ കാണുന്ന ആണ്‍ പെണ്‍ ബന്ധങ്ങള്‍ ഞാന്‍ ഇവിടെ അത്ര കണ്ടിട്ടില്ല. അവിടെ ഒരു ആണ്‍കുട്ടി ഒരു പെണ്ണിനെ ആലിംഗനം ചെയ്യുന്നത് ലൈംഗികമായി കണ്ടു കമന്റ്‌ അടിക്കുന്ന പല മലയാളി മന്യന്മാരെയും നോം കണ്ടിട്ടുണ്ട്. എന്തായാലും ആകെ കണ്‍ഫൂഷന്‍ ആയി.പ്ലീസ് ഹെല്‍പ് !!!!

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

പാസ്പോര്‍ട്ട്‌ - സേവാ .. കീ ജയ്‌

          സത്യം പറയാമല്ലോ ... നമ്മുടെ സ്വതന്ത്ര ഭാരതത്തില്‍ ഇങ്ങനെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഇന്ന് മനസ്സിലായി. കഥയിലേക്ക്‌ കടക്കുന്നതിനു മുമ്പ്  പശ്ചാത്തലം കുറച്ചു വിവരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രായം കുറച്ചായിട്ടും ഇത് വരെ പാസ്‌പോര്‍ട്ട്‌  ഇല്ലാത്ത  ഒരു ഇന്ത്യന്‍ പൌരന്‍ ആണ് ഈ ദുശാസ്സനന്‍. അങ്ങനെ ഇരിക്കെ ആണ് ജോലി മാറാന്‍ തോന്നിയത്. പുതിയ കമ്പനിയില്‍ പാസ്പോര്‍ട്ട്‌ നിര്‍ബന്ധം  ആണ് എന്ന് പറഞ്ഞു. സാരമില്ല. അറുപതു ദിവസത്തിനുള്ളില്‍ ശരിയാക്കാം എന്നാ ഉറപ്പില്‍ അവര്‍ ജോലി തന്നു. പണി തന്നു എന്ന് വേണം പറയാന്‍. ഇത് മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അത് തോന്നും.

     കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലൂര്‍ ആണ് താമസം. അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു നാട്ടില്‍ പോയി അപേക്ഷിക്കാന്‍. പാസ്‌പോര്‍ട്ടില്‍ സ്ഥിരം വിലാസം വരുന്നതാണ് നല്ലതെന്ന്. അങ്ങനെ ഒടുവില്‍ ഒരുവിധം ലീവ് ഒക്കെ സംഘടിപ്പിച്ചു നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് തന്നെ പാസ്പോര്‍ട്ട്‌ ഓഫീസിന്റെ  വെബ്‌സൈറ്റില്‍ പോയി അപേക്ഷ ഒക്കെ ഫില്‍ ചെയ്തു വച്ച്. നാട്ടില്‍ പോയി എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു ട്രാവല്‍ ഏജെന്റിനെ കണ്ടു. പുള്ളി പറഞ്ഞതനുസരിച്ച് പത്താം ക്ലാസ്സ്‌ പാസ്സായതിന്റെ തെളിവായി SSLC ബുക്കിന്റെ "കാപ്പി", വോട്ടര്‍ അയി ഡി യുടെ കാപ്പി , ഫോട്ടം, അങ്ങനെ പലവക സാധനങ്ങള്‍ റെഡി ആക്കി. തത്കാല്‍ വഴി അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ത്ടുമായി തിരിച്ചു പോവാം എന്ന് കരുതി അതിനാണ് അപേക്ഷ ശരിയാക്കിയത്. രാവിലെ എട്ടു മണിക്ക് തന്നെ കൈതമുക്കിലുള്ള പാസ്സ്പോര്‍ട്ട് ഓഫീസിലെത്തി.ചുറ്റിനും ഒരുപാടു ഫോടോസ്ടറ്റ് കടകള്‍, അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നവര്‍, അങ്ങനെ അനുബന്ധ വ്യവസായങ്ങള്‍ അനേകം. അക്ഷരം അറിഞ്ഞു കൂടാത്ത പാവങ്ങളെ ഒക്കെ അവന്മാര്‍ എല്ലാവരും കൂടി ജ്യൂസ് എടുക്കുന്നുണ്ട്. ഒരുവിധം എല്ലാം ശരിയാക്കി. അപ്പൊ പുള്ളി പറയുന്നു ഒരു നോട്ടറി ഒപ്പിട്ട അഫ്ഫിടവിറ്റ് വേണം എന്ന്. ഞാന്‍ ഒന്ന് ഞെട്ടി. ബട്ട്‌ പുള്ളിക്ക് ഒരു കുലുക്കവുമില്ല. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അപ്പൊ അതാ ഒരു അമ്മൂമ്മ വരുന്നു. പുള്ളി അവരുടെ കയ്യില്‍ ഒരു കടലാസ്സില്‍ എന്റെ പേരും അഡ്രസ്സും എഴുതി കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അതാ അവര്‍ തിരിച്ചു വരുന്നു. കയ്യില്‍ നല്ല ഒന്നാംതരം ചൂടന്‍ അഫ്ഫിടവിറ്റ് ഒരെണ്ണം. നാനൂറു രൂപ കൊടുത്തു. അതും വാങ്ങി അവര്‍ പോയി. മണി ഒന്‍പതു ആയി. എല്ലാം ഒരു ചാക്ക് നൂല്‍ കൊണ്ട്  തുന്നിക്കെട്ടി ഒരു ഫയല്‍ ആക്കി പുള്ളി എന്റെ കയ്യില്‍ തന്നു. ഇതും കൊണ്ട് നേരെ അകതോട്ടു കയറിക്കോളാന്‍ പറഞ്ഞു. 


     ഗുരു കാരണവന്മാരെയും അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് അകത്തേക്ക് കയറി. അകത്തു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം. പൊടികുഞ്ഞുങ്ങളുമായി വന്നവരുണ്ട്. പ്രായമായവരുണ്ട്. പത്താം ക്ലാസ് കഴിഞ്ഞു വിരിഞ്ഞിറങ്ങിയിരിക്കുന്ന പയ്യന്മാര്‍ ഉണ്ട്. എല്ലാവരും കൂടി ഒരു ചെറിയ ഹാളിലാണ്. കയറുന്ന ഇടതു തന്നെ ഒരു ചേട്ടന്‍ ഇരിപ്പുണ്ട്. ഭവ്യതയോടെ ഫയല്‍ അവിടെ കൊണ്ട് കാണിച്ചു. പുള്ളി അതില്‍ ഒരു നമ്പര്‍ ഇട്ടു തന്നു. മുന്നൂറ്റി ഒന്ന്. കൊള്ളാം. നിന്ന് നിന്ന് എന്റെ പരിപ്പിളകും എന്നൊക്കെ വിചാരിച്ചു അകത്തു കയറി. നിന്ന് തിരിയാന്‍ ഇടമില്ല. പാവം കൊച്ചു കുട്ടികള്‍ ഒക്കെ ഭയങ്കര കരച്ചില്‍. അമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്വേഷങ്ങല്കായി ഒരു കൌണ്ടര്‍ ഉണ്ട്. അവിടെ എന്തെങ്കിലും അന്വേഷിക്കാന്‍ ചെല്ലുന്നവരെ അവിടിരിക്കുന്ന ചേട്ടന്‍ പല്ലും നഖവും ഉപയോഗിച്ചാണ് നേരിടുന്നത്. അതുകൊണ്ട് അങ്ങേരെ പേടിച്ചു ആരും അങ്ങോട്ട്‌ അടുക്കുന്നില്ല.അഞ്ചു കൌണ്ടെര്‍ ഉണ്ട്. അതില്‍ പത്തും ഇരുപതും പേര്‍ നില്‍പ്പുണ്ട്. എന്താണ് പരിപാടി എന്ന് വച്ചാല്‍ , ഇടയ്ക്കിടയ്ക്ക് മൈക്കില്‍ കൂടി വിളിച്ചു പറയും. അപ്പൊ ആ ആള്‍ക്കാര്‍ ക്യൂവില്‍ പോയി നില്‍ക്കണം. എന്റെ നമ്പര്‍ വന്നപ്പോ രണ്ടു മണിക്കൂര്‍ ആയി. ഇപ്പൊ ക്ലോസ് ആവും. അങ്ങനെ ഒടുവില്‍ നിരങ്ങി നിരങ്ങി മുന്നിലെത്തി. ഒരു പ്രായമായ സ്ത്രീ ആണ് അവിടിരിക്കുന്നത്‌. പാവം പണിയെടുത്തു അവരും തളര്‍ന്നിരിക്കുന്നു. എന്റെ SSLC ബുക്ക്‌  എടുത്തു നോക്കി. അമ്മയുടെ പേര് കമ്പ്ലീറ്റ്‌ ആയി ഇല്ല എന്ന് പറഞ്ഞു. വോട്ടര്‍ ഐ ഡി നോക്കി. അതില്‍ മുഴുവന്‍ സ്പെല്ലിംഗ് മിസ്റെക്. പക്ഷെ SSLC ബൂക്കിലെത് ഒരു തെറ്റായിരുന്നില്ല. ബാക്കി രേഖകളില്‍ ഉള്ളത് പോലെ പേര് മുഴുവന്‍ ആയിട്ടില്ല എന്നെ ഉള്ളു. അപ്പൊ തന്നെ പുള്ളിക്കാരി പറഞ്ഞു ഇത് പറ്റില്ല എന്ന്. അത് കേട്ടതും എന്റെ സകല നാഡികളും തളര്‍ന്നു. രണ്ടു ദിവസത്തെ കഠിനാധ്വാനം ആണ് പാഴായത്. അങ്ങനെ നിരാശനായി പുറത്തിറങ്ങി. തമ്പാനൂര്‍ ചെന്ന് അടുത്ത ബസ്‌ പിടിച്ചു വീട്ടിലെത്തി. 

     ഇനി എന്ത് ചെയ്യണം എന്ന് രാത്രി മുഴുവന്‍ കൂലംകക്ഷമായി ഇരുന്നു ആലോചിച്ചു. വോട്ടര്‍ ഐ ഡി ആദ്യം ശരിയാക്കണം. ആരോ പറഞ്ഞു താലൂക് ഓഫീസില്‍ എലെക്ഷന്‍ കമ്മിഷന്‍ ഓഫീസ് ഉണ്ട്. അവിടെ പോയാല്‍ കിട്ടും എന്ന്. അങ്ങനെ രാവിലെ തന്നെ ദോശയും ചായയും അടിച്ചിട്ട് ഇറങ്ങി. അവിടെ ചെന്ന് ഓഫീസ് കണ്ടു പിടിച്ചു. അവന്മാരോട് കാര്യം പറഞ്ഞു. എന്റെ കാര്‍ഡ്‌ മുഴുവന്‍ തെറ്റുകള്‍ ആണ്. ശരിയാക്കണം എന്ന്. അവന്‍ എന്നെ ദഹിപ്പിക്കുന്നത് പോലെ ഒന്ന് നോക്കി. 'എത്ര തവണ പത്രത്തില്‍ പരസ്യം ചെയ്തതാണ് ഹേ... കാര്‍ഡിലെ തെറ്റുകള്‍ ശരിയാക്കാന്‍ ചെല്ലേണ്ട സമയം. അപ്പോഴൊന്നും വരാതെ ഇപ്പൊ വന്നാല്‍ എന്ത് പറയണം ? ' പുള്ളി പൊട്ടിത്തെറിച്ചു. 'ചേട്ടാ. ഞാന്‍ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടത്തെ പത്രത്തില്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. അതുകൊണ്ടാ.. ഒന്ന് സഹായിക്കണം .. ' വളരെ താഴ്മയായി പറഞ്ഞു നോക്കി. 'ഇല്ല. ഈയിടക്ക് പരസ്യം വന്നതല്ലേ . ഇപ്പൊ സിസ്റ്റം ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ് . ഇനി അടുത്ത പരസ്യം വരുമ്പോ വാ' അവന്‍ നിര്‍വികാരനായി പറഞ്ഞു. സംസാരിച്ചു നോക്കി. ഒരു രക്ഷയുമില്ല. അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. എലെക്ഷന്‍ കമ്മിഷന്‍ മുഴുവന്‍ അവന്റെ ചുമലില്‍ ആണെന്ന ഭാവം. എന്ത് ചെയ്യാന്‍. പുറത്തിറങ്ങി. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം എന്താന്നു വച്ചാല്‍. ഈ കാര്‍ഡ്‌ തന്നിരിക്കുന്നത് ഒരാളെ തിരിച്ചറിയാനാണ്. അതില്‍ ശരിയായ വിവരങ്ങളും തെളിമയുള്ള ഫോട്ടോയും ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത് തരുന്നവരുടെ ചുമതല അല്ലെ ? ഇനി എന്തെങ്കിലും കാരണം കൊണ്ട് അതില്‍ തെറ്റ് വന്നാല്‍ തക്കതായ രേഖകളുടെ പിന്‍ബലത്തില്‍ അത് തിരുത്തി കൊടുക്കേണ്ട ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതല്ലേ ? ഭാരതം മുഴുവന്‍ ഉള്ള ഒരു സിസ്റ്റം ആണ് ഇതെന്നോര്‍ക്കണം. 

     എന്തായാലും അങ്ങനെ കാര്‍ഡ്‌ തിരുത്തല്‍ എന്ന പ്രതീക്ഷ അവസാനിച്ചു. അടുത്ത ദിവസമായി. ഇന്നും കൂടിയേ ലീവ് ഉള്ളു. ഒരു കാര്യം ചെയ്യാം. SSLC ബുക്കിലെ അമ്മയുടെ പേര് ശരിയാക്കിയേക്കാം. പരീക്ഷ ഭവനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോ ആകെ രസം. ഇത് ശരിയാക്കണമെങ്കില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഒരു രേഖ, പഠിച്ച സ്കൂളില്‍ നിന്നുള്ള ശുപാര്‍ശ കത്ത് എന്നിവ വേണം എന്ന്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്ന കാലത്തല്ല നോം ജനിച്ചത്‌. അതുകൊണ്ട് എനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. അങ്ങനെ നേരെ ഞാന്‍ ജനിച്ച ആശുപത്രിയില്‍ പോയി. അച്ഛനെയും അമ്മയെയും കൂട്ടി. അവിടെ നിന്ന്  അവരുടെ ശുപാര്‍ശ കത്ത് സംഘടിപ്പിച്ചു. ഇനി അത് കൊണ്ട് പഞ്ചായത്തില്‍ പോണം. പോയി. അത് അച്ഛനെ ഏല്‍പ്പിച്ചു. അച്ഛന്‍ രണ്ടു മൂന്നു ദിവസം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി അത് 
സംഘടിപ്പിച്ചു. പാവം അച്ഛന്‍. നടന്നു നടന്നു ഒരു പരുവമായി. എന്ത് ചെയ്യാനാ. ഉടന്‍ പരീക്ഷ ഭവനില്‍ പോയിട്ട് കാര്യമില്ല. വോട്ടര്‍ അയി ഡി ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. ഇനി അവരുടെ നോട്ടിഫിക്കേഷന്‍ വരുന്നത് വരെ വെയിറ്റ് ചെയ്യണം. ചുവപ്പ് നാട എന്ന് കേട്ടിട്ടേ ഉള്ളു . ഇപ്പൊ കണ്ടു. 

ഇനി കഥയുടെ ബാന്‍ഗ്ലൂര്‍ വെര്‍ഷന്‍

     പുതിയ കമ്പനിയില്‍ ഒരു ബംഗാളി ഒപ്പം പണിയെടുക്കുന്നുണ്ട്.  പുള്ളി ദിവസവും ഒരു സൈറ്റ് എടുത്തു നോക്കിയിട്ട് പാസ്പോര്‍ട്ട്‌ ഉടന്‍ കിട്ടും എന്നൊക്കെ 
പറഞ്ഞു നടക്കുന്നുണ്ട്. അങ്ങേര പറഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടത്തെ സിസ്റ്റം എങ്ങനെ ആണെന്ന്. വിശദമായി പറയാം. 

     ഭാരതത്തില്‍ ആദ്യമായി രണ്ടു പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഒന്ന് ചാണ്ടിഗര്‍ , രണ്ടാമതെത് ബാന്‍ഗ്ലൂര്‍. പരീക്ഷണ അടിസ്ഥാനത്തില്‍ ആണ് 
ഇത് തുടങ്ങിയിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആണ് ഇതിന്റെ ടെക്നോളജി പാര്‍ട്ണര്‍. ഒരു പാസ്പോര്‍ട്ട്‌ ലഭിക്കാനോ പുതുക്കാനോ അങ്ങനെ  
പാസ്സ്പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും വളരെ സൌകര്യപ്രദമായി ലഭിക്കാനുള്ള ഒരു ആകര്‍ഷകമായ സിസ്റ്റം.  ഒരു പുതിയ പാസ്സ്പോര്‍ട്ട് ലഭിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. http://passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്ക്ക് ഒരു ലോഗിന്‍ നെയിം , പാസ്സ്‌വേര്‍ഡ്‌ എന്നിവ കിട്ടും.
2. അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിക്കാം. അല്ലെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്തിട്ട് പ്രിന്റ്‌ ഔട്ട്‌ എടുത്തു ഫില്‍ ചെയ്തിട്ട് സേവ കേന്ദ്രത്തില്‍ കൊണ്ട് പോയി കൊടുത്താലും മതി.
3. അപേക്ഷയുടെ ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദമായ ലിസ്റ്റ് ഇതില്‍ ഉണ്ട്. ഇതിലുള്ള ഡോക്യുമെന്റ് അഡ്വൈസര്‍ ഉപയോഗിച്ച് എന്തൊക്കെ ആണ് വേണ്ടതെന്നു  നിങ്ങള്‍ക്ക് പരിശോധിക്കാം. ഇവിടെ ആണ് ഇവര്‍ വ്യത്യസ്തര്‍ ആവുന്നത്. നിങ്ങളുടെ അഡ്രസ്‌ പ്രൂഫ്‌ ആയി നിങ്ങള്ക്ക്  ബി എസ് എന്‍ എല്‍ ബില്‍ , ബാങ്ക് സ്റ്റെമെന്റ്റ്‌, അങ്ങനെ വിശദമായ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രേഖകള്‍ കൊടുത്താല്‍ മതി. അത് നിങ്ങള്‍ തന്നെ പരിശോധിച്ച് നോക്കു. 

4. അടുത്ത പരിപാടി അപേക്ഷ ഫില്‍ ചെയ്യലാണ്. വളരെ ലളിതമായ ഒരു ഫോം ആണ്. അതില്‍ എല്ലാം നിങ്ങള്‍ക്ക് തന്നെ പൂരിപ്പിക്കാന്‍ സാധിക്കും. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇങ്ങള്‍ക്ക്‌ ഒരു അപ്പോയിന്റ്മെന്റ് എടുക്കാം. മൂന്നു ഓഫീസ് ആണ് ഇവിടെ ഉള്ളത്. അതില്‍ ഏറ്റവും അടുതുള്ളതില്‍
നോക്കി. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് ഉണ്ട്. ക്ലിക്ക് ചെയ്തു. ഡേറ്റ്, ടൈം, ചെല്ലേണ്ട ഓഫീസിന്റെ വിലാസം ഇവ ഒക്കെ ഉള്ള ഒരു സ്ലിപ് അതാ വരുന്നു. അതിന്റെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു. 

     പറഞ്ഞ സമയത്ത് തന്നെ അതില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലുള്ള ഓഫീസില്‍ എത്തി. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു ഓഫീസ് ആണ്  എനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അപ്പോയിന്റ്മെന്റ് സ്ലിപ് കാണിക്കുമ്പോള്‍ സെക്യൂരിറ്റി അത് ലോഗ് ബുക്കില്‍ എന്റര്‍ ചെയ്തിട്ട് ഒരു നമ്പര്‍ എഴുതിയിട്ട് അകത്തേക്ക് വഴി കാണിച്ചു. അതീവ കര്‍ശനമായ സുരക്ഷ പരിശോധന ഉണ്ട്. ബാഗ്‌ തുറന്നു നോക്കി. മെറ്റല്‍ ദിടക്ട്ടര്‍ വച്ച് ദേഹം മുഴുവന്‍ പരിശോധിച്ചു. അകത്തു കയറി. എയര്‍ കണ്ടിഷന്‍ ചെയ്ത അത്യുഗ്രന്‍ ഓഫീസ്. ഇലക്ട്രോണിക് ഡിസ്പ്ലേ സിസ്റെംസ് , വിശ്രമിക്കാന്‍ കസേരകള്‍, വൃത്തിയുള്ള പരിസരം, അങ്ങനെ ആകര്‍ഷകമായ ഉള്‍വശം. ടോക്കന്‍ കൌന്ടരില്‍ പോയി ടോക്കന്‍ വാങ്ങി. കുറച്ചു പേരെ മാത്രമേ ഒരേ സമയം കടത്തി വിടു. അതുകാരണം അകത്തു
ഒരു തിരക്കുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ടോക്കന്‍ നമ്പര്‍ വിളിച്ചു. എന്നിട്ട് പുള്ളി ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അകത്തേക്ക് പോയി. 






     ഒരു പെണ്‍കുട്ടി എല്ലാ രേഖകളും പരിശോധിച്ചു. പുള്ളിക്കാരി എന്റര്‍ ചെയ്യുന്ന വിവരങ്ങള്‍ നമുക്കും കാണാന്‍ ഒരു ഡിസ്പ്ലേ നമ്മുടെ നേരെയും വച്ചിട്ടുണ്ട്. ഒരു ക്യാമറ , സ്കാനര്‍ , പ്രിന്‍റര്‍ എന്നിവയും ഉണ്ട്. ഫോട്ടോ കോപ്പി എടുക്കാന്‍ സൗകര്യം ഉണ്ട്. ഇത് പോലത്തെ ഇരുപതോളം കൌണ്ടറുകള്‍ ആ ഹാളിലുണ്ട്.  ഫോട്ടോ അവര്‍ തന്നെ എടുത്തു.  പാസ്പോര്‍ട്ട്‌ ന്റെ  ഒരു പ്രിവ്യു കാണിച്ചു തന്നു.

 ഫീ വാങ്ങിച്ചു. എന്നിട്ട് പുള്ളിക്കാരി അത് അപ്രൂവ് ചെയ്തു. എടുത്ത സമയം പത്തു മിനിറ്റ്.  ഇത് കൌണ്ടര്‍ A ആണ്. ഇനി B കൌണ്ടര്‍ ലേക്ക് പോവാന്‍ പുള്ളിക്കാരി പറഞ്ഞു. അവിടെ ചെന്നപ്പോ തന്നെ ഒരാള്‍ വന്നു നമ്മുടെ ടോക്കന്‍ സ്ലിപ് നോക്കിയിട്ട്  B ഗ്രൂപ്പിലെ ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അടുത്ത ലെവല്‍ വെരിഫിക്കേഷന്‍ കഴിഞ്ഞു. ഇനി ലാസ്റ്റ് കൌണ്ടര്‍. C കൌണ്ടര്‍.  അവിടെ ചെന്ന് അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. അങ്ങനെ ആകെ എടുത്ത സമയം അര മണിക്കൂര്‍. എക്സിറ്റ് കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അക്നോലെട്ജ്മെന്റ്റ് വാങ്ങി. പുറത്തിറങ്ങി. 

     സത്യം പറയാമല്ലോ. ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് കിട്ടുന്നത്. ഇനി പാസ്സ്പോര്‍ട്ട് സ്റ്റാറ്റസ് അറിയാന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി നോക്കിയാല്‍ മതി. പാസ്പോര്‍ട്ട്‌ റെഡി ആവുമ്പോള്‍ നിങ്ങള്‍ക്ക് SMS ലഭിക്കും. ഇത് സംബന്ധമായ എല്ലാ സംശയങ്ങളും തീര്‍ക്കാനും സ്റ്റാറ്റസ് അറിയാനും ഒക്കെ സൌജന്യമായി വിളിക്കാവുന്ന കാള്‍ സെന്റെര്‍ നമ്പരുകള്‍ ഉണ്ട്. ഞാന്‍ അതില്‍ ഒന്ന് വിളിച്ചു നോക്കി. വളരെ മാന്യമായും വിനയത്തോടെയും ഉള്ള മറുപടി ആണ് ലഭിച്ചത്. ഇതിന്റെ ബുദ്ധികേന്ദ്രം ആരായാലും അവര്‍ക്ക് നമോവാകം. വണ്ടര്‍ഫുള്‍ സിസ്റ്റം !!!

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കേന്ദ്രം അത്യാവശ്യമാണ്. ടെക്നോളജി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായി  എങ്ങനെ ഉപയോഗിക്കാം എന്ന് ഭരണാധികാരികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ രാഷ്ട്രീയം പറയുകയല്ല.
സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത് പോലുള്ള ഒരു താല്‍പര്യവും ആവേശവും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ല. പണ്ട് രാജീവ്‌ ഗാന്ധി കമ്പ്യൂട്ടര്‍ കൊണ്ട് വരാന്‍ ശ്രമിച്ചപ്പോ സമരവും ബന്ദും നടത്തിയവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍.
അത് കൊണ്ട് എന്ത് നേടി. നമ്മുടെ രാജ്യം കുറച്ചു കൊല്ലം പുറകിലായി. അത്ര തന്നെ. ഇനിയെങ്കിലും അത്തരം പേക്കൂത്തുകള്‍ നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. പണ്ടത്തെ  പോലെ വിവരമില്ലാതവരല്ല ജനങ്ങള്‍ മുഴുവന്‍. എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും
ഇപ്പൊ വിവരം കൂടുതലാണ്. ഓര്‍ക്കുക. അതോടൊപ്പം തന്നെ പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തിനു കടുത്ത ഭാഷയില്‍ നന്ദിയും അഭിവാദനങ്ങളും അര്‍പ്പിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. പ്രിയ ബംഗ്ലൂര്‍ മലയാളികളെ.. ഈ സൗകര്യം ഉപയോഗപ്പെടുതുവിന്‍.. ആനന്ദത്തോടെ ജീവിപ്പിന്‍.