2013 മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍



     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. 



      ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . 



അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല . 

2013 മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍ 


2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 32


      നഗരം പുതു മഴയില്‍ തണുത്തു കുതിര്‍ന്നിരിക്കുകയാണ്.തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഒരു പഴകി പൊളിഞ്ഞ റിക്ഷയില്‍ ചിന്നു നഗരത്തിലെ ഇടവഴികളിലൂടെ വീട് ലക്ഷ്യമാക്കി നീങ്ങി. കോച്ചി പോകുന്ന തണുപ്പൊന്നും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന തീ അവളെ പൊള്ളിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ വീടെത്തി. പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് ഇറങ്ങി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല. ഓഫീസില്‍ അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അതുമിതുമൊക്കെ വായിച്ചു അവള്‍ അവിടിരുന്നു. ഇടയ്ക്കെപ്പോഴോ ബൈജു അത് വഴി പോകുന്നത് അവള്‍ കണ്ടു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയെങ്കിലും ഒന്നും സംസാരിച്ചില്ല. വൈകിട്ട് വരെ അങ്ങനെ തന്നെ ഒരു ഇരിപ്പിരുന്നു അവള്‍. പുതിയ ഒരു ഡോക്യുമെന്റെഷന്‍ വായിച്ചു തുടങ്ങിയത് മാത്രം അവള്‍ക്കു ഓര്‍മയുണ്ട്. മുന്നിലെ കാഴ്ച ഈര്‍പ്പം പടര്‍ന്ന പോലെ അവ്യക്തമാകുന്നതും അവള്‍ കണ്ടു. കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും ബാക്കിയുള്ളവര്‍ എല്ലാവരും ഉണ്ട്. മോഹാലസ്യം വന്നു അവള്‍ വീണതാണ്. പ്രഷര്‍ കുറച്ചു കൂടിയിരിക്കുന്നു. പേടിക്കണ്ട കാര്യമൊന്നുമില്ല. കുറച്ചു വിശ്രമിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറഞ്ഞു. അന്ന് വൈകിട്ട് വീട്ടില്‍ വിളിച്ചപ്പോള്‍ ചിന്നു അമ്മയോട് നടന്നതൊക്കെ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. എന്നിട്ട് പെട്ടെന്നൊരു ചോദ്യം. നിനക്ക് ഈ ബുദ്ധി ആരാ പറഞ്ഞു തന്നത് ? എന്ന് .ആദ്യം ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് അവള്‍ക്കു കാര്യം പിടി കിട്ടി. ബൈജു പറഞ്ഞു തന്ന എന്തോ ഒരു വിദ്യ കാണിച്ചു സിമ്പതി പിടിക്കാനുള്ള ശ്രമം ആണെന്നാണ്‌ അമ്മ പറഞ്ഞു വരുന്നത്. അവളുടെ ജീവിതത്തില്‍ ആദ്യമായി അവള്‍ ഒരു നിമിഷം അമ്മയെ വെറുത്തു. പക്ഷെ പെട്ടെന്ന് തന്നെ അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നു. അമ്മയുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ അങ്ങനെ സംശയിച്ചതില്‍ അത്ഭുതമില്ല. അവള്‍ ഒന്നും മിണ്ടിയില്ല. അമ്മ ഫോണ്‍ വച്ചിട്ട് പോയി. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അമ്മ വീണ്ടും വിളിച്ചു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. അത്ര സീരിയസ് ഒന്നുമല്ല എന്നൊക്കെ അവള്‍ വിക്കി വിക്കി പറഞ്ഞെങ്കിലും ആശുപത്രിയില്‍ ഒന്ന് പോയി കാണിക്കാന്‍ പറഞ്ഞിട്ട് അമ്മ ഫോണ്‍ വച്ചു. അതിനു പുറകെ ബൈജു വിളിച്ചു. അവന്‍ പറഞ്ഞപ്പോഴാണ് നടന്നതൊക്കെ അവള്‍ക്കു മനസ്സിലായത്. ബോധം കേട്ട് വീണ അവളെ ബൈജുവും ടീമിലെ വേറൊരു പെണ്‍കുട്ടിയും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര്‍ എന്തോ സെടെടിവ് കൊടുത്തു. അതിന്റെ മയക്കത്തിലായിരുന്നു അവള്‍. അടുത്ത ദിവസം ചെന്ന് ഒരു ഫുള്‍ ചെക്കപ്പ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെ തന്നെ ആശുപത്രിയില്‍ പോകണം എന്ന് അവന്‍ പറഞ്ഞു. മറ്റു കാര്യങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അവന്‍ ഫോണ്‍ വച്ചു. 

      നേരം പുലര്‍ന്നു. ആശുപത്രിയില്‍ എത്തി. ടെസ്റ്റുകള്‍ എല്ലാം കഴിഞ്ഞു. റിസള്‍ട്ട്‌ വാങ്ങിയിട്ട് വൈകിട്ട് വരാന്‍ പറഞ്ഞു ഡോക്ടര്‍ പോയി. ആദ്യമൊക്കെ അതിനെ പറ്റി അത്ര സീരിയസ് ആയില്ലെങ്കിലും ചിന്നുവിന് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. ബൈജു ഒപ്പമുണ്ട്. വൈകിട്ട് ഞാന്‍ വരാം എന്ന് മാത്രം പറഞ്ഞിട്ട് ബൈജു പോയി. പക്ഷേ ഒരിട മുന്നോട്ടു നടന്ന അവന്‍ പെട്ടെന്ന് തിരികെ വന്നു. ചിന്നൂ.. നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. എന്ന് പറഞ്ഞിട്ട് അവനും അവള്‍ക്കൊപ്പം നടന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അവരുടെ ഹൃദയങ്ങള്‍ അപ്പോഴും നിശബ്ദമായ ഏതോ ഭാഷയില്‍ സംസാരം തുടരുന്നുണ്ടായിരുന്നു. 
നടന്നു നടന്നു ഒടുവില്‍ വീടെത്തി.  വൈകിട്ട് കാണാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു. അവള്‍ റൂമിലെത്തി. മടുപ്പിക്കുന്ന നിശബ്ദത. ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിക്കാതെ അവള്‍ തളര്‍ന്നുറങ്ങി. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്. ബൈജു. ഹോസ്പിറ്റലില്‍ പോകാന്‍ വിളിക്കുകയാണ്‌. ഒരു വിധം എഴുനേറ്റു മുഖം കഴുകി അവള്‍ പുറത്തു വന്നു. ബൈജു അവിടെ പാതയോരത്ത് നില്‍പ്പുണ്ട്. അവളെ കണ്ടപ്പോ വിളറിയ മുഖത്തോട് കൂടി ബൈജു ഒന്ന് ചിരിച്ചു. അവളും. ഒന്നും മിണ്ടാതെ രണ്ടു പേരും മുന്നോട്ടു നടന്നു. ആശുപത്രിയില്‍ എത്തി. നല്ലതല്ലാത്ത എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവര്‍ അകത്തേക്ക് വിളിച്ചു. 

      റിസള്‍ട്ട്‌ ഒക്കെ എടുത്തു കാണിച്ചിട്ട് ഡോക്ടര്‍ പറയാന്‍ തുടങ്ങി..കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത് ? എന്താണ് ജോലിയുടെ ഒരു നേച്ചര്‍ എന്നൊക്കെ.. ചോദ്യങ്ങള്‍ നിര്‍ത്താതെ തുടര്‍ന്നപ്പോ അവള്‍ ചോദിച്ചു.. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടര്‍ ? എന്ന്. പുള്ളി ഒരു നിമിഷം സംസാരം നിര്‍ത്തി. എന്നിട്ട് തുടര്‍ന്നു. അല്ല.പേടിക്കാനൊന്നുമില്ല. പക്ഷേ കുട്ടിയുടെ ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ആണ്. മാത്രമല്ല ബ്ലഡില്‍ ഒരു എലെമെന്റ് കൂടുതല്‍ ആണ്. സൊ അധികം ടെന്‍ഷന്‍ ഉള്ള പണികള്‍ ഒന്നും പാടില്ല. ഇത് പലര്‍ക്കും പ്രായമാകുമ്പോള്‍ വരുന്നതാണ്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ ട്രിഗര്‍ ആകും. പിന്നെ അത് പഴയത് പോലെ ആകാന്‍ പ്രയാസമാണ്. കുറച്ചു കണ്ട്രോള്‍ ചെയ്തു ജീവിക്കുക എന്നത് മാത്രമേ ഉള്ളൂ പരിഹാരം. ഭക്ഷണം, ജീവിത രീതി, അങ്ങനെ എല്ലാം നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കില്‍ ഇത് ഡെവലപ്പ് ചെയ്തു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങും. ആദ്യത്തെ വാചകങ്ങള്‍ മാത്രമേ ചിന്നു കേട്ടുള്ളൂ. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. തിരികെ വീട്ടില്‍ എത്തുന്നത്‌ വരെ അവള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്ത് പറയണമെന്നറിയാതെ ബൈജുവും പോയി. കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു. ഏങ്ങലടിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോ അപ്പുറത്ത് നിന്നും ഒരു ചെറിയ കരച്ചില്‍ കേട്ടു. അമ്മ. അമ്മ കരയുകയാണ് . കരഞ്ഞുകൊണ്ട്‌ തന്നെ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു .കുറച്ചു കഴിഞ്ഞപ്പോള്‍ ബൈജു വിളിച്ചു. എന്നാല്‍ ചിന്നു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. 'എന്നെ വിട്ടേക്കൂ ബൈജു. ഇങ്ങനെ ഒരു രോഗിയെ കൂടെ കൊണ്ട് നടന്നു വെറുതെ ബൈജുവിന്റെ ജീവിതം നശിപ്പിക്കണ്ട. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം. ബൈജു ഇത്രയുമൊക്കെ എനിക്ക് വേണ്ടി സഹിച്ചില്ലേ. ഇനി വേണ്ട. ' - ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു. 

    അപ്പുറത്ത് ബൈജു ആകെ പരവശനായി ഇരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് ? ഇനി എന്താവും എന്നതിനേക്കാളുപരി അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നു അവന്റെ ആശങ്ക. ചിന്നു ആണെങ്കില്‍ എല്ലാം ഉപേക്ഷിച്ചത് പോലെയാണ്. വാതിലില്‍ ആരോ മുട്ടുന്നു. ബൈജു പോയി നോക്കി. അപ്പുറത്തെ റൂമിലെ പ്രേമന്‍ ആണ്. വൈകിട്ട് എവിടെ പോയി രണ്ടെണ്ണം അടിക്കും എന്ന് ചോദിയ്ക്കാന്‍ വന്നതാണ്. എവിടെയെങ്കിലും പോയേക്കാം. ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഭ്രാന്ത് പിടിക്കും. അങ്ങനെ പ്രേമന്റെ പഴയ യമഹ ആര്‍ എക്സ് നൂറാം നമ്പറിന്റെ പുറകില്‍ കയറി രണ്ടു പേരും ബാറിലേയ്ക്ക് തിരിച്ചു. ചെന്ന പാടെ പ്രേമന്‍ വെടി പൊട്ടുന്ന പോലെ രണ്ടെണ്ണം അകത്താക്കി. കണ്ടിട്ട് ബൈജുവിനും ഒരു പ്രലോഭനം തോന്നി. പക്ഷേ അവന്‍ ഒന്നും മിണ്ടാതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ്. ചിന്നുവിന്റെ ആണ്. എന്തോ ഭയം കാരണം അവന്‍ അത് തുറന്നില്ല. എന്തായിരിക്കും ആ മെസ്സേജ് എന്നറിയില്ലല്ലോ. തിരികെ വീട്ടിലെത്തിയിട്ടും അവന്‍ ആ മെസ്സേജ് തുറന്നു നോക്കിയില്ല. പ്രേമന്‍ അടിച്ച കള്ളിന്റെ ബലത്തില്‍ എന്തൊക്കെയോ അവിടിരുന്നു വിളിച്ചു കൂവുന്നുണ്ട്. മിക്കവാറും അവന്‍ അപ്പുറത്തെ ലേഡീസ് ഹോസ്ടലിലെ വാച്ച് മാന്റെ കയ്യില്‍ നിന്ന് പെട വാങ്ങും. ഒടുവില്‍ കള്ളിറങ്ങിയപ്പോ പ്രേമന്‍ സ്വന്തം റൂമിലേയ്ക്ക് പോയി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബൈജുവും കിടക്കയിലേക്ക് മറിഞ്ഞു. ചെറിയ ഒരു ശബ്ദത്തോട് കൂടി ഫാന്‍ കറങ്ങുന്നുണ്ട്. ഫോണ്‍ മേശപ്പുറത്തു ഉണ്ട്. അതിലേയ്ക്ക് പാളി നോക്കിയെങ്കിലും ആ മെസ്സേജ് തുറന്നു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല. പാതിരാത്രി ആകുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവനു ഉറക്കം വന്നില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവന്‍ ആ ഫോണ്‍ തുറന്നു നോക്കി. ചിന്നുവിന്റെ മിസ്സ്ഡ് കാള്‍ കിടക്കുന്നുണ്ട്. വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ മെസ്സേജ് തുറന്നു നോക്കി. "ഒരു ഗുഡ് ന്യൂസ്‌. അമ്മ പറഞ്ഞു ഈ കല്യാണത്തിന്റെ പേരില്‍ ടെന്‍ഷന്‍ അടിച്ചു അസുഖം വരുത്തി വയ്ക്കണ്ട. ഇത് നടത്തി തരുന്ന കാര്യം ആലോചിക്കാം എന്ന്. "  താന്‍ കാണുന്നത് സത്യം തന്നെയോ എന്ന് അവനു വിശ്വാസമായില്ല. വീണ്ടും വീണ്ടും വായിച്ചു. സമയം ഒരു മണി ആയെന്നോര്‍ക്കാതെ അവന്‍ അപ്പൊ തന്നെ ചിന്നുവിനെ വിളിച്ചു. അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ശബ്ദത്തില്‍ സന്തോഷമുണ്ടായിരുന്നുവെങ്കിലും അതിനിടയ്ക്കും അവള്‍ പറഞ്ഞു. "ഇത് ഇങ്ങനെയെങ്കിലും നടക്കുന്നത് സന്തോഷം തന്നെ. പക്ഷേ ഒരു രോഗിയെ ആണല്ലോ ബൈജുവിന് കിട്ടുന്നത് എന്ന് അവള്‍ പറഞ്ഞു. അത് മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല. "എന്താ ചിന്നു നീ ഇങ്ങനെയൊക്കെ. നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്താ എനിക്ക് വേണ്ടത് ? " അവന്‍ പറഞ്ഞു. സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയാതെ അവര്‍ രണ്ടു പേരും വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്. ഒന്നും സംസാരിക്കാനും പറ്റുന്നില്ല. കുറെ കാലം കൂടി നിറഞ്ഞു കവിയുന്ന സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ചുംബനങ്ങള്‍ കൈമാറി അവര്‍ ഉറങ്ങാന്‍ കിടന്നു.