2011, ഫെബ്രുവരി 13, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 22

    
കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം ...


     പ്രണയം ഒരു വല്ലാത്ത സംഗതി ആണ് . അത് ഏത്‌ കല്ലിനെയും അലിയിക്കും എന്നു പണ്ട് കുട്ടേട്ടന്‍ വെള്ളമടിച്ചിട്ട് പറഞ്ഞത് ശരിയാണ്. ബൈജു ആകെ മാറിപ്പോയി. ആദ്യമായി അവന്‍ സ്വന്തം സൌന്ദര്യത്തെ പറ്റി ശ്രദ്ധിക്കാന്‍ തുടങ്ങി. ദിവസവും ഷേവ് ചെയ്യുക, പൌഡര്‍ ഇടുക. ആവശ്യമില്ലാത്ത ക്രീം ഒക്കെ വാങ്ങി തേയ്ക്കുക ഒക്കെ തുടങ്ങി. ചിന്നുവും അത് പോലെ തന്നെ. അവളെക്കാള്‍ സുന്ദരിയായ ഒരു പെണ്ണ് ആ പ്രദേശത്ത് ഇല്ല എന്നു ഒക്കെ ബൈജുവിന് ഇടയ്ക്കു തോന്നാറുണ്ട്.  മഹേഷിനെ ഒരിക്കല്‍ ബൈജു അവളുടെ ഫോട്ടോ കാണിച്ചു. അത് കണ്ടിട്ട് മഹേഷ്‌ പറഞ്ഞു.. ഇതൊരു സാധാരണ പെണ്ണല്ലേ.. നീയല്ലേ പറഞ്ഞത് ലോക സുന്ദരി ആണെന്നൊക്കെ.. ? അത് കേട്ടിട്ട് ബൈജുവിന് നല്ല ദേഷ്യം വന്നു. പക്ഷെ അവന്‍ അത് കണ്ട്രോള്‍ ചെയ്തു. മഹേഷ്‌ ചെറുതായി ഒന്ന് ചിരിച്ചു.  എന്നിട്ട് പറഞ്ഞു.. ' ഡാ . അവള്‍ ഒരു സാധാരണ പെണ്ണ് ആണ്. നിനക്ക് അവളോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ക്കുള്ള അത്ര സൌന്ദര്യം വേറെ എങ്ങും നീ കാണാത്തത്...' അത് ശരിയാണെന്ന് ബൈജുവിനും തോന്നി.. എന്തായാലും ഇനി ഈ ഫോട്ടോ ആരെയും കാണിക്കണ്ട.  എന്റെ കണ്ണില്‍ അവള്‍ തന്നെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. ബൈജു ഉറപ്പിച്ചു.  അവന്‍ അവളോട്‌ അഭിപ്രായങ്ങള്‍ ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങി. പുതിയ ഡ്രസ്സ്‌ എടുക്കാന്‍ പോകുമ്പോ ഏത്‌ സ്റ്റൈല്‍ എടുക്കണം ... മുടി വെട്ടുമ്പോ നീളം ഒരുപാടു കുറക്കണോ .. താടിയും മീശയും ഇല്ലാത്ത ചിന്നുവിനോട് ബൈജു ഷേവ് ചെയ്യുന്നതിനെ പറ്റി പോലും അഭിപ്രായം ചോദിച്ചു. അവള്‍ക്ക് പറ്റുന്ന പോലൊക്കെ അവള്‍ ബിജുവിനോട് സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ഓഫീസില്‍ നിന്നു വൈകിട്ട് നേരത്തെ ഇറങ്ങി അവര്‍ ആര്യ ഭവനിലും ഉടുപ്പി ഗാര്‍ഡനിലും ഒക്കെ പോയി ചായ കുടിക്കുമായിരുന്നെങ്കിലും ഇത് വരെ അവര്‍ അല്ലാതെ ഒരുമിച്ചു പുറത്തു പോയിരുന്നില്ല. ബൈജുവിന് നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിന്നു എന്ത് പറയും എന്നു വിചാരിച്ചു അവന്‍ അത് വരെ അവളോട്‌ സ്വന്തം ആഗ്രഹം തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ ഓഫീസില്‍ ബാക്കിയുള്ള ബൈനറികള്‍ ( ബൈനറി എന്നു വച്ചാല്‍ 10. സ്വാഭാവികമായും 1 എന്നു പറയുന്നത് കാമുകിയും 0 എന്നു പറയുന്നത് കാമുകനെയും. ഇത്രയും നന്നായി ആരാണാവോ ഒരു പേര് കണ്ടു പിടിച്ചത് .. ഹി ഹി .. ) ഒക്കെ പബ്ബിലും ബാറിലും ഡിസ്കൊയിലും ഒക്കെ ചുറ്റി നടക്കുമ്പോ ബൈജുവിന് ചെറിയ അസൂയ തോന്നാതിരുന്നില്ല.


ബൈജുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു ദിവസം രാത്രി ചിന്നു ഫോണ്‍ ചെയ്തു കൊണ്ടിരുന്നപ്പോ അവളുടെ ഒരു റൂം മേറ്റ്‌ എവിടെയോ പോയ കാര്യം പറഞ്ഞു. അവര്‍ അവിടെ പോയി.. ഇവിടെ പോയി.. എന്നൊക്കെ ചിന്നു അടിച്ചു വിടുകയാണ്. കിട്ടിയ അവസരം ബൈജു പാഴാക്കിയില്ല. 'ഡീ. നമുക്കും എവിടെയെങ്കിലും പോകണ്ടേ ? വരുന്നോ ? ' അവന്‍ ചോദിച്ചു. 'അയ്യേ. എവിടെ പോവാന്‍. ഞാനില്ല. ആരെങ്കിലും കാണും ' എന്നു അവളുടെ മറുപടി അപ്പൊ തന്നെ കിട്ടി. 'ശരി. എന്ന വേണ്ട' എന്നു പകുതി നിരാശയോടെ ബൈജു പറഞ്ഞു. കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ഫോണ്‍ വച്ചു. രണ്ടു പേരും പോയി കിടന്നു. അര മണിക്കൂര്‍ കഴിഞ്ഞില്ല. അതാ അവളുടെ വിളി വീണ്ടും. ഭാഗ്യം ആരും കണ്ടില്ല. ഫോണ്‍ എടുത്തു ബൈജു പുറത്തിറങ്ങി. 'അതേയ് ബൈജു. നമുക്ക് നാളെ അവധിയല്ലേ. എവിടെയെങ്കിലും പോയാലോ ? ' ചിന്നു മുക്കിയും മൂളിയും ചോദിക്കുകയാണ് .'അതല്ലേ പോത്തെ ഞാന്‍ നേരത്തെ ചോദിച്ചത്. അപ്പൊ നീയല്ലേ പറഞ്ഞത് വേണ്ട ന്നു ? ' അവന്‍ ചോദിച്ചു. 'ആരെങ്കിലും കണ്ടാലോ എന്നു പേടിച്ചിട്ടാ.. ' അവള്‍ പറഞ്ഞു. 'ഇപ്പൊ പേടിയൊക്കെ പോയോ ? ' അവന്‍ ചോദിച്ചു. ' ഇല്ല. പക്ഷെ ഞാന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി. ആരും കാണില്ല' അവള്‍ പറയുന്നു. ' നമുക്ക് രാവിലെ അമ്പലത്തില്‍ പോകാം. ഒരുമിച്ചു പോയി പ്രാര്‍ഥിചിട്ടു  വരാം. എങ്ങനുണ്ട് ? ' അവളുടെ ചോദ്യം. ' ശരി.പോയേക്കാം ' ബൈജു പറഞ്ഞു. അമ്പലമെങ്കില്‍ അമ്പലം. ദൈവത്തോട് നമ്മുടെ കല്യാണം നടത്താന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാമല്ലോ. അവനും സന്തോഷം ആയി.
' നീ ഒരു ആറു മണി ആകുമ്പോ സിഗ്നലിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ നിന്നോ. ഞാന്‍ അവിടെ വരാം. എന്നിട്ട് ഒരു ഓട്ടോ റിക്ഷയില്‍ പോകാം. ജെയിന്‍ ഹോസ്പിടലിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്. അവിടെ പോയേക്കാം.' അവന്‍ പറഞ്ഞു. ചിന്നുവും അത് സമ്മതിച്ചു.


     രാവിലെ അഞ്ചു മണിക്ക് തന്നെ ബൈജു എഴുനേറ്റു റെഡി ആയി. അവളെ വിളിച്ചു. അവള്‍ പത്തു മിനിട്ടിനുള്ളില്‍ സിഗ്നലില്‍ എത്താം എന്നു പറഞ്ഞു. അവന്‍ പുറത്തിറങ്ങി. സിഗ്നല്‍ വരെ നടന്നു പോകാം. റോഡില്‍ പട്ടികള്‍ കാണും. പക്ഷെ നല്ല സുഖം നടക്കാന്‍. ചെറിയ തണുപ്പേ ഉള്ളൂ. റോഡില്‍ അധികം തിരക്കും ഇല്ല. സിഗ്നലിന്റെ അടുത്ത് എത്തി. ചിന്നു ദൂരെയായി നില്‍ക്കുന്നത് കാണാം. അടുത്തെത്തി. അവള്‍ ഒരു കസവ് കരയുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്. അമ്പലത്തിലേക്ക് പോകാനാണ് ഇറങ്ങിയതെങ്കിലും അവളെ കണ്ടപ്പോള്‍ ബൈജുവിന്റെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. 'പെട്ടെന്ന് പോയേക്കാം. ഇവിടെ ചുറ്റി പറ്റി നില്‍ക്കണ്ട. ' അവന്‍ പറഞ്ഞു. ഒരു റിക്ഷ വന്നു. ഭാഗ്യം കൂടുതല്‍ ഇന്റര്‍വ്യൂ നടത്താതെ അയാള്‍ അവരെ കയറ്റി. ബാംഗ്ലൂരിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ ആണ്. കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഒഴിവാക്കാന്‍ വേണ്ടി അടുത്ത കാലത്തെങ്ങും കാള്‍ ഷീറ്റ് ഇല്ല അല്ലെങ്കില്‍ താങ്ങാന്‍ പറ്റാത്ത ഒരു പ്രതിഫലം  ചോദിക്കുക എന്നൊക്കെ നമ്പര്‍ ഇടുന്നത് പോലെ ചെറിയ ദൂരം ആണെങ്കില്‍ ഇവന്മാര്‍ ഒന്നുകില്‍ വരുന്നില്ല അല്ലെങ്കില്‍ ഒടുക്കലത്തെ റേറ്റ് ഒക്കെ ചോദിച്ചു കളയും. റിക്ഷയില്‍ കയറിയതും ചിന്നുവിന്റെ മട്ടു മാറി. അത് വരെ പേടിച്ചു അരണ്ട അവളുടെ മുഖത്ത് ഒരു നേരിയ ചിരി പരന്നു. ' വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിയത്‌ ?' അവള്‍ ചോദിച്ചു. 'കഴുതേ. ക്ഷേത്രത്തില്‍ പോകുമ്പോ മൂക്ക് മുട്ടെ തിന്നിട്ടാണോ പോകുന്നത് ? നീ വല്ലതും കഴിച്ചോ ? ' അവന്‍ ചോദിച്ചു. 'ഇല്ല . പക്ഷെ എനിക്ക് വിശക്കുന്നുണ്ട്. ' അവള്‍ പറഞ്ഞു. എന്നു മാത്രമല്ല വഴിയില്‍ ഓരോ ഹോട്ടല്‍ കാണുമ്പോഴും അവള്‍ പറയാന്‍ തുടങ്ങി നമുക്ക് അമ്പലത്തില്‍ നിന്നിരങ്ങിയിട്ടു അവിടുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം എന്നു. 'ഡീ. നമ്മള്‍ ഒരു തീറ്റ മത്സരതിനല്ല പോകുന്നത്. ക്ഷേത്രതിലെക്കാ. വാങ്ങിച്ചു തരാം. അവിടെ അടങ്ങി ഇരിക്ക് ' ബൈജു പറഞ്ഞു. ചിന്നു അത് കേട്ടു ഒന്ന് മന്ദഹസിച്ചു. ക്ഷേത്രത്തില്‍ എത്തി. നല്ലത് പോലെ പ്രാര്‍ഥിച്ചു. ചിന്നു ഗണപതിയുടെ മുന്നില്‍ പോയി ഏത്തം ഒക്കെ ഇടുന്നത് കണ്ടു. ഭാഗ്യം. രണ്ടു പേരുടെയും കൂട്ടുകാര്‍ക്കു ആര്‍ക്കും അമ്പലത്തില്‍ പോകുന്ന ശീലം ഒന്നുമില്ല. അതുകൊണ്ട് ആരെയും പേടിക്കണ്ട. ഒരു അര്‍ച്ചന ഒക്കെ നടത്തി. കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം ഇറങ്ങി. അടുത്തുള്ള കാമത്ത് ഹോട്ടലില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ അടിച്ചു. ചിന്നു പറഞ്ഞത് ശരിയായിരുന്നു എന്നു അവള്‍ ഇഡ്ഡലി കഴിക്കുന്നത്‌ കണ്ടപ്പോ ബൈജുവിന് മനസ്സിലായി. 'നീ നല്ല തീറ്റ ആണല്ലോ കുഞ്ഞേ ' അവന്‍ പറഞ്ഞു. 'ഹേയ് എന്നുമില്ല. ഇന്ന് നല്ല വിശപ്പായിട്ടാ.. അതൊക്കെ പോട്ടെ.. ഒരു മസാല ദോശ കൂടി കിട്ടുമോ ' അവള്‍ പറഞ്ഞു. ' കിട്ടും കിട്ടും. ചാമ്പിക്കോ ..' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ചെറു ചിരിയോടെ ചിന്നുവും കഴിപ്പ്‌ തുടര്‍ന്നു...' ഒടുവില്‍ ഒരു പത്തു മണി ആയപ്പോഴേക്കും അവര്‍ തിരിച്ചെത്തി. അവളെ സിഗ്നലില്‍ ഇറക്കിയിട്ട്‌ ബൈജു അടുത്ത വഴിയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു. അവള്‍ അതാ വിളിക്കുന്നു. 'ഹേയ് ബൈജു.. കൊള്ളാമായിരുന്നു അല്ലേ ഇന്നത്തെ പോക്ക്... നമുക്ക് വേറെ പ്ലാന്‍ ഇട്ടാലോ ? ' അവള്‍ ചോദിക്കുന്നു. 'അതിനെന്താ .. പോകാം. ഒരു കാര്യം ചെയ്യാം. വാലന്‍റ്റയിന്‍സ്  ഡേ വരുകല്ലേ. അന്ന് ഞാന്‍ നിനക്ക് ഒരു ട്രീറ്റ്‌ തരാം. എന്ത് പറയുന്നു ? ബൈജു ചോദിച്ചു. 'അത് കൊള്ളാം. ഏറ്റു. പ്ലാന്‍ ചെയ്തിട്ട് പറഞ്ഞാല്‍ മതി. ' അവള്‍ സമ്മതിച്ചു. അപ്പൊ ശരി. അവന്‍ ഫോണ്‍ വച്ചു. കൊള്ളാം . നാളെ വാലന്‍റ്റയിന്‍സ്  ഡേ ആണ്. നല്ല ദിവസം തന്നെ.


     പോകേണ്ട സ്ഥലം ഫിക്സ് ചെയ്തു. ബാര്‍ബിക്യൂ നേഷന്‍ . അവന്‍മാര്‍ തലയെണ്ണിയിട്ടാണ് പൈസ വാങ്ങിക്കുന്നത്. പെര്‍ തല 500 രൂപ. ബാര്‍ബിക്യൂ  ആണ് അവന്‍മാരുടെ സ്പെഷ്യാലിറ്റി. ടാക്സ് ഒക്കെ ചേര്‍ത്തു നല്ല പൈസ ആകും. ആദ്യത്തെ ട്രീറ്റ്‌ ആയതു കൊണ്ട് പൈസ മുടക്കാന്‍ തന്നെ ബൈജു തീരുമാനിച്ചു. JK ആയാലും സാരമില്ല.( JK എന്നു വച്ചാല്‍ ജോക്കി കീറുക എന്നു പറയും ). ആറു  മണിക്ക് അവിടെ എത്താം എന്നു രാവിലെ തന്നെ ചിന്നുവിനെ വിളിച്ചു പറഞ്ഞു. ഒരുങ്ങി വരണം എന്നൊക്കെ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കൃത്യ സമയത്ത് തന്നെ ബൈജു അവിടെ ഹാജരായി. ഭാഗ്യം പുറത്തൊന്നും ആരെയും കാണാനില്ല. മിക്ക കാമുകി കാമുകന്മാരും പിച്ചകള്‍ ആയതു കാരണം ഇത് പോലുള്ള സ്ഥലത്തും വരില്ല. ചിന്നുവിനെയും കാണാനില്ല. ഇനി ഇറങ്ങിയില്ലേ ആവോ . അതാ അവള്‍ വിളിക്കുന്നു. 'അതേയ് .. ഞാന്‍ ഇപ്പൊ എത്തും. ഒരുങ്ങിയിറങ്ങിയപ്പ ലേറ്റ് ആയതാ .' 'ശരി. നീ പെട്ടെന്ന് വാ.' അവന്‍ പറഞ്ഞു. 


     അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഓട്ടോ വന്നു നിന്നു. ചിന്നു ഇറങ്ങി വന്നു. അവള്‍ പറഞ്ഞത് ശരിയാ. അടിമുടി ഒരുങ്ങിയിട്ടുണ്ട്. മുഖത്ത് അരയിഞ്ചു കനത്തില്‍ എന്തോ തേച്ചു പിടിപ്പിച്ചിട്ടുണ്ട്. ലിപ് ഗ്ലോസ് എന്തോ ഇട്ടിട്ടുണ്ട്. അങ്ങനെ ആകെ ഒരു വന്‍ കളര്‍ ഫുള്‍ വേഷം. പടി കയരിക്കൊണ്ടിരുന്നപ്പോ അവള്‍ ചോദിച്ചു. 'ഞാന്‍ എങ്ങനെ ഉണ്ട് ? ' 'നല്ല ബെസ്റ്റ് ആയിട്ടുണ്ട്‌. ഒരു സ്ട്രീറ്റ് ലുക്ക്‌ ' ബൈജു പറഞ്ഞു. അവന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അത് കേട്ട പാതി അവളുടെ മുഖം വാടി. ' അപ്പോഴേക്കും സീരിയസ് ആയോ ? ഞാന്‍ ചുമ്മാ പറഞ്ഞതാ . നന്നായിട്ടുണ്ട് ' ബൈജു അപ്പൊ തന്നെ തടി രക്ഷിക്കാന്‍ വേണ്ടി പറഞ്ഞു. 'വേണ്ട. വെറുതെ പറയണ്ട.' ചിന്നു ചൂടായി. 'ഈശ്വരാ.. പണി പാളിയോ ? ' ബൈജു മനസ്സിലോര്‍ത്തു. അകത്തു കയറി. 
ഉഗ്രന്‍ ആംബിയന്‍സ്. കോട്ടും സൂട്ടും ഇട്ട ഒരു ചേട്ടനും ഒരു ചേച്ചിയും കൂടി വന്നു അകത്തേക്ക് ആനയിച്ചു കൊണ്ട് പോയി. നോണ്‍ വെജ് ബാര്‍ബിക്യൂ ആണ് വേണ്ടത് എന്നു പറഞ്ഞു. 'ഇപ്പ ശരിയാക്കി തരാം' എന്നു പറഞ്ഞിട്ട് അവര്‍ ഒരു ടേബിളില്‍ കൊണ്ടിരുത്തി. 'ഇപ്പൊ വരാം' എന്നു കടുപ്പിച്ച ശബ്ദത്തില്‍ പറഞ്ഞിട്ട് അവള്‍ റസ്റ്റ്‌ റൂമിലേക്ക്‌ പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വന്നു. മുഖത്തുള്ള മേക് അപ്പ്‌ ഒക്കെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. ഉള്ളത് പറഞ്ഞാല്‍ അവള്‍ ഇപ്പൊ ആണ് ഒരു സുന്ദരി ആയതെന്നു ബൈജുവിന് തോന്നി. അവന്‍ പതുക്കെ പറഞ്ഞു.. ' ഡീ.. സത്യം പറയാമല്ലോ. ഇപ്പൊ ആണ് നീ സ്മാര്‍ട്ട്‌ ആയതു. വെറുതെ അതും ഇതും ഒന്നും വാരി തെയ്ക്കണ്ട എന്നു പറയുന്നത് ഇത് കൊണ്ടാ...' എന്തായാലും ഈ ടയലോഗ് കേട്ടപ്പോ ചിന്നുവിന്‍റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നു. അവള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു ' ശരിക്കും പറഞ്ഞാല്‍ എനിക്കും അങ്ങനെ തോന്നിയതാ. കുറച്ചു ഒരുക്കം കൂടി പോയി എന്നു. ' ബൈജു അത് കേട്ടു ഉറക്കെ ചിരിച്ചു. 'മതി ചിരിച്ചത്. ' അത് പറഞ്ഞിട്ട് അവളും ചിരിച്ചു. 


     നേരത്തെ പോയ ചേട്ടന്‍ അതാ വരുന്നു. ഇവിടത്തെ രീതികള്‍ ഒക്കെ പറഞ്ഞു തരാന്‍. മേശപ്പുറത്തു ഒരു കൊടി കൊണ്ട് വച്ചു. ആദ്യം അവര്‍ സ്റ്റാര്‍ട്ടര്‍ ടിഷുകള്‍ കൊണ്ട് വന്നു കൊണ്ടേയിരിക്കും മതിയവുമ്പോ ആ കൊടി താഴ്ത്തി വച്ചാല്‍ മതി. കൊള്ളാമല്ലോ. രണ്ടു പേരും തമ്മില്‍ തമ്മില്‍ പറഞ്ഞു. അതാ വേറൊരുത്തന്‍ വരുന്നു. മേശപ്പുറത്തു നടുക്കുനിന്ന് ഒരു പലക എടുത്തു മാറ്റി. അവിടെ ഒരു അടുപ്പ് കൊണ്ട് വച്ചു. അതിന്മേല്‍  ചിക്കനും മട്ടനും ഫിഷും ഒക്കെ കമ്പിയില്‍ കോര്‍ത്ത്‌ വച്ചിട്ടുണ്ട്. അതില്‍ പുരട്ടാന്‍ കൂറെ അനുസാരികളും.ബ്രഷും ഒക്കെ ഉണ്ട്. പകുതി കുക്ക് ചെയ്ത സാധനങ്ങള്‍ ആണത്രേ. ബാക്കി നമ്മള്‍ ചെയ്തു കഴിക്കണം. 'ഇവന്മാര്‍ കൊള്ളാമല്ലോ. പൈസയും കൊടുക്കണം പാചകവും ചെയ്യണം ' ബൈജു അവളോട്‌ തമാശയായി പറഞ്ഞു. ബട്ട്‌ ചിന്നു അപ്പോഴേക്കും പണി തുടങ്ങിയിരുന്നു . ആദ്യത്തെ പീസ്‌ അവള്‍ തന്നെ ഒരു ഫോര്‍കില്‍ എടുത്തു അവനു കൊടുത്തു. അത് ബൈജുവിന് വളരെ ഇഷ്ടപ്പെട്ടു. " കല്യാണം കഴിഞ്ഞാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കുമോ ? അതോ നീ മാത്രം വെട്ടി വിഴുങ്ങുമോ ? " അവന്‍ ചോദിച്ചു. അവള്‍ തീറ്റ നിര്‍ത്തിയിട്ടു ബൈജുവിനെ ഒരു നിമിഷം നോക്കി. എന്നിട്ട് പറഞ്ഞു . 'അത് ശരി. അപ്പൊ അങ്ങനെ വിചാരിച്ചു ഇരിക്കുകയാണ് അല്ലേ ... കല്യാണം കഴിഞ്ഞാല്‍ എനിക്ക് ബൈജു ഉണ്ടാക്കി തരണം. ഞാന്‍ ഇവിടെ അതും പ്രതീക്ഷിച്ചു ആണ് ഇരിക്കുന്നത് ' . അത് കേട്ടിട്ട് ബൈജു ഉറക്കെ ചിരിച്ചു. 'വേണ്ട വേണ്ട. ആരെങ്കിലും ശ്രദ്ധിക്കും. അതെടുത്തു കഴിക്കാന്‍ നോക്കു. അവള്‍ പറഞ്ഞു. പിന്നെ കുറേ നേരത്തേക്ക് രണ്ടു പേരും കൂടി വന്‍ പാചകവും തീറ്റയും ആയിരുന്നു. 'ഇനി കൊടി താഴ്ത്തിയെക്കാം ' അവന്‍ പറഞ്ഞു. 'ശരിയാ. അടുത്ത പരിപാടിയിലേക്ക് നീങ്ങാം ' ചിന്നുവും പറഞ്ഞു. അടുത്ത ഐറ്റം ബഫെ ആണ്. അവിടെ ഇരിക്കുന്ന സാധനങ്ങള്‍ കണ്ടിട്ട് അവര്‍ക്ക് ബോധക്കേട് വന്നു. അത്രയ്ക്ക് വെറൈറ്റി . അതും എന്തായാലും കുറേ അകത്താക്കി. 'കുടിക്കാന്‍ എന്തെങ്കിലും പറഞ്ഞാലോ ? ' അവന്‍ ചോദിച്ചു. ചിന്നു മെനു എടുത്തു നോക്കി.
എന്നിട്ട് പതുക്കെ പറഞ്ഞു ' വേണ്ട . ഇവിടുന്നു വല്ലതും കുടിക്കുന്ന പൈസ ഉണ്ടെങ്കില്‍ ഒരു കൊല്ലം വേറെ എവിടുന്നെങ്കിലും കഴിക്കാം ' . രണ്ടു പേരും കൂടി ഗമ വിടാതെ കുറച്ചു തണുത്ത വെള്ളം ഒക്കെ എടുത്തു കുടിച്ചു തല്ക്കാലം ആശ്വസിച്ചു. 'ഇനി ഇറങ്ങിയേക്കാം ..' ബൈജു പറഞ്ഞു.


സന്ധ്യ മാഞ്ഞു തുടങ്ങി. ചെറിയ ഇരുട്ട് വീണിരിക്കുന്നു. ചിന്നുവിന്റെ വീട്ടിലേക്കു നടക്കാവുന്ന ദൂരമേ ഉള്ളൂ. അവളുടെ റൂം മേറ്റ്‌ എത്തിയിട്ടുണ്ട്. ഇടയ്ക്കു വിളി ഒക്കെ വരുന്നുണ്ട്. 'ഒരു കാര്യം ചെയ്യാം. റൂമിനടുത്തു വരെ ഞാന്‍ കൂടി വരാം ' ബൈജു പറഞ്ഞു . അവള്‍ സമ്മതിച്ചു. റോഡിനു വശത്തായി ഒരു പാര്‍ക്ക്‌ ഉണ്ട്. അവിടെ കമിതാക്കള്‍ സല്ലപിച്ചു ഇരിക്കുന്നത് കാണാം. എല്ലാവരുടെയും കയ്യില്‍ റോസ് പുഷ്പങ്ങള്‍ ഉണ്ട്. ചിന്നു അവിടേക്ക് നോക്കിയ ശേഷം ബൈജുവിനെയും നാണത്തോടെ ഒന്ന് നോക്കി. 'എന്താന്നറിയില്ല. എന്തോ ഒരു സന്തോഷം പോലെ ' അവള്‍ പറഞ്ഞു. 'എനിക്കും ' അവനും പറഞ്ഞു. ഒരു വളവു തിരിഞ്ഞു. അടുത്ത വളവിലാണ് ചിന്നുവിന്റെ റൂം. തിരിച്ചു പോകണം. റോഡില്‍ ആരുമില്ല. ഒരു പോസ്റ്റില്‍ സ്ട്രീറ്റ് ലൈറ്റ് നല്ല പ്രകാശത്തോടെ നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ എത്തി അവര്‍ നിന്നു. 'എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ട്രീറ്റ്‌ ചിന്നൂ ? അവന്‍ ചോദിച്ചു. 'എനിക്ക് ഇഷ്ടപ്പെട്ടു ബൈജു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്തോ ഒരു ഹാപ്പിനെസ്സ് ..' അവള്‍ ചുവന്നു തുടുത്ത മുഖത്തോടെ പറഞ്ഞു. എങ്ങോ നിന്നു  ഒരു കൂട്ടം കിളികള്‍ ചെറിയ കലപില ശബ്ദത്തോടെ പറന്നു പോയി. അവ ഏതോ ഒരു മരത്തില്‍ ചെന്നു ചേര്‍ന്നു എന്നു തോന്നുന്നു.ആ ശബ്ദം നേര്‍ത്തു നേര്‍ത്തു ഇല്ലാതായി . ആകാശത്ത് ചന്ദ്രന്‍ അരണ്ട വെളിച്ചത്തില്‍ നില്‍പ്പുണ്ട്. ചെറിയ നിലാ വെളിച്ചം അവിടെ പരന്നു കിടക്കുന്നു. പഴയ ചില ബോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള അതേ അന്തരീക്ഷം. അവിടെ ആ സ്ട്രീറ്റ് ലൈറ്റ് ഒട്ടും ചേരാത്ത ഒരു ഏച്ച് കെട്ടല്‍ പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. അവരുടെ മനസ്സില്‍ നടന്നു കൊണ്ടിരുന്നതൊക്കെ ആരോ കേട്ടിട്ടെന്ന പോലെ പെട്ടെന്ന് കറന്റ്‌ പോയി. ആ ഭാഗം ഇരുട്ടിലമര്‍ന്നു. നിലാ വെളിച്ചം മാത്രം. ഈ ഒരു നിമിഷത്തിനു വേണ്ടി കാത്തിരുന്നതെന്ന പോലെ അവര്‍ക്ക് രണ്ടിനും തോന്നി. ബൈജു അവളെ ദേഹത്തോട് ചേര്‍ത്തു. എന്നിട്ട് കവിളത്ത് ഒരു ഉമ്മ കൊടുത്തു. അടുത്ത നിമിഷം കറന്റ്‌ വന്നു. ചിന്നു അകന്നു മാറി. 'ഞാന്‍ പൊയ്ക്കോട്ടേ ' എന്നു പറഞ്ഞിട്ട് അവള്‍ ഓടിപോയി. ആ വളവു തിരിയുന്നതിന് മുമ്പ് അവള്‍ ഒരു തവണ തിരിഞ്ഞു നോക്കി. ആ മുഖത്തെ ചുവപ്പ് അപ്പോഴും മാഞ്ഞിട്ടില്ലയിരുന്നു... ബൈജു അവിടെ ഒരു നിമിഷം നിര്‍നിമേഷനായി നിന്നു പോയി... ആ മരത്തില്‍ നിന്നു മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കള്‍ ഇതളുകളായി പൊഴിഞ്ഞു റോഡില്‍ വീഴുന്നുണ്ട്‌. ഇളം കാറ്റ് വീശുന്നുണ്ട്. അവന്‍ തിരിച്ച് നടന്നു....

13 അഭിപ്രായങ്ങൾ:

  1. തേങ്ങ എന്റെ വക.

    ചിന്നുവിന്റേയും ബൈജുവിന്റേയും പ്രണയം പടർന്നു പന്തലിക്കട്ടെ. വാലന്റൈൻസ് ഡേയല്ലേ വരുന്നതു്!

    മറുപടിഇല്ലാതാക്കൂ
  2. അതെ. അതുകൊണ്ടാണ് കുറെ കാലം കൂടി ഇത് എഴുതിയത് .
    തേങ്ങയ്ക്ക് നന്ദി ട്ടോ :)

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാട് നാളുകള്‍ക്ക് ശേഷം ആണല്ലോ?ഇത്രയും ഗ്യാപ് വേണോ?

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് ....അടുത്ത ഭാഗം വേഗം പോരട്ടെ :)

    മറുപടിഇല്ലാതാക്കൂ
  5. ശരിയാണ് സഹോദരാ .. ഇടയ്ക്ക് കുറച്ചു പണി കിട്ടി. അതാ. ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നത് അര്‍ദ്ധ രാത്രിയിലാ . അതാ .

    മറുപടിഇല്ലാതാക്കൂ
  6. ithiri late ayitanengilum nandi dussu :) njan ee kadhaya kurichu marannu irikkuarunnu..veendum fan aaki :P

    aa thudakkathile fotole pennine saree uduppikaamarunnu :D

    മറുപടിഇല്ലാതാക്കൂ
  7. kalkkiittundennu pratyekam parayandallo ee baiju enhuaa imran hashmikku padikkuvaa elllaa partilum oru kiss :)
    enthaayaaalum enikk istappettu :-)


    ennalum ithrayum kaaththiruthiyathu ishtappettilla ini ellaam vedium pokayum pole nadannolum enuu paranu poya aalaa :(

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ.. വെടി വയ്ക്കാന്‍ വേണ്ടി തോക്ക് വാങ്ങിയതാ. പക്ഷെ അപ്പോഴേക്കും പണി കിട്ടി

    മറുപടിഇല്ലാതാക്കൂ
  9. ഡേയ് കിച്ചൂ.. നമുക്ക് ശരിയാക്കാം. വാലന്റൈന്‍സ് ഡേ എങ്ങനെ ഉണ്ടാരുന്നു ? വല്ലതും ഒത്തോ ?

    സണ്ണി ചേട്ടാ ..വളരെ നന്ദി. മനസ്സില്‍ ആ ഒരു പച്ചപ്പ്‌ സൂക്ഷിക്കുന്ന ചേട്ടന് അഭിനന്ദനം. Keep it up

    മറുപടിഇല്ലാതാക്കൂ
  10. കാത്തു കാത്തിരുന്ന് ഒടൂക്കം നീ വന്നൂല്ലോ ബൈജുക്കുട്ടാ..
    വേലാണ്ടി ദിനം പ്രമാണിച്ചായിരിക്കും അല്ലേ ദുശ്ശൂ..എന്താണേലും താങ്ക്സ്

    മറുപടിഇല്ലാതാക്കൂ