2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ചില വമ്പൻ തമാശകൾ !!




 ഈയിടെ കണ്ടതും കേട്ടതുമായ ചില തമാശകൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. തലക്കെട്ട്‌ വായിച്ചിട്ട് ഇതും വെറും ഫലിത ബിന്ദുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ ഫലിത ബിന്ദുക്കളിൽ വരുന്ന തമാശകളുമായി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ മികച്ചതല്ലേ ഇത് എന്ന് നിങ്ങൾക്ക് ന്യായമായും തോന്നിയാൽ അതൊരു അമിത മോഹമല്ലേ എന്ന് എനിക്കും തോന്നിയാൽ... അയ്യേ...


നവ വിമോചന സമരം 

ഉമ്മൻ ചാണ്ടിയെ രാജി വയ്പിക്കും , അല്ലെങ്കിൽ സെക്രെട്ടറിയറ്റ് ഉപരോധിക്കും എന്ന പ്രഖ്യാപനവുമായി നടത്തിയ ഇരുപത്താറു മണിക്കൂർ സമരം ആണ് സത്യത്തിൽ ഈയിടെ ഉണ്ടായ ഏറ്റവും വലിയ ഹാസ്യ പരിപാടി . കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന് ക.മാ.പാ. വിശേഷിപ്പിച്ച ഈ പരിപാടി ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. പങ്കെടുക്കുന്നവർക്ക് ദിവസ ബത്ത , യാത്ര ചിലവ് , മൂന്നു നേരം ഭക്ഷണം, അവരുടെ കുടുംബങ്ങൾക്ക് ഒരാഴ്ചക്ക് വേണ്ട സാധന സാമഗ്രികൾ , രാത്രി കലാ പരിപാടികൾ ഇത്രയും അടങ്ങിയ ഒരു പാക്കേജ് ഡീൽ ആയിരുന്നു ഈ സമരം. പോരാത്തതിന് കൈരളി ചാനലിൽ ഇരുപത്തി നാല് മണിക്കൂറും തത്സമയ സംപ്രേഷണവും. ടി വി ചാനലുകളിൽ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു . എന്നിട്ടെന്തായി ? അടുത്ത ദിവസം തന്നെ സ്വിച്ച് ഇട്ട പോലെ സമരം നിന്നു . ഇതിൽ തമാശ എന്താണെന്നല്ലേ ? സമരം നിർത്തി വച്ചതിനു നേതാക്കൾ നല്കിയ  വിശദീകരണങ്ങൾ തന്നെ. ഇനിയും സമരം തുടർന്നിരുന്നെങ്കിൽ അണികൾ നിയന്ത്രണം വിടുമായിരുന്നുവെന്നും നഗരത്തില ചോരപ്പുഴ ഒഴുകുമായിരുന്നുവെന്നും അതൊഴിവാക്കാൻ ആണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമായിരുന്നു പാർട്ടി സെക്രട്ടറി പതിവ് പോലെ വികാര രഹിതമായ മുഖത്തോട് കൂടി പ്രസ്താവിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വച്ച് നടത്തിയ സമരം വൻ വിജയമായി എന്നും നേതാക്കൾ വച്ച് കാച്ചി. പക്ഷെ ഒടുവിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഇളിഭ്യരായി മടങ്ങുന്ന ജനക്കൂട്ടം നല്ല ഒരു തമാശയായി

അമ്മ മലയാളവും ശ്രേഷ്ഠ ഭാഷയും 

നമ്മുടെ നാട്ടിലെ സാഹിത്യകാരന്മാരുടേയും മലയാളം എന്ന ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി. ഒടുവിൽ വർഷങ്ങൾക്കു ശേഷം അത് സാധിച്ചു. എന്നാൽ ഇവിടെ നടന്ന ഒരു തമാശ എല്ലാവരും കണ്ടില്ലേ ? ഇത് കിട്ടിയ ഉടൻ തന്നെ സർക്കാർ സർവീസിൽ കയറാൻ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം സർക്കാർ പിൻവലിച്ചു. കേരളത്തിൽ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിതിക്ക് ഈ നിയമം പണ്ടേ നടപ്പിലാക്കെണ്ടാതായിരുന്നു. തൊണ്ണൂറ്റാറ്  ശതമാനം ആൾക്കാർ മലയാളം സംസാരിക്കുന്ന ഈ സംസ്ഥാനത്ത് ഇത്തരം ഒരു തമാശ നടപ്പിലാക്കിയ മഹാത്മാവിനു സ്തുതി

ഗന്ധർവന്റെ ആർത്തി അഥവാ റോയൽറ്റി 

നിങ്ങൾക്ക് വീട്ടിലേയ്ക്ക് ഒരു കസേര വേണം എന്ന് വയ്ക്കുക. നിങ്ങൾ തടി വാങ്ങി, ആശാരിക്കു കൊടുത്തു അദ്ദേഹത്തെ കൊണ്ട് ഒരു കസേര പണിയിച്ചു. പക്ഷെ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കണമെങ്കിൽ ആശാരിക്കു വാടക കൊടുക്കണം എന്ന് പറഞ്ഞ പോലെയാണ് ഗാന ഗന്ധർവൻ യേശുദാസും സംഘവും റോയൽറ്റിക്ക് വേണ്ടി ബഹളം വയ്ക്കുന്നത് കാണുമ്പോൾ തോന്നുന്നത്. കുറച്ചു വർഷം മുമ്പും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. മഹാനായ ഒരു ഗായകൻ എന്നതൊഴിച്ചാൽ അദ്ദേഹം ഒരു കള്ള നാണയം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വെറുതെ ആളാകാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അതൊരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. ഒരു ഗാനം പിറക്കുന്നത്‌ ഒരു കവിയുടെ ഹൃദയത്തിലാണ്. അതിനു സംഗീത സംവിധായകൻ ജീവൻ നല്കുന്നു. പിന്നീടാണ് ഗയകൻ രംഗ പ്രവേശം ചെയ്യുന്നത്. മാത്രമല്ല ഇതിനൊക്കെ പണം മുടക്കുന്ന നിർമാതാവ് എന്നൊരാൾ കൂടിയുണ്ട്. അദ്ദേഹം ആണ് സത്യം പറഞ്ഞാൽ ഏറ്റവും പ്രധാനി. കാരണം ഇവരെയൊക്കെ വിശ്വസിച്ചു പണം മുടക്കുന്ന ഒരാൾ ആണല്ലോ അങ്ങേർ. അപ്പൊ ഇവരെയൊക്കെ വിഡ്ഢികൾ ആക്കുന്ന വിധം ദാസേട്ടനും സംഘവും നടത്തുന്ന അവകാശ പ്രകടനങ്ങൾ ഒരു തമാശ തന്നെയല്ലേ ?

ഒരു വക്കീലും കുഞ്ഞുപെങ്ങളും 

ഇതിലെ കഥാപാത്രങ്ങൾ ആരാണെന്ന് ചോദിക്കരുത്. ഒരിടത്തൊരിടത്ത് ഒരു പെങ്ങൾ ഉണ്ടായിരുന്നു. എന്തോ ചതിയിൽ പെട്ട് പുള്ളിക്കാരി തുറുങ്കിൽ അടയ്ക്കപ്പെട്ടു. പക്ഷെ ദൈവ ദൂതനെ പോലെ ഒരു വക്കീൽ എത്തി. പെങ്ങളെ രക്ഷിക്കാൻ പണി തുടങ്ങി. വക്കീൽ ഓരോ ദിവസവും ഓരോ കഥകളുമായി വന്നു. രാജാവിന്‌ പ്രാന്തായി. പെങ്ങൾ പറഞ്ഞത് വക്കീല വിഴുങ്ങി എന്നും വക്കീൽ പറഞ്ഞത് പെങ്ങൾ വിഴുങ്ങി എന്നും ഇവർ രണ്ടും പറഞ്ഞത് രാജാവ്‌ വിഴുങ്ങി എന്നും നാട്ടിൽ പാട്ടായി. പക്ഷെ പാണന്മാർ ഇനിയും തമാശ കഥകള പാടി നടക്കുന്നു
എന്താന്നറിയില്ല...ഈ വക്കീലിനെ കണ്ടാൽ തന്നെ ചിരി വരും. ഹോ തമാശക്കാരൻ...

തല്ക്കാലം ഇത്രയും.. ഉറക്കം വരുന്നു. ബാക്കി തമാശകൾ പിന്നെ...


2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ