2011, ഡിസംബർ 11, ഞായറാഴ്‌ച

പഴങ്കഞ്ഞി - നോസ്ടാള്‍ജിയ


പഴങ്കഞ്ഞിയുടെ പടം കുറെ തപ്പി. പക്ഷെ കിട്ടിയില്ല.
ഇത് ചെറിയ അരി കൊണ്ടുള്ള ചോറാണ്. യഥാര്‍ത്ഥ പഴങ്കഞ്ഞി ഇങ്ങനല്ല ട്ടാ.. 
   

     ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അച്ഛമ്മയുടെ ( അച്ഛന്റെ അമ്മ ) വീട്ടില്‍ പോയിരുന്നു. കുറച്ചു കാലം കൂടി കണ്ടത് കൊണ്ട് അച്ഛമ്മ സ്നേഹത്തോട് കൂടി സ്വീകരിച്ചു ( അല്ലെങ്കിലും ചെറുമക്കളില്‍ എന്നോടാണ് അച്ഛമ്മയ്ക്ക് സ്നേഹം കൂടുതല്‍ എന്നാണു ബാക്കിയുള്ളവര്‍ പറയുന്നത് ). മോനേ .. രാവിലെ വല്ലതും കഴിച്ചോ എന്നൊക്കെ ചോദിച്ചു അച്ഛമ്മ. ഞാന്‍ പറഞ്ഞു ദോശയും സാമ്പാറും കഴിച്ചു അച്ഛമ്മേ എന്ന്. അപ്പൊ പുള്ളിക്കാരി പറഞ്ഞു ഒരു പതിനൊന്നു മണി ആവട്ടെ, പഴങ്കഞ്ഞി തരാം എന്ന്. എനിക്ക് പണ്ട് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന സാധനമായിരുന്നു പഴങ്കഞ്ഞി. പണ്ട് മാത്രമല്ല . ഇപ്പോഴും.  പതിനൊന്നു മണി ആവുന്നത് വരെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല. നേരെ അടുക്കളയില്‍ പോയി അപ്പച്ചിയോടു ചോദിച്ചു. അങ്ങനെ പഴങ്കഞ്ഞി മേശ മേല്‍ നിരന്നു. ഒരു ചെറിയ കോപ്പയില്‍ അല്പം തൈര്, ഒരു പത്രത്തില്‍ നാലഞ്ചു പച്ച മുളക് അപ്പൊ പറിച്ചത് ഇത്രയും കൊണ്ട് വച്ചു. 'അച്ചാറെവിടെ ? ' ഞാന്‍ ചോദിച്ചു. അത് കേട്ടതും അപ്പച്ചിയും അച്ഛമ്മയും ചിരിച്ചു. 'നീ എന്താ അത് ഇത് വരെ ചോദിക്കാത്തതെന്നു നോക്കിയിരിക്കുകയായിരുന്നു' എന്ന് പറഞ്ഞിട്ട് അപ്പച്ചി അച്ചാര്‍ എടുക്കാന്‍ പോയി.

     അവിടെ കണ്ണി മാങ്ങാ കായ്ക്കുന്ന മാവുകള്‍ ഉണ്ട്. എല്ലാ വര്‍ഷവും സീസണില്‍ അത് മുഴുവന്‍ പറിച്ചു മൂന്നു നാല് വലിയ ചീന ഭരണികളില്‍ അച്ചാറിടും. അതുണ്ടാക്കുന്നത്‌ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മാങ്ങ ചാക്കില്‍ പറിച്ചു കൊണ്ട് വരും. എന്നിട്ട് വലിയ ഒരു ചരുവത്തില്‍ ഇട്ടു കഴുകി വൃത്തിയാക്കി അതിന്റെ മുകളില്‍ പറ്റിപിടിച്ചിരിക്കുന്ന കറയൊക്കെ കഴുകി എടുക്കും. എന്നിട്ട് വലിയ ഭരണികളില്‍ വീതിച്ചു നിറയ്ക്കും. മൂന്നു ഭരണികളില്‍ മുളകുപൊടിയും ഉപ്പും പിന്നെന്തോ സാധനവും ഇടും. വേറെ ഒന്ന് രണ്ടു ഭരണികളില്‍ എരിവില്ലാത്ത അച്ചാര്‍ ആണ് ഇടുന്നത്. എന്നിട്ട് വെള്ള മുണ്ട് അലക്കി വച്ചത് കീറി ഭരണിയുടെ അടപ്പിന് മീതെ വച്ചു ചണക്കയര്‍ കൊണ്ട് വൃത്തിയായി കെട്ടി വയ്ക്കും. പിന്നെ അത് തുറക്കുന്നത് വെക്കേഷന് എല്ലാവരും വീട്ടിലെത്തുംപോഴാണ്. അന്നൊക്കെ ബൂസ്ടും ഹോര്‍ലിക്സും ആണ് കുപ്പികളില്‍ വരുന്നത്. ഇന്നത്തെ പോലെ കണ്ടയിനെഴ്സ് അത്ര വ്യപകമല്ല. അപ്പൊ, അച്ഛമ്മ ഈ ബൂസ്റ്റ്‌ ഹോര്‍ലിക്സ് കുപ്പികള്‍ കഴുകി വൃത്തിയാക്കി അതില്‍ അച്ചാര്‍ നിറച്ചു മക്കള്‍ക്കെല്ലാം വീതിച്ചു കൊടുക്കും. ആ വര്‍ഷത്തേക്കുള്ള ക്വോട്ടാ ആണ് അത്.


     വീടിന്റെ തട്ടിന്‍ പുറത്താണ് അത് സൂക്ഷിരിക്കുന്നത്. അപ്പച്ചി മരക്കോവണി കയറി മുകളില്‍ പോയി അതെടുത്തു വന്നു. ഹോ. ആ അച്ചാറിന്റെ ഒരു മണം. അപ്പച്ചി അതില്‍ നിന്ന് രണ്ടു മാങ്ങാ തട്ടി പാത്രത്തിലിട്ടു. പഴങ്കഞ്ഞിയുടെ നടുക്ക് ഒരു ചെറിയ കുഴി കുത്തി അതില്‍ അല്പം തൈരൊഴിച്ചു. എന്നിട്ട് അതിന്റെ നടുക്കായി അച്ചാറിന്റെ മുളക് ചാര്‍ അല്പം വീഴ്ത്തി. എന്നിട്ട് അത് കൂട്ടിക്കുഴച്ചു. അതില്‍ നിന്ന് കുറച്ചു വായിലേക്കിട്ടു ആ പച്ച മുളക് എടുത്തു കടിച്ചു. അകത്തേക്ക് ഇറക്കിയ ആ ചോറിനോടൊപ്പം കുറെയേറെ ഓര്‍മകളും മനസ്സിലേക്ക് തികട്ടി വന്നു. പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍. എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. കുട്ടിയിലെ അച്ഛന്‍ മരിച്ച അവനെ അമ്മ കൂലിപ്പണി എടുത്താണ് വളര്‍ത്തിയിരുന്നത്. അവന്റെ എല്ലാ ദിവസത്തെയും ബ്രേക്ക്‌ ഫാസ്റ്റ് പഴങ്കഞ്ഞി ആയിരുന്നു. രാവിലെ അവിടെ ചെന്നാല്‍ അവന്റെ അമ്മ പഴങ്കഞ്ഞിയോടൊപ്പം പച്ചമുളകും തലേ ദിവസത്തെ പുളിശ്ശേരിയും തരും. ചിലപ്പോ കരുവാട് ( മീന്‍ ഉപ്പിട്ട് ഉണക്കിയത്, ചാളയും മറ്റും ) ചുട്ടെടുത്തതും തരും. ചിലപ്പോ തലേ ദിവസത്തെ മീന്‍ കറി ചൂടാക്കിയതും ഉണ്ടാവും. വേറൊരു കോമ്പിനേഷന്‍ കഴിച്ചത് ഒരിക്കല്‍ ബീച്ചില്‍ പോയപ്പോഴാണ്. മീന്‍ പിടിത്തക്കാരായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പഴങ്കഞ്ഞിയും ഞണ്ട് കറിയും കഴിച്ചു. ഞണ്ടാണെങ്കില്‍ ഒടുക്കലത്തെ എരിവും. പക്ഷെ എന്താ ഒരു രുചി. അത് പോലെ പഴങ്കഞ്ഞിയും കപ്പ മുളകിട്ട് വേവിച്ചതും ബീഫ് കറിയും ചേര്‍ത്ത് അടിച്ചിട്ടുണ്ട്.

     കുട്ടന്‍ മേശിരിയെ ( മേസ്തിരി എന്ന് സ്കൂളില്‍ പഠിച്ചവര്‍ വിളിക്കും ) പറ്റി കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കുട്ടന്‍ മേശിരി നാട്ടിലെ ഒരു ലൈന്‍ മാന്‍ ആണ്. മീശ മാധവനില്‍ മച്ചാന്‍ വര്‍ഗീസ്‌ അവതരിപ്പിച്ച പോലുള്ള ഒരു കഥാപാത്രം. ഫുള്‍ ടൈം തണ്ണിയാണ് കക്ഷി. പക്ഷെ എത്ര വെള്ളമായാലും പണിയുടെ കാര്യത്തില്‍ പെര്‍ഫെക്റ്റ്‌ ആണ്. നാട്ടില്‍ ഒരു കാലത്ത് വൈദ്യുതി വകുപ്പ് മന്ത്രിയേക്കാള്‍ വിലയുള്ള താരമായിരുന്നു കുട്ടന്‍ മേശിരി. ഒരു ചെറിയ കുന്നിന്‍ പുറത്തു ഒറ്റപ്പെട്ട ഒരു ഓടിട്ട വീട്ടിലാണ് മേശിരിയുടെ താമസം. മക്കളില്ല. അങ്ങേരുടെ ഭാര്യക്ക്‌ അടുത്തുള്ള ഒരു കാഷ്യൂ ഫാക്ടറിയില്‍ ആണ് പണി. അവര്‍ രാവിലെ എട്ടു മണിക്ക് പണിക്കു പോകും. പിന്നെ മേശിരി വീട്ടില്‍ തനിച്ചാണ്. പന്ത്രണ്ടു മണി ആകുമ്പോ അങ്ങേരും ഇറങ്ങും. ആ സമയത്ത് ചെന്നാല്‍ അങ്ങേര്‍ക്ക് കഴിക്കാന്‍ ചേട്ടത്തി എടുത്തു വച്ചിരിക്കുന്ന പഴങ്കഞ്ഞിയുടെ ഒരു ഭാഗം നമുക്കും തരും. തകരത്തില്‍ ഉണ്ടാകി വെള്ള കളര്‍ പൂശിയിരിക്കുന്ന കോപ്പകള്‍ പണ്ട് നമ്മുടെ നാട്ടില്‍ എല്ലാവരും ഉപയോഗിക്കുമായിരുന്നു. അതിന്റെ നിറം കുറച്ചു കഴിയുമ്പോ ഇളകി ഇളകി പോകും. അങ്ങനെ ലോക ഭൂപടം പോലെ അടയാളങ്ങളുള്ള ഒരു പാത്രത്തില്‍ കുട്ടന്‍ മേശിരി തന്റെ പഴങ്കഞ്ഞിയുടെ ഒരു പങ്കു നമുക്കും പകര്‍ന്നു തരും. ഇതിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ സാമ്പാറും മീന്‍ കറിയും കൂട്ടിക്കുഴച്ചതാണ്. സാമ്പാറിലെ വെണ്ടയ്ക്കയും മുളകും മറ്റും അതിനു മുകളില്‍ ചിതറി കിടക്കും. ചിലപ്പോ ഇലിംബിക്ക അച്ചാറും. വെളുത്തുള്ളി വാട്ടിയതും.

    എല്ലാം കൂടി ആലോചിച്ചിട്ട് ഉള്ള സ്വസ്ഥത പോയി. ഉടനെ നാട്ടില്‍ പോകണമല്ലോ. ഈ പഴങ്കഞ്ഞിയുടെ ഒരു കാര്യം. അപ്പൊ ഞാന്‍ പോയി ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ട് വരാം ട്ടോ ..

11 അഭിപ്രായങ്ങൾ:

  1. മാങ്ങ അച്ചാറിന്റെ ഭാഗം വന്നപ്പോള്‍
    വായില്‍നിന്നും വെള്ളമൂറി!
    നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  2. എന്റെ ചങ്ങാതീ, എന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ!!!!

    മറുപടിഇല്ലാതാക്കൂ
  3. വായില്‍ വെള്ളമുറി.പിന്നെ അധികം പഴിന്നി കുടിക്കണ്ട കേട്ടോ .നല്ല തടി വയ്ക്കും

    മറുപടിഇല്ലാതാക്കൂ
  4. പഴങ്കഞ്ഞിക്ക് ഒര്‍ജിനാലിറ്റി ഇല്ല. പക്ഷെ മാങ്ങ കലക്കി....
    വേഗം വിട്ടോ മോനെ...

    മറുപടിഇല്ലാതാക്കൂ
  5. മാങ്ങാ ശെരിക്കും എന്നെ കൊതിപ്പിച്ചുട്ടോ എന്‍റെ ദുശ്ശു.... :)

    മറുപടിഇല്ലാതാക്കൂ
  6. എന്തായി നമ്മുടെ തുടരന്‍...(നോവല്‍)? ഉടനെ ബാക്കി പ്രതീഷിക്കാമോ?

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം കൂടി ആലോചിച്ചിട്ട് എന്റെയും ഉള്ള സ്വസ്ഥത പോയി....
    എനിക്കിച്ചിരി കഞ്ഞി കുടിക്കണം.

    മറുപടിഇല്ലാതാക്കൂ
  8. എല്ലാവര്‍ക്കും നന്ദി.
    മഹി : അടുത്ത ഭാഗം ഉടനെ ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  9. സംഗതി ഗലക്കീട്ടോ.......
    ബട്ട്‌ നുമ്മക്ക് ഇതൊക്കെ ഇപ്പഴും അവൈലബള്‍ ആയതോണ്ട് അത്രക്കങ്ങു നോസ്ടാള്‍ജിച്ചില്ല............

    മറുപടിഇല്ലാതാക്കൂ
  10. ithu oru maathiri pani aayi poyallo kochane... nammude ee Pazhankanjeem Ichiri thairum pne aa mathikkariude chaaru ittu oru njeradu angu njerakeettu angottu oru vali vali valikkanam..


    Aaaaaaaaaaahhhaa !

    Enthaaa Taste............... !

    മറുപടിഇല്ലാതാക്കൂ