2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മനശ്ശാസ്ത്രന്ജന്‍ ഡോക്ടര്‍ അപ്പഹാജ അഥവാ Psychologists in disguise :)



ഇത് നിങ്ങള്‍ക്കറിയാവുന്ന നടന്‍ അപ്പഹാജയെ പറ്റിയല്ല. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന ഒരേ ഒരു മനശാസ്ത്രന്ജന്‍ ഡോക്ടര്‍ പി എം മാത്യൂ വെല്ലൂര്‍ ആണല്ലോ. അദ്ദേഹത്തെ പറ്റിയും അല്ല ഈ പോസ്റ്റ്‌ . അദ്ദേഹത്തെയും വെല്ലുന്ന പലരും നമ്മുടെ ഇടയില്‍ ഒളിച്ചു കഴിയുന്നുണ്ട്. അവരെ പറ്റിയാണ് ഈ പോസ്റ്റ്‌... .ഈ പോസ്റ്റില്‍ പറയുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആരുമായും ഒരു ബന്ധവുമില്ല എന്ന് ആണയിട്ടു പറഞ്ഞു കൊള്ളുന്നു .

വണ്ടിയില്‍ ട്രിപ്പ്‌ അടിക്കുന്നവര്‍ :
സര്‍ക്കാര്‍ ബസ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ കണ്ടിട്ടില്ലേ ജീപ്പിലും ടെമ്പോയിലും ആളെ കയറ്റി ട്രിപ്പ്‌ അടിക്കുന്നവര്‍. പല ഉള്‍ പ്രദേശങ്ങളിലും ഇവരാണ് ജനങ്ങള്‍ക്ക്‌ ഏക ആശ്രയം. ജങ്ക്ഷനില്‍ ഒക്കെ നിര്‍ത്തി ആളെ വിളിച്ചു കയറ്റുമ്പോള്‍ ഇവര്‍ പ്രയോഗിക്കുന്ന മനശാസ്ത്രപരമായ ഒരു തന്ത്രം ഉണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എഞ്ചിന്‍ ഇരപ്പിച്ചു ഇരപ്പിച്ചു നിര്‍ത്തും. നമുക്ക് തോന്നും വണ്ടി ഇപ്പം വിടും എന്ന്. ഡ്രൈവര്‍ ആണെങ്കില്‍ പ്രയാസപ്പെട്ടു വണ്ടി ഓടിക്കുന്നത് പോലെ വന്‍ ആക്ടിംഗ് ആയിരിക്കും. ഒരിഞ്ചു അല്ലെങ്കില്‍ രണ്ടു ഇഞ്ച്‌ ഒക്കെ വണ്ടി മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിക്കൊണ്ടിരിക്കും. ഡ്രൈവറുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ തോന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്ന് . പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ നസീറും ഷീലയും ഇംപാല കാറില്‍ പട്ടു പാടി പോകുന്ന സീനുകള്‍ ഓര്‍മയില്ലേ.. അത് പോലെ ആണ് പുള്ളീടെ ആക്ടിംഗ്. ഡ്രൈവറും കിളിയും കൂടി നടത്തുന്ന ഈ കലാപരിപാടിയില്‍ വീണു നമ്മള്‍ അകത്തു കയറി എന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും നിങ്ങള്‍ക്ക് ഒരു വിഷമം തോന്നില്ല. ഈ ബഹളം കാണുമ്പോ വണ്ടി ദാ പോണു എന്ന് നിങ്ങള്‍ക്കും തോന്നും. പല തത്വ ചിന്തകന്മാരും പറഞ്ഞിട്ടുണ്ടല്ലോ പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. അത് പോലൊരു സംഗതി ആണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഡ്രൈവര്‍ അങ്കിള്‍ പ്രയോഗിക്കുന്നത്. ഇങ്ങേരെ നമ്മള്‍ നമിക്കണ്ടേ ? പറയ്‌ 

ഓട്ടോ ഡ്രൈവര്‍മാര്‍ :
ചിലപ്പോ ഒക്കെ നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ ബസ്‌ വരാതെ കാത്തിരുന്നു മുഷിയുമല്ലോ. അപ്പൊ ദൈവം അയച്ച പോലെ വരുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍മയില്ലേ ? അപ്പൊ നമ്മള്‍ എന്തായാലും ആ ഓട്ടോ പിടിക്കും. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ കഴിവ് പുറത്തു വരുന്നത് മറ്റു ചില അവസരങ്ങളിലാണ്. അതായതു നിങ്ങള്‍ ഒരു ബസ്‌ കാത്തു നില്‍ക്കുകയാണെന്ന്യ്ക്കുക. കുറച്ചു നേരം നിന്ന് നോക്കി. ഒന്ന് രണ്ടു ബസ്‌ ഒക്കെ വന്നു. പക്ഷെ എല്ലാത്തിലും നല്ല തിരക്ക്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഓട്ടോ. നിങ്ങളുടെ മുന്നില്‍ കൂടി വളരെ വേഗം കുറച്ചു , നിങ്ങളുടെ മുഖത്തേക്ക് തന്നെ നിര്‍നിമേഷനായി നോക്കി ഒരു ഓട്ടോ ഡ്രൈവര്‍. പണ്ട് പൂങ്കാവനത്തില്‍ വച്ച് ഹവ്വയ്ക്കുണ്ടായ അതേ വ്യാകുല ഭാവത്തോടെ നിങ്ങള്‍ ആ റിക്ഷയില്‍ കയറും. തീര്‍ച്ച. ആരുടെ മുന്നിലാണ് ഈ പ്രകടനം നടത്തേണ്ടത് എന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് ഡ്രൈവര്‍ ചേട്ടന്‍. അല്ലെങ്കില്‍ ഇനി ബസ്‌ കാത്തു നില്‍ക്കുമ്പോ വെറുതെ ഒന്ന് നിരീക്ഷിക്കൂ. എന്നും മഡിവാള മസ്ജിദ് ന്റെ മുമ്പില്‍ ഇത്തരം എത്രയോ അഭ്യാസങ്ങള്‍ കാണുന്നയാ ളാണ് ഈ ഞാന്‍. 

ജവുളിക്കട നടത്തുന്നവര്‍ :
തുണി എടുക്കാന്‍ പോകുമ്പോ കണ്ടിട്ടില്ലേ ? സേല്‍സ് ഗേള്‍സ്‌ ഇറക്കുന്ന ഓരോ നമ്പരുകള്‍. ആദ്യം നല്ല ആവേശത്തോടെ അവര്‍ കുറെ തുണികള്‍ എടുത്തു കാണിക്കും. എന്നിട്ട് നമ്മുടെ മുഖത്തേക്ക് നോക്കും. ഏതു ഡിസൈന്‍ കണ്ടാലും ഇഷ്ടപ്പെടാത്ത ആളാണെന്ന് മനസ്സിലായാല്‍ അവര്‍ ആരും വീണു പോകുന്ന അത്യുഗ്രന്‍ അടവ് പുറത്തെടുക്കും. ഏതേലും ഒരു തുണി എടുത്തു കാണിച്ചിട്ട് പറയും ഇത് സാറിനു ചേരുന്ന പോലെ വേറെ ആര്‍ക്കും ചേരില്ല എന്ന്. അതില്‍ വീഴാതിരിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത്‌ നെപ്പോളിയന്റെ അത്രയെങ്കിലും വില്‍ പവര്‍ ഉള്ള ആളായിരിക്കണം. അവരെ പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്ക് എന്തൊക്കെ എടുത്തു കാണിച്ചാലും തൃപ്തി വരില്ല. അവരോടൊക്കെ പിന്നെ എന്ത് ചെയ്യാനാ 

കല്യാണ ബ്രോക്കര്‍ :
മേല്പറഞ്ഞ പോലെ തന്നെ. ആളും താരവും നോക്കി വെറുതെ പൊക്കി വിട്ടാല്‍ ഏതവനും ഇതൊരു ആലോചനയിലും വീഴാതിരിക്കില്ല. അത് നല്ലത് പോലെ പ്രയോഗിക്കാനറിയാവുന്നവര്‍ക്കേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. 

പോക്കറ്റടിക്കാര്‍ :
മനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗം വേണ്ട തൊഴില്‍ മേഖല ആണ് പോക്കറ്റടി. ഇരയെ കണ്ടെത്തുന്നതിനു കള്ളന്മാര്‍ക്ക് ചില പ്രത്യേക രീതികള്‍ ഒക്കെയുണ്ട്. ഏതോ സിനിമയില്‍ ജഗതി പറയുന്ന പോലെ .. ആകാശത്തേക്ക് നോക്കി നടക്കുന്നവര്‍, സ്വപ്ന ജീവികള്‍, പെണ്‍പിള്ളേരെ വായി നോക്കി നടക്കുന്നവര്‍ ഇങ്ങനെ ബോധമില്ലാത്തവരെ വേണം പോക്കറ്റ് അടിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. അത് മനാസ്സിലാക്കണമെങ്കില്‍ നിരീക്ഷണ ബോധം മാത്രമല്ല മറ്റുള്ളവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി വേണം. അപ്പൊ അവരും ഒരു തരത്തില്‍ മനശാസ്ത്രന്ജന്‍മാര്‍ തന്നെയല്ലേ ? എവിടെയോ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ഇടയില്‍ ജീവിക്കുന്നതില്‍ ഏറ്റവും മിടുക്കന്മാരായ മനശാസ്ത്രന്ജന്‍മാര്‍ പിമ്പുകള്‍ ആണെന്ന്. സ്വന്തം ഐഡന്റിറ്റി വെളിവാക്കാതെ നമ്മളില്‍ ഒരാളെ പോലെ ജീവിക്കുകയും സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരെ അളന്നു മുറിച്ചു കണ്ടു പിടിക്കുന്ന ഭയങ്കരന്മാര്‍ ആണ് അവര്‍. ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഷയാസക്തിയുള്ളവരെ വെറുതെ മുഖത്ത് നോക്കി കണ്ടു പിടിക്കാന്‍ അസാമാന്യ കഴിവ് വേണം . മാത്രമല്ല വേലി പൊളിക്കാന്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ ഈ ഫീല്‍ഡിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണ്. ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള എച് ആര്‍ ജോലികളില്‍ ഒന്ന്. തൂവാനതുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളെ ഓര്‍മ വരുന്നുണ്ടോ ? ഞാന്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പിമ്പിനെ കണ്ടിട്ടുണ്ട്. ബാബു എന്നാണു അങ്ങേരുടെ പേര്. തൂവാന തുമ്പികള്‍ കാണുമ്പോ ഈ ബാബുവിനെ ഓര്‍മ വരും. കൊണിച്ചു മുണ്ട് ഉടുക്കുക, ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍ ബസ്‌ ടിക്കറ്റ്‌ സൂക്ഷിക്കുക, സിഗരറ്റ് പാക്കറ്റിന്റെ കവര്‍ കീറിയെടുത്തു അതിന്റെ വശത്ത് അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായവ എഴുതി വയ്ക്കുക തുടങ്ങി ആ നോട്ടം വരെ ബാബുവില്‍ നിന്ന് പകര്‍ത്തിയെന്ന് തോന്നും തങ്ങളെ കണ്ടാല്‍. പത്മരാജന്‍ പറഞ്ഞിട്ടുണ്ട്. ഏതോ യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്ന് സൃഷിടിച്ചതാണ് തങ്ങളെ എന്ന്. അത് മിക്കാരും ശരിയായിരിക്കും. 

ഇനിയും കാണും ഇതുപോലുള്ള മിടുക്കന്മാര്‍ . ഓര്‍മ  വരുന്നെങ്കില്‍ ഓര്‍മിപ്പിക്കുക .. :)

2012 സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഒരായിരം ഓണാശംസകള്‍ !!




( Baby model : Eshaan Mohammed )

നേരത്തെ പറഞ്ഞ പോലെ വരാന്‍ പറ്റിയില്ല.
ചില സാങ്കേതിക പ്രശ്നങ്ങള്‍ . അതുകൊണ്ടാണ്. 
എന്തായാലും ഓണത്തിന് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ 
പിന്നെ ഇത് എന്ത് ബ്ലോഗാ അല്ലേ ? :)
അപ്പൊ എല്ലാവര്‍ക്കും മധുരം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...