2013 ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

2013 മാർച്ച് 26, ചൊവ്വാഴ്ച

സുകുമാരിയമ്മയ്ക്കു ആദരാഞ്ജലികൾ

       


      അങ്ങനെ സുകുമാരിയും പോയി. മലയാള സിനിമയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന നടിമാരിൽ ഒരാൾ  ആയിരുന്നു സുകുമാരിയമ്മ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന സുകുമാരി. മലയാളത്തിൽ അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ എനിക്കിഷ്ടപ്പെട്ട രണ്ടേ രണ്ടു പേരേയുള്ളൂ. ഒന്ന് മരിച്ചു പോയ നടി  മീന . പിന്നൊന്ന് സുകുമാരി. അമ്മ വേഷങ്ങൾ മാത്രമല്ല രസകരമായ മറ്റനേകം കഥാപാത്രങ്ങളും അസൂയാവഹമായ രീതിയിൽ സുകുമാരി അവതരിപ്പിച്ചു. ഡിക്കമ്മായിയെ ഒക്കെ എങ്ങനെ മറക്കാനാ അല്ലേ . ആദരാഞ്ജലികൾ !!

2013 മാർച്ച് 21, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 33




     നേരം പുലര്‍ന്നത് അവര്‍ അറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് മെസ്സേജുകള്‍ അയച്ചു കൊണ്ടിരുന്നു  രണ്ടു പേരും. ഒടുവില്‍ ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേയ്ക്കു വഴുതി വീണു ബൈജു . നേരം പുലര്‍ന്നു . കുറെ കാലത്തിനു ശേഷം ഇത്രയും   സമാധാനത്തോടെ ഉറങ്ങുന്നത് ഇപ്പോഴാണ്.  പെയ്യാന്‍ വെമ്പി നിന്ന ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ . ഈ വാര്‍ത്ത ആരോടെങ്കിലും വിളിച്ചു കൂവണം എന്നൊക്കെ അവനു തോന്നി . പക്ഷെ എങ്ങനെ പറയും . രഹസ്യമായ ഒരു സന്തോഷം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്നത് മൂലം ഇരിക്കാനും നില്‍ക്കാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ബൈജു. പക്ഷെ ചിന്നു നേരെ തിരിച്ചാണ് . എന്തെങ്കിലും സന്തോഷ വാര്‍ത്ത കേട്ടാല്‍ പിന്നെ അവളെ പിടിച്ചാല്‍ കിട്ടില്ല. കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിക്കളയും. അവളും കുറച്ചു കാലം കൂടി ഉറങ്ങുന്നതല്ലേ  എന്ന് കരുതി ബൈജു മെസ്സേജ് ഒന്നും അയക്കാന്‍ പോയില്ല . അത്ഭുതം എന്ന് പറയട്ടെ . കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്‍റെ  മെസ്സേജ്. ഉച്ച കഴിഞ്ഞു ഒരു മൂന്നു മണി ആകുമ്പോ കാണാം എന്ന് പറഞ്ഞിട്ട് . സന്തോഷം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു അവള്‍ വിളിക്കുകയും ചെയ്തു. ബൈജു പഴ്സ് തപ്പി നോക്കി . കയ്യില്‍ കാശൊന്നുമില്ല .  സാരമില്ല . ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാം  . അല്ലെങ്കിലും എന്തേലും നല്ല കാര്യം നടക്കുമ്പോ കയ്യില്‍ അഞ്ചിന്‍റെ പൈസ കാണില്ല .അങ്ങനെ ഇരുന്നും ഉറങ്ങിയും എണീറ്റ്‌ നിന്നും നേരം വെളുപ്പിച്ചു. സന്തോഷം വന്നാലും ഉറങ്ങാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാ . 


     ഉച്ചയ്ക്ക് ശേഷം വിർജിനിയ റെസ്റ്റൊ  ബാറിൽ കാണാൻ അവർ തീരുമാനിച്ചു. ഒരു മണി കഴിഞ്ഞപ്പോ തന്നെ ബൈജു അവിടെയെത്തി. ചിന്നു പി ജിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . അഞ്ചു മിനിട്ടിനകം ഇതും എന്ന് അവളുടെ മെസ്സേജ് വന്നിട്ടുണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നതെങ്കിലും അവനു ആകെപ്പാടെ ഒരു കുളിരാണ് തോന്നിയത്. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു അവൾ. കറുത്ത ടോപ്പും കറുത്ത ജീൻസും ഒരു കറുത്ത കണ്ണടയും എന്ന് വേണ്ട ആകെ ഒരു കറുപ്പ് മയം .  ആരും കണ്ണ് വയ്ക്കാതിരിക്കാൻ വേണ്ടി നല്ല ചൊമല നിറത്തിൽ  ലിപ്സ്റ്റിക് ഉരച്ചിട്ടുണ്ട്. 'അല്ല മകളേ .. ഇതെന്താ ദുഖാചരണം  ആണോ ? അല്ല. ആകെപ്പാടെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ. അതുമല്ല നീ ഈ ചുണ്ടിൽ  എന്ത് കുന്തമാ തേച്ചു പിടിപ്പിച്ചിരിക്കുന്നത് ?" അവൻ ചോദിച്ചു. അത് കേട്ട് ലവൾ ഒന്ന് ചിരിച്ചു. എന്നിട്ട് ചെറിയ നാണത്തോടെ തല താഴ്ത്തി പതിയെ പറഞ്ഞു .'  ഭരണമൊക്കെ ഗല്യാണം കഴിഞ്ഞു മതി ട്ടാ " എന്ന്. ലതോടെ ലവനും നാണിച്ചു തല താഴ്ത്തി. എന്നിറ്റു പതുക്കെ നാട്ടിൽ കള്ളുഷാപ്പിൽ ചില അപ്പാപ്പന്മാർ കയറുന്നത് പോലെ ചുറ്റിനും മ്ലാവി  നോക്കി രണ്ടു പേരും കൂടി അകത്തേക്ക് കയറി. ഇതൊരു ലൗഞ്ച്  റെസ്റ്റൊറൻറ്റ് ആണ്. മുമ്പ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനു ആകെപ്പാടെ ഒരു പുതു നിറം പോലെ. അല്ലെങ്കിലും പ്രേമം മൂക്കുമ്പോൾ പല തവണ അവർക്ക്  രണ്ടിനും അതൊക്കെ തോന്നിയിട്ടുണ്ട്. മുകളിൽ  തൂക്കിയിട്ടിരിക്കുന്ന മുള  കൊണ്ടുള്ള ചെറിയ വിളക്കുകളിൽ നിന്ന് നീലയും പച്ചയും നിറത്തിലുള്ള അരണ്ട വെളിച്ചം ചിതറി വീഴുന്നു. നടുവിലായി സ്ഫടികം പാകിയ തറയിൽ അത് പ്രതിഫലിക്കുന്നുണ്ട് . ചുറ്റിനും ചെറിയ മുളം കൂടുകളിൽ ഒളിപ്പിച്ചു വച്ച വിളക്കുകൾ പരത്തുന്ന നേരിയ പ്രകാശവും ഉണ്ട്. ലൗഞ്ചുകൾക്കിടയിൽ നടുക്കായി ചെറിയ ഉരുളിയിൽ മഞ്ചാടി നിരത്തി അതിൽ വെള്ളം ഒഴിച്ച് വച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞു ജലധാരാ യന്ത്രങ്ങൾ അവിടവിടായി ഉണ്ട്. ചുരുക്കി പറഞ്ഞാൽ  പണ്ടത്തെ ജോസ് പ്രകാശ്‌ നടത്തിയിരുന്ന കൊള്ള  സംഘങ്ങളുടെ ഓഫീസ് പോലുള്ള ഒരു സെറ്റപ്പ്. അങ്ങേയറ്റത്തെ ഒരു മൂലയിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു മുളങ്കാടിന്  സമീപത്തായി അവർ ഇരുന്നു. അപ്പുറത്തെ മൂലകളിൽ ഒക്കെ അപ്പുറത്തെ വിമൻസ് കോളേജിലെ പിള്ളേർ ബോയ്‌ ഫ്രണ്ട്സ്മായി വന്നിരിപ്പുണ്ട്. അടക്കിയ ശബ്ദത്തിലുള്ള ചെറിയ ചിരിയും കിലുക്കവും ഒക്കെ കേൾക്കാം. അവരും മുഖത്തോടു  മുഖം നോക്കി. സാർ എന്നൊരു വിളി കേട്ടാണ് രണ്ടു പേരും ഞെട്ടിയുണർന്നത് . ഒരു ചൈനീസ് മുഖം നീണ്ടു വരുന്നു. അവിടത്തെ ബെയറർ ആണ്. ഓർഡർ എടുക്കാൻ വന്നതാ . അല്ലെങ്കിലും ബാംഗ്ലൂർ ഉള്ള ചൈനീസ് ഈറ്റിംഗ്  ജോയിന്ടുകളിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ്‌ ചൈനാക്കാർ ആണ്. നോർത്ത്‌ ഈസ്റ്റിലുല്ല പാവങ്ങൾ ആണ് ഈ പണി ഒക്കെ എടുക്കുന്നത്. ഒരു ചില്ലി ചിക്കൻ, മെക്സിക്കൻ ബ്രെഡ്‌ , സിസ്സ്ലർ , ഒരു ഗ്ലാസ്‌ റെഡ് വൈൻ , ഒരു ബ്ലൂ ജെനി മോക്ക് ടയിൽ ഒക്കെ ലവൾ ഓർഡർ ചെയ്തു. എന്നിട്ട് പതുക്കെ പറഞ്ഞു 'അവൻ ഇതൊക്കെ കൊണ്ട് വരാൻ മിനിമം ഒരു മണിക്കൂറ എടുക്കും. അത് വരെ സ്വസ്ഥമായി ഇരിക്കാമല്ലോ ' എന്നിട്ട് ചെറിയ ശബ്ദത്തിൽ കിക്കിക്കീ എന്ന് ചിരിച്ചു. 'ഹോ നിന്റെ ഒരു ബുദ്ധി ' എന്ന് പറഞ്ഞു ബൈജു അവളുടെ കൈ പിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു. 


     അവൻ തൊട്ടതു അവളുടെ കയ്യിലായിരുന്നെങ്കിലും ആളുടെ ഹൃദയത്തിലാണ് അത് കൊണ്ടത്‌. .  അവളുടെ മുഖത്ത് ആയിരം നക്ഷത്രങ്ങൾ  വിരിഞ്ഞു. തലയിൽ  നിന്ന് ഒരു കിളി പറന്നു പോയത് പോലെ അവൾക്കു തോന്നി. ഒരു ഹിസ്റ്റീരിയയിൽ എന്ന പോലെ ചിന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ മാറിൽ ചേർത്തു . ഇപ്പൊ അവന്റെ ചെവിയിൽ  നിന്നും ഒരു കിളി പറന്നു പോയി. വേറെയേതോ ലോകത്തെത്തിയത്  പോലെ അവർക്ക്  തോന്നി. അവളുടെ മുടിയിഴകളിൽ ബൈജു തലോടി. ആദ്യത്തെ തലോടലിൽ ഒരു സ്ലൈഡ്, രണ്ടാമത്തേതിൽ ഒരു ക്ലിപ്പ് ഇതൊക്കെ ഊരി  വന്നപ്പോ ചിന്നു കൈ പിടിച്ചു മാറ്റി. എന്ന് മാത്രമല്ല അവനിട്ടൊരു ചവിട്ടും കൊടുത്തു . ടാക് എന്നൊരു ശബ്ദം. അവർ അകന്നു മാറി. ഏതോ ഒരു യോ യോ. അവൻ അവരുടെ നേരെ വന്നിട്ട് വളഞ്ഞു പുറകിലത്തെ വാതിൽ  തുറന്നു അകത്തേക്ക് പോയി. പുറത്തേക്കുള്ള വഴി ആയിരിക്കും. ബൈജു സ്വയം പറഞ്ഞു . അപ്പൊ അതാ വീണ്ടും ലവൻ  തിരിച്ചു വരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. വേറൊരുത്തൻ  വരുന്നു. അവനും വാതിൽ തുറന്നു പുറത്തു പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. എപ്പോ അവര്ക്ക് കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടി . ടോയിലറ്റിന്റെ അടുത്താണ് തങ്ങൾ  ഇരിക്കുന്നതെന്ന്.  പണി പാലും വെള്ളത്തിൽ കിട്ടി.  

     തിന്നും കുടിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കിടയ്ക്ക് ചിന്നു അവന്റെ നെഞ്ചത്തോട്ടു ചായുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവൾ ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എവിടെ താമസിക്കും ? ഇവിടെ അടുത്തെങ്ങാനും മതി . ഇവിടെയല്ലേ നമ്മൾ കറങ്ങി നടന്നിരുന്നത്. ഇവിടെ മതി. 'എല്ലാം നിന്റെ ഇഷ്ടം ' അവൻ പറഞ്ഞു. ' നമുക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോ ആണാണെങ്കിൽ കൃഷ്ണന്റെ പേരിടണം ' പെട്ടെന്ന് അവൾ പറഞ്ഞു. അത് കേട്ട് അവൻ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് ചിരിച്ചു. 'അപ്പൊ അത് വരെ നീ ചിന്തിച്ചോ ? " അവൻ ചോദിച്ചു. 'പിന്നെ.. ഞാൻ കൃഷ്ണനോട് നേർച്ച  നേർന്നിട്ടാ  ഇപ്പൊ ഇങ്ങനെയൊക്കെ.. " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. 'അതിനെന്താ.. നമുക്ക് എന്ത് വേണേലും ചെയ്യാം. ഇതൊന്നു നടന്നാൽ മതി. ഒരു കാര്യം ചെയ്യാം. പെണ്‍കുട്ടി ആണെങ്കിൽ  രാധ എന്നിടാം." അവനും പറഞ്ഞു.  വരുന്ന വെള്ളിയാഴ്ച വീട്ടിൽ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്. "നമുക്ക് ഒരുമിച്ചു പോയാലോ ? " അവൾ ചോദിച്ചു. അങ്ങനെ അവിടിരുന്നു തന്നെ രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 

     അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. പല്ലുവേദന എന്ന് പറഞ്ഞു ബൈജുവും തലവേദന എന്ന് പറഞ്ഞു ചിന്നുവും ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി. കൃത്യം ഏഴു മണിയായപ്പോൾ രണ്ടു പേരും മടിവാലയിൽ എത്തി . എട്ടിനാണ് ബസ്. നാട്ടിലുള്ള സകലമാന മലയാളികളും അവിടെ നില്പ്പുണ്ട്. ചെവിയിൽ ഓരോന്നും തിരുകി വച്ച് വെറ്റിലയിൽ ചുണ്ണാമ്പു  തേയ്ക്കുന്നത് പോലെ മൊബൈൽ ഉരച്ചു  കൊണ്ട് ബാഗും വലിച്ചു നടപ്പുണ്ട് ചിലർ . ബർമൂദയും അതിനേക്കാൾ കുട്ടി നിക്കറും ഇട്ടു ചിലർ  എന്നിങ്ങനെ കേരളത്തിന്റെ ഒരു പരിശ്ചേദം തന്നെ അവിടുണ്ട്. അതാ വരുന്നു അനൌണ്‍സ്മെൻറ് . എട്ടിനുള്ള ബസ്‌ അര മണിക്കൂറ ലേറ്റ് ആണെന്ന്. എട്ടിന്റെ പണി തന്നെ കിട്ടി. ചിന്നു ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല . ബസ്സിൽ കയറുമ്പോൾ വാള്  പണിയും എന്ന് പറഞ്ഞിട്ടാണ് അവൾ കഴിക്കാഞ്ഞത്. പക്ഷെ അവളുടെ മുഖം കണ്ടാലറിയാം ആകെ കരിഞ്ഞുണങ്ങിയുളള നിൽപ്പാണെന്ന് . അവൻ ഒന്നും മിണ്ടാൻ പോയില്ല. അടുത്തുള്ള മാസ്സ് ഹോട്ടലിൽ നിന്ന് രണ്ടു റൊട്ടി വാങ്ങി ബാഗിൽ വച്ചു . 

    ഒടുവിൽ  ഒൻപത്  മണിയായപ്പോൾ വണ്ടി വിട്ടു . ഒത്ത നടുക്കായിട്ടാണ് അവന്റെ സീറ്റ്. തൊട്ടു മുന്നിലത്തെ സീറ്റിൽ ചിന്നു. രണ്ടു പേർക്കും  അടുത്തടുത്ത സീറ്റ് എടുക്കാം എന്ന് വിചാരിച്ചെങ്കിലും കല്യാണം കഴിഞ്ഞു മതി അതൊക്കെ എന്ന് ചിന്നു ഉപദേശിച്ചതിൻ  പ്രകാരം ഒടുവിൽ  ഇങ്ങനെ ആക്കിയതാ . ബസ്‌ ഡ്രൈവർക്ക് ആൾക്കാരോട്  എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. അങ്ങേർ  വണ്ടി വിട്ട ഉടൻ തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ കൃഷ്ണനും രാധയും ഡി വി ഡി എടുത്തു വച്ചു . പക്ഷെ പുറകിലത്തെ സീറ്റിൽ ഇരുന്ന രണ്ടാമത്തെ ഡ്രൈവർ  വന്നു പുളിച്ച ചീത്ത വിളിച്ചു പടം മാറ്റിച്ചു . അടുത്ത ഡിസ്ക് ഇട്ട ഉടൻ തന്നെ എല്ലാവരും കൈയ്യടിച്ചു . സന്തോഷ്‌ പണ്ഡിറ്റ്‌ നു നല്ല ആരാധക വൃന്ദം ഉണ്ടെന്നു തോന്നുന്നു. ചിന്നു തിരിഞ്ഞു നോക്കി അവനെ നോക്കി ചിരിച്ചു. വേറെ ഏതോ പടം ഇട്ടിട്ടുണ്ട്. ഏതാണാവോ . ഈശ്വരാ.. ട്രിവാണ്ട്രം  ലോഡ്ജ്. ഇതിപ്പോ ബാലൻ  കെ നായർ  റേപ് ചെയ്യാൻ ഓടിച്ചപ്പോ രക്ഷപ്പെടാൻ ചെന്ന് കയറിയത് ടി ജി രവിയുടെ വീട്ടിലാണെന്ന് പറഞ്ഞ പോലായി. 'മോളെ . ചെവി പൊത്തിക്കോ . നല്ല പുളിച്ച തെറി വരുന്നുണ്ട് " എന്ന് അവൻ ചിന്നുവിനൊരു മെസ്സേജ് അയച്ചു. 'എനിക്ക് വിശക്കുന്നു' എന്നൊരു മെസ്സേജ് തിരിച്ചും കിട്ടി. അവൻ ബാഗിൽ നിന്ന് റൊട്ടി കവർ  പുറത്തെടുത്തു. സീറ്റിന്റെ സൈഡിൽ കൂടി അവൻ ആ കവർ  നീട്ടി. അവൾ അനങ്ങുന്നില്ല . രണ്ടാമതും നീട്ടി. 'ഹയ്യോ' എന്തോ വിരലിൽ കുത്തിയ പോലെ. അവൻ നോക്കി. ചെറുതായി രക്തം പൊടിയുന്നുണ്ട്. ചിന്നു വിളറിയ മുഖത്തോടെ തിരിഞ്ഞു നോക്കുന്നത് ആ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു. 'അയ്യോ. സോറി ബൈജു.. ചിലപ്പോ ഒക്കെ ബസ്സിൽ പോകുമ്പോ പുറകിൽ  ആണുങ്ങൾ ആരേലും ഇരുന്നു ഞോണ്ടിയാൽ  പിന്നു വച്ച് കുത്തിയാൽ മതി എന്ന് ആൻറി  പറഞ്ഞു തന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ കുത്തിയിട്ടുമുണ്ട് . ഇപ്പൊ ആ ഓർമയിൽ ഓർക്കാതെ  ചെയ്തതാ. സോറി ബൈജു... :( " എന്നൊക്കെ പറഞ്ഞു അതാ വരുന്നു ഒരു മെസ്സേജ്. അപ്പോഴാണ്‌ അവനു കാര്യം പിടി കിട്ടിയത്. എന്തായാലും അവൻ കൊടുത്ത റൊട്ടി അവൾ കടിച്ചു മുറിച്ചു കഴിക്കുന്നത്‌ ബൈജു കണ്‍ കുളിർക്കെ കണ്ടു. റൊട്ടിയും അകത്താക്കി ഒരു കുപ്പി വെള്ളവും കുടിച്ചിട്ട് അവൾ പതുക്കെ സീറ്റ് പുറകിലേക്ക് ചാരി. വശത്ത് കൂടി കൈ പുരകിലെക്കിട്ടു അവനെ തൊട്ടു അവൾ. 'ഇന്നിനി എനിക്ക് ഉറക്കം വരില്ല ബൈജു. I am so happy. ഇത്രയും caring ആയ ഒരാളെ കിട്ടാൻ ഞാൻ എന്താണ് ചെയ്തത്.. Luv you so much... ഉമ്മ ... ' എന്നൊക്കെ പറഞ്ഞു അവൾ മെസ്സേജ് അയച്ചു. അവനും ഉറങ്ങിയില്ല . കുറെ നേരം സ്ക്രീനിലെ തെറി വിളി, സോറി , സിനിമ കണ്ടിരുന്നു. പിന്നീട് കണ്ണുകള പാതി അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു അവൻ. അവളും. 

     രാവിലെ സമയത്ത് തന്നെ ബസ്‌ സ്ഥലത്തെത്തി. അവൾ അവന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ അവനും. വീട്ടില് ചെന്നിട്ടും ബൈജു നിഗൂഡമായ ഒരു സന്തോഷത്തിലായിരുന്നു. അടുത്തയാഴ്ച കാര്യങ്ങൾക്കെല്ലാം ഒരു നീക്ക് പോക്കുണ്ടാവുമല്ലോ. അതോടെ കല്യാണം നടക്കാത്തതിൽ അമ്മയുടെയും അച്ഛന്റെയും വിഷമവും ഒന്ന് ശമിക്കും. എല്ലാം ഒടുവിൽ  നേരെയാവാൻ പോകുന്നു. അന്ന് ബൈജു നാട്ടിലെ കാവിൽ പോയി മനം നിറഞ്ഞു പ്രാർഥിച്ചു . തങ്ങളോടൊപ്പം നിന്നതിനു എല്ലാ ദൈവങ്ങളോടും അവൻ നന്ദി പറഞ്ഞു. രാത്രിയായതോന്നും അവൻ അറിഞ്ഞില. പകല ഓടി പോയത് പോലെ അവനു തോന്നി. അത്താഴം കഴിഞ്ഞു കട്ടിലിലേയ്ക്ക് ചാഞ്ഞു. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു ആണല്ലോ. അവൾ എങ്ങനെ ഈ സമയത്ത് .. എന്നൊക്കെയുള്ള സംശയത്തോടെ അവൻ ഫോണ്‍ എടുത്തു. 'ഉറങ്ങിയോ ? " അടഞ്ഞ ശബ്ദത്തിൽ അവൾ. 'ഡീ. നീ എങ്ങനെ ഈ സമയത്ത് ? " അവൻ ചോദിച്ചു. 'അതേയ്. ഞാൻ മുകളിലത്തെനിലയിൽ ആണ്. പുതപ്പിനകത്താ .. ' ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇന്ന് നമുക്ക് ഉറങ്ങണ്ട.. രാവിലെ വരെ സംസാരിക്കാം.' അവൾ തുടർന്നു . 'ശരി ഡിയർ ... ' അവനും പറഞ്ഞു.. ആകാശത്ത് ഉദിച്ചു നില്ക്കുന്ന ചന്ദ്രന്റെ നിലാവ് ജനലിൽ കൂടി അകത്തേക്ക് വീഴുന്നുണ്ട്‌. ആ വശത്തേക്ക് ചരിഞ്ഞു കിടന്നു അവൻ ഫോണ്‍ ചെവിയോടു ചേർത്തു ..