2010, നവംബർ 6, ശനിയാഴ്‌ച

എന്തിരന്‍ - കൊള്ളാം ട്ടാ

     ഉഗ്രന്‍ ഹെയര്‍ സ്റ്റൈല്‍ 
    ഇന്നലെ ആണ് എന്തിരന്‍ കാണാന്‍ പറ്റിയത്. ടി വി വച്ചു നോക്കിയാല്‍ ഫുള്‍ ടൈം ഇതിന്റെ പരസ്യം തന്നെ. പയ്യന്മാരൊക്കെ ഇത് കണ്ടിട്ട് വന്‍ പടം എന്നൊക്കെ പറഞ്ഞു നടക്കുന്നുമുണ്ട്. ഹോളിവുഡ് നെ മറിച്ചിട്ടു.. തകര്‍ത്തു തരിപ്പണമാക്കി എന്നൊക്കെ തമിഴന്മാരും അവകാശപ്പെടുന്നുണ്ട്. ഇതൊക്കെ കേട്ടു സഹി കേട്ടിട്ടാണ് പോയി കണ്ടേക്കാം എന്ന് വിചാരിച്ചത്. കണ്ട സ്ഥിതിക്ക് ഞാന്‍ മാത്രം സഹിക്കണ്ട എന്ന് വിചാരിച്ചു. ഒരു റിവ്യൂ എഴുതാം എന്ന് ഞാനും കരുതി. അങ്ങനെ ബാക്കിയുള്ളവര്‍ സുഖിക്കണ്ട. ദീപാവലി ദിവസം തന്നെ തിരഞ്ഞെടുത്തു. ഒരു സുഹൃത്തിനോടൊപ്പം പി വി ആറില്‍ പോയേക്കാം എന്ന് തീരുമാനിച്ചു. നാല് മണിക്കുള്ള ഷോ നു മാത്രമേ സീറ്റ് ഉള്ളു. രണ്ടും കെട്ട സമയമാണ്. എന്നാലും ബുക്ക്‌ ചെയ്തു. സമയത്ത് തന്നെ എത്തി. ബോംബ്‌ കൊണ്ട് വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിച്ചിട്ട് അവന്മാര്‍ അകത്തേക്ക് വിട്ടു. തീയറ്റര്‍ നിറയെ തമിഴന്മാര്‍ ആണ്. ഇടയ്ക്കു ചെറിയെ ചില മലയാളികളും. നാല് മണി ആയപ്പോ തന്നെ ലൈറ്റ് ഒക്കെ അണച്ചു. ഇപ്പൊ തുടങ്ങും. ഞങ്ങളും കാണാന്‍ റെഡി ആയി. മൊബൈല്‍ ഒക്കെ സൈലന്റ് മോഡ് ആക്കി.

കഥാസാരം 


അതി പ്രഗല്‍ഭനായ ഒരു റോബോടിക്സ് എഞ്ചിനീയര്‍ ആണ് വസീഗരന്‍. രജനികാന്ത് ആണ് ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നത്. പുള്ളീനെ നല്ല സ്റ്റൈല്‍ ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആകെ ഒരു പ്രശ്നം എന്താന്ന് വച്ചാല്‍ അങ്ങേരുടെ ഒടുക്കലത്തെ മുടിയും താടിയും ആണ്. അദ്ദേഹത്തിന്‍റെ ലാബ് ആണ് ആദ്യം കാണിക്കുന്നത്. ഈ ലാബിന്റെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ അവിടെ ചായ കൊണ്ട് വരുന്നതും കക്കൂസ് കഴുകുന്നതും ഒക്കെ യന്ത്ര മനുഷ്യന്മാര്‍ ആണ്. പുള്ളിയുടെ രണ്ടു അസ്സിസ്ടന്റ്സ് ആയി അഭിനയിച്ചിരിക്കുന്നത് സന്താനവും കരുണാസും ആണ്. സന്താനം പിന്നെയും ഒകായ്‌. പക്ഷെ കരുണാസ് ആണെങ്കില്‍ ചാലയില്‍ തട്ട് കട നടത്തുന്ന ഗണേശനെ പോലെ ഡ്രസ്സ്‌ ചെയ്താണ് ലാബില്‍ നില്‍ക്കുന്നത്. ഉള്ളത് പറയാമല്ലോ പുള്ളി ആ റോളിനു തീരെ ചേരാത്ത ഒരു ചോയിസ് ആയി പോയി.

     വസീഗരന്‍ ഒരു വന്‍ ഗവേഷണത്തിന്റെ നടുവിലാണ്. ലോകത്തിലെ ഏറ്റവും പെര്‍ഫെക്റ്റ്‌ ആയ, മനുഷ്യനോടു സാദൃശ്യമുള്ള ഒരു റോബോട്ടിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഹുമാനോയിട് എന്നാ വിഭാഗത്തില്‍ പെട്ട ഒരു അത്യന്താധുനിക റോബോട്ട്. പുള്ളിയുടെ പഴയ ഗുരു ആയി ഡാനി ടെന്ഗ്സോങ്ങ്പാ അവതരിപ്പിക്കുന്ന ഡോക്ടര്‍ ബോരേ എന്നൊരു കഥാപാത്രം ഉണ്ട്. വസീഗരന്‍ സൃഷ്ടിക്കുന്ന രോബോടിനെ പോലെ തന്നെ വേറൊരെണ്ണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഡോക്ടര്‍.

     വസീഗരന്റെ കാമുകി ആണ് ഐശ്വര്യാ റായി. ഹോ. ഇതാണ് ഞാന്‍ പറഞ്ഞത് മിസ്‌ കാസ്റ്റ് ഒരുപാടുണ്ട് ഈ ചിത്രത്തില്‍ എന്ന്. ഐഷ് വരുന്ന പല സീനിലും ആള്‍ക്കാര്‍ റോബോട്ടിനെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. റോബോട്ട് പോയിട്ട് രജനി കാന്തിനെ പോലും ആരും മൈന്‍ഡ് ചെയ്യില്ല. ഐഷ് പൂത്തു തളിര്‍ത്തു ഒരു വാകമരം പോലെ ആയിരിക്കുന്നു.
 നമ്മുടെ മണി ചേട്ടന്റെ കള്ളു കുടം ആണ് പുള്ളിക്കാരിയുടെ കയ്യില്‍ 
റോബോട്ടിനെ ഉണ്ടാക്കുന്ന തിരക്കില്‍ വസീഗരന്‍ ഐഷുനെ ഗൌനിക്കുന്നില്ല. അതുകാരണം ഐഷു ഇടയ്ക്കിടയ്ക്ക് വന്നു മറ്റേതൊരു കാമുകിയും പോലെ ഇങ്ങേരെ ചൊറിയുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോ നമുക്ക് ചിരി വന്നു. പുള്ളി മനുഷ്യനെ പോലത്തെ റോബോട്ടിനെ ഉണ്ടാക്കി വിജയിച്ച ആളാ.. പക്ഷെ ശരിക്കുള്ള ഒരു മനുഷ്യ സ്ത്രീയെ മാനേജ് ചെയ്യാന്‍ അങ്ങേര്‍ക്കു പറ്റുന്നില്ല. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

     അങ്ങനെ വസീഗരന്‍ ഉണ്ടാക്കിയെടുക്കുന്ന റോബോട്ട് ആണ് ചിട്ടി. ചിട്ടി എന്ന് വച്ചാല്‍ കെ എസ് എഫ് ഈ ചിട്ടി അല്ല.. ഹിമാലയ ചിട്ടി അല്ല. സഹോദരന്‍ എന്നാ അര്‍ഥത്തില്‍ ആണ് ഈ പേര് കൊടുക്കുന്നത് . ഒരു ദിവസം ഐഷു വസീഗരന്‍ ചേട്ടനെ ചൊറിഞ്ഞു പണ്ടാരമടക്കിക്കൊണ്ടിരുന്നപ്പോ സഹി കേട്ടിട്ട് പുള്ളി പറയും നീ കുറച്ചു ദിവസം ഈ റോബോട്ടിനെ കൊണ്ട് പൊയ്ക്കോ എന്ന്. അങ്ങനെ പുള്ളിക്കാരി ചിട്ടിയെ സ്വന്തം ഹോസ്റ്റലില്‍ കൊണ്ട് പോകുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാവാതിരിക്കാന്‍ വസീഗരന്‍ പറയുന്നുണ്ട്.. ചിട്ടിക്കു ഒരു വികാരവും ഇല്ല. അവന്‍ ഒരു യന്ത്രം മാത്രമാണെന്ന്. അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്. പണ്ടെങ്ങാണ്ടോ ഒരു പാല്‍ക്കാരന്‍ പയ്യനെ അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ...  അങ്ങനെ ചിട്ടി ഹോസ്റലില്‍ പോയി അവിടെ ഉള്ള പണികള്‍ ഒക്കെ ചെയ്യുകയാണ്. അടുത്തുള്ള റൌഡികളെ ഒക്കെ നിരപ്പാക്കുന്നു ചിട്ടി. ഐഷുവിനു ചിട്ടിയെ ക്ഷ പിടിക്കുന്നു. അവള്‍ ചിട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.
ചിട്ടി & സന 
     അങ്ങനെ കുറച്ചു കാലം പോയി. അതിനിടക്ക് ഒരു ഡസന്‍ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴാണ്‌ വസീഗരന് മനസ്സിലായത് ഈ യന്ത്ര മനുഷ്യന് വിവേചന ബുദ്ധി എന്നൊരു സാധനം ഇല്ലെങ്കില്‍ പിന്നെ വേറെ എന്തൊരു കഴിവുണ്ടായിട്ടും കാര്യമില്ല എന്ന്. അങ്ങനെ പുള്ളി വികാരം എല്ലാം കൂടി ഒരു ചിപ്പില്‍ ആക്കി ചിട്ടിയുടെ ആസനത്തില്‍ വച്ചു പിടിപ്പിക്കുന്നു. അതോടെ കളി മാറീലെ.. ചിട്ടിക്കു ഐഷുവിനോട് പ്രേമം. പിന്നൊരു കാര്യമുണ്ട് കേട്ടോ. ആ പുള്ളിക്കാരിയെ ആ കോലത്തില്‍ കണ്ടാല്‍ ഏത്‌ യന്ത്രമാണെങ്കിലും  വികാര പരവശനായിപോകും. അമ്മാതിരി ഫിഗര്‍ ആണണ്ണാ... പക്ഷെ സ്വന്തം പ്രേമം തുറന്നു പറയുന്ന ചിട്ടിയോടു ഐഷു ബുദ്ധി ഉപദേശിക്കുന്നു.നീ വെറും ഒരു യന്ത്രമാണ്. ലോകതോരിക്കലും ഒരു മനുഷ്യനും യന്ത്രവും കല്യാണം കഴിച്ചിട്ടില്ല. അത് ശരിയായ് വരാത് എന്നൊക്കെ. നമുക്ക് നല്ല സുഹൃത്തുക്കള്‍ മാത്രമായി തുടരാം എന്ന്.  'അക്കരെ അക്കരെ അക്കരെ ' എന്ന പടത്തില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ..'കാണാന്‍ സുന്ദരന്മാര്‍ അല്ലാത്ത പുരുഷന്മാരെ സഹോദരന്മാര്‍ ആയി കാണാന്‍ ആണല്ലോ നിങ്ങള്‍ സ്ത്രീകള്‍ക്ക് താല്പര്യം ' എന്നൊന്നും പറയാന്‍ ചിട്ടി നില്‍ക്കുന്നില്ല. എന്തിനേറെ പറയുന്നു.. കഥ അങ്ങനെ പുണ്യ പുരാതന കാലം മുതല്‍ക്കേ സിനിമാക്കാര്‍ എടുത്തു അലക്കി വെളുപ്പിച്ച ഒരു ത്രികോണ പ്രണയ കഥ ആയി മാറുന്നു. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ ഐഷുവിന്റെ പേരില്‍ അവര്‍ അടിച്ചു പിരിയുന്നു.

     സഹികെട്ടിട്ടു ഒടുവില്‍ വസീഗരന്‍ ചിട്ടിയെ വെട്ടി നുറുക്കി ആക്രി ആക്കി ചവറു കൂനയില്‍ തട്ടുന്നു. ഇതറിഞ്ഞ ബോരേ അതിനെ പോയി വാരിക്കൂട്ടി എടുത്തു നട്ടും ബോള്‍ട്ടും ഇട്ടു പഴയ പോലെ ആക്കി അതിനെ ചാര്‍ജ് ചെയ്തു വയ്ക്കുന്നു. അപ്പൊ തന്നെ ചിട്ടി അതിനുള്ള നന്ദിയും കാണിച്ചു. ബോരെയേ എടുത്തു പുള്ളി കോണകം ഉടുക്കുന്നു. എന്നിട്ട് തന്നെ പോലുള്ള നൂറു കണക്കിന് റോബോകളെ സൃഷ്ടിച്ചു ചിട്ടി സ്വന്തമായി ഒരു സൈന്യം തന്നെ ഉണ്ടാക്കുന്നു. ചിത്രത്തിന്‍റെ ബാക്കി ഭാഗം ഈ അണ്ണന്മാര്‍ തമ്മിലുള്ള അടിയും വഴക്കും ബോംബേറും ഒക്കെ ആണ്. ഒടുവില്‍ നന്മ ജയിക്കുന്നു. അതായതു വസീഗരന്‍ ചിട്ടിയെ നിലംപരിശാക്കുന്നു. എന്നിട്ട് പണ്ട് കൊടുത്ത ബുദ്ധി അഴിച്ചു മാറ്റുന്നു. താളവട്ടത്തില്‍ ലാലേട്ടന്‍ കിടക്കുന്നത് പോലെ ബോധം ഇല്ലാതെ കിടക്കാന്‍ വിടുന്നില്ല ചിട്ടിയെ. പകരം ഒരു മ്യൂസിയത്തില്‍ ഒരു കാഴ്ച വസ്തു ആയി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
 കാണിചിരിക്കുന്നിടത്  ചിത്രം അവസാനിക്കുന്നു.

     ഉള്ളത് പറയാം. ഒരു ആനച്ചന്തം ഒക്കെ ഉണ്ട് പടത്തിനു. ഒരു വന്‍ താരനിരയും. മലയാളത്തില്‍ നിന്നു കഥാവശേഷനായ ശ്രീ കൊച്ചിന്‍ ഹനീഫയും ചാലക്കുടിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മണിയും ഉണ്ട്. നമുക്ക് അഭിമാനിക്കാന്‍ ഉള്ള വേറൊരു പ്രധാന കാര്യം എന്താന്നു വച്ചാല്‍ ഈ ചിത്രത്തിന്‍റെ ആണിക്കല്ലായ കലാസംവിധാന മികവു സാബു സിറിളിന്റെ ആണെന്നതാണ് . ഓസ്കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ഉണ്ട്. റോബോടിക്സ്, പോസിട്രോണിക് ബ്രെയിന്‍, ന്യൂറല്‍ സ്കീമ മുതലായ സാങ്കേതിക വിവരങ്ങള്‍ സാധാരണ മനുഷ്യന് മനസ്സിലാവുന്ന രീതിയില്‍ അവതിരിപ്പിചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിനെ മറ്റു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. യാഥ്യാര്ധതോട് വളരെ അധികം അടുത്ത് നില്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും ആണ് ചിത്രത്തില്‍. സംവിധാനം ചെയ്ത ശങ്കര്‍ പണ്ട് എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട്‌ ആയിരുന്നോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. മലയാളത്തിലെ 'വിവരമുള്ള' സംവിധായകര്‍ ഇപ്പോഴും   പെയിന്റ്, പവര്‍ പോയിന്റ്‌  മുതലായ അത്യന്താധുനിക വിദ്യകള്‍ ഉപയോഗിച്ചാണ് പടം പിടിക്കുന്നത്‌. നമുക്ക് അത്രയും പണം മുടക്കാന്‍ ഇല്ലാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ കാണിച്ചു തന്നേനെ എന്ന് വീരവാദം അടിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ രംഗങ്ങളില്‍ തീരെ ചെറിയ ബട്ജെട്ടില്‍ തന്നെ ഇതൊക്കെ നല്ലത് പോലെ കാണിക്കാന്‍ പറ്റും എന്ന് പാസെഞ്ചര്‍  എന്ന ഒറ്റ പടം കൊണ്ട് ഒരു സംവിധായകന്‍ നമ്മുടെ നാട്ടില്‍ തെളിയിച്ചിട്ടുണ്ട്.

ശങ്കര്‍ ഐഷുവിനോട്  ചീരുവിന്റെ റോളിനെ പറ്റി വിശദീകരിക്കുന്നു 

     ഇനി.. ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നതിനെ പറ്റി അല്‍പം... ഇവരൊക്കെ പറയുന്ന പോലെ ഹോളിവുഡ് നെ വെല്ലുന്ന ഒരു ചിത്രം ഒന്നുമല്ല ഇത്. പെര്‍ഫെക്ഷന്‍ ഇല്ലാതെ കുറച്ചു കൂടുതല്‍ സമയം സീ ജി രംഗങ്ങള്‍ കുത്തി നിറച്ചത് കൊണ്ട് ഹോളിവൂടിനെ വെല്ലാന്‍ പറ്റില്ല. ഇതിനെ ക്ലൈമാക്സ്‌ തന്നെ നല്ല ഉദാഹരണം ആണ്. വളരെ കൃത്രിമത്വം തോന്നിക്കുന്ന രംഗങ്ങള്‍ ആണ് ഒടുവില്‍. അതിനു ചിലവാക്കിയ പണം ഉപയോഗിച്ച് സമയം കുറച്ചു  ഇതിനെക്കാള്‍ നല്ലതായി സീനുകള്‍ ഉണ്ടാക്കാമായിരുന്നു എന്ന് തോന്നുന്നു. മാത്രമല്ല ഹോളിവുഡ് ചിത്രങ്ങള്‍ പലപ്പോഴും മികവുറ്റത് ആകുന്നതു അതിനു അത്രയും പണം ചിലവാക്കുന്നത് കൊണ്ട് മാത്രമല്ല. അവരുടെ ഭാവന, പ്ലാനിംഗ് എന്നിവ കൊണ്ട് കൂടിയാണ്. അവതാര്‍ തന്നെ ഉദാഹരണം. അതിന്റെ കഥ കേട്ടു പഴകിയതാണെങ്കിലും ആ കഥ നടക്കുന്ന അന്തരീക്ഷത്തിന്റെ പ്രത്യേകത ആണ് ആ ചിത്രം ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കാരണം. അതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കുമ്പോള്‍ ഭാവന കൊണ്ട് വേണം മത്സരിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. അതിനാവുമ്പോ വലിയ ചിലവും വരില്ല .

    അഭിനന്ദനീയമായ ഒരു കാര്യം ഇതിനെല്ലാം മേലെ ഉണ്ട്. അവര്‍ എടുത്ത എഫര്‍ട്ട്. ഒരു വര്‍ഷം കഷ്ടപ്പെട്ട് ഇത്രയും പണം ചിലവാക്കി എടുത്ത ഒരു ചിത്രത്തിന് വേണ്ട ഔട്പുട്ട് എന്തായാലും ഉണ്ട്. അതിനു അവരെ സമ്മതിക്കാതെ തരമില്ല. ഹാട്സ് ഓഫ്‌ ടു ശങ്കര്‍ ...

7 അഭിപ്രായങ്ങൾ:

  1. സുഹൃത്തേ രജനീകാന്ത് ആയതുകൊണ്ടാണ് നിങ്ങളും ഞാനും എന്ടിരന്‍ കാണാന്‍ പോയത്... വേറെ ആരു ഇതൊക്കെ ചെയ്താലും നമുക്ക് ദഹിക്കില്ല ... മലയാളത്തിലും.. ഹിന്ദിയിലും.. ഇംഗ്ലീഷിലും ... രജനീകാന്ത് റോബോട്ട് അല്ലാതെ തന്നെ പഴയ സിനിമയില്‍ ഇതൊക്കെ ചെയ്തിട്ടുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. രജനികാന്ത് ഇത്തരം ഒരു കഥയ്ക്ക് ആവശ്യമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ടിപ്പിക്കല്‍ രജനി ചിത്രത്തിന് വേണ്ട പല എലെമെന്റുകളും
    ഇതില്‍ ഇല്ല.ഇത് ശരിക്കും ഒരു രജനി ചിത്രം ആയിട്ടല്ല മറിച്ചു ഹോളിവൂടിനു ഒരു വെല്ലുവിളി എന്ന നിലക്കാണ് പ്രൊമോട്ട് ചെയ്യപ്പെട്ടത്.
    പിന്നെ, നിങ്ങള്‍ ധൂം, ആ ദെഖേന്‍ സരാ മുതലായ ഹിന്ദി ചിത്രങ്ങളും മഗധീര, അരുന്ധതി തുടങ്ങിയ തെലുഗു ചിത്രങ്ങളും കണ്ടിട്ടുണ്ടോ ?
    മഗധീരയുടെ പെര്‍ഫെക്ഷന്‍ അവിശ്വസനീയമാണ്. ഒരു വിധത്തില്‍ യെന്തിരനെക്കാള്‍ ഗംഭീരം. ഡി വി ഡി കിട്ടുമെങ്കില്‍ ഒന്ന് കണ്ടു നോക്ക്

    മറുപടിഇല്ലാതാക്കൂ
  3. മഗധീര കിടിലൻ പടം തന്നെ പക്ഷെ ഹോളിവുഡിനു ഒരു വെല്ലു വിളി എന്ന നിലയിൽ പ്രമോട്ട് ചെയ്താൽ മഗധീര എന്തിരൻ പോലെ വിജയിക്കുമായിരുന്നോ..? ഒരിക്കലുമില്ല. രജനികാന്ത് എന്ന ഇന്ത്യൻ സൂപ്പർ സ്റ്റാർ തന്നെയാണു ഈ സിനിമയുടെ ഇത്രയും വലിയ വിജയത്തിനു കാരണം.

    മറുപടിഇല്ലാതാക്കൂ
  4. എന്തായാലും നാളെ യന്തിരൻ കണ്ടിട്ടു തന്നെ കാര്യം!
    ഞാനത് നീട്ടിനീട്ടി വയ്ക്കുകയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ഇനി കണ്ടിട്ട് തന്നെ ബാക്കി കാര്യം ....കണ്ടിട്ട് വന്നു ബാക്കി കാച്ചാം

    മറുപടിഇല്ലാതാക്കൂ