2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 26



     രാവിലെ തന്നെ ട്രെയിന്‍ എത്തി. ചിന്നു മിടിക്കുന്ന ഹൃദയത്തോടെ പുറത്തിറങ്ങി. പുറത്തു അച്ഛന്‍ കാറുമായി കാത്തു നില്‍പ്പുണ്ട്.  എല്ലാ തവണയും നാട്ടില്‍ വരുന്നത് പോലെയല്ലല്ലോ ഇന്ന്. അവള്‍ പതിയെ ബാഗ് കാറിന്റെ ഡിക്കിയില്‍ കൊണ്ടു വച്ചു. 'എന്താടീ..യാത്രയൊക്കെ എങ്ങനിരുന്നു ? " അച്ഛന്‍ ചോദിച്ചു. "സുഖമായിരുന്നു അച്ഛാ.. അച്ഛന്‍ എപ്പോ വന്നു ? " അവള്‍ ചോദിച്ചു. "ഞാന്‍ വന്നിട്ട് പത്തു മിനിറ്റ് ആയി. എനിക്കറിയാമായിരുന്നു ഇത് ലേറ്റ് ആവും ന്ന് "  അച്ഛന്‍ പറഞ്ഞു. 'ഹോ. ഈ അച്ഛന്റെ ഒരു ബുദ്ധി.. " ചിന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ഔപചാരികത ഒന്നുമില്ലാതെയാണ് അച്ഛന്‍ അവളോട്‌ സംസാരിക്കുന്നത്. കാര്‍ വിട്ടു. നഗരം ഉണര്‍ന്നു വരുന്നു. റോഡില്‍ പത്രക്കാരും രാവിലെ എണീറ്റ്‌ പണിക്കു പോകുന്ന തൊഴിലാളികളും ഒക്കെയുണ്ട്.   വീട്ടിലെത്തി. അമ്മ പുറത്തിരിപ്പുണ്ട്. എന്താ അച്ഛനും മോളും കൂടി ഇത്രയും താമസിച്ചത് ? ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. അമ്മ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു. ഇതെങ്ങനെ പറയും. ഒരു തുടക്കം കിട്ടണമല്ലോ. അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവള്‍ തിരിച്ചും മറിച്ചും മറുപടി പറയുന്നത് കേട്ടിട്ട് അച്ഛന്‍ തിരിഞ്ഞു നോക്കി. 'എന്ത് പറ്റി നിനക്ക് ? സുഖമില്ലേ ? എന്താ പുറകില്‍ പോയി ഇരിക്കുന്നത് ? സാധാരണ നീ മുന്നില്‍ വന്നു ഞെളിഞ്ഞിരിക്കുന്നതാണല്ലോ.. " അച്ഛന്‍ ചോദിച്ചതൊന്നും അവള്‍ കേട്ടില്ല. വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ എന്തോ പിറുപിറുത്തു. 'നല്ല തലവേദന അമ്മേ.. ഒന്ന് കിടക്കട്ടെ' ഇത്രയും പറഞ്ഞിട്ട് ചിന്നു മുകളിലത്തെ മുറിയിലേക്ക് പോയി. ഡ്രസ്സ്‌ മാറിയിട്ട് അവള്‍ കിടക്കയിലേക്ക് വീണു. എങ്ങനെ പറയും ? അച്ഛനും അമ്മയും വളരെ സ്നേഹത്തോടെ രാവിലെ തൊട്ടു നോക്കി ഇരിക്കുകയാണ്. എന്തോ. അവള്‍ പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു. ചിന്നു എം സി എ പഠിക്കാന്‍ പോയപ്പോള്‍ ആണ് അവളുടെ അച്ഛന്റെ ഏറ്റവും അടുത്ത ഒരു ഫ്രണ്ട് ന്റെ മകള്‍ ഒരു പയ്യന്റെ ഒപ്പം ഇറങ്ങി പോയത്. അന്ന് ആ അങ്കിള്‍ വീട്ടില്‍ വന്നത് ചിന്നു ഓര്‍ത്തു. ആകെ തളര്‍ന്നു വിഷമിച്ചു വന്ന അദ്ദേഹത്തെ ചിന്നുവിന്റെ അച്ഛനായിരുന്നു സമാധാനിപ്പിച്ചത്. അന്ന് ആ അങ്കിള്‍ പോയ ശേഷം ചിന്നു കേള്‍ക്കെ അവളോട്‌ അച്ഛനും അമ്മയും പറഞ്ഞു.. ചിന്നു ഒരിക്കലും ഇങ്ങനൊന്നും ആവില്ല എന്നതാണ് ആശ്വാസം എന്ന്.  അതൊക്കെ ഒരു സിനിമ കാണുന്നത് പോലെ ചിന്നുവിന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. എങ്ങനെ തുടങ്ങണം. എന്ത് പറയണം എന്നറിയില്ല. എന്തായാലും അച്ഛന്‍ ചിലപ്പോ പുറത്തു പോകും. അപ്പൊ അമ്മയോട് സൂചിപ്പിക്കാം. ഇത് വരെ സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ ചോര്‍ന്നു പോയിരിക്കുന്നു. 

    ഒരുവിധത്തില്‍ അവിടുന്നെഴുനേറ്റു. ഒരു കുളി പാസ്സാക്കി. താഴേക്കു ഇറങ്ങി ചെന്നു. അമ്മ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്. ദോശയും ചട്നിയും. അവള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്‌ ഫാസ്റ്റ് ആണ്.  എന്നും അതിന്റെ മേല്‍ ചാടി വീഴാറുള്ള ചിന്നു ഇന്ന് അത് കണ്ടിട്ട് ഒന്നും മിണ്ടിയില്ല. മാത്രമല്ല അവളുടെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു. എന്താ മോളെ ? എന്ത് പറ്റി ? സുഖമില്ലേ ? അമ്മ ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല. 'ഇല്ല കുഴപ്പമൊന്നുമില്ല അമ്മേ. ചൂട് വെള്ളത്തില്‍ കുളിച്ചത് കൊണ്ട് കണ്ണ് നിറഞ്ഞത. സാരമില്ല" എന്നൊക്കെ എന്തൊക്കെയോ ചിന്നു പറഞ്ഞു. എന്നിട്ട് പതിയെ ദോശ മുറിച്ചു ചട്നിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങി. 'എന്നത്തേയും പോലെ ഇങ്ങനിരിക്കാതെ രാവിലെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ ഒന്ന് പോയിട്ട് വാ കേട്ടോ. ഉച്ച കഴിഞ്ഞു നിന്നെ കാണാന്‍ ഒരാള് വരുന്നുണ്ട് " ദോശ ചുട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു. ഒരു വെള്ളിടി പോലെയാണ് ആ വാക്കുകള്‍ ചിന്നുവിന്റെ ചെവിയില്‍ വീണത്‌. അവളുടെ മുഖം വിളറി വെളുത്തു. കണ്ണുകളില്‍ നിന്ന് ധാരയായി കണ്ണീര്‍ ഒഴുകി. പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന അമ്മ അത് കണ്ടില്ല. പെട്ടെന്ന് തന്നെ ടവല്‍ എടുത്തു അവള്‍ മുഖം തുടച്ചു. എന്നിട്ട് ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.'എന്താ അമ്മേ നേരത്തെ പറയാതിരുന്നത് ? എന്നോട് ആരും പറഞ്ഞില്ലല്ലോ ' എന്നൊക്കെ അവള്‍ പറഞ്ഞു. 'അതിനെന്തിനാ നേരത്തെ തന്നെ ഇതൊക്കെ പറയുന്നത് ? നീ എന്തായാലും വരും എന്ന് പറഞ്ഞിരുന്നല്ലോ. നല്ല ആള്‍ക്കാരാണ്. പയ്യന്‍ ബാന്‍ഗ്ലൂര്‍ തന്നെ ജോലി ചെയ്യുകയാണ്. ഇന്റല്‍ എന്നൊരു കമ്പനിയില്‍ ആണ്. അവന്റെ സഹോദരി അവിടെ കല്യാണമൊക്കെ കഴിച്ചു സെറ്റില്‍ട് ആണ്. നടക്കുകയാണെങ്കില്‍ നല്ലതല്ലേ. ജാതകം നോക്കിയപ്പോ ഏഴു പൊരുത്തം ഉണ്ട്. നോക്കിക്കോളാനാണ് ആ പണിക്കര്‍ പറഞ്ഞത്. വേറൊരു പ്രൊപോസല്‍ കൂടി വന്നിട്ടുണ്ട്. അതിന്റെ ജാതകം കൂടി ഒന്ന് നോക്കാനാണ് അച്ഛന്‍ പോയിരിക്കുന്നത്. ചേരുമെങ്കില്‍ നീ നാളെ തിരികെ പോകുന്നതിനു മുമ്പ് അവരോടും കൂടി വന്നു കാണാന്‍ പറയാം. അമ്മ അവിടെ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. 'എന്താ അമ്മേ.. എന്നെ കെട്ടിച്ചു വിടാന്‍ ഇത്രയ്ക്കു തിടുക്കമായോ ? " അവള്‍ ചോദിച്ചു. ചിന്നുവിന്റെ ചോദ്യവും ഇടറിയ ശബ്ദവും വിളറിയ മുഖവും ഒക്കെ കണ്ടു അമ്മയ്ക്ക് പേടിയായി. നിന്റെ പ്രായത്തിലുള്ളവര്‍ക്കൊക്കെ കുട്ടികളായി. നിന്റേതു നടക്കാതിരുന്നാല്‍ നമുക്ക് പിന്നെ വിഷമം ആവില്ലേ ? ഇത് എങ്ങനെയും നടക്കാന്‍ പ്രാര്‍ത്ഥിക്കൂ. അമ്മ പറഞ്ഞു. ദോശ ഒരുവിധം തീര്‍ത്തതിനു ശേഷം അവള്‍ മുകളിലത്തെ മുറിയിലേക്ക് പോയി. മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്. 'എന്തായി? എത്തിയോ ? ' ബൈജു അയച്ചതാണ്.  'എത്തി' അവള്‍ മറുപടി അയച്ചു. ഉടന്‍ വരുന്നു അടുത്തത് 'എനി പ്രോബ്ലം ? ' ചിന്നുവിന്റെ ഒരു വാക്കിലുള്ള മെസ്സേജുകള്‍ കണ്ടാല്‍ ബിജുവിന് ടെന്‍ഷന്‍ കയറും. അങ്ങനെ അയച്ചതാവും. ചിന്നു അതിനു മറുപടി അയച്ചില്ല. ഒരു കാര്യം ചെയ്യാം. ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോ വിളിക്കാം. അവിടെ പോയിട്ട് കാര്യമായി ഒന്നും ചെയ്യാനില്ല. മുടി ഒന്ന് വെട്ടി ശരിയാക്കണം. മുഖത്തെ ചെറിയ സ്കാര്‍സ് ഒക്കെ കളയണം. അത്രേയുള്ളൂ. 

    പന്ത്രണ്ടു മണി ആയപ്പോ ചിന്നു അവിടുന്ന് ഇറങ്ങി. വീട് കഴിഞ്ഞു കുറച്ചായപ്പോ ഫോണ്‍ എടുത്തു. ബൈജു ഒരു റിംഗ് കേട്ടപ്പോ തന്നെ ഫോണ്‍ എടുത്തു. പാവം ടെന്‍ഷന്‍ ആയിട്ടുണ്ടാവും.  ചിന്നു വിഷമത്തോടെ പറഞ്ഞു.. 'ബൈജു എല്ലാം കഴിഞ്ഞു. ഇന്ന് ആരോ പെണ്ണ് കാണാന്‍ വരുന്നെന്നു' അവള്‍ക്കു ആ വാചകം മുഴുമിക്കാനായില്ല. അപ്പോഴേക്കും ചിന്നു വിതുമ്പി പോയി. അങ്ങേ തലയ്ക്കല്‍ നിന്നൊന്നും കേള്‍ക്കാനില്ല. ബൈജു ആകെ തകര്‍ന്നു നില്‍ക്കുകയാവും. മുക്കിയും മൂളിയും അവള്‍ ഉള്ള കാര്യം പറഞ്ഞു. ഒടുവില്‍ എല്ലാം കേട്ടതിനു ശേഷം ബൈജു പറഞ്ഞു  ' ഒരു കാര്യം ചെയ്യൂ. കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയ്‌. ബാക്കി പിന്നെ നോക്കാം. നമ്മുടെ കാര്യം തല്ക്കാലം മിണ്ടണ്ട. ഇപ്പൊ പറഞ്ഞാല്‍ അത് ചിലപ്പോ വഴക്കാവും. 'അപ്പൊ അവര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാലോ ബൈജൂ ? " അവള്‍ ചോദിച്ചു. 'ഹേയ്. അങ്ങനെ ആയാലും നിനക്കിഷ്ടമില്ലാതെ നിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ ? " അവന്റെ മറുചോദ്യം.  അത് കേട്ട് ചിന്നു ഒരു നിമിഷം നിന്നു. സത്യം പറഞ്ഞാല്‍ അങ്ങനെ ഉറപ്പില്ല. അച്ഛന്‍ ചിലപ്പോ വാശി പിടിച്ചു നടത്തിക്കും. അവള്‍ ഓര്‍ത്തു. എന്ത് വന്നാലും സമ്മതിക്കണ്ട. ഇഷ്ടമായില്ല എന്ന് തന്നെ പറയാം. അവള്‍ തീരുമാനിച്ചു. 'അങ്ങനെ തന്നെ ചെയ്യാം ബൈജു' അവള്‍ പറഞ്ഞു. 'എപ്പോഴാ അവര്‍ വരുന്നത്? " ബൈജു ചോദിച്ചു. ശബ്ദത്തില്‍ ധൈര്യം ഉണ്ടെങ്കിലും അവന്റെ ഉള്ളില്‍ നേരിയ ഭയമുണ്ട്. "ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാം ചിന്നൂ. നീ ധൈര്യമായി ഇരിക്കൂ. പറ്റുമെങ്കില്‍ പോകുന്ന വഴിയില്‍ ഏതേലും അമ്പലം കണ്ടാല്‍ ഒന്ന്  പ്രാര്‍ഥിച്ചോളു എന്നവന്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോ ചിന്നുവിന് കുറച്ചു ധൈര്യം ആയി. "ശരി. എന്തായാലും ദൈവം രക്ഷിക്കും" അവളും പറഞ്ഞു. പിന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. 

     തിരികെ വന്നു ഊണ് കഴിച്ചു എന്ന് വരുത്തി. ഏതു ഡ്രസ്സ്‌ ഇടണം എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വിളിച്ചു. ഡീ. നന്നായി ഒരുങ്ങി നിന്നോ ട്ടാ. വരുന്നത് നല്ല ആള്‍ക്കാരാണ്. നടന്നാല്‍ നിന്റെ ഭാഗ്യം. എല്ലാത്തിനും ഉം എന്ന് മൂളിയിട്ട് പാവം ചിന്നു ഫോണ്‍ വച്ചു. രണ്ടര ആയപ്പോ അവരെത്തി. പയ്യനും അങ്ങേരുടെ അനിയത്തിയും. അനിയത്തിക്ക് രണ്ടു കുട്ടികളുണ്ട്. ഒരെണ്ണം തോളത്തും ഒരെണ്ണം താഴെയും. കാണാന്‍ നല്ല സ്മാര്‍ട്ട്‌ അയ പയ്യനും സഹോദരിയും. അര മണിക്കൂര്‍ താമസിച്ചതില്‍ അവര്‍ ക്ഷമാപണം പറഞ്ഞു. ബ്ലോക്കില്‍ കുടുങ്ങിയതാണത്രെ. അതൊക്കെ കേട്ടതും അച്ഛന്റെ മുഖം വിടരുന്നത് അവള്‍ കണ്ടു. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അമ്മ അകത്തേക്ക് വന്നു. എന്നിട്ട് ചായ അമ്മ തന്നെ എടുത്തു വിതരണം ചെയ്തു. 'ചിന്നൂ. വന്നേയ്ക്കു .' അമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. വിറയ്ക്കുന്ന കാലുകളും അതിനെക്കാള്‍ വിറയ്ക്കുന്ന ഹൃദയവുമായി അവള്‍ സ്വീകരണ മുറിയിലേക്ക് ചെന്നു. 'എപ്പോ വന്നു ? എങ്ങനെ ഉണ്ട് ബംഗ്ലൂരിലെ ജീവിതം ? " എന്നൊക്കെ ആ ചേച്ചി ചോദിച്ചു. ചിന്നു എന്തൊക്കെയോ മണ്ടന്‍ മറുപടി പറഞ്ഞു. ചിന്നുവിന്റെ വിറയല്‍ കണ്ടപ്പോ അച്ഛന്‍ പറഞ്ഞു എന്നാല്‍ പിന്നെ അവര്‍ തമ്മിലെന്തെങ്കിലും സംസാരിക്കണമെങ്കില്‍ സംസാരിച്ചോട്ടെ ന്നു. മുകളിലേക്ക് പൊയ്ക്കോളാന്‍ അമ്മ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പയ്യനോട് മുകളിലേയ്ക്ക് ചെന്നോ എന്ന് അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. പയ്യന്‍ ആളല്പം കടുപ്പം ആണെന്ന് തോന്നുന്നു. അധികം ഒന്നും ചിരിക്കാതെ അങ്ങേര്‍ മുകളിലേക്ക് പോയി. ചിന്നുവും മനസ്സില്ലാ മനസ്സോടെ അങ്ങേരുടെ പുറകെ പോയി.

     മുകളില്‍ ഒരു ലിവിംഗ് റൂം ഉണ്ട്. അവിടെ സോഫയില്‍ അഭിമുഖമായി അവര്‍ ഇരുന്നു. 'എവിടെയാ ജോലി ചെയ്യുന്നത് ? " അങ്ങേര്‍ ചോദിച്ചു. ചിന്നു കമ്പനിയുടെ പേര് പറഞ്ഞു. 'എവിടെയാ ക്യാമ്പസ്‌ ? " അവള്‍ പറഞ്ഞു ഹെബ്ബാളിനു അടുത്താണ്. മാന്യത എംബസി പാര്‍ക്ക്‌ എന്ന് പറയും. അപ്പൊ അങ്ങേര്‍ പറഞ്ഞു "എനിക്കറിയാം. ഏതു ടെക്നോളജിയില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് ? " അവള്‍ പറഞ്ഞു 'ഡോട്ട് നെറ്റ് '. 'ഏതു വെര്‍ഷന്‍ ആണ് നിങ്ങള്‍ ഇപ്പൊ യൂസ്  ചെയ്യുന്നത് ? എങ്ങനെയുണ്ട് പ്രൊജക്റ്റ്‌ ? എന്തൊക്കെ ചെയ്യാനുണ്ട് ? " അങ്ങനെ ഒരു പത്തു ചോദ്യം അങ്ങേര്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു. ചോദിച്ചതില്‍ ചിലതൊക്കെ ചിന്നു മറുപടി പറഞ്ഞു. അങ്ങേരും ജാവയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്. എന്താണ് കരിയര്‍ പ്ലാന്‍ ? ഇപ്പൊ കുറച്ചു വര്‍ഷമായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് . ലീഡ് ആകേണ്ട സമയമൊക്കെ ആയല്ലോ " എന്നൊക്കെ അയാള്‍ സ്വയം പറഞ്ഞു. ചിന്നു അതിനു മറുപടി പറഞ്ഞില്ല. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു  അവള്‍. ലാലേട്ടന്‍ പറഞ്ഞ പോലെ EJB യില്‍ തുടങ്ങി കോര്‍ ജാവയിലൂടെ പല പല മേഖലകളിലൂടെ അങ്ങേരുടെ ചോദ്യങ്ങള്‍ നീണ്ടു. ഒടുവില്‍ ചിന്നുവിന് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ അങ്ങേര്‍ അഭിമുഖം അവസാനിപ്പിച്ചു. തിരികെ താഴെ വന്നിരുന്ന പയ്യനോട് 'എല്ലാം സംസാരിച്ചോ ? " എന്ന് അച്ഛന്‍ തമാശയായി ചോദിച്ചു. അങ്ങേര്‍ ഗൌരവം വിടാതെ തന്നെ 'ടെക്നിക്കലി അത്ര മോശമല്ല ? " എന്ന് മറുപടി പാസ്സാക്കി. അത് കേട്ട് അച്ഛന്റെ കണ്ണ് തള്ളുന്നത് ചിന്നു വ്യക്തമായി കണ്ടു. അമ്മയുടെ മുഖത്തും ഒരു അമ്പരപ്പ് പടര്‍ന്നു. 

     അവര്‍ ഇറങ്ങിയ ശേഷം അമ്മ ചിന്നുവിനോട് പറഞ്ഞു ..' കൊള്ളാം അല്ലെ ? നീ എന്ത് പറയുന്നു ? അയാള്‍ എന്താ നിന്നോട് ചോദിച്ചത് ? "  ഇത് കാത്തിരിക്കുകയായിരുന്നു ചിന്നു. 'ലയെര്‍ കംപോനെന്റ്സ് എങ്ങനെയാ നിങ്ങളുടെ പ്രോജെക്ടില്‍ യൂസ് ചെയ്യുന്നത് ? ബീന്‍സ് ഒക്കെ ഇപ്പോഴും യൂസ് ചെയ്യുന്നുണ്ടോ ? വെബ്‌ 2  ആണോ ലേറ്റസ്റ്റ് ആണോ നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ? " ഇങ്ങനെയൊക്കെയ അങ്ങേര്‍ ചോദിച്ചത് അമ്മേ. അവള്‍ പറഞ്ഞു. അമ്മയ്ക്ക് ഒരു വസ്തു മനസ്സിലായില്ല. 'അപ്പൊ പേര്‍സണല്‍ ആയിട്ടൊന്നും ചോദിച്ചില്ലേ? " അമ്മ വീണ്ടും ചോദിച്ചു. "തിരികെ വന്നപ്പോ അമ്മ അങ്ങേരുടെ മറുപടി ശ്രദ്ധിച്ചില്ലേ ? അയാള്‍ക്ക് ടെക്നോളജി മാത്രമേ ഇഷ്ടമുള്ളൂ" അവള്‍ വെറുപ്പോടെ പറഞ്ഞു. "പക്ഷെ നല്ല ആള്‍ക്കാരാ അവര്‍. നല്ല പൈസ ഉണ്ട്. വലിയ കുടുംബമാണ്. അയാളുടെ അനിയത്തിയെ കല്യാണം കഴിച്ചയാള്‍ യൂ ക്കെയിലാണ്." എന്നൊക്കെ അമ്മ പറഞ്ഞു. 'അപ്പൊ അമ്മയ്ക്ക് അങ്ങേരെ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ? " ചിന്നു ചോദിച്ചു. അത് കേട്ടുകൊണ്ട് അച്ഛന്‍ ഉള്ളിലേക്ക് വന്നു. "അവന്‍ വലിയ ജാഡ ആണെന്ന് തോന്നുന്നു. നിനക്ക് ഇഷ്ടപ്പെട്ടോ ?" അച്ഛന്‍ ചോദിച്ചു. "ഇല്ല. എനിക്കൊട്ടും ഇഷ്ടമായില്ല" അവള്‍ കടുപ്പിച്ചു പറഞ്ഞു. "സാരമില്ല. മറ്റേ ജാതകം ചേരുന്നുണ്ട്. അവരോടു നാളെ വരാന്‍ പറയാം " അച്ഛന്‍ പറഞ്ഞു. മുകളിലേക്ക് ചെന്ന ചിന്നു അപ്പൊ തന്നെ ബിജുവിന് മെസ്സേജ് അയച്ചു "അത് ചീറ്റി. പക്ഷെ വേറൊരെണ്ണം കൂടിയുണ്ട് നാളെ" എന്ന്. വിഷമിച്ചിരിക്കുന്ന ഒരു സ്മൈലിയുടെ പടമുള്ള മെസ്സേജ് തിരികെ വന്നു. അത് കണ്ടു ചിന്നുവിനും വിഷമമായി. പക്ഷെ അവള്‍ക്ക് ഇപ്പൊ എന്തോ ധൈര്യം വന്നത് പോലെ തോന്നി. "സമാധാനമായിരിക്കൂ ബൈജൂ" എന്ന് പറഞ്ഞു അവള്‍ മറുപടി അയച്ചു. അടുത്ത ദിവസമായി. അവര്‍ പതിനൊന്നു മണിക്ക് വരും എന്നറിയിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിക്കാണ് ചിന്നുവിന്റെ ട്രെയിന്‍. അതുകൊണ്ട് നേരത്തെയാക്കിയതാണ്. 

     കൃത്യം പതിനൊന്നു മണിയായി. ചിന്നു ഇടയ്ക്കിടയ്ക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കുന്നുണ്ട്. അമ്മയും പുറത്തു പോയി ഗേറ്റിലേയ്ക്ക് നോക്കുന്നുണ്ട്. അവര്‍ വരല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് ചിന്നു നോക്കുന്നതെങ്കില്‍ അമ്മ നോക്കുന്നത് മറിച്ചാണെന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ .കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് അവിടെ വന്നു നിന്നു. രണ്ടു പേരുണ്ട്. പയ്യന് ബിസിനസ്‌ ആണെന്നാണ് പറഞ്ഞത്. പുറകിലിരിക്കുന്നയാളിനെ കണ്ടാല്‍ ഒരു ബിസിനസ്‌ നടത്തുന്നയാളിന്റെ ലുക്ക്‌ ഒന്നുമില്ല. അമ്മ പറഞ്ഞു..''അവരാണെന്ന് തോന്നുന്നു' എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി. അതെ അവര്‍ തന്നെ. രണ്ടു പേരെയും അമ്മയും അച്ഛനും കൂടി സ്വീകരിച്ചു. പയ്യന്റെ ഒപ്പം വന്നയാള്‍ പരിചയപ്പെടുത്തി. പയ്യനും പുള്ളിയുടെ ആത്മാര്‍ത്ഥ സുഹൃത്തും ആണ് വന്നിരിക്കുന്നത് . പയ്യന് രണ്ടു ബസ്‌ സ്വന്തമായുണ്ട്.  മാത്രമല്ല പയ്യന്‍ പാരമ്പര്യമായി നല്ല പണക്കാരന്‍ ആണെന്ന് സുഹൃത്ത്‌ വിശദീകരിച്ചു. പയ്യന്റെ ചേട്ടന്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയാണ്. അച്ഛന് ഇവിടെ കോണ്ട്രാക്ടര്‍ ആണെന്നുമൊക്കെ പുള്ളി പറഞ്ഞു. നല്ല ഒന്നാംതരം പൊങ്ങച്ചക്കാര്‍   ആണെന്ന് തോന്നുന്നു. പാവം ചിന്നു പേടിച്ചു അകത്തെ മുറിയില്‍ ചായയുമായി നില്‍ക്കുകയാണ്. അമ്മ വിളിച്ചാലുടനെ ചെല്ലണം. എന്തായാലും ഇതൊന്നടങ്ങിയ ശേഷം നമ്മുടെ കാര്യം പറയണം. ഇനി വച്ച് താമസിപ്പിച്ചാല്‍ പറ്റില്ല എന്ന് ബൈജു പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്നുവിന് ഇപ്പൊ പിടി കിട്ടി. 'ചിന്നൂ' ..വിളി വന്നു. 

    ചിന്നു മുറിയിലേക്ക് ചെന്നു. ചായ വച്ചു പിറകിലേക്ക് മാറി. അച്ഛന്‍ അവളോട്‌ അവിടെ നില്ക്കാന്‍ പറഞ്ഞു. പയ്യന്‍ ഒന്നും മിണ്ടുന്നില്ല. കൂട്ടുകാരന്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
വലിയ വിദ്യാഭ്യാസം ഒന്നും ഉള്ളതാണെന്ന് തോന്നുന്നില്ല. 'ഐ ടി ആണല്ലേ ? ' അവന്റെ ബോറന്‍ ചോദ്യം. ചിന്നു അതെ എന്ന് പറഞ്ഞു. "ബാന്‍ഗ്ലൂര്‍ എവിടായിട്ടു വരും ? ഞാന്‍ പണ്ട് ടൂറിനു ബംഗ്ലൂര്‍ വന്നിട്ടുണ്ട് " എന്നൊക്കെ അവന്‍ വച്ചു താങ്ങുകയാണ്. ചിന്നുവിനെ മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. അവന്റെ ചോദ്യത്തിന്റെ പോക്ക് കണ്ടപ്പോ അച്ഛന് എന്തോ പന്തികേട്‌ തോന്നി. ഇനി അവര്‍ എന്തെങ്കിലും സംസാരിച്ചോട്ടെ അല്ലേ എന്ന് അച്ഛന്‍ കൂട്ടുകാരനോട് ചോദിച്ചു. 'അതെയതെ. ജയാ നിനക്കെന്തെങ്കിലും സംസരിക്കണ്ടേ ? " എന്ന് അവന്‍ ചിരിച്ചുകൊണ്ട് പയ്യനോട് ചോദിച്ചു. പയ്യനും തലയാട്ടി. ഇന്നലത്തെ പോലെ രണ്ടു പേരെയും മുകളിലത്തെ മുറിയിലേക്ക് വിട്ടു. ഇന്നലെ വന്ന പയ്യനെ പോലെ അല്ല ഇങ്ങേര്‍. കുറച്ചു ഗൌരവക്കാരനാണ്‌. 'അല്ല . ഈ ഐ ടി എന്ന് പറയുമ്പോ എന്ത് ജോലിയാണ് ചിന്നു ചെയ്യുന്നത് ? " അയാള്‍ തുടങ്ങി. 'ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് വര്‍ക്ക്‌ ചെയ്യുന്നത്" എന്ന് ചിന്നു ഒരുവിധം പറഞ്ഞൊപ്പിച്ചു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് അവള്‍ ഉള്ളില്‍ പ്രാര്‍ഥിക്കുകയായിരുന്നു. അതാ അവന്റെ അടുത്ത ചോദ്യം. 'സാലറി ഒക്കെ എങ്ങനെ ? നല്ല പേ ഒക്കെ ഉണ്ടോ ? " അത് കേട്ടതും ഉള്ളില്‍ ചൊറിഞ്ഞു വന്നെങ്കിലും ചിന്നു വെറുതെ തലയാട്ടിയതേ ഉള്ളൂ. എനിക്ക് രണ്ടു ബസ്‌ ഉണ്ട്. നിങ്ങളുടെ റൂട്ടില്‍ ഓടുന്നതാണ് ഒരെണ്ണം. മറ്റേതു ടൂറിസ്റ്റ് ബസ്‌ ആണ്. ഒരെണ്ണം കൂടി ഉടനെ വരുന്നുണ്ട്. എന്നൊക്കെ അയാള്‍ പറഞ്ഞു. അപ്പൊ കൂട്ടുകാരന്‍ മാത്രമല്ല ഇങ്ങേരും മോശമല്ല. കുറച്ചു വാചകം കൂടി അടിച്ച ശേഷം അങ്ങേര്‍ സംസാരം നിര്‍ത്തി. രണ്ടെണ്ണവും ഉടന്‍ തന്നെ ഇറങ്ങി. പിറകെ അറിയിക്കാം എന്ന് പറഞ്ഞിട്ട്. അച്ഛനും അമ്മയും എന്ത് പറയുന്നു എന്നറിയാന്‍ ചിന്നു കാതോര്‍ത്തു. അച്ഛന്‍ പറയുകയാണ്‌ .' ഇത് എന്തായാലും വേണ്ട. അവന്റെ കൂട്ടുകാരന്‍ എന്ന് പറയുന്നവന്‍ ചോദിക്കുകയാണ് ഇവിടെ പറമ്പില്‍ തെങ്ങെത്രയുണ്ട് ? വരുമാനം ഒക്കെ എത്ര കിട്ടും എന്നൊക്കെ. മാത്രമല്ല പയ്യന്റെ അനിയത്തിയെ കല്യാണം കഴിപ്പിച്ചു വിട്ടപ്പോ സ്ത്രീധനം എത്ര കൊടുത്തു എന്നൊക്കെ അവന്‍ ഈ ചെറിയ ഗ്യാപ്പില്‍ സൂചിപ്പിച്ചുവത്രെ. ഇനിയും അവന്‍ വല്ലതും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അവനെ തല്ലിയേനെ എന്നൊക്കെ അച്ഛന്‍ പറഞ്ഞു. അമ്മയ്ക്ക് കുറച്ചു വിഷമം ആയി. രണ്ടു ആലോചനയും ചീറ്റിയല്ലോ. എന്നാല്‍ ഇതൊക്കെ കേട്ട് ചിന്നുവിന്റെ മനം കുളിര്‍ത്തു. ഗുരുവായൂരപ്പന്‍ തുണച്ചു.അപ്പൊ തന്നെ മുകളില്‍ ചെന്നു ബൈജൂനു ഒരു മെസ്സേജ് വിട്ടു ചിന്നു. 

      ഇന്ന് ദീപാവലി ആണ് . സാധാരണ അന്നൊക്കെ വീട്ടില്‍ ഉണ്ടാവാറുണ്ട് ചിന്നു. ഇന്ന് അമ്മയും അച്ഛനും മാത്രം വീട്ടിലുള്ളത് കൊണ്ട് കുറച്ചു വിളക്ക് മാത്രമേ കത്തിക്കുന്നുള്ളൂ. നാലര ആയപ്പോ ചിന്നു ഇറങ്ങി. അച്ഛന്‍ സ്റെഷനില്‍ കൊണ്ട് വിട്ടു. കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. കുറച്ചു ദൂരം ചെന്നപ്പോ ബൈജുവിന്റെ വിളി വന്നു. അവനും ബസ്സില്‍ കയറി അത്രേ. അടുത്ത് ആരും വരാത്തത് കൊണ്ട് കുറച്ചു നേരം സംസാരിക്കാം എന്ന് ചിന്നു കരുതി. എന്തായാലും ഉടനെ തന്നെ ഇത് വീട്ടില്‍ പറയണം. ചിന്നു അവനോടു പറഞ്ഞു. 'അത് ശരി. നിനക്ക് പേടിയായിട്ടല്ലേ ഉടനെ പറയണ്ട എന്നൊക്കെ പറഞ്ഞത് ? " ബിജുവിന് ദേഷ്യം വന്നു. 'അതെ. ധൈര്യം ഇപ്പോഴും അത്രയ്ക്ക് വന്നിട്ടില്ല. പക്ഷെ എനിക്ക് പേടിയാകുന്നു. ഇത് പോലെ വല്ല ആലോചനയും വന്നു ഉറപ്പായാല്‍ എന്ത് ചെയ്യും ? " എന്നൊക്കെ ചിന്നു സ്വയം പറഞ്ഞു. ബൈജു അവളെ സമാധാനിപ്പിച്ചു. 

     ബൈജുവിന്റെ ബസ്‌ നല്ല സ്പീഡില്‍ നീങ്ങുകയാണ്. അടുത്ത സീറ്റില്‍ ഒരു പ്രായമായ അങ്കിള്‍ ഉണ്ട്.  അതുകാരണം അവനു അധികം സംസാരിക്കാനും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്റെ മെസ്സേജ്. 'എനിക്കിപ്പോ ഒരു guilty feeling ബൈജൂ. ഞാന്‍ അവരെയൊക്കെ പറ്റിക്കുകയല്ലേ എന്നൊരു ഫീലിംഗ്." അത് കണ്ടിട്ട് എന്ത് തിരികെ അയക്കണം എന്നോര്‍ത്ത് ബൈജു കുറച്ചു നേരമിരുന്നു. ഡിന്നര്‍ കഴിക്കാന്‍ ബസ്‌ ഒരിടത്ത് നിര്‍ത്തി. അവന്‍ ചിന്നുവിനെ വിളിച്ചു. 'എന്താ ചിന്നു ഇപ്പൊ ഒരു വിഷമം. ഈ ടോപ്പിക്ക് നമ്മള്‍ കുറെ തവണ ഡിസ്കസ് ചെയ്തതല്ലേ ? നീ ഇപ്പൊ ഏതെങ്കിലും ഒരാളിന്റെ ഒപ്പം സ്കൂളിലോ കൊളജിലോ പഠിക്കുമ്പോ ഇറങ്ങി പോകുന്ന പോലെയാണോ ഇത് ? നമ്മള്‍ matured ആയ രണ്ടു പേരല്ലേ ?  മാത്രമല്ല കുറച്ചു കാലമായി ജോലി ചെയ്തു ഇനി സെറ്റില്‍ ചെയ്യേണ്ട സമയമായ രണ്ടു പേര്‍. ഇപ്പൊ എന്താ നിനക്ക് മറിച്ചു തോന്നുന്നത് ? അതോ അവരൊക്കെ പറയുന്ന പോലെ ഏതെങ്കിലും ഹൈ പ്രൊഫൈല്‍ ആളിനെ കെട്ടാന്‍ നിനക്കും ആഗ്രഹം തോന്നിയോ ? " അവന്‍ ചോദിച്ചു. എന്നാല്‍ അതിന്റെ മറുപടി ചിന്നുവിന്റെ ഒരു കരച്ചില്‍ ആയിരുന്നു. പറഞ്ഞത് കുറച്ചു കൂടിപോയെന്നു അവനു തോന്നി. പക്ഷെ അവന്റെ ഉള്ളിലുള്ള വിഷമം ആണ് അപ്പൊ ബൈജുവിന്റെ കൊണ്ട് അങ്ങനെ പറയിച്ചത്. സോറി എന്ന് പറഞ്ഞു ചിന്നുവിന്റെ ഒരു മെസ്സേജ് വന്നു. സോറി മാത്രമല്ല ബൈജുവിനുള്ള പണിയും അതിലുള്ളില്‍ ഉണ്ടായിരുന്നു. 'അപ്പൊ ഇങ്ങനെയൊക്കെയാണ് ബൈജു എന്നെ പറ്റി വിചാരിച്ചിരിക്കുന്നതല്ലേ ? എല്ലാ തവണത്തെയും  പോലെ ഇത്തവണയും ഞാന്‍ സോറി പറഞ്ഞേക്കാം. തീര്‍ന്നല്ലോ" എന്ന് വേണ്ട അവളുടെ വിഷമം മുഴുവന്‍ ആ മെസ്സേജില്‍ ഉണ്ടായിരുന്നു. അത് കണ്ടു ബൈജുവിന് വിഷമമായി. ഡീ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല. നീ ഫീല്‍ ആകാതെ. ഇന്ന് ദീപാവലിയല്ലേ. കരയല്ലേ എന്നൊക്കെ പറഞ്ഞു ബൈജു അവളെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ പതിവ് പോലെ ചിന്നു കരച്ചില്‍ നിര്‍ത്തി. 'പോട്ടെ ചക്കരേ.. ദീപാവലി സ്വീറ്റ്സ് കൊണ്ട് വന്നോ ? അവിടെ മഴയുണ്ടോ " എന്നൊക്കെ ഓരോ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ചു ബൈജു അവളെ ഒരുവിധത്തില്‍ ചിരിപ്പിച്ചു. നിര്‍ത്തിയിട്ട ബസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും ആഹാരം കഴിച്ചു തിരികെ കയറിയിരിക്കുന്നു. അടുത്ത സീറ്റിലെ അങ്കിള്‍ വിന്‍ഡോയിലൂടെ ബൈജുവിന്റെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ചമ്മിയ മുഖവുമായി ബൈജു തിരിച്ചു സീറ്റില്‍ വന്നിരുന്നു. 'എന്താ മോനെ ? ആകെ പ്രശ്നത്തിലാണെന്ന് തോന്നുന്നു. എന്ത് പറ്റി ? എന്തെങ്കിലും ഉപദേശം വേണോ ? " അങ്കിള്‍ ചോദിച്ചു. 'ഹേ ഇല്ല അങ്കിളേ .. തല്ക്കാലം എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ " എന്ന് അവന്‍ ഒരു ചെറു  ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. ഗുഡ് ലക്ക് എന്ന് പറഞ്ഞിട്ട് അങ്കിള്‍ സീറ്റ് പുറകോട്ടേയ്ക്കാക്കി ബ്ലാങ്കറ്റ് പുതച്ചു കിടന്നു. ടി വിയില്‍ വിജയിന്റെ ശിവകാശി ഓടുന്നുണ്ട്. വിജയ്‌ എന്തൊക്കെയോ എടുത്തിട്ട് പൊട്ടിക്കുന്നു.. പൂത്തിരി കത്തിക്കുന്നു എന്ന് വേണ്ട ആകെപ്പാടെ ബഹളമാണ്. ഇന്ന് ആരെയും ഉറക്കില്ല എന്ന വാശിയോടെയാണ് അവന്മാര്‍ ആ പടം ഓടിക്കുന്നത്. കുറെ പാവങ്ങള്‍ ഉറക്കം പോയ വിഷമത്തില്‍ പടം കണ്ടിരിപ്പുണ്ട്. പടക്കം മാത്രമല്ല. വിജയ്‌ ഇടയ്ക്ക് ഒരു വെല്‍ഡിംഗ് യൂണിറ്റ് കൊണ്ട് വന്നു എന്തൊക്കെയോ വെല്‍ഡ് ചെയ്യുന്നുമുണ്ട്. ബൈജുവും സീറ്റ് പുറകിലെയ്ക്കാക്കി വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കി. പാലക്കാട്‌ കഴിഞ്ഞു. പച്ചപ്പ്‌ നിറഞ്ഞ ഭംഗി ചെറിയ അരണ്ട വെളിച്ചത്തില്‍ കാണാന്‍ പറ്റുന്നുണ്ട്. അങ്ങ് ദൂരെ ചെറിയ മത്താപ്പുകള്‍ പൊങ്ങി വന്നു പല നിറങ്ങളില്‍ പൊട്ടി ചിതറുന്നത്‌ കാണാം.  റോഡിന്റെ വശങ്ങളിലുള്ള വീടുകളുടെ മുറ്റത്ത്‌ ദീപങ്ങള്‍ പ്രകാശിക്കുന്നു. മയക്കം കണ്ണുകളിലേയ്ക്ക് പടര്‍ന്നിരിക്കുന്നു. അതിലേതോ വീട്ടിന്റെ മുറ്റത്ത്‌ വേറൊരു വിളക്ക് പോലെ ചിന്നു നില്‍ക്കുന്നത് ബൈജു കണ്ടു.. ദൂരെ ചിന്നുവും പ്രകാശം നിറഞ്ഞ വിളക്കുകള്‍ സ്വപ്നത്തില്‍ കണ്ടു മയങ്ങുന്നുണ്ടായിരുന്നു ...

18 അഭിപ്രായങ്ങൾ:

  1. ayyo dussasanaaa njaan karuthiyathu kazhinjaa lakkathode ithu oru vazhiykkay subham enna
    appo ineem undalle... ithrem valiya idavela vendaketto

    മറുപടിഇല്ലാതാക്കൂ
  2. ഹേയ് . ഇതങ്ങനെ ഇങ്ങനെ ഒന്നും തീരുന്ന കഥ അല്ല. ഇനിയും ഒരു ഇരുപതു ഭാഗം എഴുതാനുള്ളത് ഉണ്ട്. :)
    ഇനി ഗ്യാപ് വരാതെ നോക്കാം. അടുത്ത ഭാഗം ഈ വെള്ളിയാഴ്ച തീര്‍ച്ചയായും ഉണ്ടാവും

    മറുപടിഇല്ലാതാക്കൂ
  3. Not up to the mark....

    Still gud...

    Expectig the next epi as per the above :P

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ വിചാരിച്ചു ഇത്ര താമസ്സിച്ചത്‌ കൊണ്ട് ഈ പ്രാവശ്യം സംഭവം തീരുവാണെന്ന്.ഇനി എങ്കിലും നിര്‍ത്തികൂടെ ഹി ഹി ഹി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  5. അങ്ങനെ വീണ്ടും വന്നു .അടുത്ത വെള്ളിയാഴ്ച് ബാക്കി വേണം .അല്ലെങ്കില്‍ സുട്ടിടുമേ

    മറുപടിഇല്ലാതാക്കൂ
  6. വഴിയില്‍ ഏതേലും അമ്പലം കണ്ടാല്‍ ഒന്ന് പ്രാര്‍ഥിച്ചോളു എന്നവന്‍ പറഞ്ഞു... korachu over aayoooo...nnoru samshayam!! anyway.. 2 perum prashnam ozhivakkiyallo.. happy aayi..

    മറുപടിഇല്ലാതാക്കൂ
  7. കിച്ചു : പെണ്ണ് കാണല്‍ എങ്ങനെയാണ് ശരിക്കും ഈ ഒരു അവസ്ഥയില്‍ നടക്കുന്നത് എന്നറിയാനാണ് കുറച്ചു വിശദീകരിച്ചത്. കാമുകിമാര്‍ എങ്ങനെയാണ് പെണ്ണ് കാണല്‍ ഫേസ് ചെയ്യുന്നതെന്ന് അറിയണ്ടേ.. അതോണ്ട് കാച്ചിയതാ...

    സന്തോഷേ .. ആ ഒരു അവസ്ഥയില്‍ ആള്‍ക്കാര്‍ ഇതും ഇതിനപ്പുറവും ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാ. അതൊക്കെ എഴുതിയാല്‍ അവര്‍ കൈ വയ്ക്കും എന്ന് പേടിച്ചിട്ടാണ് ഇതിലൊതുക്കിയത്.

    പഞ്ചാരക്കുട്ടന്‍ : ആക്കിയതാണെന്ന് മനസ്സിലായി :) വളരെ സന്തോഷം. എനിക്കിത് തന്നെ കിട്ടണം

    ബാക്കിയെല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  8. ഇന്ന് വരും നാളെ വരും എന്ന് നോക്കി ഇരുന്നു ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എങ്കിലും എത്തിയെല്ലോ..... അടുത്ത ഭാഗം ഉടന്‍ പ്രതിക്ഷിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  9. ഞാൻ ഇതിനു മുൻപ് ഇവിടെ വരികയും ചില പോസ്റ്റുകൾ വായിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വെബ്സ്കാൻ ബ്ലോഗുലകം വായിച്ചു, ഫോളോവർ ആവാൻ വന്നതാണ്. എന്നാൽ വഴി കാണാനില്ല.
    എല്ലാ പോസ്റ്റുകളും ഒന്നൊന്നായി വായിയ്ക്കുന്നതാണ്. ഈ മെയിൽ വഴി വരിക്കാരിയായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. ദുശു ചേട്ടാ...
    സത്യത്തില്‍ ഇത് സ്വന്തം കഥ ആണോ??
    എല്ലാ ഭാഗങ്ങളും വായിച്ചു...എന്തായാലും കൊള്ളാം ശരിക്കും ആസ്വദിച്ചു...
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  11. എച്ചുമിക്കുട്ടീ .. ഫോളോവര്‍ വിഡ്ജറ്റിനു എന്തോ പ്രോബ്ലം.
    വാസ്തു അനുസരിച്ച് അത് ഇപ്പൊ ബ്ലോഗിന്‍റെ ഏറ്റവും താഴെ കൊണ്ട് വച്ചിട്ടുണ്ട്. ട്രൈ ചെയ്തു നോക്കൂ

    മറുപടിഇല്ലാതാക്കൂ
  12. dussu okay sammathichu....

    But adutha friday nxt epi vannillekil kollum njaan :P

    മറുപടിഇല്ലാതാക്കൂ
  13. ഡോ മാഷേ.. തനിക്കിതു ഒരാഴ്ച മുന്നേ പോസ്റ്റു ചെയ്റ്റൂടാരുന്നോ..( ആ പവോലിയുടെ ലിങ്ക് ഇതു വരെ കിട്ടിയില്ല കേട്ടോ).

    കാത്തിരിന്നു ക്ഷമ കെട്ടപ്പോള്‍ തന്റെ പേരില്‍ ഒരു ക്വട്ടേഷന്‍ കൊടുത്തു പോയി..വല്ലവനും വീട്ടില്‍ കേറി തല്ലാന്‍ വന്നാല്‍ ആ ബംഗാ‍ളിപ്പടത്തിന്റെ CD എടൂത്തു കൊടുത്താല്‍ മതി കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  14. ഇനി വച്ചു താമസിപ്പിക്കണ്ട വീട്ടിൽ പറയാൻ. അല്ലെങ്കിൽ പ്രശ്നമാവുമേ, പറഞ്ഞേക്കാം.

    മറുപടിഇല്ലാതാക്കൂ
  15. aadyamayi anu comment idunath enne ullu. But ella episodum vayichittu ithinu wait cheyyuvarunnu. Enthayalum oru kamukiyude manaprayasangal nannayi pakarthan kazhinju... KOllatto....

    മറുപടിഇല്ലാതാക്കൂ
  16. ഇന്നൊരു ദിവസം എനിക്കവധിയാ. കാലത്തെ തുടങ്ങിയതാ ഇപ്പൊഴാ 26 ഭാഗങ്ങള്‍ വായിച്ചു തീര്‍ത്തത്‌
    ഇനി പോയി പല്ലു തേക്കട്ടെ. കുളിയും കാപ്പി കുടിയും കഴിയുമ്പോഴേക്ക്‌ 27ആ മത്തെ - അവസാനത്തെ ഭാഗം എഴുത്‌ അവളെ കല്യാണം കഴിച്ചു സുഖമായി കഴിയുന്നു എന്ന്
    മനുഷ്യനെ ടെന്‍ഷനടിപ്പിക്കാതെ
    മനസിന്റെ ഓരോ അവസ്ഥകളും വലരെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന എഴുത്ത്‌
    അഭിനന്ദനങ്ങള്‍
    :)

    മറുപടിഇല്ലാതാക്കൂ
  17. സംഭവം രസായിട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് പോലത്തെ പെണ്ണൂകാണല്‍. ഇ
    പെണ്ണുകാണല്‍ ചടങ്ങിലെ അനുഭവത്റ്റെഹ് കുറിച്ച് രണ്ട് കൂട്ടുകാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞേ ഒള്ളു.
    ദുശ്ശസനാ നിങ്ങള്‍ പറഞ്ഞതുപോലൊക്കെ ആണ്‌ അവരും പറഞ്ഞത്. നിങ്ങള്‍ പറയണതില്‍ ശരി ഉണ്ടേ എനു എനിക്ക് ബോധ്യപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ