2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം നല്ല റൈറ്റ് അപ്പ്. ആമേൻ ഇത് വരെ കാണാൻ പറ്റിയില്ല. പക്ഷെ അതി ഭാവുകത്വം ഒഴിവാക്കി അല്പം കൂടി മെനക്കെട്ട് എദുതിരുന്നെൽ ഉടയോനും രക്ഷപെട്ടെനെ. പണത്തിനും മണ്ണിനും ആയുസ്സിനും ഒക്കെ ബന്ധങ്ങലേക്കാൾ വില കല്പിക്കുന്ന ഒരു കഥാപാത്രത്തിന്റെ കഥയായിരുന്നു അതു. തിലകന് വെച്ച റോൾ ആണ് പിന്നീട് ലാൽ തന്നെ ചെയ്തതു. പക്ഷെ ഒരാവശ്യവും ഇല്ലാത്ത ലയയും, കൊറെ പാട്ടും, മീശ പിരിയാൻ സൂപ്പരിസവും ഒക്കെ ചെര്ന്നപ്പോ പടം ചളമായി എന്ന മാത്രം

    മറുപടിഇല്ലാതാക്കൂ
  2. വെറുതെ വളിയിട്ടു വിളിച്ചവന്റെയും വളിക്ക് വിളികെട്ടവന്റെയും കഥ പറയാതെ ആ സോഫ്റ്റ്‌വെയർ എഞ്ചിനീയരുടെ ബാക്കി എഴുതണ്ണാ .....

    മറുപടിഇല്ലാതാക്കൂ