2013, മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍



     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. 



      ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . 



അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല . 

5 അഭിപ്രായങ്ങൾ:

  1. "എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം" ശെന്റെ പൊന്നോ ആതിയേറ്ററിനെപറ്റി ഇതിലും സിപിള്‍ ആയി എഴുതാന്‍ പറ്റില്ല... ഞാന്‍ അന്നയും റസൂലും കണ്ടത് അവിടന്നാ... കണ്ടു എന്ന് പറയാന്‍ പറ്റില്ല... ഒരു പൊകമറയില്‍ എന്തൊക്കെയോ നടക്കുന്നപോലെ തോന്നി... പിന്നെ ഞാന്‍ ഗോപാലന്‍ മാളില്‍ പോയി വീണ്ടും കണ്ടപ്പോഴാ അതൊക്കെ എന്തായിരുന്നു എന്ന് മനസിലായേ... നഗരത്തിന്റെ കണ്ണായ ഭാഗത്ത് ഇത്രയും നല്ല സ്ഥലം കിട്ടിയിട്ട് അവര്‍ക്ക് ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ കഷ്ട്ടം ആണേ... ആ സീറ്റുകള്‍ എങ്കിലും ഒന്ന് മര്യാദക്ക് ശരിയാക്കി ഇരുന്നേ അവിടെ ആള് കൂടിയേനേ... 5-6 പേര്‍ക്ക് വേണ്ടി സംഗീതില്‍ സിനിമകളിച്ച ദിവസവും ഉണ്ട്... 6 പേര് കൂടി 12 ടിക്കറ്റ് എടുത്ത്ട് ഞങ്ങള് കളിപ്പിച്ചിട്ടുണ്ട്.... :)

    മറുപടിഇല്ലാതാക്കൂ
  2. കാണണം.
    വാല്‍ക്കഷണം ഒരു തലക്കഷണമാണ്‌.

    മറുപടിഇല്ലാതാക്കൂ
  3. Good review - Aamen kandittum oru review exhuthanam :)
    sandeepil Malayalam padam thudangiyoo ? ? :( bagyathinu madiwalayil ulla theatre okke vrithiyullathanu... athu koodathe eeyide aayi ellla malayalam padavum releasum aakunnund...

    മറുപടിഇല്ലാതാക്കൂ