2011, നവംബർ 7, തിങ്കളാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 27



      വണ്ടി കൃത്യസമയത്ത് തന്നെ  ബാംഗ്ലൂര്‍ എത്തി. എങ്ങനെയെങ്കിലും ചിന്നുവിനെ കാണാന്‍ ബൈജുവിന് കൊതിയായി. പെണ്ണ് കാണല്‍ പൊട്ടിയത് കാരണം രണ്ടു പേരും വന്‍ സന്തോഷത്തിലായിരുന്നു.  ചിന്നുവും റൂമില്‍ എത്തിയപാടെ ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുളിച്ചു റെഡി ആയിട്ടു വന്നിട്ട് മുഖം മുഴുവന്‍ പൌഡര്‍ പൂശി ചിന്നു കണ്ണാടിയില്‍ നോക്കി വെറുതെ കുറെ നേരം പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ടു കൌ വന്നു. എന്താ മോളെ വെറുതെ നിന്ന് ചിരിക്കുന്നത് ? വട്ടായാ? എന്ന് കൌ ചോദിച്ചു. 'എന്ത് പറയാനാ എന്റെ കൌസ്തുഭേ.. ആരായാലും ചിരിച്ചു പോകും " എന്നൊക്കെ ചിന്നു വെറുതെ പറഞ്ഞു. കൌ നു ഒരു വസ്തുവും മനസ്സിലായില്ല. രാവിലെ കുറച്ചു നേരത്തെ വരണേ ചിന്നൂ എന്നൊക്കെ ഒരു മെസ്സേജ് അയച്ചിട്ട് ബ്രേക്ക്‌ഫാസ്റ്റ്  കഴിക്കാന്‍ വേണ്ടി ഇറങ്ങി ബൈജു. സന്തോഷം കൂടിപോയത് കാരണം ആറേഴു ദോശയും ഒരു ചായയും ഒക്കെ ഒറ്റയടിക്ക് അകത്താക്കി. ബൈജുവിന്റെ കഴിപ്പ്‌ കണ്ടിട്ട് ഹോട്ടല്‍ നടത്തുന്ന ദിവാകരേട്ടന്‍ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. അങ്ങേരെ വെറുതെ പുഞ്ചിരിച്ചു കാണിച്ചു ബൈജു വീണ്ടും കഴിപ്പ്‌ തുടര്‍ന്നു. തിരിച്ചു പടേ എന്ന് പറഞ്ഞു റൂമിലെത്തി. മഹേഷ്‌ ഇതൊക്കെ കണ്ടു അവിടിരിപ്പുണ്ട്‌. പാന്റ്സും ഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി മുഖത്ത് കുറച്ചു പൌഡറും  കക്ഷത്ത്‌ കുറച്ചു പെര്‍ഫ്യൂമും ഒക്കെ അടിച്ചിട്ട് ബൈജു ചാടിയിറങ്ങി.  അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ഹോ. ചിന്നുവായിരിക്കും. ആവേശത്തോടെ ബൈജു ഫോണ്‍ എടുത്തു. അല്ലല്ലോ. പരിചയമില്ലാത്ത ഏതോ നമ്പര്‍ ആണ്. 'ഹലോ ബൈജുവല്ലേ ? ' ഒരു സ്ത്രീശബ്ദം. ആളെ പിടി കിട്ടി. നാട്ടില്‍ നിന്ന് അമ്പിളി കുഞ്ഞമ്മ  ആണ്. 'അതെ കുഞ്ഞമ്മ. എന്തു പറ്റി ? നമ്പര്‍ കണ്ടിട്ട് ആരാന്നു മനസ്സിലായില്ല. ' ബൈജു പറഞ്ഞു. കുറച്ചു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ ശേഷം കുഞ്ഞമ്മ കാര്യത്തിലേക്ക് കടന്നു.  കുഞ്ഞമ്മയുടെ മകന്‍ ദീപു ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്. ഇന്ന് രാവിലെ എത്തും. അവനെ ഒന്ന് ഇന്റര്‍വ്യൂ നു കൊണ്ട് പോകണം. ദീപുവിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ പെട്ടെന്ന് ആ പയ്യന് നാട്ടിലേക്ക് പോകേണ്ടി വന്നു. അവനു വേറെ അവിടെ പരിചയമുള്ള ആരുമില്ല. അപ്പോഴാണ്‌ ബൈജുവിന്റെ  കാര്യം ഓര്‍ത്തത്‌ എന്നൊക്കെ കുഞ്ഞമ്മ പറഞ്ഞു. പക്ഷെ ബൈജു അതില്‍ പാതിയും കേട്ടില്ല. ചിന്നുവിനെ കാണല്‍ നടക്കില്ലല്ലോ എന്നായിരുന്നു അവന്റെ വിഷമം. ചിന്നുവാണെങ്കില്‍ അവിടിരുന്നു എപ്പോ വരും എപ്പോ വരും എന്നൊക്കെ മെസ്സേജ് അയക്കുന്നുമുണ്ട്.  'ഇപ്പൊ വരാം.' എന്ന് ബൈജു മറുപടി അയച്ചു. കുഞ്ഞമ്മ ദീപുവിന്റെ കയ്യില്‍ നമ്പര്‍ കൊടുത്തിട്ടുണ്ടത്രേ. ആകെപ്പാടെ എടങ്ങേറായല്ലോ  ഭഗവാനേ. അവന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. 

      കൃത്യം പത്തു മിനിറ്റ് കഴിഞ്ഞപ്പോ ദീപു വിളിച്ചു. അവന്‍ മജെസ്ടിക്കില്‍ എത്തിയത്രേ. 'അണ്ണാ ഞാന്‍ ഇവിടെ ഒരു വലിയ ബസ്‌ സ്റ്റാന്റ് ഇല്ലേ അവിടെ എത്തി കേട്ടോ. അണ്ണന്‍ ഇങ്ങോട്ട് വരുമോ അതോ ഞാന്‍ തനിയെ വരണോ ? " ലവന്‍ ആദ്യമായിട്ടാണ് വീട് വിട്ടു വരുന്നത്. എഞ്ചിനീയറിംഗ് പഠിച്ചത് തന്നെ അവന്റെ വീട്ടില്‍ നിന്ന് പോയി വന്നാണ്. 'ഡേയ്. ഞാന്‍ കുറച്ചു ദൂരെയാണ്. എന്തു ചെയ്യണമെന്നു ഞാന്‍ പറഞ്ഞു തരാം.നീ ബസ്സില്‍ വന്നാല്‍ മതി. മടിവാള വന്നു ഞാന്‍ നിന്നെ പിക്ക് ചെയ്യാം." ബൈജു പറഞ്ഞു. "അണ്ണാ. ഒറ്റയ്ക്കോ ? " ലവന്റെ അന്തം വിട്ട ചോദ്യം. 'ഡാ. നീ പേടിക്കണ്ട. ഞാന്‍ പറയുന്ന പ്ലാട്ഫോമില്‍ പോയി നില്‍ക്കുക. എന്നിട്ട് നിന്റെ നമ്പര്‍ ബസ്‌ വരുമ്പോ അതില്‍ കയറി മടിവാള ടിക്കറ്റ്‌ എടുക്കുക. അത്രയേ ഉള്ളൂ. " ബൈജു പ്ലാട്ഫോമിന്റെയും ബസ്സിന്റെയും നമ്പര്‍ പറഞ്ഞു കൊടുത്തു. ദീപു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. 'അണ്ണാ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തെക്കല്ലേ. എന്തേലും ഡൌട്ട് ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കും. എന്തൊരു മുട്ടന്‍ ബസ്‌ സ്റ്റാന്റ് അണ്ണാ..' ലവന്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ ബസ്‌ സ്റ്റാന്റ് ഒക്കെ കാണുന്നതെന്ന് തോന്നുന്നു.  'ഡേയ് നീ ഒന്നും പേടിക്കണ്ട. എന്തു ഡൌട്ട് ഉണ്ടേലും എന്നെ വിളിച്ചാല്‍ മതി. അതൊക്കെ പോട്ടെ നിനക്ക് ഹിന്ദിയോ തമിഴോ വല്ലതും അറിയാമോ ? " ബൈജു ചോദിച്ചു. ബെസ്റ്റ് . അവനു മലയാളവും ഇംഗ്ലിഷുമല്ലാതെ ഒരു വസ്തു അറിയില്ല. ഒടുവില്‍ ബൈജു ഗഫൂര്‍ക്ക ദോസ്തിനെ പോലെ ഒന്ന് രണ്ടു അത്യാവശ്യ വാക്കുകള്‍ ഒക്കെ പഠിപ്പിച്ചു കൊടുത്തു. ഫോണിലൂടെ തന്നെ ഇന്‍സ്ട്രക്ഷന്‍ കൊടുത്തു ദീപുവിനെ ഒടുവില്‍ ഒരു ബസ്സില്‍ കയറ്റി. 'ഓന്ത്  മടിവാള' ദീപു കണ്ടക്ടരോട് പറയുന്നത് ഫോണിലൂടെ കേള്‍ക്കാം. ബൈജുവിന് ചിരി വന്നു. 'ഡാ. ഓന്തല്ല . ഒന്തു എന്ന് വേണം പറയാന്‍. ഒരു കാര്യം ചെയ്യ്. നീ ഇനി കന്നഡ പറയണ്ട. ഇംഗ്ലീഷ് പറഞ്ഞാ മതി. നീ ഇങ്ങനെ കന്നഡ പറഞ്ഞാല്‍ അവന്മാര്‍ നിന്നെ കൈ വയ്ക്കും." പാവം ചിന്നു ഓഫീസിലെത്തി. അതിന്റെ എസ് എം എസ് വന്നു. ഇന്ന് മിക്കവാറും മുട്ടന്‍ അടി നടക്കും. ബൈജു ഓര്‍ത്തു. SMS space Y എന്നൊക്കെ ബൈജു മെസ്സേജ് അയച്ചു. ആ ദീപൂനു വരാന്‍ കണ്ട സമയം. 

     എന്തായാലും അര മണിക്കൂര്‍ കഴിഞ്ഞപ്പോ ദീപു മടിവാള എത്തി എന്നറിയിപ്പു കിട്ടി . 'അണ്ണാ. ഞാന്‍ ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലിയ പ്രതിമയൊക്കെ ഉള്ള ഒരു അമ്പലത്തിന്റെ മുന്നില്‍ നില്‍പ്പുണ്ട്. വേഗം വാ' അവന്‍ ഫോണിലൂടെ നിലവിളിക്കുകയാണ്. പോലീസ് സ്റ്റേഷന്റെ മുന്നിലത്തെ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങിയ അവന്‍ എങ്ങനെ അവിടെയെത്തിയോ ആവോ. ബൈജു ചെന്നപ്പോ ഒരു ബാഗും തൂക്കി പുള്ളിക്കാരന്‍ നില്‍പ്പുണ്ട്. ബൈജുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു. 'അണ്ണാ. ഞാന്‍ പേടിച്ചു പോയി ട്ടാ. നമുക്ക് വേഗം പോകാം. പന്ത്രണ്ടു മണിക്ക് അവിടെ എത്തണം. വൈറ്റ്ഫീല്‍ഡ് എന്നൊരു സ്ഥലത്താണ്. 'ഡാ. അതൊക്കെ എനിക്കറിയാം. നീ വാ. " അവനെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ചിട്ടു വേഗം ഇറങ്ങി. ഈ സമയത്ത് മുടിഞ്ഞ ട്രാഫിക്‌ ആണ്. ഉടനെ ഒന്നും എത്തുമെന്ന് തോന്നുന്നില്ല. ഒരു ഓട്ടോക്കാരന്റെ കാലു പിടിച്ചു സമ്മതിപ്പിച്ചു. വൈറ്റ് ഫീല്‍ഡില്‍ പോകാമോ എന്ന് ചോദിച്ചതിനു അവന്‍ തന്തക്കു വിളിച്ചില്ലാന്നെ ഉള്ളൂ. ഇവന്റെയൊക്കെ ജാഡ കണ്ടാല്‍ ബെന്‍സ് ഓടിച്ചു നടക്കുകയാണെന്ന് തോന്നും. ദീപു ഇതൊക്കെ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ്. 'അണ്ണന് നല്ല ഹിന്ദിയൊക്കെ അറിയാമല്ലോ അണ്ണാ" അവന്‍ ചോദിക്കുകയാണ്. വായടച്ചിട്ടു പുസ്തകം തുറന്നു നോക്കടാ എന്ന് അവനോടു പറയേണ്ടി വന്നു. ചിന്നുവിന്റെ രണ്ടു മെസ്സേജ് കൂടി വന്നു. ഇനി അവള്‍ അയക്കില്ല. വാശിക്കാരിയാ. അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല. രാവിലെ കാണാന്‍ വേണ്ടി നേരത്തെ വരാന്‍ അവള്‍ കുറെ ഓടി കാണും. അവള്‍ക്കു പി ജിയിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനും പറ്റിയിട്ടുണ്ടാവില്ല. എന്ത് ചെയ്യുമെന്ന് പറ. ഓരോ തലവേദനകള്‍ വരുന്ന വഴിയേ. ദീപു മടിയില്‍ ഒരു പുസ്തകവും തുറന്നു വച്ചിട്ട് വഴിയിലൂടെ പോകുന്ന സോഫ്റ്റ്‌വെയര്‍ കിടാങ്ങളെ വായി നോക്കുകയാണ്.


     ഒരു വിധത്തില്‍ സംഭവ സ്ഥലത്തെത്തി .  ഓട്ടോയില്‍ നിന്നിറങ്ങിയപ്പോഴേ ആറേഴു പിള്ളേര്‍ ഓടി വന്നു. ആദ്യം ബൈജു ഒന്ന് അമ്പരന്നുവെങ്കിലും പിന്നെ കാര്യം മനസ്സിലായി. ദീപുവിന്റെ കൂട്ടുകാരാണ്. ഇവന്മാരെല്ലാം ബാച്ചായി വന്നിരിക്കുകയാണ്. ചെന്ന പാടെ ദീപു എല്ലാവരെയും ബൈജുവിന് പരിചയപ്പെടുത്തി. ബാന്‍ഗ്ലൂര്‍ ഒന്ന് രണ്ടു വര്‍ഷമായി സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്നൊക്കെ ദീപു പരിചയപ്പെടുത്തിയത് കൊണ്ട് അവന്മാരെല്ലാം വന്‍ ആരാധനയോടെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്.അവന്മാരുടെ കൌതുകം ഒക്കെ കണ്ടപ്പോള്‍ പണ്ട് ജോലി തെണ്ടി നടന്നതൊക്കെ ബൈജൂനു ഓര്‍മ വന്നു. എന്തായാലും വെയിറ്റ് വിടണ്ട. ലവന്മാര്‍ എന്തൊക്കെയോ കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് കറങ്ങാന്‍ പോകേണ്ട സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ്. അത് ശരി. ഇവന്റെ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് എങ്ങനേലും ഓഫീസിലെത്തണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് . ഇന്നിനി ചിന്നുവിനെ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് പിടി കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞു. ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് ദീപുവിന്റെ ഗ്യാങ്ങില്‍ പെട്ട പ്രദീപാണ്. അവന്റേതു പതിനഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു. അവന്‍ ഓടി വന്നു ബാക്കിയുള്ളവന്മാരോട് എന്തൊക്കെയോ അടക്കം പറയുന്നത് ബൈജു കണ്ടു. അത് കേട്ടതും അവന്മാരെല്ലാം എണീറ്റ്‌ വരി വരിയായി പുറത്തേക്കു പോയി. എന്താ സംഭവം എന്ന് ബൈജു ചോദിച്ചു. അവര്‍ക്ക് ഒരു വര്‍ഷം എക്സ്പീരിയന്‍സ് വേണം അണ്ണാ. അപ്പൊ സി വി ഒന്ന് ചെറുതായി മാറ്റാന്‍ വേണ്ടി അടുത്തുള്ള ഡി ടി പി സെന്ററിലേയ്ക്ക് പോയതാണ്. ഇവന്മാര്‍ക്ക് ഒന്നിനും ഒരു വര്‍ഷം തികച്ചു എക്സ്പീരിയന്‍സ് ഇല്ല. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു വീണ്ടും ഇന്റര്‍വ്യൂ തുടങ്ങി. ആദ്യം കയറിയത് സുമേഷാണ്. അവന്‍ ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോ പുറത്തു വന്നു. പിന്നെ ജിതിന്‍. അവന്‍ പത്തു മിനിട്ടേ എടുത്തുള്ളൂ. മൂന്നാമത് കയറിയത് ദീപുവാണ്. ഇത്തവണ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അവന്‍ വെളിയിലെത്തി. പക്ഷെ ഒറ്റയ്ക്കല്ല എന്ന് മാത്രം. ഒപ്പം എച് ആറും ഉണ്ട്. വന്ന പാടെ അവര്‍ ഒരു ചോദ്യം. ദീപുവിന്റെ ഒപ്പം വന്നതില്‍ ഇനി വെയിറ്റ് ചെയ്യുന്നത് ആരൊക്കെയാണെന്ന്. ബാക്കിയുള്ള മൂന്നു പയ്യന്മാര്‍ കൈ പൊക്കി. അവരുടെ പേര് ചോദിച്ചതിനു ശേഷം അവര്‍ അവരവരുടെ സി വികള്‍ തിരികെ ഏല്‍പ്പിച്ചു. ഇനി ഒപെനിംഗ് വല്ലതും വരുമ്പോ അറിയിക്കാം. വെയിറ്റ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു. 


     ദീപുവിന്റെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ട്. ബൈജുവിനും ഒരു വസ്തു പിടി കിട്ടിയില്ല. എല്ലാവരെയും വിളിച്ചു ഒടുവില്‍ പുറത്തിറങ്ങി. 'ഡേയ് എന്തുവാ പറ്റിയത് ? അവരെന്താ ഇറക്കി വിട്ടത് ? " ബൈജു ചോദിച്ചു.  ഒന്ന് രണ്ടു തവണ ചോദിച്ചപ്പോള്‍ ദീപു ഉള്ള സത്യം പറഞ്ഞു. ഇവന്മാര്‍ പുറത്തു പോയി റെസ്യുമെ മാറ്റിയപ്പോള്‍ വര്‍ക്ക്‌ എക്സ്പീരിയന്‍സ് കാണിക്കാന്‍ വേണ്ടി ഓരോ കമ്പനിയുടെ പേര് വെറുതെ എഴുതി വച്ചുവത്രേ. 'ഡേ. അതിനെന്താ പ്രശ്നം ? ഇവിടെ തെലുങ്കന്മാര്‍ മൊത്തം ചെയ്യുന്ന പരിപാടിയാ ഇത് " ബൈജു പറഞ്ഞു. 'അണ്ണാ അതല്ല പ്രശ്നം. എല്ലാവരും എഴുതിയ കമ്പനിയുടെ പേരാണ് പ്രശ്നമായത്‌. ദേ ഇവന്‍ എഴുതിയത് കണ്ണൂര്‍ ഇന്‍ഫോടെക്  എന്നാ. ആ സുജിത്ത് എഴുതിയത് കാലിക്കറ്റ്‌ ഇന്‍ഫോടെക് എന്നും ഒക്കെയാണ്. കഷ്ടകാലത്തിനു ആ  എച് ആര്‍ ഒരു മലയാളിയായിരുന്നു. അതും തലശേരിയിലുള്ള സ്ത്രീ. അവര്‍ പറഞ്ഞു വടക്കോട്ടുള്ള ഓരോ സ്ഥലത്തിന്റെ പേരെടുത്ത് അതിന്റെ വാലില്‍ ഇന്‍ഫോടെക്ക് എന്ന് എന്ന് ചേര്‍ത്താല്‍ കമ്പനി ആവില്ല എന്ന്. വേഗം വിട്ടോളാന്‍ പറഞ്ഞു. അപ്പ ഞാന്‍ പറഞ്ഞു വേറെ ആള്‍ക്കാരും ഉണ്ട് ന്നു. അതാ അവര്‍ പുറത്തു വന്നു എല്ലാവരോടും പോയ്ക്കോളാന്‍ പറഞ്ഞെ ." ദീപു ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു. 'ബെസ്റ്റ്. അവര്‍ തല്ലാഞ്ഞത് ഭാഗ്യം. ഡാ. ഇതൊക്കെ എന്നോടും കൂടി ഒരു വാക്ക് ചോദിച്ചിട്ട് വേണ്ടേ ചെയ്യാന്‍. ' ബൈജു എല്ലാവനെയും കളിയാക്കി. എന്നിട്ട് അവന്‍ മനസ്സില്‍ പറഞ്ഞു ' കോക്കനട്ട്..ഇവന്മാരുടെ പിള്ളേര് കളി കാരണം ഇന്ന് ചിന്നുവിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കും .

    ഒരു വിധത്തില്‍ ദീപുവിനെ അവന്റെ കൂട്ടുകാരുടെ ഒപ്പം കയറ്റി അയച്ചു. ചിന്നു മെസ്സേജ് അയക്കുന്നത്  നിര്‍ത്തിയോ എന്തോ. അനക്കമൊന്നുമില്ല . എന്തായാലും ദീപു പോയത് അവളെ അറിയിച്ചേക്കാം. "എപ്പോ എത്തും ? " ഉടന്‍ തന്നെ മറുപടി വന്നു. ലക്ഷണം കണ്ടിട്ട് ഉടക്കിലല്ല എന്ന് തോന്നുന്നു. ആ ഒരു ധൈര്യത്തില്‍ ബൈജു നേരെ അവളെ വിളിച്ചു. 'എവിടെ പോയിരിക്കുകാണ് ? എപ്പോ വരും ? " അവള്‍ അത്ര  രസത്തിലല്ല. 'ഇപ്പൊ വരാം. എന്ത് പറ്റി ? " അവന്‍ ചോദിച്ചു. "എന്ത് പറ്റിയെന്നു ഇപ്പോഴാണോ ചോദിക്കുന്നത് ? അതെങ്ങനെ. വേറെ ആരെങ്കിലും വന്നാല്‍ പിന്നെ .." അങ്ങനെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ പടെ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു. ബൈജു പതിവ് പോലെ ഇതികര്‍ത്തവ്യതാ മൂഡന്‍ ആയി അങ്ങനെ വായും പൊളിച്ചു നിന്നു. ഇതാണ് പെണ്‍ പിള്ളേരുടെ ഒരു കുഴപ്പം. ഇതൊക്കെ നേരെ ചൊവ്വേ പറഞ്ഞുകൂടെ. അവന്‍ ഓര്‍ത്തു. ടിന്റു മോന്റെ ഏതോ ജോക്കില്‍ കണ്ട പോലെ. ദൈവം ടിന്റു മോന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പതിവ് പോലെ വരം ഓഫര്‍ ചെയ്തു. 'എനിക്ക് വീട്ടില്‍ നിന്നു അമേരിക്കയിലേക്ക് ഒരു റോഡ്‌ കെട്ടി തരണം' എന്നാണു ടിന്റു ചോദിച്ചത്. അപ്പൊ ദൈവം പറഞ്ഞു അതൊന്നും നടപ്പില്ല, വേറെ ചോദിക്കൂ എന്ന്. അപ്പൊ ടിന്റു പറഞ്ഞു "എന്നാല്‍ ഒരു കാര്യം ചെയ്യ് ദൈവമേ. ഡുണ്ടു മോളുടെ മനസ്സ് വായിക്കാനുള്ള ശക്തി തന്നാലും മതി " ഇത് കേട്ടതും ദൈവം ചോദിച്ചുവത്രേ "നേരത്തെ  പറഞ്ഞ റോഡ്‌ നാല് വരി വേണോ അതോ ആറു വരി വേണോ " എന്ന്. അല്ല. ആരായാലും സുല്ലിട്ടു പോകും. ദൈവത്തിനെ പറഞ്ഞിട്ട് കാര്യമില്ല.

    പക്ഷെ ചിന്നു അത്രയ്ക്ക് പ്രശ്നക്കാരിയല്ല. ഇത് വേറെന്തോ കുഴപ്പമാണ്. അപ്പൊ അതാ അവള്‍ വീണ്ടും വിളിക്കുന്നു. 'ബൈജു. ഒരു കാര്യം ചെയ്യാമോ . എനിക്കൊരു സാധനം അത്യാവശ്യമായി വേണം. 'എന്താ പറയ്‌. " ബൈജു സന്തോഷത്തോടെ പറഞ്ഞു. ചിന്നുവിന്റെ ശബ്ദം ആകെ താഴ്ന്നിരിക്കുന്നു. അവള്‍ക്കു സുഖമില്ലേ ആവോ.  "എന്ത് പറ്റി ? നിനക്ക് സുഖമില്ലേ ? " ബൈജു ചോദിച്ചു. 'അതെ. വയ്യ" അവള്‍ പറഞ്ഞു. അത് കേട്ടതും അവന്‍ അങ്കലാപ്പിലായി. ' ഹേയ് എന്ത് പറ്റി ? ആശുപത്രിയില്‍ പോണോ ? എങ്കില്‍ ഞാന്‍ പുറത്തു വരാം. നീ ഇറങ്ങി വാ. ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം" .അവന്‍ വിളിച്ചു കൂവി. 'അതൊന്നും വേണ്ട ബൈജു. ഇതങ്ങനത്തെ അസുഖമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നതാ.' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ബൈജുവിന് ആദ്യം കാര്യം പിടി കിട്ടിയില്ലെങ്കിലും ഒന്നാലോചിച്ചപ്പോ സംഗതി മനസ്സിലായി. 'എനിക്ക് പെയിന്‍ സഹിക്കാന്‍ പറ്റുന്നില്ല.' അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 'എനിക്കൊരു ഹെല്പ് ചെയ്യുമോ ? ഒരു പാരസെറ്റമോള്‍ ടാബ്ലറ്റ് വാങ്ങിക്കൊണ്ട് വരുമോ ? ' അവള്‍ ചോദിച്ചു. 'എന്താ ചിന്നു ഇങ്ങനൊക്കെ പറയുന്നത്. ഹെല്പ് എന്നൊക്കെ. ഞാന്‍ വാങ്ങി തരില്ലേ ? ' അവനു ദേഷ്യം വന്നു. പക്ഷെ അവളുടെ പ്രതികരണം തണുത്തതായിരുന്നു. ' നമുക്ക് പിന്നെ തല്ലു പിടിക്കാം ബൈജു. ഇപ്പൊ ഇത് വാങ്ങി കൊണ്ട് വാ. പ്ലീസ് ' അവള്‍ കരയുന്ന പോലെ പറഞ്ഞു. പിന്നെ ബൈജു ഒന്നും മിണ്ടിയില്ല. ടാബ്ലെറ്റ് വാങ്ങി ഉടന്‍ തന്നെ ഓഫീസിലെത്തി. അവളുടെ ക്യുബിക്കിളിനടുത്തു കൂടി പ്ലാനില്‍ നടന്നു. ചിന്നു തല കുനിച്ചിരിക്കുന്നത് അവന്‍ കണ്ടു. അടുത്ത് ചെന്ന് എന്തോ സംശയം ചോദിക്കുന്ന നാട്യത്തില്‍ അവന്‍ ആ ടാബ്ലെറ്റ് അവള്‍ക്കു കൊടുത്തു. തല ഉയര്‍ത്തി നോക്കിയ ചിന്നുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവള്‍ അത് വാങ്ങി. ബൈജു സീറ്റില്‍ പോയി ഇരുന്നു. മെയില്‍ ഒക്കെ വായിച്ചു നോക്കി. അതാ അവളുടെ മെസ്സേജ്.' സോറി ബൈജു". സ്ഥിരമുള്ള പരിപാടി തന്നെ അല്ലെ ? എന്ന്  പറഞ്ഞു അവന്‍ മറുപടി അയച്ചു. തിരികെ കരഞ്ഞു കൊണ്ടിരിക്കുന്ന സ്മൈലി ഉള്ള ഒരു മെസ്സേജ് വന്നു. അപ്പൊ അവനു പാവം തോന്നി. 'സാരമില്ല. വൈകിട്ട് ഫോണ്‍ ചെയ്യുമ്പോ സംസാരിക്കാം. ഇപ്പൊ കുറവില്ലേ ? എന്ന് ചോദിച്ചു അവന്‍ വീണ്ടും മെസ്സേജ് അയച്ചു. യെസ് എന്ന് ഒറ്റ വാക്കില്‍ മറുപടിയും കിട്ടി. അന്ന് വൈകിട്ട് ഇറങ്ങുന്നതിനു മുമ്പ് ചിന്നു ഒരു മെസ്സേജ് അയച്ചു. അവളുടെ ഒപ്പം ചെല്ലാമോ എന്ന്. സത്യം പറഞ്ഞാല്‍ കുറച്ചു പണി ഉണ്ട് തീര്‍ക്കാന്‍. നാളെ രാവിലെ നേരത്തെ വന്നു തീര്‍ക്കാം. ചിന്നുവിന് എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്. അല്ലെങ്കില്‍ അവള്‍ നിര്‍ബന്ധിക്കില്ല.  ആറ് മണിയായപ്പോള്‍ ഇറങ്ങുകാണ്. പുറത്തു നില്‍ക്കാം എന്ന് ഒരു മെസ്സേജ് അയച്ചിട്ട് അവള്‍ ഇറങ്ങി പോകുന്നത് ബൈജു കണ്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവനും ഇറങ്ങി. എന്താ ബൈജു ഇന്ന് കറങ്ങാന്‍ വരുന്നോ എന്നൊക്കെ പ്രേമി അവിടിരുന്നു ചോദിക്കുന്നുണ്ട്. അവനാണെങ്കില്‍ ആ ഫ്ലോര്‍ മുഴുവന്‍ കേള്‍ക്കുന്ന വിധത്തിലാണ് അലറുന്നത്. ഒരു ദിവസം നിന്റെ വായില്‍ ഞാന്‍ തുണി തിരുകും എന്ന് പറഞ്ഞിട്ട് ബൈജു പുറത്തേക്കോടി.


     അടുത്തുള്ള കോഫി ഷോപ്പിന്റെ അടുത്ത് ചിന്നു നില്‍പ്പുണ്ട്. അവനെ കണ്ടതും പാവം ചിന്നുവിന്റെ തളര്‍ന്ന മിഴികള്‍ വിടര്‍ന്നു. നമുക്ക് ഒരു കോഫി കുടിച്ചാലോ എന്ന് അവള്‍ ചോദിച്ചു. രണ്ടു പേരും കൂടി അകത്തു കയറി. അധികം ആരുമില്ല അകത്തു. ഒന്ന് രണ്ടു ടെക്കികള്‍ അകത്തു വാചകമടിച്ചു ഇരിപ്പുണ്ട്. അവര്‍ ഒരു മൂലയ്ക്ക് പോയി ഇരുന്നു. കോഫിക്ക് ഓര്‍ഡര്‍ ചെയ്തു . നേര്‍ത്ത ശബ്ദത്തില്‍ സംഗീതം മുഴങ്ങുന്നുണ്ട്. സുഖമുള്ള തണുപ്പില്‍ കോഫിയുടെ മദിപ്പിക്കുന്ന മണം പരന്നു കിടക്കുന്നു. വിളറിയ ഓറഞ്ചു നിറത്തിലുള്ള പ്രകാശം ചിന്നുവിനെ കൂടുതല്‍ സുന്ദരിയാക്കി. നമുക്ക് ഇഷ്ടമുള്ള കോഫി ബീന്‍ കാണിച്ചു കൊടുത്താല്‍ അവര്‍ നമ്മുടെ മുന്നില്‍ വച്ച് പൊടിച്ചു കാപ്പി ഉണ്ടാക്കി തരും. അതാണ്‌ അവിടത്തെ പ്രത്യേകത. അവര്‍ റാക്കില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട്‌ ചെയ്തു തിരികെ പോയിരുന്നു. ഇരുപതു മിനിറ്റ് എടുക്കും അത് വച്ച് കോഫി ഉണ്ടാക്കാന്‍. രണ്ടു പേരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കിയിരുന്നു. ചിന്നുവിന്റെ മുഖത്തെ വിഷമം അല്പം കുറഞ്ഞിട്ടുണ്ട്. അവള്‍ അവന്റെ കൈ കവര്‍ന്നെടുത്തു. എന്നിട്ട് പതിയെ പറഞ്ഞു. 'സോറി ബൈജു. എന്റെ സിടുവേഷന്‍ അതായിരുന്നു. ബൈജു ആ ടാബ്ലെറ്റ് കൊണ്ട് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടേനെ. ' അവള്‍ പറഞ്ഞു. അവളുടെ കൈ വല്ലാതെ തണുത്തിരിക്കുകയായിരുന്നു. 'ഇന്ന് ഞാന്‍ രാവിലെ മുതല്‍ അവിടിരുന്നു കരയുകയായിരുന്നു.' അവളുടെ കണ്ണില്‍ അപ്പോഴും ഒന്ന് രണ്ടു തുള്ളി കണ്ണീര്‍ ഉണ്ടായിരുന്നു. 'എന്താ ചിന്നൂ. വിഷമിക്കാതെ. ഇനി കരച്ചില്‍ നിര്‍ത്തു..' അവന്‍ പറഞ്ഞ. 'അങ്ങനെയല്ല ബൈജൂ..എന്താന്നറിയാമോ വേദന..' അവള്‍ തുടര്‍ന്നു. 'മാത്രമല്ല ചിലപ്പോ ഇത് ഭയങ്കര ഓവര്‍ ആവും. അപ്പൊ ചിലപ്പോ ഓഫീസില്‍ ആണെങ്കില്‍ ശരിക്കും വിഷമിക്കും. എന്തെങ്കിലും പുറത്തു നിന്ന് വാങ്ങേണ്ടി വന്നാല്‍ ആരോട് പറയും. ചിലപ്പോ പെട്ടെന്ന് എഴുനേറ്റു പോകാനും പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. അറിയാവുന്ന പെണ്‍കുട്ടികള്‍ ആരും അടുത്തില്ലെങ്കില്‍ ഇതൊന്നും ആരോടും പറയാന്‍ കൂടി പറ്റില്ല '. അവള്‍ പറയുന്നത് കേട്ടിട്ട് ബൈജുവിന് സങ്കടം തോന്നി. 'ഈ വേദന ആ സമയത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും കാണുമോ ചിന്നൂ.? അതോ നിനക്ക് മാത്രമേ ഉള്ളോ ? "  അവന്‍ ചോദിച്ചു. ' ചിലര്‍ക്കൊക്കെ ഉണ്ടാവും. ഞാന്‍ അപ്പൊ അമ്മയെ വിളിച്ചു ചൊറിഞ്ഞുകൊണ്ടിരിക്കും. അമ്മ അവിടിരുന്നു എന്ത് ചെയ്യാനാ.. ചൂട് വെള്ളം കുടിക്കൂ എന്നൊക്കെ പറയും." അവള്‍ പറഞ്ഞു. 'ചൂടുവെള്ളം കുടിച്ചാല്‍ ഇത് മാറുമോ ? " അവന്‍ ചോദിച്ചു. 'മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാതെ അവിടിരിക്ക്‌ ട്ടാ..' അവള്‍ ചിരിച്ചു കൊണ്ട് അവനെ പിടിച്ചു ചെറുതായി തള്ളി. തള്ളിയത് ചെറുതായിട്ടാണെങ്കിലും പുറകിലേക്ക് ബൈജു ചായ്ഞ്ഞതിന്റെ ആംഗിള്‍ കുറച്ചു കൂടിപോയത് കാരണം അവന്‍ മലര്‍ന്നടിച്ചു വീണു.അയ്യോ എന്ന് വിളിച്ചു കൊണ്ട് ചിന്നു ചാടി എഴുനേറ്റു വന്നു. മാത്രമല്ല അടുത്ത ടേബിളില്‍ ഇരുന്നവരും. എല്ലാവരും കൂടി ബൈജുവിനെ പൊക്കിയെടുത്തു വീണ്ടും കസേരയില്‍ ഇരുത്തി.ഒരു വളിച്ച ചിരിയോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി അവന്‍ നന്ദി പറഞ്ഞു. 'സോറി ബൈജൂ.. ഞാന്‍ അറിയാതെ...' എന്ന് ചിന്നു വിഷമത്തോടെ പറഞ്ഞു. 'സാരമില്ല. നീ എന്നെ തവിട് പൊടിയാക്കിയേനെ' എന്നവനും പറഞ്ഞു. 'പോട്ടെ ട്ടോ' എന്ന് പറഞ്ഞിട്ട് ചിന്നു ബൈജുവിന്റെ കൈത്തണ്ട പിടിച്ചുയര്‍ത്തി ചെറുതായി ഒരുമ്മ വച്ചു. അതോടെ ബൈജു സ്മാര്‍ട്ട്‌ ആയി. 'ഒരെണ്ണം കൂടി തരുമോ ? എങ്കില്‍ ഞാന്‍ ഇനിയും വീഴാന്‍ റെഡി ആണെന്ന് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'അയ്യട. അത് മനസ്സിലിരിക്കട്ടെ ' എന്ന് പറയേണ്ട താമസം ചിന്നുവിന്റെ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയിട്ട് അവള്‍ പറഞ്ഞു 'അമ്മയാണ്.മിണ്ടരുത്' എന്നിട്ട് ചിന്നു കാള്‍ എടുത്തു. എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചിട്ടു ഫോണ്‍ വച്ചു. എന്നിട്ട് അവള്‍ ചെറു ചിരിയോടെ പറഞ്ഞു. നിനക്ക് ഡേറ്റ് ആയല്ലോ. ഇന്നെന്താ വിളിയും കരച്ചിലും ഒന്നുമില്ലാത്തത് എന്ന് അമ്മ ചോദിച്ചുവത്രേ. 'അതെല്ലാം നീ എന്റെ നെഞ്ചത്ത്‌ തീര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞില്ലേ ? ' എന്ന് ബൈജുവും ചിരിച്ചുകൊണ്ട് ചോദിച്ചു. "സത്യം പറയട്ടെ. ഇപ്പൊ അവരോടൊക്കെ സംസാരിക്കുമ്പോഴുള്ളതിനേക്കാള്‍ സെക്യൂരിറ്റി ഫീലിംഗ് എനിക്ക് ബൈജുവിനോട് സംസാരിക്കുമ്പോഴാ കിട്ടുക". അവള്‍ പറഞ്ഞു. അത് കേട്ട് ബൈജു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. നിന്നെ സമാധാനിപ്പിക്കുമ്പോഴോക്കെ  പേടിച്ചിട്ടു എന്റെ ഉള്ളില്‍ കയ്യും കാലും വിറയ്ക്കുന്നത് നീ കണ്ടില്ലല്ലോ അല്ലെ എന്ന് അവന്‍ മനസ്സില്‍ ചോദിച്ചു.

     രണ്ടു പേരും ഇറങ്ങി. ഞാന്‍ ഫോറത്തിലേയ്ക്ക് പോവുകയാണ്. അത് വരെ ഞാനും വരാം. എന്ന് പറഞ്ഞിട്ട് രണ്ടു പേരും ഫോറം ലക്ഷ്യമാക്കി നടന്നു. ഇത് കൊറമംഗല ഫോറം പോലെ അല്ല. കുറച്ചു കൂടി ചെറുതാണ്. അങ്ങോട്ട്‌ പത്തു മിനിറ്റ് നടക്കാനേ ഉള്ളൂ. ഇടയ്ക്ക് ഒരു മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ചിന്നു പറഞ്ഞു 'ഒരു സാധനം വാങ്ങാനുണ്ട്‌. ഇപ്പ വരാം ' എന്ന് . അവിടെ പോയി എന്തോ വാങ്ങി പെട്ടെന്ന് തന്നെ അവള്‍ തിരികെ വന്നു. ഇന്ന് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണ്. അവളുടെ കയ്യില്‍ രണ്ടു ബാഗ് ഉണ്ട്. ഒരെണ്ണം ഇങ്ങു തന്നേക്ക്‌. ഞാന്‍ പിടിക്കാം. എന്ന് അവന്‍ പറഞ്ഞു. അവള്‍ തോളില്‍ ഇട്ടിരുന്ന ബാക്ക് പായ്ക്ക് ഊരി കൊടുത്തു. ഫോറത്തില്‍ എത്തി. കയറുന്നിടത്ത് ബാഗ്‌ ചെക്ക്‌ ചെയ്യും. ബൈജു അവളുടെ ബാഗ്‌ എടുത്തു കൊടുത്തു.  ചെക്ക്‌ ചെയ്ത സ്ത്രീ അതില്‍ നിന്ന് ഒരു പൊതി എടുത്തിട്ട് എന്താണിത് എന്ന് ചോദിച്ചു. അങ്ങനെ ചോദിച്ചെങ്കിലും അവര്‍ക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. It's her bag എന്ന് ബൈജു ഒരു വളിച്ച ചിരിയോടെ പറഞ്ഞു. അവരും അപ്പൊ തന്നെ അത് തിരികെ കൊടുത്തു. അകത്തു കയറിയപ്പോള്‍ അവന്‍ ചോദിച്ചു. ഇങ്ങനത്തെ സാധനങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ എന്തിനാടീ ബാഗ്‌ എന്റെ കയ്യില്‍ തന്നതെന്ന്. അപ്പൊ അതാ വരുന്നു ചിന്നുവിന്റെ ചുട്ട മറുപടി. 'അതിലെന്താ ഇത്ര നാണക്കേട്‌ ? കല്യാണം കഴിഞ്ഞാല്‍ ചിലപ്പോ ഇതൊക്കെ ആരാ വാങ്ങി തരേണ്ടി വരുന്നതെന്നറിയാമോ ? " അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. 'അതിനെന്റെ കുത്താ വില്‍ കം ' എന്ന് അവന്‍ പറഞ്ഞു. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. 'അതേയ് ഞാന്‍ ഇപ്പൊ വരാം." എന്ന് പറഞ്ഞിട്ട്  അവള്‍ കയ്യിലിരുന്ന ബാഗ്‌ ബിജുവിന്റെ പക്കല്‍ കൊടുത്തിട്ട് മറ്റേ ബാഗ്‌ വാങ്ങി റസ്റ്റ്‌ റൂമിലേക്ക്‌ പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ തിരികെ വന്നു. എന്നിട്ട് പറഞ്ഞു 'ഹോ. ഇപ്പോഴാണ് ആശ്വാസമായത്. ആണുങ്ങള്‍ക്ക് ഇങ്ങനത്തെ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?' എന്നവള്‍ പറഞ്ഞു. ബൈജുവും അത് ശരി വച്ചു. ഒരു കണക്കിന് ഇവരെയൊക്കെ സമ്മതിക്കണം. ഇങ്ങനത്തെ ഓരോ പ്രശ്നങ്ങള്‍ ഉള്ളപ്പോ തന്നെ എന്തൊക്കെ കാര്യങ്ങള്‍ ആണ് പെണ്ണുങ്ങള്‍ ഒരേ സമയം കൂള്‍ ആയി കൈകാര്യം ചെയ്യുന്നത്. ' ആദ്യമായി അവരോടു അവനു കുറച്ചു ബഹുമാനം തോന്നി. രണ്ടു പേരും അവിടെ ഒന്ന് രണ്ടു കടകളില്‍ കയറിയിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി. 'രാത്രി വിളിക്കാം കേട്ടോ ' എന്ന് പറഞ്ഞിട്ട് ചിന്നു യാത്രയായി. 

    അന്ന് രാത്രി മുഴുവന്‍ ഇടവിട്ട്‌ ചിന്നു വിളിക്കുന്നുണ്ടായിരുന്നു. വേദന ഉണ്ടത്രേ. ഇന്റര്‍നെറ്റ്‌ എടുത്തു നോക്കിയിട്ട് ബൈജു ഓരോ മണ്ടന്‍ ഉപദേശങ്ങള്‍ അവള്‍ക്കു കൊടുത്തു അതിന്റെ തെറിയും കയ്യോടെ വാങ്ങിച്ചു. അവസാനമായപ്പോള്‍ ബൈജുവിന്റെ  ആവനാഴിയിലെ അസ്ത്രങ്ങള്‍ എല്ലാം തീര്‍ന്നു. ശെടാ. ഇത് നമുക്ക് വരാത്തത് കാരണം എന്ത് ചെയ്യണമെന്നു അറിയുകയുമില്ല. ഇനി തെറി വിളിക്കല്ലേ എന്റെ ചിന്നുവേ. എന്ന് പറഞ്ഞു അവന്‍ സാഷ്ടാംഗം വീണു. അത് കേട്ടതും ചിന്നു വീണ്ടും ഇടിച്ചു ഫോണ്‍ കട്ട്‌ ചെയ്തു. മണി പാതിരാത്രി രണ്ടര ആയി. ഇത്രയും നേരം ടെറസില്‍ ഇരുന്നത് കൊണ്ട് വേറെ ആരും ഇതൊന്നും കേട്ട് കാണില്ല. റൂമിന്റെ ഡോര്‍ അടച്ചിരിക്കുന്നു. ചിലപ്പോ മഹേഷ്‌  എത്തിക്കാണും. അവന്‍ ഡോറില്‍ മുട്ടി. വാതില്‍ തുറന്നപ്പോ കുറെ പുക പുറത്തേക്കു വന്നു. മഹേഷ്‌ ഒന്നാം തരം പുകവലിക്കാരന്‍ ആണ്. അകത്തിരുന്നു വലിച്ചു തള്ളുകയായിരുന്നെന്നു തോന്നുന്നു. പുക ഒന്നടങ്ങിയപ്പോ അതിനിടയില്‍ നിന്ന് മഹേഷ്‌ ഇറങ്ങി വന്നു.    'എന്തുവാടെ നീ ഇത് വരെ തൂങ്ങീലേ ? അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. 'ഇല്ലടാ . ഉറക്കം വരുന്നില്ല .' എന്ന് ബൈജു ക്ഷീണിച്ച ശബ്ദത്തില്‍ പറഞ്ഞു. 'നീ ഒരു കാര്യം ചെയ്യ്‌. ആ ഫോണ്‍ കുറച്ചു നേരം ഓഫ്‌ ആക്കി വയ്ക്ക്. അപ്പൊ ഉറക്കം താനേ വന്നോളും.' എന്ന് പറഞ്ഞിട്ട് മഹേഷ്‌ പൊട്ടിച്ചിരിച്ചു. ഇത് കേട്ടതും ബൈജുവിന്റെ മുഖത്ത് ചിരിയാണോ ആശ്വാസമാണോ എന്നൊന്നും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ഭാവം വിടര്‍ന്നു.  എന്നിട്ട് ഫോണ്‍ സൈലന്റ് ആക്കി വച്ചിട്ട് അവന്‍ ഒറ്റ ഉറക്കം ഉറങ്ങി. നാളെ എന്താവുമോ എന്തോ. രാവിലെ പേടിച്ചു പേടിച്ചാണ് ഫോണ്‍ എടുത്തു നോക്കിയത്. ഇപ്പൊ ഇപ്പൊ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന പണി ഫോണ്‍ ചെക്ക്‌ ചെയ്യലാണ്. പല്ല് തേയ്ക്കുന്നത് വരെ പിന്നെയാണ്. കാരണം പല്ല് തേയ്ക്കാന്‍ താമസിച്ചാലും സാരമില്ല. പല്ല് അവിടെ തന്നെ കാണും. പക്ഷെ അവളുടെ മെസ്സേജ് കണ്ടിട്ട് മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ചിലപ്പോ ആ പല്ല് അവള്‍ തന്നെ അടിച്ചു കൊഴിക്കും.. സ്നേഹം കൂടിയാല്‍ അവള്‍ എന്താണ് ചെയ്യുക എന്ന് ചിലപ്പോ പ്രവചിക്കാന്‍ പറ്റില്ല. എന്തായാലും അടിക്കു ശേഷമുള്ള എല്ലാ ദിവസത്തിന്റെയും തുടക്കത്തിലെന്ന പോലെ ഇന്നും ചിന്നുവിന്റെ മെസ്സേജ് ഉണ്ട്. രാവിലെ നാലിന് അയച്ചിരിക്കുന്നു. ഉമ്മ വച്ചോണ്ടിരിക്കുന്ന ഒന്ന് രണ്ടു സ്മൈലിയും ഒരു സോറിയും ഒരു ഗുഡ് മോര്‍ണിങ്ങും. കൊള്ളാം. നല്ല തുടക്കം. ബൈജു പായ ചുരുട്ടി. 

14 അഭിപ്രായങ്ങൾ:

  1. വായിച്ചിട്ട് കമന്റാതെ പോയത് മോശമായി പോയി ആമീ ...

    മറുപടിഇല്ലാതാക്കൂ
  2. മകനേ ദുശ്ശൂ ഇതെല്ലാം, ജീവിതത്തില്‍ നിന്നും ഓരോ ആഴ്ചയും കീറി എടുത്ത് വെക്കുന്നതാണോ എന്നൊരു തംശയം... വെറും തംശയം മാത്രം ..... എന്തായാലും interesting...

    മറുപടിഇല്ലാതാക്കൂ
  3. @duss: sorry.... vaayikkaan thudangeeppo idavapaathiyaano thulaavarsham ano ennariyilla, ideem mazhem...ippo vaayichu... painkili aanelum golaaaam......
    ivare vegam onnu kettichekkane...........

    മറുപടിഇല്ലാതാക്കൂ
  4. ഒരിക്കല്‍ റ്റോംസ്‌ ഒരു കര്‍ട്ടൂണ്‍ ക്ലാസ്‌ എടുത്തപ്പോല്‍ പറഞ്ഞിരുന്നു തമാശ ഉണ്ടാക്കാന്‍ ഉള്ള വഴി
    "ഔ കപ്പലില്‍ കുറെ ആളുകള്‍ യാത്ര ചെയ്യുന്നു. അതില്‍ ഒരു സുന്ദരി ഉണ്ട്‌. ആ സുന്ദരിയില്‍ കപ്പിത്താന്‍ ഒരാഗ്രഹം. പ്രകടിപ്പിച്ചിട്ടും വഴങ്ങുന്നില്ല
    അപ്പോള്‍ ഭീഷണി ആയി കപ്പല്‍ മുക്കിക്കളയും എല്ലാവരും ചത്തുപോകും എന്നൊക്കെ എല്ലാദിവസവും ഭയപ്പെടുത്തി കൊണ്ടിരുന്നു. നീണ്ടയാത്രയല്ലെ കപ്പലിലേത്‌.

    എല്ലാദിവസവും ഡയറി എഴുതുന്ന സ്വഭാവം ഉണ്ട്‌ ആ യുവതിയ്ക്ക്‌
    കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ഡയറിയില്‍ കണ്ട കുറിപ്പ്‌ "ഇന്നു ഞാന്‍ ആ കപ്പലിലെ യാത്രക്കാരുടെ എല്ലാം ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ചു "

    കഥ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണ്‌ ഹ ഹ ഹ

    ഏതായാലും പാകറ്റ്‌ മേടിച്ചു കൊടൂക്കാന്‍ പറഞ്ഞില്ലല്ലൊ ഞാന്‍ അതായിരുന്നു പ്രതീക്ഷിച്ചത്‌

    പിന്നെ സ്വന്തം ചികില്‍സ വേണ്ട കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  5. പൈങ്കിളി കൂടി വരുന്നു ദുശ്ശു.. മുന്‍ പോസ്റ്റുകളുടെ നിലവാരം ഉണ്ടെന്നു എനിക്ക് തോന്നിയില്ല..

    മറുപടിഇല്ലാതാക്കൂ
  6. അമ്മാവന്‍ പറയുന്നതിനോട് യോജിക്കുന്നു .പഴയ ആ ഒരു രസം ഇപ്പോള്‍ അത്രക്കില്ല .സ്വല്പം താമസിച്ചാലും വേണ്ടില്ല നല്ലത് പോലെ എഴുതിയാല്‍ മതി

    മറുപടിഇല്ലാതാക്കൂ
  7. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇത് ചെറുതായി കുളമായി എന്ന് എനിക്കും തോന്നി. ഒരു നേര്‍ച്ചയ്ക്ക് വേണ്ടി എഴുതിയ പോലെ ആയിപോയി. അടുത്ത ഭാഗം ഒരു ഗ്യാപ്പിനു ശേഷമേ ഉള്ളൂ. ഓഫീസില്‍ കുറച്ചു പണി വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. ഒകെ. പണീയൊക്കെ തീര്‍ത്ത് സാവധാനം വരാന്‍ കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. സാരമില്ല..കുളമായാലും സംഗതി വന്നല്ലോ...
    പറഞ്ഞ പോലെ ഹൃദയത്തില്‍ തൊട്ടീല്ല എന്നു മാത്രം..
    ദുശ്ശൂന്റെ മാനേജരുടെ മെയില്‍ ഐഡി താ...
    ഒരാഴ്ച ലീവ് തരാന്‍ പറയാം.

    മറുപടിഇല്ലാതാക്കൂ
  10. നന്നായിരിക്കുന്നു ഓഫീസില്‍ ഇരുന്നു ചിരിച്ചു ഭ്രാന്തന്‍ എന്ന പേരു കിട്ടി.... :(

    മറുപടിഇല്ലാതാക്കൂ
  11. ഒരു ലൈന്‍ ഒക്കെ ഉണ്ടെങ്കിലുള്ള ഓരോ ബുദ്ധിമുട്ടുകളെ.........ഓര്‍ക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്ത് ചിരി വരുന്നു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  12. നിന്നെ സമാധാനിപ്പിക്കുമ്പോഴോക്കെ പേടിച്ചിട്ടു എന്റെ ഉള്ളില്‍ കയ്യും കാലും വിറയ്ക്കുന്നത് നീ കണ്ടില്ലല്ലോ അല്ലെ എന്ന് അവന്‍ മനസ്സില്‍ ചോദിച്ചു.

    മറുപടിഇല്ലാതാക്കൂ