2012, ജൂൺ 7, വ്യാഴാഴ്‌ച

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍



     ഇന്നലെ രാത്രിയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഡയമണ്ട് നെക്ക്ലെസ് കണ്ടത്. പത്തു മണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ വേണ്ടി ഞങ്ങള്‍ മൂന്നു പേര്‍ കാറില്‍ കുതിക്കുകയായിരുന്നു. ഞങ്ങളുടെ മുന്നില്‍ ഒരു മുംബൈ രെജിസ്ട്രേഷന്‍ ബൈക്കില്‍ ഒരു പയ്യന്‍ ഗേള്‍ ഫ്രണ്ട്നെയും പുറകില്‍ വച്ച് പോകുന്നുണ്ട്. കൊള്ളാലോ. അവന്റെയൊക്കെ ടൈം എന്നൊക്കെ കമന്റ്‌ ഒക്കെ പറഞ്ഞു നമ്മള്‍ മുന്നോട്ടു പോവുകയായിരുന്നു.  കുറച്ചു ദൂരം പോയപ്പോഴാണ് ഞങ്ങള്‍ ഒരു കാഴ്ച കണ്ടത്. വഴിയോരത്തായി ഒരാള്‍ കിടന്നു പിടയ്ക്കുന്നു. ഞങ്ങള്‍ കാര്‍ സ്ലോ ചെയ്തു. അയാളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. ഒരു കയ്യില്‍ ഒരു കറുത്ത ബാഗ് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എവിടുന്നോ ജോലി കഴിഞ്ഞു വരുന്ന വേഷം. ഇറങ്ങണോ വേണ്ടയോ എന്ന സംശയത്തില്‍ നമ്മള്‍ അന്യോന്യം ചോദിക്കുന്നതിനിടയ്ക്കു നമ്മളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം നടന്നു. നമ്മുടെ മുന്നില്‍ പോയ പയ്യന്‍ വണ്ടി നിര്‍ത്തി. ചാടിയിറങ്ങി അയാളുടെ നേര്‍ക്കോടി. അവന്റെ പിറകെ ആ പെണ്‍കുട്ടിയും. അവന്‍ ചെന്ന് അയാളെ പൊക്കിയെടുത്തു. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. കൈ പിടിച്ചു തലോടി. ഇരുമ്പു കൊണ്ടുള്ള എന്തോ സാധനം ആ പെണ്‍കുട്ടി ബാഗില്‍ നിന്നെടുത്തു അയാളുടെ കയ്യില്‍ പിടിപ്പിച്ചു. ആ കിതപ്പ് ശമിച്ചത് പോലെ അയാള്‍ ആശ്വാസത്തോടെ ഒരു  പോസ്റ്റില്‍ ചാരിയിരുന്നു. വണ്ടി മുന്നോട്ടെടുത്തു ഞങ്ങളും പോയി. പക്ഷെ സിനിമ കണ്ടിറങ്ങുംമ്പോഴും ആ പയ്യനും പെണ്‍കുട്ടിയും മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. ഇന്നലത്തെ സായാഹ്നത്തില്‍ ദൈവം കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ച. മനുഷ്യത്വം മരിച്ചു എന്ന് നമ്മള്‍ തൊള്ള കീറുന്നു. ഇപ്പറയുന്ന ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിട ആലോചിക്കാന്‍ നിന്നു. പക്ഷെ ഒന്നും നോക്കാതെ ബൈക്ക് നിര്‍ത്തിയിട്ടു അയാളുടെ അടുതെക്കൊടിയ ആ പയ്യനെയും അയാളെ ആശ്വസിപ്പിക്കുന്ന ആ രണ്ടു പേരെയും എന്താണ് പറയേണ്ടത് ? ഇത് പോലുള്ള ചില സംഗതികള്‍ മുമ്പും ചിലപ്പോ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ എനിക്ക് എത്ര മനോഹരം എന്ന് തോന്നിയ ചില ഓര്‍മ്മകള്‍ താഴെ കുറിക്കട്ടെ 


      ഒരിക്കല്‍ നമ്മുടെ ഓഫീസിനു പുറകില്‍ പുതിയ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. തമിഴന്മാര്‍ പൊരി വെയിലത്ത്‌ പണിയെടുക്കുന്നു. അടുത്തുള്ള ഒരു മരത്തിന്റെ തണല്‍ ആണ് അവരുടെ വിശ്രമ കേന്ദ്രം. അവരുടെ തുണി സഞ്ചികളും വസ്ത്രങ്ങളും മറ്റുമൊക്കെ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. ആ പണിക്കാരില്‍ ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് ആ മരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന ഒരു തുണി കെട്ടില്‍ പോയി നോക്കുന്നത് കണ്ടു. കുറെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് സ്വന്തം കുട്ടിയെ അതില്‍ കിടത്തിയിട്ടാണ് പുള്ളിക്കാരി പണിയെടുക്കാന്‍ പോകുന്നതെന്ന് മനസ്സിലായത്‌. ഉച്ച സമയമായപ്പോ അവര്‍ ആഹാരം കഴിക്കുന്നതിനു മുമ്പ് ഒരു ചെറിയ പാത്രത്തില്‍ അല്പം മഞ്ഞചോറ് കൊണ്ട് വന്നു ആ കുട്ടിക്ക് വാരിക്കൊടുക്കുന്നത് കണ്ടു. ആ വെയിലോ അധ്വാനമോ ഒന്നും ആ അമ്മയുടെ മുഖത്തെ സന്തോഷത്തെ ബാധിച്ചത് കണ്ടില്ല. ആ മരത്തണലില്‍ ഒരു നിമിഷം ഒരു സൂര്യന്‍ ഉദിച്ചത് പോലെ എനിക്ക് തോന്നി 


      പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അടുത്ത ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഞാന്‍ മുമ്പും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ അമ്മ ചില വീട്ടിലൊക്കെ പോയി അടുക്കള പണി എടുത്താണ് മകനെ പഠിപ്പിച്ചിരുന്നത്. എപ്പോ നോക്കിയാലും ആ അമ്മയുടെ മുഖത്ത് നിറയെ മാറാലയും കരിയും ഒക്കെയായിരിക്കും. മാത്രമല്ല ഒരിടത്ത് ഇരിക്കുന്ന പോസില്‍ ഇതുവരെ പാവത്തിനെ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓട്ടമാണ്. ഒരിക്കല്‍ ഞാന്‍ ഉച്ച ഭക്ഷണം എടുക്കാന്‍ മറന്നു. സ്കൂളില്‍ ചെന്നപ്പോഴാണ് ഓര്‍ത്തത്‌ പാത്രം എടുത്തില്ലല്ലോ എന്ന്. ഉച്ചയായി. വിശന്നു കറങ്ങി ഇരിക്കുകയാണ്. നാലാം ക്ലാസ്സിലാണ്. അമ്മ എല്ലാത്തിനും പുറകെ നടന്നു ചെയ്യിച്ചിരുന്നത് കാരണം ഇങ്ങനെ ഒരു അവസരത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ എന്റെ ബഞ്ചില്‍ ആണ് ഇരിക്കുന്നത്. ഊണ് കഴിക്കാന്‍ മണി അടിച്ചപ്പോള്‍ പതിവ് പോലെ പാത്രവുമായി അവന്‍ പുറത്തേക്കു പോയി. ഞാന്‍ ക്ലാസ്സില്‍ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അവന്‍ ഭക്ഷണം കഴിച്ചിട്ട് വന്നു. എന്റെ തളര്‍ന്ന മുഖം കണ്ടപ്പോ അവന്‍ ചോദിച്ചു നീ കഴിച്ചില്ലേ എന്ന്. ഒടുവില്‍ ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവന്‍ ആ പാത്രം നിറയെ ചൂട് പറക്കുന്ന കഞ്ഞിയും പാത്രത്തിന്റെ അടപ്പില്‍ പയറും കൊണ്ട് വന്നു. അന്ന് സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന ഒരു പദ്ധതി ഉണ്ടായിരുന്നല്ലോ. അതില്‍ പോയി കഴിക്കാന്‍ ദുരഭിമാനി ആയ ഞാന്‍ തയ്യാറാവില്ല എന്ന് മനസ്സിലാക്കി അവന്‍ തന്നെ പോയി അത് വാങ്ങി കൊണ്ട് വരികയായിരുന്നു. സത്യം പറഞ്ഞാല്‍ ആ പാത്രം കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയില്ല. ആ പാത്രവുമായി നില്‍ക്കുന്ന അവന്റെ മുഖം പ്രകാശപൂര്‍ണമായ മറ്റൊരു കാഴ്ച ആയിരുന്നു 


      പണ്ടൊരിക്കല്‍ എന്റെ ഒരു സുഹൃത്തിനു ഒരു പ്രേമം ഉണ്ടായിരുന്നു. അത് പതിവ് പോലെ അവളുടെ വീട്ടിലറിഞ്ഞു. അവളുടെ ചേട്ടനും അമ്മാവന്മാരുമൊക്കെ എന്റെ കൂട്ടുകാരനെ തല്ലാന്‍ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ അവന്‍ വന്നില്ല. സാധാരണ രാവിലെ താമസിച്ചു പോയാല്‍ ഉച്ചയ്ക്കെങ്കിലും അവന്‍ എത്താറുണ്ട്. അവന്റെ കാമുകി രാവിലെ വന്നു എന്നോട് ചോദിച്ചു അവന്‍ എവിടെ എന്ന്. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. നോക്കാം എന്നൊക്കെ. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് അവള്‍ പോയി. ഞങ്ങളുടെ ക്ലാസ്സിനു എതിരായി വേറൊരു കെട്ടിടം ഉണ്ട്. അതിലെ ഒന്നാമത്തെ നിലയിലാണ് അവളുടെ ക്ലാസ് മുറി. അവരുടെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ ഞങ്ങളുടെ ക്ലാസ്സ്‌ കാണാം. ഇടയ്ക്കിടക്ക് ആ അരമതിലിനു മുകളിലായി അവളുടെ പേടിച്ചരണ്ട മുഖം ഞാന്‍ കണ്ടു. ഉച്ചക്കും പിന്നീടുള്ള ഇടവേളയിലും അവള്‍ വന്നു. ഇത്തവണ അവളുടെ ശബ്ദം ശരിക്കും ഭയചകിതമായിരുന്നു. "അപ്പൂനെ അവര്‍ എന്തോ ചെയ്തു എന്നൊരു പേടി. ഒന്ന് പോയി നോക്കാമോ ? " എന്നൊക്കെ അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ലല്ലോ. അന്വേഷിക്കാന്‍ വേറെ വഴിയൊന്നുമില്ല. അങ്ങനെ വൈകുന്നേരം ആയപ്പോ അതാ ഓടിക്കിതച്ചു വരുന്നു അവളുടെ കാമുകന്‍. വില്ലജ് ഓഫീസില്‍ എന്തോ കാര്യത്തിന് പോയിട്ട് അവിടെ കുടുങ്ങി പോയതാണത്രെ. കൃത്യ സമയത്ത് തന്നെ അവനെ തിരക്കി അവള്‍ വീണ്ടുമെത്തി. ഹോ. അവന്റെ മുഖം കണ്ടപ്പോ ആ കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നലെ പോലെ അത് എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 


      ഇങ്ങനെ ഒരുപാടു നല്ല കാഴ്ചകള്‍ ഇതുവരെ ജീവിതത്തില്‍ ദൈവം തന്നിട്ടുണ്ട് . ഇത്രയും ചെറിയ ജീവിതത്തില്‍ , ജീവിതത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ഇത്തരം നിമിഷങ്ങളെക്കാള്‍ മനോഹരമായി വേറെ എന്തുണ്ട് അല്ലേ ? 

16 അഭിപ്രായങ്ങൾ:

  1. ദുശ്ശാസനാ, രാത്രിയില്‍ ബൈക്കില്‍ പോയത് ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടുമാണെന്ന് എങ്ങനെ ഉറപ്പിച്ചു. അത് ഭാര്യാഭര്‍ത്താക്കന്‍മാരായിക്കൂടേ? അല്ലെങ്കില്‍ സഹോദരീസഹോദരന്‍മാരായിക്കൂടേ? അവര്‍ കാമത്തിന്റെ മാനസികാവസ്ഥയിലാണെങ്കില്‍ ഒരുവന്‍ വീണുകിടക്കുന്നത് ശ്രദ്ധിക്കുമെന്നു തോന്നുന്നില്ല. പിന്നെ കരുതലും കാരുണ്യവുമുള്ളവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നത് സത്യമാണ്. എന്റെയൊരു അനുഭവം വായിക്കൂ. http://saumyadharsanam.blogspot.in/2012/05/blog-post_22.html
    കാരുണ്യത്തിന്റെ ഉറവുകള്‍ ഇനിയും വറ്റിയിട്ടില്ലെന്ന് നമുക്കും തെളിയിക്കാം. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. ബാംഗ്ലൂര്‍ വന്നിട്ട് ഇത്രയും കാലമായില്ലേ ചേട്ടാ. ബോയ്‌ ഫ്രണ്ട് ഗേള്‍ ഫ്രണ്ട് നെ ഒക്കെ കണ്ടാല്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റും. പിന്നെ, അവര്‍ കാമത്തിന്‍റെ അവസ്ഥയില്‍ ആയിരുന്നു എന്ന് ഞാന്‍ പറഞ്ഞില്ല. ജീവിതം ആഘോഷിച്ചു ജീവിക്കുന്ന ഇത്തരം ഒരുപാട് പേര്‍ ഈ നഗരത്തിന്‍റെ പതിവ് കാഴ്ചയാണ്. പക്ഷെ അടിച്ചു പൊളിച്ചു കറങ്ങി നടക്കുന്ന ഇക്കൂട്ടരില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  3. പ്രകാശം പരത്തുന്ന കുറിപ്പുകള്‍. ദുശ്ശാസനാ, ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നന്മയുടെ വര്‍ണ്ണന വായിക്കാനാണ് ഭൂരിപക്ഷം മനുഷ്യരുടെയും താല്പര്യം. എന്നാല്‍ വാര്‍ത്തകള്‍ വില്‍ക്കുന്നവര്‍ തിന്മയുടെ കഥകളാണ് അധികവും നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്. എന്തൊരു വൈരുദ്ധ്യം.

    മറുപടിഇല്ലാതാക്കൂ
  4. ചേര്‍ത്തിരിക്കുന്ന ഫോട്ടോ അതീവമനോഹരമെന്ന് പറയാന്‍ മറന്നു.

    മറുപടിഇല്ലാതാക്കൂ
  5. വസന്തം വിരിയിക്കുന്ന കുറിപ്പുകള്‍ ഉള്ളില്‍ സൌരഭ്യപൂരം പൊഴിപ്പിക്കുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  6. ആ വെയിലോ അധ്വാനമോ ഒന്നും ആ അമ്മയുടെ മുഖത്തെ സന്തോഷത്തെ ബാധിച്ചത് കണ്ടില്ല. ആ മരത്തണലില്‍ ഒരു നിമിഷം ഒരു സൂര്യന്‍ ഉദിച്ചത് പോലെ എനിക്ക് തോന്നി ..

    ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  7. പലപ്പോഴും പല കാര്യങ്ങളും ചെയ്യാന്‍ അടുതുള്ളവര്‍ക്ക് അവസരം കൊടുക്കാനാണ് നമുക്കിഷ്ടം എന്ന് തോന്നുന്നു.... എന്ത് കാര്യം ആണേലും ആദ്യം പോയങ്ങു ചെയ്യാന്‍ ഒരു സംശയം....
    ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്‌......:)

    മറുപടിഇല്ലാതാക്കൂ
  8. 1/2 an hr il exam പക്ഷെ കണ്ടിട്ട് വായിക്കാതിരിക്കാന്‍ തോന്നിയില്ല വായിച്ചു നന്നായിരിക്കുന്നു...
    പെട്ടന്ന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇങ്ങനെ ഒന്ന് ഓര്‍മ്മ വരുന്നില്ല എന്ന് തന്നെ പറയാം. എന്നാല്‍ അങ്ങിനെ ഒന്നില്ല എന്നല്ല അര്‍ഥം.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2012, ജൂൺ 12 8:19 PM

    ഒത്തിരി സ്നേഹത്തോടെ തന്നെ വിയോജന കുറിപ്പ് എഴുതട്ടെ,ഇതൊന്നും അത്ര മനോഹരമായ കാര്യമാണെന്ന് തോന്നുന്നില്ല.
    അതുകൊണ്ട് ശക്തമായി വിയോജിക്കുന്നു.
    പിന്നെ,ഇതെക്ക ഞങ്ങക്ക് അറിയണ കാര്യോണ് കൂട്ടുകാരാ.
    നിങ്ങ ആ ബൈജൂന്റെം ചിന്നൂന്റെം കഥ വേഗം എഴ്ത്.മനുഷ്യന്റെ ഷെമ നശിക്കണ്
    കാത്തിരിക്കണവന്റെ വെഷമം കാത്തിരിക്കണവനെ മനസിലാവോള്ള്

    മറുപടിഇല്ലാതാക്കൂ