2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 34

കഴിഞ്ഞ ഭാഗം ഇവിടെ 



   രണ്ടു രാത്രികൾ കഴിഞ്ഞത് അവർ അറിഞ്ഞതേയില്ല. ബൈജു അന്ന് തിരികെ പോവുകയാണ്. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞേ തിരിക്കൂ. വൈകിട്ട് കൃത്യ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷൻ ബസ്‌ സ്റ്റോപ്പിൽ നിന്ന് ബൈജു ബസ്‌ കയറി. കുറച്ചു കാലം കൂടി അവൻ അതീവ ശാന്തനായിരുന്നു. സന്തോഷം നിറഞ്ഞു കവിയുന്ന വേളകളിൽ നമ്മൾ നിശബ്ദനാവും എന്ന് പറയുന്ന പോലെ തികട്ടി തികട്ടി വരുന്ന ഒരു ആഹ്ളാദ തള്ളിച്ചയിൽ അവൻ മനം മറന്നു ഇരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിന്നുവിന്റെ മെസ്സേജുകൾ വരുന്നുണ്ട്. ജീവിതം ഒടുവിൽ ഒരു കരയ്ക്കടുക്കുകയാണ്.   ഇനി ഒരു വീട് വേണം. ബാൽക്കണി ഉള്ള വീടായാൽ നന്നായിരുന്നു.  അവിടെ ഒരു ഫുടോണ്‍ വാങ്ങിയിടണം. രാത്രി മയങ്ങിക്കഴിയുമ്പോൾ ചിന്നുവിനെയും കെട്ടിപ്പിടിച്ചു അതിൽ കിടക്കാം. കുറച്ചു നേരം ആകാശം നോക്കി കിടന്നതിനു ശേഷം .. അയ്യേ.. നാണം വരുന്നു ..മാസങ്ങളായി പട്ടിണി കിടന്നവന് പൊടുന്നനെ ഒരു ഹോട്ടൽ തന്നെ തുറന്നു കിട്ടിയത് പോലെയായി . കാര്യത്തോടടുത്തപ്പോൾ ആകെപ്പാടെ ഒരു വെപ്രാളം . കഴിഞ്ഞ മൂന്നു വർഷമായി കൂട്ടി വച്ചിരുന്ന പല ആഗ്രഹങ്ങളും മറന്നു പോയിരിക്കുന്നു. എന്തായാലും എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി . ടെൻഷൻ അടിച്ചു മനുഷ്യന്റെ പണി തീരാറായി. എന്തായാലും നാളെ ചിന്നു വരുമല്ലോ. ഈ ശനിയാഴ്ച എവിടെയെങ്കിലും പോയി ഒന്ന് റിലാക്സ് ചെയ്യണം .അന്ന് രാത്രി ബൈജു ഉറങ്ങിയില്ല. അടുത്ത ദിവസം രാവിലെ ചിന്നു എത്തും. ഇടയ്ക്ക് മഹേഷ്‌ വന്നു ചോദിച്ചു എന്താടാ ഭാര്യയെ സ്വപ്നം കണ്ടിരിക്കുകയാണോ എന്ന്. അത് കേട്ടപ്പോൾ ബൈജു വീണ്ടും നാണിച്ചു തല താഴ്ത്തി

എപ്പോഴോ നേരം പുലർന്നു. ചിന്നു എവിടെ എത്തിയോ എന്തോ. അവളുടെ മെസേജസ്  ഒന്നും കാണുന്നില്ല. അവളെ വിളിച്ചു നോക്കാം. ഫോണ്‍ കണക്ട് ആകുന്നില്ല . ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും. ഒടുവിൽ ഫോണ്‍ കണക്ട് ആയി. പക്ഷെ ബിസി ടോണ്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവൾ ഇതാരെയാണാവോ വിളിച്ചുകൊണ്ടിരിക്കുന്നത്. ബൈജുവിന് ചെറുതായി ദേഷ്യം വന്നു. ഒടുവിൽ അവൾ  എടുത്തു . 'നീ ഇതാരോടാ വാച്ചകമടിച്ചുകൊണ്ടിരിക്കുന്നത്  ? ഞാൻ കുറെ നേരമായല്ലോ ട്രൈ ചെയ്യുന്നു ' എന്നവൻ കയർത്തു  .  ഒന്നും മിണ്ടാതെ ചിന്നു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു. അപ്പോഴാണ്‌ അവനു തോന്നിയത് ചെയ്തത് കുറച്ചു കൂടിപ്പോയി എന്ന്. വീണ്ടും വിളിച്ചു. അവൾ എടുത്തില്ല. മൂന്നു നാല് തവണ കഴിഞ്ഞപ്പോൾ അവൾ ഫോണ്‍ എടുത്തു. "അല്ല , എന്താ കുഴപ്പം ? എന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് ? "  തികച്ചും നിർവികാരവും ഗൌരവമുള്ളതുമായ ശബ്ദത്തിൽ അവൾ ചോദിച്ചു. " അല്ല , എന്താ വിളിക്കണ്ടേ ? വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ ആവോ ? " അവനും ദേഷ്യത്തിൽ ചോദിച്ചു. "അതെ ഇഷ്ടപ്പെട്ടില്ല, മേലിൽ വിളിക്കണ്ട" അവൾ തിരിച്ചടിച്ചു. അവൻ ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. ഇവൾക്കെന്ത് പറ്റി ? ചിലപ്പോ ഞാൻ ചൊറിഞ്ഞത് ഇഷ്ടപ്പെട്ടുണ്ടാവില്ല. അവൻ വീണ്ടും വിളിച്ചു. പ്രതീക്ഷിച്ച പോലെ അവൾ ഫോണ്‍ എടുത്തില്ല. നാലഞ്ചു തവണ വിളിച്ചതിന് ശേഷം അവൻ പണി മതിയാക്കി. ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. അതാ ഒരു മെസ്സേജ് . "ഇനി എന്നെ ഒരിക്കലും വിളിക്കരുത്. It's over .. forever"അത് കണ്ടു ബൈജുവിന് ചിരി വന്നു. ഇനിയെങ്കിലും ഇവൾക്കു ഇത് നിർത്താറായില്ലേ . അവൻ ഒരു സ്മൈലി തിരിച്ചയച്ചു . "സോറി മോളെ.. ചക്കരേ " എന്നൊക്കെ ഒരു മെസേജും. അതാ ചിന്നു തിരിച്ചു വിളിക്കുന്നു. അപ്പൊ പണി ഏറ്റു.


      എന്നാൽ അപ്പുറത്ത് വിങ്ങിപ്പൊട്ടുന്ന ഒരു ചിന്നുവായിരുന്നു. 'ബിജുവിന് ഞാൻ അയച്ച മെസേജ് മനസ്സിലായില്ലേ ? ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. നമ്മുടെ കാര്യം ഒന്നും നടക്കില്ല. എന്റെ കല്യാണം നിശ്ചയിച്ചു.' അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു . ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി അവന് . 'ചിന്നു.. നീ എന്താ ഈ പറയുന്നത് ? കളി മതിയാക്കു. ഞാൻ വെറുതെ തമാശക്ക് ദേഷ്യപ്പെട്ടതല്ലേ.. " അവൻ സമാധാനിപ്പിച്ചു. "അല്ല ബൈജൂ. വേണ്ട. സംസാരിക്കണ്ട. എല്ലാം കഴിഞ്ഞു " . നമ്മളെ എല്ലാവരും പറ്റിക്കുകയായിരുന്നു. നേരത്തെ വന്ന ഒരു കല്യാണ  ആലോചന ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ അവരെ വിളിച്ചു വരുത്തിയിരുന്നു. ജാതകം ഒക്കെ മുന്നേ തന്നെ നോക്കിയതാണത്രെ. അവർ കണ്ടിട്ട് അന്ന് തന്നെ വിളിച്ചു പറഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടു എന്ന്. അച്ഛനും അവർക്ക് വാക്ക് കൊടുത്തു നടത്താം എന്ന്. ഈ മാസം അവസാനം അവർ വീട്ടിൽ വന്നു എല്ലാം ഉറപ്പിക്കും. ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചു എന്തിനാണ് ഇങ്ങനെ പറ്റിച്ചതെന്നു . അപ്പൊ അവർ പറഞ്ഞു നിന്നെ വെറും ഒരു സാധാരണ ഒരുത്തന് കെട്ടിച്ചു കൊടുക്കാൻ അവർക്ക് പറ്റില്ലെന്നും കുടുംബവും സൌകര്യങ്ങളും ഒക്കെ നോക്കണം എന്നൊക്കെ .ഞാൻ അമ്മയുടെ കാലിൽ വീണു പറഞ്ഞു നോക്കി. അപ്പൊ അച്ഛൻ ഇടയിൽ വന്നു.  ടൌണിലെ കമ്യൂണിറ്റി ഹാൾ ബുക്ക്‌ ചെയ്തിട്ടുണ്ട് . ഇനി അന്നത്തേക്ക്‌ കിട്ടിയില്ലെങ്കിലോ എന്ന് കരുതി. നിന്റെ അമ്മാവന്മാരോടൊക്കെ സൂചിപ്പിച്ചു. ഇനി വേണ്ട എന്ന് വയ്ക്കണോ  ? വയ്ക്കാം. നാണം കെടട്ടെ എന്നൊക്കെ അച്ഛൻ ഉറക്കെ പറഞ്ഞു. ഇത് വേണേൽ വേണ്ട എന്ന് വയ്ക്കാം. അതിന്റെ നാണക്കേട്‌ ഞാൻ സഹിക്കും. പക്ഷെ നിന്റെ മനസ്സിലുള്ള പ്ളാൻ നടക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട എന്ന് അവർ രണ്ടു പേരും കൂടി കട്ടായം പറഞ്ഞു.


അതോടെ ചിന്നു ഫോണ്‍ കട്ട്‌ ചെയ്തു . ബൈജുവിന്റെ കയ്യിൽ നിന്ന് അവന്റെ ഫോണ്‍ ഊർന്നു വീണു. ഒരു മണിക്കൂർ അവൻ അങ്ങനെ തന്നെ ഇരുന്നു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ ഉണർന്നത് . ഓഫീസിൽ നിന്നാണ്. ഇന്ന് വരുന്നില്ല എന്ന് അവൻ പറഞ്ഞു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ചിന്നുവാണ് .
"ഇത് ഇനി എന്താവും എന്നറിയില്ല. എന്നോട് എന്തെങ്കിലും പറയ്‌ ബൈജൂ .. ഞാൻ അത് പോലെ ചെയ്യാം " അവൾ ഒരുതരം കപട ധൈര്യത്തോടെ പറഞ്ഞു. "ഞാൻ വിളിച്ചാൽ നീ എന്റെ ഒപ്പം വരുമോ  ?" അവന്റെ ചോദ്യം പൊടുന്നനെ ആയിരുന്നു

( തുടരും )

വീണ്ടും ഡാറ്റ സെന്റർ ...

സർക്കാരിന്റെ ഡാറ്റ സെൻറർ റിലയൻസിനെ ഏൽപ്പിക്കാനുള്ള തീരുമാനം വന്നപ്പോൾ അതിനെ വിമർശിച്ചു ഞാൻ പണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡാറ്റ സെൻറർ  കൈമാറ്റത്തെ പറ്റി സി ബി ഐ അന്വേഷണം പ്രഖാപിച്ചപ്പോൾ ആയിരുന്നു അത്  . ഒന്നര വർഷം കഴിഞ്ഞു. ദൌർഭാഗ്യകരം എന്ന് പറയട്ടെ. ഇപ്പോഴും ആ ഡാറ്റ സെൻറർ റിലയൻസിനു കൈമാറിയതിൽ ഉൾപ്പെട്ട കോടികളെ പറ്റി മാത്രമാണ് ചർച്ച. തീവ്രവാദവും കള്ളക്കടത്തും അഴിമതികളും ഒക്കെ കൊടി കുത്തി വാഴുന്ന ഇക്കാലത്തും വിവര സുരക്ഷയെ പറ്റി ആരും എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല .. ഒരു പുനർ വായനക്കായി ആ പോസ്റ്റ്‌ ഇതാ വീണ്ടും



ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.

എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  

     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 

നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 

പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -

അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻററുകളിൽ ഒരെണ്ണം നേരിട്ട് കാണൂ.
ഗൂഗിൾ ഡാറ്റ സെന്റർ