2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 13




കഴിഞ്ഞ ഭാഗം 


വന്ന പാടെ ബൈജു കഥകള്‍ എല്ലാം മഹേഷിനോട് പറഞ്ഞു. അവന്‍ ബൈജുവിനെ സമാധാനിപ്പിച്ചു. രണ്ടു പേരും കൂടി ബാറില്‍ പോയി ഓരോ നാരങ്ങ വെള്ളം അങ്ങട് പിടിപ്പിച്ചു. അതീവ സന്തോഷവാന്‍ ആയാണ് ബൈജു തിരിച്ചു റൂമിലെത്തിയത്. ചിന്നു പോയാല്‍ പോട്ടെ. വേറെ പെണ്ണ് വരും. ഇനി  താന്‍ ഈ പരിപടിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. ടി വിയില്‍ ഇമോഷണല്‍ അത്യാചാര്‍ കണ്ടപ്പോ ബൈജുവിന് അല്പം സന്തോഷം കൂടി. അപ്പൊ ഇത്രയൊക്കെയേ ഉള്ളു ഈ സ്നേഹം പ്രേമം എന്നൊക്കെ പറയുന്നത്. ശുദ്ധ തട്ടിപ്പ്.  സ്വപ്നത്തില്‍ ചിന്നു പല തവണ വന്നെങ്കിലും അത് പോലെ തന്നെ പോയി. 

അങ്ങനെ ഒരാഴ്ച കടന്നു പോയി. സാധാരണ പോലെ തന്നെ ഓഫീസില്‍ പോവാന്‍ ബൈജു ശ്രമിച്ചെങ്കിലും ഇടക്കിടക്ക് എന്തോ ഒരു വിഷമം ബൈജുവിന് അനുഭവപ്പെട്ടു. ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ബൈജുവിന് അതിന്‍റെ കാരണം താമസിയാതെ മനസ്സിലായി. ചിന്നു. ചിന്നു മനസ്സില്‍ നിന്ന് പോകുന്നില്ല. എല്ലാ ദിവസവും അവളെ കാണുമ്പോ മുഖം തിരിച്ചു നടക്കാന്‍ ബൈജു ശ്രമിക്കാറുണ്ട്. പക്ഷെ ഇനി വയ്യ. അവള്‍ വരുമ്പോഴെല്ലാം ബൈജു ആരും അറിയാതെ തല ചരിച്ചു അവളെ നോക്കാന്‍ തുടങ്ങി. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ബൈജുവിന് മനസ്സിലായി അങ്ങനെ പെട്ടെന്ന് ഇറക്കി വിടാവുന്ന ഒരു സ്ഥലത്തല്ല ചിന്നുവിനെ താന്‍  ഇരുത്തിയിരിക്കുന്നതെന്ന്. ദൂരേക്ക്‌ പോയിട്ട് വീണ്ടും ഇരട്ടി ശക്തിയോടെ തിരിച്ചു വരുന്ന ഒരു തിരമാല പോലെ അവള്‍. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ ബൈജുവിന്‍റെ ശ്രദ്ധ കുറഞ്ഞു. ജീവിതം മുഴുവന്‍ ഒരാളിലേക്കു ചുരുങ്ങി പോകുന്നതായി ബൈജുവിന് തോന്നി. എപ്പോ വെറുതെ ഇരുന്നാലും അവളെ പറ്റിയുള്ള ഓര്‍മകളും അന്നത്തെ ആ ദിവസവും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ബൈജുവിന്‍റെ ഉറക്കം ശരിക്കും നഷ്ടപെട്ടു. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ ബൈജു പായില്‍ എണീറ്റ്‌ വെറുതെ ഇരിക്കാന്‍ തുടങ്ങി. ഉറക്കമില്ലാത്ത രാത്രികള്‍ പതിവായി തുടങ്ങി. അവളെ പറ്റി ഓര്‍ക്കുമ്പോഴൊക്കെ സുഖമുള്ള ഒരു നീറ്റല്‍.. ഒരു വേദന. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ബൈജുവിന് മനസ്സിലായി. വെറുതെ ഒരു തമാശ എന്ന് വച്ച് ചെയ്തത് ഇപ്പോള്‍ ശരിക്കും കാര്യം ആയിരിക്കുന്നു.  ഇതൊക്കെ എല്ലാവര്‍ക്കും ഉണ്ടാവുമോ എന്തോ. താന്‍ കണ്ടിട്ടുള്ള പല ലൈന്‍ അടിക്കാര്‍ക്കും ഇങ്ങനത്തെ വികാരം ഒന്നും കണ്ടിട്ടില്ല. എന്തോ കുഴപ്പം ഉണ്ട്.

     സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ ആയ ഒരു ദിവസം ബൈജു മഹേഷിനെ വിളിച്ചു. ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. വൈകിട്ട് അവര്‍ മഞ്ജുനാഥാ ബാറില്‍ ഒത്തു കൂടി. ആ അരണ്ട വെളിച്ചത്തില്‍ മഹേഷിന്‍റെ മുഖത്ത് നോക്കാതെ ബൈജു ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം  തുറന്നു പറഞ്ഞു. എല്ലാം കേട്ടിട്ട് മഹേഷ്‌ ആദ്യം ഒന്നും മിണ്ടിയില്ല. എന്നിട്ട് പതിയെ പറഞ്ഞു..' I think you are in love..' എന്ന്.  ആദ്യം ഒന്ന് അമ്പരന്നെങ്കിലും ബൈജു വീണ്ടും മഹേഷിനോട് ചോദിച്ചു. 'പക്ഷെ എനിക്ക് മാത്രമല്ലെ അവളോട്‌ സ്നേഹം ഉള്ളു. അവള്‍ എന്താ അത് മനസ്സിലാക്കാത്തത്‌ ? ഇനി ഇപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടത് ? അത് വരെ നിര്‍വികാരനായി ഇരുന്ന ബൈജുവിന്‍റെ ശബ്ദം ഇടറി. കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു.  'ഡാ.. നീ ഇങ്ങനെ ഇമോഷണല്‍ ആകാതെ. അവള്‍ നിന്നോട് ശരിക്കും എന്താ പറഞ്ഞത് ? നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞോ ? ബൈജു ഒന്നുകൂടി ഓര്‍ത്തു നോക്കി. 'ഇല്ല. അങ്ങനെ പറഞ്ഞില്ല ' ബൈജു പറഞ്ഞു. 'പക്ഷെ അവള്‍ക്കു തന്നെ പറ്റിയുള്ള ധാരണ മാറിയിരിക്കുന്നു. എന്താ ചെയ്ക.. ' എന്ന് ബൈജു വീണ്ടും പറഞ്ഞു. 'ഡാ. ഇത് വെറും ഒരു തെറ്റി ധാരണ ആണ്. നീ അത് ക്ലിയര്‍ ചെയ്താല്‍ എല്ലാം ശരിയാവും.. കേട്ടിടത്തോളം അവള്‍ നല്ലൊരു കുട്ടിയാണ്. നീ ഒന്നുകൂടി അവളോട്‌ സംസാരിച്ചു നോക്ക്. അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നീ പറയാന്‍ ശ്രമിച്ചത് എന്താണെന്നു അവള്‍ക്കു മനസ്സിലാവണം. എന്നിട്ട് ബാക്കി നോക്കാം.' മഹേഷ്‌ വീണ്ടും പറഞ്ഞു. ശരിയാണ്. അത് ക്ലിയര്‍ ചെയ്യണം. ബൈജു ഉറപ്പിച്ചു. മഹേഷ്‌ അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും എന്ന് പറഞ്ഞത് ബൈജുവിന്‍റെ മനസ്സില്‍ വീണ്ടും ഒരു ചാട്ടുളി തറപ്പിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിലും എന്ന വാക്ക്. അങ്ങനെ ആണെങ്കില്‍ അത് എങ്ങനെ നേരിടും ? ബൈജുവിന് ഒരു ഇതും പിടിയും കിട്ടിയില്ല.  'ഇനി അവള്‍ക്കു എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ ? ' മടിച്ചു മടിച്ചു ബൈജു ചോദിച്ചു. മഹേഷിനു ഒരു കുലുക്കവും ഇല്ല.  'അപ്പൊ പിന്നെ എല്ലാം തീര്‍ന്നില്ലേ. നിനക്ക് പിന്നെ സമാധാനമായി ഇരുന്നു കൂടെ .' എന്ന് മഹേഷ്‌ പറഞ്ഞു. 'നിനക്ക് അങ്ങനെ പറയാം. പക്ഷെ എന്നെ കൊണ്ട് അത് പറ്റുമോ എന്നറിയില്ല. വേണ്ടായിരുന്നു എല്ലാം ' എന്നൊക്കെ ബൈജു പറഞ്ഞു. 'ഡാ. വേണ്ടായിരുന്നു എല്ലാം എന്ന് നീ ഇപ്പൊ പറഞ്ഞില്ലേ. അവള്‍ നിനക്ക് ആ സ്നേഹം തിരിച്ചു തന്നാല്‍ നീ ഇതേ വാചകം മാറ്റി പറയും. അന്ന് നമുക്ക് വീണ്ടും ഇവിടെ തന്നെ വരേണ്ടി വരും.' മഹേഷ്‌ തുടര്‍ന്നു. വെറുതെ തമാശക്ക് പറഞ്ഞതാണെങ്കിലും അത് ബൈജുവിന് ഇഷ്ടപ്പെട്ടു. വെറുതെ ഒരു സന്തോഷം ഒക്കെ തോന്നി. കുപ്പി രണ്ടെണ്ണം അടിച്ചു തീര്‍ന്നു. ബാര്‍ അടക്കാറായി. ഇറങ്ങിയേക്കാം. മഹേഷ്‌ പറഞ്ഞു. 

    രണ്ടു പേരും പുറത്തിറങ്ങി. നല്ല നിലാവുണ്ട്. നിരത്തില്‍ അധികം ആള്‍ക്കാര്‍ ഒന്നുമില്ല. ബാന്ഗ്ലൂരില്‍ എല്ലായിടത്തും ഉള്ള പോലെ കുറച്ചു ചാവാലി പട്ടികള്‍ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. അത് പോലെ തന്നെ ടാഗ് തൂക്കി കുറച്ചു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരും. 'ബാന്ഗ്ലൂരില്‍ ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു പട്ടി അല്ലെങ്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ആയിരിക്കും ഏറു കൊള്ളുക' മഹേഷ്‌ ഒരു തമാശ പറഞ്ഞു. പക്ഷെ അതൊന്നും ബൈജു കേട്ടില്ല. താനും ചിന്നുവും മാത്രമുള്ള ഒരു ലോകത്തായിരുന്നു ബൈജു. ചെറുതായി മഞ്ഞ് പൊഴിയുന്നുണ്ട്‌. റോഡിന്‍റെ മറു വശത്ത് ഫുട് പാത്തില്‍ കൂടി ഒരു പയ്യനും ഒരു പെണ്‍കുട്ടിയും തോളില്‍ കയ്യിട്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുഖമുള്ള കാഴ്ച പ്രേമിക്കുന്ന രണ്ടു പേര്‍ ഒന്നിച്ചിരിക്കുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വേര്‍ഡ്സ് വര്‍ത്ത് അല്ലെ അത് .. ആത്മ ഗതം കുറച്ചു ഉറക്കെ ആയി പോയി. 'എന്താടാ .. നീ ഫിറ്റ്‌ ആയോ ? ' മഹേഷ്‌ ചോദിച്ചു. അല്ലെടാ.. അല്ലാതെ തന്നെ നല്ല സുഖം.. ബൈജു പറഞ്ഞു.. 'അതേ ഞാന്‍ ഒരു കാര്യം ആദ്യമേ തന്നെ പറഞ്ഞേക്കാം. ചിലപ്പോ അവള്‍ നോ പറഞ്ഞെന്നിരിക്കും. നീ ഇപ്പോഴേ ഇങ്ങനെ വികാര ഭരിതനായാല്‍ പറ്റില്ല. വളരെ പ്രാക്ടിക്കല്‍ ആയി ഇതിനെ കാണണം. ' മഹേഷ്‌ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ബൈജു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നാളെ ചിന്നുവിനോട് പറയേണ്ട വാചകങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു നോക്കുകയായിരുന്നു ബൈജു.. ഒരു തണുത്ത കാറ്റ് വീശി. അരികത്തു നില്‍ക്കുന്ന വാക മരത്തില്‍ നിന്ന് കുറച്ചു പൂക്കള്‍ പൊഴിഞ്ഞു വീണു. ഇന്ന് രാവ് പുലരാതിരുന്നെങ്കില്‍... 



( ഈ സീരീസ് അല്പം പൈങ്കിളി ആവുന്നുണ്ടോ എന്നൊരു ഡൌട്ട്. പാവം ബൈജു. അവന്‍ അനുഭവിക്കട്ടെന്നേ... തുടരും .)

2 അഭിപ്രായങ്ങൾ:

  1. ആഹാ... അപ്പൊ കഥ മുന്‍പോട്ടു തന്നെ.. പ്രതീക്ഷയ്ക്ക് വകയുണ്ട്.. തുടരുക..

    മറുപടിഇല്ലാതാക്കൂ
  2. അടുത്ത തവണ നാരങ്ങാവെള്ളം കുടിയ്കാന്‍ പോകൊമ്പോ, എന്നെ കൂടെ വിളി !! ;)

    മറുപടിഇല്ലാതാക്കൂ