2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

തവമായ് തവമിരുന്ത്


ഈ സിനിമ ഇറങ്ങിയിട്ട് ഒരുപാടു കാലമായെങ്കിലും ഇപ്പോഴാണ്‌ അത് കാണാന്‍ ഒരു അവസരം കിട്ടിയത്. ചേരന്‍റെ ഓട്ടോഗ്രാഫ് ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ ഇത് കണ്ടപ്പോ എങ്ങനേലും അത് കൂടി കാണണമെന്ന് തോന്നുന്നു. ഏറ്റവും നല്ല കുടുംബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു കലാ സൃഷ്ടി ആണ് തവമായ് തവമിരുന്ത്. ചേരന്‍ എഴുതി സംവിധാനം ചെയ്തതാണ്.

ആകാശം മൂടി നില്‍ക്കുന്ന ഒരു കാര്‍  മേഘം പോലെ ആണ് ഈ കഥ . ഒരു നിശബ്ദതക്കു ശേഷം ആര്‍ത്തു പെയ്യുന്ന ഒരു പെരു മഴ പോലെ നിങ്ങളുടെ ഹൃദയത്തിലേക്ക് ഇത് നനഞ്ഞിറങ്ങുന്നു. പലപ്പോഴും മിന്നലുകളും ഇടി മുഴക്കങ്ങളും ഉണ്ടാവുമെങ്കിലും ഒരു ചാറ്റല്‍ മഴ പോലെ അത് ഒരു വരമ്പില്‍ തട്ടി നില്‍ക്കും. നിങ്ങളുടെ കണ്ണുകളെ ഇത് ഈറന്‍ അണിയിക്കും. നിങ്ങള്‍ക്ക് ഇതിലെ അനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ കാണാന്‍ പറ്റുന്നെങ്കില്‍. ഇത് പോലെ ഒരു അച്ഛനെ കണ്ടിട്ടുണ്ടെങ്കില്‍...


    പേരിനു ഇത് ചേരന്‍റെ പടം ആണെന്ന് പറയാമെങ്കിലും രാജ് കിരണ്‍ ആണ് ഇതിലെ യഥാര്‍ത്ഥ ഹീറോ. സത്യം പറഞ്ഞാല്‍ അദ്ദേഹത്തെ പറ്റി മുമ്പ് ഒരു മതിപ്പും ഉണ്ടായിരുന്നില്ല. പക്ഷെ അസാമാന്യ പ്രകടനത്തിലൂടെ രാജ്കിരന്‍ പ്രേക്ഷകനെ കയ്യിലെടുക്കും. ചേരന്‍റെയും പദ്മ പ്രിയയുടെയും മറ്റും കഥാപാത്രങ്ങളെ ബഹുദൂരം പിന്തള്ളുന്നു രാജ്കിരന്‍ അവതരിപ്പിക്കുന്ന മുത്തയ്യ.

തലയ്ക്കു മുറിവ് പറ്റി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ വരുന്ന രാമലിംഗത്തില്‍ ( ചേരന്‍ ) നിന്നാണ് കഥ തുടങ്ങുന്നത്. കാറില്‍ ഇരുന്നു രാമ ലിംഗം പഴയ ഓര്‍മകളിലേക്ക് തിരികെ പോകുന്നു. മധുരയില്‍ ഒരു പ്രസ്‌ നടത്തുകയാണ് മുത്തയ്യ. ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്‌ ശരണ്യ ആണ്. അതി രാവിലെ എഴുനേറ്റു രണ്ടു ആണ്‍ മക്കളെയും കുളിപ്പിച്ച് ഒരുക്കി ആഹാരം കഴിപ്പിച്ചു സ്വന്തം സൈക്കിളില്‍ ഇരുത്തി സ്കൂളിലേക്ക് കൊണ്ട് പോകുന്ന മുതയ്യയില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ഇത് പല ചിത്രങ്ങളിലും കണ്ടിടുള്ളത് ആണെങ്കിലും മിതമായ ഭാവ പ്രകടനത്തിലൂടെ വ്യത്യസ്തമായ ഒരു രീതിയില്‍ ആണ് രാജ് കിരണ്‍ ഇത് അവതരിപ്പിക്കുന്നത്‌. സ്കൂള്‍ വിട്ടു പ്രസ്സിലേക്ക് വരുന്ന മക്കളെ അയാള്‍ വീണ്ടും കുളിപ്പിച്ച് ഒരുക്കി കുറി തൊടീച്ച് പഠിക്കാന്‍ ഇരിപ്പിക്കുന്നു. ഇരുത്തുന്നു. അവര്‍ക്ക് വേണ്ടി ചൂട് മാറാത്ത ദോശയും ചായയും ഒക്കെ വാങ്ങി ഇരിക്കുന്നിടത്ത് ചെന്ന് അവരെ കഴിപ്പിക്കും. പ്രസ്സിലെ ജോലി കഴിഞ്ഞു രാത്രി നിലാവ് വഴികാണിക്കുന്ന ഒരു വിജനമായ പാതയില്‍ കൂടി വളരെ ദൂരം സൈക്കിള്‍ ചവിട്ടി വീട്ടിലേക്കു തിരികെ വരുന്നു. മക്കള്‍ ഉറങ്ങാന്‍ കിടക്കുന്നതോട് കൂടി അയാളുടെ ഒരു ദിവസം അവസാനിക്കുന്നു. ജീവിതത്തോട് അങ്കം വെട്ടി അയാള്‍ മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്നു. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും അയാള്‍ മന പൂര്‍വ്വം മറക്കുന്നു. വളര്‍ന്നു വലുതാവുമ്പോള്‍ മക്കള്‍ ഒരു നല്ല നിലയിലായി വയസ്സാകുമ്പോള്‍ തനിക്കു ഒരു തുണ ആവും എന്നുള്ള പ്രതീക്ഷയില്‍ ആണ് മുത്തയ്യയുടെ ജീവിതം. ഭാര്യ പറയുന്ന ചില അഭിപ്രായങ്ങള്‍ പോലും അയാള്‍ കണ്ടില്ല എന്ന് നടിക്കുന്നു. 


     ഒരു മകന്‍ ഒടുവില്‍ textstile technology പഠിക്കാന്‍ പോകുന്നു. ഇളയ മകന്‍ ആയ രാമ ലിംഗതിനെ എഞ്ചിനീയറിംഗ് പഠിക്കാനും വിടുന്നു. ഇതെല്ലാം വന്‍ പലിശക്ക് പണം എടുത്താണ് അയാള്‍ ചെയ്യുന്നത്. 50000 രൂപ ടെപോസിറ്റ്‌ കൊടുത്തു ഒരു മില്ലില്‍ മൂത്ത മകന് ജോലി വാങ്ങുന്നു. അയ്യായിരം രൂപ ആണ് ശമ്പളം. പത്തു മാസം കൊണ്ട് ആ കടം അടച്ചു തീര്‍ക്കാം എന്ന് കരുതിയ മുത്തയ്യയുടെ സ്വപ്നം എല്ലാം ആദ്യ മാസം തന്നെ തകരുന്നു. കല്യാണം കൂടി കഴിയുന്നതോടെ മൂത്ത മകന്‍ കുടുംബത്തില്‍ നിന്ന് അകലുന്നു. മുതയ്യയുടെയും ഭാര്യയുടെയും സ്നേഹതോടെ ഉള്ള ചെറിയ ശകാരങ്ങള്‍ പോലും മരുമകള്‍ക്ക് അസഹ്യമായി തീരുന്നു.അങ്ങനെ അവള്‍ അയാളെ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ഉപദേശിക്കുന്നു. ഒരു ദിവസം കുട്ടിയേയും കൊണ്ട് മകനും ഭാര്യയും ഇറങ്ങി പോകുന്നു. അയാളുടെ ജീവിതത്തിലെ ആദ്യ ദുരന്തം അവിടെ തുടങ്ങുന്നു.
    എന്ജിനീയറിംഗ്  പഠിക്കാന്‍ പോയ രാമ ലിംഗം അവിടെ തന്നെ പഠിക്കുന്ന പദ്മ പ്രിയയുമായി അടുക്കുന്നു. മഴ പെയ്തു നില്‍ക്കുന്ന ഒരു രാത്രി അവര്‍ ഒന്നാവുന്നു. പെയ്തു തീര്‍ന്ന മഴ അവരുടെ ജീവിതം മായ്ചെഴുതുന്നു. ഗര്‍ഭിണി ആയ അവളെയും കൊണ്ട് അയാള്‍ക്ക് ഒളിചോടെണ്ടി വരുന്നു. അച്ഛനോട് കാര്യമൊന്നും പറയാതെ കണ്ണീരൊഴുക്കി യാത്ര പറഞ്ഞിറങ്ങുന്നു അയാള്‍. കോയമ്പത്തൂരില്‍ ഒരു ജോലി നോക്കി പോവുകാണെന്ന് കള്ളം പറഞ്ഞു പോവുന്ന അയാള്‍ അവളെയും കൊണ്ട് അഴുക്കു നിറഞ്ഞ ഒരു കുടുസ്സു മുറിയില്‍ ജീവിതം ആരംഭിക്കുന്നു. ഒരു ചെറിയ ജോലി ശരിയാക്കി അയാള്‍ പിടിച്ചു നിക്കുന്നു. എന്നാലും എല്ലാ നിമിഷവും അയാളെ വീര്‍പ്പു മുട്ടിക്കുന്ന ഒരു വേദന ആയി അച്ഛന്‍റെ നഷ്ടപ്പെട്ട സ്നേഹം പിന്തുടരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാള്‍ കാണുന്നത് ജീവിതം തളര്‍ത്തിയ, ശ്മശ്രുക്കള്‍ മൂടിയ ഒരു മുഖവുമായി ഒരു പായില്‍ ചടഞ്ഞിരിക്കുന്ന അച്ഛനെ ആണ്. അത് വരെ സൂക്ഷിച്ചു വച്ചിരുന്ന വേദനയും സ്നേഹവും , പേരെന്താണ് എന്നറിയാത്ത ഒരു പാട് വികാരങ്ങള്‍ അണ പൊട്ടി ഒഴുകുന്നു. അച്ഛനോടൊപ്പം അവര്‍ നാട്ടിലേക്ക് തിരികെ പോകുന്നു. അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍, ജീവിതം വീണ്ടും കാട്ടി തരുന്ന പാഠങ്ങള്‍. ഒരിക്കല്‍ തരിശിട്ട നിലത്തു വീണ്ടും മുളച്ചു പൊങ്ങുന്ന പുതിയ പൂച്ചെടികള്‍.  അങ്ങനെ ഒരുപാടു കാഴ്ചകള്‍ കാട്ടിത്തരുന്നു ഈ ചിത്രം 

നിങ്ങളുടെ അച്ഛന്‍ നിങ്ങളെ സ്നേഹിച്ചത് ഒരിക്കലെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു മകനോ മകളോ ആണെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം ചിലപ്പോഴൊക്കെ നിങ്ങളെ കരയിക്കും.  കണ്ടു തീരുമ്പോള്‍ നിശബ്ദമായി അടിച്ച ഒരു കൊടുംകാറ്റു പോലെ ഇത് നിങ്ങളെ കട പുഴക്കി എറിയും. മുത്തയ്യയുടെ ജീവിതം നിങ്ങളെ സ്വന്തം മക്കളെ ഒന്ന് കൂടി സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.  അച്ഛനെയും അമ്മയെയും ഒന്ന് കൂടി സ്നേഹിക്കാന്‍ നിങ്ങളെയും..

7 അഭിപ്രായങ്ങൾ:

  1. സിനിമ കണ്ടിട്ടില്ല.പക്ഷെ എഴുത്ത് സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നു.തീര്‍ച്ചയായും കാണാന്‍ ശ്രമിക്കും..

    മറുപടിഇല്ലാതാക്കൂ
  2. സിനിമ കണ്ടിട്ടില്ല.. അതുകൊണ്ട് എന്ത് പറയണമെന്നും അറിയില്ല..

    മറുപടിഇല്ലാതാക്കൂ
  3. cherente outograph kandittund athu valare ishtamayathanu ithum kanan e lekanam prerippikkunnu

    മറുപടിഇല്ലാതാക്കൂ
  4. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമ. ഒരുപക്ഷേ തമിഴിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ലത് എന്നു തന്നെ പറയാം. അടുത്ത് “അഭിയും ഞാനും” കണ്ടപ്പോൾ വീണ്ടും ഈ സിനിമയെ ഓർത്തു. നന്ദി വീണ്ടും ഓർമ്മിപ്പിച്ചതിന് :)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ഏപ്രിൽ 2 10:48 PM

    Anna..excellent...your literature is pushing me to watch that movie and I think you expressed it well..(that I could see without watching the movie)

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ഏപ്രിൽ 2 11:03 PM

    ഈ സിനിമ കണ്ടിട്ടില്ല.ഇപ്പോള്‍ കണ്ടത് പോലുള്ള ഒരു അനുഭവം ,നിരൂപണം നന്നായി.അഭിയും ഞാനും കണ്ടു നല്ല പടം .

    ഷാജി ഖത്തര്‍.

    മറുപടിഇല്ലാതാക്കൂ
  7. നല്ല സിനിമ , നല്ല ഒരു അനുഭവമായിരുന്നു
    പക്ഷെ സെക്കന്റ്‌ ഹാഫില്‍ കൊറച് നീളം കൂടി പോയില്ലേ എന്ന് സംശയം
    വളരെ ആത്മാര്‍തമായ സംവിധാനം , അഭിനയം .

    മറുപടിഇല്ലാതാക്കൂ